Saturday 30 July 2016

ഭാഗം * 29  -  നാട്ടു വഴിയിലൂടെ

----------------------------------------------------

ജനുവരി 12
-----------------


ഒരിക്കലും ഈ ദിവസം അവസാനിക്കരുതേ എന്നായിരുന്നു ക്ലാസ് കഴിഞ്ഞു വരുന്ന വരെയും പ്രാർത്ഥന . നമുക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങൾക്ക് ദൈർഘ്യം വളരെയേറെ കുറവാണ് എന്ന് പറയുന്നത് സത്യമാണ് അല്ലെങ്കിൽ കോളേജിലെ കലാപരിപാടികൾ പെട്ടെന്ന് അടുത്തത്  പോലെ തോന്നില്ലാലോ .


അതെ ഈ കലാലയത്തിലെ ഓരോ നിമിഷങ്ങളും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിനുള്ള തിരിച്ചറിവാണ് ഇ കലോത്സവത്തിന്റെ വരവിനു പിന്നിൽ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയ സന്ദേശം




ഏതാണ്ട് പത്തു ദിവസത്തോളമായി ഒപ്പന പഠിച്ചെടുക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും , ആദ്യ രണ്ടു മൂന്നു ദിവസം പറ്റിയ പാട്ടു തിരക്കി നടന്നു വെറുതെ കളഞ്ഞു , "നെറ്റിൽ " നിന്നും കണ്ടെടുക്കാനുള്ള (കട്ടെടുക്കാനുള്ള) ബുദ്ധി ആരിലും ഉദിച്ചതുമില്ല .



. ഇത്തവണ ഫൈനൽ ഇയർ ആയതുകൊണ്ടാണോ അതോ മറ്റു ഡിപ്പാർട്ടുമെന്റുകളുടെയും ജൂനിയർ പിള്ളാരുടെയും മുന്നിലും ആളാവാനാണോ എല്ലാവരും പങ്കെടുക്കാം എന്ന് ഉറപ്പു തന്നതെന്നു അറിയില്ല . പക്ഷെ ഞങ്ങളുടെ ക്ലാസ്സിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയാണ്



അല്ലെങ്കിൽ ഓരോ വർഷവും ഞാനും ശ്യാമയും ധന്യയും അജീഷും മനുവും  തുടങ്ങി വിരലിലെണ്ണാവുന്ന പിള്ളാരെ പങ്കെടുക്കുകയുള്ളൂ . അവസാന നിമിഷത്തെ തയ്യാറെടുപ്പു ആയതുകൊണ്ടാവും തിരുവാതിര കളിക്കുമ്പോൾ പലർക്കും കാലുവേദന പറഞ്ഞു മാറി നിൽക്കുന്നുണ്ടായിരുന്നു





ഇനി ചെറിയൊരു പ്രശ്നമുള്ളതു നാടകത്തിലാണ് , കുറച്ചു നേരം എല്ലാവരും അഭിനയിക്കും പിന്നെ ഇത് വേണ്ട തീരുമാനിക്കും പിന്നെയും അഭിനയിക്കും വേണ്ട തീരുമാനിക്കും ...
നാടകത്തിനു വേണ്ട സാധനങ്ങൾ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്നതായതുകൊണ്ടാണ് ഒരു സമാധാനം . ഇനീപ്പൊൾ അവസാന നിമിഷം പണി കിട്ടില്ലാലോ


അതെ ഞങ്ങളുടെ ക്ലാസും ഈ കലാലയത്തിന്റെ ഓരോ ഇടനാഴികളും ചിലങ്കയണിയാണ് കാത്തിരിക്കുകയാണ് , ഒരുമിച്ചുള്ളൊരു കയ്യടി എന്ന സമ്മാനത്തിനൊപ്പം മനസിലെന്നും മായാതെ കുറിച്ചിടാനായൊരു ഏടുണ്ടാക്കുവാൻ...


ഇത്തവണ ജീവിതത്തിൽ  അവസാനമായി മോണോ ആക്ട് ചെയ്യണം എന്നുണ്ട് . സാധാരണ പോലെ സ്റ്റേജിൽ കയറുന്നതിന്റെ ഏകദേശം ഒരു മണിക്കൂർ മുൻപ് വിഷയം തിരഞ്ഞു കണ്ടു പിടിച്ചു എന്തെങ്കിലും പേടിച്ചിട്ടു വേണം പോകാൻ ,, ഇല്ലെങ്കിൽ പണ്ടത്തെ കുറിഞ്ഞി പൂച്ചയ്ക്ക് കേട്ട കൂവല് പോലെ ആയിരിക്കില്ല ഇത് സ്ഥലം കോളേജ് ആണ്



പഠിക്കുന്നവരും ഉഴപ്പുന്നവരും അലമ്പുണ്ടാക്കാൻ മാത്രം വരുന്നവരും ഇത്തരമൊരു അവസരം കിട്ടിയാൽ കൂവി തോൽപ്പിക്കാൻ നടക്കുന്നവരും ഇനിവരുന്ന തലമുറകളുടെ ഇടയിലും എന്തിന് കോളേജ് മാഗസിനിൽ വരെ പാട്ടാക്കുന്ന കൂട്ടരാണ് ...വളരെ ശ്രദ്ധിച്ചേ മതിയാവൂ


പരിപാടി ദിവസത്തേക്കാൾ മാരകമാണ്‌ മാണ് , ഈ റിഹേഴ്‌സൽ  ദിവസങ്ങൾ ... എപ്പോൾ വേണമെങ്കിലും ഈ പേരും പറഞ്ഞു ഇറങ്ങാം , അറ്റെൻഡൻസ് പേടി വേണ്ട ... പിന്നെ ക്ലാസ് മുറികളിൽ നിന്നും പുറത്തിറങ്ങിയ സ്വതന്ത്രവും പരിധികൾ ഇല്ലാത്ത സന്തോഷവും സൗഹൃദവും പങ്കുവെക്കാം ...പിന്നെ വെറുതെ പുഴയോരത്തും ഗ്രൗണ്ടിലും നടവഴിയിലും ലൈബ്രറിയിലും ഹോസ്റ്റലുകളിലും കാന്റീനിലും കേറിയിറങ്ങാം ...


 പ്രാക്ടീസ് ചെയ്യുന്നതിന് പകരം അടുത്ത ആൾക്കാരെ കുറ്റം പറഞ്ഞും കളിച്ചും ..ഇത്തിരി തമ്മിൽ തല്ലിയും പരദൂഷണം പറഞ്ഞും പിന്നെ പിരിയുന്ന കാര്യമോർത്തു സങ്കടപ്പെട്ടുമിരിക്കാം ...ഇടയിൽ കൂടെ ചളിയടിക്കാനും ...


ശരിക്കും പറഞ്ഞാൽ രാവിലെ മുതൽ വൈകീട്ടുവരെ ഉത്സവം പോലെയാണെന്ന് പറയാം ...കുറച്ചു പിള്ളാരൊക്കെ നേരത്തെ പോകുമെങ്കിലും നമ്മളെപ്പോഴും അഞ്ചുമണിയോടെ ബസ് വരുന്ന വരെ സ്റ്റോപ്പിൽ കാവൽ നിന്നിട്ടേ പോകുള്ളൂ ... ധനുമാസം കാരണമാവാം ഇപ്പോൾ കോളേജ് കാണുവാനും  നല്ല ഭംഗിയാണ് പ്രതേകിച്ചു വൈകുന്നേരങ്ങളിൽ ....


പാടത്തിന്റെയരിൽ മാക്രികളുടെ കൂവലും ....കൂടുതേടിയെത്തുന്ന പക്ഷികളുടെ ശബ്ദങ്ങളും ...ഇടയ്ക്കു റോഡിനു ഇടയിലൂടെ അങ്ങോട്ടോ ഇങ്ങോട്ടോ ഓടിപ്പോകുന്ന കാട്ടുമുയലിന്റെയോ , കീരിയുടെയോ , പാമ്പിന്റെയോ ,മയിലിന്റെയോ വെപ്രാളം ...പിന്നെ തണുത്ത കാറ്റും ഇരുണ്ടു തുടങ്ങുന്ന അന്തരീക്ഷവും ....ഒപ്പം പഴുത്തു തുടങ്ങിയ  ഇലന്തിക്കായയുടെ മധുരവും പുളിയും ചേർന്ന മണവും .....


എന്റെ പ്രിയ ശോകനാശിനി തീരമേ ....


ഇവിടെ പഠിച്ചിറങ്ങുന്ന ആരും കവിഹൃദയരല്ലാതിരിക്കില്ല ....


കാരണം  നീ ഞങ്ങളെയെല്ലാം അത്രയേറെ മോഹിപ്പിക്കുന്നുണ്ട് ...



തുടരും ...

Friday 29 July 2016

അന്ന് സ്‌കൂൾ വിട്ടു വരുമ്പോഴും മകന്റെ മുഖത്തെ വിഷാദഭാവം കണ്ടപ്പോൾ അവൾക്കു ഉള്ളിലൊരു പേടി തോന്നി . ഇന്നും അവനെയാരെങ്കിലും കളിയാക്കിക്കാണണം ,ഈയിടെയായി ഇതൊരു പതിവായിരിക്കുന്നു .



 സ്‌കൂളിൽ പോകാൻ ഏറെ താല്പര്യം കാണിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ ഉഴപ്പാനും , വീടെത്തിയാൽ റെയിൽവേ പ്ലാറ്റ്ഫോമിലെ ലൈറ്റിന് കീഴെയിരുന്നു ഗൃഹപാഠം മുഴുവൻ ചെയ്തു തീർക്കും വരെ താനെത്ര വിളിച്ചാലും എഴുന്നേറ്റു വരാത്ത ആത്മാർത്ഥത ഉണ്ടായിരുന്നവൻ വല്ലപ്പോഴും കടന്നു പോകുന്ന ട്രെയിനുകൾ ശൂന്യമായ മിഴികളോടെ നോക്കിക്കൊണ്ടിരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൾക്കു പേടിയാണ്



അവനു വേണ്ടി കരുതി വെച്ച ഈച്ച പറന്നിരുന്ന  കട്ടൻചായ ചിരിയോടെ നീട്ടിയപ്പോൾ അത് വാങ്ങാതെ ഒറ്റമുറിക്കുടിലിനു അകത്തേക്ക് ബാഗ് നീക്കിവച്ചു, അവളെ മറികടന്നു പ്ലാറ്റ്ഫോമിനടുത്തേക്കു നടന്നു ,അതിനിടയ്ക്കുയർന്ന അവളുടെ പിൻവിളികൾ അവന്റെ കാതിലെത്തിയില്ല. അവനെ അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾക്ക് ഉത്തരം തേടി അവൻ ലൈറ്റിന് കീഴെ പോയിരുന്നു ...



മകന്റെ ഈ മാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് , സന്ധ്യ മയങ്ങും വരെയും കുടിയിലെ ഒരു പണിയും ചെയ്യാതെ പ്ലാറ്റ് ഫോമിൽ പാളത്തിലേക്ക് ദൃഷ്ടികളൂന്നിയിരിക്കുന്ന മകനെ നോക്കി നിന്നു, അവളുടെ കണ്ണുകൾ എപ്പോഴൊക്കെയോ നിറഞ്ഞൊലിച്ചു കൊണ്ടിരുന്നു ....



ഭാര്യയുടെ ആ നിൽപ്പ് കണ്ടാണ് അയാൾ കയറി വന്നത് . കയ്യിലെ തുണി സഞ്ചി അവൾക്കു നേരെ നീട്ടി , അലസമായി വാങ്ങി അകത്തേക്ക് വെച്ചിട്ടു വീണ്ടും മകനെ തന്നെ നോക്കി നിൽപ്പ് തുടർന്നു..  ഇടുപ്പിൽ ചുരുട്ടി വെച്ച അന്നത്തെ കൂലിയെടുത്തു നീട്ടുമ്പോൾ അവളുടെ മുഖത്തെ ഭാവം കണ്ടു അയാൾ ചോദിച്ചു


"എന്താ കാര്യം ? കൊറച്ചു ദിവസ്സമായി ഞാൻ നോക്കുന്നു ....അമ്മയ്ക്കും മകനും ഒരു ഉത്സാഹവുമില്ലാലോ ..."

"ഏയ് ഒന്നുമില്ല ...."

"എന്നോട് പറയാൻ കഴിയാത്ത എന്ത് സങ്കടമാണെടി നിങ്ങള്ക്ക് ...?"


"കേട്ടാൽ നിങ്ങൾക്ക് വിഷമാവും വെച്ചിട്ടാ പറയാത്തത് , "


"നീ പറ ..."


"അവനെ നമുക്ക് പഴയ സ്കൂളിൽ തന്നെ ചേർത്തിയാലോ ,അതാണ് നല്ലതെന്നു തോന്നുന്നു , ഇല്ലെങ്കിൽ നമ്മുടെ മകൻ വല്ല കടും കയ്യും ചെയ്യും ...എനിക്കവനെയിങ്ങനെ കാണാൻ വയ്യ ..."


"എന്താ ഇവിടെ പ്രശ്നം ...നിങ്ങള് രണ്ടാളും പറഞ്ഞിട്ടല്ലേ ഇല്ലാത്ത കടവും വാങ്ങി അവടെക്കൊണ്ടു ചേർത്തത് ...എന്നിട്ടിപ്പോ എന്തുണ്ടായി ...?"


വീണ്ടും നിറഞ്ഞു തുളുമ്പിയ കണ്ണ് സാരിത്തുമ്പുകൊണ്ട് തുടച്ചു , മൂക്കുപിഴിഞ്ഞു അവൾ അയാളെ നോക്കി . ഈയിടെയായി വെയിലിനു ചൂട് കൂടിയപ്പോൾ അയാളും ഇരുണ്ടു പോയിരിക്കുന്നു ...


വിയർപ്പും മാലിന്യത്തിൽ നിന്നുള്ള വരവായതുകൊണ്ടു എന്നും ശരീരത്തിലുറച്ചുപോയ മണവും ,എണ്ണ തേക്കാത്ത പാറിപ്പറന്ന മുടിയും ,,,മുക്കാലുമെത്തുന്ന പാന്റും , ആരോ കൊടുത്ത കാലങ്ങളുടെ അഴുക്കുപുരണ്ട ഷർട്ടും ,ഇടുപ്പിൽ കെട്ടിയിരിക്കുന്ന സന്തതസഹചാരിയായ തോർത്തും ,


"അവനെ എല്ലാരും കളിയാക്കുന്നെന്ന്..."


"എന്തിന്...?"


"അതുപിന്നെ ....."


"പിന്നെ ......?"


"തോട്ടിയുടെ മകനെന്ന് പറഞ്ഞു..... അവനെയാരും കൂടെ കൂട്ടണില്ലാത്രേ " അതുപറയുമ്പോൾ അവൾ ഒന്നുകൂടെ ഉറക്കെ കരയുന്നുണ്ടായിരുന്നു .


അപ്രതീക്ഷിത മറുപടിയിൽ  അയാൾ സ്തംഭിച്ചിരുന്നു , കുറച്ചുനേരം ... അതിനു ശേഷം അയാളെ ഉറ്റു നോക്കുന്ന അവളോട് പതിയെ പറഞ്ഞു



" മക്കളെക്കുറിച്ചു സ്വപ്നം കാണാനും അവരുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു കൊടുക്കാനും ആഗ്രഹം എല്ലാ അച്ഛനും അമ്മയ്ക്കും ഉണ്ടാകും ...നമ്മടെ മോന് ഇഷ്ടമാണ് എങ്കിൽ അവൻ പഠിക്കും...ഞാൻ ഉള്ളിടത്തോളം അവനു കുറവൊന്നും വരുത്താതെ നോക്കും ....എന്ത് കഷ്ട്ടപ്പെട്ടാലും ....


"ഉം ...."


"അവൻ നിന്റെയുള്ളിൽ ഉണ്ടായിന്നറിഞ്ഞപ്പോ തൊട്ടു കണക്കാക്കിയാണ് ,എന്റെ ഗതി അവനു വരുത്തരുതെന്നു , നമ്മടെ കുടുംബത്തീന്നു അവനെങ്കിലും രക്ഷപ്പെടട്ടടി ...അവന്റെ ടീച്ചറൊക്കെ പറഞ്ഞത് നിനക്കോർമയുണ്ടോ...വല്യ ആളാവാൻ കഴിവുണ്ടെന്ന് ..."


പിന്നെ അയാൾ പോയത് മകന്റെയടുത്തേക്കാണ് ശൂന്യമായ അവന്റെ മിഴികൾക്കു മുന്നിൽ വന്നിരുന്ന് താടിയിൽ കുത്തിയ കയ്യെടുത്ത് സ്വന്തം മുഖത്തോടു ചേർത്തിട്ടു പറഞ്ഞു


"നീ നാളെ സ്‌കൂളിൽ പോവണ്ട " . ഒരു ഞെട്ടൽ അവന്റെ മുഖത്തുണ്ടായെങ്കിലും മറുപടിയൊന്നും പറയാതെ , അയാളുടെ കൈക്കുള്ളിൽ കയ്യും വച്ച് നടന്നു . അപ്പോഴേക്കും ഭക്ഷണത്തിനുള്ള പുറപ്പാട് അവളും തുടങ്ങിരുന്നു , രാത്രി രണ്ടും പേരും കൂടെ നിർബന്ധിച്ചു അവനെ കഴിപ്പിച്ചു . പിറ്റേന്ന് രാവിലെ ...


"മനൂ ...വേഗം വാ അപ്പൻ ഇറങ്ങുന്നു ..."


"ദേ വരുന്നപ്പാ..." അവൻ സൈക്കിൾ വണ്ടിയിലെ ടാങ്കിനടുത്തുള്ള ഇരിപ്പിടത്തിലേക്ക് കയറിയിരിക്കുമ്പോൾ കുടിലിൽ അവൾ അയാളോട് ദേഷ്യപ്പെടുകയായിരുന്നു


"നിങ്ങളെന്താ മനുഷ്യ ,,,അവൻ അറിവില്ലാതെ സ്‌കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞാൽ നിങ്ങളതിന് കൂട്ട് നിൽക്കുകയാണോ ... അവനും നിങ്ങളെപ്പോലെ ആവട്ടെന്നാണോ ..."


അയാൾ അവളുടെ വാക്കുകൾ കേൾക്കാത്ത പോലെ സൈക്കിളിലേക്കു കയറിയിരുന്നു , പതിയെ ഓടിച്ചു . വണ്ടി ഇളകി തുടങ്ങിയപ്പോൾ തേലെന്നെത്തെ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാത്തത് കൊണ്ട് അവ അന്തരീക്ഷത്തിൽ ദുർഗന്ധം ഉണ്ടാക്കി മുൻപോട്ടു പോയിക്കൊണ്ടിരുന്നു


കുറച്ചു നേരം മൂക്കുപൊത്തിപ്പിടിച്ചും മുഖം മറച്ചും മണം  പോവുന്നില്ലെന്നു തോന്നിയപ്പോൾ ,ഇതൊന്നുമറിയാത്ത പോലെ സൈക്കിൾ ഓടിക്കുന്ന അപ്പനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു


"എന്താ അപ്പാ ഇങ്ങനെ മണം വരുന്നത് ?"


"ഇന്നലത്തെ എടുക്കാൻ ആള് വന്നില്ലായിരുന്നു , ഇന്ന് ഇതുകൊണ്ടു ഏൽപ്പിച്ചു വേണം പണിക്കു പോവാൻ ..."


"'അപ്പാ  എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ട് "


"സാരമില്ലടാ മോനെ ശരിയായിക്കോളും ...ദേ അപ്പന് ശീലായില്ലേ ..."


അപ്പനോട് പിന്നെയൊന്നും പറയാതെ അവൻ മൂക്കും പൊത്തിയിരുന്നു . ടൌൺ കഴിഞ്ഞുള്ള ഉൾനാടൻ പ്രദേശത്തേക്കാണ് സൈക്കിൾ പോയത് . പുതിയ സ്ഥലങ്ങൾ അവൻ അത്ഭുതത്തോടെ നോക്കിയിരുന്നു ...ഒപ്പം അവനെയും അച്ഛനെയും ആ വണ്ടിയെയും "കൗതുക - പരിഹാസത്തോടെ " നോക്കുന്ന ജനങ്ങൾക്ക് നടുവിലൂടെ അയാൾ സൈക്കിൾ ആഞ്ഞു ചവിട്ടി .


ജനവാസം കുറഞ്ഞ ക്യാബേജ് ചെടികൾ കൂട്ടത്തോടെ കൃഷിചെയ്യുന്നിടത്തെത്തിയപ്പോൾ . ചുണ്ടിൽ എരിയുന്ന ബീഡിക്കുറ്റി നീട്ടിത്തുപ്പി , സൈക്കിൾ വശത്തൊതുക്കി അയാൾ ഇറങ്ങി .


"മനൂ ഇവിടെ നിക്ക് അപ്പൻ ഇപ്പൊ വരാം "


അയാൾ നടന്നു അടുത്തുള്ള ഷീറ്റുമേഞ്ഞ കെട്ടിടത്തിലേക്ക് കയറുന്നത് ലണ്ടപ്പോൾ അവനും പുറകെ പോയി


"സാറെ .... പത്തുമുപ്പതു കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതാണ് ..ഇരുനൂറെങ്കിലും താ സാറെ ...ഞാൻ ഇപ്പോഴും കൊണ്ട് വരുന്നതല്ല  ..." ?



മുപ്പതു കിലോ മീറ്ററോ ...! അവൻ അപ്പൻ പറഞ്ഞത് കേട്ട് എണ്ണിനോക്കി , പ്ലാറ്റ് ഫോമിന്റെ ഒരറ്റത്തിൽ നിന്നും മറ്റേ അറ്റത്തേക്ക് അരക്കിലോമീറ്റർ , അപ്പോൾ പ്ലാറ്റ് ഫോമിലൂടെ അറുപതു തവണ നടക്കേണ്ട ദൂരം ...തിരക്ക് പിടിച്ച പ്ലാറ്റ് ഫോമിന്റെ അരികിലൂടെ അറുപതു തവണ ഇത്രയും കുറഞ്ഞ സമയത്തിൽ തന്നെക്കൊണ്ടാവില്ല ...ആർക്കുമാവില്ല ...അവനു അപ്പനെ കുറിച്ച് ഓർത്തു അഭിമാനം തോന്നി . 



"ഇല്ല ...നൂറ്റമ്പതിനു എങ്കിൽ ഇറക്കാം ...ഇല്ലെങ്കിൽ പൊക്കോ ....ഇത് തന്നെ നീയായതുകൊണ്ടാണ് ,,,ഇപ്പോൾ വിളിച്ചു പറഞ്ഞാൽ ടെമ്പോയിൽ എത്തിക്കും ,ഇത്ര ചില്ലറക്കണക്കും പറയില്ല ...' അയാൾ ഉറപ്പിച്ചു പറഞ്ഞു


"ശരി ...ഒരു പത്തെങ്കിലും തരുമോ ..." അപ്പൻ അയാളുടെ മുന്നിൽ പത്തിനും നൂറിനും കണക്കു പറയുന്നത് അവൻ അത്ഭുതത്തോടെ കണ്ടു നിന്നു .


മാസം എഴുന്നൂറ്റമ്പതു രൂപ ഫീസ് മുടങ്ങാതെ തന്നിരുന്ന അപ്പൻ ,,, ചളിയായ ഷർട്ടും പാന്റുമിട്ട് എന്നും മണ്ണാത്തിയുടെ അടുത്തു തന്റെ യൂണിഫോം അലക്കിത്തേച്ച കൊണ്ടുവരുന്ന അപ്പൻ ...ഇഷ്ടപ്പെട്ട തിന്നാണെന്നൊക്കെ വാങ്ങിത്തരുന്ന അപ്പൻ ...


എന്നും ഉച്ചയ്ക്ക് കൊണ്ടുപോവാൻ ശിവേട്ടന്റെ കടയിലെ പലഹാരം വാങ്ങിത്തന്നിരുന്ന ...പുസ്തകങ്ങളും ,പേനയും ,ടൂറുപോകാനുള്ള കാശും കൃത്യമായി തന്നിരുന്ന അപ്പനെന്തിനാണ് താൻ എന്നും വാങ്ങിക്കഴിക്കുന്ന മിൽക്കിബാറിന്റെ അത്ര വിലയുള്ള കാശിനാണ് കെഞ്ചുന്നത്....? അവനതു പുതിയ ഒരറിവായിരുന്നു ...

പുറത്തേക്കു വന്ന  അപ്പൻ സൈക്കിൾ ഉന്തി ഷെഡിനു പുറകിലേക്ക് കൊണ്ട് പോയി ,ടാങ്കിലെ അടപ്പു തുറന്നപ്പോൾ അവനു സഹിക്കാനായില്ല , എങ്കിലും കഴിയുന്നത്ര മൂക്കിൽ കയ്യമർത്തി അവൻ നോക്കി നിന്നു ,ഇപ്പോൾ ശർദ്ധിച്ചു പോകുമോ എന്നവന് തോന്നി .


പക്ഷെ അയാൾ യാതൊരു ഭാവഭേദവുമില്ലാതെ അവിടെയുള്ള ടാങ്കിലേക്ക് ആ ടാങ്കിൽ നിന്നും തുറന്നുവിട്ടു , മാലിന്യം മുഴുവൻ കഴിഞ്ഞെന്നു ഉറപ്പിച്ചു ,ഒന്ന് എത്തി നോക്കിയതിന് ശേഷം മൂടിയടച്ചു , ടാങ്ക് ചെറുതായൊന്നു കഴുകി , കയ്യും കാലും മുഖവും കഴുകി അവനെ വിളിച്ചു


ഇത്തവണ അറപ്പുള്ള മണം കാര്യമാക്കാതെ അപ്പന്റെ അടുത്തേക്ക് നീങ്ങി സൈക്കിളിൽ കയറിയിരുന്നു . തന്റെ അപ്പൻ ഇങ്ങനെയൊരവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്ന് അവൻ ആദ്യമായി തിരിച്ചറിഞ്ഞു .


"അപ്പാ അപ്പന് വേറെ ജോലി നോക്കിക്കൂടെ ....?"


അയാൾ മറുപടി പറയാതെ അവനെ നോക്കി ചിരിച്ചു , അവൻ വീണ്ടും വഴിയോര കാഴ്ചകൾ കണ്ടിരുന്നു ,ഒപ്പം എത്രനേരം നടന്ന അസഹനീയമായ മനം മറിച്ചിലുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിന്തകളിൽ തികട്ടി വരും തോറും അവയോടുള്ള ശരീരത്തിന്റെ പ്രതികരണത്തിനു അയവു വരുന്നതായി അവനു തോന്നി


മുൻപ് കടന്നു പോയ ടൗണിലെത്തിയപ്പോൾ അയാൾ ചെറിയൊരു ഹോട്ടലിനു ഓരം ചേർത്തി വണ്ടി നിർത്തി . "മോന് വിശക്കുന്നുണ്ടല്ലേ ...?"


ഉള്ളിലുള്ള മനം പിരട്ടലിനെ വിശപ്പ് കവർന്നിരുന്നു,അത്  അപ്പനെങ്ങനെ മനസ്സിലായെന്നു അവൻ അമ്പരന്നു . കടയ്ക്കകത്ത് കയറി ആരുമില്ലാത്ത ടേബിളിനു ഇരുവശത്തുമായി അവരിരുന്നു . വെയ്റ്റർ എന്ന് തോന്നുന്ന കൈലിമുണ്ടും ,മുഷിഞ്ഞ ബനിയനും ഇട്ടു ഉണങ്ങി മെലിഞ്ഞ ഒരു മനുഷ്യൻ അവന്റെ അടുത്തു വന്നു നിന്നു .


"ഇതാണോ മകൻ ...?"


"അതെ ഇക്ക ....ഇവനാണ് ഞങ്ങടെ മുത്ത്...."


"അയാൾ അവന്റെ തലയിൽ പതിയെ തഴുകി കൊണ്ട് പറഞ്ഞു "നീ ഭാഗ്യമുള്ള മകനാണ് ...."


"മനൂ എന്താ വേണ്ടത് വെച്ചാ പറയ് ..." അയാൾ ഓർമിപ്പിച്ചു


"അപ്പൻ പറയ് ..." പുതിയ അന്തരീക്ഷത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു


"രണ്ടു ഇഡ്ഡലി .....ഒരു ചായ "


"അതെന്താ അപ്പ രണ്ടെണ്ണം .....നമ്മളെങ്ങനെയാ രണ്ടെണ്ണം കഴിക്കുക രണ്ടുപേരും കൂടി ?"


"അതിനു അപ്പന് ഇഡ്ഡലി ഇഷ്ടമല്ലാലോ ...മോന് വേണ്ടിയാണ് "


"അപ്പനെന്തു കഴിക്കും അപ്പോൾ ?"


"അപ്പൻ ചായ പറഞ്ഞിട്ടുണ്ടല്ലോ ...."


"ചായ കൊണ്ടുമാത്രം വിശപ്പ് മാറുമോ അപ്പാ .... വീട്ടീന്ന് ഒന്നും കഴിച്ചില്ലാലോ നമ്മൾ .."


"അപ്പനെന്നും കഴിക്കില്ലാലോ ....അതോണ്ട് ശീലമായി "


"അപ്പൊ രാവിലെ കഴിക്കാതിരുന്നാ അസുഖം വരുമെന്ന് അപ്പനറിയില്ലേ ...?"


"അപ്പന് അസുഖമൊന്നും വരില്ല ...നല്ല ആരോഗ്യം ഉണ്ടല്ലോ ...കുട്ടികളാണ് രാവിലെ കഴിച്ചില്ലെങ്കിൽ അസുഖം വരുക "


ടീച്ചറോട് ഇനി സ്‌കൂളിൽ പോകുമ്പോൾ ഇക്കാര്യം ചോദിക്കണം എന്ന് അവൻ അപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു . ജോലിക്കാരൻ കൊണ്ട് വെച്ച പ്ളേറ്റ് അവൻ അയാൾക്ക് നേരെ നീക്കി വച്ചു.


'അപ്പൻ ഇത്രനേരം സൈക്കിൾ ചവിട്ടിയതല്ലേ ക്ഷീണിച്ചിട്ടുണ്ടാകും , എനിക്ക് വേണ്ട അപ്പൻ കഴിച്ച മതി "


അയാൾ പലതവണ നിർബന്ധിച്ചിട്ടും അവൻ വഴങ്ങാതായപ്പോൾ വീണ്ടും രണ്ടു ഇഡ്ഡലിക്ക് കൂടെ ഓർഡർ കൊടുത്തു, ഒപ്പം മനസ്സിൽ ഇന്നത്തെ കൂലിയിലെ പത്തുരൂപ ആവശ്യമില്ലാതെ പോയ വിഷമത്തിൽ പതിയെ കഴിച്ചു . തനിക്കിപ്പോൾ എന്താണ് ആർത്തി ഇല്ലാതെ പോയതെന്ന് അയാൾ ഓർത്തു.


ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കാൻ പോകുമ്പോൾ ജോലിക്കാരൻ വിളിച്ചു പറഞ്ഞു "രണ്ടു ഇഡ്ഡലി ,ഒരു ചായ " ക്യാഷിന്റെ അടുത്തുനിന്ന അയാളെ നോക്കി ഇടം കണ്ണടച്ചു.


ഹോട്ടെലിൽ നിന്നിറങ്ങി വിശപ്പ് മാറിയ ആവേശത്തിൽ അവൻ സൈക്കിളിൽ കയറിയിരുന്നു . അപ്പോഴും ചുറ്റും ഉള്ളവർ എന്തിനാണ് അവനെ ഇങ്ങനെ നോക്കുന്നതെന്നു അവനു മനസ്സിലായില്ല . എങ്കിലും തന്റെ അപ്പന്റെ പണിയാണ് കാരണം എന്നവന് മനസ്സിലായി 


അയാൾ വീണ്ടും സൈക്കിൾ ചവിട്ടിത്തുടങ്ങി , ഇടയ്ക്കു വച്ചു സൽപം സ്ലോ ആക്കി ,ഇടത്തെ കൈകൊണ്ടു നിയന്ത്രിച്ചു മറ്റേ കൈകൊണ്ടു തുരുമ്പു പിടിച്ചു തുടങ്ങിയ റേഡിയോ എടുത്തു അവന്റെ കയ്യിൽ കൊടുത്തു .


"നല്ല പാട്ടുകളാണ് ..."


അവൻ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി ഓൺ ചെയ്തു , അപ്പോഴേക്കും നഗരത്തിന്റെ മധ്യത്തിൽ അവരെത്തിയിരുന്നു ,ഇടയ്ക്കു വച്ചു മറ്റൊരാൾ കൂടെ ആ സൈക്കിളിലേക്കു കയറി , അയാൾ പഴയ വേഗത്തോടെ തന്നെ സൈക്കിൾ ആഞ്ഞു ചവിട്ടി


അവൻ അന്ന് വരെ കണ്ടിട്ടില്ലാത്ത നഗരത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര ഹരമായി തോന്നി . എങ്കിലും ഇടയ്ക്കു കയറിയ ആളുടെ സാന്നിധ്യവും ബീഡിപ്പുകയും കുറച്ചു അലോസരമുണ്ടാക്കി . പക്ഷെ തന്റെ അപ്പൻ ഇത്ര തിരക്കിനിടയിലും എത്ര വിദഗ്ധമായാണ്‌ വണ്ടി ഓടിക്കുന്നത് എന്നവൻ അത്ഭുതത്തോടെ കണ്ടു  .


നഗരത്തിരക്കുകളിൽ നിന്നും അവരെത്തിയത് ഹൗസിങ് കോളനിയിലേക്കാണ് , വൃത്തിയാക്കിയിട്ടിരിക്കുന്ന വഴികളും രണ്ടും മൂന്നും നിലകളിൽ കൊട്ടാര സദൃശ്യമായ വീടുകളും , വൃത്തിയും വെടിപ്പുമുള്ള മനുഷ്യരും , മിക്ക വീട്ടിന്റെ മുന്നിലും നിർത്തിയ കാറുകളും , മനോഹരമായ ചെടികളും തനിക്കില്ലാലോ എന്ന ആർത്തിയിൽ അവൻ കണ്ണിമയ്ക്കാതെ കണ്ടു നിന്നു.


കൂടെ പഠിക്കുന്ന മിക്ക കുട്ടികളുടെയും അച്ഛനമ്മമാർ ഇതുപോലെ കാണാൻ ഭംഗിയുള്ളവരും , കാറിൽ വരുന്നവരും , നല്ല മണവും രുചിയുമുള്ള ഭക്ഷണം കൊണ്ട് വരുന്നവരും , ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവരുമാണ് , അവൻ സ്‌കൂളിലെ എന്ത് കാര്യത്തിനും അമ്മയെ ആണ് വിളിച്ചോണ്ട് പോകുന്നത് , അപ്പൻ വരാത്തതിന്റെ കാരണം അപ്പോഴാണ് അവനു മനസ്സിലായത്


സ്‌കൂളിലേക്ക് വരണ്ടതും എന്തെങ്കിലും വാങ്ങേണ്ടതുമായ  എല്ലാം അമ്മയെ ഏൽപ്പിച്ചു പതിവുപോലെ രാവിലെ പോകുന്ന അപ്പൻ , തിരികെ വരുമ്പോൾ വിയർത്തു കുളിച്ചു തനിക്കൊരു പൊതിയും കൊണ്ടാണ് , . 'അമ്മ അപ്പൻ പോയതും അതന്നെ ഒരുക്കി ശിവേട്ടന്റെ കടയിൽ നിന്നും അപ്പൻ വാങ്ങി വച്ച ഇഡ്ഡലിയോ ദോശയോ ചോറ്റുപാത്രത്തിൽ ഇട്ടു വെക്കും , കട്ടൻ ചായ ഉണ്ടാക്കിത്തരും ,


എന്നിട്ടു ദാക്ഷായണിയേടത്തിയുടെ പുതിയ റോൾഡ് ഗോൾഡ് മാള കടം വാങ്ങാൻ പറഞ്ഞു വിടും , രാജിച്ചേച്ചിന്റെയോ വസന്തേച്ചിന്റെയോ സാരികൾ മാറി മാറി വാങ്ങി ഉടുക്കും ...അഹ് പിന്നെ ആ ദിവസം 'അമ്മ തന്റെ സോപ്പും കൊണ്ട് മുഖം കഴുകും ... പൌഡർ ഇടും ...പൊട്ടുകുത്തും ... അപ്പോൾ മാത്രം അമ്മയെ കാണാൻ അവനു വലിയ ഇഷ്ടമാണ് . അടുത്തുള്ള കല്യാണങ്ങൾക്കോ ചന്തയിലോ പോകുമ്പോൾ ബ്ലൗസിനുള്ളിൽ പേഴ്‌സ് തുര്ക്കി വെക്കുന്ന 'അമ്മ എന്നുമാത്രം ചന്തയിൽ നിന്നും വാങ്ങിയ ടവ്വലിൽ പൈസ വെച്ച് പൊതിയും ,എന്നിട്ടു മുറുകെ പിടിക്കും


അമ്മയെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതിനിടയിൽ അയാളുടെ വിളി കേട്ട് അവൻ എഴുന്നേറ്റു , മനോഹരമായ വീട് .. അവൻ ആദ്യമായാണ് അങ്ങനെയൊരു വീട്ടിൽ കയറുന്നത് എന്ന സന്തോഷം മുഖത്തും മനസ്സിലും തെളിച്ചമേകി . തന്റെ ഓലയും ഷീറ്റും കൊണ്ട് മറച്ച കുടിൽ എന്നാണു അങ്ങനെയാവുന്നതെന്ന സങ്കടവും ...


അവർ ഇറങ്ങിയതും കുരച്ചു ഓടി വന്നു രണ്ടു പട്ടികൾ ശരീരത്തിൽ ചാടാൻ തുടങ്ങിയപ്പോൾ അകത്തു നിന്നും ആരോ പ്രത്യക്ഷപ്പെട്ടു . അവരെക്കണ്ടപ്പോൾ അവനൊന്നു ഞെട്ടി " അതുൽ കൃഷ്ണയുടെ " 'അമ്മ ... അപ്പോൾ അവന്റെ വീടായിരുന്നു ഇത് ... അവനെ അവർ കാണാതിരിക്കാൻ എന്നോണം അപ്പന്റെ പിറകിലും സൈക്കിളിന്റെ മറവിലുമായി നിന്നു .


ഇതെങ്ങാനും അവൻ കണ്ടെങ്കിൽ നാളെ സ്‌കൂളിൽ ചെന്നാൽ എല്ലാരോടും പറഞ്ഞു കളിയാക്കും എന്നവനറിയാമായിരുന്നു . അവന്റെ അമ്മയ്ക്ക് തന്നെ മനസ്സിലാവരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു . അവനെ എവിടെയോ കണ്ടിട്ടുണ്ടെന്ന വിധത്തിൽ അവർ നോക്കിയെങ്കിലും അവൻ കൂടുതൽ തല താഴ്ത്തി .ഇത്രയും മികച്ച സ്‌കൂളിൽ അതുപോലൊരു കുട്ടി പഠിക്കില്ല എന്നൊരു ഉറപ്പിന്മേൽ ആവണം അവർ പിന്തിരിഞ്ഞു അയാളോട് പുറകിലൂടെ വരാൻ പറഞ്ഞു

വീടിന്റെ പുറകു വശത്തു തകർന്ന സാധനങ്ങൾ കൂട്ടിയിട്ട ഒരിടത്താണ് അവരെത്തിയത് , അകത്തുപോയി അടുക്കളയുടെ പുറത്തേക്കു വന്ന ആ സ്ത്രീ അതെല്ലാം മാറ്റാനുള്ള നിർദേശം കൊടുത്തു , കുറെ നേരം തർക്കിച്ചതിനു ശേഷം ആയിരത്തി അഞ്ഞൂറിന് വൃത്തിയാക്കാം എന്നുറപ്പിച്ചു അവർ അകത്തേക്ക് പോയി 

അവനതും അത്ഭുതമായിരുന്നു , അതുലിന്റെ പിറന്നാളിന് എത്ര രൂപയുടെ മിട്ടായിയും കേക്കും ആയിരുന്നു അവർ കൊണ്ട് തന്നത് , അവരുടെ തിളങ്ങുന്ന സാരി കണ്ടപ്പോൾ മുൻബെഞ്ചിലെ നീതു പറഞ്ഞിരുന്നു " എന്റെ അമ്മയുടെ ഇതുപോലെ ഉള്ള സാരിക്ക് പതിനഞ്ചായിരം വിലയുണ്ടെന്ന് ".  അവനു ആ കണക്കുകൾ എല്ലാം പുതിയൊരറിവായിരുന്നു


അപ്പനും , മറ്റേ ആളും കൂടെ സ്ലാബിനെ പൊതിഞ്ഞ കോൺക്രീറ്റ് ചെറിയ ചുറ്റിക കൊണ്ട് കുത്തിപ്പൊളിക്കുകയാണ് , അവനു പണിയൊന്നും ഇല്ലാത്തതുകൊണ്ട് അപ്പൻ നീക്കിയിട്ട കേടുവന്ന സാധനങ്ങൾ വെറുതെ നോക്കി ,


തന്റെ വീട്ടിലും വേണം എന്ന് ഒരുപാട് ആഗ്രഹിച്ച സാധനങ്ങളിൽ പലതും തകർന്നു കിടക്കുന്നതു കണ്ടപ്പോൾ അവനും സങ്കടം തോന്നി . ശിവേട്ടന്റെ ഹോട്ടെലിൽ പോലും ഇതിലും ചെറിയ ടി വി ആണ് , ഇതുപോലെ ഉള്ള കണ്ണാടി പാത്രങ്ങൾ സ്‌കൂളിൽ ഉണ്ടെങ്കിലും വീട്ടിലോ സമീപ വാസികളുടെ വീട്ടിലോ അവൻ കണ്ടിരുന്നില്ല . വക്കിൽ ചെറുതായി പൊട്ടിയ കുപ്പി പ്ളേറ് അവൻ എടുത്ത് അതിലെ പൊടി തട്ടിക്കളഞ്ഞിട്ടു പറഞ്ഞു


"അപ്പ നമുക്കിത് എടുത്തോണ്ട് പോകാം "


പണിക്കിടയിൽ തലപൊക്കി നോക്കിയിട്ടു "വേണ്ട ...അപ്പൻ വേറെ നല്ലതു വാങ്ങിത്തരാം " എന്ന് മറുപടികൊടുത്തു .


അവൻ അത് എടുത്ത ഇടത്തു തന്നെ തിരികെ വെച്ച് വീണ്ടും അതിൽ പരിശോധിച്ചു ഇത്തവണ കയ്യിൽ തടഞ്ഞത് ഒരിക്കൽ അതുൽ സ്‌കൂളിൽ കൊണ്ട് വന്നു ആശ കാട്ടി പോയ സംസാരിക്കുനന് പാവയാണ് , അതെടുത്തു നോക്കി , മുഖത്തും കുഞ്ഞു വസ്ത്രത്തിലും പുരണ്ട ചെളി തന്റെ വസ്ത്രം കൊണ്ട് തട്ടിക്കളഞ്ഞു സ്ളാബ് നീക്കാൻ പണിപ്പെട്ടുകൊണ്ടിരിക്കുന്ന അയാളെ നോക്കി


ഇതെടുക്കട്ടെ എന്ന് ചോദിച്ചാലും വേണ്ട എന്നെ ഉത്തരം കിട്ടൂ എന്നറിയാവുന്നതുകൊണ്ടു അവൻ മനസ്സില്ലാ മനസ്സോടെ താഴെ വച്ചു . പിന്നെയവന്റെ കണ്ണുടക്കിയത് തുരുമ്പെടുത്തു തുടങ്ങിയ കുട്ടി സൈക്കിളിൽ ആണ് . അവനും അപ്പൻ സൈക്കിൾ വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയുള്ളത് അല്ലായിരുന്നു .എന്നാലും ആചുറ്റുവട്ടത്തെ പിള്ളാരിൽ സൈക്കിൾ ഉള്ളത് അവനു മാത്രമാണ് എന്ന അഭിമാനം ഇപ്പോഴുമുണ്ട് .


അപ്പോഴേക്കും അന്തരീക്ഷത്തിൽ സ്ളാബ് തുറന്ന ദുർഗന്ധം വ്യാപിച്ചു തുടങ്ങി , അവൻ പഴയ പോലെ മൂക്കു കഴിയുന്നത്ര ശക്തിയിൽ അമർത്തിപ്പിടിച്ചുകൊണ്ടു അപ്പന്റെ അടുത്തേക്ക് നടന്നു , അപ്പൻ എത്ര വൃത്തിയില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നവൻ കണ്ടു നിന്നു


എങ്ങനെയായാണ് അപ്പൻ ഇത്ര ശോചനീയമായ സ്ഥിതിയിൽ ജോലി ചെയ്യുന്നത് എന്നവൻ അടുത്തറിയുകയായിരുന്നു അന്ന് . മോഹിപ്പിക്കുന്ന സാധനങ്ങളെ അവിടെ വെച്ച് അവൻ അപ്പന് അടുത്തേക്ക് നടന്നു . ഇപ്പോൾ താൻ ശർദ്ധിക്കും എന്ന് തോന്നി , അടുത്ത വീടുകളിൽ ഉള്ളവരെല്ലാം തുറന്നു കിടക്കുന്ന ജനാലകളും വാതിലുകളും വലിച്ചടയ്ക്കുന്നതും അവരെ വെറുപ്പോടെ നോക്കുന്നതും അവൻ കണ്ടു . ഇവർക്കൊന്നും ചിരിച്ച മുഖമില്ലെ എന്ന് തോന്നിപ്പോയവന് .


പണികഴിഞ്ഞു ശരീരത്തിലും വസ്ത്രത്തിലും സൈക്കിളിൽ ടാങ്കിലും ആ വലിയ വീടിന്റെ മാലിന്യവുമായി പുറത്തേക്കിറങ്ങുമ്പോൾ അവനെ വണ്ടിയിൽ കയറ്റാതെ താതാഴെ കൂടെ നടത്തിച്ചത് എന്തിനെന്നും , വീട്ടുകാർ കൂലി മുറ്റത്തേക്കു വെച്ച് അകത്തേക്ക് കയറി വാതിലടച്ചതും എന്തിനെന്ന് ആ കോളനി കഴിഞ്ഞുള്ള പൊതു ടാപ്പിൽ നിന്നും കയ്യും മുഖവും കഴുകി , ടാങ്കും സൈക്കിളിൽ വീണതും കഴുകി വസ്ത്രം ഓരോന്നായി അഴിച്ചെടുത്തു വെള്ളം നനച്ചു അഴുക്കു കളഞ്ഞു ഉണങ്ങാൻ കൂടെ വെക്കാതെ ധരിച്ച ശേഷം സൈക്ലിളിൽ കയറിയിരുന്നു അവനെ വിളിച്ചു


"ഇനി മോൻ വാ ....നേരത്തെ കയറിയാൽ മോന്റെ മേത്തൊക്കെ ആവും " പതിയെ സൈക്കിൾ ഓടിച്ചു തുടങ്ങിയ അപ്പനെ ചുറ്റിപ്പിടിച്ചു അവൻ കണ്ണുകൾ അടച്ചു ,പതിയെ വിളിച്ചു


"അപ്പാ ....."


കുടിയിലേക്കു തിരികെയെത്തുമ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു , അപ്പൻ  പിന്നെയും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ആ മാലിന്യം  മുഴുവൻ കൊണ്ട് കളഞ്ഞതും , ശിവേട്ടന്റെ കടയിൽ നിന്നും അവനു പതിവുള്ള പൊതി വാങ്ങി വച്ചതും , വീട്ടിലേക്കുള്ള അരി വാങ്ങിയതും ഒന്നും അവനറിഞ്ഞില്ല , അന്നേവരെ പതിവില്ലാത്ത ദുർഗന്ധവും , ചൂടും ,യാത്രയും , അപ്പന്റെ കഷ്ടപ്പാടുകളും ആ അഞ്ചാം ക്ലസ്സുകാരനെ ഏറെ തളർത്തിയിരുന്നു


ദ്രവിച്ചു തുടങ്ങിയ ഓലയും കരി പിടിച്ച തകരഷീറ്റും , ആരുടെയൊക്കെയോ ഫ്ലെക്സുകളും കൊണ്ട് സുരക്ഷിതമാക്കിയ കുടിലിനു പുറത്തു ആശങ്കയോടെ കാത്തിരുന്ന അവൾ അവരെ കണ്ടതും ഓടിവന്നടുത്തുകൂടി , മകന്റെ ഉറക്കം കണ്ടപ്പോൾ വിളിക്കാതെ തലയിൽ തലോടി .... അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി


അവൻ കണ്ണ് തുറക്കുമ്പോൾ അവൾ അയാളെ ചീത്ത പറയുകയാണ് "അവൻ പോകണ്ട പറഞ്ഞാൽ നിങ്ങളും സമ്മതിക്കുകയാണോ ....എന്തെങ്കിലും പറഞ്ഞു സ്‌കൂളിലേക്ക് വിടാതെ ..."


കണ്ണ് തിരുമ്മി മകൻ ഉണരുന്നത് കണ്ടപ്പോൾ അയാൾ പോയി അവനെ എടുത്ത് താഴെയിറക്കി . അവൾ നീട്ടിയ കട്ടൻചായ വാങ്ങിയിട്ട് മുഖത്തേക്ക് നോക്കി ചിരിച്ചു .


എത്രനേരം ഉണ്ടായിരുന്ന ടെൻഷൻ പെട്ടെന്ന് കുറഞ്ഞതുപോലെ തോന്നി അവൾക്കു , അവളുടെ പുഞ്ചിരി കണ്ണുനീർത്തുള്ളിയായി പുറത്തേക്കു വന്നു , അപ്പൻ നീട്ടുന്ന പൊതി വാങ്ങിയിട്ട് പറഞ്ഞു


"അപ്പാ എനിക്ക് അമ്മയുണ്ടാക്കുന്ന ചോറും കറിയും മതി ...."


അവർ രണ്ടാളും ഒന്നും മനസ്സിലാവാതെ മുഖത്തോടു മുഖം നോക്കി ..." അല്ല മോനെ സ്‌കൂളിൽ കൊണ്ട് പോകുമ്പോൾ പിള്ളാരൊക്കെ കളിയാക്കില്ലേ നിന്നെ ?"


"അതിനെന്താണ്‌.... എല്ലാം തിന്നാനുള്ളതല്ലേ .... എന്റെ അപ്പൻ ആരുടേയും കട്ടോണ്ടു വരുന്നതും കൊണ്ട് ഉണ്ടാക്കിയതല്ലാലോ , വൈകുന്നേരം വരെ അത്രേം വൃത്തികേടിൽ നിന്ന്‌ ഉണ്ടാക്കി കൊണ്ട് വരുന്നതല്ലലോ  അമ്മെ ...."


"മനൂ ...." അയാൾ സന്തോഷത്തോടെയും വാത്സല്യത്തോടെയും വിളിച്ചു .


"അപ്പാ ഞാൻ അപ്പന്റെ കൂടെ ശനിയും ഞായറും വന്നോളാം , നാളെ തൊട്ടു സ്‌കൂളിൽ പോകണം ..." അവൻ ആ പൊതി തുറന്നു രണ്ടു പരിപ്പ് വടയിലെ ഒന്നെടുത്ത് രണ്ടായി മുറിച്ചു അപ്പനും അമ്മയ്ക്കും കൊടുത്തു ഒരു കയ്യിൽ പുസ്തകങ്ങളും ഒരു കയ്യിൽ പരിപ്പുവടയുമായി പ്ലാറ്റ് ഫോമിനടത്തേക്കു നടന്നു


അവർ രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നു "ഇപ്പോൾ മനസ്സിലായോ എന്തിനാ ഞാൻ അവനെ കൊണ്ട് പോയതെന്ന് ?.... പക്ഷെ ഇത്രപെട്ടെന്ന് അവൻ എന്നെ മനസ്സിലാക്കുമെന്നു ഞാൻ കരുതിയില്ല ...." അയാൾ പതിയെ പറഞ്ഞു


"അവൻ നമ്മളെ തോൽപ്പിച്ചു അല്ലെ .....എനിക്കിതിൽ കൂടുതലൊന്നും വേണ്ട ..." അയാളെ നോക്കി പുഞ്ചിരിയോടെ മിഴിനിറഞ്ഞതു തുടച്ചു അവൾ അന്നത്തെ പാചകത്തിനായി അകത്തേക്ക് പോയി


പ്ലാറ്റ് ഫോമിലെ ലൈറ്റിന് കീഴെയിരുന്നു പഠിക്കുന്ന മകനെ നോക്കി അയാൾ കുടിലിനു മുൻപിൽ തന്നെ നിന്നു . ഭക്ഷണം തയ്യാറായി അവൾ അവനെ വിളിക്കാൻ അടുത്തേക്ക് ചെന്നപ്പോൾ ചിരിയോടെ തലയുയർത്തി നോക്കിയിട്ടു പുസ്തകങ്ങൾ അവൾക്കു നേരെ നീട്ടി . അവളതു വാങ്ങി കയ്യിൽ പിടിച്ചു ഒരു കയ്യും കൊണ്ട് അവനെ ചേർത്തു പിടിച്ചു നടന്നു


"അമ്മെ .... നാളെ മുതൽ ഞാൻ അപ്പന്റെ  സൈക്കിളിൽ സ്‌കൂളിലേക്ക് പോവട്ടെ ..."


"അതെന്താ ..പിള്ളാര് കളിയാക്കില്ലേ ?"


"സാരമില്ല ...അപ്പൻ അപ്പന്റെ  ജോലിയല്ലേ ചെയ്യുന്നത് ...ഇതിലെന്താണ് നാണിക്കാൻ...എനിക്ക് വേണ്ടിയല്ലേ അപ്പൻ ഇത്രേം കഷ്ടപ്പെടുന്നത് ....എനിക്കിപ്പോൾ അഭിമാനമാണ് അമ്മെ അപ്പന്റെ മകനെന്ന് പറയാൻ ...അപ്പനില്ലെങ്കിൽ എത്ര വീടുകൾ ...കൊട്ടാരം പോലുള്ള വീടുകളും വൃത്തികെട്ട അവസ്ഥയിലെത്തും ....? "


"അപ്പൊ തോട്ടിയുടെ മകനെന്ന് പറഞ്ഞാലോ ...?"


"നിന്റെ കാലു പിടിക്കാൻ വരുന്നില്ലാലോ എന്റെ അപ്പൻ എന്നെ വളർത്താൻ എന്ന് പറയും "


"ഉം ...."


"അപ്പനെത്ര വേഗത്തിലാണ് വണ്ടി ഓടിക്കുന്നത് എന്നറിയാമോ .... അപ്പന് നല്ല വേഗതയാണ് ...ആളുകളൊക്കെ എന്താണ് അപ്പനെ ഇങ്ങനെ നോക്കുന്നതെന്നു എനിക്ക് മനസ്സിലായി ... എന്താണ് അപ്പന്റെ അടുത്തു ചെല്ലാത്തതെന്നും പക്ഷെ അപ്പനെ പോലെ ഉള്ളവർ ഇല്ലാതെ അവർക്കൊട്ടു കഴിയാനും പറ്റില്ല ...."


ആ പത്തുവയസ്സുകാരൻ എത്ര പെട്ടെന്നാണ് അവന്റെ അപ്പനെ മനസ്സിലാക്കിയത് എന്നവൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു , അന്ന് രാത്രി ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ അവൻ അയാളോട് പറയുന്നുണ്ടായിരുന്നു ....


"ഞാൻ വലുതായി ജോലിയൊക്കെ കിട്ടുമ്പോൾ കൊറേ പൈസ കിട്ടും അപ്പോൾ , ഇന്ന് നമ്മൾ പോയില്ലേ അതുപോലത്തെ വീട് വാങ്ങും... നമ്മടെ വീട്ടിൽ പണിക്കു അതുപോലെ ആരെങ്കിലും വന്നാൽ മുഖം തിരിച്ചു നടക്കരുത് .... അമ്മയ്ക്ക് കൊറേ സാരി വാങ്ങിക്കൊടുക്കണം ...ശാന്തേച്ചിന്റെയും ,,രാജിച്ചേച്ചിന്റേം വാങ്ങാൻ പോവണ്ടാലോ ലെ അപ്പാ  ..... അപ്പന് കാറ് വേണോ ...? ...പിന്നെ നമുക്കില്ല അമ്മാ ....."


അവർ രണ്ടുപേരും അവന്റെ അടുത്തേക്ക് കുറച്ചു കൂടെ ചേർന്ന് കിടന്നു , ആകാശത്ത് അപ്പോൾ പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്നു ....!





Wednesday 27 July 2016

പാടവരമ്പിറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് ഒരു പിൻവിളി കേട്ടത് . ഉച്ചയ്ക്ക് ഉണ്ണാൻ വരുന്ന പെണ്ണുങ്ങളുടെ ശബ്ദമല്ലെന്ന് തോന്നിയത്  കൊണ്ട് രണ്ടാമതൊരു തവണ കൂടി ആ  വിളി കേട്ടിട്ടേ തിരിഞ്ഞു നോക്കിയുള്ളൂ


ഒരുത്തൻ ....! എന്നെ വിളിക്കാൻ മാത്രം ആരാണിപ്പോൾ ...


പിന്നെയും ഒന്നുകൂടെ നോക്കിയപ്പോൾതിരിച്ചറിഞ്ഞ ബോധ്യത്തിൽ  ആദ്യമൊന്നു ഞെട്ടിപ്പോയി "റിയാസേട്ടൻ " ! ഞാനറിയാതെ എന്നോടുതന്നെ  പതിയെ മന്ത്രിച്ചു


മുഖം കൊടുക്കാതെ കുളത്തിനടുത്തുകൂടെയുള്ള ഇടവഴിയെ കയറിപ്പോകാം എന്ന് മനസ്സിൽ ചെറിയ കണക്കുകൂട്ടൽ നടത്തിയെങ്കിലും അപ്പോഴുണ്ടായ പരവേശത്താൽ സാധിച്ചില്ല ,ആ നേരം കൊണ്ട് അയാൾ  പത്തുചുവടു ദൂരത്തിലെത്തിക്കഴിഞ്ഞിരുന്നു . ഇനി ഒന്നും മിണ്ടാതെ പോകാനും കഴിയില്ല.  അത്കൊണ്ട്തന്നെ എത്രയും വേഗം അവിടെ നിന്നും പോയെ മതിയാവൂ എന്നുറപ്പിച്ചു പരമാവധി സംസാരം കുറയ്ക്കാൻ ശ്രമിച്ചു



"നിനക്കിപ്പോഴും കർക്കിടക കഞ്ഞിയും കറിയും ഇഷ്ടാണോ ....? വളർന്നപ്പോൾ ഈ ശീലങ്ങളൊക്കെ മാറിക്കാണും എന്നാ ഞാൻ കരുതിയത് ..."


"അങ്ങനൊന്നുല്ല ....വെറുതെ വന്നെന്നു മാത്രം " ഞാൻ പതുക്കെ നടന്നു തുടങ്ങി ,ഒപ്പം റിയാസേട്ടനും


"കഴിഞ്ഞ ആഴ്ച ഉമ്മ കൊണ്ടുത്തന്നിരുന്നു ..ആദ്യത്തെ പാർച്ചയിലെ .....അന്ന് നല്ല മഴയും ഉണ്ടായിരുന്നു ....വെള്ളം വീണ പായസവും ചെളിയായ തേങ്ങയും  മാത്രമില്ല....അത് കണ്ടപ്പോൾ നിന്നെയൊന്നു കാണണം  ന്നു തോന്നി "


"ഉം ...." എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ പോലും ഓർത്തുവെച്ചിരിക്കുന്നതു കണ്ടപ്പോൾ മനസ്സൊന്നു പതറി


" അപ്പൊത്തൊട്ടു പെൺപിള്ളാരൊക്കെ മൈലാഞ്ചിയിട്ട കയ്യുമായി ഇതിലെ നടന്നു പോകുന്നതും നോക്കിയിരിക്കുമായിരുന്നു ...നീ വരുന്നുണ്ടോന്നറിയാൻ  .... പക്ഷെ ഇത്രേം നാള് വേണ്ടി വന്നു കാണാൻ .... "


"ഉം ..."


"നിനക്കും എന്നോട് സംസാരിക്കാൻ പിടിക്കണില്ലാലെ.."


"ഏയ് അങ്ങനൊന്നുല്ല .... നേരം ആയില്ലേ അതോണ്ടാ ..." ഉള്ളിലെ നീരസം പുറത്തുകാട്ടാതെ മറുപടി കൊടുത്തു. എന്നെ തമ്മിൽ കണ്ടപ്പോൾ മുതൽ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാൾ ,പക്ഷെ അപ്പോഴും പഴയ ഏട്ടന്റെ ലാളിത്യം മാത്രമേ ഉള്ളുവെന്ന് എനിക്ക് തോന്നി , വഴിയരികിലും ഉത്സവപ്പറമ്പിലും കല്യാണവീട്ടിലുമൊക്കെ തൊലിയുരിഞ്ഞു പോകും വിധമുള്ളതല്ലന്നും


"മൂന്നുകൊല്ലം കൊണ്ട് നീയിത്ര മെലിഞ്ഞു പോയല്ലോ വായാടി "


"അത് ജോലിക്കു പോകാൻ തുടങ്ങി രണ്ടുവർഷായിട്ട്..അതാകും ..."


"നിന്റെ മുടിയൊക്കെ എവിടെപ്പോയി ...."


"ഇപ്പൊ കൊളത്തിലൊന്നും വരാതെ പൈപ്പ് വെള്ളത്തിൽ കുളിക്കണോതോണ്ടാകും കൊഴിഞ്ഞു പോയി ...."


"നീയെന്താ ഇത്ര കറുത്തുപോയത്...... ഇതാണോ തീയിൽകുരുത്തത് വെയിലത്തു വാടില്ലെന്നു പറയുന്നത് ...."?


ആ ചോദ്യം കേട്ടപ്പോൾ അത്രനേരത്തെ ഗൗരവം എങ്ങോ പോയ പോലെ തോന്നി ... വർഷങ്ങൾക്ക് മുൻപ് അടുത്തവീട്ടിലെ ചേട്ടനോട് അവസാനമില്ലാത്ത ചോദ്യങ്ങളുമായി പോയിരുന്ന അനിയത്തിക്കുട്ടി .......അല്ല, റിയാസേട്ടന്റെ ഭാഷയിൽ "വായാടിപ്പെണ്ണ്" ആയോ എന്ന് തോന്നി


അന്ന് ഇതുപോലൊരു കർക്കിടകത്തിൽ  അമ്പലത്തിൽ നിന്നിറങ്ങി വരുമ്പോഴാണ് ആരോ കിണറ്റിൽ ചാടിയത് നോക്കാൻ ഓടുന്നവരെ കണ്ടത്  . കിണറ്റിന്റെ മതിൽ പെട്ടെന്ന് തന്നെ ആളുകളെ കൊണ്ട് മൂടി ... എന്താ സംഭവിച്ചതെന്ന് ആരുടെയൊക്കെയോ വായിൽ നിന്നുമാണ് അറിഞ്ഞത് . "റിയാസേട്ടൻ കിണറ്റിൽ  ചാടിയിരിക്കുന്നു .'


കിണറ്റിന്റെ അരികിലെത്താൻ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല . അതിനിടയിൽ അവിടെ നിന്നവർ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു ...പക്ഷെ അന്നത് ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ലായിരുന്നു . അല്ലെങ്കിലും പണ്ടുമുതലേ പലരും പറയുന്നതാണ് റിയാസേട്ടന് ഭ്രാന്താണെന്ന് ...


കർക്കടകത്തിൽ വാവടുത്തിരിക്കുമ്പോൾ ഭ്രാന്ത് മൂക്കുമത്രേ ..!

അപ്പോൾ അടുത്തൊന്നും ആരും ചെന്ന് നിന്നെക്കരുത് ...ഒരു സാധനവും വെക്കാനും പാടില്ല എല്ലാം നശിപ്പിക്കുമത്രേ ...!

പക്ഷെ റിയാസേട്ടൻ അതുപോലെ പെരുമാറിയത് കണ്ടതായി ഓർമ്മയെനിക്കില്ല, ചിലപ്പോ ഞാൻ ഉറങ്ങുന്ന നേരത്താവുമോ റിയാസേട്ടന് ഭ്രാന്ത് മൂത്തിരുന്നത് ... ?


ആയിരിക്കും അതല്ലേ പിറ്റേ ദിവസങ്ങളിൽ പൂട്ടിയിട്ടിരിക്കുന്നതു കാണുന്നതും കളിക്കാൻ കൂട്ടില്ലാതെ മടങ്ങേണ്ടി വരുന്നതും ... നോട്ട് ബുക്കിൽ എത്ര സംശയങ്ങൾ അന്നെഴുതി വെച്ചിരുന്നു (  റിയാസേട്ടനെ പിടിച്ചു കൊണ്ട് പോയന്നുമുതൽ ),വരുമ്പോൾ ചോദിക്കാൻ വേണ്ടി വെച്ചിരുന്നത് ..., പക്ഷെ പിന്നെയൊരിക്കലും റിയാസേട്ടൻ വന്നില്ല ..എന്റെ സംശയങ്ങൾ തീർക്കാൻ മറ്റാർക്കും കഴിയുകയുമില്ലായിരുന്നു


"ഇല്ല ...എന്റെ റിയാസേട്ടന് ഭ്രാന്തില്ല ...." കിണറ്റിൽ നിന്നും ആരൊക്കെയോ ചേർന്ന് മുങ്ങിയെടുക്കുമ്പോഴേക്കും മലമ്പുഴവെള്ളത്തിന്റെയും തോട്ടിലെ  തുലാമഴയിൽ കൂടുന്ന അടിയൊഴുക്കിലും തളരാത്ത ....ഏത് കുളത്തിന്റെയും അക്കരെയും ഇക്കരെയും വേഗത്തിൽ പിടിക്കുന്ന ....റിയാസേട്ടൻ അബോധാവസ്ഥയിലെത്തിയിരുന്നു ...

സേവാഭാരതിക്കാരുടെ  ആംബുലസിൽ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി ...." ജനാലയിലൂടെ കുറെ തവണ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ...

കൊണ്ട് പോയി ....

എങ്ങോട്ടോ ...



പക്ഷെ അന്നും അതിനു ശേഷം കുറച്ചു ദിവസങ്ങളിലും കിണറ്റിൽ നിന്നെടുത്തു ആംബുലസിൽ കയറ്റുന്ന റിയാസേട്ടനായിരുന്നു മനസ്സിൽ .... "അവനു ഭ്രാന്തു മൂത്തതാണ് "എന്നുള്ള ആളുകളുടെ സഹതാപമില്ലാത്ത വാക്കുകൾ കാതിൽ വന്നലച്ചുകൊണ്ടിരുന്നു . പിന്നെയതെല്ലാം എപ്പോഴൊക്കെയോ മറവിലെത്തിയെങ്കിലും ഏതുനേരവും പുറകെ നടന്നിരുന്ന ഏട്ടന്റെ കുറവ് നന്നായി അനുഭവപ്പെട്ടിരുന്നു ...


കോഴിക്കോട് ഏതോ മെന്റൽ ക്ളീനിക്കിൽ മൂന്നു നാല് വർഷത്തോളം ചികിത്സയിലായിരുന്നു ... പിന്നെയൊരിക്കൽ ഒരു പെരുന്നാളിന് ആഘോഷം കൂടാൻ കൊണ്ട് വന്നു തിരികെ ആംബുലസിൽ കയറ്റി വിടുന്ന റിയാസേട്ടന്റെ ജനലിലൂടെ കണ്ടു ... എന്നെ കണ്ടിട്ടും പ്രതികരണം ഒന്നുമില്ലായിരുന്നു . അപ്പോൾ റിയാസേട്ടന് ബോധം ഉണ്ടായിരുന്നിരുന്നോ ?



 അല്ലെങ്കിലും എനിക്കുമത് ഇഷ്ടമല്ലായിരുന്നു , അതിനു കാരണം എന്റെ മറ്റൊരു കൂട്ടുകാരി ഫൗസിയാണ് , എന്നെക്കാൾ ഒരു വയസ്സ് മൂത്തതും റിയാസേട്ടന്റെ പ്രിയപ്പെട്ട കാമുകിയുമായിരുന്നു അവൾ . റിയാസേട്ടൻ കിണറ്റിൽ ചാടിയതിന്റെ ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ കല്യാണവും കഴിഞ്ഞു .ഒരിക്കൽ വിശേഷം പറയുന്ന കൂട്ടത്തിൽ റിയാസേട്ടന്റെ വിഷയം  വന്നപ്പോഴാണ്   പറഞ്ഞത് അവളുടെ മുറിയിൽ കയറിയെന്നും ആരോ കണ്ടപ്പോൾ ഇറങ്ങി ഓടി കിണറ്റിൽ ചാടിയതാണെന്നും


അത്രകാലമുണ്ടായിരുന്ന ദൈവവിഗ്രഹം തകർന്നുടയുന്നതു ഞാനറിഞ്ഞു ... പിന്നെ അയാളോട് വെറുപ്പായിരുന്നു . അന്നുവരെ ഇടയ്ക്കിടയ്ക്ക് ആളുടെ ഉമ്മ അടച്ചു പൂട്ടി ഇടാറുള്ളതും ...പിച്ചും പേയും പറയുന്നതും എനിക്ക് കാര്യമായി തോന്നിയിട്ടില്ല . പക്ഷെ അന്നുമുതൽ അയാൾ എന്റെ മുന്നിൽ ഭ്രാന്തനായി ...വൃത്തികെട്ടവനായി ...


പിന്നീട് പലപ്പോഴും പലരും നാട്ടുവിശേഷം പറയുന്ന കൂട്ടത്തിൽ  റിയാസേട്ടൻ രാത്രിയിലും പകലും പെണ്ണുങ്ങളെ തിരഞ്ഞു നടക്കുന്ന കഥകളും ഉണ്ടായിരുന്നു ..."അവനു ഭ്രാന്ത് ഒന്നുല്ലാ അഭിനയമാണ് ഒക്കെ ..." എന്ന്  പലരുടെയും നിഗമനങ്ങളും ...


അയാളോട് എങ്ങനെ ഞാൻ അടുപ്പം കാണിക്കണമായിരുന്നു ,? പക്ഷെ ചിലപ്പോൾ തോന്നും റിയാസേട്ടന് ഭ്രാന്തുള്ളത് കൊണ്ട് അന്യന്റെ പെണ്ണുങ്ങളെ നോക്കി നടക്കുന്നു, ഭ്രാന്തില്ലാത്തവർ കണ്ടും കാണാതെയും തൊട്ടും തൊടാതെയും നശിപ്പിക്കുന്നത് ആരും കാണാതെ പോയത് എന്താണെന്ന്"


"വായാടി എന്താ ആലോചിക്കുന്നത് ...."


"ഒന്നുല്ല..."


"എനിക്കറിയാം പെണ്ണുപിടിയനും ഭ്രാന്തനായ റിയാസേട്ടനോട് എന്റെ വായാടിയെങ്ങനെ മിണ്ടും എന്നാണോ ...."


ആ ചോദ്യത്തിന് ഉത്തരമില്ലാതെ ഞാൻ ആ മുഖത്തേക്ക് നോക്കി


"നിനക്ക് തോന്നുന്നുണ്ടോ മോളെ അന്ന് ഞാൻ അവളുടെ മുറിയിൽ കയറി ചെന്നെന്ന്...? നീ ജനിച്ചപ്പോൾ മുതൽ എടുത്തു നടക്കുന്നതല്ലേ ഞാൻ അന്നുവരെ എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ എന്റെ നോട്ടത്തിൽ ആങ്ങളയുടേതല്ലാത്ത എന്തെങ്കിലും ഉണ്ടായിരുന്നെന്ന് ...?


"ഇല്ല .." എനിക്കതിനു മാത്രം വ്യക്തമായ ഉത്തരമുണ്ട് , റിയാസേട്ടൻ എപ്പോഴും എല്ലാകാലത്തും എന്റെ ഏട്ടനായിരുന്നു


"പിന്നെ നീയുമെങ്ങനെ  വിശ്വസിച്ചു അത് ?


"അത് പിന്നെ ഏട്ടാ ...." അന്നുവരെ ഉള്ള വിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോൾ വാക്കുകൾക്കായി ഞാൻ പരതി


"എല്ലാവരും പറഞ്ഞു ...ഫൗസിയും ..."


"അവളെത്ര തവണ ആരും ഇല്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് ... കോളേജ് വിട്ടു വരുമ്പോഴും ഇടവഴിയിറങ്ങിയാൽ പണിക്കശ്ശൻ കുളത്തിന്റെ മോട്ടോർ പെരയിൽ സംസാരിക്കുമ്പോൾ നീ കാവൽ നിന്നിട്ടുണ്ട് ... അന്ന് വേണം എങ്കിൽ എനിക്കെന്തും ആവായിരുന്നല്ലോ  മോളെ ...ആ ഞാൻ അവളുടെ മുറിയിൽ എത്തി നോക്കി ഓടിക്കളഞ്ഞു എന്ന് പറഞ്ഞാൽ അപ്പാടെ വിശ്വസിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു ?


"പിന്നെന്തിനാ ഏട്ടാ കിണറ്റിൽ ചാടിയത് ..." തുറന്നു ചോദിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല എനിക്ക് .


"എനിക്കറിയില്ല , ......അയാള് അവളുടെ ജീവിതവും നശിപ്പിക്കുന്നത് കണ്ടപ്പോൾ ...ആ  നിമിഷം ജീവിച്ചിരിക്കണ്ട എന്ന് തോന്നി ...അത്രമാത്രം ... ബോധം മറഞ്ഞു തുടങ്ങുന്നെന്നു എനിക്ക് തോന്നുമ്പോൾ ഉമ്മ തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുന്നത് നീ കണ്ടിട്ടില്ലേ ....അതുപോലെ എനിക്ക് ശാശ്വതമായ നിയന്ത്രണം കിട്ടാൻ വേണ്ടി ..... പക്ഷെ ജീവിതത്തിലേക്ക് വീണ്ടും അവരെന്നെ പുറത്തെടുത്തത് മുഴുഭ്രാന്തനാക്കാനായിരുന്നു ..."


"ഏട്ടാ.." എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി , ഞാൻ വിശ്വസിക്കരുതായിരുന്നു ആരേം ...


"നിനക്കോർമയുണ്ടോ എനിക്കാദ്യം ഭ്രാന്ത് വന്നത് .... റജിയനെ വയറ്റിലായി ഉമ്മ ആശുപത്രിയിൽ ആയ ദിവസമാണ് ...നിന്റെ വീട്ടിൽ  പുതിയ ടി വി വാങ്ങിച്ച ദിവസം ...മാമ വീട്ടിൽ പോകാൻ നിർബന്ധിച്ചു കൊണ്ടുപോയത് ... ആണും പെണ്ണും എന്നൊന്നും ഭേദമില്ലാതെ അന്തിക്കൂട്ടിന് ആളെ മാത്രം മതിയായിരുന്നു മാമയ്ക്കു .... ആ രണ്ടു ദിവസം ...!!!!!"


മാമന്റെ വീട്ടിൽ വെച്ച് ആദ്യമായി ഭ്രാന്തു വന്നത് ... ഭ്രാന്തല്ല മോളെ ....മനസ്സ് മടുത്തുപോയതാണ് ... പേടിയാണ് .... എല്ലാരും ഞാൻ പറയുന്നത് കേൾക്കാൻ നിക്കാതായപ്പോൾ ആരും ഇല്ലെന്നു തോന്നിയതാണ് ....അയാള് വരുമ്പോഴൊക്കെ എനിക്ക് ഭ്രാന്താണ് .... പിന്നെ അവളുടെ കൂടെ കട്ടിലിൽ അയാളെ കണ്ടപ്പോഴും ....മാമന്റെ മോളായിട്ടാണോ ഭാര്യയായിട്ടാണോ അതോ എന്റെ പെണ്ണായിട്ടാണോ ഞാനവളെ കരുതേണ്ടത് ...?

സഹിച്ചില്ല ....,

 വീടിനും നാടിനും  അധികപ്പറ്റും ഇടയ്ക്കിടയ്ക്ക് ഭ്രാന്തും വരുന്ന  മകൻ ജീവിച്ചിരിക്കുന്നത് വീട്ടുകാർക്കെങ്കിലും ലാഭം ഉണ്ടാക്കട്ടെ കരുതി ...മരിക്കാൻ വേണ്ടി തന്നെയാ ചാടിയത് ....പക്ഷെ ...


"അപ്പോൾ പറയായിരുന്നില്ലേ ...."? എന്റെ കണ്ണും നിറഞ്ഞു വന്നു ...ഈശ്വര ഞാൻ തെറ്റ് ചെയ്തോ ...


"പറഞ്ഞിട്ടെന്തിനാ ... അവളുടെ ഭാവി നശിപ്പിക്കാനോ ..? ഒരു പെൺകുട്ടിക്ക് ഇങ്ങനൊരു പേരുണ്ടായാലുള്ള അവസ്ഥ നിനക്കറിയാവുന്നതല്ലേ ... അവളെങ്ങനെ എല്ലാവരോടും പറഞ്ഞത് ഞാൻ പറഞ്ഞിട്ട് തന്നെയാണ് ... പാവം . ഒരു പേര് വീഴാൻ എളുപ്പമാണ് നമ്മളെത്ര മാറ്റാൻ ശ്രമിച്ചാലും നമ്മിൽ നിന്നുമാണ് സമൂഹം മായ്ച്ചു കളയില്ല .


ഭ്രാന്തില്ലാത്ത എന്നെ എന്തായാലും  ഭ്രാന്തനായെ എല്ലാരും കാണുള്ളൂ .  എങ്കിലും   "മാനസികാരോഗ്യ കേന്ദ്രം" എന്നൊക്കെ പറേണത് വെറുതെയാ മോളെ .... അവിടെത്തെ ജീവിതം ഏറ്റവും ദുസ്സഹമായതും "



ഞാൻ റിയാസേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു , പുസ്തകത്തിൽ വായിച്ചതും മദ്രസ്സസയിൽ കേട്ടതും പിന്നെ സ്വന്തം ഭാവനയിൽ നിന്നും സിനിമകളിൽ നിന്നുമെല്ലാം എനിക്ക് കഥ പറഞ്ഞു തന്നിരുന്ന ഏട്ടനെ കാലങ്ങൾക്കു ശേഷം വീണ്ടും ഞാൻ കണ്ടെത്തുകയായിരുന്നു ,പക്ഷെ കഥ ജീവിതമാണെന്ന് മാത്രം ... അല്ലെങ്കിലും നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കഥകൾ മാത്രമല്ലേ ചിലപ്പോൾ ചിരിക്കാനും ,കരയാനും ,ചിന്തിപ്പിക്കാനും കരണമായേക്കാവുന്നത്...?


അവര് ഇല്ലാത്ത ഭ്രാന്തും  ഉണ്ടാക്കും മോളെ ...നമ്മുടെ  കാര്യം കുഴപ്പമില്ല പക്ഷെ പാവം ബോധമില്ലാത്ത പെൺപിള്ളേരെ കാണുമ്പോഴാണ് സങ്കടം ... അവർക്കെന്താ സംഭവിക്കുന്നതെന്ന് പോലും അറിയില്ല ... ഓരോരുത്തര് മാറി മാറി ....ഓർക്കാൻ കൂടി വയ്യ ...

ഓരോന്നും എന്തെങ്കിലൊക്കെ പ്രശ്നങ്ങളിൽ പെട്ട് സമനില തെറ്റിപ്പോകുന്നതാണ് .., മനസ്സിന് സഹിക്കാൻ പറ്റാത്ത ആഘാതം അനുഭവിച്ചവരാണ് ... ആ സഹതാപം ആരും അവർക്കു കൊടുക്കാറില്ല . ഇട്ട വസ്ത്രം പോലും അഴിച്ചു കളയുന്നവരുണ്ട് അവിടെ ... നമ്മുടെ ഇടയിലാണെങ്കിൽ സദാചാരവാദികളെല്ലാം കൂടെ അവരെ കൊന്നേനെ ,,,അല്ലെങ്കിൽ ഫോട്ടോ എടുത്ത് ഷെയർ ചെയ്തു രസിച്ചേനെ ...ആ പെണ്ണിന്റെ നഗ്നത ലോകം മുഴുവനും എത്തിച്ചേനെ ....


കൊച്ചുപിള്ളാര്‌ കോലുമിട്ടായിക്ക് വേണ്ടി എന്തും ചെയ്യുന്നത് കണ്ടിട്ടില്ലേ , നമ്മടെ റജിയ മോള് കരയുമ്പോൾ അമ്പിളിമാമനെ കാണിച്ചു കൊടുത്ത് ചിരിപ്പിക്കില്ല ...പുറകെ നടന്നു ചോറ് വാരിക്കൊടുക്കുമ്പോൾ വേണ്ടെന്നു വാശിപിടിക്കില്ലേ ...അതുപോലെ ....ഒന്നുമറിയാത്ത ..ഉപബോധമനസ്സിൽ കൊച്ചുകുഞ്ഞുങ്ങളുടെ അത്രപോലും തിരിച്ചറിവില്ലാത്തവരാണ് അവിടെയുള്ളവർ




അവർ ചെയ്യുന്നത് ദോഷമാണെന്നോ, അവർ നോർമൽ അല്ലെന്നോ നമ്മളെ പോലെ മാന്യമായ മനുഷ്യർ ഉണ്ടെന്നോ അവർക്കറിയില്ല .. അവരുടേതായ ലോകത്ത് വിലക്കുകളില്ലാതെ അവർ ജീവിക്കുകയാണ് . നമ്മൾ അവരെ  നമ്മുടെ ഇടയിൽ നിന്നും ഭംഗിയായി മാറ്റി നിർത്തുന്നു അല്ല കയ്യൊഴിയുന്നു .



അവിടെത്തെ രോഗികളോട്‌ എങ്ങനെ പെരുമാറിയാലും  ചോദിക്കാനും പറയാനും ആളില്ല ....എതിർക്കാൻ ചെന്നപ്പോൾ സെല്ലിലായി , സെല്ലെന്നുവെച്ചാൽ "സിവിയർ മാനിയാക് "കേസെന്നു എഴുതിത്തള്ളി നാലുചുവരുകൾക്കുള്ളിൽ അടച്ചിടും , എല്ലാരും വിശ്വസിച്ചോളും അവർക്കു ഭ്രാന്താല്ലേ ...!


മനുഷ്യരെ കാണാതെ ....അല്ല, ഒരു ജീവികളെയും കാണാതെ ,വാതിലിനടിയിലൂടെ നീക്കിവെച്ചു തരുന്ന ഭക്ഷണം മാത്രം കഴിച്ചങ്ങനെ ...ശുദ്ധവായു ശ്വസിക്കാനും , ഒന്നുറക്കെ നിലവിളിക്കാനും തോന്നിപ്പോകും .പിന്നെ എത്ര വർഷങ്ങൾ ആ നിലയിൽ തന്നെ കഴിയേണ്ടി വരുന്നു ....


ചില സെല്ലുകളുടെ അടുത്തുകൂടെ പോകുമ്പോൾ വല്ലാത്ത ദുർഗന്ധമാണ് മല -മൂത്ര വിസർജ്ജനം പോലും എങ്ങനെയെന്നു അറിയാത്തവരുണ്ട് , അതിന്റെ ഫലമാണ് അത്തരം കാഴ്ചകൾ .... ഭ്രാന്തുപിടിച്ച നമ്മുടെ അപ്പുനായ മരിക്കുമ്പോൾ വെള്ളം കുടിക്കാനാവാതെ നാക്കുകൊണ്ടു നിലത്തു വീണതിനുമേൽ ആർത്തി കാണിക്കുന്നത് കണ്ടിട്ടില്ലേ അതുപോലെ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും എങ്ങനെയെന്നു മറന്നു പോയവരുണ്ട് ...


കുറച്ചുനേരം ശാന്തമായിരുന്നാൽ പെട്ടെന്നൊരു നിമിഷത്തിൽ  പ്രകോപിതരാവുന്നവർ ...അവരുടെ അടുത്തു ജീവിക്കുക സാധ്യമല്ലെന്ന ഉറപ്പോടെ അവിടെ ഉപേക്ഷിച്ചു പോയവർ. . നിനക്ക് ഇതൊക്കെ അന്യമായ കാഴ്ചകളോ കെട്ട് കഥകളോ ആയിരിക്കാം , എന്നാലങ്ങനെയല്ല അവിടെയുള്ള ഓരോരുത്തരും അവർക്കവകാശപ്പെട്ടതു ഏതോ വിധിയുടെ വിളയാട്ടത്തിൽ നഷ്ടപ്പെടുത്തിയവരാണ് . ...മനുഷ്യരാണ് ...മജ്ജയും മാംസവും ഉള്ള മനുഷ്യർ ... കുറവ് മനസ്സിന്റെ ചലനങ്ങൾക്ക് മാത്രം ...




ഓരോ ഭ്രാന്തുകൾക്ക് പിന്നിലും ഓരോ കഥകളുണ്ട് മോളെ ........(ഏതോ )ആ  ഒറ്റനിമിഷത്തിൽ, ജീവിതത്തിൽ/സാഹചര്യങ്ങളിൽ  നിന്നും രക്ഷപ്പെടാൻ അബോധമനസ്സു കാണിച്ചുകൂട്ടുന്നത് വൈകൃതകങ്ങളല്ലേ ഭ്രാന്ത് ... അവർക്കു പറയാനുള്ളത് പലപ്പോഴും ഭ്രാന്തില്ലാത്തവരുടെ ഭ്രാന്തിനു  നിന്നുകൊടുക്കേണ്ടി വന്നതിന്റെ കഥകളും ...സ്വയം അടിച്ചമർത്തപ്പെട്ടതും ..ഒന്നുമല്ലാതെയായി തീർന്നതും ..ആരുമില്ലാതെ പോയതും ഒക്കെയാണ് ...


അവഗണനകൾ ഭ്രാന്തുണ്ടാക്കിയവർ ...അനാഥർ ...സംശയങ്ങൾ ഭ്രാന്തുണ്ടാക്കിയവർ ...ഒരു മനുഷ്യന് താങ്ങാവുന്നതിനും അപ്പുറം എന്തൊക്കെയോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നവർ ...രോഗങ്ങളാൽ കഷ്ട്ടപ്പെട്ടവർ ,...കുടുംബത്തിന് വേണ്ടി കഠിനപ്രയത്നം നൽകിയവർ ...സ്വപ്നങ്ങൾക്കായി പരിശ്രമിച്ചു നേടിയപ്പോൾ സന്തോഷം കൊണ്ടും നേടാതെ പോയപ്പോൾ വിഷമം കൊണ്ടും മനസ്സിന്റെ താളം കൈവിട്ടു പോയവർ ...




കണ്മുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ , ആരുടെയോ കൈകളിൽ മാനം പോയ പെൺകുട്ടികൾ , മക്കൾ ഉപേക്ഷിച്ച വിഷമത്തിൽ മനസ്സ് മാറിയവർ , അമിത സ്വതന്ത്രവും സൗകര്യങ്ങളും കിട്ടിയപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ , കൊലപാതകികൾ , കള്ളന്മാർ , എന്തിന് ചികില്സിക്കുന്ന ഡോക്ടറുടെ വരെ മാനസിക നില തെറ്റി പോയേക്കാം ...ഇതൊരു രോഗമല്ല മോളെ ..അവസ്ഥയാണ് ഏതൊരു മനുഷ്യനും വന്നു കൂടാത്ത അവസ്ഥ,. ഏറ്റവും വലിയ ഒളിച്ചോടൽ


ഒരു തണൽ  ...ദേ ഈ കൈ കുമ്പിളിന്റെ അത്രേം .....അതുമാത്രം മതി പലരും രക്ഷപ്പെടാൻ ...ഒരു തലോടൽ മാത്രം മതിയായിരുന്നു  ...വീണുപോകുമ്പോൾ ...!



എത്ര മികച്ച വിദ്യാഭ്യാസം ഉള്ളവർ , ചെറുപ്പക്കാർ , ചിലരെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല അത്രയും ഭംഗിയാണ് , വിവാഹിതർ , അവിവാഹിതർ ,പ്രായമായവർ .... എല്ലാവരും ഉണ്ട് അവിടെ ,തരം തിരിക്കാൻ എനിക്ക് കഴിയുന്നില്ല .  അവരുടെ മനോനില ശരിയാവാൻ വേണ്ടി എന്റുമ്മാനെ പോലെ പ്രാർത്ഥനയും വഴിപാടും നടത്തി കണ്ണീരോടെ മാത്രം ജീവിക്കുന്നവർ ...ആ പടിക്കെട്ടിൽ  തകർന്നു പോയ എത്രയെത്ര കുടുംബങ്ങൾ ...


ഓരോ ഭ്രാന്താലയവും ഓരോ ലോകമാണ് ,അവിടത്തെ രോഗികൾക്കോ ,ജോലിക്കാർക്കോ അതല്ലാതെ മറ്റൊരു ലോകമില്ല .ആ മതിൽക്കെട്ടിനുള്ളിൽ അവരുടെയെല്ലാം തളച്ചിട്ടിരിക്കുന്നു .  ഉയർന്ന ശമ്പളത്തിനോ അല്ലെങ്കിൽ എസ്‌പീരിയൻസ് സെർട്ടിഫിക്കറ്റിനോ ട്രൈനിങ്ങിനോ വേണ്ടി മാത്രമാണ് മിക്കവാറും അവിടെ ജോലിക്കെത്തുന്നത്, അല്ലാത്തൊരാളും ആ ലോകം ഇഷ്ടപ്പെടില്ല ...ആതുര  സേവനം മാത്രം ലക്‌ഷ്യം വെച്ച് വരുന്നവർ കുറവാണ് .


എന്തിനേറെ  അസുഖം  മാറിയവർ വരെ അവിടെ നിന്നും തിരിച്ചു പോകാറില്ല പലപ്പോഴും ... ആ ലോകത്തോടുള്ള സ്നേഹം കൊണ്ടല്ല പുറം ലോകത്തിനു മുന്നിൽ അവരെപ്പോഴും "ഭ്രാന്തുള്ളവർ " ആയതുകൊണ്ട് .ജീവിക്കാൻ അനുവദിക്കില്ലാരും .  അവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ആരും വരാത്തതുകൊണ്ടു ....രോഗമില്ലാത്ത രോഗികളായി കഴിയുന്നവർ ... ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നവർ  അവരല്ലേ ?"


"ഉം..." റിയാസേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ തരിച്ചുനിന്നുപോയി , അത്രനേരത്തെ അയാളോടുള്ള അവഗണനയ്‌ക്കു എങ്ങനെയാണ് പ്രതിവിധി തേടേണ്ടതെന്നു അറിയാതെ


"ഇവിടെയെല്ലാവരും എന്നെ വെറുത്തു തുടങ്ങി ... ഭ്രാന്തനല്ലേ മോളെ ഞാൻ .... രാവും പകലും അലഞ്ഞു നടക്കുമ്പോൾ കാണാൻ പാടില്ലാത്തതു പലതും കണ്ടു ..ഞാൻ എന്ന ഭ്രാന്തൻ മുഴുഭ്രാന്തനാവാൻ മറ്റെന്തെങ്കിലും വേണോ ....


എന്റെ പെങ്ങളെ നീ ഇപ്പോഴും ശ്രദ്ധിക്കണം ....എന്റെയല്ല അവൾ നമ്മുടെ ആയിരുന്നല്ലോ ....ഈ ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവളോട് പറഞ്ഞു കൊടുക്കണം ....ഒരിക്കൽ ഞാൻ തിരികെ വരും മരിക്കാൻ ഇപ്പോഴെനിക് തോന്നുന്നില്ല ....എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും ...... എന്റെ ദുഃഖം ഈ ലോകത്തിൽ ഒന്നുമല്ല , അതിലേറെ അനുഭവിക്കുന്നവരുണ്ട്


എന്റെ  നിറഞ്ഞ കണ്ണുകൾ തുടച്ചു തന്നുകൊണ്ട് റിയാസേട്ടൻ ഇത്രകൂടി പറഞ്ഞു അവസാനിപ്പിച്ചു " ഇങ്ങനെ ചിരിക്കാതെ ...മിണ്ടാതെ നടക്കല്ലേ വായാടി ..." . അത്ര നേരം ഇല്ലാത്ത എന്തോ ഭാരം ഏല്പിച്ചുകൊണ്ടു ഒരു പിൻവാങ്ങൽ...


ഇനി ഏട്ടനെന്നു വരുമെന്നെനിക്കറിയില്ല പക്ഷെ ഒന്നുറപ്പാണ് ഇനിയൊരിക്കലും ഈ നാടും നാട്ടാരും റിയാസേട്ടനെ മനുഷ്യനായി കാണില്ല ........... ഇനിയെത്ര കാലം ചെന്നാലും ഒന്നും തിരുത്താൻ കഴിയുൿയുമില്ല അയാൾ എപ്പോഴും ഭ്രാന്തനും പെണ്ണുങ്ങളുടെ  മുറിയിൽ എത്തി നോക്കുന്നവനുമായിരിക്കും ...!


പക്ഷെ എന്റെ റിയാസേട്ടന് ഭ്രാന്തില്ല ....എന്റെ റിയാസേട്ടൻ ഭ്രാന്തനല്ല ....

Wednesday 20 July 2016

കുറച്ചു നാളുകളായി എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നോർത്ത് നോക്കുമ്പോൾ ഈ ലോകത്തോട് മൊത്തം പുച്ഛം തോന്നുകയാണ് .
ഒരു വശത്തിപ്പോഴും സന്ദർശകരുടെ വരവ് അവസാനിച്ചിട്ടില്ല . അവരൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ എന്നോ മറന്നേനെ ഇതെല്ലാം .വീണ്ടും ഓർമ്മിപ്പിക്കാൻ വേണ്ടി ഓരോന്നു എഴുന്നള്ളിക്കോളും . പക്ഷെ കുറച്ചു നാൾ മുൻപുവരെ ഈ സന്ദർശനത്തെ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു .
അവർക്കു കൊടുക്കാൻ ചായയും ,ജൂസും കൊടുക്കാനും എന്റെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കാണിക്കാനും എന്തൊരു ഉത്സാഹമായിരുന്നു . വിശ്രമമില്ലാതെ ഓടി നടന്ന നാളുകളുടെയവസാനം ഈ മുറിയിലിങ്ങനെ .....
അമ്മയ്ക്കൊരു ടേപ്പ് റെക്കോർഡർ വാങ്ങിച്ചു കൊടുത്താലോ എന്നൊരാലോചന എനിക്കുണ്ടിപ്പോൾ . അങ്ങനെയെങ്കിൽ ഓരോ തവണയും ആവർത്തിക്കേണ്ടി വരില്ലാലോ അമ്മയ്ക്ക് "എന്റെ മകളുടേതല്ലാത്ത കാരണത്താൽ വിവാഹ ദിവസം ചെറുക്കൻ മറ്റൊരുത്തിയുടെ കൂടെ ഒളിച്ചോടിപ്പോയി " .
"സാരമില്ല കണ്ണിൽ കൊള്ളാനുള്ളത് നെറ്റിയിൽ തട്ടി "ഒഴിഞ്ഞുപോയി ചിന്തിച്ചോളൂ " എന്ന് ആശ്വസിപ്പിച്ചു വിട പറയുന്നവരുടെ മുഖത്തെ ഭാവം ചിലപ്പോഴൊക്കെ ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് പോലും സാധ്യമായിരിക്കില്ല എന്നെനിക്കുറപ്പാണ് .എന്താ ഒരു പെർഫോമൻസ്.പുറത്തുപോയി മുഖത്തോടു മുഖം നോക്കി എന്റെ "അസ്വാഭാവിക " വിധിയിൽ പരിഹസിക്കുന്നതും എനിക്കു കാണാൻ കഴിഞ്ഞു
എന്നെ കേൾക്കാതെയുള്ള അടക്കം പറച്ചിലുകളും യഥേഷ്ടം . അവർ ചിരിക്കുന്നത് എന്റെ ഭാവിയെ ഓർത്താവുമോ അതോ ഇനി വരാനുള്ള ചെക്കന്റെ തലയിലെഴുത്തിനെ കുറിച്ചുള്ള വേവലാതിയിലോ എന്നൊരു സംശയം മാത്രം ഇപ്പോഴും ബാക്കി .
വീടുപണി കഴിഞ്ഞാലേ കല്യാണം കഴിക്കുള്ളൂ എന്നു വാശി പിടിച്ചത് നന്നായി ,അതുകൊണ്ടല്ലേ പാതയോടു ചേർന്നു പുതിയ വീട് കെട്ടിയതും,അല്ല "പണി " കഴിപ്പിച്ചു എന്നു പറയുന്നതാവും ശരി .
നാലാം നാൾ ചെറുക്കൻ വരുമ്പോൾ താമസിക്കാൻ എന്നോണം "എനിക്ക് ഭാഗം തന്ന " ഈ മുറിയുടെ തേപ്പും വയറിങും പെട്ടെന്ന് കഴിപ്പിച്ചതും കണ്ടപ്പോൾ ചെറിയൊരു സങ്കടം അന്ന് മനസ്സിൽ തോന്നിയിരുന്നു .ഈ മുറി മിസ്സ് ചെയ്യേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ
വീട് പണി തുടങ്ങുമ്പോഴേ പൂന്തോട്ടവും ,വഴിയോരവും കാണുന്ന പാകത്തിൽ ജനാലവെച്ചത് ഈ മുറി തന്നെ മതിയെന്നു തോന്നിപ്പിച്ചു . ആരൊക്കെ കയറി വരുന്നുണ്ടെന്ന് കാണാനും ,സന്ദർശകരുടെ വരവിനു മുൻപും ശേഷവും ഉള്ള മുഖഭാവവും കമെന്റ്സും എനിക്കു കാണാം . അതു നിരീക്ഷിച്ചിരിപ്പാണ് എന്റെ പ്രധാനപരിപാടിയിപ്പോൾ ...
അവർക്കറിയില്ലാലോ നീലനിലാവുള്ള രാത്രികളിൽ എന്റെ ഉദ്യാനത്തിലെ പൂക്കളെയും ...നേരിയ മിഥുന മഴയും കണ്ട് അവനോടുത്ത് ജീവിതത്തെക്കുറിച്ചേറെ സംവദിക്കാൻ കൊതിച്ചിരുന്ന ഈ ജനാലയിലൂടെ അവനോടുള്ള വെറുപ്പ്‌ മാത്രം ഉള്ളിൽ വെച്ചു നോക്കേണ്ടി വരുമെന്ന്
എങ്കിലും എനിക്കീ പാളിപ്പോയ കച്ചവടത്തിൽ ചെറിയ ലാഭമൊക്കെയുണ്ട് .
ഇനിയീ ദുരന്തത്തിന്റെ പേരിൽ കല്യാണ ആലോചനകൾ പെട്ടെന്നുണ്ടാവാൻ സാധ്യതയില്ല . ആരുടെ മുന്നിലും അണിഞ്ഞൊരുങ്ങി നിൽക്കേണ്ടി വരില്ല . നാളെ പെണ്ണുകാണാൻ ആളുവരും എന്ന് അത്താഴത്തിനു ഇടയിൽ അച്ഛൻ "മെസ്സേജ് " പാസ്സ് ചെയ്തു പോകില്ല .
ജോലിക്കിടയിൽ അമ്മ വിളിച്ചു "അവര് വൈകുന്നേരം കാണാൻ വരുമെന്ന്" പറയില്ല . അതു കേൾക്കുമ്പോൾ സഹപ്രവർത്തകർ "ഇതെങ്കിലും നടക്കുമോ ?" എന്ന പ്രതീക്ഷയോടെ "പോയിട്ടു വാ " എന്ന് പറയില്ല . നാളെയേത് സാരീ ഉടുക്കണമെന്നോർത്ത് ടെൻഷനടിക്കേണ്ടതില്ല
അടിച്ചു വാരാൻ വരുന്ന ചേച്ചിയോ , അയൽക്കാരോ , ബന്ധുക്കളോ സ്ഥിരമായി തലവേദനയായിരുന്ന ബ്രോക്കറോ "കുട്ടിയെ നല്ലൊരു ചെക്കനുണ്ട് ...പെൺകുട്ടിയെ മാത്രം മതി ...ഇത്തിരി പഠിച്ച കുട്ടികൾ വേണം അത്രേയുള്ളൂ " എന്നുള്ള സ്ഥിരം ക്‌ളീഷേ ഡയലോഗുമായി വരില്ല .
പിന്നെയുമുണ്ട് നേട്ടങ്ങൾ ഒരുപാട് , ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര അനുകമ്പയും സഹതാപവും സ്നേഹവും പരിചരണവും കരുതലും പ്രാർത്ഥനയും എനിക്ക് കിട്ടി അല്പം പരിഹാസങ്ങൾ ഉണ്ടെങ്കിലും ഞാനതു കണക്കാക്കുന്നില്ല .
എന്നാലും അവനെക്കുറിച്ചും ....... അവനിൽ എനിക്കുണ്ടാവുന്ന മക്കളെക്കുറിച്ചും......... അവന്റെ ഭാര്യയും ആ വീട്ടിലെ അംഗവുമായി മാറുന്നതിനെക്കുറിച്ചും ....... പിന്നെ ഒരുമിച്ചു പടുതുയർത്തേണ്ട സ്വപ്നസാക്ഷാത്കാരങ്ങളെക്കുറിച്ചും ...... പിന്നെ കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ....
മനോഹരമായി ചിരിച്ചു അഭിനയിച്ചു "നിന്നെ ഞാൻ കെട്ടിക്കോളം " എന്ന ഉടമ്പടിയായി വിളിച്ചു കൂട്ടിയ ആൾക്കാരുടെ മുന്നിൽ വെച്ചു എന്റെ കയ്യിലിട്ടു തന്നെ, ഇനിയൊരിക്കലും ഒരുമിച്ചു ചേർക്കാനാവാത്ത അവന്റെ പേരെഴുതിയ നിശ്ചയമോതിരം അഴിച്ചു കളയാനും തോന്നുന്നില്ലാലോ ...അത്രയ്ക്കങ്ങോട്ടു ഉറച്ചു പോയല്ലോ ചെക്കാ ...നീയെന്നെ അത്രമാത്രം മോഹിപ്പിച്ചിരുന്നല്ലോ ...!
തുണിക്കടകൾ മാറിമാറിക്കയറി അവനോടൊത്തു നിൽക്കുമ്പോൾ സുന്ദരിയാവാൻ കണ്ടുപിടിച്ച പട്ടുചേല അലമാരയിൽ വൃത്തിയായി മടക്കി വെച്ചിട്ടുണ്ട് ഞാൻ . ഇനിയതൊരിക്കലും ഉപയോഗിക്കപ്പെടാതെ എന്നെ വേദനിപ്പിക്കട്ടെ എന്ന് കരുതിയില്ല ഇത്ര കാശു കൊടുത്തു വാങ്ങിയത് പരമാവധി ഇട്ടു നശിപ്പിക്കണം ....വെറുതെയൊരു രസത്തിന്....
ഞാനറിയാതെയും അറിഞ്ഞും മനസ്സിൽ തെളിഞ്ഞു വന്ന നൂറായിരം സ്വപ്നങ്ങളെ മനസ്സിന്റെയടിത്തട്ടിൽ ചിതയൊരുക്കി കത്തിച്ചു , ശേഷഭാഗം മണ്ണിട്ടു മൂടണം ഇനിയൊരിക്കലും തിരികെ വരാത്ത വിധത്തിൽ .ജീവിതത്തിലെ എണ്ണം മറന്ന ദിവസങ്ങളിൽ ഒന്നായി അതും മാറിത്തുടങ്ങട്ടെ...
പക്ഷെ ഇനിയുള്ള കല്യാണങ്ങളിലും ഇരുപത്തെട്ടുകളിലും പിറന്നാളുകളിലും കുളക്കടവിലും പാടത്തും അമ്പലത്തിലും വിരുന്നുകാർ കൂടുമ്പോഴും പറയാനുള്ള "കഥയായി " മാറും ഇതും... ഉദാഹരണ സഹിതം പറയാവുന്ന നാട്ടുകഥ.
ചെറുക്കന്റെ ഒളിച്ചോടൽ പതിയെ പെണ്ണിന്റെ സ്വഭാവദൂഷ്യമായി പരിണമിക്കാനും അവസരമുണ്ട് .മാറി വരുന്ന ദിനങ്ങൾക്കൊപ്പം "ആന ചേന " ആവുന്നതുപോലെ ഞാനും കുറ്റക്കാരി ആയേക്കുമോ ...? ഇനി എല്ലാം അറിഞ്ഞൊരുത്തൻ വിവാഹം കഴിക്കാൻ വന്നാലും അവനു "എന്തോ പ്രശ്നമുണ്ട് " എന്നെ ആളുകൾ മുഖ വില നൽകുകയുള്ളൂ. വിവാഹമാർക്കെറ്റിൽ എന്റെ വിലയിടിഞ്ഞുകഴിഞ്ഞു ...
ഏറെ ഇഷ്ടപ്പെട്ട മുല്ലപ്പൂവും കൂടിയേ വെയ്ക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ ... തലേന്നേ വന്ന മാമന്റെ മകൾ ചാരു ന്റെ വകയായിരുന്നു മെയ്ക്ആപ്പ് മുഴുവനും . നിശ്ചയത്തിനും അവൾ തന്നെയായിരുന്നു അണിയിച്ചൊരുക്കിയത് .അതിലവൾക്ക് പ്രേതെക കഴിവാണ് ...
"ഇന്ന് താൻ നല്ല സുന്ദരിയാണല്ലോ ?" എന്ന അവന്റെ കമെന്റ് ഓർമയിൽ വരുമ്പോൾ ഉള്ളിലെവിടെയോ അടച്ചുമൂടിവെച്ച കണ്ണുനീർ പുറത്തുവരുന്നതുപോലെ തോന്നും. ഇല്ല എനിക്കു വിഷമമില്ല നല്ലതും ചീത്തയുമായ ഓർമകളിൽ ഒന്നുമാത്രമാണ് ഇതും ....
എനിക്കതല്ല വിഷമം ഇനിയൊരിക്കൽക്കൂടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ എന്റെ കൂട്ടുകാരൊക്കെ വരുമോ എന്തോ , അതിലെനിക്ക് പേടിയുണ്ട് ഇപ്പോൾ എടുക്കാൻ പറ്റാതെ പോയ ഗ്രൂപ്പ് സെൽഫി അന്നെടുക്കേണ്ടതല്ലേ ... വരണം ...വരും ...വരാതിരിക്കാനാവില്ലാലോ ....
തലേന്ന് മുതലേ ഉള്ളിൽ പേടിയായിരുന്നു ....അവനുമായി ഒന്നോ രണ്ടോ കാഴ്ചകളും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
ഈ രാവ് പുലരുമ്പോൾ ... ഇന്ന് മുതൽ .... അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന നേരം മുതൽ ...കാവിൽ തൊഴുതു വരുന്നത് മുതൽ .... മണ്ഡപത്തിലേക്ക് കയറുന്നതു മുതൽ ...."സമയത്തെയും അളന്നു മുറിച്ചു പാകപ്പെടുത്തി " ഓരോ ഭാഗവും സിനിമയിൽ എന്നപോലെ മനസ്സിൽ പലതവണ കണ്ടിരുന്നു ...
അവർ വരില്ലെന്ന് ആരോ അറിയിച്ചപ്പോൾ എന്റെ കണ്ണുകൾ തുളുമ്പിയില്ല . ഒരു പൊട്ടിക്കരച്ചിലുമായും അകത്തേക്കോ ബാത്ത് റൂമിലേക്കോ ഓടിയില്.ല കാര്യകാരണ സഹിതം പരസ്പരം വിശദീകരിക്കുന്നവർക്കും ... ഇടിവെട്ടേറ്റപോലെ തകർന്ന വീട്ടുകാരുടെ മുന്നിലേക്കും അലസമായി തന്നെ ഞാൻ പോയി ....
അമ്മയ്ക്കായിരുന്നു ആശമുഴുവൻ ....തോളിൽ തട്ടി "പോട്ടെ അമ്മേ " എന്ന് ആശ്വസിപ്പിക്കാനും എനിക്ക് കഴിഞ്ഞു . പിന്നെന്തിനാണ് അമ്മ കരഞ്ഞത് ? അമ്മ സന്തോഷിക്കേണ്ടായിരുന്നില്ലേ ...അവൻ മറ്റൊരുത്തിയെ മനസ്സിൽ വെച്ചു എന്റെ മകളെ സ്വീകരിച്ചിലാലോ എന്നോർത്ത് ....
അച്ഛനെന്താണ് വിഷമം ...എന്നെ കണ്ടിട്ടോ ?...നാട്ടുകാർ നോക്കി ചിരിക്കുമെന്നോർത്തോ ?... ആ നിമിഷം മതത്തിന്റെ പേരിൽ വേണ്ടെന്നു വെച്ച പഴയ കാമുകനെ കൊണ്ടു ചെന്നു നിർത്തിയായാലും അതു നടത്തിത്തരും എന്ന് തോന്നിയപ്പോൾ എനിക്കു ചിരി വന്നു .
അമ്മാവൻ ഇപ്പോൾ വിരുന്നുകാരുടെ ഇടയിൽ നിന്നെതെങ്കിലും വരനെ തേടുകയാവും കുടുംബ മാനം രക്ഷപ്പെടുത്താൻ . പണ്ട് വേണ്ടെന്നു വെച്ച ആലോചനകളും വേണേൽ പരിഗണിച്ചേക്കാം .... സ്ത്രീധനം കുറച്ചു കൂട്ടാം ...ആഭരണങ്ങൾ വേണമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ സംഘടിപ്പിക്കാം ....
പക്ഷെ വിലപേശാൻ പക്ഷെ ആരും എന്തുകൊണ്ടോ തയ്യാറായില്ല. ഇല്ലെങ്കിൽ "വിവാഹം മുടങ്ങിയ യുവതിക്ക് ജീവിതം നൽകി ആരെങ്കിലും മാതൃകയായേനെ ...".
കല്യാണം മുടങ്ങിയെങ്കിലും എന്റെ കുട്ടിപ്പട്ടാളത്തെയും അടുത്തിരുത്തി സദ്യ കഴിക്കുമ്പോൾ നാട്ടുകാരിൽ പ്രിയപ്പെട്ടവരും, വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരുമൊക്കെ നോക്കി നിൽപ്പുണ്ടായിരുന്നു ചുറ്റും ... അങ്ങോട്ടു നോക്കിയാൽ ധൈര്യം ചോർന്നു പോകുമെന്നറിയാമായിരുന്നു ... ആരെയും കണക്കാക്കാതെ പ്രിയപ്പെട്ട അടപ്രഥമനും കൂട്ടി ഭക്ഷണം കഴിച്ചു .
ഉടുത്ത സാരിയും ആഭരണങ്ങളും അഴിപ്പിച്ചു വെക്കാൻ ചെറിയമ്മ ഒരു ശ്രമം നടത്തിയതാണ് . പക്ഷെ ഞാൻ അനുസരിച്ചില്ല . ആ ദിവസത്തിൽ നേടാനാവാതെ പോയതിന്റെ ഓർമയിൽ ഏതൊരു പെണ്ണിനേയും പോലെ ഉടുത്തൊരുങ്ങി നടക്കുന്നതിൽ എന്തെന്നില്ലാത്ത സുഖം തോന്നിയെനിക്ക്
ക്യാമറ മാൻ ഇത്രനേരം എടുത്തതിനു ക്യാഷ് കിട്ടുമോ എന്ന വിഷമത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ അവനോടു "ഇത്രെയും നേരത്തെ " ആൽബം ആക്കി തരാൻ " പറയാനുള്ള ധൈര്യം എനിക്ക് എവിടെന്നു കിട്ടിയെന്നറിയില്ല . ആ മറുപടിയിൽ ചുറ്റും എന്നെ വീക്ഷിക്കുന്നവരുടെ കണ്ണുകളോടൊപ്പം അവന്റെ കണ്ണുകളും വാടിയതു ഞാൻ ഗൂഢമായ ആനന്ദത്തോടെ കണ്ടു .
പരിചിതരോടെല്ലാം പുഞ്ചിരിക്കാനും വിശേഷം ചോദിക്കാനും കഴിച്ചിട്ടേ പോകാവൂ എന്നോർമിപ്പിക്കാനും ഞാൻ മറന്നില്ല .അലങ്കാരം ഉള്ളതുകൊണ്ട് കൂട്ടുകാരെ ബസ് സ്റ്റോപ്പ്‌ വരെ കൊണ്ടു വിടൽ നടന്നില്ല . നടക്കാക്കാതെ പോയെങ്കിലും അന്ന് ഞാൻ "കല്യാണപെണ്ണല്ലേ "
മണ്ഡപത്തിലെ ആളുകൾ ഒഴിഞ്ഞു പോയി സാധനങ്ങൾ എല്ലാം വീട്ടിലേക്കു പായ്ക്ക് ചെയ്യുന്നത് വരെയും ഞാനും അവിടെത്തന്നെ നിന്നു. വീട്ടിൽപോകാൻ പലരും നിർബന്ധിച്ചതാണ് ,പക്ഷെ ഞാൻ സമ്മതിച്ചില്ല .ആ വേഷത്തിൽ എന്നെ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുമ്പോൾ അവർ അല്പം വേദനിക്കട്ടെ ....കണ്ടു കണ്ടു ആ വേദന മറക്കട്ടെ ... എനിക്ക് വിഷമമില്ലെന്നു തിരിച്ചറിയട്ടെ
തലേന്ന് കൊണ്ടുവന്ന മൈലാഞ്ചിയുടെ ബാക്കിയും , കല്യാണത്തിന് വേണ്ടി വാങ്ങിയ മറ്റു സൗന്ദര്യവർദ്ധക വസ്തുക്കളും ആർക്കും കൊടുത്തില്ല .എല്ലാം എനിക്ക് തന്നെ വേണം ..... എന്തെങ്കിലുമൊക്കെ വിശേഷം വരുമ്പോൾ ഉടുത്തൊരുങ്ങാമല്ലോ .
മണ്ഡപത്തിലെ വെറ്റിലയും ഒരു പിടി അടയ്ക്കയും എന്റെ സാധനങ്ങളുടെ ഒപ്പം എടുത്തു വെക്കാനും മറന്നില്ല .വെറ്റിലമുറക്കാൻ എനിക്കു വല്യ ഇഷ്ടമാണ് . എടുത്തു വെച്ചില്ലെങ്കിൽ മുഴുവനായി ആർക്കെങ്കിലും കൊടുക്കും .
സദ്യ പലർക്കും പൊതി കെട്ടി കൊടുത്തു വിടുന്നതിന്റെ തിരക്കിലായിരുന്ന മേമയോടും വല്യമ്മയോടും പറഞ് ഇഞ്ചിപ്പുളിയും ,അച്ചാറും ,അട പ്രഥമനും ,സാമ്പാറും കുറച്ചു കൂടുതൽ വീട്ടിലേക്കു എടുപ്പിച്ചു .
ഇനീപ്പൊൾ നാളെയും വേവലാതി കൊണ്ടു അമ്മ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എനിക്ക് കഞ്ഞി കുടിക്കണമല്ലോ. അതുകൂടാതെ എല്ലാവർക്കും കൊടുത്തും ,വന്നവരിൽ ചിലരൊക്കെ കഴിച്ചും ബാക്കിവന്നത് മണ്ഡപത്തിന്‌ അടുത്ത വീടുകളിലെ പശൂനും ആടിനുമൊക്കെ ഭക്ഷണമായി .....
എന്റെ പ്രിയപ്പെട്ടവർ എനിക്കായി വർണ്ണക്കടലാസ്സുകളാൽ പൊതിഞ്ഞു കൊണ്ടു വന്ന സമ്മാനങ്ങൾ തിരിച്ചു വീട്ടിലേക്കു തന്നെ കൊണ്ടുപോയിക്കാണുമായിരിക്കുമല്ലേ ...? പന്തലിലെ മിക്കവരുടെയും കയ്യിൽ ഞാൻ കവറുകൾ കണ്ടതാണ് കുറച്ചു പൊതികൾ ടി വി സ്റ്റാൻഡിനു സൈഡിൽ തുറക്കാതെ കിടക്കുന്നുണ്ട് ,..
എന്റെ അനിയൻ ഇപ്പോഴും തിരക്കിലാണ് കല്യാണം നടന്നാലും നടന്നില്ലേലും അവന് പണി തന്നെ പണി ...!ചേച്ചിമാരുടെ കല്യാണം എന്നുവെച്ചാൽ ഇങ്ങനിരിക്കും ....ആ മടിയാണ് വലിയൊരു എവറെസ്റ് തന്നെ ചുമന്നിരിക്കുന്നു ...മനസ്സിലും പ്രവർത്തികളിലും ...
നാളെ മുതൽ അടച്ചു തുടങ്ങേണ്ട കല്യാണ വായ്പ്പകളുടെ തിരിച്ചടവ് ഓർത്തപ്പോഴായിരുന്നു എനിക്ക് വല്യ സങ്കടം . വെറുതെ വാങ്ങിക്കൂട്ടിയ ആഭരണങ്ങൾ പണയം വെക്കാൻ കൊടുക്കണം , എനിക്കിനിയത്തിന്റെ ആവശ്യം പെട്ടെന്നൊന്നുമില്ലല്ലോ .
"നീയൊന്നു കരയടി" എന്ന് പറഞ്ഞു വന്നവരോടും എനിക്ക് മറുപടിയുണ്ട് "ഞാൻ പൊട്ടിക്കരയുമെന്നു ആരും പ്രതീക്ഷിക്കണ്ട . അതൊക്കെ പണ്ട് ...അവന് വേണ്ടെങ്കിൽ പോകട്ടെ അവനോടെ ഭൂമിയിൽ ആണ് വർഗത്തിന് വംശനാശമൊന്നും വന്നിട്ടില്ലാലോ ... "
അന്ന് രാത്രിവരെയും ആളുകൾ വന്നും പോയും കൊണ്ടിരുന്നു .... ജീവനില്ലാത്ത ശരീരം കിടത്തിയ കാഴ്ച അവസാനമായി കാണാൻ വരുന്ന പ്രതീതിയാണ് എനിക്കുണ്ടായത് .
അത്ര നാളത്തേയും ക്ഷീണം മറന്നു ആഡംബരങ്ങൾ എല്ലാം അഴിച്ചു വെച്ചു കുളിച്ചു , സദ്യയ്ക്ക് ബാക്കി കറികളും, അടപ്രഥമനും കൂട്ടി വിശദമായി ഊണുകഴിച്ചു . ചെറുക്കന്റെ മുന്നിലല്ലെങ്കിലും ഇത്രയും പേരും ചുറ്റും നിൽക്കുമ്പോൾ വാരിവലിച്ചു കഴിക്കാനും തോന്നില്ലല്ലോ . ആ അത്താഴം ഞാൻ കൊറേ ആസ്വാദിച്ചു... അപരിചിതരുടെ ഇടയിൽ നുള്ളിപ്പെറുക്കി കഴിച്ചെന്നു വരുത്തി ആദ്യരാത്രി ആഘോഷിക്കുന്നതിനു പകരം .
കൂട്ട് കിടക്കാൻ വന്നവരെ ഞാൻ "ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പു കൊടുത്തു പുറത്തു നിർത്തി വാതിലടച്ചു ..."
അത്രനേരം കെട്ടിനിർത്തിയ തടയണകൾ ഉരുൾപൊട്ടൽ ഉണ്ടായതുപോലെ ഒരുമിച്ചു തകരുന്നതുമാത്രം ഞാനറിഞ്ഞു .....ഇല്ല ഇനി നിങ്ങൾ ഒന്നും അറിയരുത് ....ഈ ദുഃഖം ഈ പെണ്ണിന് മാത്രം അവകാശപ്പെട്ടതാണ് ....!!!

Friday 15 July 2016

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണയും ശത്രുവായി ഞാൻ കണ്ടിരുന്ന ഒരേയൊരു വ്യക്തിയെ ഉള്ളൂ . എന്റെ അമ്മ ..! 

ചോറു വേണ്ട ചോറു വേണ്ട എന്നോരായിരം തവണ പറഞ്ഞാലും ,കരഞ്ഞാലും കേൾക്കാതെ സ്റ്റീൽ പ്ളേറ്റിൽ ചോറുമായി പുറകെ വന്നു തീറ്റിപ്പിച്ച അമ്മ ..!


കുളിക്കാനും പല്ലുതേക്കാനും ഇഷ്ടമില്ലാതിരുന്ന എന്നെ എടുത്തോണ്ടുപോയി എന്നും കുളിപ്പിച്ച അമ്മ ....കര കര ന്നുള്ള അമ്മയുടെ വിരലുകൊണ്ട് പല്ലുതേപ്പിച്ച അമ്മ ..! തീർന്നില്ല അമ്മയുടെ ക്രൂരതകൾ ...



ഉടുപ്പിട്ട്   നടക്കാൻ  ഇഷ്ടമില്ലാതിരുന്ന  എനിക്ക് ഉടുപ്പു ഇട്ടു തരുന്നത് പോരാതെ മുടി കെട്ടി തന്നു ,മെയ്ക്ക് അപ്പ് ചെയ്തു തന്നു ദ്രോഹിച്ച എന്റെ അമ്മ ..!


അച്ഛൻ കൊണ്ടുവരുന്ന മിട്ടായും,മറ്റു സാധനങ്ങളും എല്ലാർക്കും പങ്കുവെച്ചു കൊടുക്കാൻ പഠിപ്പിച്ച അമ്മ ...! ഹും


കള്ളം പറഞ്ഞാലും ...ആരെയെങ്കിലും തെറി  വിളിച്ചാലും ....ആരെങ്കിലുമായി അടിപിടിയുണ്ടാക്കി വന്നാലും എന്നെ ചീത്തയും തല്ലും കൊണ്ടു പൊതിഞ്ഞിരുന്ന അമ്മ ..!


കളിപ്പാട്ടം പൊട്ടിച്ചതും, ചുവരിൽ വരച്ചതും ,പേപ്പർ ചീന്തിയതും ,പാത്രങ്ങൾ വലിച്ചെറിഞ്ഞതും ഞാനാണെന്ന് ആദ്യം കണ്ടുപിടിച്ചിരുന്ന അമ്മ ...!


കട്ടിലിനടിയിൽ ഒളിഞ്ഞാലും ,തട്ടിൻപുറത്ത് ഒളിഞ്ഞാലും ,വിറകുപുരയിൽ ഒളിഞ്ഞാലും സ്റ്റോർ റൂമിൽ ഒളിഞ്ഞാലും കൃത്യമായി കണ്ടുപിടിച്ചിരുന്നു അമ്മ ..


അത്രയൊന്നും പോരാതെ   വീട്ടിൽ സുഖമായി ഉണ്ടും ,ഉറങ്ങീയിം കഴിഞ്ഞിരുന്ന എന്നെ അന്നാദ്യമായി അങ്കൺവാടിയെന്ന നരകത്തിലേക്ക് കൊണ്ടു ചെന്നു വിട്ടു  .


(എന്റെ അടുത്ത ശത്രു വിഭാഗമായ "ടീച്ചർമാരെ " എനിക്കു മനസ്സിലായി തുടങ്ങിയത് അവിടെ വെച്ചാണ് . കളിക്കാൻ വിടാതെ തറയിലിരുത്തി "കാക്കേ കാക്കേ കൂടെവിടെയും ,പ്രാവേ പ്രാവേ പോകരുതേയും ഒന്നേ രണ്ടേ മൂന്നെയും പഠിപ്പിച്ചു തന്നവർ .)


"ഞാനിന്നു " പോകുന്നില്ല എന്നു പറയുമ്പോൾ അയൽക്കാരോട് പറഞ്ഞു കൊടുത്ത് അവരുടെ പരിഹാസം കൂടെ സമ്മാനിപ്പിച്ച എന്റെ അമ്മ ...!


എന്റെ വയറുവേദനയും ,തലവേദനയും ഒക്കെ മടി കൊണ്ടാണെന്ന് അച്ഛനോട് പറഞ്ഞു കൊടുത്തിരുന്ന അമ്മ ..!


മുറ്റത്തു മണ്ണിലും ചെളിയിലും കളിച്ചിരുന്ന എന്നെ ഓടി വന്നു കോലെടുത്തു തല്ലാൻ വന്ന അമ്മ ..


അതുമാത്രമല്ല അമ്മയെന്നോട് ചെയ്ത ദ്രോഹം ഇനിയുമുണ്ട്


അങ്കണവാടിയിൽ എങ്ങനെയൊക്കെയോ കഷ്ട്ടപ്പെട്ടു  പോയിക്കൊണ്ടിരുന്ന എന്നെ കൊണ്ടുപോയി സ്‌കൂളിൽ ചേർത്തി ...ഈ അമ്മയ്ക്കതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ


പിന്നെ പീഡനത്തിന്റെ കാലങ്ങളായിരുന്നു ...


സ്‌കൂളിൽ ആ ടീച്ചർ  പഠിപ്പിച്ചു തരുന്നത് പോരാതെ അമ്മയുടെ വക  വീട്ടിൽ വന്നു തല്ലി  തല്ലി പഠിപ്പിച്ചു ...


എനിക്കെഴുതാൻ ഒട്ടും കിട്ടാത്ത "ആ "  "ക്ഷ "  "ഋ" തുടങ്ങിയ അക്ഷരങ്ങൾ ഒരായിരം തവണ എങ്കിലും എഴുതിപ്പിച്ചിരിക്കും ... വീട്ടിൽ അമ്മയുടെയും സ്‌കൂളിൽ ടീച്ചറുടെയും ശല്യം കൊണ്ടു പൊറുതിമുട്ടിയ നാളുകളായിരുന്നു അത്...


യൂണിഫോമിൽ ചളിയാക്കിയതിനും ഹോം വർക്ക് ചെയ്യാത്തതിനും കൂട്ടുകാരിയെ മാന്തിയതിനും അനിയനെ വീഴ്ത്തിയിട്ടതിനും ഒക്കെ എന്നെ തല്ലുകൾ കൊണ്ടു മൂടി ...


കാലം പിന്നെയും കടന്നു പോയി ...ഞാനും വളർന്നു ....അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഈ അമ്മയുടെ ശല്യം എനിക്കുമാത്രമല്ല എന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ടെന്ന്...


ഈ അമ്മമാരെ എങ്ങനെ മര്യാദ പഠിപ്പിക്കണം എന്നു ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ് ....അന്ന് ഞാനും കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെ എത്ര തവണ കുത്തിയിരുന്നു ആലോചിച്ചിട്ടും നല്ലൊരു മാർഗം കിട്ടാതെ പോയി ...


അല്ല ...ഞങ്ങളുടെ എല്ലാ പദ്ധതികളെയും മിച്ചറും ,ബിസ്ക്കറ്റും ,മുട്ടായിയും ,ഐസും വാങ്ങിത്തന്നും ദോശയും ചിക്കെനും ,ഇലയടയും,അരിയുണ്ടയും ഉണ്ടാക്കിത്തന്നും മുടക്കിയതും അമ്മമാർ തന്നെ ....


അമ്മ തല്ലിയത് അച്ഛനോട് പറഞ്ഞുകൊടുക്കാനായി വീടിനു പുറത്തു കാത്തിരുന്നുറങ്ങുമ്പോൾ എടുത്തോണ്ട് പോയി അകത്തു കിടത്തുന്ന അമ്മ ...(എത്ര തവണ ഞാൻ എഴുന്നേറ്റു അത്ഭുതപ്പെട്ടിട്ടുണ്ട് )


അമ്മയുടെ വീട്ടിലേക്ക് പോവാൻ പറയുമ്പോൾ എന്നേം എടുത്തോണ്ട് മാമന്റെ വീട്ടിൽ  പോയി രണ്ടുമൂന്നു ദിവസം പണിയൊന്നും എടുക്കാതെ സുഖമായി  താമസിച്ചിട്ടു വരുന്ന അമ്മ ...


വലിച്ചുവാരിയിട്ട സാധനങ്ങൾ അടുക്കി വെച്ചിട്ടു ചീത്ത വിളിക്കുന്ന അമ്മ


അലക്കാനുള്ളത് മുഴോൻ അലക്കി തന്നിട്ട് ഡ്രെസ്സിൽ ചളിയാക്കിയതിനു കുറ്റം പറയുന്ന അമ്മ


ചോറുണ്ണാൻ ഇഷ്ടമില്ലാതെ കറിയുടെ പേരിൽ അടിപിടി ഉണ്ടാക്കുമ്പോൾ അല്പനേരത്തിനുള്ളിൽ   ഉണ്ടാക്കി കൊണ്ടു വന്നു ഞെട്ടിക്കുന്ന അമ്മ


നേരം വൈകി വീട്ടിലെത്തുമ്പോൾ ചീത്ത പറയുന്ന പിറ്റേന്നു മുതൽ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്ന അമ്മ ...


പൈസ ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞു കരയിപ്പിച്ചിട്ടു ഇറങ്ങാൻ നേരത്തു കടുകിൻറേം ,ജീരകത്തിന്റെയും ,അരിയുടെയും മണമുള്ള ചുരുട്ടിമടക്കിയ കാശ് തരുന്ന അമ്മ ...


എന്തു സാധനം ഉണ്ടെങ്കിലും പങ്കു വെച്ചു തന്നു ..കഴിയുമ്പോൾ "കൊതിച്ചി "എന്നു കളിയാക്കി  അമ്മയുടെ കൂടെ തന്ന് സന്തോഷിപ്പിക്കുന്ന അമ്മ ...



ഈ അമ്മയെ സമ്മതിക്കണം എല്ലാം കണ്ടുപിടിക്കും ... ഒളിപ്പിച്ചുവെച്ച ലവ് ലെറ്റർ മുതൽ കാമുകന്റെ കോളും ...അതൊന്നുമില്ലെങ്കിൽ മനസ്സിന്നു വരെ കാര്യങ്ങൾ ചൂണ്ടിയെടുക്കുന്ന അമ്മ ...


എട്ടുമണിവരെ കിടന്നുറങ്ങാൻ സമ്മതിക്കാതെ വിളിച്ചു വിട്ടു  സ്‌കൂളിൽ പോകാൻ പറയുന്ന അമ്മ ...പ്രോഗ്രസ്സ് കാർഡിൽ കള്ള ഒപ്പിട്ടാലും കൂട്ടുകാർ വഴി കൃത്യം മാർക്ക് കണ്ടുപിടിക്കുന്ന അമ്മ ....


തലേ ദിവസം വരെ കരയിപ്പിച്ചിട്ടു അവസാന നിമിഷം ഓണക്കോടിയും ,പിറന്നാൾകോടിയും മുടങ്ങാതെ എടുത്ത് തന്നിരുന്ന അമ്മ ....


അന്നെനിക്കുണ്ടായിരുന്ന  അതേ സങ്കടങ്ങൾ എന്റെ മക്കളെന്നെക്കുറിച്ചു പറയുമ്പോൾ അറിയുന്നുണ്ട് ഓരോ  "അമ്മ " യും  തനിയാവർത്തനങ്ങളാണെന്ന് .... എന്റെ ക്രൂരതകളെ കുറിച്ചു എന്റെ അമ്മയോട് പരാതി പറയുന്നുണ്ട് എന്റെ മക്കളിപ്പോൾ ...


 "അമ്മമാർ മക്കളെ തല്ലിയ തല്ലെല്ലാം മെല്ലെ തലോടുന്ന പോലെയല്ലേ ...
കുട്ടികൾ ഞങ്ങൾ വരുത്തുന്ന തെറ്റുകൾ കുറ്റങ്ങളെല്ലാം പൊറുക്കുകില്ലേ ...."



Thursday 14 July 2016

എല്ലാ നാട്ടിലും എല്ലാ കാലത്തും ഓരോ കള്ളുഷാപ്പ്  ഉണ്ടായിരുന്നു എന്ന് മുകുന്ദന്റെ "ദൈവത്തിന്റെ വികൃതികളിൽ " ചേർത്തെഴുതി ചരിത്രം പറഞ്ഞു തുടങ്ങാം ...

മനുഷ്യൻ ഉണ്ടായി സമൂഹമായി ജീവിച്ചു തുടങ്ങിയ കാലം മുതൽ .....

ഏയ് ..അങ്ങനെ വേണ്ടല്ലേ ...

ഞാൻ ജനിച്ചു ഓർമവെച്ചു തുടങ്ങിയ കാലം മുതൽ ഒരു വല്യ സ്ഥാനം നാട്ടിലെ "കള്ളുഷാപ്പിനുണ്ട് ". (ഞാൻ മാത്രല്ല ട്ടോ ) .


ഞങ്ങളുടെ നാട്ടിലെ മിക്ക ആളുകളുടെയും (പുരുഷപ്രജകൾ ട്ടോ ) ആവാസവ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ് ഷാപ്പിലെ കള്ളും,കറിയും അല്പം നാട്ടുവർത്തമാനവും .

അക്കാലത്തു ഞങ്ങളുടെ നാട്ടിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു ,അല്ലെങ്കിൽ ഓടിട്ട വീട്ടിലും ഓല മേയാനൊരു അടുക്കള ചാളയോ,വിറകുപുരയോ ,തൊഴുത്തോ ഉണ്ടാവും .(ഇന്ന് ഇപ്പറഞ്ഞ സംഭവങ്ങളൊക്കെ വംശനാശം സംഭവിച്ചു ഇല്ലാതെയായി )


വിഷൂന് മഴയെത്തുമെന്നതിനാൽ അതിനു മുൻപേ ഈ ഓലപ്പുരകൾ മേയലും , വേലികെട്ടലും ,വിറകു കീറലും ഒക്കെയായി തിരക്കായിരിക്കും ഓരോ വീടുകളും , ആ സമയത്ത് പണിക്കു വരുന്ന അപ്പാപ്പന്മാരാണ് ആദ്യമായി "കള്ളുകുടിയേക്കുറിച്ചു "എന്നിലൊരു അവബോധം ഉണ്ടാക്കിപ്പിച്ചത് .

ചങ്കരൻഅപ്പാപ്പൻ  ആണേലും കോവാലൻവല്യപ്പൻ  ആണേലും ഗോയിന്ദൻ ആണേലും കളളൻ കൃഷ്ണൻ ആണേലും ആറുഅപ്പൻ ആണേലും പണിതുടങ്ങി കുറച്ചു നേരം കഴിഞ്ഞതും ഷാപ്പിലേക്കു  ഒന്നോടിപ്പോയി തല കാണിച്ചിട്ട് വരും

അക്കൊല്ലവും പതിവുപോലെ വീട് പുതുക്കി ഓലമേയാന് വന്നത് ചങ്കരൻ അപ്പാപ്പനായിരുന്നു . അപ്പാപ്പൻ എന്നുവെച്ചാൽ എന്റെ അച്ഛാച്ചന്റെ സുഹൃത്തും ,അച്ഛനും അമ്മയും ഒക്കെ ചെറിയപ്പാ വിളിക്കുന്നത് കൊണ്ടു ഞങ്ങളുടെ തലമുറയ്ക്ക് അപ്പാപ്പനായി .

അപ്പാപ്പൻ രാവിലെ തന്നെ അല്പം കുടിച്ചിട്ടാണ് വന്നത് . എങ്കിലും ആരോടുമിതുവരെ മോശമായി പേരുമാറിയിട്ടില്ല... നാട്ടിലെ സ്ത്രീകളെല്ലാം പുള്ളീടെ മരുമക്കൾ ആണെന്ന പലപ്പോഴും പറയുക ..ഞങ്ങളൊക്കെ കൊച്ചുമക്കളും

ജോലിക്കിടയിലും നല്ല ഇമ്പമുള്ള കഥകൾ പറഞ്ഞു തരുന്നത് കൊണ്ടും കള്ളു കുടിച്ചു വരുമ്പോൾ ഇടയ്ക്കൊക്കെ കടലയോ ,മിച്ചറോ ,കപ്പയോ  കൊണ്ടു തരുന്നതുകൊണ്ടുമുള്ള എന്റെ മനസ്സിലെ അദ്ദേഹത്തോടുള്ള സ്നേഹം ജോലി കഴിഞ്ഞു അദ്ദേഹം പോകുന്നത് വരെ പുറകെ നടക്കാൻ എന്നെ പ്രേരിപ്പിച്ചു .

എല്ലാവരോടും വലിയൊരു ആത്മബന്ധം പുലർത്തിയിരുന്ന അപ്പാപ്പനെ ഞങ്ങൾക്കെല്ലാം വല്യ ഇഷ്ടവുമായിരുന്നു . ഏകദേശം ഉച്ചവരെ അദ്ദേഹം പണിചെയ്തു . അതിനു ശേഷം സാധാരണ വിശ്രമിക്കാറില്ലാത്ത അപ്പാപ്പൻ തളർച്ച തോന്നുന്നെന്ന് പറഞ്ഞു വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു

Monday 11 July 2016

വൈകുന്നേരം കുളി കഴിഞ്ഞു അടുക്കളയിൽ കയറാൻ തുടങ്ങുന്ന നേരത്താണ് മനുഏട്ടന്റെ കൂട്ടുകാരന്റെ വിളി വന്നത്


"വിദ്യ മനൂന് ചെറിയ ആക്സിഡന്റ് ...നീ പെട്ടെന്ന് റെഡിയാവ്‌...ഞാൻ വന്നു കൂട്ടിയിട്ട് പോകാം "


അത്രനേരം ഉണ്ടായിരുന്ന മനസ്സിന്റെ ശാന്തത പെട്ടെന്നില്ലാതെയായി , ആശുപത്രിയും രക്തവും ഇഞ്ചക്ഷനും മരുന്നിന്റെ മണവും പണ്ട് മുതലേ എന്റെ ശത്രുക്കളാണ് . ഇപ്പോൾ സ്വന്തം ഭർത്താവിന് ഇങ്ങനൊരു അപകടം .... !


ആ നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ... അന്നുവരെ എത്തിനോക്കാത്ത തലവേദന ആദ്യമായി ഞാൻ അനുഭവിച്ചു . തൊണ്ടയിലെ വെള്ളത്തിന്റെ അവസാന കണികയും വറ്റിയിരിക്കുന്നു . വയറ്റിനകത്തു എന്തൊക്കെയോ ഉരുണ്ടുകൂടുന്നത് പോലെ . വാക്കുകൾ പുറത്തേക്കു വരാതെ ഉള്ളിലെവിടെയോ അമർന്നു പോവുന്നു ..കണ്ണിൽ ഇരുട്ടു കയറുന്നു ...സാമാന്യ ബോധം പോലും നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു .


ശരീരത്തിൽ നിന്നും രക്തം വാർന്നു പോകുന്ന അവസ്ഥ . ആദ്യമായാണ് അങ്ങനെയൊരു പ്രശ്നം എന്റെ ജീവിതത്തിൽ വരുന്നതെന്ന് പറയാം . ഈ പേടി കൊണ്ടാണ് വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുവേണം എന്നാഗ്രഹിച്ചിട്ടും ഓരോ കാരണം പറഞ്ഞു പരമാവധി നീട്ടി നീട്ടി കൊണ്ടു പോകുന്നത്


ഇതിപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത് . തല കറങ്ങി വീണ് പോകുമോ എന്ന് ഭയപ്പെട്ട നേരത്തു സതീഷേട്ടന്റെ ബൈക് വന്നു നിന്നു . വസ്ത്രം മാറാനോ ,ഒരുങ്ങാനോ സാധിക്കില്ല തന്റെ പ്രിയപ്പെട്ടവർക്ക് വയ്യാതെ കിടക്കുമ്പോൾ എന്നെനിക്ക് അന്നാണ് മനസ്സിലായത് .


ആ പഴയ വസ്ത്രത്തിൽ തന്നെ ആശുപത്രിയിലേക്ക് കയറി ചെല്ലുമ്പോൾ പാതി അടഞ്ഞ മുറികളിൽ എന്റെ ശത്രുക്കളായ ഡ്രിപ് കമ്പികളും , രക്തത്തിന്റെ കവറുകളും , മരുന്നുകളും , പ്ലസ് ചിഹ്നമുള്ള അടയാളങ്ങളും , ഡെറ്റോളിന്റെ രൂക്ഷ ഗന്ധവും ,ഇംഗ്ലീഷ് മരുന്നുകളുടെ തല ചുറ്റി പോകുന്ന മണവും , പണ്ട് സ്‌കൂളിൽ നിന്നും പോളിയോ കുത്തിവെച്ചപ്പോൾ ഉണ്ടായ "ഉറുമ്പരിക്കുന്ന " വേദനയും മാറി മാറിയെന്നേ ഭയപ്പെടുത്തുന്നതായി തോന്നി


കുറച്ചു നേരത്തെ നടത്തത്തിനു ശേഷം സതീശേട്ടൻ 703 റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി . പുറകെ ഞാനും .....അകത്തു കട്ടിലിൽ ഒടിഞ്ഞ കൈ ബാൻഡ്എയ്ഡ് ഇട്ട് കിടക്കുന്ന മനു ഏട്ടന്റെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .


അദ്ദേഹത്തിന്റെ കൂട്ടുകാരും സഹപ്രവർത്തകരും കൂടി നിൽക്കുന്നത് നോക്കാതെ നിലവിളിച്ചുപോയി , അതു കണ്ടിട്ടാവണം ആരൊക്കെയോ എന്ന് സമാധാനിക്കുന്നുണ്ടായിരുന്നു മനുഎട്ടനും ചിരിച്ചു കൊണ്ട് "നാളെ പോകാം മുറിവ് കാര്യമാക്കാനില്ല " എന്ന് പറയുന്നുണ്ടായിരുന്നു


ആദ്യത്തെ പൊട്ടിക്കരച്ചിൽ വിതുമ്പലായും പിന്നെ നെടുവീർപ്പായി ചുരുങ്ങുമ്പോഴേക്കും നേരം പത്തു കഴിഞ്ഞിരുന്നു , "സന്ദർശകർക്കുള്ള സമയം കഴിഞ്ഞെന്ന്" ഡ്യൂട്ടി നേഴ്സ് ഓർമിപ്പിച്ചപ്പോൾ പലരും നാളെ വരാം എന്ന് പറഞ്ഞും വിടപറയലിനൊപ്പമൊരു വരിയിൽ സമാധാനിപ്പിച്ചു പോയിക്കൊണ്ടിരുന്നു


എന്നിട്ടും ഏതാനും പേരവിടെ ശേഷിച്ചു , ഞാനും അദ്ദേഹത്തിന്റെ കൂട്ടുകാരായ സതീഷേട്ടനും രഞ്ജു ഏട്ടനും , ശിവേട്ടനും , രവിയേട്ടനും ഒക്കെ . എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവരിൽ ഒരാൾ കൂട്ടിരിക്കാൻ ഉള്ള പുറപ്പാടാണ് എന്ന് കണ്ടപ്പോൾ നിർബന്ധിച്ചു അവിടെ ഞാൻ ഇരിക്കാം എന്ന് വാശി പിടിച്ചു .


മനുഎട്ടൻ ഉറങ്ങുകയാണ് ഡ്രിപ് ഇട്ടത്തിന്റെ ആലസ്യത്തിൽ ഇല്ലെങ്കിൽ എന്ന് നിൽക്കാൻ സമ്മതിക്കില്ല എന്നെനിക്ക് നന്നായറിയാം . ഗദ്യന്തരമില്ലാത്ത അവരെല്ലാം നാളെ നേരത്തെ വരാമെന്നു പറഞ്ഞു തിരിച്ചു പോയി .


മനുഏട്ടനു അല്ലെങ്കിലും കൂട്ടുകാർ ഒരുപാടാണ് . ഇടയ്ക്കിടയ്ക്ക് അദ്ദേഹം പറയുന്നത് പോലെ "എന്തിനും കൂടെ നിൽക്കുന്നവർ " . എന്നാലും ഒരു ഭാര്യ എന്ന നിലയ്ക്ക് ആ അവസ്ഥയിൽ അദ്ദേഹത്തിന്റ കൂടെ ഞാൻ തന്നെ വേണമെന്ന് എനിക്ക് തോന്നി .


എല്ലാവരും പോയപ്പോൾ അടുത്ത കട്ടിലിൽ എന്തൊക്കെയോ പേപ്പറുകൾ നോക്കിയിരിക്കുന്ന നേഴ്‌സിനെ വക വെയ്ക്കാതെ കട്ടിലിൽ അദ്ദേഹത്തിന്റെ തല മടിയിൽ വച്ചു ചാഞ്ഞിരുന്നു . ഇണയായി ഞാനുള്ളപ്പോൾ തലയിണയുടെ ആവശ്യമെന്തിന് .


എപ്പോഴോ ഉറക്കം തെളിയുമ്പോഴും അവൾ പേപ്പറുകൾ നോക്കിക്കൊണ്ടിരിക്കുകയാണ് . അത്രനേരമുള്ള പേടിയും പരിഭ്രമവും കുഞ് പോലെ എനിക്ക് തോന്നി . എന്റെ മടിയിൽ കിടന്നു മനുഎട്ടൻ സുഖമായാണ് ഉറങ്ങുകയാണ് അപ്പോഴും . നല്ല ക്ഷീണം കാണും . ബൈസ്സ്റ്റാൻഡേർസ്ന് ഇരിക്കാനുള്ള ബെഞ്ചിൽ നിരത്തി വെച്ചിരിക്കുന്ന മരുന്നെല്ലാം അദ്ദേഹത്തിന്റെ അല്ലെ .


ഉറങ്ങുന്ന അദ്ദേഹത്തിന്റെ മുടിയിഴകളെ തഴുകുന്നതിനു ഒപ്പം അവളെയും നോക്കികൊണ്ടിരുന്നു . നേരം പതിനൊന്നു ആയെന്ന് വാച്ചിൽ ബെല്ലടിച്ചപ്പോൾ അവൾ എഴുന്നേറ്റു എന്തൊക്കെയോ മരുന്നെടുത്തു ഉന്തുവണ്ടിയിൽ വച്ചു പുറത്തേക്കു പോയി . പോകും വഴിയിൽ എന്നെ നോക്കിയൊന്നു ചിരിക്കാനും മറന്നില്ല .



അല്പനേരത്തിനു ശേഷം അവൾ തിരികെ വന്നു , വീണ്ടും എന്നെ നോക്കി ചിരിച്ചു , അദ്ദേഹത്തിന്റെ കവിളിൽ വീങ്ങിയ പാടിൽ തൊട്ടു നോക്കിയിട്ട് ബെഞ്ചിൽ നിന്നും ഓയിന്മെന്റ് എടുത്ത് ആ ഭാഗത്ത് തേച്ചുകൊടുത്തു .യഥാ സ്ഥാനത്ത് പോയിരുന്നു .


രാത്രിയുടെ വിരസത കളയാൻ വേണ്ടിയാവണം അവളെന്നോട് സംസാരിക്കാൻ തുടങ്ങി


"ഭർത്താവാണ് അല്ലെ ?"


"അതേ " കൂട്ടു കിട്ടിയ സന്തോഷത്തിൽ ഞാനും പറഞ്ഞു


"കുട്ടികൾ ?"


"ആയിട്ടില്ല .... കല്യാണം കഴിഞ്ഞു ഒരു വർഷം ആവുന്നതേയുള്ളൂ "


"ഓഹ് .....വീട്ടിലാരൊക്കെയുണ്ട് "


"ഞാനും ഏട്ടനും മാത്രം ...."


"അപ്പോൾ വീട്ടുകാരൊക്കെ ?"


"അവർ നാട്ടിലാണ് . ഏട്ടന് ഇവിടെയാണ് ജോലി അതോണ്ട് ഞങ്ങൾ ഇങ്ങോട്ട് പോന്നു"


"ഉം .... പേരെന്താ ?"


"വിദ്യ ....നിങ്ങളുടെയോ ?" അവൾ മാത്രം ചോദിക്കുന്നത് മര്യാദ അല്ലാലോ എന്ന് കരുതി ഞാൻ ചോദിച്ചു


"ഹരിത ."


"ഇവിടെ ഇപ്പോൾ എത്രയായി "?


"രണ്ടുവർഷം ..."


"കല്യാണം ..."?


"വരുന്ന ചിങ്ങം കഴിഞ്ഞു നോക്കി തുടങ്ങണം ..."


അല്ലെങ്കിലും ആരെയെങ്കിലും പരിചയപ്പെട്ടാൽ എല്ലാവർക്കും അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് കല്യാണം കഴിഞ്ഞോ ? കഴിഞ്ഞെങ്കിൽ എത്ര കുട്ടികൾ . വീട്ടിൽ നിന്നും, കൂട്ടുകാരും ഒക്കെ വിളിച്ചാൽ ആദ്യം ചോദിക്കുന്നതും ഇതാണ് "വിശേഷം ഒന്നുമായില്ലേ "?


"തനിക്ക് നല്ല പേടിയുണ്ടല്ലോ വിദ്യ ഇപ്പോഴും വിയർക്കുന്നുണ്ട് "


"അതുപിന്നെ ....ഇങ്ങനെ കേട്ടപ്പോൾ "


"ഇതു കാര്യമാക്കാൻ ഒന്നുമില്ല . നാളെ രാവിലെ പോകാവുന്നതേയുള്ളൂ .... രണ്ടു ദിവസം കൂടുമ്പോൾ മുറിവ് ഡ്രെസ്സ് ചെയ്യാൻ വന്നാൽ മതി . "


"എന്നാലും ഇങ്ങനെ ആദ്യായിട്ട .... ഇതെല്ലാം മാറാൻ എത്ര നാളെടുക്കും ഹരിത ?" എന്റെ പേടി കണ്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു


"രണ്ടു മൂന്നാഴ്ച്ച ...സ്റ്റിക് ഉള്ളതുകൊണ്ടാണ് ...പഴുക്കാതെ സൂക്ഷിക്കണം "


"സ്റ്റിച് ഇടുമ്പോൾ നല്ല വേദന ഉണ്ടാകോ ?"


"ഏയ് അത്രേന്നുമില്ല ..... ഇൻജെക്ഷൻ വെക്കുമല്ലോ വേദന മാറാൻ "


"അപ്പൊ ഇൻജെക്ഷൻ വെക്കുമ്പോൾ വേദനിക്കില്ല ?"


"കൊച്ചു കുട്ടികൾ പോലും പേടിയില്ലാതെ വരുന്നു , എപ്പോഴാണോ ഭർത്താവിന് ഇൻജെക്ഷൻ വെച്ചാൽ വേദനിക്കുമോ എന്ന പേടി "


"അതല്ല ... അദ്ദേഹം കരഞ്ഞോ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ?"


"അതെനിക്കറിയില്ല . അപ്പോൾ വേറെ ആളായിരുന്നു . ഞാൻ നൈറ്റ് ഷിഫ്റ്റിൽ വന്നതാ . കാര്യമായി വേദന കാണില്ല ...."


"നൈറ്റ് ഷിഫ്ട് എന്ന് പറയുമ്പോൾ പുലരും വരെ നിൽക്കണോ ?"


"ഉം ...വേണം "


"അപ്പോൾ ഉറക്കം ...?"


"ഉറങ്ങാൻ സമയം കുറവാണ് . വീട്ടിൽ പോയി പണി കഴിഞ്ഞു കഴിച്ചു ഒന്നു കിടക്കുമ്പോഴേക്കും ഉച്ചയാകും , അതിനിടയിൽ ആരെങ്കിലും പരിചയക്കാരോ വിരുന്നുകാരോ വന്നാൽ ഉറക്കം ഒട്ടും ഉണ്ടാവില്ല . അപ്പോഴേക്കും വൈകുന്നേരമാകും  , ഇവിടെ ഏഴുമണിക്ക് കയറേണ്ടതു കൊണ്ട് ആറു  മണിയാവുമ്പോഴേക്കും വീട്ടിൽ നിന്നിറങ്ങണം "


"എന്നാലും ശമ്പളം കൂടുതലല്ലേ ?"നമ്മുടെയെല്ലാം ആരോഗ്യം നോക്കാൻ കാണിക്കുന്ന ഗൗരവം അവർ സ്വന്തം കാര്യത്തിൽ കാണിക്കുന്നില്ല എന്നത് എനിക്കു പുതിയൊരറിവായിരുന്നു .



"ഹ ഹ പ്രൈവറ് ഹോസ്പിറ്റലിൽ ബി എസ് സി യോ സ്പെസിലൈസേഷനോ ഇല്ലാത്ത നേഴ്‌സുമാരുടെ ശമ്പളത്തെ കുറിച്ചു ചോദിക്കരുത് ... എട്ടുമണിക്കൂർ നിർത്താതെ പണിയെടുത്താലും കിട്ടില്ല . ചിലപ്പോഴൊക്കെ പത്തും പന്ത്രണ്ടും മണിക്കൂർ വരെയും നിൽക്കേണ്ടി വരും ..."


"അപ്പോൾ വേറെ ജോലി നോക്കിക്കൂടെ ?"


"ആഗ്രഹം ഇല്ലാതെയല്ല.. കിട്ടണ്ടേ , ജോലി നോക്കാൻ പറയാൻ എളുപ്പമാണ് പക്ഷെ ഈ പ്ലസ് ടു വും , ഒന്നോ രണ്ടോ വർഷത്തെ നേഴ്‌സിങ് പഠനവും കൊണ്ട് കയറുന്ന ഏത് ആശുപത്രിയിലെയും സ്ഥിതി ഇതാണ് ."


"അപ്പോൾ ഗവ . ജോലിക്കു ശ്രമിച്ചുകൂടേ ?"


"അതിനൊക്കെ ബി എസ് സി വേണം. നമുക്കതില്ലാലോ "


"എങ്കിൽ നേഴ്‌സിങ് വിട്ടു വേറെ ജോലി നോക്കൂ ,,,, അല്ലെങ്കിൽ പഠിക്കൂ ..അതോ ആതുര സേവനം തന്നെയാണോ ആഗ്രഹം "


"ഏയ് ജോലി കളയാൻ പറ്റില്ല . ഈ ജോലി ഉള്ളതാണ് ആകെ ഒരു ആശ്വാസം . എളുപ്പത്തിൽ ജോലിക്കു വേണ്ടി പഠിച്ചതാണ് . പുറത്തൊക്കെ പോയാൽ ശമ്പളം കൂടുതൽ കിട്ടും , പക്ഷെ ഇവിടെ ഇത്രെയൊക്കെയേ ഉണ്ടാവൂ .... ആഗ്രഹം ഉണ്ടായിട്ടല്ല ആദ്യം വരുമ്പോൾ തന്നെ പോലെ ആയിരുന്നു ആശുപത്രിയോടുള്ള പേടി ...."


"എന്നിട്ടെങ്ങനെ ....?" എനിക്ക് എന്തോ കൗതുകം തോന്നി


"എന്നും ചോരയും നീരും കണ്ടു കണ്ടു അറപ്പു മാറി ... ആദ്യമൊക്കെ പഠിക്കുന്ന സമയത്ത് കണ്ണടച്ചു കൊണ്ടാണ് ഇൻജെക്ഷൻ വെക്കുന്നതും ചോര ടെസ്റ്റിന് കുത്തി എടുക്കുന്നതും ഒക്കെ ....പിന്നെ പിന്നെ നോക്കി ചെയ്യുമ്പോഴും പ്രശനം ഇല്ലാതെയായി ....


ചോരയുടെ മണം കേൾക്കുമ്പോൾ തലചുറ്റി വീണിരുന്നത് പണ്ട് ഇപ്പോൾ ചോരയിൽ മുങ്ങിക്കുളിച്ചു മുന്നിൽ ആള് വന്നാലും ഒന്നും തോന്നാറില്ല ..."


"എന്നാലും പേടിയില്ലേ ഇങ്ങനൊക്കെ ചെയ്യുമ്പോൾ ..."


"എന്തിനാ വിദ്യ പേടിക്കുന്നത് . നമ്മൾ നല്ലതല്ലേ ചെയ്യുന്നത് ....പിന്നെ ആദ്യം ഇതൊക്കെ കണ്ടത് കൊണ്ട് ഭക്ഷണം കഴിക്കാൻ പോലും മടിയായിരുന്നു , ശർദ്ധിക്കാൻ വരും ...എന്നാലിപ്പോൾ കഴിക്കുമ്പോൾ നേരെ കൈകഴുകാൻ കൂടെ പറ്റിയില്ലെങ്കിലും ഒരു പ്രശ്നവുമില്ല ..."


"ആളുകളൊക്കെ മരിച്ചു പോകുന്നത് കണ്ടിട്ടുണ്ടോ "


"ഉണ്ടല്ലോ ..അതൊക്കെ ഇവിടെ എന്നും ഉള്ളതല്ലേ ..... ജനനവും മരണവും ഈ കൈകളിലൂടെ കടന്നു പോകും .....ജനിക്കുമ്പോഴും മരിക്കുമ്പോഴും വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെന്നു മാത്രം ..."


"എന്നാലും മരണം എന്നൊക്കെ പറയുമ്പോൾ ....."


"അവർ മരിക്കുന്നതിന് നമ്മളെന്തു പറയാൻ ആണ് ..അവരുടെ വിധി അത്ര മാത്രം ...നമുക്ക് ജീവിക്കണം .... മരണം എന്ന് വെച്ചാൽ ഇപ്പോൾ കൂട്ടി കെട്ടുന്ന പഞ്ഞിക്കെട്ടു മാത്രമാണ് എനിക്ക് .... കയ്യും കാലും കൂട്ടി കെട്ടി ഒന്നുകൂടെ പൾസ് നോക്കി , കണ്ണ് അടപ്പിച്,വായും അടപ്പിച് കയറ്റിവിടും "


എനിക്ക് അതുകേട്ടപ്പോൾ അന്നുവരെ ഉണ്ടായിരുന്ന പ്രേതസ്വപ്നങ്ങൾ പെട്ടെന്ന് ഇല്ലാതെയായ പോലെ തോന്നി . മരിച്ചു പോവുമോ എന്നുള്ള പേടിയാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . എന്നാലും ഇവളിങ്ങനെ പച്ചക്കറി കയറ്റിയയക്കുന്ന ലാഘവത്തോടെ പറയുന്നത് കേട്ടപ്പോൾ എന്തോ ശരീരത്തിന് ഒരു വിറയൽ പോലെ


" നിന്റെ മനസ്സ് കല്ലാക്കി അല്ലെ ജോലി ചെയ്യുന്നത് . എന്നാലും ജോലിക്കിടയിൽ നിനക്കു ഏറെ സങ്കടം തോന്നുന്നത് എപ്പോഴാണ്"?


എന്റെ ചോദ്യം അവളെ കുഴപ്പിത്തിലാക്കും എന്നൊരു അഹങ്കാരത്തോടെ ആണ് ചോദിച്ചതെങ്കിലും വിളറിയ മുഖത്തോടെ അവൾ ഉത്തരം പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണ് ആദ്യം തുളുമ്പിപ്പോയി


"പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞുങ്ങളെ ജീവനില്ലാത്ത പുറത്തെടുക്കേണ്ടി വരില്ലേ ....അപ്പോൾ മാത്രം ... ഒൻപതു മാസത്തെ കാത്തിരിപ്പും ...ഒരുപാട് പ്രതീക്ഷയും ....പിന്നെ നമ്മളിൽ ഒരാളാവാൻ വേണ്ടി വളർന്നു വന്നിട്ട് അവസാന നിമിഷം ഇല്ലാതെ ആവുന്ന കുഞ്ഞു മുഖത്തോളം വേദന മറ്റൊന്നിനുമില്ല ..."


പിന്നെ അവളോട്‌ ഒന്നും ചോദിക്കാതെ അല്പനേരം മിണ്ടാതിരുന്നു ...


"കഷ്ട്ടാണ് അല്ലെ ...."


"ഉം ... നിന്നെ ഞാൻ എന്താണ് പറയേണ്ടത് മരണത്തിന്റെ കൂട്ടുകാരി എന്നോ ജീവിതത്തിന്റെ കൂട്ടുകാരി എന്നോ ..."?


"രണ്ടും എന്റെ കയ്യിലൂടെ പോകുമ്പോൾ ഒന്നിന്റെ പേര് പറഞ്ഞിട്ടു എന്തിനാ വിദ്യ . ഈ ജോലി അങ്ങനെയാണ് . ചിലർക്ക് ദൈവം .....ചിലർക്ക് ശത്രു ...പക്ഷെ അവസാനം പോവാൻ നേരം ശത്രുവായി കണ്ടവരും മിത്രമാകും ...അതാണ് ഈ ജോലിയുടെ പ്രതേകത .


നിങ്ങളെല്ലാം മനുഷ്യന്റെ മനോ വിചാരങ്ങളെ മാത്രം അറിയുമ്പോൾ ഞങ്ങളിവിടെ ആ ചിന്തകൾ ഉണ്ടായേക്കുന്ന ശരീരത്തെ സംരക്ഷിക്കുന്നു . ചോരയും നീരും മലവും മൂത്രവും അഴുകിയ മുറിവുകളും തുടച്ചു മാറ്റി മാറുന്നു പുരട്ടുമ്പോഴും ഒരു തിരിച്ചറിവ് ഉണ്ടാകാറുണ്ട്

 "ഇത്രയേ ഉള്ളൂ ഒരു മനുഷ്യൻ ...മൂക്കിൽ തിരുകി വയ്ക്കുന്ന പഞ്ഞിക്കെട്ടുവരെ മാത്രം അഹങ്കരിക്കാവുന്നവൻ ....ജാഥയോ മതമോ പ്രായമോ പണമോ ആണോ  പെണ്ണോ എന്നുള്ള വ്യത്യാസമില്ല എല്ലാം ജീവനുള്ള ശരീരം ....എല്ലാവരെയും സമീപിക്കുന്നതും ഒരേ മനസ്സോടെ തന്നെ  "


"ഉം ..." എനിക്ക് മറുപടിയില്ലായിരുന്നു അവളുടെ വാക്കുകൾക്ക്


"ദേ ആ ജനലിലൂടെ ഒന്നു നോക്ക്... മോർച്ചറിയാ .... വായും തുറന്നു ഈച്ചയും , പ്രാണികളും പുഴുക്കളും വന്നു തുടങ്ങിയ ശരീരങ്ങൾ ഇടയ്ക്കിടെ എത്തുന്നുണ്ട് അവിടെ ....എത്ര അഹങ്കരിച്ചിരിക്കും ജീവിതത്തിൽ എന്തൊക്കെ ചെയ്തു കൂട്ടിയിരിക്കും ....അവസാനം ഇത്ര മാത്രം ...അതുകൊണ്ടു ഇപ്പോൾ ഈ ജോലിയെ ഞാൻ ഭയപ്പെടുന്നില്ല വിദ്യ ..."


പന്ത്രണ്ടു മണിയുടെ ബെല്ലടിച്ചപ്പോൾ പഴയതു പോലെ പേപ്പറുകളും ഉന്തുവണ്ടിയിൽ മരുന്നുകളുമായി അവൾ നടന്നു ...


മനുഷ്യന്റെ കാവൽ മാലാഖ ....!


Sunday 10 July 2016

കണ്ണുകളടഞ്ഞു തുടങ്ങുന്ന നേരത്തും വഴിയിലൂടെ ആളുകൾ  അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന കാൽപ്പെരുമാറ്റം കേൾക്കാം , ഒപ്പം ചീവീടുകളുടെയും ...കൂമന്റെയും ....ഇടയ്ക്കു ആവിൽപക്ഷിയുടെയും ....നായുടെ ഓരിയിടലും....

ഇന്നീ നാട്ടുവഴി രാവിലും ഉറങ്ങില്ല , കാരണം ശവമടക്കിന്റെ ക്ഷീണവും ധനുമാസ തണുപ്പും  തീർക്കാനായി കാടിന്റെ അരികിലും ,കനാൽ വരമ്പത്തും , ക്ലബ്ബിന്റെയും പാറയുടെയും പുറകിലും , കിണറ്റിൻ വക്കത്തും , കുളക്കടവിലും  മദ്യം സേവിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകും ....

ഇടയ്ക്കെപ്പോഴോ ബോധം മറഞ്ഞു അവിടെക്കിടന്നു നേരം വെളുപ്പിക്കുന്നവരും , കാര്യം കഴിഞ്ഞു എഴുന്നേറ്റു പോകുന്നവരും , നട്ടുച്ചവരെ അവിടെത്തന്നെ കിടക്കുന്നവരും എല്ലാം ഉണ്ടല്ലോ ഈ വഴികളിൽ ..... ഇതിലൂടെ നടന്നു നീങ്ങുന്ന ഓരോ കാൽപ്പാടുകൾക്കും പറയാൻ ഉണ്ടായിരിക്കും ഓരോ കഥകൾ ...ആ കഥകളിൽ വീണ്ടും കഥകൾ ....അതിൽ പിന്നെയും ....

എന്നും ഇങ്ങനെയൊക്കെ തന്നെയാണ് രാത്രികളെങ്കിലും ഇന്നെന്തെന്നില്ലാത്ത ഭയം തോന്നുന്നുണ്ട് . അമ്മയും അനൂം ആയാലും ഒക്കെ വിളിച്ചാൽ ഉണരാത്ത പോലൊരു ആഘാത നിദ്രയിലാണ് . എനിക്കു മാത്രം ഉറങ്ങാൻ സാധിക്കുന്നില്ല . ഈ ഇരുട്ടിനെ ഭയപ്പെടുന്നതിനു ഒപ്പം എന്റെ മനസ്സു അതിനായി കൊതിക്കുകയാണോ എന്നു തോന്നി പോകുന്നു

രാത്രികളെല്ലാം നിദ്രാവിഹീനങ്ങളാണ് മിക്കപ്പോഴും  .ആദ്യം ആദ്യം ഉറങ്ങാൻ സമ്മതിക്കാത്ത വിധി .....  പിന്നെയത് ആ നേരമെത്തുമ്പോൾ സാധാരണ ഗതിയിൽ ഉറക്കമില്ലാത്ത പോലെയായി ....നാളെ  ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചറുടെ മുൻപിൽ കണ്ണടഞ്ഞു പോകും ...

പകൽ ഉറങ്ങുന്നതിനു പഴിയെത്ര കേട്ടിരിക്കുന്നു എന്നിട്ടും എന്തോ അതുമാത്രം നിയന്ത്രിക്കാനാവുന്നില്ല . ഇരുട്ടിന്റെ ഭീകരത ഇപ്പോഴെരെ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു ... തേക്കാത്ത ഇഷ്ടിക അടുക്കിവെച്ച ജനലിന്റെ ഇടയിലൂടെ ആകാശം നോക്കിയിരിക്കുന്നതാണ് ഇപ്പോൾ ഉറക്കം വരുന്നത് വരെയുള്ള ഏക ജോലി .

പലപ്പോഴും  ആ നിൽപ്പ് പുലരുവോളം നീളാറുള്ളത് ചില ദിവസങ്ങളിൽ ഞെട്ടലോടെ ഞാൻ മനസ്സിലാക്കിയിരുന്നു . മനസ്സിന്റെ താളത്തിനു ഒപ്പം ചിന്തകൾ അലഞ്ഞു തിരിയുന്നു .... ശരീരം കലുഷിതമായ മനസ്സിനൊപ്പം നിന്ന് അവധിയെടുക്കാതെ ഉണർന്നിരിക്കുന്നു .... അവസാനം ക്ഷീണവും പകലുറക്കവും മിച്ചം .

ആശുപത്രിയിൽ പോയി വല്ല ഉറക്ക ഗുളികയും വാങ്ങിയാലോ എന്നു വരെ എനിക്കിപ്പോൾ തോന്നി തുടങ്ങി അത്രയും ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ . എന്നും നഷ്ട്ടങ്ങൾ മാത്രം ഏറ്റു വാങ്ങേണ്ടി വരുമ്പോൾ മനസ്സും മുരടിച്ചു പോകുകയാണോ എന്നു തോന്നും ...

കണ്ണുകളിൽ ഉറക്കത്തിന്റെ നേരിയ അനുഭൂതി തോന്നി തുടങ്ങിയിരിക്കുന്നു . ഇല്ല ഇനി നേരം പാഴേക്കേണ്ട .. എന്നെ പ്രേതമായി വന്നു പേടിപ്പിക്കും എന്നു ഭയപ്പെട്ട  കള്ളൻ കൃഷ്ണനും പിന്നെ ഈ നാട്ടിലെ പലയിടത്തും പലപ്പോഴുമായി ഇഹലോകവാസം അവസാനിപ്പിച്ചു പോയ എന്റെ ഇന്നത്തെ പേടി സ്വപ്നങ്ങൾക്കും വിട .

ഉറക്കം വരുമ്പോൾ ഉറങ്ങിയാൽ ഈ പേടിയുണ്ടാവില്ല , ഞെട്ടലുണ്ടാവില്ല , സ്വപ്നങ്ങളുണ്ടാവില്ല .... തളർന്നു സുഖമായി അല്പനേരം എല്ലാം മറന്നുറങ്ങുന്നതും ഒരു സുഖം തന്നെ . ഉണർന്നിരിക്കുന്ന മനസ്സിനാണ് കാട് കയറുന്ന ചിന്തകൾ , ഉറങ്ങുമ്പോൾ അവിടെയൊന്നിനും സ്ഥാനമില്ല , ഉപബോധമനസ്സ് സ്ഥായീ ഭാവത്തിൽ അല്പനേരം നിൽക്കുന്നതും അപ്പോഴാണ്

അല്ലെങ്കിലും മനുഷ്യന്റെ ഉറക്കം നാല് മണിക്കൂറാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു ഫിലോസഫി ക്‌ളാസിൽ സാർ പറയാറുള്ളത് മുഖവിലക്കെടുക്കാം എനിക്കിപ്പോൾ തോന്നുന്നു . കൃത്യമായി ക്ഷീണത്തോടെ ഉറങ്ങുമ്പോൾ  ഉന്മേഷത്തോടെ ഉണരാൻ കഴിയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്

ഉറക്കത്തിന്റെ അല്ല കിടപ്പിന്റെ നീളം കൂടുംതോറും എഴുന്നേൽക്കാൻ ശരീരവും മനസ്സും ഒരുപോലെ മടിക്കുന്നു ... പക്ഷെ സാർ പറയുന്നത് പോലെ ഉറക്കം വരെയും വീഴിച്ചിരിക്കാൻ എനിക്കാവില്ല , വേണമെങ്കിൽ ഇതുപോലെ മരിച്ചവർക്ക് സ്വപ്നങ്ങളിൽ ഭീകരമായ ജീവൻ നൽകി സ്വയം ഭയപ്പെട്ടു കൊണ്ടിരിക്കാം ,

 കൊച്ചു ശബ്ദങ്ങൾക്ക് പോലും എന്നിലേക്കെത്തുന്ന ദുരാത്മാവുകളുടെ വരവായി ഗണിച്ചെടുക്കാം ... പറഞ്ഞു കേട്ട പഴങ്കഥകളിൽ ആ കഥാ പാത്രങ്ങളെ തിരയാം

അല്ലെങ്കിൽ എനിക്കു പോലും പിടികിട്ടാത്ത പോലെ എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കാം ...അല്ലെങ്കിൽ ഈ ഇഷ്ടിക വിടവെന്ന താൽക്കാലിക ജനാലയിലൂടെ രാവിന്റെ മൂക സൗന്ദര്യം ആസ്വദിക്കാം ......

ശുഭരാത്രി .....



തുടരും 

ഭാഗം 28

Friday 8 July 2016


 ഭാഗം 27


കള്ളൻ കൃഷ്ണനെ ഒരിക്കൽ കൂടി കാണണം എന്നുണ്ടായിരുന്നെങ്കിലും മരിച്ച വീട്ടിലേക്ക് പോകാനുള്ള പേടി കൊണ്ടു പോയില്ല . ഇനി ആ മനുഷ്യൻ ഞങ്ങളുടെ ഇടയിലില്ല എന്നു വിശ്വസിക്കുവാൻ എന്തോ വല്യ സങ്കടം തോന്നി


മരണത്തിൽ സന്തോഷിക്കാൻ പാടില്ലെന്ന് അറിയാമെങ്കിലും കൃഷ്ണന്റെ മരണവാർത്ത ചർച്ച ചെയ്യുന്നതിന് ഇടയിൽ ഇന്നലത്തെ ഞങ്ങളുടെ വീട്ടിലെ കുടുംബകലഹം നാട്ടുകാർ മനപ്പൂർവ്വം മറന്നു പോയതയിൽ എന്തെന്നില്ലാത്ത ആശ്വാസവും ഉണ്ട്

രാവിലെ വെള്ളം കോരാൻ പോകുന്ന നേരം മുതൽ ആ ഒറ്റപ്പെട്ട വീട്ടിൽ അയാൾ ജീവിച്ചിരുന്നതായിരുന്നു ചിന്ത , ആരുമില്ലാതെ ഒറ്റപ്പെട്ട ദ്വീപിൽ എത്തിയാലുള്ള അവസ്ഥപോലെ ഒരു മനുഷ്യൻ ആരോരുമില്ലാതെ കഴിഞ്ഞിരുന്നല്ലോ .

നമ്മുടെ ജീവിതത്തിൽ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും എല്ലാം കൂടെ നിൽക്കുന്നതും , അവരുടെ സമീപനത്തിനായി നമ്മൾ ആഗ്രഹിക്കുന്നതും എല്ലാം നമ്മുടെ ഇഷ്ടത്തിന് വേണ്ടി മാത്രമാണ് .

നമുക്ക് വേണ്ടെന്ന് വെച്ചാൽ മറ്റാർക്കും നിർബന്ധിക്കാനുമാവില്ല. കാരണം ബന്ധങ്ങൾ ബന്ധനമായി കൊണ്ടു നടക്കുന്നതിലൂടെ എനിക്കിത്രയും ബന്ധുജനങ്ങൾ ഉണ്ടെന്നു നാം അഹങ്കരിക്കുന്നുണ്ട് ഇടയ്ക്കൊക്കെ  .

ആരുമില്ലാത്ത കള്ളൻ കൃഷ്ണനെ കാണാണായി ആളുകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു ഉച്ചവരെയും .... എല്ലാവരും പോയി വന്നു .... അമ്മയും പോകുന്നത് കണ്ടു ... ഒരുവിധമുള്ള തള്ളമാരും മുത്തപ്പന്മാരും വല്യപ്പന്മാരും ഒക്കെ ഉണ്ടാരുന്നു കൂട്ടത്തിൽ ....

ഇടുപ്പ് വളഞ്ഞു തുടങ്ങിയ ചെല്ലപ്പനും , കഞ്ഞിവെള്ളത്തിനുള്ള പതിനെട്ടു ലിറ്ററിന്റെ കുടവുമായി ചങ്കരൻ അപ്പാപ്പനും , രാവിലെത്ത ഒരു റൗണ്ട് "കാർഗിലിൽ  " (കള്ളുഷാപ്പ് ) കഴിഞ്ഞു ആറു അപ്പനും ,വിറച്ചു വിറച്ചു വല്യ അച്ചാച്ചനും , മഴു തോളിൽ വച്ചു  "ഇന്ന് എന്റെ സേവനം ലഭ്യമല്ല എന്ന് അറിയിച്ചു"  നാരായണേട്ടനും, വായാടി റാവിയുമ്മയും ,ആട് മരക്കാരും ,ഊശി മരക്കാരും , മിച്ചർ  അദ്രമാനും, തേങ്ങാ ജോണിയേട്ടനും , ക്യാപ്റ്റൻ മുത്തപ്പനും ........ നിര അവസാനിക്കുന്നില്ല .........

ഇതിനിടയിൽ മിച്ചഭൂമിക്കാടിൽ നിന്നും നിലവിളി പെട്ടെന്ന് ഉയർന്നു " ശ്മശാന മൂകത "നിഴലിച്ചിരുന്ന ഇടമെങ്ങനെ ശബ്ദകോലാഹലം നിറഞ്ഞതായി എന്നറിയാൻ സരോജിനി വല്യമ്മ മരിപ്പു കണ്ടു കുളിച്ചു ഈറനോടെ നടന്നു അടുത്തെത്തിയപ്പോൾ  ചോദിച്ചു

" അയാളുടെ കെട്ടിയോളും  മക്കളും കുടുമ്മക്കാരും ഒക്കെ വന്നിട്ടുണ്ട് "

ഓഹ് .....അപ്പോൾ അതായിരുന്നു കാര്യം .... അല്ലാതെ അയാള് മരിച്ചാൽ വിഷമിക്കും നാട്ടുകാർ എന്നാലായതേ അലമുറയിട്ടു കരയാൻ മാത്രം ബന്ധമൊന്നുമില്ല ആർക്കും . എന്നാലും ഞങ്ങടെ നാട്ടുകാർ ആയതോണ്ടാകും മൂക്കു പിഴിഞ്ഞാണ് പലരും മരിപ്പു കണ്ടു തിരിച്ചെത്തിയത് .

ഇന്ന് ലീവായിട്ടും വെറുതെയിരുന്ന് സമയം കളഞ്ഞു എന്നല്ലാതെ ടി വി വെച്ചു നോക്കാൻ പോലും തോന്നിയില്ല , കവിളിലെ പാട് കണ്ട് കുറച്ചുപേരൊക്കെ നോക്കുന്നുണ്ടായിരുന്നു , വിശദീകരിച്ചു ചോദിക്കാൻ നേരമില്ലാത്തതുകൊണ്ടു തൽക്കാലം രക്ഷപ്പെട്ടു .

അതിലേറെ എന്നെ വേദനിപ്പിച്ചത് ഇന്ന് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ലെന്ന സങ്കടമാണ് . അയാൾ എന്നെ ഒരിക്കലും പ്രതീക്ഷിച്ചിരിക്കും ...എനിക്കുറപ്പുണ്ട് .... ഇനിയിപ്പോൾ ഒന്നു കാണണം എങ്കിൽ നാളെ ആവണം ... ഐ മിസ്സ് യൂ വിനു ഏട്ടാ....

പറയണം പറയണം എന്ന് എന്ന് മനസ്സിലൊരുപാട് മോഹമുണ്ടെങ്കിലും എനിക്കാവുന്നില്ല , ഇനി ചിലപ്പോൾ നിങ്ങൾക്കു എന്നെ വേണ്ടെന്ന് തോന്നുന്ന കാലം വരുമായിരിക്കാം ...അപ്പോഴും എനിക്കു ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്ന് നിങ്ങൾ സമാധാനിച്ചേക്കും , പക്ഷെ ഈ സ്നേഹം എന്നും ഉള്ളിൽ കിടന്നെന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും .....തീർച്ച .

മരണ വീട്ടിലെ അടക്കം കഴിഞ്ഞുള്ള കള്ളുകുടി കണ്ടപ്പോൾ ഇന്നത്തെ രാത്രിയും പോക്കാണ് എന്ന് കരുതി .മരണത്തിനും ജീവിതത്തിനും ഇവിടുത്തുകാർക്കു "കുടി " വിട്ടൊരു കാര്യമില്ല
 എന്തോ ഭാഗ്യത്തിന് ഇന്ന് പ്രശ്നമുണ്ടായില്ല . വന്നതും കിടന്നുറങ്ങി .... നഷ്ടബോധങ്ങളുടെ ഈ ദിവസത്തിനന്ത്യം സമാധാനപൂർണമായ ഉറക്കമായപ്പോൾ എന്തോ ഒരു സന്തോഷം .

നാട്ടുകാർ  കള്ളൻ കൃഷ്ണനെ പേടിക്കാതെയും ഉറങ്ങുകയാവും ..... എന്നാലും മനസ്സിലെവിടെയോ വെറ്റിലക്കറ പുരണ്ട ചിരി പുകമറയുടെ അപ്പുറത്ത് നിന്നും പേടിപ്പിക്കുന്നുണ്ട് .... തലയിണയുടെ  അടത്തുവെച്ചിരിക്കുന്ന കൊതുകുതിരിയുടെ സ്റ്റാൻഡിൽ വെറുതെ ഒന്നു തൊട്ട് ഉറപ്പുവരുത്തി .....





തുടരും


Wednesday 6 July 2016

കള്ളൻ കൃഷ്ണൻ

*************************
കള്ളൻ കൃഷ്ണൻ ചത്തെന്ന് കേൾക്കുമ്പോൾ എന്താണ് എന്റെ കണ്ണു നിറഞ്ഞു വന്നതെന്ന് എനിക്കറിയില്ല . അതിനു മാത്രം എനിക്കു ആരായിരുന്നു അയാൾ ?

രാവിലെ ആറുമണിയുടെയും ആറരയുടെയും ഇടയിൽ തോളിലൊരു തളപ്പും,ഇടുപ്പിലൊരു വെട്ടുകത്തിയും ചെവിയിൽ തിരുകിവെച്ച പത്താം നമ്പറിന്റെ ബീഡിയും മുണ്ടിന്റെ കോന്തലയിൽ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന വെറ്റിലയും ,അടയ്ക്കയും ,പൊകലയും പിന്നെ മുറുക്കി ചുവപ്പിച്ചതെങ്കിലും കേടുവന്ന എടുത്തറിയിക്കുന്ന പല്ലുകൾ പുറത്തുകാട്ടി പതിവ് തെറ്റിക്കാതെ തരുന്ന നിറഞ്ഞൊരു പുഞ്ചിരിയും "പെട്ടമ്മോ ..." എന്നുള്ളൊരു വിളിയും .....

മിക്കപ്പോഴും മുറ്റമോ ,പടിയോ അടിക്കുകയാവും ,അല്ലെങ്കിൽ പൈപ്പിന്റെ ചോട്ടിലാകും ഞാൻ .  അപ്പോൾ കള്ളൻ കൃഷ്ണൻ എന്നെ നോക്കി ചിരിക്കുന്ന ഒരാൾ മാത്രം ആയിരുന്നോ എന്നു ചോദിച്ചാലെനിക്ക് ഉത്തരമില്ല .

നാട്ടുകാർക്ക് പക്ഷെ അവർ മോഷ്ടിക്കുന്ന തേങ്ങയുടെയും, വിറകിന്റെയും കുറ്റം ഏൽപ്പിച്ചു കൊടുക്കാനും , കള്ളൻ കൃഷ്ണനെ പോലെ അവരുതെന്നു ഉദാഹരണം കാണിച്ചു കുട്ടികൾക്ക് നന്മയും തിന്മയും പഠിപ്പിച്ചു കൊടുക്കാനും ,കൃഷ്ണന്റെ പേരുപറഞ്ഞു പിള്ളാരെ  പേടിപ്പിച്ചു ചോറൂട്ടാനും വേണ്ടിയ ഒരാൾ


ഓർമ വെച്ചു തുടങ്ങിയ നാൾമുതൽ കൃഷ്ണനെ എനിക്കറിയാം , എന്റെ കുട്ടിക്കാലവും ,കൗമാരവും  എല്ലാം കള്ളകൃഷ്ണന്റെ സാഹസിക കഥകളാൽ സമ്പന്നമായതു കൊണ്ടായിരിക്കും പെട്ടെന്നൊരു നാൾ കൃഷ്ണൻ ഇല്ലെന്നു കേട്ടപ്പോൾ കണ്ണു നിറഞ്ഞത്.


കൃഷ്ണൻ ഒറ്റയ്ക്കാണ് താമസം ... പക്ഷെ കൃഷ്ണന് മക്കളും കെട്ടിയവളും അപ്പനും അമ്മയും ഒക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഒപ്പം റോഡരികിലെ വല്യ വീടില്ലേ എൽ ഐ സി രാജന്റെ, അതാണത്രേ കൃഷ്ണന്റെ അനിയൻ .


പക്ഷെ കൃഷ്ണൻ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് താമസിക്കയാണ് മിച്ചഭൂമിക്കാട്ടിൽ .  എന്റെ വീട് കഴിഞ്ഞുള്ള ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഇടവഴിയിലൂടെ ഇറങ്ങി ചെന്നാൽ കനാലിന് മുകളിലായി കാണുന്ന വേലി കെട്ടിയിട്ട സ്ഥലങ്ങളാണ് മിച്ചഭൂമിക്കാട്


പണ്ട് ഞങ്ങടെ മുതുമുത്തച്ഛന്റെ കാലത്ത് ഞങ്ങൾ താമസിക്കുന്ന സ്ഥലം മാത്രം കെട്ടിവളച്ചു താമസിച്ചു ,പാറമേൽ കാടുകളുടെ ഇടയിലുള്ള സ്ഥലം ആർക്കും വേണ്ടാതെ മിച്ചഭൂമിക്കാടായി മാറി . പിന്നെ അതു സർക്കാർ ഏറ്റെടുത്ത് സ്ഥലമില്ലാത്തവർക്ക് പതിച്ചുനല്കി .


ഇപ്പോൾ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളും , മിച്ചഭൂമി കഴിഞ് കള്ളുഷാപ്പുവഴി വിളയന്നൂരിലേക്കുള്ള റോഡ് പുതുക്കിയതും കൂടിയായപ്പോൾ സ്ഥലത്തിനിന് തീ പിടിച്ച വിലയായി


അല്ലെങ്കിലും ആ മണ്ണിന് ഇത്രേ മൂല്യം പിൻ കാലത്തുണ്ടാകുമെന്ന് ആർക്കുമറിയില്ലായിരുന്നല്ലോ  . അറിഞ്ഞിരുന്നെങ്കിൽ അച്ഛാച്ചനടക്കം അവിടെ പൂളക്കിഴങ്ങും ,ചക്കരവള്ളിയും,നിലക്കടലയും കൃഷിയിറക്കിയവർ വേലികെട്ടി സ്വന്തമാക്കിയെന്നല്ലോ ...




കുട്ടിക്കാലത്ത് ഒളിച്ചു കളിക്കുന്നതിനിടയിൽ എങ്ങാനും മിച്ചഭൂമിക്കാട്ടിലെത്തിയാൽ അവിടെ നിന്നും രക്ഷപ്പെടുന്നത് വരെ പേടിയാണ് . ഒന്ന് പുറത്തേക്കു വന്നാൽ തോറ്റ ആൾ കാണുമോ എന്ന പേടി ,അവിടെ നിൽക്കുമ്പോൾ  പാമ്പോ ,കുറുക്കനോ ,മറ്റു വല്ല വിഷജന്തുക്കളോ ഉണ്ടാവോ എന്ന പേടി .


പക്ഷെ അതിനിടയിലായിരുന്നു പനമ്പട്ട കൊണ്ടു കുടിലുകെട്ടി കള്ളൻകൃഷ്ണൻ താമസിച്ചിരുന്നത് . കൃഷ്ണനെ സമ്മതിക്കണം പ്രേതത്തെയോ ഭൂതത്തെയോ പാമ്പിനെയോ കുറുക്കനെയോ പന്നിയെയോ ഒന്നിനേം പേടിയില്ല . കൃഷ്ണന്റെ വീട്ടിൽ സാധനങ്ങൾ എന്നു പറയാനും അധികമൊന്നുമില്ല എപ്പോഴും ചെമന്ന കൊടത്തിൽ മുക്കുചേർത്തി വെച്ചിരിക്കുന്ന വെള്ളം ,


രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഗംഗമ്മന്റെ കിണറ്റിന്നോ,പാടത്തെ കിണറ്റിന്നോ കൃഷ്ണൻ വെള്ളം കൊണ്ട് വക്കും. രണ്ടു മൂന്നു ചട്ടികളുണ്ട് ,സ്റ്റീൽ പ്ളേറ്റും, ഗ്ലാസ്സും ,കരണ്ടിയുമുണ്ട്, പിന്നെ അളിഞ്ഞു തുടങ്ങുന്ന ഉള്ളി തൊലിയും ,പച്ചമുളകും , വരണ്ടുണങ്ങി പൊടി വീണ പാതി പൊട്ടിച്ച ഉപ്പ് അടുപ്പിന്റെ അരികിലും കാണാം


രണ്ടു മൂന്നു തേങ്ങാത്തൊണ്ടും ,മട്ട വിറകുകളും അടുപ്പിനരികിലായി അടുക്കി വച്ചിട്ടുണ്ട് , ചിലപ്പോൾ ഈ വർഷം  മൊത്തം കത്തിക്കാൻ കൃഷ്ണന് അതുമതി . അല്ലെങ്കിലും കൃഷ്ണൻ വെക്കുന്നതും കുടിക്കുന്നതും അപൂർവ്വമാണ്


ആരെങ്കിലും പണിക്കു വിളിക്കുമ്പോൾ കൊടുക്കുന്ന ചോറും , ചായപ്പീടികയിലെ എണ്ണ പലഹാരവും ,അല്ലെങ്കിൽ കല്യാണമോ ,മരണമോ ,കാതുകുത്തോ ഉള്ള വീട്ടിലെ സദ്യയോ ഒക്കെയാണ് പുള്ളിയുടെ ആഹാരം ഒപ്പം വയറു നിറയെ വാസുഏട്ടന്റെ ഷാപ്പിലെ കള്ളും പിന്നെ ആരുടെയെങ്കിലും തൊടിയിൽ നിന്നും കട്ട കപ്പയോ ,മധുരക്കിഴങ്ങോ ,തേങ്ങയോ ....


ആ ഒരു മുറി വീട്ടിൽ രണ്ടും മൂന്നും ദിവസം കൂടുമ്പോൾ സോപ്പില്ലാതെ കുളിക്കുകയും , രണ്ടോ മൂന്നോ വസ്ത്രത്തിൽ കൂടുതലില്ലാത്തതും , ആരുമായും അടുപ്പം കാണിക്കാത്തതും എന്നാൽ ആര് വിളിച്ചാലും കൂടെ പോകുകയും ചെയ്യുമായിരുന്ന ഒരു മനുഷ്യൻ താമസിച്ചിരുന്നു ...


ചെറുപ്പം തൊട്ടേ തൊടങ്ങീതാത്രേ കക്കണ ശീലം ,അന്നൊക്കെ പട്ടിണി മാറ്റാൻ വേണ്ടിയായിരുന്നു കട്ടതു് ചക്കയും ,മാങ്ങയും ,തേങ്ങയും ,ഇടയ്ക്കു ചോറും ,വല്യ വീട്ടിലെ പിള്ളാരുടെ കയ്യിലെ പലഹാരങ്ങളും ഒക്കെയായി ...

എങ്കിലും കള്ളൻകൃഷ്ണനെ തന്നെ എല്ലാവരും പണിക്കു വിളിച്ചു "വില തുച്ഛവും ഗുണം മെച്ചവും " എണ്ണ പഴമൊഴി പോലെ . നന്നായി പണിയെടുക്കുമെങ്കിലും മറ്റുള്ളവരെ വച്ചും കൂലി കുറച്ചേ അങ്ങേർക്ക് കൊടുക്കാറുള്ളൂ , അതും വാങ്ങി പോക്കറ്റിലിട്ടു നടക്കും ഒന്നും മിണ്ടാതെ


പിന്നെ മറ്റൊന്ന് കൂടെയുണ്ട് കൃഷ്ണൻ പോയിക്കഴിഞ്ഞാവും വീട്ടുകാർ അറിയുക മുറ്റത്ത് കിടന്നിരുന്ന തേങ്ങയോ ,അടയ്ക്കയോ ,മാങ്ങയോ ,പുളിയോ ഒക്കെ പോയത് . അതല്ലാതെ കൃഷ്ണന്  മറ്റൊന്നും വേണ്ട , എങ്കിലും നാട്ടുകാർക്ക് കള്ള കൃഷ്ണനാണ്

കൃഷ്ണൻ പോയിടത്തു നിന്നും ഒരു കല്ലെങ്കിലും കട്ടോണ്ട് വരുമെന്ന നാട്ടുകാരുടെ വിശ്വാസം ഏതാണ്ടൊക്കെ സത്യവും ആയിരുന്നു .

എന്നാലും അവർക്ക് കൃഷ്ണനെ വേണം മുള്ള് വെട്ടാനും ,വേലി കെട്ടാനും ,തേങ്ങയിടാനും ,തടം കൂട്ടാനും ,വരമ്പ് വെട്ടാനും ,വളമിടാനും ,വിത്തെറിയാനും ,മരം വെട്ടാനും ,വിറകു കീറാനും ,പന്തലിടാനും ,വെപ്പുകാരുടെ കൈ സഹായത്തിനും അങ്ങനെ അങ്ങനെ നീളുന്നു ആവശ്യങ്ങൾ

ഇന്നുമുതൽ ആ കള്ളൻ കൃഷ്ണനില്ല .... കൃഷ്ണൻ ഇല്ലാതാകുമ്പോൾ ആദ്യം അനാഥമാകുന്നത് നാലഞ്ചു തവണ പെറ്റു എല്ലും തോലുമായപ്പോൾ വീട്ടുകാർ തല്ലി ഓടിച്ച പട്ടിക്കായിരിക്കും.

എന്തെന്നുവെച്ചാൽ  അവൾക്കു എന്നും കാൽ ലിറ്റർ പാല് പുലർച്ചെ രാമേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകുമ്പോൾ മിൽമ വിജിയെട്ടന്റെ അടുത്തു നിന്നും മറക്കാതെ വാങ്ങിയിട്ട് വരും .പാത്രത്തിൽ ഒഴിച്ചു കൊടുക്കും . അല്ലാതെ അതിന് ചോറൊന്നും കൊടുക്കാൻ കൃഷ്ണന് ആവില്ല .

കൃഷ്ണൻ വീട്ടിലുള്ളപ്പോൾ കൂട്ട് അവൾ മാത്രമാണ് , ആ കുടിലിനകത്ത് എവിടെയെങ്കിലും ചുരുണ്ടു കൂടിക്കോളും അവൾ .എന്നും കൃഷ്‌ണൻ പണിക്ക് പോകുന്നത് കാണാം , ഇറങ്ങി നടക്കുമ്പോൾ ആരെങ്കിലും വിളിക്കും അവിടെ പോകും അതാണ് പതിവ് . ഇതിനിടയ്ക്ക് വയ്യാതെ പനിച്ചു കിടന്നതോ വരാതിരുന്നതോ ആയ ദിവസങ്ങൾ കുറവായിരുന്നു


ഇനി കൃഷ്ണൻ ഇല്ല . ഇന്നലെ രാത്രി പാമ്പുകടിയേറ്റു കള്ളൻ കൃഷ്ണൻ മരിച്ചു .... പത്തു മുപ്പത് കൊല്ലം ജീവിച്ച ചാളയിൽ കിടന്ന് കൃഷ്ണൻ ചത്തു .  കൃഷ്ണനോടൊപ്പം ഒരായിരം സാഹസിക കഥകൾ കൂടെ കുഴിച്ചു മൂടപ്പെടുകയാണ് ....


സിംഹംപോലുള്ള നായിന്റെ കടിയേൽക്കാതെ നായന്മാരുടെ വീട്ടിൽ കയറി തേങ്ങാ കട്ട കൃഷ്ണൻ .... കുപ്പിച്ചില്ല് പാകിയ മതില് ചാടിക്കടന്ന് വാഴക്കൂമ്പ് പൊട്ടിച്ചെടുത്ത കൃഷ്ണൻ ... പണിക്ക് പോയ വീട്ടിലെ അടുക്കളയിൽ കയറി ചോറു കട്ടു തിന്ന കൃഷ്ണൻ ...പിന്നെ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏൽപ്പിച്ച കള്ളൻ കൃഷ്ണൻ....


ചായക്കടയിൽ വിറകു വെട്ടികൊടുക്കുന്നകൃഷ്ണൻ ...പിള്ളാരെ തോട് കടത്തി വിടുന്ന കൃഷ്ണൻ ...പെണ്ണുങ്ങൾ കുളിക്കുന്നിടത്തേക്കു എത്തി നോക്കാത്ത കൃഷ്ണൻ ...കിട്ടിയ ചോറിൽ പാതി പട്ടിക്കും ,പൂച്ചക്കും ,കാക്കക്കും കൊടുക്കുന്ന കൃഷ്ണൻ .....കോണീച്ച ചുറ്റും  വട്ടമിട്ടു പറക്കുന്ന  കൃഷ്ണൻ ....

ആധാറും , പാൻകാർഡും ,ബാങ്ക് അക്കൗണ്ടും ഇല്ലാത്ത കൃഷ്‌ണൻ ...ഇൻഷുറൻസ് കാർഡിന് വേണ്ടി ഒരിക്കലും ഫോട്ടോ എടുക്കാത്ത കൃഷ്ണൻ ....സ്വന്തമായി സ്ഥലമില്ലാത്ത കൃഷ്ണൻ .... വയറിനു വേണ്ടി മാത്രം ജീവിച്ചുമരിച്ച കൃഷ്‌ണൻ ......


തേങ്ങാക്കള്ളൻ കൃഷ്ണൻ
മാങ്ങാക്കള്ളൻ കൃഷ്ണൻ
നാട്ടാരുടെ സ്വന്തം
കള്ള കൃഷ്ണൻ .......!


തുടരും

ഭാഗം 26

Monday 4 July 2016

അമ്മയെന്ന തിരിച്ചറിവ്

**********************************


ഭാഗം 25

*****************


ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതായിരിക്കും എന്നു തോന്നുന്നു . മറ്റൊന്നും കൊണ്ടല്ല ചിലപ്പോൾ നാളെ പുലരുമ്പോൾ ഇതുപോലെ ജീവിച്ചിരിയ്ക്കാൻ കഴിഞ്ഞില്ലെയെങ്കിലോ എന്നൊരു പേടിയുണ്ട്

ഇപ്പോൾ തന്നെ നേരം ഏറെ വൈകിത്തുടങ്ങി എങ്ങനെ പോയാലും പന്ത്രണ്ടു കഴിയും . വീടിനകത്തെ പ്രഭാഷണം ഇനിയും കഴിഞ്ഞിട്ടില്ല . ഹരിയേട്ടന്റെ ആലോചന വന്നപ്പോൾ ഞാൻ വേണ്ടെന്ന് വെച്ചതിനുള്ള പ്രതികാരമാണ് ഇന്നത്തെ വിഷയമെന്ന് തോന്നുന്നു

ചൂടോടെ കവിളിൽ ഒന്നുകിട്ടി , കേടായ പല്ലൊക്കെ പൊട്ടിപ്പോയി കാണും എന്നു തോന്നി , ഇപ്പോൾ തൊട്ടു നോക്കാൻ പോലും കഴിയുന്നില്ല , തണുത്ത കാറ്റു വീശുമ്പോൾ പോലും വേദനിക്കുകയാണ് എന്തെങ്കിലും കഴിക്കാനും സംസാരിക്കാനും കൂടെ കഴിയില്ലെന്നറിയാം ... കാരണം കവിളിലെ വേദന മാത്രമല്ലാലോ    കഴുത്തിലെയും  കൂടിയാവുമ്പോൾ  ...

തല്ലുന്നതും എനിക്കു  പ്രശ്നമായി  തോന്നിയിട്ടില്ല  , വാക്കുകളാണ്  പ്രശ്നം  ... ചിലപ്പോൾ തോന്നും  ഇവരൊക്കെയെന്താ  കൊടുങ്ങല്ലൂർ  ഭരണിക്ക്  പോകുകയാണോ ... മറ്റു ചിലപ്പോൾ തോന്നും എണ്ണി എണ്ണി കണക്കു പറയാനാണ് എങ്കിലെന്തിനാണ് വളർത്തിയത് എന്ന്


കാണുന്നവർക്ക് ചിരിക്കാനുള്ള വിഷയമായി മാറുകയാണ് ഞാനെന്ന് എനിക്കറിയുന്നുണ്ട് ..വേലിക്കപ്പുറത്ത് ബഹളങ്ങൾ കാതോർത്തു ഇരുട്ടിന്റെ മറവിൽ ആരൊക്കെയോ നിൽക്കുന്നുണ്ടാകും അവർക്കു നാളെ ചർച്ച ചെയ്യാനുള്ള ചൂടേറിയ വിഷയമാണല്ലോ ...   അതുകൊണ്ടു തന്നെ  നാളെത്തെ പുലരിയെ ഞാൻ പ്രതീക്ഷിക്കുന്നുമില്ല .


ഞാൻ വെറുമൊരു ഭീരുവെന്നു ആര് വേണമെങ്കിലും പറഞ്ഞോട്ടെ ഈ സ്ഥാനത്തൊന്നു നിൽക്കുമ്പോൾ അവർക്കുമത് മനസ്സിലാകും .... മരണമല്ലാതെ മറ്റൊരു പ്രതിവിധിയെയും ഞാൻ തേടുന്നുമില്ല ... ഒരു ഒളിച്ചോട്ടം ...ജീവിതത്തിൽ നിന്നും അതു ഏറെ പ്രതീക്ഷിച്ചാണ് .

ചെവിയൊന്നു പൊട്ടി പോയാൽ എന്ന് തോന്നുകയാണ് .... കൈ തരിച്ചു വരുന്നു ...കണ്ണു നിറഞ്ഞും ഒപ്പം ദേഷ്യം കൂടിയും ...എല്ലാം അടക്കിപ്പിടിച്ചിനിയെത്രനാൾ നിൽക്കുമെന്നറിയുന്നില്ല . 

ബീയറിന്റെയും ഇറച്ചിയുടെയും ശർദ്ധിച്ചതിന്റെയും എല്ലാം കൂടിയുള്ള മണം ഏറെ അസഹനീയമായിരിക്കുന്നു... പാതിക്ക്‌ വെച്ചു മതിയാക്കി വലിച്ചെറിയപ്പെട്ട ചോറ്റുവറ്റുകളിൽ ഈച്ചയും ഉറുമ്പും നിറഞ്ഞിരിക്കുന്നു .

കുറച്ചു കാലമായി ചിക്കെനോടുള്ള വെറുപ്പ്‌ തുടങ്ങിയതും ഇതുപോലുള്ള രാത്രികളുടെ ഓർമയിൽ തികട്ടി വരുമ്പോഴാണ് ... കണ്ണു നിറയുന്ന രാവുകൾക്കെല്ലാം മദ്യത്തിന്റെ മണമായിരുന്നല്ലോ ...

ഈ അവസ്ഥ കാണുമ്പോൾ അമ്മയോട് എനിക്കു ബഹുമാനം കൂടുകയാണ് പലപ്പോഴും .
ഒരു മകൾ എന്ന നിലയ്ക്ക് അപ്പുറത്ത് മറ്റൊരു സ്ത്രീയുടെ കണ്ണിലൂടെ നോക്കി കാണുമ്പോൾ അവരോളം ത്യാഗം ഞാനാരിലും കണ്ടിട്ടില്ല .

ഇവിടെയടുത്തുള്ള ഓരോ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് ...അടിപിടികളിൽ അവരെ എത്താറുണ്ട് ..എങ്കിലും അവയ്‌ക്കൊക്കെ നീളം കുറവാണ് . ഇവിടെത്തെ അതുപോലെയാണ് ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നുറപ്പിച്ചവരെ ഒരുമിച്ചു താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്കു ഒപ്പം മക്കളെ ഓർത്തു മാത്രം എല്ലാം നിശബ്ദം സഹിക്കുന്ന അവരെ അല്ലാതെ റോൾ മോഡലായി കാണാനും ആരുമില്ല

എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും കാര്യമില്ലാത്ത കാര്യങ്ങൾക്ക് ഭർത്താവുവിനോട് പിണങ്ങി പോകുന്നവരുട് .. വീട്ടിലെ പ്രശ്നങ്ങൾ കാരണവും മറ്റു സുഖങ്ങൾ തേടിയും പരസ്ത്രീ /പുരുഷ ബന്ധം കൊണ്ടു നടക്കുന്നവരുമുണ്ട് ...

പക്ഷെ അവരെല്ലാം സഹിക്കുന്നു നാളെയെക്കുറിച്ചു അവർക്കേറെ പ്രതീക്ഷയുണ്ട് ... ആ പ്രതീക്ഷയാണ് ഞങ്ങളീ മക്കൾ ....പാഴാക്കിയെങ്ങനെ കളയും ഞാൻ ....എന്നാലും ജീവിക്കാൻ ആരും സമ്മതിക്കാതിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്

മനുഷ്യനല്ലേ ആഗ്രഹങ്ങളും മോഹങ്ങളും ഏറെയുള്ള മനുഷ്യൻ .. എന്നും വേദനിച്ചുമാത്രം കഴിയുവാനാരും ഇഷ്ടപ്പെടില്ല . കഴിഞ്ഞ ദിവസത്തെ പോലെ പോലീസിനെ വിളിക്കേണ്ടി വന്നില്ല എന്നൊരു ആശ്വാസം മാത്രമേയുള്ളൂ ...ആക്രമണത്തിന് കുടിച്ചത് കൂടിയത് കൊണ്ടാവും തീവ്രത കുറഞ്ഞുപോയത്

എനിക്കിനിയെഴുതാൻ വയ്യ ... ചിലപ്പോഴിത്‌ അവസാന ഡയറി ആയിരിക്കുമോ എന്റെ ....


ജനുവരി 6
**************

ഇന്നലെ രാത്രിയിലെപ്പോഴാണ് ഉറങ്ങിപ്പോയതെന്നു അറിയില്ല . എഴുന്നേറ്റു വരുമ്പോൾ പതിവുപോലെ അമ്മ ചായ സ്റ്റീൽ ഗ്ളാസ്സ്സുകളിൽ ഒഴിക്കുന്നു ... അനു അടുത്തു തന്നെയിരിപ്പുണ്ട് ....ഇന്നലത്തെ കോലാർഹലങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല അവൻ ഇതുവരെ ...ചായയ്ക്ക് കൂടെ കഴിക്കാൻ ഒന്നുമില്ലെന്ന പരാതിയാണവന് ....

വിനു നേരത്തെ എഴുന്നേറ്റു കുളിക്കാൻ പോയിക്കാണും , അവന് ഇന്ന് പണിയുണ്ടോ എന്ന് നോക്കിയിട്ടു വന്നിട്ടു വേണം പണിക്കു പോകണോ ക്ലസ്സിൽ പോകണോ എന്ന് തീരുമാനിക്കാൻ , ഇത്തവണ അവൻ പ്ലസ് ടു ആണ് , എന്റെയൊപ്പം പഠിച്ചതാണ് എങ്കിലും രണ്ടു വർഷം തോറ്റതും ,പിന്നെ ഒരു വർഷം പത്തു കഴിഞ്ഞു പണിക്കു പോയതും കൂടിയായപ്പോൾ ഇത്ര വ്യത്യാസമായി

അവൻ പഠിക്കുന്നതിനു ഒപ്പം എന്നെയും പഠിക്കാൻ സഹായിക്കുന്നു , എത്ര തവണ പുസ്തകങ്ങൾ വാങ്ങാനും ,പേനയ്ക്കും ,ഫോട്ടോസ്റ്റാറ് ഇടിക്കാനും ,ബസ് ചാർജ് നും ഒക്കെയായി അവന്റെ വിയർപ്പ് എനിക്കായി പാഴാക്കി .... ഇതിനെല്ലാം എന്നാണ് ഒരു കടം വീട്ടൽ ഉണ്ടാകുന്നത് എന്നറിയില്ല ...

അമ്മയുടെ മുഖത്തു ഇന്നലെ അടികൊണ്ട പാടുണ്ട് ,,, അതു കണ്ടപ്പോൾ ഞാൻ എന്റെ കവിളിലും തൊട്ടു നോക്കി ...ഇല്ല വേദന തോന്നിക്കുന്നില്ല എന്നേയുള്ളൂ ഇപ്പോഴും പൊങ്ങി കിടപ്പുണ്ട് ചുവന്നു തുടുത്ത്...ഇന്ന് ക്ലസ്സില്ലാത്തത് നന്നായി .

എന്നെക്കണ്ടതും വെള്ളം കൊണ്ടുവരാൻ പറഞ് ഏൽപ്പിച്ചു അമ്മ പണി തുടർന്നു , മുഖം കഴുകി കുടമെടുത്ത് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ശാന്തവല്യമ്മ വേഗത്തിൽ നടന്നു വരുന്നത് കണ്ടു

വേലിച്ചുവടിൽ നിന്നും അമ്മയോട് വിളിച്ചു പറഞു  "ലതേ നമ്മന്ടെ കള്ളൻ കൃഷ്ണൻ ചത്തു " ...

"ഇപ്പൊ ?" അമ്മയുടെ ഭീതിജനകമായ ശബ്ദം കേട്ടപ്പോൾ വല്യമ്മ ആദ്യം  വാർത്ത എല്ലാവരിലും എത്തിക്കുന്ന തൃപ്തിയോടെ പടികടന്നു വന്ന് വിശദീകരിക്കാൻ  തുടങ്ങി . ആദ്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ...പിന്നെ പെട്ടെന്ന് കണ്ണു നിറയുന്നത് പോലെ തോന്നി ....

"കള്ളൻ കൃഷ്ണൻ ..." എനിക്കാരായിരുന്നു....


തുടരും ......

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...