Tuesday 11 July 2017

അയാളും ഞാനും തമ്മിൽ 37
-----------------------



"പാതിവഴിയിൽ വീണുപോയവരും ഇതുപോലെ ജയിലിലടക്കപ്പെട്ടവരും ഇപ്പോഴും പോരാടുന്നവരും ഉണ്ട് വിദ്യാ ...

അടിച്ചമർത്തപ്പെടുന്നവന്റെ വേദന കാണാൻ ആളുള്ളതുകൊണ്ടല്ലേ ഇക്കണ്ട വിപ്ലവങ്ങളും ഉണ്ടായതും തുടർന്നുകൊണ്ടിരിക്കുന്നതും . "


"അതെ .... നിങ്ങളെങ്ങനെയാണ് പോലീസിൽ എത്തിയതെന്ന് പറഞ്ഞില്ല . "


"അന്ന് ശെമ്പകം കുത്തിയവൻ മരിച്ചിരുന്നു , അതിന്റെ പേരിലാണ് കേസ് . പിന്നെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ചും ശക്തമായ തെളിവുകൾകൊണ്ടും അയാൾനടത്തിയ പരാക്രമങ്ങൾ കോടതിയെ അറിയിക്കാൻ സാധിച്ചു അതുകൊണ്ട് ശിക്ഷയല്പം കുറയ്ക്കാൻ സാധിച്ചു .



എങ്ങനെയാ ഇവിടെത്തിയതെന്ന് ചോദിച്ചാൽ കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനിടയിൽ പോലീസ് വളഞ്ഞു .


ഒരുവെടിവെപ്പിന് തുനിഞ്ഞാൽ നൂറുകണക്കിന് പേരുള്ളതിൽ കുറച്ചുപേർക്കെങ്കിലും അപകടം പറ്റും എന്നുള്ളതുകൊണ്ട് കീഴടങ്ങിയതാണ് .


പക്ഷെ നിങ്ങടെ ആൾക്കാരല്ലേ പൊടിപ്പും തൊങ്ങലും വെച്ച് ഈ അറസ്റ്റിനെക്കുറിച്ചു തെറ്റിദ്ധരിപ്പിച്ചു നാടിനെ ....


വനത്തിനുള്ളിൽ മാവോയിസ്റ് വേട്ട , നേതാവിനെ പിടികൂടിയത് അതിസാഹസികമായി നീക്കങ്ങൾ മനസ്സിലാക്കി എന്നൊക്കെയായിരുന്നു , പക്ഷേ സത്യമതല്ല എല്ലാ ആഴ്ചയും പരിശോധനനടത്താൻ ഞാനവിടെ പോകാറുണ്ട് എന്നത് തിരുനെല്ലി മുഴുവനറിയും .
ഞാൻ പിടിക്കപ്പെട്ടിട്ടും ഇനിയും വനത്തിനകത്ത് എത്രപേരുണ്ടെന്നറിയാമോ ...?


ആദിവാസിയുടെ സഹായമില്ലാതെ അവർക്കവിടെകഴിയാൻ സാധിക്കില്ലെന്നറിയുക . ഈ ലോകം കൈക്കുള്ളിൽ ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം വിഡ്ഢികളാണ് ഭൂരിഭാഗം ജനങ്ങളും, ലോകമെത്രയോ മുന്പോട്ടുപോയിരിക്കുന്നെന്നു അറിയാത്തവർ . "


"ഉം ..... ശരിയാണ് .... ചെറുത്തുനിൽപ്പുകളില്ലാതെ അവകാശങ്ങൾ ഉന്നയിക്കാതെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്തുതരാൻ ആരും ശ്രമിക്കില്ല . "


"ഉം .... ഇതാണ് ഞാൻ വിദ്യാ ഇതിൽക്കൂടുതൽ ഒന്നുമില്ല , നേരം സന്ധ്യയോടടുത്തിരിക്കുന്നു ... ഏതുനിമിഷവും നമ്മൾ തമ്മിൽ വിടപറയേണ്ടിവരും .


ഒന്നെനിക്കറിയാം ഒന്നുകിൽ നീ വന്നതിനുപിന്നിൽ എന്തോ ഉദ്ദേശമുണ്ട് , അല്ലെങ്കിൽ ഇത്രസമയം അനുവദിച്ചതിനുപിന്നിൽ എന്തോ ഒരുചതിയുണ്ട് .
കാടിനുള്ളിൽ വന്യമൃഗങ്ങളുടെ ഇടയിലോ ഫോറെസ്റ്റുകാരുടെ മുൻപിലോ പെടാതെ മൂന്നുനാലുവർഷം ജീവിച്ച എനിക്കത് മനസ്സിലാവും . മറഞ്ഞിരിക്കുന്നൊരു ചതിയുണ്ട് വിദ്യാ
.... പക്ഷേ എനിക്ക് പേടിയില്ല . ഞാനൊരു മനുഷ്യനായി മാത്രമേ ജീവിച്ചിട്ടുള്ളു , ഇനിയും അങ്ങനെതന്നെ ആയിരിക്കും ."



"ഇനിയും വയനാട്ടിലേക്കാണോ "?


"അവരെന്നെ കാത്തിരിക്കുന്നുണ്ടാവും "


"നിങ്ങളെ കാത്തിരിക്കുന്ന രണ്ട് കുടുംബങ്ങൾ കൂടിയുണ്ട് "


"അവർക്കെന്നെ മനസ്സിലാവും "


"അവരെ നിങ്ങൾ മനസ്സിലാക്കുന്നില്ലാലോ "


"വയനാട്ടിലെ ജനങ്ങൾക്കെന്നെ ആവശ്യമാണ് "


"ഇന്നവർ സ്വയം പോരാടാൻ അറിയുന്നവരാണ് "


"എങ്കിൽ ഇതുപോലെയെത്ര ജനവിഭാഗം ഉണ്ടാവും ഈ ഇന്ത്യ മഹാരാജ്യത്ത് അവർക്കുവേണ്ടി "


"അപ്പോൾ ഇനിയും ? "


"അതെ ......ആദ്യം കണ്ണൂർ പിന്നീട് "


"ഉം "


പിന്നെനിക്കൊന്നും പറയാനുണ്ടായില്ല ,ആയിരംപേരുകൂടുമ്പോൾ എങ്കിലും ഇതുപോലെ ചിന്തിക്കുന്ന ഒരാളെങ്കിലും ഉണ്ടാവണം എന്നെന്റെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു .


"നിനക്ക് ഇത് കഥയെഴുതാനാണോ "?

"അല്ല "

"പത്രത്തിൽ കൊടുക്കാൻ "?

"അല്ല "

"ഒറ്റുകൊടുക്കാൻ ?"

"അല്ല ."

"പിന്നെ ?"


"ഇവിടെനിന്നും വയനാട്ടിലെക്കെത്ര ദൂരമുണ്ട് ?"


അപ്പോഴേക്കും അങ്ങോട്ട് വന്ന പൊലീസുകാരെ കണ്ടപ്പോൾ അയാൾ നിർത്തി .
ഞങ്ങളെ രണ്ടാളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലൊരാൾ പറഞ്ഞു


"ഇനിയെന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തന്നോളാം "


അയാളുടെ തോളിൽ തട്ടി കൊണ്ടാണ് അതുപറഞ്ഞത് .


"വാ "

എന്ന് വിളിച്ചയാൾ തിരികെ നടക്കുകയും ചെയ്തു .

രണ്ടാമത്തെയാൾ

" നിങ്ങളെയോർത്ത് ഞാനഭിമാനിക്കുന്നു "

എന്നുപറഞ്ഞും പിന്തിരിഞ്ഞു .
അവരുടെ പുറകെനടക്കുമ്പോൾ രൂപേഷ് പറയുന്നുണ്ടായിരുന്നു

"എനിക്കറിയാമായിരുന്നു ചതിയാണെന്ന് "


ഞാനയാളെ ഒരുനിമിഷം നോക്കിയിട്ട് കൈ പിടിച്ചു ഞാൻ പറഞ്ഞു


"ഇവിടെ നിന്നിറങ്ങുമ്പോൾ വരണം ..... എനിക്കും വരണം നിങ്ങളുടെ കൂടെ ....പിന്തിരിപ്പിക്കാൻ നോക്കണ്ട , എനിക്കും അവകാശമുണ്ടെന്ന് കൂട്ടിക്കോളൂ "


അയാൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കണ്ടിട്ടാവണം എന്തോ വിവരിക്കാനാവാത്ത അവസ്ഥയിലായിരുന്നു അയാളപ്പോൾ .


തുറന്നിട്ട ജനലിലൂടെ അവിടെത്തിയപ്പോൾ ഞാനൊന്ന് എത്തിനോക്കി . അയാളും . കൂടിനിൽക്കുന്ന പോലീസുകാരും പ്രതികളും മാത്രമേ ഉണ്ടായിരുന്നുള്ളു .


പോലീസുകാർ ഞങ്ങളെയും കൊണ്ട് പ്രസ്തുത മുറിക്കുമുൻപിലെത്തുമ്പോൾ തന്നെ കയ്യടിശബ്ദം ഉയർന്ന് തുടങ്ങി . അത്ഭുതം മായാതെനിൽക്കുന്ന ഞങ്ങളെ കണ്ടതും സൂപ്രണ്ട് ഇറങ്ങിവന്നു അയാളുടെ കരം കവർന്നു . നിലക്കാത്ത കയ്യടികൾ അപ്പോഴും ഉയരുന്നുണ്ടായിരുന്നു .


" മനു എന്ന രൂപേഷെ .... നീ ഞങ്ങളെയെല്ലാം തോൽപ്പിച്ചു കളഞ്ഞല്ലോ അനിയാ .... അവനവന് വേണ്ടിയല്ലാതെ ഇവിടേയ്ക്ക് വരുന്നവർ പണ്ടാണെന്ന് തോന്നലുണ്ടായിരുന്നെനിക്ക് . നീ അത് തിരുത്തിത്തന്നു .. നിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു ...


നീ പറഞ്ഞപോലെ ചതിയായിരുന്നു , നിന്റെവായില്നിന്നും സത്യം വരുമെന്നുഞങ്ങൾ ഉറപ്പിച്ചാണ് ക്യാമറകൾ വച്ചിടത്ത്‌ നിങ്ങൾക്കുസംസാരിക്കാൻ അവസരമൊരുക്കിയത് .


പക്ഷേ .... നീ ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞു മനു . നീ പേടിക്കണ്ട ഈ ദൃശ്യങ്ങൾ ഇനിയാരുമറിയില്ല , കാരണം അവര് ഇതിൽ നീ ചെയ്ത കുറ്റങ്ങളെ കാണുള്ളൂ . 


സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി സത്യവും ദയയും അഹിംസയും പഠിപ്പിച്ച ഗാന്ധിയെ തന്നെ മറന്നവരാണ് നമ്മൾ ..."


"കാട്ടിലെ മൃഗങ്ങൾ ചതിയിലൂടെ ആക്രമിക്കാത്തതു ഇതുപോലെ ബുദ്ധിയില്ലാത്തത് കൊണ്ടാവും അല്ലെ "


സൂപ്രണ്ട് ചമ്മിയ ചിരിയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .
സമയം നാലുമണിയോടടുത്തതിനാൽ എനിക്കവിടെനിന്നും പോവാതെ തരമില്ലായിരുന്നു .


സന്ധ്യടുത്തുതുടങ്ങിയ കോറിഡോറിലൂടെ നടക്കുമ്പോഴും വരാൻനേരം ആരും കേൾക്കാതെ അയാൾ പറഞ്ഞവാക്കുകളായിരുന്നു എന്റെ മനസ്സിൽ .


"നമ്മളെ ചോദ്യം ചെയ്യുന്നവരെ പെട്ടെന്നങ് ഇഷ്ടപ്പെട്ടുപോകും "എന്തുകൊണ്ടാവും ഇങ്ങനെ പറഞ്ഞതെന്നാലോചിച് ഇനി ഉറക്കമില്ല യാമങ്ങളിലേക്ക് എന്റെ ചിന്തകളും ...!



അവസാനിച്ചു ...


ഇതുവരെ എല്ലാ സപ്പോർട്ടും നൽകി കൂടെനിന്നവർക്ക് ഹൃദയംനിറഞ്ഞ നന്ദി . Arjun K Prakash Abdul Gafoor Edappal Rihan Rashid Athira, Sreenivas Panampilly ranjith, Basith Bin Bushra
അയാളും ഞാനും തമ്മിൽ 36
-------------------


"എന്നിട്ടോ "?



"എന്നിട്ടെന്താവാൻ ... പരിക്കേറ്റ് ആശുപത്രിയിൽ കഴിയേണ്ടിവന്ന ഉദ്യോഹസ്ഥരുടെ ചികിത്സാച്ചെലവും കുടുംബത്തിനുള്ള ധനസഹായവും സർക്കാർ ഏറ്റെടുത്തു . അതും പ്രൈവറ് ഹോസ്പിറ്റലിൽ ആണെന്നോർക്കണം ,


സർക്കാർ ജീവനക്കാർക്കുതന്നെ സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാത്തതുകൊണ്ടു പാവപ്പെട്ടവനെ അവിടെക്കയറു എന്നറിയാവുന്നവർ മോശം ട്രീറ്റ്മെന്റ് നൽകുമ്പോൾ നമ്മളെന്ത് പറയാനാണ് .



എന്തായാലും അവരുടെ തോക്കും മറ്റായുധങ്ങളും പ്രയോഗിക്കാനുള്ള ഇടഞങ്ങൾ കൊടുക്കാത്തതിനാൽ ഞങ്ങളുടെ ഭാഗത്തുള്ളവർക്ക് കാര്യമായ പരിക്കുണ്ടായില്ല . പിന്നെ അവരിൽ പലരും മദ്യപിച്ചിരുന്നതും ഗുണമായി . ഞങ്ങൾ ശ്രദ്ധിക്കാതെ പോയൊരുകാര്യം ഉണ്ടായിരുന്നു സി സി ടി വി ക്യാമറകൾ .



വിഷ്ണുവിനെയും എന്നെയും കുറച്ചു ആദിവാസികളെയും ശരത്തിന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും അങ്ങനെ നക്സലൈറ്റുകളായി മുദ്രകുത്തപ്പെട്ടു .



അപ്പോഴും മനസ്സിൽ രാധയെന്ന പത്തുവയസ്സുകാരിയുടെ വാക്കുകളായിരുന്നു


 "എന്നെ കൊന്നുതരുമോ ഡോക്ടർ അണ്ണാ , ഈ വേദന സഹിക്കാൻ വയ്യ "


ഏതോ ഒരുത്തൻ കാട്ടിക്കൂട്ടിയതാ , കുഞ്ഞാണെങ്കിലും പെണ്ണല്ലേയെന്ന് .


കയ്യിൽ കോരിയെടുത്തുവന്ന സീതമ്മയുടെ മുഖമായിരുന്നു , അവളെ ഒന്ന് കണ്ണുതുറന്നുകാണാൻ ഞങ്ങളെത്ര കഷ്ടപ്പെട്ടു .


എന്റെയനിയത്തിയെപ്പോലെ കരുതിയ ശെമ്പകത്തിന്റെ അന്നത്തെ കണ്ണീരായിരുന്നു ,

 കറുപ്പന്റെ മരുമകളുടെ ശവശരീരം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ തണുപ്പിപ്പോഴും പോയിട്ടില്ല വിദ്യാ .


എല്ലാം നഷ്ടപ്പെടുമ്പോൾ ഹൃദയം പൊട്ടി കരയുന്ന ഒരുകൂട്ടം നിഷ്കളങ്ക ജനങ്ങളായിരുന്നു .

അതിന് മറുപടി നൽകാൻ അഹിംസാമാർഗം കൊണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു .


കിടപ്പിലായവർക്കുവേണ്ടി വാദിക്കാനും കരയാനും ലക്ഷക്കണക്കിനുപേർ ഉണ്ടായിരുന്നു ,

നിലപാടുകളില്ലാത്ത ബാക്കിയുള്ളവരും എന്തുകൊണ്ടാണ് "എന്തിനുവേണ്ടി അവരിത് ചെയ്തെന്ന് ചിന്തിച്ചില്ല ?


നക്‌സലൈറ്റുകൾ ആയാലും വെറുതെ ആരെയെങ്കിലും കേറിയങ് ആക്രമിക്കാൻ മാത്രം വിഡ്ഢികളാണോ ?


നക്സലേറ്റുകൾ ഉയർന്നവിദ്യാഭ്യാസവും ചിന്താഗതിയും ഉള്ളവരായിട്ടും എന്തിനിങ്ങനൊരു സാഹസത്തിന് മുതിരുന്നു എന്ന് ചിന്തിക്കാത്തതെന്താണ് ?


നക്‌സലൈറ്റുകൾ ആധൂനിക സാങ്കേതികവിദ്യയിൽ കഴിവുതെളിയിച്ചവരായിട്ടും മൊബൈലിന് സിഗ്നൽപോലുമില്ലാത്ത വനങ്ങളിൽ എന്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്നോർത്തുകൂടെ ?


നക്‌സലൈറ്റുകൾ മരം മുറിച്ചുകടത്തി വിറ്റോ ?

വനം നശിപ്പിച്ചോ ?

കഞ്ചാവ് കൃഷി ചെയ്‌തോ ?

ഏതെങ്കിലും സ്ത്രീകളെ ബലാൽസംഗം ചെയ്‌തോ ?

സാധാരണക്കാരുടെ ജീവിതത്തിൽ തലവേദനയായി ഭവിച്ചുവോ ?

ആദിവാസിയുടെ മണ്ണ് സ്വന്തമാക്കിയോ ?

നാടുനീളെ ഭീഷണിപ്പെടുത്തി പണം പിരിച്ചോ ?

നാട്ടുകാരെ തല്ലിചതച്ചോ ?

മൃഗങ്ങളെ വേട്ടയാടിയോ ?

ആനകളെ കൊന്ന് കൊമ്പെടുത്തോ ?

മറ്റുമൃഗങ്ങളെ കൊന്ന് തോലെടുത്തോ ?

കൃഷി നശിപ്പിച്ചോ ?

അനധികൃതമായി സ്വത്ത് സംബാധിച്ചോ ?

ഒന്നും ചെയ്തില്ലാലോ വിദ്യാ ,സ്വന്തം പോക്കെറ്റിലെ പണമെടുത്ത് ആരും തിരിഞ്ഞുനോക്കാത്തവർക്കുവേണ്ടി പ്രവർത്തിച്ചതാണോ കുറ്റം ?

അവരെ അക്ഷരം പഠിപ്പിച്ചതാണോ കുറ്റം ?

സ്വന്തം പണംകൊണ്ട് ഭക്ഷണം കൊടുത്തതാണോ ,ചികില്സിച്ചതാണോ കുറ്റം ?

അടിച്ചമർത്തപ്പെട്ടവരെ അവകാശങ്ങൾ പറഞ്ഞു മനസ്സിലാക്കിയതാണോ കുറ്റം ?

കേറിക്കിടക്കാൻ സ്വന്തമായൊരുപിടിമണ്ണ് അതും കട്ടും ചതിച്ചും പിടിച്ചുപറിച്ചും അവരിൽനിന്നും നേടിയെടുത്തതിൽ നിന്നും വളരെക്കുറച്ചു മാത്രം തിരികെ വേണമെന്നാവശ്യപ്പെടാൻ പറഞ്ഞുകൊടുത്തതാണോ കുറ്റം ?


പിഞ്ചുകുഞ്ഞുങ്ങളെവരെ മാനംകെടുത്തുന്നവരോട് എതിർത്ത് നിന്നതാണോ കുറ്റം ?

ആധൂനിക ചികിത്സാസൗകര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൊടുത്തതാണോ കുറ്റം ?

അവരുടെ അവസ്ഥയെന്തെന്ന് ലോകത്തിനുമുന്നിൽ തുറന്നുവെച്ചതാണോ കുറ്റം ?


കറുത്തനിറവും പൂച്ചക്കണ്ണുകളും ചുരുണ്ടമുടിയുമുള്ള വനത്തിൽ താമസിക്കുന്ന ജീവികൾ എന്ന് പറയുന്ന നിങ്ങളുടെയൊക്കെമുന്പിൽ അവരെ മനുഷ്യരായി കണ്ടതാണോ കുറ്റം ?


ശമ്പളവർദ്ധനവിനു വേണ്ടി ഇടയ്ക്കിടെ സമരം നടത്തുന്നത് കുറ്റമില്ല


വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനം നിർത്തിവെപ്പിച്ചു
നാളെത്തെതലമുറയോട് അനീതികാണിക്കുന്നതിൽ തെറ്റില്ല


അങ്ങോട്ടുമിങ്ങോട്ടും മത്തങ്ങാമുറിക്കുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടിയിടുകകയും പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കളിക്കുകയും ഹർത്താലുണ്ടാക്കുകയും ചെയ്യുന്നതിൽ കുറ്റമില്ല


ആതുരാലയങ്ങൾ അടച്ചിട്ട് സമരം ചെയ്തതിലും കുറ്റമില്ല


തുമ്മിയാലും തെറ്റിയാലും സമരംപിടിക്കുന്നത് കുറ്റമേയല്ല ഇവിടെ കിടപ്പാടത്തിനുവേണ്ടി സമരം ചെയ്തപ്പോൾ കുറ്റമായി .


അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലമാകുന്നവരെന്താണ് വിദ്യാ ആദിവാസിയെ മാത്രം പരിഗണിക്കാത്തത് ?

അവരുടെയിടയിൽ നിന്നും ചോദിക്കാനാരും വരില്ലെന്നുള്ളതുകൊണ്ടോ ?


താഴ്ന്നുകിടക്കുന്നവരുടെ തലയിൽ കയറുന്നതാണോ വിദ്യാ ജനാധിപത്യം ?


എല്ലാ ഇന്ത്യക്കാരും എന്റെസഹോദരി സഹോദരന്മാരാണെന്നും , നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കുമെന്നും സ്‌കൂൾജീവിതത്തിൽ എത്രതവണ പ്രതിഞ്ജ ചൊല്ലിയിരിക്കും ?


എന്നിട്ടുമെന്താണ് വിദ്യാ ഇവരുംകൂടെ ചേർന്നതാണ് ഇന്ത്യാരാജ്യം എന്ന് മനസ്സിലാക്കാതെ പോകുന്നത് ?

സാക്ഷരതകൂടിയ നമ്മളെ ഇങ്ങാനാവുമ്പോൾ മറ്റുള്ളിടത്തെ കാര്യം പറയേണ്ടതില്ല്ലാലോ ..?


അന്നത്തോടെ എനിക്കൊരുകാര്യം മനസ്സിലായി അവരുടെ സമ്പത്തിനെ തിരിച്ചുചോദിക്കാൻ ആ തലമുറകളിൽ ആരും വരാതിരിക്കണമെങ്കിൽ ആദിവാസിസമൂഹം ഒരിക്കലും മുന്നിലേക്ക് വരരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നു .


ആരുംചോദിക്കാൻ ഇല്ലാത്തവർക്കായി നാവുയർത്താൻ ധൈര്യപ്പെട്ട ഞങ്ങളെ അടിച്ചമർത്താനാണ് ഈ വളച്ചുകുത്തലുകളെന്നും . അന്നേവരെ രണ്ടുമനസ്സോടെയാണ് അവർക്കുവേണ്ടി പ്രവർത്തിച്ചതെങ്കിൽ പിന്നീടങ്ങോട്ട് ഉറച്ചതീരുമാനത്തോടെ അവർക്കുവേണ്ടി ജീവിക്കണമെന്ന് തോന്നുകയായിരുന്നു .


വിശക്കും മുൻപേ ഭക്ഷണം കിട്ടിയ നിനക്കൊന്നും ഭാവനയിൽ കാണാനാവുന്നതിനും അപ്പുറമാണ് ദാരിദ്ര്യത്തിന്റെ ക്രൂരത ,

മരംകോച്ചുന്ന വയനാടൻ തണുപ്പിലെ സുഖവാസത്തെക്കുറിച്ചേ നിനക്കറിയൂ , ഒരുപുതപ്പിന്റെ രക്ഷയ്ക്കുപോലും വഴിയില്ലാത്തവരുണ്ട് . .

അതൊന്നും എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല എനിക്ക് മനുഷ്യനായി ഒന്ന് നോക്ക് .

നിരന്തരമായ സമരങ്ങൾക്കും അടിപിടികൾക്കും ഫലമായി ഒരുദിവസം അവരെന്നെ അറസ്റ്റ് ചെയ്തിവിടെ കൊണ്ടുവന്നു .

ഇങ്ങനെയെല്ലാം ഉണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു ഹയർ സ്റ്റഡീസ് ന്റെ പേരിൽ ലോങ്ങ് ലീവിന് ഞാനെഴുതികൊടുത്തിരുന്നു .


എനിക്കുപകരം വന്നത് എന്റെ കൂട്ടുകാരനായതുകൊണ്ട് ധൈര്യത്തോടെ തന്നെ മുതുമലയോട് ഞാൻ യാത്രപറഞ്ഞു .

എന്റെയൊപ്പം വിഷ്ണുവും ശരത്തും ശരത്തിന്റെ കുറച്ചുകൂട്ടുകാരും ഉണ്ടായിരുന്നു .


കഴിയുന്നത്രെ അവരോട്‌ഞാൻ പറഞ്ഞുനോക്കിയെങ്കിലും എന്നെപ്പോലെതന്നെ ജീവിതത്തിൽ സംതൃപ്തി ആരുമില്ലാത്തവരെ സേവിക്കുമ്പോൾ കിട്ടുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നു അവരും .


അജീഷിന്റെ മരണമാണ് ശരത്തിനെ ഇവിടെ പിടിച്ചുനിർത്തിയതെങ്കിൽ, ശരത്തിന്റെ അന്നത്തെ അവസ്ഥയാണ് അവന്റെ കൂട്ടുകാരായ നീതുവിനെയും ലക്ഷ്മിയെയും അർജുനെയും രാഹുലിനെയും ജിംഷാദിനെയും ഇവിടെപിടിച്ചു നിർത്തിയത് .


ഏതാണ്ട് ഒരേപ്രായവും ഒരുപോലെ ചിന്തിക്കുന്നവരുമായ ഞങ്ങൾക്കുമുന്നിൽ "വിവേചനമില്ലാത്ത ആദിവാസി " എന്നൊരു ലക്ഷ്യം മാത്രമായിരുന്നു .


പത്രങ്ങങ്ങളിൽ ശരിയായപേരും വിലാസവും വരാതിരിക്കാൻ ഞങ്ങളെപ്പോഴും ശ്രദ്ധിച്ചിരുന്നു .

കാരണം സത്യമറിയാത്ത വീട്ടുകാർക്ക് ഞങ്ങളെയോർത്ത് തലകുനിക്കേണ്ട അവസ്ഥ വരുന്നത് ഞങ്ങൾക്കിഷ്ടമല്ലായിരുന്നു ,

ഒപ്പം ഞങ്ങളെത്തിരഞ്ഞു ചെന്നെത്തുന്ന സമൂഹത്തിൽ ഉയർന്നസ്ഥാനം വഹിക്കുന്ന ശത്രുക്കൾ അവരെ ഉപദ്രവിച്ചാലോ എന്നപേടിയുണ്ടായിരുന്നു .

 രക്തബന്ധമില്ലാതിരുന്നിട്ടും ആദിവാസിയെ ഇത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ സ്വന്തം വീട്ടുകാരെ എത്ര സ്നേഹിച്ചിരിക്കും ?"

"ഉം ...ശരിയാണ് "

 എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പോലീസുകാർ ജനാലയിലൂടെ എത്തിനോക്കുന്നതും നോക്കിയിരുന്നു .


" പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും ...നേരിനുവേണ്ടി നിദാന്തം ഒരാദർശ വേരിന് വെള്ളവും വളവുമായി മാറിയോർ ...."


"നിങ്ങള്ക്ക് മലയാളം കവിതകളൊക്കെ അറിയാമോ ?"


"വായിച്ചുമനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും അവരൊക്കെ പാടി കേട്ട് പഠിച്ചതാണ് "


"ആഹാ ...കൂടെയുള്ളവർക്കൊക്കെ ഇതൊക്കെയറിയാമോ ?"


"ഒരുപക്ഷെ ഇതൊക്കെ മനസ്സിലുറച്ചുപോയത് കൊണ്ടാവും അവർ കൂടെയുണ്ടായത് " .


"ഉം ...ശരിയാ .... സാഹിത്യം പഠിച്ചാൽ തലതിരിഞ്ഞുപോകുമെന്ന് കേട്ടിട്ടുണ്ട് "


"അങ്ങനെ തലത്തിരിഞ്ഞവർ പോരാടിയുണ്ടാക്കിയതാണ് ഇന്നുനീ അനുഭവിക്കുന്ന സ്വാതന്ത്രം എന്നുമറക്കണ്ട . ചിന്തിക്കുന്നവർ മനുഷ്യരെ തിരിച്ചറിയുന്നു ,

 പക്ഷേ ഒരുമനുഷ്യന്റെ ഉയർച്ച മറ്റുള്ളവന് വിഘാതമുണ്ടാക്കുമ്പോൾ ഇതുപോലെ വീണുപോകുന്നവനുവേണ്ടി താങ്ങുമരമാവാൻ ശ്രമിക്കുന്നത് അതുകൊണ്ടാവും . "


"ഉം ... എങ്കിലും ...."


"ഇതാണ് എന്റെ ശരി . ഞാൻ വിവാഹംകഴിച്ചു കുടുംബമായി കഴിഞ്ഞില്ലെന്നുവച്ചു മനുഷ്യവംശം നിന്നുപോകുകയൊന്നുമില്ലലോ ......

ചോദ്യംചെയ്യാൻ ആർക്കുമാവും വിദ്യാ . പക്ഷേ ഉത്തരം കണ്ടെത്താൻ എല്ലാവർക്കും കഴിയാറില്ല .


അന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം ഇടയ്ക്കിടയ്ക്ക് പരിശോധനകൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും കൂടെ വന്നുചേർന്നവർ ഉണ്ട് .


പിന്നെയൊരിക്കലും ആദിവാസിക്കുടിലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല .

പിന്നെയൊരിക്കലും ആദിവാസിപ്പെണ്ണിന്റെ മടിക്കുത്തഴിക്കാനാരും ധൈര്യപ്പെട്ടില്ല .

പിന്നീടെപ്പോഴും ആദിവാസിയുവാക്കളെ അനാവശ്യമായി ആരും തല്ലിചതച്ചില്ല .

ആദിവാസി കോളനികളിൽ അധികാരം സ്ഥാപിക്കാനോ , കിട്ടിയ മണ്ണ് പിടിച്ചുവാങ്ങാനോ ആരും വന്നില്ല .

പിന്നീടെപ്പോഴും അവിടുത്തെ സ്‌കൂളിൽ അധ്യാപകരില്ലാതിരുന്നിട്ടില്ല .

മാനന്തവാടി ഗവ ആശുപത്രിയിൽ സിക്കിൾസെൽ അനീമിയ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളെത്തി ,

രോഗികൾക്കുള്ള ഫോളിക് ആസിഡ് ഗുളികകളും വേദനാസംഹാര ചികിത്സകളും എത്താതിരുന്നില്ല

അവിടുത്തെകുട്ടികളിൽ സ്‌കൂളിൽപോകുന്നവരുടെ എണ്ണം വർദ്ധിച്ചു .

ഉൾവനത്തിൽ നിന്നും വരുന്നവരെ ഉദ്ദേശിച്ചു സ്കൂളിനടുത്ത് ഹോസ്റ്റൽ വന്നു .

മലഞ്ചരക്കുകൾക്ക് വിലക്കുറച്ചുകൊടുത്ത് അവരുടെ അധ്വാനത്തെ വിലപേശിയില്ല ആരും

ടൂറിസത്തിന്റെപേരിൽ പിന്നീട് ഏതുവനവും പുഴയും കയ്യേറിയില്ല.

കുടിലുകൾക്കുപകരം വീടുകൾവന്നു ,വീടുകളിൽ കറന്റ് കണക്ഷൻ വന്നു .

ഹോസ്പിറ്റലുകൾ നവീകരിക്കപ്പെടുകയും ഡോക്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്തു .

ആദിവാസിയെന്ന ക്യാറ്റഗറിയിൽനിന്നും പുറത്തുവന്ന് മറ്റുള്ളവരെപ്പോലെ ജീവിച്ചുതുടങ്ങി

അടിസ്ഥാനസൗകര്യങ്ങൾ വന്നു ,

പകർച്ചവ്യാധികൾ കുറഞ്ഞു


അതിലെല്ലാമുപരി അന്നുവരെയുണ്ടായിരുന്ന ജെനിറ്റിക് രോഗികളോടുള്ള മനോഭാവം മാറിത്തുടങ്ങി .


മൃതശരീരംപോലും മറവുചെയ്യാൻ ഇടമില്ലാതിരുന്നവർ അതിനെയെല്ലാം അതിജീവിച്ചു .

ശൈശവ വിവാഹങ്ങളും ഗർഭധാരണവും ശിശുമരണവും കുറഞ്ഞു .


ഈ മൂന്നുനാല് വർഷത്തിനിടയ്ക്കു സംഭവിച്ച കാര്യങ്ങളാണ് ഇവയെല്ലാം .

അവരുടെ അവകാശങ്ങൾ എന്തെന്ന് അവരെപ്പറഞ്ഞു മനസ്സിലാക്കുക മാത്രമേഞങ്ങൾ ചെയ്തുള്ളു .


ഇനിയും ഇരുളിൽ നിന്നുംപുറത്തുവരാത്ത കോളനികളും ജനങ്ങളും ഇപ്പോഴുമുണ്ട് വിദ്യാ , അവർക്കായി പോരാടാൻ ഇറങ്ങിയവരും...ഇറങ്ങുന്നവരും ...


തുടരും
അയാളും ഞാനും തമ്മിൽ 35
------------------



"ഏതാണ്ട് ഈ വിധമായിരുന്നു വിദ്യാ പ്രസംഗം "



"ഉം ...."


അവൾ പറഞ്ഞതെത്ര വാസ്തവമാണെന്ന് ഞാനോർത്തു . എല്ലായ്പ്പോഴും എല്ലാകാലത്തും താഴത്തട്ടിലുള്ള ജനങ്ങൾ വിഡ്ഢിയാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു .


" അടുത്ത ദിവസം മറ്റുവഴികളൊന്നും ഇല്ലാതെയാവും എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത പ്രസിദ്ധീകരിച്ചു , ചിലർ കോളനിയിലെ അന്നുവരെയുള്ള ദുരവസ്ഥകൾ തുറന്നെഴുതി .

എന്തായാലും നനഞ്ഞു ഇനി നന്നായൊന്ന് കുളിച്ചുകയറാമെന്ന നയമായിരുന്നു അവർക്കും .


മന്ത്രിസഭാ യോഗത്തിൽ വിഷയം കാര്യമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .


സർക്കാർ ഭൂമിയേറ്റെടുത്തോ ,  വനഭൂമിയെ മിച്ചഭൂമിയായി കണ്ടുകെട്ടിയോ ഉണ്ടാവുന്ന താമസം ഒഴിവാക്കാൻ കളക്ടർ നേരിട്ട് അംഗമായ സമിതിയുടെ കീഴിൽ സ്ഥലം കണ്ടെത്തുകയും അത് ഭൂമിയില്ലാത്ത ആദിവാസിക്ക്‌ വാങ്ങിനൽകാനും തീരുമാനമായി .


പക്ഷേ ശെമ്പകത്തിന്റെ വാക്കുകളിൽ ചൊടിച്ചിട്ടാണോ എന്നറിയില്ല ഇത്തവണ ഫോറെസ്റ്റുകാരും പോലീസുകാരും മറ്റ്‌ അധികാരികളും ശേഷിച്ച ആദിവാസിപ്പെണ്ണുങ്ങളുടെ മാനംകൂടെ കവർന്നു ,


 പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിട്ടില്ല , ഗ്രാമവാസികളെ ഈ പരിപാടി നടത്താൻ കൂട്ടുനിന്ന നക്‌സലൈറ്റുകൾ എവിടെയെന്ന് ചോദിച്ചു തല്ലി വശം കെടുത്തി .


ഇനിമുതൽ ആദിവാസിയുടെനേരെ കൈവയ്ക്കാൻ കഴിയില്ലെന്നതുകൊണ്ടാവും അവസാനമായി തങ്ങളുടെ പരാക്രമമെല്ലാം തീർത്തത് .


വല്ലപ്പോഴും മാത്രം കിട്ടുന്നലീവില് ഓടി പോയി വീട്ടിൽ മുഖംകാണിച്ചെത്തുന്നവർക്കു ഇതൊക്കെയല്ലേ വികാരശമനത്തിനുള്ള മാർഗമെന്നുവരെ ചോദിച്ചവരുമുണ്ട് .


പണ്ട് എവിടെയും കയറിയിറങ്ങാൻ കഴിയുമായിരുന്ന പട്ടാളക്കാർ ക്യാമ്പുകൾക്കടുത്തുള്ള പെണ്ണിനെ വെറുതെവിടാറില്ലെന്നു കേട്ടിട്ടുണ്ട് ...



വീട്ടിലെ ആണുങ്ങളെ പിടിച്ചുകെട്ടി പെണ്ണിന്റെ തുണിയുരിയുന്നത് ആദ്യമല്ലാലോ ചരിത്രത്തിലും .... വീണുപോയ ആണുങ്ങളെനോക്കി സ്വയം നശിച്ചുവിലപിച്ച സതിമാരുടെയും ,ഗാന്ധാരിമാരുടെയും ,പാഞ്ചാലിമാരുടെയും നാടല്ലേയിത് ....


അല്ലെങ്കിൽ മറ്റുള്ളിടത്തായാലും വല്യ വ്യത്യാസമൊന്നുമില്ല . കല്ലെറിഞ്ഞു കൊല്ലപ്പെട്ട ഈജിപ്ഷ്യൻ പെണ്ണുങ്ങളും ,

 യുദ്ധത്തിനുപോയ ഭർത്താവിന്റെ ശവശരീരത്തിന് അന്ത്യചുംബനം നൽകും മുൻപേ അന്യന്റെ കിടപ്പറയിലെത്തേണ്ടി വന്ന ട്രോജൻ പെണ്ണുങ്ങളും ,

തൂക്കിവിൽക്കുന്ന പച്ചമാംസത്തെപ്പോലെ അടിമപ്പെണ്ണിനെ കണ്ട പൂർവ ഇസ്ലാമിക പ്രഭുക്കളും ,

 സംരക്ഷകൻ മരിച്ചാൽ കൂടെമരിക്കേണ്ടിവന്ന അവരുടെ അന്തപ്പുരങ്ങളിലെ പെൺപടയും ആവർത്തിച്ചു പറയുന്നു സ്ത്രീ ഭോഗിക്കപ്പെടാനും പെറ്റുകൂട്ടാനും അടിമപ്പണിചെയ്യാനും മാത്രമാണെന്ന് .


ഞാൻ പറഞ്ഞു കാടുകയറിയോ വിദ്യാ .... അവിടുത്തെ സ്ത്രീകളുടെയവസ്ഥ ഓർത്തപ്പോൾ പറയാതിരിക്കാനായില്ല "



"മനസ്സിലായി .... പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യവും ശത്രുവും ഈ ശരീരം തന്നെയല്ലേ "


അന്നുവൈകുന്നേരം ഞങ്ങളെക്കാണാൻവന്ന കോളനിക്കാരുടെ കണ്ണീരുകാണാൻ മനുഷ്യനായിപ്പിറന്ന ആർക്കും സാധിക്കില്ല . ഏതോ ഒരു പോലീസുകാരന്റെ പരാക്രമത്തിൽ ജീവനുള്ള ശവംപോലെയായ പത്തുപന്ത്രണ്ടു് വയസ്സുപ്രായമുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു അവരുടെ കൂടെ .



അവളെ ചികിൽസിക്കാൻ അവർക്കറിയാതെയല്ല പക്ഷേ അടുത്തരാത്രിയിൽ ഇതുപോലെ തെളിവുനശിപ്പിക്കാനായി ഒരുവരവുകൂടെ വന്നാലത്‌ താങ്ങാനാവൾക്കു കഴിയില്ലെന്നുറപ്പുള്ളതുകൊണ്ടു .


അവളെ പരിശോധിച്ചപ്പോഴാണ് മനുഷ്യനെത്രമാത്രം അധഃപതിക്കാം എന്നെനിക്ക് മനസ്സിലായത് . പരിപാടി നടത്തിക്കിട്ടിയ പൈസയിൽ പാതിയും അക്രമികൾ കൊണ്ടുപോയത്രെ .


ഇതൊക്കെ കേട്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് വിഷ്ണു അകത്തുനിന്നും വെട്ടുകത്തിയും കയ്യിലെടുത്ത് വന്നത്



" അണ്ണാ അവരിലാരെങ്കിലും മരിച്ചാൽ കുടുംബത്തിന് സർക്കാർ കാശുകൊടുത്തോളും , ജീവിച്ചാൽ വികലാംഗ പെൻഷൻ കൊടുത്തോളും . ഇനിയൊരു പെണ്ണിനേയും അവൻ നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്തരുത് , അണ്ണന് പറ്റുമെങ്കിൽ വാ ... "



ധൈര്യത്തോടെ തിരുനെല്ലിയെ ലക്ഷ്യവെച്ചുനടന്ന അവന്റെ പുറകെ പോകുന്ന ആദിവാസികളിലും ഞാൻ അന്നുവരെ കാണാത്തൊരാവേശം കണ്ടു .


പെൺകുട്ടിയെ നോക്കാൻ ശരത്തിനെ ഏൽപ്പിച്ചു ഞാനും പുറകെ തിരിച്ചു .
ഓരോകോളനികൾ കടക്കുമ്പോഴും ആക്രമിക്കപ്പെട്ടവരുടെ നിലവിളികൾ കേൾക്കാമായിരുന്നു .


 ഞങ്ങൾക്കുപിന്നിൽ വെട്ടുകത്തിയും കുന്തക്കോലും ,വടികളുമായി വരുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു . വിഷ്ണുവായിരുന്നു ഏറ്റവും മുൻപിൽ , അല്ലെങ്കിലും അവന്റെയീ മാറ്റങ്ങ്ൾ എന്നെ ഇത്തിരി യത്രയുമൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.


പരിപാടികഴിഞ്ഞുവന്ന ശേഷമവൻ അതെന്നോട് പറയുകയും ചെയ്തു

"ഇപ്പോൾ ജീവിതത്തിനൊരുത്തരം " കിട്ടിയതുപോലെയുണ്ട് "എന്ന് .



അന്നുരാത്രി തിരുനെല്ലി ഡിവിഷന്റെ എല്ലാ പോലീസ് ഫോറെസ്റ് ഡിവിഷനുകളും ആക്രമിക്കപ്പെട്ടു . സമാധാനമായി പോരാടുന്ന ഗാന്ധിയുടെ മാത്രമല്ല , അതേനാണയത്തിൽ തിരിച്ചടിക്കാൻ പഠിപ്പിച്ച ഭഗത്തിന്റെ കൂടി നാടാണിത് . "


"എന്നിട്ടത് പ്രശ്നമായോ ?"



" ഉം . നക്സലുകളായി ചേർന്ന് ആദിവാസികൾ ഗവണ്മെന്റ് ഓഫിസുകൾ തകർത്തെന്ന വാർത്തയുമായാണ് പിറ്റേന്ന് പ്രബുദ്ധകേരളം ഉണർന്നത് ...."



തുടരും
അയാളും ഞാനും തമ്മിൽ 34
-----------------------



ഒരുപാട് ടെൻഷനും ആശങ്കകളും ഉണ്ടായിരുന്നെങ്കിലും നല്ലരീതിയിൽ നടത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടായിരുന്നു .


എനിക്ക് നിർദേശങ്ങൾ നല്കാനല്ലാതെ മാവോയിസ്റ് എന്നപേരുള്ളതുകൊണ്ട് അവരുടെകൂടെകൂടാൻ സാധ്യമല്ലായിരുന്നു .


പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടിക്കുവന്നത് ചെറിയൊരു പേടിയുണ്ടാക്കിയെങ്കിലും മനസ്സുനിറഞ്ഞെന്നുതന്നെ പറയാം .


ഒരു വശത്ത് ആദിവാസി -നാടൻ വിഭവങ്ങൾ , ഒരിടത്ത് എക്സിബിഷൻ , ഒരിടത്ത് സ്റ്റേജിൽ നിർത്താതെ തുടർന്നോണ്ടിരിക്കുന്ന കലാപരിപാടികൾ .


 കുട്ടികൾക്ക് കളിക്കാൻ ഉള്ള ഉപകരണങ്ങൾ ഒരുവശത്ത് . ഇതിനിടയിൽ ഓടിനടക്കുന്ന ആദിവാസിചെറുപ്പക്കാരും ഒപ്പം ശരത്തിന്റെയും വിഷ്ണുവിന്റെയും എന്റെയും സുഹൃത്തുക്കളും .


കാര്യമായി ചെലവില്ലാതെ ആദരിക്കപ്പെടാനും , മന്ത്രിയായി ആദിവാസിക്ക് എന്തൊക്കെയോ ചെയ്തെന്ന് ബോധ്യപ്പെടുത്താൻ കിട്ടിയ അവസരം പാഴാക്കാതെ സമയത്തിനുതന്നെ മന്ത്രിമാരും എത്തി .


സോഷ്യൽ മീഡിയയിലൂടെ ഉള്ള ശരത്തിന്റെ കൂട്ടുകാരുടെ പ്രൊമോഷൻ പരിപാടികൾ ഫലം കണ്ടു . അല്ലെങ്കിലും ഇക്കാലത്ത് വൈറൽ ആവാതെ ആരും ശ്രദ്ധിക്കില്ലാലോ .


എല്ലാവരുടെയും വാഗ്ദാനപ്രസംഗങ്ങൾക്കുശേഷമാണ് ആദിവാസിയുടെ ഭാഗത്തുനിന്നും നന്ദിപറയാൻ ശെമ്പകം വേദിയിലെത്തുന്നത് .


ആളുകളുടെമുന്നിൽ നിൽക്കാനുള്ളമടി അവൾ ആദ്യംമുതലെ പറയാറുണ്ടായിരുന്നെങ്കിലും സ്റ്റേജിൽ അതൊന്നും കണ്ടില്ലെന്ന് മാത്രമല്ല എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു അവളുടെ വാക്കുകൾ എന്നെപ്പോലെ മറ്റുള്ളവരെയും . "



"അവളെന്താ പറഞ്ഞെ ...?"

പ്രസംഗം കേൾക്കാൻ എനിക്കുപണ്ടേ ഇഷ്ടമാണ്


"കൃത്യമായി എനിക്കോർമ്മയില്ല ...


ഞങ്ങളുടെ ക്ഷണം സ്വീകരിച്ചിവിടെയെത്തിച്ചേർന്ന അഭിവന്ദ്യ സദസിന് നമസ്കാരം ,


ഇന്ന് അടിച്ചമർത്തപ്പെട്ട ഒരുസമൂഹത്തിന്റെ പ്രതിനിധിയായി നിങ്ങളുടെമുന്നിൽ നിൽക്കാൻ കഴിഞ്ഞത് ഭാഗ്യമെന്നുതന്നെയാണ് ഞാൻ കരുതുന്നത് കാരണം അടിയാളരായ ഞങ്ങൾക്കുമുന്നിൽ നിങ്ങളുടെ വാതിലുകൾ ഇന്നേവരെയും തുറക്കപ്പെട്ടിട്ടില്ല ,


ഇനിയും സംഭവിക്കില്ലായിരിക്കാം കാരണം വനത്തിൽ താമസിക്കുന്നതിനാൽ മൃഗമായി കാണുന്നവരും , പൊട്ടുതൊട്ടതിനാൽ ഹിന്ദുവായി കാണുന്നവരും , മൃഗങ്ങളെ ചുട്ടുതിന്നുന്നതിനാൽ അസുരന്മാരായും ഞങ്ങളെ കാണുന്നവരാണധികവും .


അവർക്കൊരിക്കലും ഞങ്ങളെപോലുള്ളവരെ അംഗീകരിക്കാൻ സാധിക്കില്ല . മജ്ജയും മാംസവും രക്തവും മനസ്സും ഉള്ള മനുഷ്യവർഗം തന്നെ ഞങ്ങളെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഞാൻ ഇന്നീ വേദിയിൽ നിൽക്കാൻ കാരണമായ ഞങ്ങളെ സംരക്ഷിച്ച കുറ്റത്തിന് ജീവിതം നശിക്കപ്പെട്ടതും ,അംഗഭംഗം സംഭവിച്ചതും മരണത്തിനുവരെ കീഴടങ്ങേണ്ടി വന്നവരുമായ ഞങ്ങളുടെ ദൈവങ്ങൾക്ക് ആദ്യ നന്ദി .


എന്തുകൊണ്ടാണ് സഹായിച്ചവരെ ദൈവമെന്ന് വിളിക്കുന്നതെന്നുവെച്ചാൽ ഭഗവത്ഗീത പറയുന്നുണ്ട് വേദനയിൽ ആശ്വാസമാവുന്നവനാണ് യഥാർത്ഥ മിത്രവും ദൈവവുമെന്ന് .


തിരക്കുകൾ മാറ്റിവച്ചു ഞങ്ങൾക്കുവേണ്ടിയൊരിത്തിരിനേരം തന്ന ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കും മറ്റ്‌ ഉദ്യോഹസ്ഥർക്കും ഇങ്ങനൊരു പരിപാടി വൻവിജയമാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദി .


ഞങ്ങളുടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാമെന്ന് കിട്ടുന്ന വാഗ്ദാനങ്ങൾ ഇപ്പോൾ ഞങ്ങൾക്ക് സന്തോഷം നൽകാറില്ല , കാരണം ഓരോവർഷവും ഞങ്ങൾക്കുവേണ്ടിയാണ് ഏറ്റവുംകൂടുതൽതുക കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മാറ്റിവെക്കുന്നതെന്ന് ഞങ്ങൾക്കറിയാം .


 കണ്ടില്ലേ ഒട്ടിയുണങ്ങി എല്ലുകൾ ഉന്തിനിൽക്കുന്ന കുറച്ചു മനുഷ്യർ ?
ഞങ്ങളുടെ ഉന്നമനത്തിനായി മാറ്റിവെക്കപ്പെട്ട കോടികൾ ചെലവാക്കി തിന്നുകൊഴുത്ത കോലം ആണത് ...


കണ്ടില്ലേ ഞങ്ങളുടെ കുട്ടികൾ അപ്പുറത്ത് രുചിയേറിയ ഭക്ഷണപദാര്ഥങ്ങളിൽ കണ്ണും നട്ടിരിക്കുന്നത് ? അവർക്കുകിട്ടുന്ന സ്‌കോളർഷിപ്പുകൾ തികയുന്നില്ലത്രേ അവരുടെ വിശപ്പടക്കാൻ ...


കണ്ടില്ലേ അവരുടെയടുത്തായി നമ്മളെത്തന്നെ വീക്ഷിച്ചു തളർന്നിരിക്കുന്നവർ ... പട്ടിണിക്കിടയിലും ആരോഗ്യമുള്ള ആദിവാസിയുടെ പേരുകളയിക്കാൻവേണ്ടി അങ്ങനെകുറച്ചു സിക്കിൾസെൽ അനീമിയക്കാർ ..


കണ്ടില്ലേ ഭരണഘടനപ്രകാരം കൗമാരം കഴിഞ്ഞില്ലെങ്കിലും അമ്മമാരായവരായ പെൺകുട്ടികളെ ...അവരുടെ പോഷകാഹാരക്കുറവുകൊണ്ടു ഭൂമിയിലെത്താതെ മടങ്ങിയ കുഞ്ഞുങ്ങളെ ...


ശൈശവവിവാഹം തെറ്റാണെന്ന് ഞങ്ങൾക്കിപ്പോൾ അറിയാം , പക്ഷേ കാലം തികയ്ക്കാൻ കാത്തിരുന്നാൽ കാട്ടിലെത്തുന്ന വിരുന്നുകാരുടെ സമ്മാനംകൊണ്ടു ആ വയറുകൾ നിറഞ്ഞാലോയെന്ന പേടിയാണവർക്ക് ...


അച്ഛനില്ലാത്ത കുഞ്ഞിനെ അബോർഷൻചെയ്തു കളയാനൊട്ടു ചങ്കൂറ്റവും ഇല്ലാത്തതുകൊണ്ടാണിത് ...


നിങ്ങൾ കാണുന്നുണ്ടോ അവിടെ ഒരുഭാഗത്തായിരിക്കുന്ന വൃദ്ധജനങ്ങളെ ?


 സ്വതന്ത്രവും നാട്ടിലെ മാറ്റങ്ങളും അടുത്തുകണ്ട തലമുറയിലെ അവസാന കണ്ണികളാണ് ... ഈ ജനതയെമൊത്തം പാടത്തുപണിയെടുത്തു തീറ്റിപ്പോറ്റിയതു കൊണ്ടാവാം ഇവർക്ക് സ്വാതന്ത്രസമര പെൻഷനോ വർദ്ധക്യപെൻഷനോ പോയിട്ട് കേറിക്കിടക്കാനൊരു കൂരപോലുമില്ല .


ഈ പരിപാടി നടത്താൻ ഓടിനടക്കുന്ന ഇവിടുത്തെ യുവാക്കളെക്കണ്ടോ ?

കഴിഞ്ഞരണ്ടാഴ്ചയായി നേരെ ഭക്ഷണമോ ജോലിയോ ഇല്ലാതെ ഇവിടുത്തെ പഞ്ചായത്ത് ബ്ലോക്ക് ഓഫിസുകളിൽ സമരം ചെയ്തുകൊണ്ടിരുന്നവരാണ് ...


 എന്തിനെന്ന് ചോദിക്കുന്നില്ലേ ?


 കേറിക്കിടക്കാനൊരു കൂരപണിയാനുള്ള ഇടത്തിനുവേണ്ടി ,

അവന്റെയൊക്കെ കാരണവന്മാരെ പറ്റിച്ചുണ്ടാക്കിയ മണ്ണിൽ നിന്നൊരുപിടിയെങ്കിലും തിരികെ കിട്ടാൻ ...

അവരുടെ അമ്മപെങ്ങന്മാർക്കും മക്കൾക്കും അന്യന്റെമുന്നിൽ മടിക്കുത്തഴിക്കാതെ സുരക്ഷിതരായിരിക്കാൻ ...

ദേ ഞാനടക്കമുള്ള ഇവിടുത്തെ യുവതലമുറയെ കണ്ടോ ഞങ്ങൾക്ക് നിങ്ങളെപ്പോലെ അവകാശങ്ങൾ ചോദിച്ചുവാങ്ങാനാറിയില്ല . അത്രയും വിദ്യാഭ്യാസം ഞങ്ങൾക്കില്ല .

പത്തും പതിനഞ്ചും ലക്ഷം ഓരോമാസവും ശമ്പളംകൊടുത്ത് ഗവണ്മെന്റ് വെച്ചുതന്ന അധ്യാപകർക്ക് ഞങ്ങളെ പഠിപ്പിക്കാൻ അറിയില്ലായിരുന്നു ,

അതുകൊണ്ടാവും ഒന്നുംരണ്ടും ലക്ഷത്തിന് അടുത്ത് ശമ്പളം വാങ്ങുന്ന പ്രൈവറ് സ്‌കൂളുകളിലേക്ക് മികച്ചവിദ്യാഭ്യാസം എന്നുപറഞ് അവരുടെ മക്കളെ പറഞ്ഞുവിട്ടത് .

ബഹുമാനപ്പെട്ട മന്ത്രി സാറേ ഞങ്ങളും കൂടെ കൊടുക്കുന്ന നക്കാപിച്ചകൾ, (നികുതി ) കൂട്ടിച്ചേർത്തു വെച്ച് ഒരാവശ്യവുമില്ലാതെ അവർക്ക് ശമ്പളം കൊടുത്ത് നിർത്തുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല ,

അടച്ചുപൂട്ടാൻ ഇഷ്ടമല്ലെങ്കിൽ ആദിവാസിക്കുവേണ്ടി എന്നപേരെങ്കിലും ഒഴിവാക്കുക . ഇതൊരപേക്ഷയാണ് ...

ഇനിയും എല്ലാ സൗകര്യവും ഞങ്ങൾക്കുനൽകിയും മുന്നോട്ടുവരുന്നില്ലെന്നു പരാതി പറയരുത് .


അതുപോലെ തന്നെ ഞങ്ങൾക്ക് വാർഡും ,വില്ലേജും ,ബ്ലോക്കും ,പഞ്ചായത്തുമൊന്നും വേണ്ട ഇവയൊന്നും ഞങ്ങളുടെ ആവശ്യങ്ങൾ ഇത്ര കാലമായിട്ടും ഇവരാരും കേട്ടിട്ടില്ല .


ഫോറെസ്റ് ഓഫിസുകൂടെ ഇല്ലാതെയായാൽ ഇവിടുത്തെ പെണ്ണിന്റെ മാനം രക്ഷപ്പെട്ടു .


പണിയെടുക്കാൻ മുൻപ് സ്ഥലമുണ്ടായിരുന്നു ,
ഇന്നതുമില്ല ,

കാട്ടിൽ നിന്നും മൃഗങ്ങളല്ലെന്നു പറഞ്ഞു ഇറക്കിവിട്ടു , നാട്ടിൽ മനുഷ്യരല്ലെന്ന് തോന്നിയതോണ്ടാവും ഇവിടെയും ഇടമില്ല .


പ്രിയപ്പെട്ടവരേ പാതിവഴിയിൽ ആശ്രയമില്ലാത്തഞങ്ങൾക്കു ഇതല്ലാതെ മറ്റുവഴിയൊന്നുമില്ല , സമരം തുടർന്നുകൊണ്ടേയിരിക്കും അവസാനം വരെയും ...

ഞങ്ങളെ സഹായിക്കാനെത്തുന്നവരെ നക്‌സലൈറ്റുകൾ ആയി മുദ്രകുത്തി ഭയപ്പെടുത്തിയാലും കുടിലുകൾ പൊളിച്ചുകളഞ്ഞാലും പോരാടാതെ നിർവാഹമില്ല .


ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്തുതന്ന എല്ലാവിധ സേവനങ്ങൾക്കും നന്ദി ...



തുടരും
അയാളും ഞാനും തമ്മിൽ 33
---------------------



"അയ്യോ .....എന്നിട്ടോ "?


"എന്നിട്ടെന്താ അവരുടെ സമരം പുറത്തുള്ളവർ തെറ്റിദ്ധരിക്കുകയും മാവോയിസ്റ്റുകളെ വേരോടെ പിഴുതെറിയാൻ സ്പെഷ്യൽ ഫോഴ്‌സിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു .


അവർ എന്തുകൊണ്ടാണ് അവിടെ അന്നുവരെ ദുരിതത്തിൽ കഴിഞ്ഞ ആദിവാസികളെ ഓർക്കാതിരുന്നത് എന്നുമാത്രം ഇപ്പോഴും മനസ്സിലാവുന്നില്ല . ? "



"എന്നിട്ട് പ്രശ്നായോ ?"


"ഉം ... മറ്റുകാര്യങ്ങളിൽ ഗവൺമെന്റിന് വല്യ താല്പര്യമില്ലെങ്കിലും ഇക്കാര്യത്തിൽ കാര്യമായി തന്നെ ഇടപെട്ടു .


ആദിവാസികളുടെ ഭൂസമരം വിഷയമാക്കാനോ അതിനുവേണ്ടുന്ന നടപടിയെടുക്കാനോ മുതിരാതെ അവർ ഇറങ്ങിവന്ന സമയം നോക്കി മാവോയിസ്റ് വേട്ടയെന്ന പേരുമിട്ട് കുറച്ചുപേരെ ആക്രമിക്കാനും കോളനികളിലെ ഒറ്റപ്പെട്ട കുടിലുകളിൽ കുഞ്ഞിനേയും നോക്കിയിരിക്കുന്ന സ്ത്രീകൾക്കും വൃദ്ധർക്കും നേരെ പീഡനങ്ങളും അവരുടെ വീടുകൾ തിരച്ചിലെന്ന പേരിൽ നശിപ്പിക്കലും ചിലതിന് തീയിടലും ഒക്കെയായി ഒന്നുമില്ലായ്മയിൽ നിന്നും സംഭരിച്ചു സൂക്ഷിച്ചവയെല്ലാം നശിപ്പിക്കപ്പെട്ടു .




ഉടുതുണിക്ക് മറുതുണിയില്ലാതെ ,

പാകംചെയ്തു കഴിക്കാൻ കിലോമീറ്ററുകൾ താണ്ടിച്ചെന്ന് റേഷൻകടയിൽ നിന്നും സംഭരിച്ച അരിപോലും ഇല്ലാതെ ,


സ്‌കൂളിൽ പോയിത്തുടങ്ങിയ കുട്ടികളുടെ പാഠപുസ്തകം വരെയുണ്ടായിരുന്നു നശിപ്പിക്കപ്പെട്ടതിൽ .


 അന്നും വൈകുന്നേരം താൽക്കാലികമായി സമരമവസാനിപ്പിച്ചു കോളനികളിലെത്തിയവർ ഞെട്ടിപ്പോയി.വീണ്ടും നടുകാട്ടിൽ ഒന്നുമില്ലാത്തവരായി മാറപ്പെട്ടിരിക്കുന്നു . !



ആകെയുള്ള ഉപകാരം എന്തെന്നുവെച്ചാൽ അവിടെ ആകെയുണ്ടായിരുന്ന കള്ളുഷാപ്പും നശിപ്പിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നു .


കാടുകയറി കഷ്ടപ്പെട്ടുണ്ടാക്കി കൊണ്ടുവരുന്ന മലഞ്ചരക്കുകൾ വിറ്റുകിട്ടുന്ന പണവുമായി കോളനികളിലെ ആണുങ്ങൾ ആദ്യമെത്തുന്നത് കള്ളുഷാപ്പ് എന്നറിയപ്പെടുന്ന "ചാരായവാറ്റു കേന്ദ്രത്തിലായിരുന്നു " , മേലെ ആകാശവും താഴെ ഭൂമിയുമായി നടക്കുന്നവർക്ക് പിന്നെയതിന്റെ ആവശ്യവും ഇല്ലായിരുന്നു .



ഞങ്ങളെല്ലാം പലതവണ പറഞ്ഞുപറഞ്ഞു കുറച്ചുവന്നെങ്കിലും മുഴുവനായി ചാരായസേവനം അവസാനിച്ചതപ്പോഴാണ് .


അടുത്ത ദിവസങ്ങളിൽ ആദിവാസിസമരം നിന്നുപോകുമെന്ന് കരുതിയവർക്ക് മറുപടിയായി അന്നുരാത്രി തന്നെ മുളയും ഈറയും പനമ്പട്ടയും കൊണ്ട് അതിൽ പാതിയോളം കുടിലുകളും അവർതന്നെ പുനർനിർമിച്ചു പിറ്റേന്ന് രാവിലെ സമരസ്ഥലത്തെത്തി .



പഞ്ചായത്ത്‌ ഓഫീസിൽ മൂന്നുദിവസവും ബ്ലോക്ക് ഓഫിസിൽ ഏഴുദിവസവുമായി സമരം പത്തുദിനം കടന്നപ്പോഴും അർഹതയില്ലാത്ത അഭയാർത്ഥികൾ എന്നരീതിയിലുള്ള പരിഗണന മാത്രമാണ് അധികൃതർ നൽകിയത് .



ആകെ വിജയിച്ചത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരെ വിടുവിപ്പിച്ചത് മാത്രം .


ഇവരും കൂടി കൊടുക്കുന്ന നക്കാപിച്ചകൾ കൂട്ടിച്ചേർത്തിയതിൽ നിന്നും മാസാമാസം എണ്ണിക്കൊടുക്കുന്നതുപോരാതെ പിച്ചച്ചട്ടിയിൽ എങ്ങനെയൊക്കെ കയ്യിട്ടുവാരം എന്നുചിന്തിക്കുന്നവരാണ് അവിടെയുണ്ടായിരുന്ന മിക്കവാറും ഉദ്യോഗസ്ഥരും .


എന്നും വൈകുന്നേരം ഞങ്ങളെക്കാണാൻ കിലോമീറ്ററുകൾ വനത്തിനുള്ളിലൂടെ നടന്ന് വന്ന് വിവരങ്ങളറിയിച്ചു പോകുമായിരുന്നു .


ഒരുപക്ഷെ ഈ സമരം പൊളിഞ്ഞുപോയാലും സാരമില്ല ,ഞങ്ങളുടെ അഭിപ്രായവും നിർദേശവും അവർക്ക് എപ്പോഴും വേണ്ടതുണ്ടെന്ന് എനിക്ക് മനസ്സിലായി .


പോരാടാൻ അവർ തയ്യാറാണ് ,

 പക്ഷേ മുന്നിൽനടക്കാൻ ഞങ്ങളാരെങ്കിലും ഉണ്ടാവണമെന്ന അമിതമായ വിശ്വാസം കൊണ്ടായിരിക്കാം .


ദിവസങ്ങൾ പിന്നെയും കടന്നുപോയി ആദ്യമൊക്കെ എവിടെയുമെത്താതിരുന്ന വാർത്തകൾ പത്രങ്ങളിൽ ചെറുതായി സ്ഥാനംപിടിച്ചുതുടങ്ങി പക്ഷേ വിഷയത്തിലൽപം വെള്ളം ചേർത്തിട്ടെന്ന് മാത്രം .


ഉൾവനങ്ങളിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ ആദിവാസികോളനികൾക്കു തീയിടുകയും നശിപ്പിക്കുകയും ഒപ്പം വനം കൊള്ളയടിക്കുന്ന മാവോയിസ്റുകളെക്കുറിച്ചു ഫോറെസ്റ്റുകാരുടെ പ്രതികരണംകൂടിയായപ്പോൾ എല്ലാം തികഞ്ഞു .



അവർതന്നെയുണ്ടാക്കികൊണ്ടുവന്ന നോട്ടീസുകൾ അവർതന്നെ പലയിടത്തുനിന്നും കണ്ടെടുക്കുകയും കേസ് കുറച്ചുകൂടെ ശക്തിപ്പെടുത്തുകയും ചെയ്തു ,


എങ്കിലും എന്തടിസ്ഥാനത്തിലാണ് അക്ഷരാഭ്യാസമില്ലാത്തവർക്കു ലഘുലേഖകൾ അവരോടൊപ്പം ഇടപഴകുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർ കൊടുക്കുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം ഇവർക്കൊന്നും ഇല്ലാതെ പോയതെന്തെന്നു അറിയില്ല .



ദിവസങ്ങൾ പിന്നെയും കടന്നുപോകവേ സമരക്കാരുടെ വീടുകൾ മിക്കദിവസങ്ങളിലും ആക്രമിക്കപ്പെട്ടു ,


അവരുടെ പെണ്ണുങ്ങൾ ഓരോദിവസവും ബലാൽസംഗം ചെയ്യപ്പെട്ടു . ഒപ്പം വൈകുന്നേരം ഞങ്ങളെ കാണാനെത്തുന്നവരുടെ കയ്യിൽ കൊടുത്തയക്കുന്ന അരിയുംകൂടെ ഇല്ലെങ്കിൽ അവരിൽ പലരും പട്ടിണിയായേനെ .



അപ്പോൾ താൻ കരുതുന്നുണ്ടാവും എപ്പോഴും അവർക്ക്‌ ഓരോന്നും കൊണ്ടുകൊടുക്കാൻ എവിടെനിന്നാണ് പൈസയെന്ന് , സത്യം പറഞ്ഞാൽ എന്റെ സാലറിയും സേവിങ്‌സുമൊക്കെ ഇവിടെയെത്തിയ ആദ്യ ദിനങ്ങളിൽത്തന്നെ തീർന്നു .


ഇത് അച്ഛനോടും വിഷ്ണൂനോടും കൂട്ടുകാരോടും വാങ്ങിച്ചതെല്ലാം ചേർത്താണ് ,എന്തുകൊണ്ടെന്ന് ചോദിച്ചാൽ എനിക്ക് ഇഷ്ടമുണ്ടായിട്ട് എന്നെ മറുപടി പറയാനൊക്കു . "



"ഉം ..."

ഇയാൾക്ക് വട്ടാണെന്ന് മനസ്സിൽ പറഞ്ഞു ഞാൻ മൂളിക്കേട്ടു



"ഓരോ ദിവസവും വ്യത്യസ്‌തതകൾ വരുത്തി സമരം തുടരുന്നുണ്ടെങ്കിലും പ്രതേകിച്ചൊരു ഫലവുമുണ്ടായില്ലെന്നു മാത്രമല്ല നാശനഷ്ടങ്ങൾ കൂടുകയേ ഉണ്ടായുള്ളൂ .



അവർ ലക്ഷ്യത്തിലെത്താതെ കീഴടങ്ങുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു , കാരണം ഇനി ഒതുങ്ങിക്കൂടിയാൽ അതൊരുപക്ഷേ അവരുടെ സർവ്വനാശം ആയിക്കൂടായ്കയില്ല . 


എന്നും രാത്രി ഞങ്ങളിൽ നിന്നും നിർദേശം വാങ്ങാനെത്തുന്നവർക്കു പക്ഷേ മടുപ്പുണ്ടായതായി തോന്നിയില്ല .


കാരണം അതവരുടെ ജീവിതമാണ് ,

 അവസാനമൊരു രക്ഷപ്പെടൽ ഉണ്ടാവുമെന്നുതന്നെയാണ് അവരുടെ വിശ്വാസം .

ഒപ്പം ഞാനും ശരത്തും അജീഷും ഇതുപോലെയെത്തിയ മറ്റുപലരും അവരെ പറഞ്ഞുപഠിപ്പിച്ച വിപ്ലവച്ചുവയുള്ള പോരാട്ടകഥകളിൽ അവസാനമൊരു വിജയമുണ്ടായിരുന്നുവല്ലോ ...


അവരിലേക്ക്‌ പകർന്നുകൊടുത്ത ഗീതോപദേശങ്ങളിൽ എല്ലാം " സമയവും കാലവും കൂടുമ്പോൾ ഭൂമിയിലുണ്ടാവുന്ന എല്ലാ അഹിംസകൾക്കും മറുപടിനൽകാൻ ഒരവതാരമുണ്ടാവുമെന്നു അവർ ഉറച്ചു വിശ്വസിക്കുന്നു .


ചിലപ്പോൾ ആ വിശ്വാസമാവും ഞങ്ങളെപ്പോലുള്ളവരുടെ വാക്കുകൾക്കുവേണ്ടി കാത്തുനിൽക്കുന്നതിനുള്ള കാരണം .


ആയിരത്തി എണ്ണൂറിൽ പഴശ്ശിവിപ്ലവം തുടങ്ങുംവരെ സ്വന്തമായി വനവും മണ്ണും സമാധാനത്തോടെ കൃഷിചെയ്തുള്ള ജീവിതവും , ഒരുപക്ഷെ വനത്തിനുപുറത്തെത്താത്തതിനാൽ നമ്മെളെവെച്ചും നീണ്ട സമുദായ പാരമ്പര്യവും ആദിവാസിക്ക് സ്വന്തമാണല്ലോ ....


പഴശ്ശിരാജാവ് പോയപ്പോൾ പിന്നെയും മാറിമാറിവന്ന ബ്രിടീഷുകാർക്കെതിരെയുള്ള പ്രാദേശികനേതാക്കളുടെ ഒളിപ്പോരുകളിൽ ഏറ്റവുമധികം സഹായംചെയ്തതും ഇവരല്ലെന്ന് എങ്ങനെ പറയും ....


നീലഗിരിനിരകൾ തേക്കുമരത്തിന് അനുയോജ്യമെന്ന് അവർ തിരിച്ചരിച്ചറിഞ്ഞത് ആദിവാസിയോടുള്ള ശത്രുത വർദ്ധിക്കാൻ കാരണമായി ...

അന്നുമുതൽ വന്നവരും പോയവരും കയ്യിട്ടുവാരിയ സ്വന്തം ഭൂമിയിൽനിന്നും തലചായ്ക്കാൻ ഒരു കുടിൽ പണിയാനിടം മാത്രമായിരുന്നു അവരുടെയാവശ്യം . എന്നിട്ടും .... "



"ആ സമരം വിജയിച്ചില്ല അല്ലെ ?"



"മുഴുവനായി ഇല്ലെങ്കിലും അല്പമെങ്കിലും വ്യത്യാസം വരുത്തുവാൻ സാധിച്ചു . ഏതാണ്ട് മൂന്നാഴ്ചയോളം കാര്യമായ മാറ്റമില്ലാതിരുന്ന സമരത്തിനെ മറ്റൊരുവഴിയിൽ ദിശതിരിച്ചുവിടാൻ ശരത്തായിരുന്നു വഴി പറഞ്ഞു തന്നത് "


"എന്തുവഴി ....."



"ഏതാണ്ട് ഒരുവർഷമായി സ്ഥിരമായി സ്കൂളിൽ പോകുന്ന കുട്ടികളെ മുൻനിർത്തി ആദിവാസിജനജീവിതം പൊതുജനമധ്യത്തിൽ എത്തിക്കുക എന്നതായിരുന്നു പ്രധാനം .


ഒന്നുമുതൽ പത്തുവരെ ക്‌ളാസ്സുകളുള്ള സ്‌കൂളിൽ അധ്യാപകരുടെയെണ്ണം ഇരുപത്തിയാറും ,പ്രധാനാധ്യാപകനും ,പ്യൂൺ ,ലാബ് അസിസ്റ്റന്റ് ,പാചകത്തിനുള്ള ഒരുസ്ത്രീയും ചേർത്ത് മുപ്പതോളം സ്റ്റാഫുകൾ .



എന്നാൽ രാവിലെപ്പോയി ഉച്ചവരെ അക്ഷരമാലയോ പെരുക്കപ്പട്ടികയോ മാത്രം ചൊല്ലിക്കൊടുത്ത് ഉച്ചക്കഞ്ഞിയും നൽകി പറഞ്ഞുവിടുക എന്നതിനപ്പുറം കാര്യമായ പ്രവർത്തങ്ങൾ ഒന്നുമില്ലാത്തതും എന്നാൽ മാസാമാസം ശമ്പളമടക്കം സർക്കാരിന് ചെലവ് പത്തുലക്ഷത്തോളം ഉണ്ടാക്കിക്കൊടുക്കുന്നതുമായ മാതൃക വിദ്യാലയത്തിൽ നിന്നുമല്ലേ തുടങ്ങേണ്ടത് എന്നവൻ പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി .



 ഇവിടെത്തെ അധ്യാപകരുടെ മക്കളെ പഠിപ്പിക്കുന്ന പത്തായിരംപോലും തികച്ചുശമ്പളമില്ലാത്ത അധ്യാപകരെയും ക്ഷണിച്ചിരുന്നു , ഒരു തെറ്റ് ചൂണ്ടിക്കാട്ടൽ പോലെ ...ഉയർന്നുവരേണ്ട നാളത്തതലമുറ ഇവിടെയും വളരുന്നുണ്ട് .



സമരക്കാരോട് അവതരിപ്പിച്ചപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു . പേരിനാണെങ്കിലും പ്രധാനാധ്യാപകനോട് സ്‌കൂളിൽ ആദിവാസികളുടെ പരിപാടി നടത്തട്ടെയെന്ന് ചോദിച്ചപ്പോൾ വെറുതെ കിട്ടുന്ന പേരല്ലേ കരുതിയാവും അയാൾക്കും സമ്മതം .



സമരമുഖത്തുനിന്നും ഊർജ്ജസ്വലരായ കുറച്ചുയുവാക്കളെയും മുഴുവൻ കുട്ടികളെയും അണിനിരത്തി "ഞങ്ങളും ഇവിടെയുണ്ടെന്ന് " ലോകത്തോട് വിളിച്ചുപറയാൻ ഒരു ചെറിയ ശ്രമം ആദിവാസികളുടെ തനത് നൃത്തരൂപങ്ങളും ,വാദ്യഘോഷങ്ങളും ,നാട്ടുപാട്ടുകളും ഉൾക്കൊള്ളിച്ചുള്ള കലാപരിപാടികൾക്കൊപ്പം

വരുന്നവരെ മുഷിപ്പിക്കാതിരിക്കാൻ സിനിമാറ്റിക് ഡാൻസും ,ഗാനമേളയും ,ആദിവാസി ഉൽപ്പന്നങ്ങൾക്ക് ചെറിയൊരുവിപണി ഉണ്ടാക്കുന്നതിനൊപ്പം തല്ക്കാലം കുറച്ചുദിവസത്തേക്കു പട്ടിണിതീർക്കാനുമായി ചെറിയൊരു വിപണനമേളയും കൂടിച്ചേർത്തു ഒരുദിവസത്തെ പരിപാടി . അജീഷ് പലപ്പോഴായി മുന്നോട്ടുവച്ച അഭിപ്രായങ്ങളിൽ ഒന്നായിരുന്നു ഇതും "


"അജീഷിന് ഒരുപാട് പ്രതീക്ഷയായിരുന്നല്ലേ ?"


"ഉം ..... അവന് ഒരുവിധം എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവും പ്ലാനിങ്ങും ഉണ്ടായിരുന്നു . "


"ആഹാ ....സംഗതി കൊള്ളാലോ ...എന്നിട്ട് എങ്ങനെയുണ്ടായിരുന്നു പരിപാടികൾ "?


ഇക്കാര്യം എനിക്കെന്തോ വല്യ ഇഷ്ടമായി ,ഷോപ്പിങ്ങിനോടുള്ള ചെറിയ കമ്പം ആണെന്ന് കൂട്ടിക്കോളൂ .



"ഗദ്ദിക " എന്ന് പേരിട്ട പരിപാടി എത്രയും പെട്ടെന്ന് നടത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു .


ആദ്യം ഒരാഴ്ചയ്ക്കപ്പുറം വരുന്ന ഞായറാഴ്ച പരിപാടി നടത്താമെന്നുറച്ചു നോട്ടിസ് അച്ചടിക്കാൻ കൊടുക്കുകയും , വിഷ്ണുവിന്റെ സഹായത്തോടെ ശെമ്പകത്തെയും മറ്റ്‌ രണ്ടുമൂന്നുപേരേയും കൂട്ടി അവരുടെ വോട്ടുകൾ കൊണ്ട് അധികാരത്തിലെത്തിയ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളെയും ക്ഷണിച്ചു . സത്യം പറഞ്ഞാൽ അവരിൽ മിക്കവരും പുച്ഛത്തോടെയാണ് ഇതിനോട് പ്രതികരിച്ചത് .


ഡിസ്ട്രിക്ട് കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെയുള്ള സർക്കാർ ജോലിക്കാരെയും ജില്ലയിലേറ്റവും കൂടുതലുണ്ടായിരുന്ന ഫോറെസ്റ് ഓഫിസര്മാരെയും പെട്ടെന്നെത്താവുന്ന ആശുപത്രി അധികൃതരെയും , സമ്പന്നരും സാധാരണക്കാരുമായ ഒട്ടുമിക്ക ജനങ്ങളെയും അവർ ക്ഷണിച്ചത് അതും ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ വലിയൊരു അത്ഭുതം തന്നെയായിരുന്നെനിക്ക് .



പിന്നെ ശരത്തിന്റെ ചില കൂട്ടുകാരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രിയെയും പട്ടികജാതി - പട്ടികവർഗ്ഗ കാര്യ മന്ത്രിയെയും ക്ഷണിച്ചു .


ഇവർക്കെല്ലാം ഒഴിവാക്കാമായിരുന്ന ഈ പരിപാടിയെകുറിച്ചു ഒട്ടുമിക്ക ദിനപത്രങ്ങളിലും വാർത്തയും , ഓർക്കൂട്ട് ,ജി മെയിൽ വഴിയും ഷെയർ ചെയ്തു പരിപാടിയുടെ ഗൗരവം കൂട്ടാൻ അജീഷിനെ ഒരുപാട് സ്നേഹിച്ചിരുന്ന അവന്റെ സുഹൃത്തുക്കൾക്ക് കഴിഞ്ഞു.


വല്ലപ്പോഴും കേട്ടുമാത്രം പരിചയമുള്ള സിനിമാഗാനങ്ങൾക്കൊപ്പം അവർക്കും ചുവട് വെപ്പിച്ചുകൊടുത്തത് വിഷ്ണുവാണ് ...


വൈകുന്നേരം വരെ സമരമുഖത്തിരുന്നും വൈകുന്നേരം മുതൽ അവരുടെ തനതായ ചില വസ്തുക്കൾ ഈറയും ,മുളയും കൊണ്ട് നിർമിച്ചും , ഉണങ്ങിത്തുടങ്ങിയ വനത്തിൽ നിന്നും ശേഷിച്ച മലഞ്ചരക്കുകൾ സംഭരിക്കുന്ന തിരക്കിലുമായിരുന്നു .


അവരുടെ അധ്വാനത്തിന് എത്ര വിലയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനും ഇതൊരു വേദിയായിരുന്നു . ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പുതിയൊരു യുഗപ്പിറവിക്കുകൂടി അടിത്തറയിടുകയായിരിന്നു ചരിത്രം ..!



തുടരും
അയാളും ഞാനും തമ്മിൽ 32
--------------------



"എന്നിട്ട് അവര് സമരം തുടർന്നോ ?"



" ഉം ..... എന്റെ തീരുമാനം അവർ അംഗീകരിച്ചതോണ്ട് മാത്രമല്ല അവരുടെയും ആവശ്യം അതായിരുന്നു , പൊട്ടിക്കാനായി തിരിയിട്ടു റെഡിയാക്കിവച്ചിരിക്കുന്ന പടക്കത്തിന് തീകൊടുക്കാൻ തീപ്പെട്ടി എന്നെ ഏൽപ്പിച്ചപോലെ , ഏതുനിമിഷവും അതുപൊട്ടിയേക്കാം . പൊട്ടണ്ട ആവശ്യവും ഉണ്ട് ."


" എന്നിട്ട് ...?"


"ശരത്തിന്റെയും തീരുമാനം സമരം ഉപേക്ഷിക്കരുതെന്നായിരുന്നു . ഒപ്പം അവനാണ് ചാർട്ടുകൾ എഴുതാൻ അവരോട് പറഞ്ഞത് , ചുവരെഴുത്തും കൂടിയാവുമ്പോൾ പുറത്തുനിന്നും വരുന്നവർക്ക് കാര്യമെന്തെന്ന് പെട്ടെന്ന് മനസ്സിലാവുമെന്നും അവൻ നിർദേശം നൽകി ,


അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് എഴുത്തും വായനയും പിടിയില്ലെന്ന് അറിയാതെയല്ല ,എങ്കിലും സമരത്തിന് ഇവ കൂടിയേ തീരൂ . അറിയുംപോലെ ശെമ്പകത്തിനോട് എഴുതാൻ ഏൽപ്പിച്ചു . ഹോസ്പിറ്റലിൽ വെറുതെ കിടന്നിരുന്ന കാർഡ്ബോർഡ് ചട്ടകളും ഉണ്ടായിരുന്ന മാർക്കറുകളും കൊടുത്തുവിട്ടു "


"അപ്പോൾ നിങ്ങള്ക്ക് എഴുതിക്കൂടെ ?"



"എനിക്കതിന് മലയാളം എഴുതാനറിയില്ലാലോ , ആകെ അറിവുള്ള ശരത്തിന് കൈകൊണ്ട് പാടുകയുമില്ല "


"ഓ ...... നിങ്ങൾ മലയാളിയായ തമിഴനാണല്ലേ ..മറന്നുപോയി "


"ഹ ......പക്ഷേ ഞാൻ ഇവിടെയെത്തിയ ശേഷം പഠിച്ചെടുത്തു . "


"എന്നിട്ട് "


"എന്നിട്ട് അവർ സമരം തുടങ്ങി .എന്നാൽ ആ ദിവസവും തലേന്നത്തെപോലെ ആക്രമണം ഉണ്ടായി , കുറച്ചുപേർ ജയിലിലും കുറച്ചുപേർ കിടപ്പിലുമായി .


അവരെഴുതിയ പോസ്റ്ററുകൾ ചീന്തിയെറിയപ്പെട്ടു .
അന്നും വൈകീട്ട് ഞങ്ങളെ കാണാൻ ആളുവന്നിരുന്നു .


ഇത്തവണ പഞ്ചായത്ത് ഓഫീസിൽ നിന്നും മാറി പോലീസ് സ്റേഷനുമുന്പിൽ സമരം തുടരാൻ പറഞ്ഞയച്ചു . ഒപ്പം ആദ്യ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞും മജിസ്‌ട്രേറ്റിന്റെ അടുത്ത് ഹാജരാക്കാത്തതിൽ പോലീസ് സ്റേഷനുമുന്പിൽ ധർണ്ണ എന്ന് പോസ്റ്ററുകളിൽ എഴുതാനും പറഞ്ഞേൽപ്പിച്ചു .
അന്നുരാത്രി അവർ വന്നത് സന്തോഷമുള്ള വാർത്തയുമായാണ് . "



"എന്താത് ?"


"പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ എടുത്ത എല്ലാവരെയും മോചിപ്പിച്ചു .നിയമവശം എഴുതിയ ബോർഡുകളും ,
അടിച്ചമർത്താൻ ശ്രമിച്ചത് ആളിക്കത്തുന്നതുകണ്ട്‌ അവരും പതറിയിരിക്കണം .

 
അടുത്തദിവസം മുതൽ സമരത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തുകൊണ്ടിരുന്നു . അജീഷ് എഴുതിവെച്ചിരുന്ന പ്രൊജക്റ്റ് റിപ്പോർട്ട് കുറെ കോപ്പികളെടുത്തു ഞാനവർക്ക് കൈമാറിയിരുന്നു .
അവരുടെ പ്രശ്നങ്ങളെയും ആവശ്യങ്ങളെയും കുറിച്ചെല്ലാം അതിൽ വിശദമായി പറഞ്ഞിരുന്നു .



എല്ലാ കുടുംബങ്ങൾക്കും നാല് സെന്റ് ഭൂമിയും ഭവന പദ്ധതികൾ പ്രകാരം അടച്ചുറപ്പുള്ള വീടും ആയിരുന്നു അടിസ്ഥാന ആവശ്യമായി കാണിച്ചത് .


അതിന് അംഗീകാരം കിട്ടിയാൽ മാത്രം പോരാ ,നടപ്പിൽ വരുന്നവരെയും സമരവുമായി മുൻപോട്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു .


പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയെങ്കിലും അധികൃതരുടെ അടുത്തുനിന്നും കാര്യമായ പുരോഗതിയുണ്ടായില്ല.


ഇതിനകം കയ്യനക്കിത്തുടങ്ങിയ ശരത്ത് എഴുതിക്കൊടുത്തവ കാർഡ്‌ബോർഡുകളിൽ പകർത്തി അവർ സമരത്തിന് മൂലധനം കൂട്ടിക്കൊണ്ടേയിരുന്നു .


ഏതാണ്ട് ഒരാഴ്ച്ചകഴിഞ്ഞപ്പോഴാണ് അധികം സർക്കുലേഷനില്ലാത്ത പത്രത്തിലെ ചെറിയ കോളം വാർത്തയായി ഇത് ഇടംപിടിച്ചത് ."


"സമരത്തിന് എത്രപേരുണ്ടാവും "?
ആരും തിരിച്ചറിയുന്നില്ലെങ്കിൽ എണ്ണക്കുറവ് കൊണ്ടാവുമെന്നെനിക്ക് തോന്നി .


"ആയിരത്തിലധികം പേരപ്പോൾ തന്നെയായായി ,നീലഗിരിക്കാരും കൂടിച്ചേരുമ്പോൾ അംഗസംഖ്യ പിന്നെയും കൂടും .
"


"ഇത്രപേരുണ്ടായിട്ടും ഒരുപത്രത്തിലും വന്നില്ലെന്നോ ?"



" ഇല്ല വിദ്യാ , അവരതിന് സമ്മതിച്ചിരുന്നില്ല എന്നുപറയുന്നതാവും ശരി . പത്രത്തിലെ പ്രമുഖ പരസ്യദാതാക്കളെ അവരെങ്ങനെ കുടുക്കും ...?


 പിന്നെ ഈ വാർത്ത പുറത്തെത്താതിരിക്കാൻ ഒരുമതിൽക്കെട്ടുപോലെ അവർ ചുറ്റും നിന്നിരിക്കും ,അതുകൊണ്ടാവും പെട്ടെന്നൊന്നും പുറംലോകം ഇക്കാര്യമറിയാതെ പോയത് "



"ഉം "


"സമരം തുടങ്ങി രണ്ടാഴ്ച  പിന്നിട്ട അന്ന് രാത്രി പുറത്തുനിന്നുമുള്ളവരുടെ ആക്രമണത്തിൽ വനത്തിന് തീവെക്കപ്പെട്ടു . പത്തുമുപ്പത് ഏക്കറോളം അടിക്കാടും കത്തിനശിച്ചു ആ ഭാഗത്തുണ്ടായിരുന്ന ഏഴുവീടുകൾ പൂർണ്ണമായും കത്തി .


മറ്റൊരുകോളനിയിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും സമീപവാസികൾക്കെല്ലാം അടിയേൽക്കുകയും ചെയ്തു .



 പിറ്റേന്നത്തെ പത്രത്തിൽ "അനധികൃതമായി വനത്തിനകത്ത് സമസിച്ചിരുന്നവർ വനത്തിന് തീയിട്ടെന്നും . പിന്നെ ഇതിന്റെ കാരണക്കാർ മാവോയിസ്റുകളാണെന്നും , വയനാടൻ മേഖലകളിലെ പൊതുജനജീവിതത്തെ സംരക്ഷിക്കാനായി സ്പെഷ്യൽ സേനയെ നിയോഗിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യമെന്നും ,


ഒപ്പം ഫോറെസ്റ് ഓഫിസ് തകർത്ത മാവോയിസ്റ്റിന്റെ ചിത്രമായി അന്നത്തെയന്റെ സി സി ടിവി ദൃശ്യവും ഒക്കെ കൂടെചേർത്തു ഒറ്റനോട്ടത്തിൽ വയനാട്ടിലെ പ്രശ്നം മാവോയിസ്റ് വിളയാട്ടമെന്നെഴുതിയ തരത്തിലുള്ള വാർത്തകളായിരുന്നു ..!"




തുടരും
അയാളും ഞാനും തമ്മിൽ 31
---------------------



ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാതെ ശരത്തിനെ കോട്ടേഴ്‌സിലാണ് കൊണ്ടുപോയത് . കൂടെനിൽക്കാൻ ചുമന്നുകൊണ്ടുവന്നവർ പറഞ്ഞെങ്കിലും കോളനിയിൽ നടക്കാൻപോകുന്ന സമരത്തിന് അവരെപ്പോലുള്ള അവരുടെ കാര്യങ്ങൾ തിരിച്ചറിയുന്ന യുവാക്കളുടെ സാന്നിധ്യക്കൂടുതൽ ഉപകാരമാവുമെന്നെനിക്കു തോന്നി .


എങ്കിലും ഉത്സവം കഴിഞ്ഞു ഇപ്പോൾ ആശുപത്രിയിൽ തിരക്കുകൂടിയെന്ന് സുനിതേച്ചി പറഞ്ഞിരുന്നു . അല്ലെങ്കിലും നാലുദിവസം ഇവിടെനിന്നും എന്തുധൈര്യത്തിലാണ് വിഷ്ണുവിനെയും കൂട്ടി മാറി നിന്നതെന്നെനിക്കറിയില്ല .


ശരത്തിന് കൃത്യസമയത്തിന് പഥ്യം തെറ്റാതെ നൽകേണ്ട മരുന്നുകൾ എനിക്കൊരു പ്രശ്നമായിരുന്നു ,എന്നാലെന്നെ ഞെട്ടിച്ചുകൊണ്ട് വിഷ്ണു ആ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ചപ്പോൾ മുൻപെങ്ങും അവനിലില്ലാതിരുന്ന ആത്മവിശ്വാസത്തോടെ ഞാൻ പോയി .


 ഉച്ചയ്‌ക്കൊന്നു വന്നുനോക്കാമെന്ന് കരുതിയെങ്കിലും തിരക്കുകാരണം പാക്കരേട്ടൻ കൊണ്ടുവന്ന ചായയും ചോറും കാത്തുനിന്ന രോഗികൾക്ക് തന്നെ കൊടുക്കേണ്ടി വന്നു , യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും രാവിലത്തെ തോട്ടിലെ കുളികഴിഞ്ഞപ്പോൾ ക്ഷീണമെല്ലാം പോയപോലെ തോന്നി . അന്ന് ജോലികഴിഞ്ഞു കോട്ടേഴ്‌സിലെത്തുമ്പോൾ വയനാട്ടിൽ നിന്നും അയ്യപ്പൻ വന്നിരുന്നു .


അവരുടെ സമരം പോലീസുകാരും ഫോറെസ്റ്റുകാരും കൂടെ അടിച്ചമർത്തിയിരുന്നു .


കുറേപ്പേര് അവരുടെ അടിയേറ്റ് വൈദ്യരുടെ അടുത്ത് ചികിത്സയിലും കറുപ്പനെയും മറ്റുചിലരെയുംഅറസ്റ്റ് ചെയ്തു ജയിലിലും ആക്കിയിരുന്നു .
എന്നെക്കുറിച്ചു ചോദിച്ചും ഞാനവരുടെ നേതാവല്ലേ എന്ന് ആരോപിച്ചും ഒക്കെയായിരുന്നത്രെ ആക്രമണം . "


"അയ്യോ ....അപ്പോൾ സമരം തുടക്കത്തിൽ തന്നെ നിന്നുപോയോ ?"


"പോവുമായിരുന്നു ..... അല്ലെങ്കിലും അവകാശം ചോദിച്ചെത്തുന്നവരെ അടിച്ചോടിക്കുന്നതല്ലേ പതിവ് . എന്റെ അഭിപ്രായം അറിയാനായിരുന്നു അവരുടെ വരവ് . സത്യം പറഞ്ഞാൽ ഉത്തരവാദിത്വം ഉള്ള ഡോക്ടർ എന്നനിലയിൽ മനുഷ്യന്റെ വേദനയെയും ജീവനെയും വിലവച്ചു പിന്തിരിയാൻ പറയണമെന്ന് തോന്നിയെങ്കിലും ഇതൊന്നും കണ്ട് ഭയപ്പെടരുതെന്നും മുന്നോട്ട് പോവാനും പറഞ്ഞു .



കാരണം ഇതുകണ്ട് അവർ പിൻതിരിഞ്ഞാൽ ഇനിയെന്നും ഇതുപോലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വനങ്ങളിലെ അഭയാർഥികളായി മാത്രം ജീവിക്കേണ്ടിവരും

, ഇനിവരും തലമുറയും നമ്മളെപ്പോലുള്ള പുരോഗമനക്കാരുടെ അടിയാളുകളായി മാറേണ്ടിവരും , ഇനിയും അവരുടെ മണ്ണിനായി തമ്മിലടിക്കാനും ചതിച്ചു സ്വന്തമാക്കാനും ആളുകൾ വന്നുകൊണ്ടേയിരിക്കും വിദ്യാ .


നാടുകൾ മുഴുവൻ ജനങ്ങളെക്കൊണ്ട് നിറയുമ്പോൾ സ്വാഭാവികമായും വനങ്ങളിലും കൈവെക്കേണ്ടതായി വരും . അപ്പോൾ ഇവരുടെ ഭാവി ?

മിച്ചഭൂമിയായി വനങ്ങളെ ഏറ്റെടുത്ത് ജനവാസമൊരുക്കേണ്ടിവരുന്ന കാലം ഒരുപാടൊന്നും ദൂരെയല്ല ."



"അയ്യോ അതെന്താ ?" ഇക്കാര്യം സമ്മതിച്ചുകൊടുക്കാൻ എനിക്കെന്തോ കഴിഞ്ഞില്ല



" വിദ്യാ താൻ ചെറുപ്പത്തിൽ കളിച്ചുവളർന്ന നാടാണോ ഇന്നത്തേത് ? അന്ന് വെറുതെ കിടന്നിരുന്ന നിങ്ങളുടെ കളിസ്ഥലങ്ങളായ പറമ്പുകളെവിടെ ?

അതിരും വേലിയുമില്ലാതെ കിടന്നിരുന്ന ചെറു കുറ്റിക്കാടുകൾ എവിടെ ?'
"അത് ..... അതൊന്നുമില്ലയിപ്പോൾ ....അവിടൊക്കെ വീടുകൾ വന്നല്ലോ , "


ശരിയാണ് എന്റെ വീടിരുന്നതിന്റെ ചുറ്റും ഒരുപാട് വീടുകൾ വന്നു ,നാലും അഞ്ചും പേരടങ്ങുന്ന ഒരുപാട് കുടുംബങ്ങൾ , അച്ഛന്റെ നാല് അനിയന്മാരുടെ വീടുകൾ അന്നത്തെ ഞങ്ങളുടെ തൊടിയിലാണ് ,എന്റേത് അന്ന് കപ്പയും മധുരക്കിഴങ്ങും വെച്ച സ്ഥലത്തും .


അമ്മയ്ക്കുള്ള വലിയ പരാതിയെന്തെന്ന് വെച്ചാൽ രണ്ട് സഹോദരന്മാർക്ക് കുടുംബമാവുമ്പോൾ ഇത്രേം ചെറിയ സ്ഥലത്തെങ്ങനെ വീടുവെക്കുമെന്നാണ് ....എന്റെ ദൈവമേ വലിയ മുറ്റവും ,അത്യാവശ്യം വേണ്ട പച്ചക്കറിയും മറ്റും ഉണ്ടാക്കാനുള്ള തൊടികയും ...

എന്തിന് മാങ്ങയോ ചക്കയോ ഇല്ലാത്ത വീടുകളോട് എത്ര പെട്ടെന്ന് മലയാളി അടുത്തിരിക്കുന്നു .


ഇനിയും ദിവസങ്ങൾ കഴിയുമ്പോൾ മണ്ണിനുവേണ്ടി അടിപിടികൂടുന്ന ലോകമാവുമോ ജലത്തിനുവേണ്ടി കൊലചെയ്യുന്ന ലോകമാവുമോ ?


എനിക്ക് ആലോചിച്ചിട്ടൊരു സമാധാനവും ഇല്ലായിരുന്നു ,അതുകണ്ടിട്ടാവണം അൽപനേരം മിണ്ടാതിരുന്നശേഷം അയാൾ തുടർന്നു


"വിദ്യാ എന്താ "


"ഏയ് ഒന്നുല്ല .....ശരിക്കും വനങ്ങളിലേക്ക് എത്തുമോ ?"


"വന്നേക്കും .....അന്നുനമ്മൾ ഉണ്ടായിരിക്കില്ല എന്ന് തോന്നുന്നു , ഇനിയും കുറച്ചു തലമുറകൾ കൂടെ മുന്നോട്ടുപോകുമ്പോൾ ....സംഭവിച്ചേക്കാം "


"എങ്ങനെയാ ഇങ്ങനൊക്കെ .."


" വിദ്യാ ആവാസവ്യവസ്ഥയെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ഒന്ന് മറ്റൊന്നിന് ആഹാരമാവുന്ന പ്രകൃതി നിയമം . അതിലേതിലും ഒരുകണ്ണിയുടെ നാശം അത് ആഹാരമാക്കുന്നവയുടെ വ്യാപനത്തിന് കാരണമാവും ,


ഓരോ ജീവികളുടെ ശരീരപ്രകൃതിയും, ബുദ്ധിയും ഇരതേടാനും ,പുതുതലമുറയെ സൃഷ്ടിക്കാനും ശത്രുവിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാനും വേണ്ടിയാണ് .
പക്ഷേ ആ ആവാസ വ്യവസ്ഥ ക്രമത്തിനെ അതിജീവിക്കാൻ ഒരു കണ്ണി ശ്രമിച്ചു !


ആവാസവ്യവസ്ഥയെ തോൽപ്പിച്ചെന്ന് അവൻ തെറ്റിദ്ധരിച്ചു . ഒരിക്കലും ശത്രുവിന്റെ മുന്നിൽ അകപ്പെടാതിരിക്കാൻ അവൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു , അവനറിയാതെ അവനെ പ്രകൃതി തോല്പിച്ചുംകൊണ്ടിരുന്നു .പെറ്റുപെരുകിയ അവന്റെ പിന്തുടർച്ചകൾക്ക് മണ്ണുതികയാതെ വന്നു . "



"എന്നുവെച്ചാൽ മനുഷ്യരൊക്കെ മരിക്കണമെന്നും മൃഗങ്ങൾ കൂടണമെന്നുമാണോ നിങ്ങൾ പറയുന്നത് ?"



എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ഇയാൾടെയൊരു മണ്ടൻ സിദ്ധാന്തങ്ങൾ



" വിദ്യാ ഞാൻ സത്യമാണ് പറഞ്ഞത് . മനുഷ്യൻ ബുദ്ധികൊണ്ട് ശത്രുവിനെ പ്രതിരോധിക്കാൻ തുടങ്ങിയന്നുമുതൽ അവന്റെ നാശവും എഴുതപ്പെട്ടതാണ് വിദ്യാ , പെരുകി പെരുകി അവനല്ലാതെ മറ്റൊരുജീവിയും ശേഷിക്കാത്ത കാലത്താവാം .


എലിയെയും പാറ്റയെയും കുറിച്ച് ചിന്തിച്ചത് സ്വയം ഉദാഹരണമായി ആലോചിച്ചു നോക്ക് ..
പിന്നെ നമ്മളെന്തിനാണ് അപ്രിയസത്യത്തിന്റെ പേരിൽ തമ്മിലടിക്കുന്നത് അല്ലെ ..? "



"ശരിയാ ... ഉച്ച മയങ്ങാൻ തുടങ്ങിയിരിക്കുന്നു ,അതിനുമുൻപ്‌ എനിക്കുമുഴുവനും അറിഞ്ഞേ പറ്റു . "


"ഉം ... മുൻപിലൊരു ലക്ഷ്യമുണ്ടാവുബോൾ അതിനുവേണ്ടി പൊരുതാൻ വല്ലാത്ത ആത്മവിശ്വാസമാണ് . അത് അവർക്ക് പകർന്നുകൊടുക്കുക എന്നതിലധികം സന്തോഷം മറ്റൊന്നുമില്ല .


ഒരുപക്ഷെ നാളെ ഇതിലും കൂടുതൽ ആക്രമണം ഉണ്ടാവും .... ഇതിലേറെ വേദനകൾ ഉണ്ടാവും ..ചിലപ്പോൾ മരണവും .പക്ഷേ നിങ്ങളൊരിക്കലും പിന്തിരിയരുത് . ഇവിടെ പേടിച്ചു പേടിച്ചു വിശന്ന് എത്രകാലം നിങ്ങൾ ജീവിക്കും ?


അവനവനുവേണ്ടി മാത്രമല്ല നിങ്ങള്ക്ക് ഭാര്യമാരുണ്ട് ,കുഞ്ഞുമക്കളുണ്ട് അശരണരായ മറ്റ്‌ ബന്ധങ്ങളുണ്ട് . നിങ്ങൾക്കുവേണ്ടി ഇനിയും വാദിക്കാനാരെങ്കിലും വരുമെന്ന് കാത്തിരിക്കുകയാണോ ?


എങ്കിൽ നിങ്ങളെപ്പോലെത്തന്നെ നിങ്ങളുടെ വരും തലമുറയും അനുഭവിക്കേണ്ടിവരും .
മരിക്കുമ്പോഴും പുറകിൽ നിങ്ങൾക്കായി പ്രാർത്ഥനയോടെ ഒരുജനത മുഴുവനുണ്ടെന്ന് ഓർക്കുക .


ജനാധിപത്യരാജ്യത്ത് നിങ്ങളുടെ വംശത്തെയാകെ തുടച്ചുമാറ്റാൻ കഴിയില്ലെന്നും , പാതിവഴിയിൽ നിർത്തിയാൽ ഇനിയും പേടിക്കേണ്ടി വരുമെന്ന് ഓർക്കുക ,


നിങ്ങളുടെ പെണ്ണുങ്ങൾ അന്യന്റെ കിടപ്പറയിൽ ഉരുകിത്തീരേണ്ടതാണോ എന്നോർക്കുക , ഇന്നേവരെ ആക്രണങ്ങൾ കാരണം മരിച്ചുപോയ ശാന്തികിട്ടാത്ത ആത്മാവുകളെക്കുറിച്ചോർക്കുക ,


നിങ്ങളുടെ ആരുമല്ലായിരുന്നിട്ടും നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ച കുറ്റത്തിന് ജീവൻ പോയ അജീഷിനെയും ,വീണുകിടക്കുന്ന ശരത്തിനെയും ഓർക്കുക ,


നിങ്ങൾക്കിടയിൽ ജാതിവ്യത്യാസം ഉണ്ടെങ്കിലും പുറത്തുള്ളവർക്ക് നിങ്ങളെല്ലാം ആദിവാസികൾ എന്നൊരൊറ്റ ക്യാറ്റഗറി ആണെന്നോർക്കുക ,

വംശനാശം അടുത്തുകൊണ്ടിരിക്കുന്ന നിങ്ങളിലെ ചില വിഭാഗങ്ങളെ ഓർക്കുക ....


വീണ് പൊക്കോട്ടെ ആദ്യം പൊരുതുന്നവർ, എന്നാൽ പുറകെ വരുന്ന നിരകണ്ടു വീഴ്ത്തുന്നവർ ഭയപ്പെടാതിരിക്കില്ല .

അവിടെ നിങ്ങൾ ജയിച്ചു തുടങ്ങും .....


 അവസാനം ശേഷിക്കുന്ന ഒരു ജീവനേയുള്ളുവെങ്കിൽ അതിന് വേണ്ടി പോരാടുക ....

പട്ടാളക്കാർക്ക് ലക്ഷ്യമെന്തെന്ന് ആരെങ്കിലും ഗൈഡ് ചെയ്തു കൊടുക്കണം , എന്നാൽ വിപ്ലവകാരിക്ക് ലക്ഷ്യമില്ലാതെ മറ്റൊന്നുമുണ്ടാവരുത് മനസ്സിൽ "



"എന്നിട്ട് അവര് സമരം തുടർന്നോ ......?"



"ഉം ... കേട്ടിട്ടില്ലേ വിദ്യാ നെഞ്ചുറപ്പുള്ള യുവാക്കളും നേരുള്ള ആദർശവുമുണ്ടെങ്കിൽ വിപ്ലവത്തിനേറ്റവും യോചിച്ച മണ്ണ് അവികസിത രാജ്യങ്ങളിലെ നാട്ടിന്പുറങ്ങളാണ് "



തുടരും
അയാളും ഞാനും തമ്മിൽ 30
--------------------



"പ്രൊജക്റ്റ് റിപ്പോർട്ട് ഇങ്ങനെയൊക്കെ ആവാമോ ?"


എനിക്കത്ഭുതമായി ,കാരണം ഞാനൊക്കെ കടമതീർക്കാനായി നെറ്റിനുമുന്പിലും പുസ്തകങ്ങൾക്ക് മുൻപിലും കുത്തിയിരുന്നു കോപ്പിയടിക്കുകയായിരുന്നല്ലോ പതിവ്



"യൂണിവേഴ്‌സിറ്റി ഇതുപോലുള്ള പ്രൊജെക്ടുകൾ വഴി ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ് , പഠിച്ചത് എങ്ങനെ പ്രയോ ഗിക്കുന്നു ,അതുജീവിതത്തിൽ എങ്ങനെ ഉൾക്കൊള്ളുന്നു എന്നറിയാനാണ് വിദ്യാ .


നേരം പുലർന്നുതുടങ്ങിയപ്പോൾ വിഷ്ണു ഉറക്കം തുടങ്ങിയിരുന്നു , ഞാൻ അജീഷിന്റെ സാധനങ്ങളെ വെറുതെ പരിശോധിച്ചും സമയം കളഞ്ഞു .
പിറ്റേന്ന് പോകുകയാണെന്നും മുതുമല വരെയെത്തണമെന്നും പറഞ്ഞപ്പോൾ അവർക്ക് തടയാനും കഴിഞ്ഞില്ല .


ഇനി തിരികെവരാമെന്ന ഉറപ്പുകൊടുത്ത് അവിടെനിന്നിറങ്ങുമ്പോൾ അജീഷേത്ര ഭാഗ്യവാനാണെന്ന് എനിക്കുതോന്നി .


അമ്മ മറ്റൊരു വിവാഹം കഴിച്ചിട്ടും അമ്മയുടെയും അച്ഛന്റെയും ചിത്രം ചുവരിൽ നിന്നും മാറ്റാതെ സൂക്ഷിക്കുന്നവർ ... അനിയത്തി ഉണ്ടെന്ന് ശരത്ത് പറഞ്ഞെങ്കിലും അതുകാര്യമായെടുക്കാതെ അവൾക്കൊന്നും വാങ്ങാതെ പോയത് തെറ്റായി പോയെന്ന് തോന്നി .


ഒരുപക്ഷെ ഇവിടെത്തന്നെ ജീവിച്ചെങ്കിൽ അവളുടെകയ്യും പിടിച്ചു വല്യേട്ടനായി നടന്നേനെ ...നാട്ടിൻപുറത്തെ സുന്ദരമായൊരു ബാല്യകാലം നിഷേധിക്കപ്പെട്ടതിൽ ആദ്യമായെനിക്ക് വേദനതോന്നി .


വയനാട്ടിലേക്കുള്ള ബസ് കയറ്റി വിടുംവരെയും നാട്ടിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചുമാത്രമായിരുന്നു ചെറിയച്ഛൻ പറഞ്ഞത് .
വിഷ്ണുവിന്റെ കയ്യിലെ അധികമുള്ള പൈസവാങ്ങി അനിയത്തിക്കൊരു വസ്ത്രംവാങ്ങി കയ്യിലേൽപ്പിക്കുമ്പോൾ ചെറിയച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു .


അനിയത്തി , ഓർമയായെങ്കിലും അനിയൻ ,അച്ഛാച്ചൻ ,അച്ഛമ്മ ,ചെറിയമ്മ ,ചെറിയച്ഛൻ ,എന്നെക്കാണാനായി പലയിടങ്ങളിൽ നിന്നായി വന്നുപോയ ബന്ധുക്കൾ സ്നേഹത്തോടെ വരവേറ്റ നാട്ടുകാർ .... പ്രിയപ്പെട്ടവരുടെ ലിസ്റ്റിന് നീളം കൂടിത്തുടങ്ങിയത് വല്ലാത്തൊരു സുഖത്തോടെ ഞാൻ ഫീൽചെയ്യുകയായിരുന്നു.


കോളനിയിലൂടെ മടങ്ങി ശരത്തിനെയും കൂട്ടിയാണ് ഞങ്ങൾ മുതുമലയിലേക്ക് മടങ്ങിയത് .ഏതുനിമിഷവും പുറത്തുനിന്നും അവനെയാന്വഷിച്ചു ആളെത്തിയെക്കാം എന്നൊരു പേടിയുണ്ടായിരുന്നു .


ആദിവാസിക്ക് സ്വന്തം ഭൂമി പതിച്ചുനൽകണെമെന്ന ആവശ്യവുമായി പിറ്റേന്ന് സമരംചെയ്യുന്നവർക്കു വേണ്ട നിർദേശങ്ങളും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വരണമെന്നും പറഞ്ഞേൽപ്പിച്ചു ഞങ്ങൾ തിരിച്ചു ,


അവനെ അതുവരെ ചികില്സിച്ച രീതിയും മരുന്നുകളും മനസ്സിലാക്കി ശരത്തിനെ കിടത്തിയ മുളകൊണ്ടുള്ള സ്ട്രെക്ച്ചർ എടുക്കാൻമാത്രം ആളെ കൂടെ കൂട്ടി ഞങ്ങൾ മലയിറങ്ങി .


മുളപൂത്തുനിൽക്കുന്ന കാട്ടുവഴിയിലൂടെയുള്ള യാത്ര എനിക്കെപ്പോഴും ഭയപ്പാടുണ്ടാക്കുന്നുണ്ടെങ്കിലും മുളങ്കാറ്റിനും കാടിനും പ്രതേക സുഖമാണ് , വീണുകിടക്കുന്ന ഈ മുളയരികൾ മഴയെത്തുമ്പോൾ വീണ്ടും തളിർക്കുകയും അപ്പോഴേക്കും പൂത്തു വളർച്ചയാവസാനിച്ച മുളകൾ വീഴുകയും ചെയ്തിരിക്കും , , എത്രസങ്കീര്ണമായാണ് പ്രകൃതിയിൽ ഓരോന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നു എനിക്കെപ്പോഴും കൗതുകം തോന്നാറുണ്ട് .


വനത്തിനകത്തെ ഒട്ടുമിക്ക അരുവികളും വറ്റിത്തുടങ്ങിയെങ്കിലും ഇത്തിരിയുള്ള വെള്ളത്തിൽ മുഖം കഴുകാനും ഉറവ തുടങ്ങുന്നിടത്താണെങ്കിൽ കുടിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട് , ഇപ്പോൾ എനിക്കുമുന്പേ വെള്ളംകണ്ടാൽ അടുക്കുന്നത് വിഷ്ണുവാണ് അവനും എനിക്കുമൊന്നും പരിചയമില്ലാത്ത ശാന്തതയും കുളിരും ഞങ്ങൾ ആസ്വദിക്കാൻ മടിച്ചില്ലെന്നതാണ് സത്യം .


മിതമായ ചൂടും തണുപ്പും അറബിക്കടലിന്റെയും സഹ്യന്റെയും കവചവും ഫലഭൂയിഷ്ഠമായ മണ്ണും സുലഭമായ ശുദ്ധജലലഭ്യതയും കേരളത്തിലല്ലാതെ മറ്റെങ്ങുമില്ലെന്നത് സത്യം തന്നെ , മറ്റ്‌ സംസ്ഥാനങ്ങളിൽ കൂടിയ ചൂടോ അല്ലെങ്കിൽ തണുപ്പോ അവിടെത്തെ ജനങ്ങൾ റിക്കവർ ചെയ്യാൻ പഠിക്കണം .


അതൊക്കെ വെച്ചുനോക്കുമ്പോൾ സ്വർഗംതന്നെയീ ഭൂമിയെന്നെനിക്കു തോന്നി .
തമിഴ്‌നാടിന്റെ ഭൂപടമെടുത്ത് നോക്കിയാലേ അറിയാം തരിശ്ശുഭൂമിയും തിങ്ങിപ്പാർക്കുന്ന ജനങ്ങളും മാലിന്യം തുപ്പുന്ന കമ്പനികളും ഒച്ചപ്പാടും .


"അതൊക്കെ ചുമ്മാതാണ് കേരളത്തിലെ ചൂട് കൂടുതലാ ,വെള്ളത്തിന്റെ ബുദ്ധിമുട്ട് പിന്നെ പറയുകയേ വേണ്ട " ഞാനെന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മറുപടി നൽകി.



" അങ്ങനെയുണ്ടായെങ്കിൽ അതിവിടുത്തുകാരുടെ കയ്യിലിരി പ്പുകൊണ്ടുമാത്രമാണ് "


തർക്കിക്കാൻ ഞാൻ നിന്നില്ല ,അയാളോട് വാദിച്ചാൽ ജയിക്കില്ലെന്ന് അറിയാവുന്നതോണ്ട് മാത്രമല്ല ഇവിടുത്തെ ജീവിതസാഹചര്യങ്ങൾ കണ്ടറിഞ്ഞതോണ്ട് .


മഴക്കാലമത്രയും ഉറവയെടുക്കന്ന നാട്ടിടവഴികളിൽ നിന്നും ഉറച്ച ടാർ റോഡിലേക്ക് സ്ലിപ്പറുമിട്ട് നടക്കാൻ മലയാളി തുടങ്ങിയ നാളുതൊട്ടിങ്ങോട്ട് പ്രകൃതി നശീകരണമല്ലാതെ സംരക്ഷണമെങ്ങും ഞാൻ കണ്ടിട്ടില്ല .


ശീമക്കൊന്നയും മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിൽ വികസനമെത്തിയപ്പോൾ കടയറുക്കപ്പെട്ടു പട്ടികകളായി മാറിയ മരങ്ങൾ പറയും ...

അംഗങ്ങളുടെയെണ്ണം കൂടിയപ്പോൾ വനത്തോടൊപ്പം വനംവെട്ടിത്തെളിച്ചുണ്ടാക്കിയ വയലുകൾ കുന്നിടിച്ച മണ്ണുകൊണ്ടുമൂടപ്പെട്ട് അവിടെ നവകേരളം ഉയർന്നുവന്നു .


വയലുംകാടുംഇല്ലാതായപ്പോൾ മഴയും കുറഞ്ഞപ്പോൾ ഉറവ നഷ്ട്ടപ്പെട്ട കിണറുകൾ വേനലിന്റെ ദാഹം തീർക്കാതെ വന്നപ്പോൾ നൂറ്റാണ്ടുകള്കൊണ്ട് സംരക്ഷിക്കപ്പെട്ട മണ്ണിന്റെ മാറിലേക്ക് ബോർവെൽ യന്ത്രങ്ങൾ തുരന്ന് തുടങ്ങി .


പ്രമാണംകൊണ്ട് സ്വന്തമായ മണ്ണിൽക്കുത്തിയ കിണറുകൾ പക്ഷേ ഊറ്റിയെടുത്തത് ഒരു ജനതയുടെയും വരാനിരിക്കുന്ന തലമുറയുടെയും സമ്പത്തായിരുന്നുവെന്ന് മനപ്പൂർവം മറന്നവർ ശേഷിച്ചമരങ്ങൾ മുറിച്ചു ഫർണീച്ചറുകൾ പണിയുന്നതിരക്കിൽ മണ്ണിനെ മറന്നുപോയി .


ആഡംബരംകൊണ്ട് അധഃപതിച്ച ജനതകളുടെ ലിസ്റ്റിൽ കേരളമെന്ന പേരെഴുതിച്ചേർക്കുന്നകാലം വിദൂരമല്ല.
ചുറ്റുമുള്ള പച്ചപ്പെല്ലാം നശിപ്പിച്ചുണ്ടാക്കിയ കോൺക്രീറ്റ് കെട്ടിടത്തിൽ ഏ സിയുടെ ചുവട്ടിലിരുന്നു പരസ്യമായി പുച്ഛിച്ച അന്യസംസ്ഥാത്തെ വിഷംതെളിച്ച സാധനങ്ങളാൽ ഭക്ഷിച്ചും ഫെയിസ്ബുക്കിൽ "നഷ്ടമായ പ്രകൃതിയെക്കുറിച്ചു " വിലപിക്കുന്നവരെക്കുറിച് ഞാനെന്ത് പറയാൻ അയാളോട് ... !


"എല്ലാം ചെയ്തത് അവരെന്നും നിങ്ങളെന്നും പറയാനല്ലാതെ താനെന്തായിരുന്നെന്നു തിരിച്ചറിയുന്ന കാലം ഇനിയുമെത്ര അകലെയാണെന്നോർത്തപ്പോൾ വേദന തോന്നി .


കാലം ക്ഷമിക്കാത്ത തെറ്റുകൾ ഓരോനിമിഷവും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു ....!



തുടരും
അയാളും ഞാനും തമ്മിൽ 29
---------------------



നാട്ടിൻപുറത്തെ കുളത്തിലെ നീന്തിക്കുളിയും ചെറിയമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണവും തലേന്നത്തെ ക്ഷീണം മറന്നുറങ്ങിപ്പോയി ഞാൻ .


ഇടയ്ക്ക് ബോധംവരുമ്പോഴും അവൻ ഉറങ്ങിയിരുന്നില്ല . അജീഷിന്റെ ഒതുക്കിവച്ച ഷെൽഫിലെ സാധനങ്ങൾ സ്ഥാനം മാറിയിരിക്കുന്നു ,ടേബിളിനടുത്തുള്ള ഏറെകാലപ്പഴക്കം തോന്നിക്കുന്ന കസേരയിൽ അവനിരുന്നു എന്തൊക്കെയോ പേപ്പർ വായിക്കുകയാണ് .



കുറച്ചുനേരം അങ്ങനെ കിടന്നെങ്കിലും ഉറക്കം വരാത്തതുകൊണ്ട് എഴുന്നേറ്റ് അവന്റെയടുത്തേക്ക് ചെന്നു . വായനയെ ശല്യപ്പെടുത്തിയ പോലെ അവനെന്നെ നോക്കി , ഫയലിൽ നിന്നും കണ്ണെടുക്കാതെ മടിയിൽ ഉണ്ടായിരുന്ന കുറച്ചു പേപ്പറുകൾ എനിക്ക് നീട്ടി


കാലപ്പഴക്കം ചെന്ന കുറച്ചു പത്രവാർത്തകൾ ആയിരുന്നു അവയിലധികവും . പിന്നെയുമൊരു കൗതുകത്തിന് ഓരോ വാർത്തകളായി എടുത്ത് നോക്കുമ്പോൾ "വയനാടൻ ആദിവാസിയുടെ " ജനജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുടെ ഏകദേശരൂപം അതിലുണ്ടായിരുന്നു . ചില വാർത്തകളുടെ ഫോട്ടോസ്റ്റാറ്റും ചേർത്തിരുന്നു .


അതി നുശേഷമുള്ളത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ഒരു നീണ്ട ഉപന്യാസം പോലെ തോന്നിപ്പിച്ചു .


"
"അതിലെന്തായിരുന്നു ?"


"അവന്റെ ഫൈനൽ ഇയർ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി , ഒരുപക്ഷെ അത് സബ്മിറ്റ് ചെയ്തെങ്കിൽ ...... ഒന്നുകിൽ അവൻ കൊല്ലപ്പെട്ടേനെ അല്ലെങ്കിൽ ഒരു ജനത രക്ഷപ്പെട്ടേനെ .



" ഞങ്ങളെ കുത്തിയാലും ചോരയല്ലേ തമ്പ്രാ
നിങ്ങളെ കുത്തിയാലും ചോരയല്ലേ തമ്പ്രാ ...?


എന്നുള്ള തോറ്റംപാട്ടിലെ പൊട്ടൻതെയ്യത്തിന്റെ വാക്കുകളിപ്പോഴും മനസ്സിൽ കിടക്കുന്നതുകൊണ്ടാവും ബിരുദാനന്തര ബിരുദം നേടിയെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തെക്കുറിച്ചു പ്രൊജക്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ആദിവാസിയെ കുറിച്ചുള്ള വിഷയം മതിയെന്ന് എന്റെമനസ്സ് പറഞ്ഞത് .



ആദ്യമായി പ്രാക്ടിക്കൽ ക്യാമ്പിനുവേണ്ടി  തിരുനെല്ലി  കാരപ്പാറ കോളനിയിലെത്തുമ്പോൾ ഞങ്ങളെ വരവേറ്റത് വയനാടിന്റെ വശ്യസൗന്ദര്യമല്ല ആദിവാസിക്കുരുന്നുകളുടെ നിലവിളിയാണ് .വിശപ്പും രോഗങ്ങളും കീഴടക്കിയവർ ...


അല്ലെങ്കിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനപ്പുറം ജനജീവിതത്തെ മനസ്സിലാക്കുക എന്നൊരുദ്ദേശം കൂടെ പഠനയാത്രകൾക്കുണ്ടല്ലോ .


സുഖമുള്ള കാലാവസ്ഥയും നോക്കുന്നിടമെല്ലാം പച്ചപ്പും വയനാടിന് പ്രകൃതിയറിഞ്ഞുകൊടുത്ത വരദാനമാണ് , എന്നാലതുതന്നെ അയിരുന്നു ഇവിടെയുള്ള സാധാരണക്കാരുടെ ശാപവും .


ചൂഷണങ്ങളുടെ ചരിത്രം തുടങ്ങണമെങ്കിൽ കാലമൊരുപാട് പിന്നിലേക്ക് പോവണം , അവിടെനിന്നും നാമെന്തന്നറിയണം അപ്പോൾ ആദിവാസിയെയും തിരിച്ചറിയാം .


കണ്ടെടുക്കപ്പെട്ട ചരിത്രത്തിന്റെയടിസ്ഥാനത്തിൽ സിന്ധുനദിതട സംസ്കാരത്തിൽ നിന്നും തുടങ്ങാം .
ആര്യന്മാരെന്ന് നാം പൊതുവെ പറയുന്ന അന്യദേശങ്ങളിൽ നിന്നും വന്നെത്തിയ വിവരവും തന്ത്രവും കൂടിയവർ അന്നുവരെയുണ്ടായിരുന്ന സംസ്കാരത്തെ തീയിട്ടും തച്ചുടച്ചും നശിപ്പിക്കുകയും വടക്കേ ഇന്ത്യമുതൽ കുടിയേറ്റം വ്യാപിപ്പിക്കുകയും ചെയ്തു .


അന്നുവരെ നദീതടത്തെ കൃഷിയുടെ ബലത്തിൽ ജീവിച്ചിരുന്ന ഇവിടുത്തെ ജനങ്ങൾ കിഴക്കോട്ടും തെക്കോട്ടും പലായനം ചെയ്യപ്പെട്ടു .
അന്നുവരെ ഉപയോഗമില്ലാതിരുന്ന വനങ്ങളിലേക്ക് അവർ കുടിയേറപ്പെട്ടു .


 എന്നാലവിടേയും എത്തിയ വിദേശികളെ ചെറുക്കാനാവാത്ത പാവപ്പെട്ടവന്റെ യജമാനരും "സവർണ്ണ " വിഭാഗമെന്ന ലേബലിലും അവർ അറിയപ്പെട്ടു .


കുടിയേറപ്പെട്ട ജനതയ്ക്കുമുന്നിൽ അടിച്ചമർത്തലുമായി പിന്നീടവരെന്നും പുറകെയുണ്ടായിരുന്നു .


ആധൂനിക കാലഘട്ടം ആരംഭിക്കുന്നത് അവരെ സ്തുതിച്ചുള്ള കീർത്തനങ്ങൾ പാടിയും സവര്ണന്റെ പാരമ്പര്യമുള്ള ദൈവങ്ങളെ സൃഷ്ടിച്ചും ഇവിടെയുള്ളവർ കുരങ്ങന്മാരും അസുരന്മാരുമാക്കിയാണ് .


അവരുടെ ആധിപത്യം ഉറപ്പിക്കാനാവാം "അതിഥി ദേവോ ഭവ : " എന്ന് നമ്മുടെ പൈതൃകം വിളിച്ചുകൂവിയത് .


അതിജീവനത്തിനായി വനങ്ങൾ കൂട്ടത്തോടെ വെട്ടിനശിപ്പിച്ചു കൃഷിയിടങ്ങൾ നിർമിക്കുകയും സവര്ണന്റെ അടിമപ്പണിയും ചെയ്ത നമ്മുടെ നേരെ വിപരീതമായി വനത്തിനകത്ത് ജീവിച്ചവർ പിൻകാലത്ത് ആദിവാസിയായി അറിയപ്പെട്ടു .


എന്നാൽ അതുമൊരു സ്ഥായീയായ ജീവിതക്രമം ആയിരുന്നില്ല ,ജനസംഖ്യ കൂടുന്നതിനൊപ്പം നാട്ടിലെ സ്ഥലം കൃഷിക്കും ജീവിക്കാനും മതിയാവാതെ വന്നപ്പോൾ വനത്തിന്റെമാറിൽ തൂമ്പകൾ അമർന്നുകൊണ്ടേയിരുന്നു . മൃഗങ്ങങ്ങൾ കൂട്ടത്തോടെ വേട്ടയാടപ്പെട്ടു .


അപ്പോഴേക്കും ബലാല്സംഗത്തിലൂടെയും മറ്റും സവര്ണന്റെ ബീജവുമേന്തിയ ഭാരതസ്ത്രീകൾ സങ്കരസംസ്കാരത്തിലുള്ള പുതുതലമുറയ്ക്ക് ജന്മം നൽകി , ഒരുപക്ഷേഇന്നേതു കുടുംബത്തിന്റെ വേരുകൾ തേടിച്ചെന്നാലും അവസാനമെത്തുക ഈ അപ്രിയസത്യത്തിലേക്ക് തന്നെ .


പിന്നീട് കടന്നുവന്ന ഓരോ സാമ്രാജ്യങ്ങളും ഇന്ത്യൻ സംസ്കാരത്തെയാകെ മാറ്റിമറിച്ചു . അതിനൊപ്പം മണ്ണിനോടും പെണ്ണിനോടുമുള്ള അവസാനമില്ല ചൂഷണങ്ങളും ആവർത്തിക്കപ്പെട്ടു .


കാലാവസ്ഥയിൽ ആദ്യമായി മാറ്റമുണ്ടായിത്തുടങ്ങി , പിന്നീട് കയറിവന്ന കച്ചവടക്കാർ കാര്യക്കാരായപ്പോൾ അന്നുവരെ ഉണ്ടായിരുന്ന സംസ്കാരവും ക്ഷയിക്കുകയും വ്യവസ്ഥിതികൾക്കും മനുഷ്യജീവിതത്തിനും മാറ്റം വന്നുതുടങ്ങി .


 നാട്ടിലെ സ്ഥലങ്ങൾ വളച്ചുകെട്ടി തന്റേതാക്കി പ്രമാണിയായവന്റെ കീഴിൽ തൊഴിലാളികളായി സാധാരണക്കാർ അടിച്ചമർത്തപ്പെട്ടു .
പിന്നീടുവന്നവർ വനത്തിന്റെ സാധ്യതകൾ തിരിച്ചറിയുകയും പാശ്‌ചിമഘട്ടത്തിന്റെ പ്രകൃതിസമ്പന്നത കൊള്ളയടിക്കാനും തുടങ്ങി .


അതിനൊപ്പം നാട്ടുരാജ്യങ്ങളായി മാറിയിടങ്ങളിൽ നിന്നും പലകാരണങ്ങളാൽ രക്ഷപ്പെട്ട് വരുന്നവരും ജീവിതം വഴിമുട്ടിയവരും വനങ്ങൾ വെട്ടിനശിപ്പിച്ചു കൃഷിയിടം പണിയാനാരംഭിച്ചു .


മലകയറി ഒറ്റയ്ക്ക് വെട്ടിക്കിളച്ച കൃഷിയിടങ്ങളെക്കുറിച്ചു അഭിമാനത്തോടെ പറഞ്ഞവരെനോക്കി അത്ഭുതംപൂണ്ടപ്പോൾ കെട്ടിവളച്ചുണ്ടാക്കിയ വനഭൂമിയുടെ അവകാശികളെക്കുറിച്ചു മനഃപൂർവം നാം മറന്നു .


കൊളോണിയൽ കമ്പനികളുടെ വരവോടെ മലനിരകൾ എസ്റേറ്റുകളായും അന്നുവരെ അവിടെജീവിച്ച ആദിവാസികൾ തൊഴിലാളികളുമായി മാറപ്പെട്ടു .


എസ്റ്റേറ്റുകൾ നിർമിക്കാൻ വലിയതോതിൽ വനഭൂമി നശിപ്പിക്കപ്പെടുകയും ആദിവാസികൾ പലായനം ചെയ്യുകയും ചെയ്തു . ആയിരത്തി എണ്ണൂറുകൾക്ക് ശേഷം പരസ്പരം തമ്മിൽതല്ലിയ നാട്ടുരാജാക്കന്മാരുടെ കയ്യിൽനിന്നും അനുമതിലഭിക്കാൻ അവർക്ക് ബുദ്ധിമുട്ടുമുണ്ടായില്ല .


ഒരു സംഘടിത പ്രദേശമെന്നനിലയിൽ വയനാടായതിനുശേഷം കൂടുതൽ കാണേണ്ടിവന്നത് ആദിവാസികളുടെ പലായനങ്ങളും കുടിയേറ്റക്കാരുടെ വ്യാപനവുമാണ് .


സ്വാതന്ത്രം കിട്ടിയതിനുശേഷവും വയനാടിനോടുള്ള ചൂഷണം അവസാനിച്ചില്ല . ഇത്തവണ ശല്യമായി വന്നത് സവർണ്ണ പ്രഭുക്കളും ജന്മിമാരുമായിരുന്നു .
വൻതോതിൽ നിലവിലുള്ള നിയമങ്ങളിൽ പിഴവുണ്ടാക്കി വനസമ്പത്തു കൊള്ളയടിച്ചു കൊണ്ടേയിരുന്നു .


അനാഥരായ ആദിവാസികളെ സംരക്ഷിക്കാൻ എന്നോണമെത്തിയ എഴുപത്തഞ്ചിലേ ഭൂപരിഷ്കരണ നിയമവും കാര്യമായ ഗുണം ചെയ്തില്ല . വയനാട്ടിലെ 60% ത്തിൽ അധികവും കുടിയേറിപ്പാർത്തവരാണെന്നു നിസ്സംശയം പറയാം .


ഓരോ അധിനിവേശങ്ങളിലും ഉണ്ടായ വർഗ്ഗസങ്കരങ്ങൾ അവിടെയും ഉണ്ടായി . ആദിവാസി സ്ത്രീകൾ അച്ഛനില്ല ഗർഭം ധരിക്കുന്നത് തുടർകഥയായി ,


അതിനെല്ലാം അപ്പുറം അന്നുവരെയുള്ള വനത്തിലെ ജീവിതക്രമം പിന്തുടരാൻ സാധിക്കാത്ത അവർക്ക് സംക്രമികരോഗങ്ങൾ പെട്ടെന്ന് പിടിപെടാനും അത് തലമുറകളിലേക്കും ബാധിക്കാനും തുടങ്ങി .


മലേറിയയും ,കോളറയും ,അനീമിയയും ഒക്കെ അവരുടെ പച്ചമരുന്നുകൾക്കു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ,ഇത് കൂട്ടമരണങ്ങൾക്കു വഴിവച്ചു ..


അവരെ സംരക്ഷിക്കാനായി വന്ന നിയമങ്ങളെല്ലാം അവരുടെ ശത്രുക്കളായി മാറപ്പെട്ടു , അവരുടെപേരിൽ കോടിക്കണക്കിനു രൂപയാണ് ഓരോവർഷവും പാസാക്കപ്പെടുന്നത് ,എന്നിട്ടും പോഷകാഹാരക്കുറവുകൊണ്ടു മരണങ്ങൾ തുടര്കഥയായത് എന്തുകൊണ്ടാണ് ?


കാട്ടിലെ കിഴങ്ങും ഇലകളും മുളയരിയും ഒക്കെ അന്യമായിത്തുടങ്ങിയപ്പോൾ റേഷനുവേണ്ടി കാതങ്ങളോളം നടന്നെത്തുന്നവർക്ക് കിട്ടുന്ന തുച്ഛമായ വിഹിതമവരുടെ വിശപ്പടക്കിയുമില്ല .


കാട്ടിലേക്കുള്ള കയ്യേറ്റം തകർത്ത മൃഗങ്ങളുടെ ആവാസവ്യവസ്ഥ ഇന്നും നാട്ടിലെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു .


പിന്നീടുണ്ടായത് ആദിവാസിയുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവാണ് .


അതിന് ആക്കം കൂട്ടാനെന്നോണം "നാം ഒന്ന് നമുക്കൊന്ന്" എന്ന കുടുബാസൂത്രണനയംസംസ്ഥാനത്ത് പരീക്ഷിക്കപ്പെട്ടത് ആദിവാസിവിഭാഗത്തിലും .


വനത്തിന് പുറത്തേക്കുവരാൻ കൂട്ടാക്കാത്ത കാട്ടുനായ്ക്കർ ,ചോലനായ്ക്കർ തുടങ്ങീ വിഭാഗങ്ങളിലെ ആണുങ്ങൾക്ക് പദ്ധതിയിലെ എണ്ണം തികയ്ക്കാനായി ചാരായവും കഞ്ചാവും നൽകി രോഗപ്രധിരോധമെന്ന് തെറ്റിദ്ധരിപ്പിച്ചു വന്ധ്യതാ ചികിത്സ അനധികൃതമായി നടത്തുകയും സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും കൂടിയായപ്പോൾ കാലങ്ങളായി സംരക്ഷിക്കപ്പെട്ട ഗോത്രതുടർച്ച ചോദ്യചിഹ്നമായി മാറി .


ആദിവാസിയോടൊപ്പം വയനാടൻ പ്രകൃതിസൗന്ദര്യം കൂടെ വില്പനയ്ക്കുവച്ച ടൂറിസം പദ്ധതികളും നശിപ്പിച്ചത് വനവും ,മൃഗങ്ങളെയും ,ആദിവാസിയെയും തന്നെ .


 എന്നുവെച്ചാൽ ഇന്ന് വയനാടിനെ കൈക്കുള്ളിൽ വച്ചിരിക്കുന്നത് ഭൂമാഫിയകളും റിസോട്ടുകളും എസ്റേറ്റുകളും തന്നെ .പ്രകൃതി വില്പനച്ചരക്കാകുന്ന കാലമല്ലേ ഇന്ന് .


ആയിരം കൈകളിൽ തൊള്ളായിരത്തി ആറും മുറിക്കപ്പെട്ടു തന്റെ മകളെയും രാജ്യത്തെയും അടിയറവ് വെച്ച ബാണാസുരന്റെ കീഴടങ്ങിയപോലെ എല്ലാ അതിജീവനങ്ങളും തോൽക്കുമെന്നറിഞ്ഞും ബാണാസുരൻമലയുടെ താഴ്വാരത്തിൽ ആദിമജീവികൾ മുണ്ടുമുറുക്കിയുടുത്തു കാത്തിരിക്കുന്നു മണ്ണിനുവേണ്ടി .


കാലം തെറ്റുകൾ ഒരിക്കലും തിരുത്തിയില്ല , പഴക്കം കൊണ്ട് ശരികളാക്കുകയായിരുന്നു ...!



തുടരും
അയാളും ഞാനും തമ്മിൽ 28
---------------------




"അപ്പോൾ വിളിച്ചൂടാരുന്നോ ?"



 "എന്താ വിളിക്കേണ്ടതെന്നറിയില്ലായിരുന്നു . പിന്നെ രണ്ടും കൽപ്പിച്ചു കോളിംഗ് ബെൽ അമർത്തി ".


"ആരാ വന്നേ "?


"എന്റെ അച്ഛമ്മ , നടക്കാൻ വയ്യെന്ന് തോന്നിപ്പിക്കുന്ന ചുവടുകളോടെ വെള്ളപ്പഞ്ഞിക്കെട്ടുപോലുള്ള മുടിയും ഏതാണ്ട് വെളുത്ത സാരിയുമുടുത്ത ഒരു മാലാഖ "


"അതെന്താ മാലാഖ ?"


"ഞാനിതുവരെ കാണാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളല്ല ?"


"തിരിച്ചറിഞ്ഞത് എങ്ങനെയാ ഒറ്റനോട്ടത്തിൽ അച്ഛമ്മയെ ?"


"ശരത്ത് പറഞ്ഞുതന്ന അറിവുവച്ചു അതാവുമെന്ന് ഊഹിച്ചതാ . "


"എന്നിട്ട് ? "


"എന്നിട്ട് അവരെന്നോട് ചോദിച്ചു അജീഷിന്റെ കൂട്ടുകാരാണോ എന്ന് , അല്ലെന്ന് പറഞ്ഞപ്പോഴാണ് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത് ,അവരുടെയുള്ളിൽ എന്തൊക്കെയോ ഊഹാപോഹങ്ങൾ കണക്കുകൂട്ടപ്പെടുന്നത് ഞാനറിഞ്ഞു .


അല്ലെങ്കിലും എവിടെ വളർന്നാലും ജീവിച്ചാലും ബാക്കിവെപ്പിക്കപ്പെട്ട പാരമ്പര്യത്തിന്റെ തുടർച്ച നമ്മിലുണ്ടാവുമല്ലോ അതുപോലൊന്നാവാം അച്ഛന്റെ മുഖസാമ്യം ".


അവര് അകത്തേക്ക് നോക്കി നീട്ടിവിളിച്ചു സതീശാ എന്ന് "


"അതാര സതീശൻ ?"


"അജീഷിന്റെ അച്ഛനാണെന്ന് ശരത്ത് പറഞ്ഞിരുന്നു ,അവനിലൂടെയാണല്ലോ ഞാനെന്റെ വീടിനെക്കുറിച്ചറിഞ്ഞത് "


"എന്നിട്ട് ?"


"എന്നിട്ടൊന്നുമില്ല അദ്ദേഹം വന്നു , എന്നെക്കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും സംശയമായിരുന്നു .
പിന്നെ രണ്ടും കൽപ്പിച്ചു പറഞ്ഞു "മുത്തശ്ശിയുടെ കൊച്ചുമോനാണ് ഞാൻ , എന്നെയിവിടാരും കണ്ടിരിക്കില്ല "


"ബാലൂന്റെ മകനാണോ ?"


"അതെ മുത്തശ്ശി ബാലൂന്റെ മകൻ . "


അപ്പോൾ ചെറിയച്ഛന്റെമുഖം തിളങ്ങുന്നതും അച്ഛമ്മയുടെ കണ്ണുകൾ നിറയുന്നതും ഞാൻകണ്ടു .


"എന്നാലും എന്റെമോന് ഇപ്പോഴാണോ മനസ്സിലായെ ഉടയോരൊക്കെ ഇവിടുണ്ടെന്ന് ?"


മുത്തശ്ശിയെന്നെ കൈപിടിച്ച് അകത്തേക്ക് നയിച്ചു ,  ചെറിയച്ഛൻ വിഷ്ണുവിനെവിളിച്ചു പുറകെ വരുന്നുണ്ടായിരുന്നു . "


"എന്നിട്ട് "?


"മുത്തശ്ശിയെന്നെ ചേർത്തുപിടിച്ചു കുറച്ചുനേരം കരഞ്ഞു ,അറിയാതെന്റെ കണ്ണുകളും എപ്പോഴൊക്കെയോ നിറഞ്ഞുവന്നിരുന്നു . അതിനിടയിൽ അകത്തുനിന്നും ചെറിയമ്മയും അജീഷിന്റെ , അല്ല ഞങ്ങളുടെ പെങ്ങളും പുറത്ത് വന്നു .


അച്ഛമ്മയുടെ സ്നേഹപ്രകടനങ്ങളും ചെറിയച്ഛന്റെ സന്തോഷവും കണ്ടിട്ടാവും ആ പെൺകുട്ടി

 "ആരാ അച്ഛാ ?" എന്ന് ചോദിക്കുന്നുണ്ടായിരുന്നു .


"നിന്റെ വല്യേട്ടനാ " എന്നുപറയുമ്പോൾ ശരത്തിന്റെ വാക്കുകളിൽ പരിചയപ്പെട്ട മുരടനായ ചെറിയഛനല്ല അതെന്ന് തോന്നി .


പിന്നെ അച്ഛമ്മ കൊണ്ടുപോയത് കഷായത്തിന്റെ മണമുള്ള അകത്തെ മുറിയിലേക്കായിരുന്നു . അവിടെ കട്ടിലിൽ ക്ഷീണിതനായി കിടക്കുന്നയാളെ അല്ല എന്റെ മുത്തച്ഛനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി


സന്തോഷത്തോടെ പറഞ്ഞു

 "നമ്മടെ ബാലൂന്റെ മോനാ ....ഞാൻ പറഞ്ഞില്ലേ നമ്മളെത്തേടി അവൻ വരാതിരിക്കില്ലെന്ന് "


അതിനോടകം ഹാളിലെ എല്ലാരും മുറിയിലേക്ക് വന്നിരുന്നു . അച്ചാച്ചന്റെ നരച്ചക്കണ്ണുകളിൽ നിന്നും വരുന്ന സന്തോഷാശ്രുക്കൾ നോക്കിയാ കൈപിടിച്ചരികത്തിരിക്കുമ്പോൾ വളരെ മുൻപേ എത്തിപ്പെടാതെപോയ വിഷമമുള്ളിൽ തികട്ടിവന്നു .


"അമ്മയ്ക്ക് സുഖാണോ അച്ചൂ "


ആ പേരെനിക്ക് പരിചയമില്ലെങ്കിലും എന്നോടാ തോന്നിയപ്പോൾ തിരിഞ്ഞുനോക്കി ,ചെറിയമ്മയായിരുന്നു

എനിക്ക് മനസായിലായില്ല തോന്നിയതോണ്ടാകും ചെറിയച്ഛൻ പറഞ്ഞു


 "അച്ചൂന്നായിരുന്നു ഞങ്ങള് വിളിച്ചിരുന്നെ ഒരാഴ്ചയാണെലും ചേട്ടന്റെ മരണമുണ്ടാക്കിയ ഞെട്ടലിൽ ചേച്ചി വല്ലാത്തൊരവസ്ഥയിലായിരുന്ന് ,അപ്പോഴൊക്കെ നിന്നെയെടുത്തുനടന്നത് ഇവളാരുന്നല്ലോ ,അജീഷിനും മുന്നേ അവൾക്കുകിട്ടിയ മോനാണ് നീയെന്ന് പറയുമായിരുന്നെപ്പോഴും .



എപ്പോഴെങ്കിലും സത്യമൊക്കെയറിയുമ്പോൾ നീ ഞങ്ങളെത്തേടി വരുമെന്ന് ഉറപ്പുണ്ടായിരുന്നു അച്ചൂ , പിന്നെ നിന്റെയമ്മയെയും നിന്നെയും കാണാൻ ഞങ്ങളൊരുപാട് ശ്രമിച്ചെങ്കിലും ഏട്ടത്തി കാണണ്ട എന്ന വാശിയിലായിരുന്നു ,


 നിന്നെയെങ്കിലും കാണിക്കാൻ ഞങ്ങള്കുറെ ശ്രമിച്ചതാ പക്ഷേ ഒന്നും വിലപ്പോയില്ല . അല്ലെങ്കിലും ഇരുപത്തഞ്ചു തികയും മുന്നേ വിധവയായി ,


കുഞ്ഞുണ്ടായതും അച്ഛനും പോയി അതിലേറെ ആ ദിവസങ്ങളിൽ ഇവിടുണ്ടായിരുന്ന പാർട്ടി സംഘർഷങ്ങളും വീടിനുനേരെ കല്ലേറും തെറിവിളിയും എല്ലാം കൂടെ മടുത്തുകാണും ...


അതല്ലേ നിന്നേം കൊണ്ട് ഇവിടുന്ന് രക്ഷപ്പെട്ടത് .... ചിലപ്പോ തോന്നും അതുനന്നായീന്ന് ,എവിടെങ്കിലും ജീവനോടെ ഉണ്ടെന്നറിഞ്ഞ മതി ...അല്ലാതെ ഇവിടെക്കഴിഞ്ഞാൽ നീയും ....."



ചെറിയച്ഛൻ പെട്ടെന്ന് കണ്ണ് തുടച്ചു മുറിയിൽനിന്നും പോയി


"മോനിതൊന്നും കാര്യാക്കണ്ട ..... മുരടനായിരുന്നു , അജീഷും പോയപ്പോ ഇങ്ങനെയായി "


"ഉം ..."


എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ,വേദനകൾ നിറഞ്ഞുനിൽക്കുന്ന വീട്ടിലെക്കെന്തിനാണ് വന്നതെന്നോർത്തപ്പോൾ വേണ്ടായിരുന്നു എന്നും തോന്നിപ്പോയി .


ചെറിയമ്മ ഒന്നും മിണ്ടാതെയെന്നെത്തന്നെ നോക്കിനിൽകുകയായിരുന്നു


,"അങ്ങനെ ബാലു ഏട്ടനെപ്പോലെത്തന്നെ ഉണ്ടല്ലേ അമ്മെ "


അച്ഛമ്മയും എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു .


 എത്രനേരംഅങ്ങനെയിരുന്നെന്നറിയില്ല ചെറിയമ്മ ഭക്ഷണം വിളമ്പി വിളിച്ചപ്പോഴാണ് കഴിക്കാൻ ചെന്നത് .


ചുരുങ്ങിയസമയം കൊണ്ട് ചെറിയമ്മ പായസമടക്കം ഇത്ര വിഭവങ്ങൾ എങ്ങനുണ്ടാക്കിയെന്നറിയില്ല .


"നിന്റെ വീടാണെങ്കിലും നീ ആദ്യായി
വരികയല്ലേ അച്ചൂ ,എന്തൊക്കെയാ ഇഷ്ടമെന്നറിയില്ല അതാ "


ചെറിയമ്മയും ചെറിയച്ഛനും അച്ഛമ്മയും അനിയത്തിയും പിന്നെ ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന വിഷ്ണുവും കൂടെ ഭക്ഷണം കഴിച്ചു . വീട്ടിലുള്ള എല്ലാവരും അവരവരുടെ തിരക്കുകൾ മാറ്റിവെച്ചു എനിക്കുചുറ്റും നിൽക്കുന്നത് വിഷ്ണുവിന് അന്നുവരെ കാണാത്ത കാഴ്ചയായിരുന്നു .



അച്ഛമ്മയ്ക്കും ചെറിയമ്മയ്ക്കും ആയിരുന്നു കൂടുതൽ ചോദിക്കാൻ , ഇവിടുന്ന് അമ്മപോയതുമുതൽ അവർക്കെല്ലാം അറിയണമായിരുന്നു . അമ്മ വേറെ വിവാഹം കഴിച്ചത് അവർക്ക് പ്രശ്നമല്ല എന്നെ ഒരിക്കൽപോലും തിരികെ കൊണ്ടുവരാത്തതാണ് വിഷമമുണ്ടാക്കിയത് .



അനിയത്തിക്ക് എന്റെ പേരും ജോലിയും കൂടെവന്നത് ആരാണെന്നും ഇവിടേക്കുള്ള യാത്രയെക്കുറിച്ചും ആയിരുന്നു അറിയേണ്ടത് .


എന്റെ പേരുപറയുമ്പോൾ അച്ഛമ്മയുടെ കണ്ണ് നിറഞ്ഞുപോയി "എന്റെ മടിയിലിരുത്തി പേരിടേണ്ടതാണ് ..കുടുംബത്തിലെ മൂത്തകുട്ടിയാണ് "എന്നെല്ലാം ആവലാതിപെട്ടുകൊണ്ടേയിരുന്നു .



ഞാൻ ഡോക്ടർ ആണെന്നറിഞ്ഞപ്പോൾ ചെറിയച്ഛന് വലിയസന്തോഷം ആയപോലെ തോന്നിയിരുന്നു .


വൈകീട്ട് എന്നെയും കൂട്ടി കുടുംബക്ഷേത്രത്തിലും നാട്ടുവഴിയിലൂടെ നടക്കാനും അവർക്കൊക്കെ എന്ത് സന്തോഷമായിരുന്നെന്ന് ഞാൻ കണ്ടറിയുകയായിരുന്നു ,


 വന്നതും തിരിച്ചുപോകാനിരുന്ന ഞാൻ അവിടെത്തന്നെ തന്നെ തങ്ങാൻ നിർബന്ധിതനായി .അജീഷ് ഉപയോഗിച്ചിരുന്ന മുറിയാണ് എനിക്കുവേണ്ടി ഒരുക്കിത്തന്നതും ,


ആരും കാണാതെ ചെറിയമ്മ പറഞ്ഞു അജീഷ് മരിച്ചതിനുശേഷം ഇന്നാണ് ചെറിയച്ചനെ ചിരിച്ചു കാണുന്നതെന്ന് .
ആ മുറിയിൽ വൃത്തിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും തൊടിയിലേക്ക് തുറക്കുന്ന ജനാലകളും കുത്തികുറിക്കപ്പെട്ട ചുവരെഴുത്തുകളും എന്നെ ഒരിക്കലും കാണാതെ തന്നെ പ്രിയമായ സഹോദരൻ കൂടെയുള്ളപോലെ തോന്നി .


കിടക്കാൻ നേരം വിഷ്ണു പറഞ്ഞു


 "
"നിങ്ങളൊരുപാട് ഭാഗ്യം ചെയ്തയാളാണ് ,എല്ലായിടത്തും നിങ്ങളെ സ്നേഹിക്കാനെത്രപേരാണ് ."


അവനൊരിക്കലും കിട്ടിയിട്ടില്ലാത്ത പരിഗണന എനിക്കുലഭിക്കുമ്പോൾ അവനിലുണ്ടാവുന്ന തിരിച്ചറിവുകൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു "രാത്രി കിടക്കുമ്പോൾ ആദ്യമായി അവനുറക്കമില്ലാതെ മുറിയിൽ നടക്കുന്നത് ഞാൻ കണ്ടു .



ചിലനഷ്ടങ്ങൾക്കുപകരം കാലം കാത്തുവെച്ചിരിക്കുന്ന പകരം വെയ്പുകളിൽ ഒന്നാവണം അജീഷിന്റെ പകരം വിഷ്ണുവിനെയും ശരത്തിനെയും എനിക്ക് ലഭിച്ചത് ...!



തുടരും
അയാളും ഞാനും തമ്മിൽ 27
--------------------



" മനുഎട്ട അടിച്ചമർത്തലുകൾ അനുഭവിക്കുന്നവർക്കാവും ആദ്യം ജീവിതം മടുക്കുന്നതും . ശരിക്കും പറഞ്ഞാൽ അവനെ പ്രകോപിപ്പിക്കുന്നതരത്തിൽ അതുവരെ ഒന്നുമുണ്ടായില്ല ,അങ്ങനെയെന്തെലും വന്നാൽ താങ്ങാനുള്ള ബലമവന്റെ മനസ്സിനില്ല "


  "അതെ വിദ്യാ . മക്കളെ വളർത്തിവലുതാക്കിയെന്നു പറയുന്ന ഓരോ രക്ഷിതാവും ചിന്തിക്കേണ്ടതാണ് അവനെന്തായിരുന്നു ആവശ്യമെന്നും തങ്ങൾ എന്താണ് നൽകിയതെന്നും "


"എന്നിട്ട് "


"ആ യാത്ര അവസാനിക്കുമ്പോഴേക്കും വിഷ്ണു എന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി മാറിയിരുന്നു .
വയനാട്ടിൽ എത്തി ശരത്തിനെ സന്ദർശിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി .


മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശരീരമാസകലം വെച്ചുകെട്ടുമായി കിടക്കുകയായിരുന്നവൻ . എന്നാൽ അവന്റെയടുത്തുനിന്നും മാറാതെ പരിപാലിക്കുന്ന കുറച്ചുപേരെ കണ്ടപ്പോൾ സന്തോഷവും തോന്നി .


കറുപ്പനാണ് കാര്യങ്ങൾ ഒക്കെ പറഞ്ഞത് .
പഞ്ചായത്തിൽ പോയിവരുന്നതിനിടെ കോളനിക്ക് അഞ്ചുകിലോമീറ്റർമുന്പുവരെയെത്തുന്ന ബസിനായി കാത്തിരിക്കുമ്പോൾ ഒരുകൂട്ടം ആയുധധാരികളെത്തി ആക്രമിക്കുകയായിരുന്നു .


കൂടെയുണ്ടായിരുന്ന അയ്യപ്പനും പരുക്കേറ്റെങ്കിലും ഇത്ര ഭീകരമായിരുന്നില്ല . അവൻ വന്നു കോളനിയിൽ വിവരമറിയിച്ചപ്പോൾ മറ്റാരുടെയും കണ്ണിൽപ്പെടാതെ ഉൾ വനത്തിനുള്ളിൽ കൊണ്ടുപോയി ചികിത്സ തുടങ്ങി .


പച്ചമരുന്നുകൾ അവന്റെശരീരത്തിൽ ഫലമുണ്ടാക്കിത്തുടങ്ങിയപ്പോൾ രണ്ടുമൂന്ന് ദിവസത്തിനുശേഷം കണ്ണുതുറന്നു . എന്നെകാണണം എന്നുകുറെ വാശിപിടിച്ചെങ്കിലും അതിനോടകം റേഞ്ച് ഓഫിസറെ കുത്തിയ സംഭവത്തിൽ മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട എന്നെ അധികാരികൾ കാണരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു ."


"എന്തുനല്ല ആളുകളാണല്ലേ "


"ഉം .... മെച്യൂരിറ്റി കില്സ് ഇന്നസൻസ് ... കുട്ടികളുടെ കാര്യത്തിലായാലും ഗ്രാമീണരുടെ കാര്യത്തിലായാലും ഇതുശരിയാണ് . "


"ശരിയാ .... "


"ആദിവാസികൾക്ക് എന്നോടുള്ള സ്നേഹവും ഞാൻ കൊണ്ടുപോയ സഞ്ചികൾ അവർക്ക് കൈമാറുന്നതും കണ്ടപ്പോൾ വിഷ്ണുവിന് വലിയ അത്ഭുതമായിരുന്നു .


അതിനുമുൻപ്‌ പലതവണ കണ്ടിട്ടും ശരത്തിനെനോക്കി പുഞ്ചിരിക്കാൻപോലും ശ്രമിക്കാത്തവൻ ശരത്തിനെയൊരു വിശിഷ്ടവ്യക്തിയെ പോലെ നോക്കിയടുത്തുതന്നെ ഇരിക്കുകയായിരുന്നു .


കോളനിക്കാർ ഞങ്ങൾക്കായി ഒരുക്കിയ ഭക്ഷണം സ്വീകരിക്കാൻ അവന് മടിതോന്നിയെങ്കിലും ഞാൻ കഴിക്കുന്നത് കണ്ടപ്പോൾ അവൻ ആദ്യം അറപ്പോടെയും പിന്നെ രുചിയോടെയും കഴിച്ചു .


അസുഖക്കാരായ ചിലരെ പരിശോധിക്കാൻ ഞാൻ പോയപ്പോൾ വിഷ്ണു ശരത്തുമായി പെട്ടെന്ന് കൂട്ടായി .
അന്ന് വൈകുന്നേരം ഞങ്ങൾക്കായി ഒരുക്കിയ കിടപ്പുമുറിയിൽ വന്നപ്പോൾ വിഷ്ണുവിന് അവരോട് ഉണ്ടായിരുന്ന അകൽച്ചയെല്ലാം മാറിയിരുന്നു ,"


"അതെങ്ങനെ ?"


"സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയവർ നല്ല ജോലി നോക്കിപോകാതെ പ്രതിഫലം ഇല്ലാതെ കഷ്ടപ്പെടാൻ വേണ്ടിമാത്രം വന്നത് കണ്ടറിഞ്ഞതോണ്ടാവും ,അല്ലെങ്കിൽ അവന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സഹജീവിസ്നേഹമാവാം "


"ആവും ..... അവൻ വർണ്ണങ്ങളുടെ കൂട്ടുകാരനല്ലേ അവനപ്പോൾ നല്ലമനുഷ്യരെയും മണ്ണിനെയും പ്രകൃതിയും മനസ്സിലാക്കാതിരിക്കാൻ കഴിയില്ല "


"ഉം .... അന്നുരാത്രി അവനോട് എല്ലാകാര്യങ്ങളും പറഞ്ഞപ്പോൾ പിറ്റേന്ന് അവനും നിർബന്ധിച്ചു കണ്ണൂരിലേക്കു പോവാൻ .
രാവിലെ കാണാനെത്തിയ ചിലരെക്കൂടെ പരിശോധിച്ചിട്ട് ഞാനും വിഷ്ണുവും കൂടെ കണ്ണൂരിലേക്കു തിരിച്ചു .


പിറന്നുവീണ മണ്ണാണെങ്കിലും ഒട്ടുംപരിചയമില്ലാത്ത വഴികളിലൂടെയുള്ള യാത്രയ്ക്കും തിരച്ചിലിനും അവസാനം ബാലചന്ദ്രൻ തലശ്ശേരി എന്ന എന്റെയച്ഛന്റെ വീട്ടിലേക്കുള്ള വഴിക്കരികിൽ കണ്ടു അടുത്തടുത്തായി നാല് സ്‌മൃതിമണ്ഡപങ്ങൾ .


അതിലൊന്ന് ഏറെ പഴകിയതും ഒന്നേറെ പുതിയതുമായിരുന്നു.
അച്ഛന്റെയും അജീഷിന്റെയും പേരുകണ്ടപ്പോൾ ടാക്സിക്കാരനോട് നിർത്താൻ പറഞ്ഞുപുറത്തിറങ്ങി അതിനടുത്തേക്ക് ചെല്ലുമ്പോൾ വഴിപോക്കരിൽ ചിലരെന്നെത്തന്നെ നോക്കുന്നു .


അപരിചിതനായതുകൊണ്ടാവും എന്നുകരുതി കയ്യിൽ കൊണ്ടുവന്ന പനിനീർപൂവുകൾ പകുത്ത് മണ്ഡപങ്ങൾക്കുമുകളിൽ അർപ്പിച്ചു മടങ്ങുമ്പോൾ അന്നാദ്യമായി കണ്ണുനീരിനെ തടഞ്ഞുനിർത്താൻ ഞാനേറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു "


അത്രെയും പറഞ്ഞുതീർക്കുമ്പോഴും കണ്ണുതുടക്കാൻ അയാൾ ബുദ്ധിമുട്ടുന്നതെനിക്ക് കാണാമായിരുന്നു.


"വിധിയാണ് കുട്ടി വളരെയേറെ വൈകിയെത്തുന്ന തിരിച്ചറിവുകൾ പഠിപ്പിക്കുന്നതങ്ങനെയാണ് . ആദ്യമായി ജന്മനാട്ടിലെത്തുമ്പോൾ കാണേണ്ടിവന്നത് ജന്മംനല്കിയാളുടെ കല്ലറയും .


വിഷ്ണുവിന് പക്ഷേ അത്ഭുതം തോന്നിയത് അക്കാര്യത്തിലല്ല ,ഏതാണ്ട് എന്റെയതെ മുഖച്ഛായയുള്ള അച്ഛന്റെ ചിത്രമായിരുന്നു . സത്യംപറഞ്ഞാൽ ഞാനദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു അന്ന് ,


സൂക്ഷിച്ചുനോക്കിയാൽ അജീഷുംഎന്റെ സഹോദരനല്ലെന്ന് ആരും പറയില്ല .
പഴയവീടിനോട് മുട്ടിയുരുമ്മി ചെറിയൊരു കോൺക്രീറ്റ് കെട്ടിടം പുറത്തെ ചൂടധികം കടന്നുവരാത്ത മാവും പുളിയും നെല്ലിക്കയും തണൽവിരിക്കുന്ന വിശാലമായ മുറ്റത്തേക്കിറങ്ങിയപ്പോൾ ആരെയും കണ്ടില്ല .

അടച്ചിട്ടിരിക്കുന്ന വാതിലിനുമുന്നിൽ എന്തുപറഞ്ഞാണ് വിളിക്കേണ്ടന്നറിയാതെ ഞാൻ നിന്നു .സ്വന്തം വീട്ടിലെ അപരിചിതത്വം "



തുടരും
അയാളും ഞാനും തമ്മിൽ 26
-------------------


ആഗ്രഹിച്ചാൽ ...ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ എനിക്കും കഴിയാവുന്ന കാര്യങ്ങളാണ് .


   എപ്പോഴെങ്കിലും ചിന്തിക്കാൻ മറ്റൊന്നുമില്ലാത്ത നേരത്തോ അല്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന സ്വപ്നങ്ങളിലോ മാത്രം പ്രാപ്യമാക്കാവുന്ന കാര്യങ്ങൾ അയാൾ നേടിയെടുത്തിരിക്കുന്നു .


"മുതുമലയിൽ മാത്രമെന്താണ് പെട്ടെന്ന് ശരിയായത് ? "

"ഞാൻ പറഞ്ഞില്ലേ തമിഴ്‌നാട് കേരളം പോലെയല്ല , അവിടെ രാഷ്ട്രീയകക്ഷികൾക്ക് പേര് കിട്ടാനായി അവരെന്തും ചെയ്യും . അന്നുവരെ തിരിഞ്ഞുനോക്കാത്ത ഡിസ്ട്രിക് കളക്‌ടർ മുതൽ വാർഡ് മെമ്പർ വരെ പങ്കെടുത്ത വലിയ ഉത്ഘാടന പരിപാടി , പത്രങ്ങളും ചാനലുകളും പാർട്ടിക്കാരും ഇതൊരു ആഘോഷമാക്കിയിരുന്നു .

ഒരുതരം പൊള്ളത്തരം .പ്രഹസനം , പക്ഷെ നമുക്ക് കാര്യങ്ങൾ നടന്നല്ലോ എന്ന് മാത്രം സമാധാനിക്കാം . കേരളത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി നടക്കുന്നവരല്ലേ "


" എന്നിട്ട് എന്തായി "?



" ഹോസ്പിറ്റലിലെ തിരക്കും സൗകര്യക്കുറവും കാണിച്ചു ഞാൻ അവിടുത്തെ സർക്കാരിൽ ഒരുപരാതി ഫയൽ ചെയ്തിരുന്നു . അതിന്റെ ഫലമായി ഹോസ്പിറ്റ്റേലിലേക്കു ഒരു ഡോക്ടറെ കൂടെ നിയമിക്കാനും അന്നുവരെ ഹോസ്പിറ്റലിൽ കയറാത്ത സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തും ഓർഡർ വന്നു .


നിർഭാഗ്യമെന്ന് പറയട്ടെ കാശുകൊടുത്ത്‌ മാത്രം നേടിയ മെഡിക്കൽ സർട്ടിഫിക്കറ്റുമായി വന്നവനെ കൊണ്ട് കാര്യമായ ഉപകാരമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കൂനിന്മേൽ കുരിശ്ശെന്ന അവസ്ഥയായി .എന്തുകൊണ്ടാണ് ഗവണ്മെന്റ് ഇക്കാര്യത്തിൽ ഒഴുക്കൻ ഭാവമെന്ന്‌ അറിയുന്നില്ല .


അല്ലെങ്കിൽ ആർക്കും എപ്പോഴും കയ്യിട്ടെടുക്കാവുന്ന അക്ഷയപാത്രങ്ങളായ വനങ്ങൾക്ക് സംരക്ഷിക്കാൻ ആളുണ്ടായാൽ ശരിയാവില്ലെന്നു തോന്നിക്കാണണം


കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടുന്നതിലും നാട്ടിൽനിന്നും വരുത്തിയ കൂട്ടുകാരുമായി ട്രെക്കിങ്ങിന് പോകുന്നതിലും വെറുതെ കറങ്ങിത്തിരിയലും വെള്ളച്ചാട്ടവും കാടും കാണാൻവരുന്നവരിലെ സ്ത്രീകളെ പ്രതേകിച്ചു പെൺകുട്ടികളെ കമന്റടിക്കുന്നതും ഒക്കെയായി മുൻപോട്ട് പോയി .


പിന്നെ രോഗികളെ അവന്റെയടുത്തേക്ക് വിടാൻ എനിക്കും ചെറിയ മടിയൊക്കെയുണ്ടായിരുന്നു .


ശനിയാഴ്ചവരെ നീളുന്ന ഹോസ്പിറ്റലിലെ തിരക്കുകഴിഞ്ഞാൽ ഞായർ പരാതിയെഴുത്തും ബോധവൽക്കരണവും വൃത്തിയാക്കലും ആദിവാസികളുടെ അടിസ്ഥാനസൗകര്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ട തത്രപ്പാടും ഇടയിൽ വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കലും , പിന്നെ വൈകുന്നേരങ്ങളിൽ എന്നെക്കാണാൻ മുടങ്ങാതെയെത്തുന്ന ശരത്തുമായി സംസാരിക്കലും ഒക്കെയായി തിരക്കായിരിക്കും .



ശരത്ത് ഓരോ തവണ എന്നെക്കാണാൻ വരുമ്പോഴും ഉണ്ടാക്കിയെടുത്ത മാറ്റങ്ങളെക്കുറിച്ചു പറയുന്നത് അത്ഭുതത്തോടെഞാൻ കേട്ടിരിക്കുമായിരുന്നു .


 സ്വന്തം മണ്ണിനായി അവർതന്നെ പോരാടാൻ തീരുമാനിച്ചതും കുട്ടികളെ സ്‌കൂളിൽ വിട്ടുതുടങ്ങിയതും അരിവാൾ രോഗികളെ ഒറ്റപ്പെടുത്തുന്നതിൽ കുറവുവന്നതും അതിലേറെ കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രാപ്തി ഉണ്ടായതും ശരത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് .പക്ഷേ "


"എന്തെ ?"


"ഇതിനോടകം ശരത്തിനെ പ്രതിയാക്കി അവിടുത്തെ ലോക്കൽ പോലീസിൽ കുറച്ചു പരാതികൾ വന്നിരുന്നു "


"അയാളെന്ത് തെറ്റ് ചെയ്തു ?"


"തെറ്റുചെയ്താലെ പോലീസ് കേസുണ്ടാവൂ എന്നൊന്നുമില്ല . അവനെതിരെ ഓരോരുത്തർ കെട്ടിച്ചമച്ചതാണ് . അതിനർത്ഥം അവന്റെ ഇടപെടലുകൾ ഒരുപാടുപേർക്ക് തലവേദനയുണ്ടാക്കി എന്നല്ലേ "?


"ഉം ...."

മനസ്സിൽ ശരത്തിനെക്കുറിച്ചു പെട്ടെന്ന് ഉണ്ടായ തെറ്റിദ്ധാരണ അയാളോട് ഞാൻ പറഞ്ഞില്ല .


"രണ്ടാഴ്ച ശരത്തിന്റെയോ മറ്റാരുടെയോ വരവൊന്നും കാണാതിരുന്നപ്പോൾ രണ്ടുദിവസം അവധിയെടുത്ത് വിഷ്ണുവിനെയും കൂട്ടി മലകയറി ,


ഹോസ്പിറ്റലിന്റെ കാര്യങ്ങൾ തല്ക്കാലം സുനിതച്ചേച്ചിയെ ഏൽപ്പിച്ചു ,
കോളനികളിൽ ഉത്സവസമയമായതിനാൽ രോഗികൾ അൽപം കുറവായിരുന്നു .

പിന്നെ വിഷ്ണുവിനെക്കുറിച്ചു വല്യ പ്രതീക്ഷയുണ്ടായിട്ടൊന്നുമല്ല എന്തൊക്കെയായാലും സഹപ്രവർത്തകൻ അല്ലെ ,

വയനാട് വരെ കാട്ടിലൂടെ യാത്ര എന്നുപറഞ്ഞപ്പോൾ അവനാകെ ത്രില്ലടിച്ചു പോയിരുന്നു . ക്യാമറയും അവിടെത്തുംവരെ പാട്ടുകേൾക്കാൻ ഫോണും കൂടെക്കരുത്തിയിരുന്നു .


വഴിനീളെയുള്ള കാഴ്ചകൾ അത്ഭുതത്തോടെ ക്യാമറയിൽ പകർത്തുന്നതിനിടയിൽ എന്നോട് പതിവിലും കൂടുതൽ സംസാരിക്കുന്നുണ്ടായിരുന്നു .ഞങ്ങൾക്കിടയിലുണ്ടായിരുന്ന മൗനത്തിന്റെ മതിൽക്കെട്ട് തകർന്നടിയും പോലെ 


ഓരോ ചുവടുവെക്കുമ്പോഴും വനത്തിനെ മുഴുവൻ കൈക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന കൊച്ചുകുട്ടിയെ പോലെയായിരുന്നു അവൻ .അവനോട് മുൻപുണ്ടായിരുന്ന ദേഷ്യമെല്ലാം മാഞ്ഞുപോകുന്നത് ഏതോ ഒരു നിർവൃതിയോടെ ഞാനറിഞ്ഞു .



ഇടയ്ക്ക് വിശ്രമിക്കാനിരിക്കുമ്പോൾ ആണ് അവൻ തന്റെ കഥ പറയുന്നത് . "


"
"ഹ .....അവനും കഥയോ "?


എനിക്ക് പെട്ടെന്ന് ചിരിവന്നു ,ചിലരെക്കുറിച്ചു ഓർക്കുമ്പോഴേ നമുക്കങ്ങനെയാണല്ലോ പ്രതേകിച്ചു അന്യന്റെ അബദ്ധങ്ങളും നിസ്സഹായതയും നമുക്ക് ചിരിക്കാനുള്ള വകയാണല്ലോ (അതല്ലേ കോമിക്കിന് എന്നും റേറ്റിങ് കൂടുതൽ )



"അവന് ഡാൻസും ഫോട്ടോഗ്രാഫിയും ആയിരുന്നു കുട്ടിക്കാലം മുതലേ താല്പര്യം , അവൻ വളരുന്നതിനോടൊപ്പം അവന്റെ ഫ്രെയിമിൽ വർണ്ണചിത്രങ്ങൾ നിറഞ്ഞു തുടങ്ങി .
പക്ഷേ അവന് അക്കാദമിക് വിഷയങ്ങളോട് വലിയ താല്പര്യമില്ലായിരുന്നു .


 എന്നാൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പാഠപുസ്തകങ്ങളെ അരച്ചുകലക്കിക്കുടിക്കുന്ന രീതി അവന്റെ അഭിരുചികളെ അടിച്ചമർത്തി .


ചുറ്റുപാടുകളോടുള്ള അമർഷവുമായി അവൻ സ്‌കൂൾ ജീവിതം അവസാനിപ്പിക്കുമ്പോഴേക്കും അവനെ മനസ്സിലാക്കാത്തവരുടെ ഇടയിൽ നിന്നും ഒറ്റപ്പെടാനും മദ്യത്തിലും ലൈംഗികതയിലും മനസ്സിനെ തളച്ചിട്ട് സ്വയം നശിക്കുന്നതിൽ സന്തോഷം കണ്ടെത്തി .


പ്ലസ്‌ ടു വിലെ ജസ്റ്റ് പാസ്സിനുശേഷം അച്ഛന്റെ പോക്കെറ്റിലെ കനവുംമകൻ ഉയർന്ന ജോലിയിൽ എത്തണമെന്നുള്ള ദുർവാശിയും സ്വകാര്യ മെഡിക്കൽ കോളേജിൽ അവനെയെത്തിച്ചു .


 പിന്നീട് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള യാത്രയായിരുന്നു തന്റെ ജീവിതമെന്ന് പറയുമ്പോൾ അടിച്ചമർത്തപ്പെട്ട വർണ്ണങ്ങളുടെ ലോകത്തുനിന്നും ഒരു മനുഷ്യന്റെ തേങ്ങലെനിക്ക് കേൾക്കാമായിരുന്നു . "



"ഉം .... ശരിയാണ് അഭിരുചികളെ മറന്ന് ആദരവിനായി മാത്രം ജീവിക്കേണ്ടി വരുന്നവർ ....സ്വപ്‌നങ്ങൾ വിലക്കപ്പെട്ട യൗവ്വനങ്ങൾ "


"
അതെ വിദ്യാ ക്യാമറ ആംഗിളുകൾ തിരയുന്ന കൈകളിൽ സർജിക്കൽ ബ്ലേഡ് വെച്ചുകൊടുത്താൽ ഉണ്ടാവുന്നത് ഇതുപോലുള്ള റിസൾട്ടുകളാണെന്നത് മാതാപിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു


കോളേജിലെ അമിത സ്വതന്ത്രവും പണവും അവന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത് അവിടെവെച്ചാണ് . മെഡിക്കൽ ഡിഗ്രിക്കുവേണ്ടി പണംകൊടുത്ത് കാണുന്നവർക്കു കാഴ്ചയ്ക്കുമാത്രം ഉണ്ടാക്കിവച്ച ക്യാംപസിൽ ഒരു സാധാരണ യുവാവിന് കഴിയുന്നതിന്റെ പരമാവധി അവനവിടെ ആഘോഷിച്ചു ഇതിനിടയിൽ സൗന്ദര്യവും പണവും നോക്കിവന്ന പ്രണയങ്ങൾ ശരീരാസ്വാദനത്തിനു അപ്പുറം പോയില്ല .


ടെസ്റ്റ് പേപ്പറുകളിൽ മാർക്കില്ലാത്തവൻ എങ്ങനെ എം ബി ബി എസ് പാസ്സായി എന്നവനറിയില്ല .പക്ഷേ വീട്ടുകാർക്ക് സന്തോഷമായി ,പഠനം കഴിഞ്ഞതും പൈസയുടെ ബലത്തിൽ സർക്കാർ സർവീസിലും കേറി , എന്തുയോഗത്തിനോ എന്നറിയില്ല അവൻ എത്തിപ്പെട്ടത് എന്റെ കൂടെയും .


ആശുപത്രി കോംബൗണ്ടിനെ സ്നേഹിക്കാത്തവൻ ഓരോ മരച്ചില്ലകളെയും ശ്രദ്ധിക്കുന്നത് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത് . ഓരോ വിശ്രമ സ്ഥാനങ്ങളിലും അവന്റെ ഫോണിൽനിന്നും ഒഴുകിയെത്തുന്ന സംഗീതത്തോടൊപ്പം അതേക്കുറിച്ചു വാതോരാതെ പറയുമായിരുന്നു . കൂട്ടിലടച്ചിട്ടു പാട്ടുപാടാൻ പറയുന്ന കിളിയെ പോലെയായിരുന്നില്ലേ അവനും



"എനക്ക് ഇപ്പിടി വാഴ പുടിക്കലെ അണ്ണാ , ടൂ ബോറിങ്‌ ... എനക്ക് പുടിക്കിറ മാതിരി വാഴവും മുടിയലെ . "


അവന്റെ മനസ്സ്‌ തുറന്ന് കണ്ടപ്പോൾ എന്തെന്നില്ലാത്ത സഹതാപം തോന്നിപ്പോയി .


കോളേജിൽ അവനുവന്ന കാമുകിമാരോടൊപ്പം കിടക്കപങ്കിടുകയും അവസാനം പിരിഞ്ഞുപോകുകയും ചെയ്തപ്പോൾ അവന് പ്രണയമെന്നാൽ വെറും ശരീരാസ്വാദനം മാത്രമായി .


മുന്നിലെത്തുന്ന പെൺശരീരങ്ങൾ പതിയെ അവനിൽ വെറുപ്പുണ്ടാക്കി തുടങ്ങി ,അപ്പോഴേക്കും മയക്കുമരുന്നിന്റെ പിടിയിലെത്തിയിരുന്നു . പക്ഷേ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവനതും വെറുത്തു . പിന്നീയിടയ്ക്കിടെ കൂട്ടുകാരുമായി കൂടുന്നതുമാത്രമായി ചുരുങ്ങി "


"പാവം അല്ലെ "


"അതെ വിദ്യാ , ആഗ്രഹിച്ചത് മറ്റൊന്നായതുകൊണ്ടുള്ള അമർഷമാവാം അവനെ ഇങ്ങനെയൊരു മാനസികാവസ്ഥയിൽ എത്തിച്ചത് .
എന്തൊക്കെയുണ്ടെങ്കിലും മനസ്സിന് സംതൃപ്തിയില്ലെങ്കിൽ എന്തുകാര്യം ....!"




തുടരും
അയാളും ഞാനും തമ്മിൽ 25
------------------
"വയനാട്ടിൽ എത്തിയദിവസം തന്നെ അജീഷിനെയും ശരത്തിനെയും കാത്തിരുന്ന ആപത്തുകൾ ശരത്തിനെ തേടിയെത്തി .

 അവൻ കോളനിയിലെത്തിയപ്പോൾ അറിയാതെ ചെന്നുപെട്ടത് അവിടുത്തെ റിസോർട്ട് ഗൈഡ് ന്റെ മുൻപിൽ .
ഒരിക്കൽ ഈ കുട്ടികളെ ഭീഷണിപ്പെടുത്തിയതിൽ അയാളും ഉണ്ടായിരുന്നു . എന്നാൽ അതിനൊന്നും ഭയപ്പെടാതെ ശരത്ത് ലോക്കൽ പോലീസിൽ പ്രൊട്ടെക്ഷനുവേണ്ടി എഴുതിക്കൊടുത്ത് തിരിച്ചു വന്ന് അവൻ പ്രവർത്തനം തുടങ്ങി .
ഒരിക്കൽ രണ്ടുപേരും നിർത്തിപോയിടത്തുനിന്നും ഒറ്റയ്ക്ക് പോരാടേണ്ട അവസ്ഥയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിഞ്ഞ ആദിവാസി യുവാക്കളുടെ സഹകരണം കാര്യങ്ങൾ എളുപ്പമാക്കിയെങ്കിലും ഒരുവശത്ത് ശത്രുക്കൾ കൈകോർക്കുകയായിരുന്നു. ആദ്യം അവർ തുടങ്ങിയത് ആദിവാസികൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസം നൽകലും പേരെഴുതാനും ഒപ്പിടാനും പഠിപ്പിക്കലും . അന്നുവരെ സ്‌കൂളിനെക്കുറിച്ചു വല്യ പിടിയില്ലാതെ കാട്ടിൽ കളിച്ചുനടന്നിരുന്ന കുട്ടികളെ നിർബന്ധിച്ചു പഠിക്കാൻ വിടലും ആയിരുന്നു .
അന്നുവരെ ജനസംഖ്യ കണക്കെടുപ്പിൽ പെടാത്ത കുറച്ചുപേർക്ക് ഗവണ്മെന്റ് ഐ ഡി കാർഡ് ,റേഷൻ കാർഡ് എന്നിവയുണ്ടാക്കി കൊടുക്കാനും അതിലൂടെ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ നേടിയെടുക്കാനും പ്രാപ്തരാക്കി . അതിനൊപ്പം തന്നെ ശക്തമായ ബോധവൽക്കരണവും വൈകുന്നേരം സ്‌കൂളിൽ നിന്നെത്തുന്ന കുട്ടികളെ പഠിപ്പിക്കലും അതിലേറെ ഫോറെസ്റ് ഓഫീസർമാരുടെയും ടൂറിസ്റ്റു ഗൈഡുകളുടെയും ഇടപെടലിനാൽ കാട്ടിലേക്ക് കടക്കുന്ന സഞ്ചാരികളെ പൂർണ്ണമായും തടയാനും ശ്രദ്ധിച്ചു . സിക്കിൽ സെൽ അനീമിയ ടെസ്റ്റ് മാനന്തവാടി ഗവ . ഹോസ്പിറ്റലുമായി ചേർന്ന് നടത്തുകയും ലോക്കൽ മെഡി -സെന്ററിൽ ഫോളിക് ആസിഡ് ഗുളികകളും മറ്റുപ്രധിരോധ മരുന്നുകളും എത്തിക്കാനും സാധിച്ചു ."
"അതെന്തിനാ മനുഎട്ട സഞ്ചാരികളെ തടയുന്നത് "?
"അതിന് കുറച്ചു കാരണങ്ങൾ ഉണ്ട് വിദ്യാ . വനത്തിലുള്ള മൃഗങ്ങൾക്കു പുതിയ ആളുകളുടെ സാന്നിധ്യം അരോചകമാവാനും അവ ഓടിപ്പോവാനും സാധ്യതയുണ്ട് . എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും വന്യജീവികൾ അവരെ ആക്രമിക്കാൻ സാധ്യതയുണ്ട് . അങ്ങനെയുള്ള സാഹചര്യങ്ങളിൽ മൃഗങ്ങളെ വകവരുത്തി മനുഷ്യനെ രക്ഷിക്കേണ്ട അവസ്ഥയില്ലാതാക്കാൻ പിന്നെ ആദിവാസിയുടെയും മൃഗങ്ങളുടെയും സ്വകാര്യതകൾ പോലും ക്യാമറയിലാക്കി റേറ്റിങ് കൂട്ടാനും ഒക്കെ സാഹചര്യം ഉണ്ടാക്കുന്നതിന് അജീഷ് എതിരായിരുന്നത്രെ , പിന്നീട് ആലോചിച്ചപ്പോൾ എനിക്കും ശരിയാണെന്നു തോന്നി . വലിയ കൂടുണ്ടാക്കി നമ്മളെ അതിനകത്താക്കി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും ഇണചേരുന്നതും എല്ലാം പകർത്തിയെടുക്കുകയും കാണുകയും ചെയ്യുമ്പോൾ എങ്ങനുണ്ടാവും ? മിണ്ടാൻ കഴിവില്ലെങ്കിലും ആസ്ഥാനത്ത് നിന്നൊന്ന് ചിന്തിക്കുമ്പോൾ എങ്ങനെ അംഗീകരിക്കണമായിരുന്നു വിദ്യാ ?"
"ഉം ശരിയാണ് , സത്യം പറഞ്ഞാൽ ഞാനിതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല
"
"ആലോചിക്കണം വിദ്യാ , ഈ ലോകത്ത് നമ്മുടെ സുഖവും സന്തോഷവും എന്തെന്ന് കണ്ടെത്താനും അവയ്ക്കുവേണ്ടി ഓടിനടക്കാനും സമയം കളയുന്നതിൽ ഇത്തിരിയെങ്കിലും മറ്റുള്ളവരെക്കുറിച്ചു ആലോചിക്കണം ...പ്രകൃതിയെക്കുറിച്ചു ചിന്തിക്കണം .... കാലാതീതമായി ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കണം ഏറ്റവും അവസാനം ഈ ജീവിതമെന്താണെന്നും അതുകൊണ്ട് നമ്മളെന്ത് നേടുന്നെന്നും ചിന്തിക്കണം , ഏറ്റവും വലിയ തോൽവി മരണമല്ലെന്നും ജീവിക്കുന്ന കാലത്തെ ഭീരുത്വമെന്നും തിരിച്ചറിയണം. സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നവരോടൊപ്പം സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരെ ചേർത്ത് നിർത്തുകയും വേണം ."
"ഉം "
തുടരും
അയാളും ഞാനും തമ്മിൽ 24
--------------------



"കഷ്ടം തന്നെയല്ലേ ?"



  "അതെ ,പക്ഷേ ഇവിടെനമ്മൾ നിസ്സഹായരാണ് വിദ്യാ . ചിലപ്പോൾ ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ,സാങ്കേതികത പിന്നെയും പുരോഗമിക്കുമ്പോൾ വസൂരിയെപ്പോലെ ഇതിനെയും തുടച്ചുമാറ്റാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം .

 ഏതാണ്ട് അമ്പതുവർഷം മുൻപുവരെ ഇത്രയും രോഗങ്ങൾ നമുക്കിടയിൽ ഉണ്ടായിട്ടില്ല . പക്ഷെയിപ്പോൾ പേരുപോലുമറിയാത്ത ,എങ്ങനെ ചികില്സിക്കുമെന്നുപോലും അറിയാത്ത രോഗങ്ങൾ .


 കോളനിവാഴ്ചക്കാലത്തു അമേരിക്കയിലെ ആദിമനിവാസികളിലേക്കു വസൂരി രോഗാണുക്കളെ പടർത്തിവിട്ടതുപോലൊരു ജൈവ യുദ്ധതന്ത്രമായോ അല്ലെങ്കിൽ ബ്ലാക്ക് ഡെത്ത് പോലെയോ പകരുന്ന എപ്പിഡെമിക്കുകളോ ആയി ഈ രോഗം മാറാനും സാധ്യതയുണ്ട് . "


"ഇത്രെയും പ്രശ്നമാണോ ?"


"പ്രശ്മായേക്കാവുന്ന ഒന്നാണ് .പിന്നെ ആദിവാസികളിൽ എന്നുപറഞ് ഒഴിവാക്കരുത് ,നാളെയത് നമ്മളിലും എത്തിയേക്കാം ."


"എന്നിട്ട് "


"രണ്ടുമൂന്ന് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ അവർ തിരിച്ചു മലകയറുമ്പോൾ ശരത്തും അവരുടെകൂടെ പോയി . അല്ലെങ്കിൽ ഞങ്ങൾ പ്ലാൻചെയ്ത പ്രവർത്തനങ്ങൾ മുന്നിൽനിന്നും നയിക്കാൻ ശരത്തിനെപ്പോലുള്ളവർ തന്നെവേണം . പ്രതേകിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ വയ്യാത്തതുകൊണ്ടു .



ഹോസ്പിറ്റലിൽ എത്തുന്ന രോഗികളെ ഞങ്ങൾ നിർബന്ധിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്യിപ്പിച്ചു . ആധൂനിക സൗകര്യങ്ങൾ കുറവാണെന്നതിനാൽ നഗരത്തിലെ  സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടതായും വന്നു .


ഓരോ റിസൾട്ടുകളും വരുമ്പോൾ വേദനിപ്പിക്കുന്ന ഉത്തരങ്ങളായിരുന്നു . സാംക്രമിക രോഗങ്ങൾ എളുപ്പത്തിൽ പടർന്നുപിടിക്കുന്നതിനാൽ ആദിവാസിയുടെ ആരോഗ്യനില പലപ്പോഴും അതൃപ്തിയാണ് നൽകിയത് .


വളരെയേറെ വിഷമത്തോടെയാണ് അരിവാൾ രോഗം മുതുമലയിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് . ഇവിടെ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുകയായിരുന്നു .


മുജ്ജന്മപാപം ആണ് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നതെന്നൊരു ഉറച്ചവിശ്വാസം പലരിലും ഉണ്ടായിരുന്നു . വായനാടിനെപ്പോലെ മുതുമലയിലും പ്രവർത്തനങ്ങൾ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു .


മുതുമലയിൽ ഞാൻ മാത്രവും വയനാട്ടിൽ ശരത്തും മറ്റുള്ളവരും കൂടി പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നെന്ന് പറയാം . അതിനിടയ്ക്കെപ്പോഴൊക്കെയോ അജീഷും അച്ഛനും കണ്ണൂരിലേക്കെന്നെ വിളിക്കുംപോലോരു തോന്നൽ ,


അവർക്ക് ചെയ്യാൻ കഴിയാതെ പോയതെന്തെക്കൊയോ എന്നെ ഏൽപ്പിക്കും പോലെ ആവർത്തിച്ചുള്ള സ്വപ്നങ്ങളും ഒരിക്കലെങ്കിലും പരിചയമില്ലാത്ത പ്രിയപ്പെട്ടവരേ തേടിപ്പോകണമെന്നു തോന്നിപ്പിച്ചുകൊണ്ടേയിരുന്നു .




ആശുപത്രിയോടും ഞങ്ങളോടുമെല്ലാം അതിനകം തന്നെ ഇണങ്ങിയ കോളനിക്കാരെ മണിക്കൂറുകൾ നീണ്ട ബോധവൽക്കരണം ദിനവും കൊടുക്കുകവഴി അരിവാൾരോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തുന്നു തടയാനും ഫോളിക് ആസിഡ് ഗുളികകൾ എത്തിച്ചുകൊടുക്കാനും സാധിച്ചു .



വിഷയമറിഞ്ഞ ഓരോ കോളനിയിലെ ആൾക്കാരായി ഈ ഗുളികകൾ തേടിയെത്തി . പക്ഷേ ഈ അസുഖം ഇല്ലാത്തപലരും വ്യത്യസ്തങ്ങളായ പല രോഗങ്ങൾക്ക് അടിമകളായിരുന്നു .


അതിനുള്ള പ്രധാനകാരണം പകർച്ചവ്യാധികൾ വരുമ്പോൾ ശരിയായ ശുസ്രൂഷ കിട്ടാതിരുന്നതും പരിധിയിൽകൂടുതൽ പെയിൻ കില്ലറുകളും ഡേറ്റ് കഴിഞ്ഞ മരുന്നുകളും ഉപയോഗിക്കുന്നത് കൊണ്ടാണെന്ന്‌ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത് ."


നൂട്രീഷനും കാൽസ്യവും നിറച്ച ആധൂനിക പൊടിമരുന്നുകൾക്കുവേണ്ടി വരിനിൽക്കുന്ന നമ്മൾക്കെങ്ങനെ അറിയാനാണ് അതിന്റെയൊക്കെ അത്യാവശ്യമുള്ള ഒരു ജനത വിളിപ്പാടകലെയുണ്ടെന്ന്



"എന്തൊക്കെ പ്രശ്നങ്ങളാണല്ലേ ...എന്നിട്ടും നമ്മളാരും ശ്രദ്ധിച്ചുപോലുമില്ലാലോ "


"നമ്മളെപ്പോഴും നമ്മുടെ ഇല്ലായ്മകളെക്കുറിച്ചു ഓർത്ത് വേവലാതിപ്പെടാനേ ശ്രമിക്കൂ ഇതുപോലെ വട്ടപ്പൂജ്യത്തിൽ നിൽക്കുന്നവരുടേണ്ടെന്ന് തിരിച്ചറിയില്ല .


എന്റെ ചില മാധ്യമ സുഹൃത്തുക്കളുടെ സഹായത്തോടെ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല , ഹോസ്പിറ്റലിലേക്ക് കുറച്ചുകൂടി സൗകര്യങ്ങൾ എത്തിച്ചു തന്നത് മാത്രം ഒരു നേട്ടം .


പിന്നെയും നിരന്തരമായ എന്റെ സമർദ്ദനത്തിന് വഴങ്ങി മികച്ച ലാബ് സൗകര്യങ്ങൾ കൂടെ ഹോസ്പിറ്റലിന് ലഭിച്ചു .


സ്‌കൂളിൽ വിദ്യാർത്ഥികൾ കൂടിയപ്പോൾ അധ്യാപകനിയമനം നടത്താതെ ഗവണ്മെന്റിനു നിവൃത്തിയില്ലായിരുന്നു ഒപ്പം അന്നുവരെ വെറുതെ ശമ്പളം വാങ്ങി വീട്ടിലിരുന്നവർക്കും കുട്ടികൾക്കുള്ള സ്കോളർഷിപ് പോക്കെറ്റിലാക്കിയവർക്കും ഇതൊരു വെള്ളിടിയായെങ്കിലും മുതുമലയിൽ മാറ്റത്തിന്റെ തുടക്കമായിരുന്നു .


എന്നാൽ വയനാട്ടിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവാൻ തുടങ്ങി .



തുടരും
അയാളും ഞാനും തമ്മിൽ 23
----------------



"മരണം ആദ്യമൊരു പൊട്ടിത്തെറിയും
പിന്നെ നീണ്ട നിലവിളികളും
പിന്നെയൊരു മൗനവും
ശേഷം ആർക്കും നികത്താനാവാതെ പ്രിയപ്പെട്ടവരുടെ മനസ്സിൽ ശേഷിക്കുന്ന ശൂന്യതയുമാണ് .



  നിനക്കറിയാമോ വിദ്യാ മരണശേഷം മാത്രം ഞാൻ തിരിച്ചറിഞ്ഞതും എന്നാൽ ചെറുപ്പം മുതലേ എനിക്കായി തേടുകയും ചെയ്ത എന്റെ സഹോദരൻ ,

ഒരുനോക്ക് എന്നെക്കാണാൻ പോലും കഴിയാതെ വീടിനുമുന്പിൽ വെട്ടേറ്റുവീണ എന്റെ അച്ഛൻ .


ഞാൻ ഉണ്ടോ ഇല്ലയോ എന്നുപോലുമറിയാത്ത ബന്ധുക്കൾ ....

ഒപ്പം എന്നെക്കൂടി നഷ്ടപ്പെടുത്താൻ കഴിയാതെ നാടുവിട്ട അമ്മ .

ജന്മംകൊണ്ടല്ലെങ്കിലും കർമ്മംകൊണ്ട് എന്നെ ചേർത്തുനിർത്തിയ എന്റെയച്ഛൻ . ഒരുമരണത്തിലൂടെ എത്രനഷ്ടങ്ങളാണ് അല്ലെ "?



"ഉം "


" പിന്നെ എന്റെവാക്കുകൾ കേട്ട് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങുയ ഒരു ജനക്കൂട്ടം .....ജീവനായി കൂടെനിൽക്കാൻ പ്രിയപ്പെട്ട കൂട്ടുകാർ ... അവസാനം എന്നെത്തേടിവന്ന ജന്മനാട്ടിൽ നിന്നുള്ളവർ ...


ബോര്ഡിങ്ങിന്റെ അനാഥത്വത്തെ ഒരുകാലത്ത് നിരാശയോടെ ഉൾക്കൊണ്ട എനിക്കുണ്ടായ ഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടില്ലേ വിദ്യാ .."


അയാളുടെ കണ്ണുകളിൽ ഈറനുണ്ടോ എന്നെനിക്ക് തോന്നി .


"ഉം ശരിയാണ് "



"എനിക്കുമുന്പേ നടന്ന എന്റെയനിയന്റെ വഴിയിലൂടെ നടക്കാൻ ഞാൻ തീരുമാനിച്ചു . അവൻ താൽക്കാലികമായി വയനാട്ടിൽ നിന്നും പോയതാണെന്നും ശക്തമായി തിരിച്ചടിക്കാനുള്ള മുന്നൊരുക്കത്തോടെ തിരികെ വന്നേനെ എന്ന് കൂടി ശരത്ത് പറഞ്ഞു .


പക്ഷേ അനിയന്റെ സ്ഥാനത്ത് ചേട്ടനായെന്ന വ്യത്യാസം മാത്രം .
അതാവും വിധിയുടെ മായം . വൈകിയാണ് ഞാനറിഞ്ഞത് അച്ഛനും മരണപ്പെടുന്നതിനുമുന്പ് അവിടെയുള്ള ആദിവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നതും അതുമൂലമുണ്ടായ ശത്രുക്കളെക്കുറിച്ചും ."


"അപ്പോൾ ഭൂമാഫിയ ആണോ അച്ഛനെ കൊന്നത് ?"


"അതിനുത്തരം എനിക്കിപ്പോഴും തരാൻ കഴിയുന്നില്ല . അതിനുള്ള പ്രധാനകാരണം അച്ഛൻ കൊല്ലപ്പെടും മുൻപ് മുനിസിപ്പാലിറ്റിയിൽ ഉണ്ടായ ചില അനധികൃത പ്രവർത്തനങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വഷണം ഉണ്ടായി .


ചെന്നെത്തിയത് കൂടെ പ്രവർത്തിക്കുന്ന സംഘടനയിലെ പ്രമുഖസ്ഥാനം വഹിക്കുന്ന പലരിലും . ചെറിയ ചെറിയ വാക്കുതർക്കങ്ങൾ അടിപിടികളിലും വീടിനുനേരെയുള്ള ഭീഷണികളുമായപ്പോൾ സംഘടനയിൽ നിന്നും പുറത്ത് വരാനും ,സാമൂഹ്യപ്രവർത്തനങ്ങൾ സ്വതന്ത്രമായി കൊണ്ടുപോവാനും തീരുമാനിച്ചു .


കുറച്ചു ദിവസങ്ങൾ എല്ലാവരും പിരിഞ്ഞു നിന്നെങ്കിലും പിന്നെ വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബാലചന്ദ്രനെ തിരിച്ചുവിളിക്കാൻ കാരണമായി .അച്ഛന് നാട്ടിൽ ജനസമ്മതി കൂടുതലായിരുന്നു


എന്നാൽ കമ്മറ്റി ഓഫിസിൽ നിന്നും താത്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞശേഷം മകൻ ജനിച്ചവാർത്തയറിഞ്ഞു പുറത്തിറങ്ങിയ അച്ഛനെ പിറ്റേന്നുലോകം കണ്ടത് ചോരവാർന്ന് വീണുകിടക്കുന്ന നിലയിലായാണ് .


അച്ഛൻ മരിച്ചതിന്റെ രണ്ടാംനാൾ അവിടുത്തെ എതിർ ചേരിയിലെ ഒരുപ്രവർത്തകൻ വെട്ടേറ്റ് മരിച്ചു .

 അതിനുശേഷം മാറിമാറി പകതീർക്കലുകളും ചോരയുണങ്ങാത്ത മണ്ണും ബാക്കിയായി .


വർഷങ്ങൾ കൂടിവരുമ്പോൾ കൊലപാതകങ്ങളുടെ എണ്ണവും വർദ്ധിച്ചു
എന്നിട്ടും ചോരനനവ് മായാതെ കണ്ണൂർ പിന്നെയും ശേഷിച്ചു .


തല്ലാൻ വിട്ടാൽ തലയെടുത്തുവരുന്ന രാഷ്ട്രീയ ഗുണ്ടകളായി പാർട്ടിപ്രവർത്തകർ മാറിയപ്പോൾ രാജ്യംതന്നെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസ്ഥാനമായി കണ്ണൂരിനെ കാണുകയായിരുന്നു .



പുസ്തകങ്ങളിൽ പഠിച്ചിറങ്ങുന്ന നന്മയും ദയയും എവിടെവെച്ചാണ് ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് നഷ്ട്ടപ്പെടുന്നതെന്നറിയില്ല .


ചിന്താശേഷിയില്ലാത്ത മൃഗങ്ങൾപോലും ഇതുപോലെ പകവെച്ചു പുലർത്താറില്ല . പക്ഷേ ഇവിടെ പ്രശ്നങ്ങൾ മനപ്പൂർവ്വം സൃഷ്ടിക്കും പോലെയാണ് .


ആദ്യം വാക്കേറ്റത്തിൽ തുടങ്ങി പിന്നെ അടിപിടിയിലേക്ക് അതിനുശേഷം കൊലപാതകം .


 ഇവിടൊരാൾ മരിച്ചാൽ എതിരേയുള്ളവരുടെ ആരെയെങ്കിലും വകവരുത്തും , ഈ സീരീസിൽ കുറച്ചുമരണങ്ങൾ കഴിയുമ്പോൾ ഉന്നതർ ഇടപെട്ടുതുടങ്ങും .


പിന്നെ പത്രങ്ങളും എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും ഇടപെട്ടു കുറച്ചുകാലം മിണ്ടാതിരിക്കും ,എല്ലാമൊന്ന് ശാന്തമാവുമ്പോൾ പിന്നെയും തുടങ്ങും .


ഇവർക്കൊരു രക്തസാക്ഷിയെ കിട്ടുമ്പോൾ പലർക്കും നഷ്ടപ്പെടുന്നത് കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളാണ് .


ഇരകളിൽ മിക്കവരും സാധാരണക്കാരും അവരെചുറ്റിപ്പറ്റി ഒരുകുടുംബം ഉള്ളവരുമാവുമ്പോൾ പിന്നെ പറയേണ്ടതില്ലാലോ .



"ഉം ....ശരിയാണ് "



"വീട്ടിലേക്ക് തിരിച്ചുപോവാൻ തല്ക്കാലം താല്പര്യമില്ലെന്നും കൂടെ നിൽക്കണമെന്നും ശരത്ത്  പറഞ്ഞപ്പോൾ എതിർക്കാൻ എനിക്കും തോന്നിയില്ല . എനിക്ക് അറിയാത്ത എന്നെ ഒരുപാട് പ്രതീക്ഷിച്ച അജീഷിന്റെ സ്ഥാനമായിരുന്നു മനസ്സിൽ അവന് .


ഭൂമിയുടെ പ്രശ്നവും മലീനീകരണങ്ങൾ കൊണ്ടുള്ള രോഗങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും വിഭ്യാഭ്യാസമില്ലായ്മയും മാത്രമല്ല അവരുടെ പ്രശ്നമെന്ന് ശരത്ത് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് .



അതിലേറ്റവും ക്രൂരവും എന്നാൽ പ്രധാനപ്പെട്ടതും ജെനിറ്റിക്കൽ ബ്ലഡ് ഡിസോർഡഡ് അനീമിയ ആയിരുന്നു .


രക്തത്തിലെ ഇരുമ്പിന്റെ കുറവും ഹീമോഗ്ലോബിന്റെ പ്രവർത്തനം മന്ദഗതിയിലാവുന്നതും ചെന്നെയിലെ ഹോസ്പിറ്റലിൽ ഞാൻ കണ്ടിരുന്നെങ്കിലും ഇവിടുത്തെ ജനങ്ങളുടെ വിളർച്ച പട്ടിണിയാവും കാരണമെന്ന് തെറ്റിദ്ധരിച്ചു .


എന്നാൽ ഞാൻ കാണാതെപോയ വലിയൊരു പ്രശ്നമായിരുന്നു അനീമിയയുടെ വകഭേദമായ "സൈക്കി സിക്കിൾ സെൽ അനീമിയ അല്ലെങ്കിൽ അരിവാൾ രോഗം "



പത്തുകഴിഞ്ഞതും സയൻസിനോടും ഈ രോഗങ്ങളുടെ പട്ടികകളോടും ഗുഡ് ബൈ പറഞ്ഞ എന്നോട് ഇതുവരെ കേൾക്കാത്ത പേരുപറഞ്ഞപ്പോൾ ഒന്ന് പതറിപ്പോയി



"എന്ന് വെച്ചാൽ ?"



"രക്തകോശങ്ങൾ അരിവാളിന്റെ രൂപത്തിൽ വളയുന്ന അവസ്ഥയാണ് സിക്കിൾ സെൽ അനീമിയ .

ഈ രോഗമുണ്ടാവുമ്പോൾ മരിക്കാനുള്ള ചാൻസ് കൂടുതലാണ് അല്ലെങ്കിൽ ഇതുബാധിച്ചവരിൽ നടത്തിയ കണക്കുകൾ പ്രകാരം അകാലമരണത്തിനു കീഴടങ്ങാത്ത ആരുമില്ല , അതും അതിക്രൂരമായി വേദനിച്ചു വേദനിച്ചോരു മരണം .



"അയ്യോ ....! അപ്പോൾ മെഡിസിൻസ് ഒന്നുമില്ലേ ?"


"രോഗശാന്തിക്കുള്ള ഫലപ്രദമായ ട്രീറ്റ്മെന്റ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .
എന്നാൽ താൽക്കാലിക രോഗശമനത്തിന് ഫോളിക് ആസിഡ് ഗുളികകൾ ഒരുപരിധിവരെ ആശ്വാസമാവുമെങ്കിലും പതിയെ ശരീരം ഇതിനോട് പ്രതികരിക്കാതെയാവും .പിന്നെ ഓരോനിമിഷവും കൂടുന്ന വേദന ,എല്ലാ വേദനാസംഹാരികളും തോറ്റുപോകുന്ന അവസ്ഥ .


ഇതേക്കുറിച്ചു അജ്ജരായ പലരും ഇത്തരം രോഗികളെ വസൂരിപോലുള്ള പകർച്ചവ്യാധിയെന്നും പുറത്തൊരു രോഗലക്ഷണവും കാണിക്കാത്തവരെ പ്രേതമോ ദൈവമോ കൂടിയതായി കരുതി ഊരുവിലക്ക് കൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു , ഇവർക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സഹായം ഫോളിക് ആസിഡ് ഗുളികകളും തളരുമ്പോൾ ചേർത്ത് പിടിക്കലുമാണ് .



ഇങ്ങനെയവർ ചിന്തിക്കാനുള്ള പ്രധാനകാരണം ഈ രോഗം ജനിറ്റിക്കൽ ആണെങ്കിലും അമ്മയിൽനിന്നും മക്കളിലേക്കോ ഭാര്യയിൽ നിന്നും ഭർത്താവിലേക്കോ പകരണമെന്ന് നിർബന്ധവുമില്ല .



രോഗമുള്ളവർക്കു രോഗമില്ലാത്ത മക്കളുണ്ടാവാറുണ്ട് , മാതാപിതാക്കൾക്ക് രോഗമില്ലെങ്കിലും മക്കൾക്ക് ഉണ്ടാവാറുണ്ട് .
തണുപ്പും ചൂടും കൂടുന്ന കാലങ്ങളിലാണ് അധികവും ഇവർക്ക് വേദന കൂടുന്നതും .


 ഗുളികകഴിച്ചും പ്രയോചനമില്ലാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല . എയ്ഡ്സ് പോലും പ്രതിരോധശേഷി നശിപ്പിച്ചു പതിയെ ഇത്രയൊന്നും വേദനിപ്പിക്കാതെയെ നശിപ്പിക്കു .


പക്ഷെയിവിടെ ക്യാൻസറിലും ക്രൂരമായ മരണം
ആദിവാസി ഭൂമിയിൽ നിന്നുമുയരുന്ന നിലവിളികൾക്ക് എപ്പോഴും വേദനയുടെ പുറംചട്ടയുണ്ടാവും വിദ്യാ ."



തുടരും

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...