Saturday 23 April 2016


പതിനൊന്ന്





രഥോൽസവം


അല്ലെങ്കിലും വീട്ടിൽ നിന്നും രാത്രിയോടടുക്കുന്ന നേരത്ത് വരുമ്പോൾ ഇത്തരം കാഴ്ചകളൊന്നും കാണാൻ  കഴിയില്ല,  പ്രതേകിച്ചു രഥങ്ങളുടെ ഭംഗി , പിന്നെയൽപ്പസ്വൽപം കാണാൻ കൊള്ളാവുന്ന ചേട്ടന്മാർ

വൃത്തിയായി മണ്ണ് തേച്ചതും  കോണ്ക്രീറ്റ് ചെയ്തതുമായ മുറ്റങ്ങളിൽ അരിമാവുകൊണ്ടും,മഞ്ഞൾപ്പൊടിയും,കുങ്കുമവും കൊണ്ടും പിന്നെ അല്പം കൂടി മോഡേൺ ആയവർ കോലം വരയ്ക്കാനുള്ള പൊടിയിൽ  വൈവിധ്യമായ  കളർ മിക്സ്‌ ചെയ്തും സാധാരണയും, രംഗോലി ചിത്രങ്ങളും, മോഡേൺ ആർട്ടുകളും  ഭംഗിയായി വരച്ചു വെച്ചിരിക്കുന്നത് അഗ്രഹാരങ്ങളിലെ മാത്രം  കൌതുക കാഴ്ചയാണ് .

ചിലപ്പോഴെല്ലാം ചിത്രത്തിന് മുന്നിൽ നിന്നും മാറാൻ കഴിയാത്ത വണ്ണം എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ .അതിന്റെ വരകളിലൂടെ മനസ്സുപതിപ്പിച്ചു നോട്ടുബുക്കിന്റെ പേജിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ "നാലുദീപമുള്ള " കോലമല്ലാതെ മറ്റൊന്നും എനിക്ക് വഴങ്ങില്ല . ലോകമറിയാതെ പോയ അടുക്കളപ്പുറത്തെ  കലാകാരന്മാരുടെ കൈകൾക്ക് അഭിനന്ദനങ്ങൾ


ഞങ്ങൾ കാഴ്ചകൾ കണ്ടും തമ്മിലടിച്ചും കോളേജ് വിശേഷങ്ങൾ പങ്കുവയ്ച്ചും ചരിത്രം തിരഞ്ഞും ആസ്വദിച്ചും നടന്നു .  രണ്ടും മൂന്നും കൂടിയ മൊക്കുകളിൽ എല്ലാം കളിപ്പാട്ടങ്ങളും, പൊരിയും അലുവയും ,കൊലുമിട്ടായിയും ,കരിമ്പും തകൃതിയായി വിറ്റഴിയുന്ന താൽക്കാലിക കടകൾ. ഈ കാലത്ത് പൊതുവെ പകലിനും ചൂട് കുറവാണ് അതൊരു അനുഗ്രഹം തന്നെയാണ് ഉത്സവം കാണാൻ വരുന്നവർക്കും അവിടെ ജീവിതമാർഗം തേടിയെത്തുന്നവർക്കും.


ഗ്രാമത്തിലെ വീടുകൾ ഞങ്ങളുടെ പട്ടിണി ഉൾനാടൻ സാധാരണ ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാണ് . അടുപ്പിച്ചടുപ്പിച്ചുള്ള വീടുകളും , നമ്പൂതിരി സഭ കൂടാനുള്ള തിണ്ണകളും , രണ്ടും മൂന്നും നിലയും , വീടിനകത്ത് കിണറും  , ഓരോ സ്ട്രീറ്റിലും അമ്പലങ്ങളും കല്പടവുകളോടെയുള്ള കുളങ്ങളും കിണറുകളും  ..അതിലൂടെ നടക്കാൻ എന്തെന്നറിയാത്ത സുഖമാണ് . ക്ഷേത്രപ്രവേശന വിളംബരം ,തൊട്ടുകൂടായ്മ നിര്ത്തലാക്കിയത് തുടങ്ങിയവ കാരണം സാധാരണക്കാരനുണ്ടായ ഗുണം .

പണ്ടൊക്കെ പറഞ്ഞു കേട്ടതുപോലെ അഗ്രഹാരവീഥിയുടെ പരിശുദ്ധി വിളിച്ചറിയിക്കാൻ എന്നോണം ചില വീടുകളിൽ നിന്നും പാട്ട് പഠിപ്പിക്കുന്നതിന്റെയും ചിലയിടത്ത് നിന്നും ശബ്ദം കുറച്ചു വെച്ച ശാന്തമായ സംസ്കൃതഗാനങ്ങളും കേൾക്കാം. മലയാളികൾ ആണെന്നാലും തമിഴിന്റെ സ്വാധീനം മറ്റു ജില്ലകളെ വെച്ചും കൂടുതലെന്ന് തോന്നുന്നത് ഈ ആഗ്രഹാരവീധിയിലൂടെ നടക്കുമ്പോഴാണ് .മടക്കിക്കുത്തിയ പതിനെട്ടുമുഴം ചേലയും ,മുണ്ടും കുടുമയും സൂക്ഷിക്കുന്നവരും ഇപ്പോഴുമുണ്ട് .


അതിലേറെ ഞങ്ങളെ പോലുള്ള സാധാരണക്കാരെ ഏറെ അസൂയാലുക്കൾ ആക്കിയിരുന്നത് അവിടത്തെ പെങ്കുട്ടികളുടെ ഭംഗിയെ കുറിച്ചും പരിശുദ്ധിയെകുറിച്ചും എല്ലാവരും പുകഴ്ത്തി പറയുമ്പോഴാണ് . സത്യം പറഞ്ഞാൽ ഞങ്ങളും നോക്കി നിന്നു പോകാറുണ്ട് , നീണ്ടമുടിയും ,കാതിലെ ജിമിക്കിയും ,പട്ടുപാവാടയോ ദാവണിയോ അണിഞ്ഞും, പിന്നെ നന്നായി കിലുങ്ങുന്ന പാദസ്വരവും ,വെളുത്തു തുടുത്ത മുഖവും  ...പിന്നെ കുറച്ചു ആഭരണങ്ങളും കൂടെ ആവുമ്പോൾ അല്ലെങ്കിലും ആരാ നോക്കിപോകാതിരിക്കുന്നത്


ആ സമയത്ത് ഞങ്ങൾ ഞങ്ങളിലേക്ക് നോക്കും എത്ര പാടിയാലും നന്നാവാത്ത ശബ്ദം , അവരെപ്പോലെ ഒരിക്കലും പതുക്കയോ മനോഹരമായോ സംസാരിക്കാനോ ചിരിക്കാനോ കഴിയാത്തത് ,


കല്യാണം ആയാൽ പോലും പൊന്നുണ്ടാക്കാൻ ഓടി നടക്കുന്ന പാവപ്പെട്ട വീട്ടുകാർ ..ആധാരവും,മറ്റു സാധനങ്ങളും കൈ വായ്പയും ,ചിട്ടിയും ,ബ്ലേഡുകാരും  ഉള്ളതുകൊണ്ട് നടക്കുന്ന വിവാഹങ്ങൾ ആയിരുന്നു മിക്കതും .

എങ്ങോട്ടെങ്ങിലും പോകുമ്പോൾ ചുവരിലെ ആണിയിൽ തൂക്കി വെച്ചിരിക്കുന്ന റോൾഡ് ഗോൾഡ്‌ചെയിൻ  "മുക്കാൻ " (ഗോൾഡ് കവറിങ്  ) കൊടുക്കാത്തതിൽ പരിഭവം പറഞ്ഞു കഴുത്തിലെ കറുത്ത ചരടിനോട് ഒപ്പം അതും അണിഞ്ഞ് ,പണ്ടെങ്ങോ ഏതോ കല്യാണത്തിന്  വാങ്ങിയ സാരിയും ഉടുത്ത് പോകുന്ന അമ്മമാരോട് എങ്ങനെ പറയുമായിരുന്നു " ഞങ്ങൾ ഈ മുത്തുമാലയ്ക്കു പകരം അതുപോലെ ഉള്ളത് തന്നൂടെ എന്ന്"


കാട്ടിലും മേട്ടിലും അലഞ്ഞു തിരിഞ്ഞും ഇവിടുത്തെ നല്ല പൊടിക്കാറ്റിൽ വിറക് പെറുക്കി വെച്ചും കാലിൽ കുത്തിയ മുള്ളിനെ വലിച്ചൂരി കളഞ്ഞും  ഓടി നടന്നിരുന്ന വീട്ടിലെ ആളുകൾക്കും കറിവെക്കാനും  ചേർത്ത് വാങ്ങുന്ന നൂറും നൂറ്റമ്പതും ഗ്രാം വെളിച്ചെണ്ണയ്ക്ക് ഞങ്ങളുടെ മുടിയെ അതുപോലെ സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല . വെലിയിൽന്റെ ഉറ്റ തോഴരായത് കൊണ്ടായിരിക്കും പാലിന്റെ നിറവും ഇല്ലായിരുന്നത് .


 ആണ്ടിലൊരിക്കൽ എടുക്കുന്ന വസ്ത്രത്തിനായി കാത്തിരുന്നവർക്ക് അതൊക്കെ കാഴ്ചകൾ മാത്രമായിരുന്നു എന്നറിഞ്ഞിട്ടും അതുപോലെ ഒന്ന് എത്ര മോഹിച്ചിരുന്നു ...

ഞങ്ങളെ കാണുമ്പോൾ മുഖം  തിരിച്ചു നടക്കുന്നവരെ ആരാധനയോടെ കണ്ടത് ഓർക്കുമ്പോൾ പിന്നീട് ഒരുപാട് പുച്ഛം തോന്നിയിട്ടുണ്ട് എന്നോട് തന്നെ . പിന്നെ ഇത്തിരി  സങ്കടം വരുന്നത് കൂട്ടുകാരന്മാാരും ,സിനിമയിലും ,പുസ്തകങ്ങളിലും അവരെ മാത്രം പുകഴ്ത്തുന്നത് കാണുമ്പോഴാണ് , സാധാരണക്കാരായ ഞങ്ങളും ഇവിടെ ജീവിച്ചിരുന്നു എന്ന് അവരാരും കാണാതെ പോയത് എന്താണാവോ ...സൗന്ദര്യസങ്കൽപങ്ങളിൽ അവരെല്ലാം കണ്ട അഴകുകൾ ഞങ്ങൾക്ക് അന്യമായിരുന്നത് കൊണ്ടോ

എന്നിട്ടും വീണ്ടും വീട്ടിൽ തമ്മിൽത്തല്ലി വഴക്കിട്ട് മുഖം വീർപ്പിച്ച് (എന്നാലും അന്നൊന്നും വീട്ടുകാർ അത് കാര്യമാക്കിയിരുന്നില്ല എന്നത് വാസ്തവം .) കണ്ടിട്ടോ എന്തോ പെട്ടെന്ന് പൊട്ടി പോകുന്ന കുപ്പിവളയ്ക്കു പകരം റബ്ബർ വളയും ,ഇരുമ്പ് വളയും ,അല്ലെങ്കിൽ പെട്ടെന്ന് അഴിക്കാൻ കഴിയാത്ത കുപ്പിവള ആയിയമ്മ (വള വിക്കാൻ വരുന്നവർ) തന്നെ ഇട്ടു തരും ..മാസങ്ങളോളം അതങ്ങനെ തന്നെ കിടക്കും ...... ആ അഭിമാനത്തിൽ ഉത്സവം കാണാൻ പോകും ....


ഓർമ്മകൾ പങ്കുവയ്ച്ചു പിന്നെയും പിന്നെയും മുന്നോട്ട് നടന്നപ്പോൾ രമ്യയ്ക്ക് പടക്കം പൊട്ടുന്നത് അടുത്തുനിന്നും കേട്ടുണ്ടായ ഞെട്ടൽ മറ്റുള്ളവരിലേക്കും വ്യാപിക്കും മുന്നേ ഞങ്ങൾ അമ്പലപ്പറമ്പിൽ നിന്നും പിന്തിരിഞ്ഞു , കൊടുവായൂർ രഥോത്സവമെന്ന ഒരേടുകൂടി കലാലയഓർമകളിൽ ചേർത്തുവച്ചുകൊണ്ട്.







Friday 15 April 2016

part - 10

പുതുവർഷം
----------------


ധൈര്യത്തോടെ വേലിചാടി ആദ്യം കടന്ന അനു അമ്മയെ കണ്ട് പതറി നിൽക്കുന്നത് ഇരുട്ടിന്റെ മറവിൽ  കാണാതെ ഞാനും ചാടിക്കടന്നു ,അമ്മയെ കണ്ടതും ഞാനും പതറിപ്പോയി . പാതിരാത്രി വേലിചാടി വീട്ടിലേക്ക് വരുന്ന പെൺകുട്ടിയോട് ഒരമ്മയ്ക്ക് എന്തുവേണമെങ്കിലും പറയാം . പക്ഷെ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല

 " പരിപാടിയൊക്കെ കഴിഞ്ഞോ ?'"

 എന്ന ചോദ്യത്തോടെ 'അമ്മ ഞങ്ങളുടെ മുന്നിൽ വലിയൊരാളായി കാണപ്പെട്ടു , ദൈവത്തിനും മീതെയൊരാൾ . കട്ടിലിന് ചുവടെ നിന്നും ഏതോ ബ്രാണ്ടിയുടെയും ശർദ്ധിച്ചതിന്റെയും ചിക്കെൻ കറിയുടെയും രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു . അത്രനേരമുണ്ടായിരുന്ന സന്തോഷം മുഴുവൻ ആവിയായി പോയതുപോലെ ഞാനും അനുവും അൽപനേരം മുഖത്തോടുമുഖം നോക്കി നിന്നു

പായവിരിച്ചു കിടക്കാൻ തുടങ്ങുമ്പോൾ 'അമ്മ അനുവിന്റെ അപ്പുറത്തായി വന്നുകിടക്കുന്നത് കണ്ടു. കാര്യമായി അടിപിടി നടന്നതിന്റെ ലക്ഷണം ഉണ്ട് . ഈ സമയത്ത് ഞങ്ങളിവിടെ വേണമായിരുന്നു എന്നൊരു കുറ്റബോധം ഉണ്ടെങ്കിലും അതിനപ്പുറം വർഷത്തിൽ പാതിയോളം ദിവസവും അരങ്ങേറുന്ന ഈ കലാപരിപാടിക്കുവേണ്ടി വർഷത്തിൽ അൽപനേരം മാത്രം നീടുനിൽക്കുന്ന സന്തോഷത്തെ നശിപ്പിക്കുവാൻ തോന്നിയില്ല .
ഒരുവശത്ത് മാനം മുട്ടെ സ്വപ്നം കാണുന്ന മക്കൾ , ഒരുവശത്ത് മൂക്കുമണ്ണിൽ മുട്ടെ കുടിക്കുന്ന ഭർത്താവ് , അതിനിടയിൽ എന്തെന്നറിയാതെ ഒരമ്മ . സ്ത്രീസ്വാതന്ത്രമൊക്കെ ആദ്യമെത്തേണ്ടത് ഗ്രാമങ്ങളിലെ അടുക്കളപ്പുറങ്ങളിലാണ് എന്ന് ആരുചിന്തിക്കാൻ


പുതിയദിനം തുടങ്ങിയതിന്റെ സന്തോഷവും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ച മൂടാപ്പും പുതിയ ഡയറിയിൽ എഴുതിയാലോ തോന്നിയതാണ്. പക്ഷെ ലൈറ്റ് ഇട്ടാൽ പ്രശ്നമാകും ,ഞങ്ങൾ രണ്ടും  ആരോടും  പറയാതെ പോയതിന്റെ വിചാരണ പുലരും വരെ നീണ്ടുനിന്നെന്നും വരാം .

 മണ്ണെണ്ണ വിളക്ക് എടുക്കാൻ പോവണം എന്നുണ്ടെങ്കിൽ വാതിലോരത്തു കിടക്കുന്ന അമ്മയെ ചാടിക്കടന്ന്  പോകണം, അത് പ്രശ്നമാണ് .പരിപാടി കഴിഞ്ഞു വീടെത്തി കിടക്കും വരെയും അനുഭവിച്ച ടെൻഷൻ ഞങ്ങൾക്കേ അറിയൂ .


ജീവിക്കാൻ വയ്യാതെ മരണത്തെ സ്വയം വരിച്ചവർ ഒരുപാടാണ് ഞങ്ങൾക്ക് ചുറ്റും , പാമ്പ് കടിച്ചുമരിച്ചവർ , പനിവന്ന് മരിച്ചവർ , അപകടത്തിൽപ്പെട്ട് മരിച്ചവരെന്ന് ആ ലിസ്റ്റ് നീണ്ടുപോകും . അതുകൊണ്ടുതന്നെ പെൺകുട്ടികൾ പുറത്തിറങ്ങുന്നതിന് നാടൊട്ടുക്കും വിലക്കാണ് , എങ്ങനെയേലും വല്ല ബാധയും കൂടിയാൽ ആര് കെട്ടിയെടുക്കും എന്ന പേടി . വല്യ തറവാടാല്ലാത്തോണ്ട് "ഗന്ധർവ്വൻ ,യക്ഷി " എന്നിവയെ അധികം ഭയപ്പെടേണ്ടതില്ല .



എന്നാൽ എനിക്കൊന്നിനെയും പേടിയില്ല . ഇത്തിരിയെങ്കിലും ഭയമുണ്ടെങ്കിൽ അത് ജീവിച്ചിരിക്കുന്നവരെ മാത്രമാണ് . പാത്തും പതുങ്ങിയും വന്ന് മനസ്സിലൊരു കരടായി ബാക്കി നിൽക്കുന്നവരെ . നാട്ടിലെ വയസ്സായ പ്രമുഖ തള്ളമാരുടെ സദസ്സുകളിൽ ഈ രാത്രിയാഘോഷം വൈകാതെ വിഷയമാകും , വല്ലപ്പോഴും കഥ പറഞ്ഞുതരുന്ന ഇഷ്ടമുണ്ടെങ്കിലും അമ്മയോട് എന്തുകണ്ടാലും വന്ന് ഏഷണികലർത്തി പഴിയെടുക്കുമ്പോൾ ദേഷ്യം വരും . ഈ തള്ളമാരാണ് നാട്ടിലെ പ്രധാന ഏഷണിക്കാരും അസൂയാലുക്കളും വിദൂഷകരും


 "ഇന്നുരാവിലെ  പതിവുപോലെ അമ്മയുടെ ചീത്തകേട്ടു എണീച്ചു ". ഇനിയെന്നും ഡയറിയിൽ ആവർത്തിക്കേണ്ട വാചകം ഇതാണ്. ഇന്നുപുലർച്ചെ വന്നുകിടന്നതും ഉറങ്ങാത്തത്തിന്റെയും ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ടായിരുന്നു ഇന്ന് . പക്ഷെ പെൺകുട്ടികൾക്ക് "അന്യന്റെ വീട്ടിൽ ചെന്നുകയറേണ്ട പെണ്ണാണ് " എന്ന ലേബലിൽ നിന്നും മോചനമില്ലാത്തോണ്ട് സൂര്യനെത്തും മുന്നേ ഉണർന്നു .


സമയം ആറുമണിയോടടുത്തിരുന്നു . ആറെകാലൊക്കെ ആവുമ്പോഴേക്കും കുളത്തിൽ ആണുങ്ങളുടെ തിരക്ക് വരും അതിനുമുന്നെ കുളിച്ചു വരണം  ,ഇന്നുമുതൽ അഞ്ചു മണിക്ക് എണീക്കണം പഠിക്കണം എന്നുള്ള ശപഥം ആദ്യ ദിനം തന്നെ പൊളിഞ്ഞ സങ്കടം ഉണ്ടായിരുന്നു .


രാവിലെ കോളേജിൽ പോകുന്ന നേരം ആയപ്പോൾ പണിയൊക്കെ പതുക്കെയായി മനസ്സ് സ്വപ്നത്തിലും ഇന്ന് അവർക്കൊക്കെ ലീവായിരിക്കും  ആൽത്തറയിൽ അയാളെ കാണാതിരിക്കില്ല   മനസ്സിൽഉറപ്പിച്ചാണ് ചെന്നത് പക്ഷെ മെയിൻ റോഡിലേക്കുള്ള വളവ് തിരിഞ്ഞപ്പോഴേ അവിടെ കാണാതായപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നി നടത്തം പതുക്കെയാക്കിയതെയുള്ളൂ . അകലെ നിന്നും "ഗുരുവായൂരപ്പൻ(ബസ്‌ ) വരുന്നുണ്ടായിരുന്നു , പിന്നെ ഓടി പോയി കയറി കോളേജിൽ എത്തുന്നത് വരെയും കാണാതെ പോയ വിഷമം ഉണ്ടായിരുന്നു മനസ്സിൽ . കാണാതിരിക്കാനും വയ്യ പറയാനും വയ്യ വല്ലാത്തൊരു അവസ്ഥ തന്നെ പ്രേമം പിടിപെട്ടാൽ


കോളേജിൽ നല്ല തിരക്കായിരുന്നു  ഞങ്ങളുടെ അവസാനത്തെ ആഘോഷമാണ് . വാർഷികപ്പരീക്ഷകൾ സെമസ്റ്ററിലേക്ക് വഴിമാറിയ പുതുതലമുറയ്ക്ക് വഴിമാറി ഞങ്ങൾക്ക് പിന്തിരിയാൻ നേരമായെന്നുള്ള ഓര്മപ്പെടുത്തലാണോ ഈ പുതുവർഷമെന്ന് ഞാൻ ഭീതിയോടെ ഓർമ്മിക്കുന്നു .

ഇവിടുത്തെ ശിവമല്ലിയും , ഗുൽമോഹറും , വാകപ്പൂവും ഇല്ലാത്ത വഴികളിലൂടെ നടക്കേണ്ടി വരും ...
യൂക്കാലിപ്റ്റസ് മരങ്ങളുടെ എണ്ണമെടുക്കാൻ പറ്റാത്ത ദിവസങ്ങൾ ...
തേക്കിൻ പുഴുക്കളെ പേടിക്കേണ്ടാത്ത ദിനങ്ങൾ ...
ഇലന്തിക്കായ പഴുക്കുന്നതും കാത്തിരിക്കേണ്ടാത്ത വേനലുകളാവും ഇനിയെല്ലാം
കാറ്റാടിമരങ്ങളും കരിമ്പനകളും ചുടലിച്ചെടികളും കൊടുക്കാപ്പുളിമരവും കാലമെത്ര കഴിഞ്ഞാലും ആ ശോകനാശിനി തീരത്തുണ്ടാവുമോ
ഇവിടെ ജീവിച്ചു സന്തോഷിച്ചു പോയ ഓരോ കാലഘട്ടത്തിന്റെയും കഥ പറയാൻ
അതോ ഹെറാക്കിളീറ്റസിന്റെ വാക്കുപോലെ " ഈ പുഴയും ഒഴുകിപ്പൊമോ ?"

ഹോ എനിക്ക് പേടിയാവുന്നു . ഈ കലാലയമില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ , പക്ഷെ അംഗീകരിച്ചേ മതിയാവൂ ഈ മുത്തശ്ശിമരത്തണലിൽ മൂന്നുമാസം കൂടി ശേഷിക്കെ ആഗ്രഹങ്ങളെല്ലാം വ്യാമോഹങ്ങളാണെന്ന്.


 കയ്യിലുള്ളതെല്ലാം എടുത്ത് പിരിവിട്ട് കേക്കുവാങ്ങി മുറിച്ചു , പക്ഷെ പാതിപോലും ആരുടേയും വയറ്റിലെത്തിയില്ലെന്ന് മാത്രം . പാവം കേക്കിന് മുഖസൗന്ദര്യം കൂട്ടാനും വാഷ് ബേസിനിൽ ഒഴുകിപ്പോകാനും ചവറ്റുകുട്ടയിൽ പേപ്പറിൽ പറ്റിപ്പിടിച്ചുകിടക്കാനുമാണ് വിധി .

വികാരഭരിതമായ ഗിഫ്റ്റുകൈമാറൽ ചടങ്ങുകഴിയുമ്പോൾ കഴിഞ്ഞ രണ്ടുതവണത്തേയും പോലെ എല്ലാവരും എന്റെ സമ്മാനം കണ്ട് ഞെട്ടി . ഇരുപതുകടന്ന സുഹൃത്തിന് അൻപതുരൂപന്റെ ബാറ്റും പോലും ഞാനല്ലാതെ ആരാണ് നൽകുക അല്ലെങ്കിലും . ചിലപ്പോൾ കുട്ടിക്കാലത്ത് ഏതെങ്കിലും ഉത്സവപ്പറമ്പുകളിൽ നിന്നും അങ്ങനെയൊരെണ്ണം മോഹിച്ചിട്ടും കിട്ടാതെ വന്ന ബാല്യത്തിൽ നിന്നും ഏറെ ദൂരത്തെത്തിയെന്ന ഓർമപ്പെടുത്തലിനായി ഇതിലും നല്ലൊരു സമ്മാനം ഞാൻ വേറെ കണ്ടില്ല .

പിടിച്ചുപറിയും കയ്യിട്ടുവാരലും പങ്കുവയ്പ്പും ഒക്കെയായി ഉച്ചഭക്ഷണവും കഴിഞ്ഞശേഷം ഞങ്ങളെല്ലാവരും കൂടെ രഥോത്സവം കാണാൻ വന്നു, ഞങ്ങളുടെ കലാലയജീവിതത്തിലെ അവസാനനിമിഷങ്ങളെ ആഘോഷിക്കാൻ ഞങ്ങൾ കണ്ടെത്തിയ മാർഗമാണ് ചുറ്റുമുള്ള എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുക . വരണ്ട പാലക്കാടൻ മണ്ണും ചുടുകാറ്റും ആവേശമൊട്ടും കുറയാത്ത ജനങ്ങളും കൗതുകം തന്നെ . ക്‌ളാസ്സിലെ പതിനഞ്ചുപേരും കട്ട് ചെയ്തതുകൊണ്ട് ബാക്കിയുള്ള അഞ്ചാറുപേർക്കായി ആരും പഠിപ്പിക്കില്ല എന്നൊരു വിശ്വാസവുമുണ്ട് .


ദേവരഥങ്ങൾ പ്രദക്ഷിണം വെക്കുന്ന അഗ്രഹാര വീഥിയിലൂടെ ജാതി - മത ഭേതമില്ലാതെ ഞങ്ങൾ നടന്നു നീങ്ങി ...




തുടരും

.ഇത് വെറും സാങ്കൽപികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരുവിധ ബന്ധവുമില്ല .
 part- 9

പുതുവർഷം
------------------




പറഞ്ഞിട്ട് കാര്യമില്ല പെണ്ണായി പോയില്ലേ

പാതിരാവിനെ പേടിക്കേണ്ട പെണ്ണ്

ഇഷ്ട്ടങ്ങളെ ത്യജിക്കേണ്ട പെണ്ണ്

സ്വപ്നം കാണാൻ അവകാശമില്ലാത്ത പെണ്ണ്

സദാചാരം കൂട്ടിലിട്ടടച്ച പെണ്ണ്

അടിമയായി മാത്രം കഴിയാൻ ഉള്ളതെന്ന് കരുതുന്നവരുടെ ഇടയിലുള്ള പെണ്ണ്

പ്രസവിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും എന്ന് മാത്രം ചരിത്രവും വിധിയെഴുതിയ പെണ്ണ്

ആണിന്റെ കൂട്ടും അടുക്കളയും മാത്രം അടിച്ചേൽപ്പിക്കപ്പെട്ട പെണ്ണ്

അത് നാട്ടിൻ പുറത്താവുമ്പോൾ കോഴിക്കൂടും കോഴികളും പോലെയും നഗരത്തിലാകുമ്പോൾ ഏതു നിമിഷവും ശത്രുവിനെ പേടിച്ചിരിക്കുന്ന മാനിനെ പോലെയും കഴിയെണ്ടുന്ന പെണ്ണ്

അവകാശങ്ങൾ നല്കാതെ ആദരവ് നല്കാതെ ഒന്നുമല്ലാതെ ജീവിച്ചുമരിക്കുന്ന ഒരുപാട് പെണ്ണുങ്ങളിൽ  ഒരാൾ തന്നെയാണ് ഞാനും

ആണായി ജനിക്കണം എന്ന് മോഹിച്ചത് പെണ്ണായി പോയ സങ്കടം കൊണ്ടല്ല എന്റെ ഇഷ്ടങ്ങൾക്ക് അംഗീകാരം കിട്ടണം ഈ സമൂഹത്തിൽ എങ്കിൽ ഒന്നുകിൽ ആണാവണം അല്ലെങ്കിൽ കുറെയധികം കാശുള്ളവൾ ആവണം ...


ഇല്ല പൈസയുണ്ടായിട്ടും കാര്യമില്ല , സംരക്ഷണം  അപ്പോഴും പുരുഷന്റെ കയ്യിൽ വെച്ച് കൊടുത്തിട്ടുണ്ട് സമൂഹം ... ഈ ചിന്താഗതികൾ തെറ്റെന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം എനിക്കൊരു ആണായി ജനിക്കണം ഇനിവരും ജന്മമെന്നൊന്നുണ്ടെങ്കിൽ  .

ക്ലബ്ബിന് മുന്നിലേക്ക്‌ തിരിച്ചെത്തുമ്പോൾ  ആരോ ഇരുട്ടിന്റെ മറവിൽ നിന്നും മാറുന്നത് ഞാൻ കണ്ടു , നിഷയെ വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ "നീ മിണ്ടാതെ വാ " എന്നുള്ള മറുപടി അവിടെ എന്തോ നടക്കുന്നുണ്ടെന്ന് അവൾക്ക്  മനസ്സിലായിട്ടുള്ളതുപോലെ  തോന്നി .

പ്രസന്നചേച്ചിയുടെയും ബിൻസിയുടെയും അസാന്നിധ്യത്തിൽ നിഷയോട് ചോദിക്കണമെന്നുറപ്പിച്ചെങ്കിലും തിരക്കുകൾക്കിടയിൽ സാധിച്ചില്ല . ആ നിഴലനക്കം എന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു . എന്റെ മുൻപിലൂടെ ഞാനറിയാതെ എന്തോ നടക്കുന്നുണ്ട് എന്നുമാത്രം മനസ്സിലായി .


ഞങ്ങളെ കണ്ടതും  ചീത്ത പറഞ്ഞുകൊണ്ട് അപ്പൂ ഇറങ്ങി വന്നു

"എവിടെ പോയി കിടക്കുകയായിരുന്നു "

"ഞങ്ങളൊന്നു നടക്കാൻ പോയി "

"രാത്രിയാണോ നടക്കുന്നത് ..."?

"നീ പോടാ ..ആകെ അടിച്ചുപൊളിക്കാൻ കിട്ടുന്ന വർഷത്തിലെ ഒരേയൊരു രാത്രിയാണ് ..."

ചില നേരത്ത്  ഇവന്മാരുടെ പറച്ചിൽ കേട്ടാൽ തോന്നും അച്ഛന്മാരാണോന്ന്  . അവനെ വാക്കുകൾ കൊണ്ട് ഒതുക്കി കഴിഞ്ഞുപോയ സംഭവം നടന്നിട്ടേയില്ല എന്ന മട്ടിൽ ഞങ്ങൾ അകത്തുപോയിരുന്നു നാട്ടുകാരെ പരദൂഷണം പറയൽ പരിപാടി ഏറ്റെടുത്തു ,

മുറ്റത്ത് കുട്ടികൾ പാട്ടുപാടി കളിക്കുന്നുണ്ട് . ആരുടെയോ ഫോണിൽ പാട്ടുവെച്ചിട്ടുണ്ട് . ഒന്നുരണ്ട് മുതിർന്നവർ ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന മട്ടിൽ നിൽക്കുന്നു , ആൺപിള്ളാർകാര്യമായ ചർച്ചയിലാണ് . നാടിന്റെ പൊതുസ്വത്തായ അഞ്ചാറുപട്ടികൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട് .

എന്തോ കാര്യമായത് സംഭവിക്കാൻ പോകുന്നു , ഒരുവർഷത്തെ കഷ്ടനഷ്ടങ്ങൾ മറന്ന് ജീവിക്കാൻ പുതുവർഷം എത്താനിനി നിമിഷങ്ങൾ മാത്രം . .. !


പതിനൊന്നേ മുക്കാലിനോട് നേരമടുത്തപ്പോഴേക്കും റോഡിൽ എഴുതാൻ പോയവരും ചെറിയ പിള്ളാരും വരാൻ ബാക്കി ഉണ്ടായിരുന്നവരും എത്തിത്തുടങ്ങി .ചെറിയ തമാശയും വർത്തമാനവും പന്ത്രണ്ടിലെക്കുള്ള കാത്തിരിപ്പും ഒക്കെയായി മൂന്നും കൂടിയ മുക്കിൽ ടേബിളിന് മുകളിലായി വെച്ച  കേക്കിനു ചുറ്റും നിരന്നു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആരവം എല്ലാ മനസ്സുകളിലും അലയടിക്കുന്നത് എനിക്കറിയാമായിരുന്നു ... ഇനി ഏതാനും നിമിഷങ്ങൾ മാത്രം എന്ന നിലയിലെത്തിയപ്പോൾ സമ്പൂർണ്ണ നിശബ്ദത .

ഇപ്പോഴും കലപില പറയുന്ന ഞങ്ങടെ നാട്ടിലെ പുതുതലമുറ ഇത്ര നിശബ്ദമായി ആദ്യമായാണ് . പക്ഷെ ഒരുമിനുട്ട് സ്ലോവായ ആ പൊട്ടൻ സാനുവിന്റെ ഫോണിൽ 11 : 59  ആയപ്പോഴേക്കും അകലെനിന്നും ആരവമുയർന്നു തുടങ്ങിയിരുന്നു , പിന്നൊന്നും നോക്കിയില്ല സാനുവിനുള്ളത് അവസാനത്തേക്ക് മാറ്റിവച്ചു വർണ്ണക്കടലാസ്സുകൾ മുകളിലേക്ക് വിതറി ... കൂവിവിളിച്ചു .... ചിരിച്ചു ...സന്തോഷിച്ചു ... മുറിക്കും മുൻപേ കേക്കിന്റെ ഓരോ വശങ്ങളിൽ നിന്നും കൈയ്യിട്ടുവാരലിലൂടെ നേടിയതുകൊണ്ട് ഫേഷ്യൽ പരിപാടി ആരംഭിച്ചു ... എന്തൊക്കെയാണ് ഞങ്ങൾ ചെയ്തത് ...എന്തൊരു ആവേശമായിരുന്നു ...മൊബൈൽ കയ്യിലുള്ളവർ ആരെയൊക്കെയോ വിളിക്കുന്നു , ആരൊക്കെയോ ഇങ്ങോട്ടും ... ഇതൊന്നുമില്ലാത്ത ഞങ്ങളിൽ ചിലർ കുട്ടിപ്പട്ടാളത്തിന് കൂടെ ചുവടുവെച്ചു . അടുത്ത തിരുവാതിരയ്ക്ക് എങ്ങനെയാവുമെന്നറിയാതെ ...


ആദ്യത്തെ പടക്കം  സാനൂന്റെ  മേലെ പൊട്ടിച്ചു ഞങ്ങൾ ആഘോഷം തുടങ്ങി .കേക്ക് മുറിച്ചു , നല്ലവരായ കൃത്യം പന്ത്രണ്ടു മണിക്ക് എഴുന്നേറ്റു വന്ന നാട്ടുകാർക്കുംകാശ് തന്നു സഹായിച്ചു കള്ളും കുടിച്ചു മാറിയിരുന്നിരുന്ന ചേട്ടന്മാർക്കും ഞങ്ങടെ കുട്ടി പട്ടാളത്തിനും കൊടുത്ത് ഞങ്ങൾ കമ്മിറ്റിക്കാർ ബാക്കിയുള്ളതും ചുമന്ന് നാടുചുറ്റൽ ആരംഭിച്ചു

ചീവീടുകളാണോ ഞങ്ങളാണോ കൂടുതൽ ഉച്ചത്തിൽ അലറുന്നതെന്ന മത്സരമുള്ളത് പോലെ , പടിയടച്ചുവെച്ച വീടുകളിലെ പട്ടികളാണോ ഞങ്ങളാണോ എന്നപോലെ , എത്രവലിയ ഉറക്കമാണെങ്കിലും ഞങ്ങൾക്കുവേണ്ടി അൽപനേരം മാറ്റിവെക്കാനും ഞങ്ങൾ നൽകുന്ന മധുരം സ്വീകരിക്കാനും ഞങ്ങടെ നാട്ടുകാർ ബാധ്യസ്ഥരാണ് എന്ന മട്ടിൽ സന്തോഷത്തോടെ വരവേറ്റവരായിരുന്നധികവും ...



നാടുചുറ്റലും കഴിയുമ്പോൾ രണ്ടുമണിയോടടുക്കുന്നുണ്ടായിരുന്നു നേരം , അടുത്തടുത്തുള്ളവർ സംഘങ്ങളായി യാത്രപറഞ്ഞുപിരിഞ്ഞു . ഞങ്ങളും ...ഇനിയൊരുത്സവക്കാലത്തെ സ്വപ്നം കണ്ടുകൊണ്ട് ...നാളെ ക്‌ളാസിൽ പോയിപ്പറയാൻ ഒരുപിടി ഓർമകളുമായി


countinuos
പ്രതീക്ഷയോടെ പുതുവർഷം
-------------------------------------------------part 8


  



കണക്കുകൂട്ടലുകൾ തെറ്റിയില്ല . രഥോത്സവത്തിന്റെ ആധിക്യത്താൽ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു , അതിനിടയ്ക്ക് ഞാനും വിനുവും ക്ലബ്ബിലേക്ക് പോകേണ്ടതിന്റെയും അവിടെനിന്നും ഏറ്റെടുത്തുവന്ന ഉത്തരവാദിത്തങ്ങൾ യഥാസമയത്ത് നടക്കുമോയെന്ന ടെൻഷനിലുമായിരുന്നു .

"ഇതുപോലെ ഒരുപാട് വീടുകളിൽ ഉണ്ടായേക്കാം , മദ്യം തകർക്കുന്ന കുറെയേറെ സ്വപ്നങ്ങളുണ്ട് , അതിലേറ്റവും വലുതെന്തെന്നറിയോ വിനൂ ?"

"എന്താ ?"

"ആ വീട്ടിലെ കുട്ടികളുടെ ബാല്യം , അവരുടെ സന്തോഷം "

"ഉം . നമുക്ക് ആരും കാണാതെ പോയാലോ ?"

വേണ്ടെന്ന് പറയാൻ എനിക്ക് തോന്നിയില്ല , കാരണം ഇത് ഞങ്ങളുടെ വീട്ടിൽ പുതുമയുള്ളതല്ല . ആരെന്ത് പറഞ്ഞാലും ബഹളം വെച്ചാലും പ്രശ്നമില്ലെന്നുറപ്പിച്ചു ഞങ്ങൾ രണ്ടും ഇരുട്ടിൽ തപ്പി ക്ലബ്ബിനടുത്തേക്ക് നടന്നു . കാലങ്ങളായി സ്ട്രീറ്റ് ലൈറ്റിനുവേണ്ടി അപേക്ഷിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്ക് ക്ലബ്ബിന് മുന്നിൽ മാത്രം ഒരെണ്ണം നൽകി പഞ്ചായത്ത് മാതൃകയായതാണ് .

പാതിയെത്തുമ്പോഴേക്കും സാനു ഞങ്ങളെ അന്വഷിച്ചു വരുന്നുണ്ടായിരുന്നു .


"എന്താ ഇത്ര നേരം ?"


"അതല്ല ചെറിയൊരു പ്രശ്നമുണ്ട് അതാണ്‌..."


"ഓ നിനക്കെന്നും പ്രശ്നം തന്നെ ..."


ഞങ്ങൾ മൂന്നുപേരും കൂടി  അവസാനത്തെ വേലി കൂടി ചാടി ക്ലബ്ബിനു മുന്നിലെത്തി . എന്നെക്കണ്ടപ്പോൾ പതിവുപോലെ പിള്ളാരൊക്കെ "അമ്മുചേച്ചി   വന്ന് "  പറഞ്ഞു ഒത്തുകൂടി


പിന്നെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചെന്ന് ആങ്ങളമാരുടെ കണക്കു പറയലും കൂടെ കഴിയുമ്പോഴേക്കും തലവേദനയെടുത്തു എന്ന് പറയാം പക്ഷെ എന്തോ ആ തലവേദന ഞാൻ ഒരുപാടിഷ്ടപ്പെട്ടിരുന്നു എന്താണ് സത്യം, സ്വയം ഏൽക്കുന്ന ചില ഉത്തരവാദിത്തങ്ങൾ തരുന്ന സുഖം .ഞങ്ങൾരണ്ടും ഒരുപണിയും ചെയ്യാൻ ഉണ്ടായില്ലെന്ന വിഷമവും .

അപ്പോഴേക്കും രഞ്ജിനിയും അനിയനും എത്തി , അവരും "രഥോത്സവം വക " കഴിഞ്ഞു വീട്ടിലെത്തിയ അച്ഛൻ മയങ്ങാൻ കാത്തിരുന്നവരാണ് . പ്രസന്നചേച്ചിയും അനിതയും നിഷയും വരുന്നുണ്ടായിരുന്നപ്പോൾ, അവർ കേസരിയുണ്ടാക്കി തീർത്ത സന്തോഷത്തിലാണ് . ഞാനും കൂടെ ആ സമയത്ത് വേണ്ടതായിരുന്നു . ഇവിടെ വേറെ കൂട്ടുകാരുണ്ടെങ്കിലും ഞങ്ങൾ നാലുപേരും തമ്മിൽ എന്തോ മാനസിക അടുപ്പമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .



ഞങ്ങൾക്ക് സംസാരിക്കാൻ എന്താണ് ഉള്ളത് എന്നാവും എല്ലാവരും കരുതുന്നത് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഉണ്ടായിരുന്നു എന്നും സ്കൂളിലെ ,കോളേജ് ലെ ,പോകുന്ന ബസ്സിലെ ,ജോലി സ്ഥലത്തെ .അമ്പലത്തിലെ ,അടുക്കളയിലെ ,വീട്ടിലെ ,നാട്ടിലെ ,ടി വി യിലെ ,കാമുകന്റെ ,ബന്ധുക്കളുടെ ,മറ്റു കൂട്ടുകാരുടെ എല്ലാം വിശേഷമാണല്ലോ. കൂട്ടുകാരെ അറിയിക്കാതിരിക്കുമ്പോൾ ശ്വാസം മുട്ടലാണ് എപ്പോഴും.


വലിയ വലിയ പാർട്ടികളും ആഘോഷങ്ങളും ഒക്കെയായി ലോകം   ഉറങ്ങാതെ പുതുവർഷത്തെ കാത്തിരിക്കുമ്പോൾ ഒന്നുമറിയാതെ എല്ലാവർഷവും സുഖമായി കിടന്നുറങ്ങുകയും ഞങ്ങൾ ചെറുതായി അലറി വിളിക്കുന്നതിന് കുറച്ചു നേരം   പിറു പിറുക്കുകയും ചെയ്യുന്ന പ്രിയ നാട്ടുകാർക്ക് ഇത്തവണ നല്ലൊരു വെറുപ്പിക്കൽ "പണി " കൊടുക്കണമെന്ന് കഴിഞ്ഞവർഷത്തെ ആഘോഷങ്ങളുടെ അവസാനം തീരുമാനിക്കപ്പെട്ടതാണ് .

ഞങ്ങൾ പണി കഴിയുമ്പോഴേക്കും ഒരു കൂട്ടുകാരിയുടെ കാമുകനും സുഹൃത്തും കാണാൻ വന്നിട്ടുണ്ട് എന്ന വാർത്ത രഹസ്യമായി പരന്നു.

വർണ്ണക്കടലാസുകൾക്ക് വിലകൂടിയതിനാൽ പകരമായി  പാതി ചീന്തിയും മുറിച്ചും കൊണ്ടിരിക്കുന്ന ന്യൂസ് പേപ്പറുകൾ അവിടെവച്ചുഞങ്ങൾ പാടത്തേക്ക് നടന്നു . പുതുവർഷത്തിലെത്തുന്ന അതിഥിയെ കണ്ടില്ലെങ്കിൽ മോശമല്ലേ ?

മൂന്നും കൂടിയ മുക്കിൽ സ്ഥിതിചെയ്യുന്ന ഞങ്ങടെ ക്ലബ്ബിന്റെ ഏറ്റവും മുൻപിലുള്ള വഴിയേ നടന്നാൽ ചെറിയ ഇറക്കമാണ് , സൈക്കിൾ ഒക്കെയാണെങ്കിൽ ചുമ്മാ കാലുവെച്ചു കൊടുത്താൽ മതി , പക്ഷെ ഈ കയറ്റം കയറാനാണ് കഷ്ടം , നാലഞ്ചുവീടുകൾ കഴിഞ്ഞാൽ പിന്നെ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നു , അതിന് താഴെയായി ഞങ്ങളുടെ കുടുംബക്ഷേത്രം പിന്നെയും താഴേക്കിറങ്ങിയാൽ "പൊറ്റപാടം"


ഏറ്റവും മുകളിലായി കാലങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്ന സമീപത്തെ ഏതോ തറവാടിന്റെ വകയിലുള്ള കാട് , അതുകഴിഞ്ഞാൽ ജലലഭ്യത കുറഞ്ഞതിനാൽ ആദ്യകാലത്ത് ചോളവും കടലയും കൃഷിചെയ്തിരുന്ന , ഇപ്പോൾ തരിശിട്ടിരിക്കുന്ന മൂന്ന് പാടങ്ങൾ , അതിന് അപ്പുറം ഞങ്ങളുടെ നാടിന്റെ "സാംസ്കാരിക കേന്ദ്രമായ " കുളം .


അടുത്ത് ആയിരത്തിത്തൊള്ളായിരത്തി അൻപത്താറിൽ കേരളസംസ്ഥാനം രൂപീകൃതമായതിന്റെ ഓർമപ്പെടുത്തൽ പോലെ "പഞ്ചായത്ത് കിണർ " .ഈ ഒഴിഞ്ഞ പാടവരമ്പുകളെയും കുളത്തിനെയും കീറിമുറിച്ചു പാമ്പുപോലെ  കിടക്കുന്ന റോഡ് , അതിനൊരരുകിലായി പാടത്ത് കളിക്കാനെത്തുന്നവരുടെ വിശ്രമകേന്ദ്രം "തറവാട് " .

"വിജനത " എന്ന പദത്തിന് അർഥം കിട്ടണമെങ്കിൽ നിങ്ങളുടെ നാട്ടിലെത്തണമെന്ന എന്റെ കൂടെപഠിക്കുന്നവരുടെ വാക്കുകൾ അനുസ്മരിക്കുന്നു , കാരണം കാലങ്ങളായി ടാറിടാം എന്നുപറഞ്ഞു പറഞ്ഞു പറ്റിച്ചതിന്റെ തെളിവായി കിടക്കുന്ന കല്ലിട്ട നടപ്പാതയ്ക്കിരുവശവും വിജനമാണ് , പാതിരാത്രിയും നട്ടുച്ചയ്ക്കും അങ്ങോട്ടൊന്നും പോവരുതെന്ന താക്കീതുവരെ ഉണ്ടായിരുന്നു പണ്ട് . പക്ഷെ ഇവിടെത്തെ മണ്ണിനെയും പ്രകൃതിയെയും നന്നായറിയുന്ന ഞങ്ങൾ പിന്നെയും തനിച്ചവിടെ വന്നു . അല്ല , അവിടെ ഓടിക്കളിച്ചായിരുന്നു ഞങ്ങളെല്ലാം വളർന്നത് .ഇവിടെയുള്ള ഓരോ പുൽക്കൊടിക്കും മണൽത്തരിക്കും ഞങ്ങളെ അറിയാമെന്നൊരു അഹങ്കാരത്തോടെ തന്നെ ഞാൻ പറയുന്നു .

ആരും വരില്ലെങ്കിലും ആരെങ്കിലും കാണുംമുമ്പേ അവനെ കണ്ട് മടങ്ങണമെന്ന നിശ്ചയത്തോടെ ഞങ്ങൾ നടന്നു , ഇപ്പോളവളുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുമെന്ന് കൈപിടിച്ചുനടക്കുമ്പോൾ മനസ്സിലായി .

ഹോ ഈ പ്രണയമൊക്കെ തലയ്ക്കുപിടിച്ചാൽ തമ്മിൽ കാണുമ്പോൾ കൈകാലുകൾ വിറയ്ക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടുമെനിക്ക് മനസ്സിലായില്ല . അവളെവെച്ചും ആവേശത്തിലാണ് ഞങ്ങൾ , ഇന്നുവരെ നാട്ടിലാരും ചെയ്യാത്ത എന്തോ മഹാകാര്യം ഞങ്ങൾ ചെയ്യാൻ  പോവുകയാണെന്ന ധാരണയാണ് എല്ലാവർക്കും.

ധനുമാസക്കുളിരിനെക്കുറിച്ചു അറിയാമെങ്കിലും അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിച്ചത്‌ അപ്പോഴാണ് , എന്റമ്മേ ...!!!!!!! പാലക്കാട് ഇത്രയൊക്കെ തണുപ്പുണ്ടാകുമോയെന്ന് ഞാൻ സംശയിച്ചു , അതിരാവിലെ കാണുന്ന മഞ്ഞിന്റെ മൂടാപ്പില്ലെങ്കിലും തണുത്തകാറ്റ് ഞങ്ങളെ തലോടിക്കൊണ്ടിരുന്നു .അകലെയെവിടെയോ നായ്ക്കളുടെ കുരയും , ചുറ്റിലും ചീവീടുകളുടെ കൂട്ടക്കരച്ചിലും മാത്രം ഉയർന്നുകേൾക്കാം .

ദൂരെനിന്നും വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടപ്പോഴേ മനസ്സിലായി അവനാകുമെന്ന്, ആളെയറിയാൻ അടുത്തെത്തേണ്ടി വന്നെന്ന് മാത്രം . ഇരുട്ടിൽ ആദ്യമായി കൂട്ടുകാരിയുടെ എംകാമുകന്റെ മുഖം കാണുന്ന ബിൻസി കയ്യിലെ നോക്കിയ ഫോണിന്റെ ടോർച്ചു അവന്റെ മുഖത്തടിച്ചതും ഞാനും കണ്ട് ആ ചമ്മിയ മുഖം .


തിരുവാതിരത്തണുപ്പും നിലാവും പ്രണയിതാക്കൾക്ക് ആസ്വദിക്കാൻ വിട്ടുകൊടുത്ത് ഞങ്ങൾ പാടത്തേക്കിറങ്ങി , ചെരുപ്പിടാത്തതിന്റെ ഫലം ആദ്യം തന്നെ തൊട്ടാവാടി മുള്ളിന്റെ രൂപത്തിലും മഞ്ഞുവീണ നനവായും കാലുകളെ തലോടി . മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ പാറിനടക്കുന്നു , ആകാശത്ത് പൂർണ്ണചന്ദ്രനും താരകങ്ങളും

ആ  രാവിൽ  നിന്നോട്  ഞാൻ   ഓതിയ  രഹസ്യങ്ങൾ
ആരോടും  അരുളരുതോമലെ  നീ
താരകാകീർണ്ണമായ നീലാംബരത്തിൽ  അന്ന്
ശാരദ  ശശിലേഖ  സമുല്ലസിക്കെ

എന്ന് ചങ്ങമ്പുഴ പാടിയത് ഇങ്ങനൊരവസ്ഥയിൽ നിന്നാവുമെന്നതിൽ സംശയമില്ല . ചെയ്യുന്നത് കള്ളത്തരമാണെങ്കിലും ഇപ്പോൾ ഞങ്ങളെയതൊന്നും തീണ്ടാത്തപോലെ ആവോളം ആ രാത്രിയെ മൂവരും ആസ്വദിക്കുകയായിരുന്നു . ഒറ്റയ്ക്കാണ് വന്നതെങ്കിൽ പ്രേതമുണ്ടോ എന്നാലോചിച്ചുതന്നെ ബോധം കെടുന്ന ഞാൻ എത്രനേരം ഓടിക്കളിച്ചെന്ന് അറിയില്ല . ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളുടെ കൂട്ടത്തിൽ ഈ രാത്രിയെ കൂടി ഞാൻ എഴുതി ചേർക്കട്ടെ ...?

ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിയ രാവിന്റെ ഓർമയ്ക്ക് .

പ്രണയിതാക്കളുടെ സല്ലാപം കഴിഞ്ഞവൻ തിരികെ പോകുമ്പോഴും ഞാനും ബിൻസിയും ഒന്നുച്ചത്തിൽ കൂവിയാലോ എന്ന ചിന്തയിലായിരുന്നു . അർദ്ധരാത്രി എന്നെ പേടിപ്പെടുത്തി അകന്നുപോകുന്ന പാദസ്വരക്കിലുക്കം കടന്നുപോകാറുള്ളതെന്ന് എനിക്കുതോന്നിയ ഇടത്ത് അതെ പാതിരാത്രിയിൽ ഞാൻ നിൽക്കുന്നു .


നിഷയുടെ ഫോണിൽ സമയം നോക്കുബോൾ പതിനൊന്നര കഴിഞ്ഞിരിക്കുന്നു , മൂത്രമൊഴിക്കാൻ വന്നതാണെന്ന് കാരണം പറയാമെങ്കിലും ഇതല്പം കൂടുതൽ സമയമായിരിക്കുന്നു , ഗദ്യന്തരമില്ലാതെ മുൻപോട്ട് നടക്കുമ്പോഴും മനസ്സ് പിന്നോട്ടായിരുന്നു ...


ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആൺകുട്ടിയായി ജനിക്കണം ... എന്നിട്ടിതുപോലെ   രാവിന്റെ മറവിൽ പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു കള്ളും കുടിച്ചു കൂട്ടുകാരുമൊത്ത് സംസാരിച്ചു സംസാരിച്ചു ഉറങ്ങണം ...

എന്നിട്ട് പാതിരാവിൽ ബോധം വരുമ്പോൾ പതുക്കെ എഴുന്നേറ്റ് അകലെയെങ്ങൊ വിളിച്ചിട്ടും എടുക്കാത്തതിൽ പരിഭവിച്ചുറങ്ങിയ കാമുകിയെ വിളിച്ചു ക്ഷമ പറയണം .

എന്നിട്ട് ആരും  അറിയാതെ വീട്ടിൽ കയറി ചെല്ലണം ... രാവിലെ അമ്മയോ അനിയത്തിയോ വന്നു വെള്ളം കോരി മുഖത്തോഴിക്കും വരെ പുറത്തു തന്നെ കിടക്കണം ...!!!!!!!!

തുടരും
ഭാഗം 7



ഈ ഉത്സവപ്പറമ്പിൽ നിന്നാൽ നേരം പോകുന്നതെ അറിയില്ല, ഓരോരുത്തരുടെ വേഷം നോക്കി നിക്കാൻ തന്നെ ബഹു രസമാണ് ...ചിലപ്പോൾ തോന്നും നമുക്ക് അങ്ങനത്തെ വസ്ത്രം  ഉണ്ടെങ്കിൽ ... അതുപോലത്തെ മാല ഉണ്ടെങ്കിൽ ...വള ഉണ്ടെങ്കിൽ ...ഒന്നുമില്ലെങ്കിലും അതുപോലെയൊക്കെ സുന്ദരിയായിരുന്നെങ്കിൽ എന്ന് .


അപ്പോഴേക്കും ഏതെങ്കിലും കറുത്ത് മെലിഞ്ഞു കീറിത്തുടങ്ങിയ വസ്ത്രവുമായി ആരെങ്കിലും മുന്നിലൂടെ പോകും .അപ്പോൾ തോന്നും ഞാനെത്ര ഭാഗ്യവതിയാണെന്ന്. എങ്കിലും നമ്മള് മനുഷ്യർക്ക് എല്ലാത്തിനോടും മോഹമല്ലേ , ഒന്നുകിട്ടുമ്പോൾ അടുത്തതിനോട് ..അവസാനം ഒന്നുകൊണ്ടും തൃപ്തിവരാതിയൊരു മരണം . അച്ഛമ്മ വകയിലെ ചേച്ചിയെ പറയുന്നത് പോലെ " അയി പെണ്ണിന് എന്തുകണ്ടാലും ആശയാണ് " . ആഗ്രഹങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു , മരിക്കുന്നില്ല .


പതിനായിരക്കണക്കിന് ജനങ്ങൾ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഉത്സവപ്പറമ്പിൽ ചിലർ മാത്രം
 അറപ്പും വെറുപ്പും തോന്നുന്ന മുഖത്തോടെ തങ്ങളുടെ മുന്നിൽക്കൂടെ പോകുന്നവരെ നോക്കുന്നത് കാണുമ്പോൾ എനിക്കെന്തെന്നില്ലാത്ത ദേഷ്യമാണ് . ഇന്നും കണ്ടിരുന്നതുപോലെ നായർക്ക് പന്ത്രണ്ടും , ഈഴവന് മുപ്പത്താറും , മറ്റുള്ളവർക്ക് അറുപത്തിനാലുമൊക്കെ ഇപ്പോഴും ഉണ്ടെന്നപോലെ കുറച്ചു തമ്പ്രാന്മാരും തമ്പ്രാട്ടിമാരും .


സമയം ആറരയായപ്പോൾ ചടങ്ങുകൾ തുടങ്ങി ദൈവത്തെ കൊണ്ട് വരുന്നത് എന്റെ ഉയരക്കുറവ് കൊണ്ടാവണം എത്ര ചാടി നോക്കിയിട്ടും നേരെ വൃത്തിയായി കണ്ടില്ല . പിന്നെ രഥത്തിന് മുകളിൽ ദൈവത്തെ കയറ്റുമ്പോൾ പിന്നിലുള്ളവർ പഴം കൊണ്ട് എറിഞ്ഞത് ഞങ്ങളുടെ മേലെയാണ് വന്നു വീഴുന്നത് .ഇവനൊക്കെ എങ്ങനെയാണ് ദൈവമേ ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞിരിക്കുക കുട്ടിക്കാലത്ത് ?


നല്ല തിരക്കുണ്ട്‌ .

നേരെ നിക്കാൻ പോലും സ്ഥലമില്ല,

 പിന്നെ ഈ മഞ്ഞത്ത് കൊച്ചു കുട്ടികളെയും കൊണ്ട് വരെ ഓരോരുത്തർ തിക്കിലും തിരക്കിലും വന്നിരിക്കുന്നു .ഭക്തിക്കടലുകൾ ....!  അയ്യോ ഞാനും അപ്പോൾ അതിൽ പെടില്ലേ ...?ഏയ് എനിക്കിപ്പോൾ വിശ്വാസം മൂത്ത് വന്നതൊന്നുമല്ല , വരാൻ തോന്നി വന്നു .

 ആ കൊച്ചുപിള്ളാരുടെ തിരക്കുകണ്ടുള്ള കരച്ചിലാണ് കാണാൻ വയ്യാത്തത്  .പിന്നെ കൊറെയെണ്ണം വായിനോക്കാൻ വേണ്ടി മെനക്കെട്ട് വരാറുണ്ട് ,വായ്‌ മാത്രം അല്ല നോക്കുന്നത് എന്നതാണ് കഷ്ട്ടം.  പിന്നെ ചില പെണ്ണുങ്ങളും ഉണ്ട് നാലാള് കൂടുന്നിടത്ത്‌ ശരീര പ്രദർശനം നടത്തുന്നവർ . എന്റെ ദൈവമേ ഒരു ഉത്സവപ്പറമ്പ് എന്ന് വെച്ചാൽ എന്തൊക്കെ കാഴ്ചകളാണ് .


കൃത്യ സമയത്ത് തന്നെ പതിവ് തെറ്റിക്കാതെ കൃഷ്ണപ്പരുന്ത് വന്നു രഥത്തിന് മുകളിൽ മൂന്നു വലം ചുറ്റിപ്പോയി, സത്യം പറഞ്ഞാൽഎനിക്ക് ഇതെന്നും അത്ഭുതമാണ് . എങ്ങനെയാണ് എല്ലാ വർഷവും ഇതേ ദിവസം ഇതേ നേരത്ത് പരുന്ത് വരുന്നതെന്ന്  . എല്ലാരും പറയുന്നത് പോലെ ദൈവത്തിന്റെ വിദ്യയാണെന്ന് സമ്മതിക്കാനെന്റെ യുക്തിബോധം അനുവദിക്കുന്നുമില്ല .


തിരക്കിനുള്ളിൽ കൂടെ ചെന്ന സ്ഥിതിയ്ക്ക് കൈകൂപ്പി തൊട്ട് വന്ദിച്ചു വീടെത്തുമ്പോഴേയ്ക്ക് എട്ടരയോടടുത്തിരുന്നു . അമ്മയുടെ കലിപ്പ് കാണാതിരിക്കാൻ എത്തിയതും പായസത്തിനുള്ള ചെറുപയർ വറുത്ത് പൊടിച്ചുകൊടുത്ത് കോളേജിലേക്ക് പോകേണ്ടാത്തതിനാൽ വൃത്തിയായി ചോറുണ്ടു തുടങ്ങുമ്പോഴേയ്ക്കും പിള്ളാർ ഓരോരുത്തരായി എത്തിത്തുടങ്ങി


വീട്ടിൽ നിന്നും 'അമ്മ കാണാതെ പുറത്തുകടന്ന് ഞാനും അവരോടൊപ്പം ക്ലബ്ബിന്റെ അടുത്തേക്ക് നടന്നു . ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ടാഘോഷമേയുള്ളൂ ഒന്ന് ഓണാഘോഷവും , രണ്ട് രഥോത്സവവും ക്രിസ്മസും ന്യൂയറും ചേർന്ന ഒരാഴ്ച . ഇന്നുരാത്രി ചെയ്യേണ്ട പരിപാടികളെക്കുറിച്ചു വൈകുന്നേരം വരെ ചർച്ചചെയ്ത് ഒന്നും തീരുമാനിക്കാതെ അവസാനനിമിഷം എന്തെങ്കിലും തട്ടിക്കൂട്ടുകയെന്നതാണ് പ്രാഥമിക ലക്‌ഷ്യം .

വീട്ടിലിരുന്നും ചർച്ച ചെയ്യാം പക്ഷെ ഈ വീട്ടുകാർ ഞങ്ങളുടെ പ്ലാനിങ്ങുകൾ മറ്റു വീട്ടുകാരെ അറിയിക്കാനും സസ്പെൻസ് നശിപ്പിക്കാനും ചാൻസുള്ളതിനാൽ അങ്ങനൊരു സാഹസത്തിന് പൊതുവെ മുതിരാറില്ല , പ്രതേകിച്ചു നീ ഇയർ വിഭവം ഏതെന്ന് അറിയിക്കാൻ .


ചുണ്ണാമ്പ് വാങ്ങുന്ന പരിപാടി ,റോഡിലൊക്കെ എഴുതുന്ന പരിപാടി തുടങ്ങിയവ ആൺ പിള്ളാർക്ക് വിട്ടു , ഞങ്ങളുടെ കലാകരാൻ അപ്പു (ബില്ലു) എല്ലാം വൃത്തിയായി വരയ്ക്കും എന്ന് ഞങ്ങൾക്കറിയാം അവന് അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക്  വേണ്ടിയല്ലാത്ത കാര്യമായതുകൊണ്ട് ആത്മാർത്ഥത കൂടുതലാണ് ,  പക്ഷെ പത്താം ക്ലാസ് കഴിഞ്ഞെങ്കിലും മലയാളമല്ലാതെ മറ്റൊരു അക്ഷരവും മനസ്സിൽ കയറാത്തത് കൊണ്ട് " ഹാപ്പി ന്യൂ ഇയർ " ന്റെ സ്പെല്ലിങ്ങ് അടുത്തു നിന്ന് ആരെങ്കിലും പറഞ്ഞ് കൊടുക്കണം എന്ന കുറവേ ഉള്ളൂ


വഴിയേ ആ സമയം മുതൽ കടന്നുപോയ ചേട്ടന്മാരുടെയും മറ്റുള്ളവരുടെയും അടുത്തുനിന്നും പിരിച്ചെടുത്ത തുകയുമായി കേക്ക് വാങ്ങിക്കാൻ സാനുവിനെ ഏൽപ്പിച്ചു . അല്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ ആൾക്കാരെ വിട്ടാൽ പാതികാശിന്‌ മറ്റെന്തെങ്കിലും ചെയ്യും .


റോഡ്‌ അടിച്ചു വൃത്തിയാക്കലാണ് ഏറ്റവും വലിയ പണി അതിന് ഓരോ ഭാഗമായി ക്ലബ്ബിന്റെ മുന്നിൽ നിന്നും ഓരോരുത്തർക്ക് വീതം വെച്ചു കൊടുത്തിട്ടുണ്ട് . ഇനിയും ആരൊക്കെ വരുന്നോ അവർക്കൊക്കെ നിർബന്ധമായും ഈ പണി കൊടുത്തെ പറ്റൂ .വേറെ വഴിയില്ല .നാട്ടിലെ മറ്റു റോഡുകൾ വൃത്തിയാക്കിയില്ലെങ്കിലും ക്ലബ്ബിന്റെ മുൻവശം കാണുമ്പോൾ നാളെ ഇതിലൂടെ പോകുന്നവർ ഒന്ന് നോക്കണം ,..അതുകണ്ട് ഞങ്ങളുടെ മനസ്സ് നിറയണം , അതാണ് ലക്‌ഷ്യം . വീട്ടിൽ ഒരു പണിയും ചെയ്യാത്തവർ പോലും ഇവിടെയെത്തിയാൽ എല്ലാം ചെയ്യും .അതാണ്‌ ഞങ്ങളുടെ ഒത്തൊരുമ .

രാത്രിയിലെ പതിവ് പായസം ബിരിയാണി ചിക്കൻ പരിപാടികൾ ഉപേക്ഷിച്ച് ഞങ്ങൾ ഇത്തവണ ആദ്യമായി " കേസരി " ആണ് ഉണ്ടാക്കുന്നത്‌ . പിരിഞ്ഞു കിട്ടിയതും പിടിച്ചു വാങ്ങിയതും എല്ലാം കൂടി ഒരു വിധം പങ്കു വെച്ചു . ഇനി സാധനങ്ങൾ വൈകുന്നേരം ആവുമ്പോഴേക്കും എത്തിക്കണം .പത്തര  എന്നൊരു സമയം ഉണ്ടെങ്കിൽ എല്ലാവരും പണി തീർത്ത്‌ ക്ലബ്ബിന്റെ മുന്നിൽ എത്തിയിരിക്കണം എന്നൊരു നിയമവും പാസ്സാക്കി അവിടെനിന്നും ഇറങ്ങുമ്പോൾ ഉച്ചതാണിരുന്നു .


" അമ്മൂ ...അച്ഛൻ കഴിച്ചിട്ട് പ്രശ്നം ഉണ്ടാക്കുന്നു പാലത്തിന്റെയവിടെ ,.." വീടെത്തുമ്പോൾ വിനുവിന്റെ ആവലാതിയാണ് ആദ്യമെത്തിയത്


"ഒരു നല്ല ദിവസവും ആ മനുഷ്യൻ സമാധാനം തരില്ല " വല്ലപ്പോഴും മാത്രം പുതിയ നൈറ്റിയും , ചന്ദനക്കുറിയും അണിഞ്ഞു കാണാറുള്ള അമ്മയുടെ മുഖം കറുത്തിരിക്കുന്നു


എനിക്കറിയാമായിരുന്നു രഥോൽസവത്തിന്റെ "വക " ആരെങ്കിലും കൊടുത്തതാകും .ഇനി എന്താണ് നടക്കുക എന്നൊരു പിടിയുമില്ല . നോക്കുമ്പോൾ അമ്മ ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട് ചെറിയൊരു ഭീതി കാണാം കണ്ണിൽ. വൈകുന്നേരം നടക്കാൻ ഇടയുള്ള സംഭവങ്ങൾ എന്റെ മുന്നിലൂടെ കടന്നു പോയി അതിലേറെ എന്നെ വേദനിപ്പിച്ചത് രാത്രിയിലെ പരിപാടിയുടെ കാര്യമാണ് ..ഇനി ഞാൻ എങ്ങനെ .....

തുടരും .......................

ഭാഗം 6


കാലത്തിനൊപ്പം
--------------------------


ഞാൻ ഒന്ന് കണ്ണ് തിരുമ്മി .


അരലിറ്റർ പെപ്സിക്കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകി വായിക്കാൻ തുടങ്ങണോ വേണ്ടയോ ഒന്ന് സംശയിച്ചു , കാരണം അതല്ലാതെ വേറെ വെള്ളമൊന്നുമില്ല തിരുവനന്തപുരം വരെയെത്തിക്കാൻ , പതിനഞ്ചുരൂപയ്ക്ക് കുപ്പിവെള്ളം വാങ്ങാൻ കിട്ടാതെയല്ല എങ്കിലും വാങ്ങിക്കാനൊരു വിമുഖത .

 പാലക്കാടിന്റെ ഭൂഗർഭജലം മുഴുവൻ ഊറ്റിയെടുത്ത് കുപ്പികളിലാക്കി വിൽക്കാൻ വെച്ചിരിക്കുന്നത് നിർവികാരതയോടെയാണ് പലപ്പോഴും ഞാൻ നോക്കിക്കണ്ടത് . തുറന്നുവച്ച ബാഗിലെ പെപ്സിക്കുപ്പിയിലും ഉണ്ടായിരുന്നു "മെയിഡ് ഇൻ കഞ്ചിക്കോട് , പാലക്കാട് ,കേരളം "

ചിന്തകളെ തൽക്കാലം മാറ്റിവച്ചു ഡയറി മറിച്ചുതുടങ്ങി




-------------------------------------------------------------------------------------------------------------------------




ജനുവരി -1-





അങ്ങനെ ഓർമിക്കുവാൻ കുറച്ചു നോവും നൊമ്പരങ്ങളും സന്തോഷവും തന്നുകൊണ്ട് ഒരു ആതിരകൂടെ കൊഴിയുകയാണ് പണ്ട് കവി പറഞ്ഞത് പോലെ "ഇനിയത്തെ ആതിരവരും നേരം എങ്ങനെയാവുമെന്നു ആർക്കറിയാം"

എന്ത് പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത് എന്നറിയുന്നില്ല .

പക്ഷെ ഇരുപതിൽ നിന്ന് ഇരുപത്തൊന്നിൽ 
എത്തി പ്രായമെന്ന് നാട്ടുകാരും ബന്ധുക്കളും വിവാഹാലോചനകളിലൂടെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു


വർഷവും മാറി

കാലത്തെ എനിക്ക് ഭയമാണ്

കാരണം അവ എന്നെ വയസ്സിയാക്കുകയും പിന്നീട് കൊല്ലുകയും ചെയ്യും

എന്റെ ദേഹം മണ്ണിൽ അലിഞ്ഞു ചേരും .

പിന്നെ ഞാൻ എന്ന വ്യക്തിയില്ല .

വേണ്ട . ശപിക്കപ്പെട്ട ജന്മവുമായി ഭൂമിയിൽ വന്നുപിറക്കുന്ന കോടിക്കണക്കിന് ജനസംഖ്യയിൽ എണ്ണം പോലും രേഖപ്പെടുത്താനാവാത്ത ഞാനെന്തിനാണ് മരണത്തെ ഭയക്കുന്നത് ... ? മുഖം നോക്കി പ്രണയം സൂക്ഷിക്കാൻ കാമുകനുമില്ലാത്ത ഞാനെന്തിനാണ് വാർദ്ധക്യത്തെ പേടിക്കുന്നത് ?



പുതുവർഷവും തിരുവാതിരയും ഒപ്പമെത്തിയിട്ടും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുകയാണോ എനിക്ക് . ആർക്കും വേണ്ടാത്ത മണ്ടത്തരങ്ങളുടെ ശേഖരം ആണെന്റെ ചിന്തകളെന്ന് അനിത പറഞ്ഞതെത്ര ശരിയാണ് . ഇല്ല , നിരാശയൊട്ടുമില്ല . ഈ വർഷം സ്വപ്നയുടെ സ്വപ്നങ്ങളും പൂവണിയുമെന്ന പ്രതീക്ഷയുണ്ട് ആവോളം .


പുതുവർഷത്തിൽ ആദ്യം ഡയറിയിൽ എഴുതേണ്ടത് പഴയ ദിനത്തെ കുറിച്ചാണോ പുതിയ ദിനത്തെ കുറിച്ചാണോ എന്നാണ്  കുറെ നേരമായി ഞാൻ ചിന്തിക്കുന്നത് . പലരോടും  ചോദിച്ചെങ്കിലും  "പുതിയ വർഷത്തിൽ പഴയ ഓർമ്മകൾ ഉപേക്ഷിക്കണം " എന്ന ഉത്തരത്തോടുള്ള തൃപ്തിയില്ലായ്മ എന്റെ മനസ്സിൽ നിന്നും അക്ഷരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു . പഴയതിൽ നിന്നാണ് പുതിയതും തുടങ്ങേണ്ടത് , ഓര്മകളുണ്ടായിരക്കണമെന്ന് കവി പാടിയപോലെ




ഇന്നലെ ആയിരുന്നു കൊടുവായൂർ രഥോൽസവം തുടങ്ങിയത് . ധനുമാസത്തിലെ തിരുവാതിരുനാൾ ഉടുതുണിയ്ക്ക് മറുതുണിയില്ലാതിരുന്ന , വെള്ളം തിളയ്പ്പിക്കുന്നത് കാണിച്ചു മക്കളെ ഉറക്കിയിരുന്ന ഒരുഗ്രാമത്തിന്റെ ആവേശമായി മാറിയത് എന്നുമുതൽക്കാണെന്നു കൃത്യമായി അറിയില്ല . എങ്കിലും ജീവിച്ചിരിക്കുന്ന ശേഷിപ്പുകൾ മറുപടി നൽകിയത് " ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം " എന്നുമാത്രം .


ഈ പുരാണം പറയുന്ന ഞാൻ  മിനിഞ്ഞാന്നു രാത്രി മുതൽ ഇന്നലെ രാവിലെ വരെയേ ഉറങ്ങിയിട്ടുള്ളൂ എന്ന് എനിക്കിപ്പോഴാണ് ഓർമ വന്നത് .ഇന്നലെരാത്രി പതിവുപോലെ ഉറക്കമില്ലാത്ത ദിവസമായിരുന്നു . കൂടല്ലൂരിന്റെ ചരിത്രത്തിൽ കാലങ്ങൾക്കിപ്പുറം " പുതുവർഷം " പിറക്കുന്നത് ആഘോഷമാക്കിയ തലമുറ ജന്മം കൊണ്ടതിനുശേഷം അങ്ങകലെ പുതുവർഷാഘോഷങ്ങൾ ഇടിവെട്ടുകളെ ഓർമിപ്പിച്ചു പൊട്ടുന്നശബ്ദങ്ങൾ നെഞ്ചേറ്റിയ കുട്ടിക്കാലത്തിനുശേഷം ഭ്രമിപ്പിക്കുന്ന സിനിമാക്കാഴ്ചകളെ ജീവിതത്തിലേക്ക് ആവാഹിക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഈ "പുതുവർഷാഘോഷം"



ഇന്നലെ രാവിലെ അമ്പലത്തിൽ പോകുന്നതിന്റെ തിരക്ക് . സൂര്യനുദിക്കും  മുൻപേ എഴുന്നേറ്റ്ഇന്നലെ   മുറ്റം മെഴുകി ചെമ്മണ്ണ് തേച്ചു വെച്ചിടത്ത്   ചുണ്ണാമ്പ് കലക്കി വെച്ചത് കൊണ്ടുള്ള  ചിത്രപ്പണി ബാക്കിയുണ്ടായിരുന്നു . " മുറ്റത്തെ അരിമാവിൻ കോലങ്ങളാൽ ഉറുമ്പിനും കാക്കയ്ക്കും വിരുന്നൊരുക്കിയ ആഥിത്യമര്യാദ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും അകന്നതിന്റെ ഫലമായി ഇൻസ്റ്റന്റ്  കോലപ്പൊടിയും ,വെള്ളച്ചുണ്ണാമ്പും ആ സ്ഥാനത്തേക്ക് കയറി വന്നിട്ട് അധികമായിട്ടില്ല .

അന്നന്ന് ചെയ്യേണ്ടത് മാറ്റിവെച്ചാൽ എന്തുസംഭവിക്കുമെന്ന് രാവിലെ കഷ്ടപ്പെട്ട് ഉണർന്നതും നേരം വെളുക്കോളം ചിത്രപ്പണി തുടരേണ്ടതായും വന്നതിലൂടെ എനിക്ക് ബോധ്യമായി . ഇന്നലെ രാത്രിയിൽ വിരുന്നെത്തിയ വല്യമ്മയുടെയും മക്കളുടെയും കൂടെ സംസാരിച്ചിരിക്കാൻ പോയ എന്നെ ഞാനെന്ത് പറയാനാണ് .

പുലർന്നുതുടങ്ങിയപ്പോൾ ഒരുവിധം തീർത്ത് മരം കോച്ചുന്ന തണുപ്പിൽ തന്നെ അതിവേഗത്തിലൊരു കുളിയും പാസാക്കി പല്ലുതേക്കാൻ മറന്ന് ഉടുത്തൊരുങ്ങി വരുമ്പോഴേക്കും നിഷയും അഞ്ജനയും എത്തിയിരുന്നു . നല്ല ദിവസങ്ങൾ എത്രത്തോളം ആസ്വദിച്ചുചെയ്യണമെന്ന്‌ കരുതിയാലും എങ്ങനെയെങ്കിലും തിരക്കിൽ പെട്ടുപോകും .



 ഇത്ര കഷ്ടപ്പെട്ടാലും  എനിക്ക് സമാധാനമായി,  പതിവ് പോലെ ദർശനം(***) കാണാൻ പോകുന്നവരെല്ലാം ഞങ്ങടെ വീടിന്റെ മുറ്റത്തേക്ക്‌  അസൂയയോടെ നോക്കുമ്പോഴും കമന്റ് പറയുമ്പോഴും  ചെറിയൊരു  അഭിമാനം  ഒക്കെയുണ്ട് .  പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മായിമാർ ചെയ്യുന്നതിലും കേമമായി മുറ്റം മുഴുവൻ വരച്ചു വെച്ചിട്ടുണ്ട് ഞാൻ .ഇപ്പോൾ കണ്ടാൽ പുരാണ കഥയിലെ ഏതോ  ഭവനം ആണ് എന്നെ പറയൂ , രാമായണം സീരിയലിലൊക്കെ മുനിമാരുടെ കുടിലുകൾ ഇതുപോലെ അലങ്കരിക്കപ്പെട്ടിരുന്നു .


ആറുമണിക്ക് ദർശനം തുടങ്ങുമെന്നൊക്കെ പലരും പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു ആരാറായെങ്കിലും ആവുമെന്ന് , കാരണം വൈകിയുള്ള ഉദയത്തിൽ കൃഷ്ണപ്പരുന്തിനും എത്താൻ   കഴിയണ്ടേ . പരിപാടി തുടങ്ങും മുൻപേ അമ്പലപ്പറമ്പിൽ പോയി വർഷത്തിലൊരിക്കൽ നാട്ടുകാരെ നോക്കിനിൽക്കാൻ കിട്ടുന്ന ഈ അവസരം പാഴാക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ എത്തി ,


കുഞ്ഞുനാളിൽ ആണെങ്കിൽ അമ്പലപ്പറമ്പിൽ എത്തിയതും ആദ്യം തിരയുന്ന "പൊള്ളക്കാരൻ " എന്ന കളിപ്പാട്ടക്കച്ചവടക്കാരനെ ഇപ്പോൾ ഈ ഇരുപത്തൊന്നുകാരിക്ക് ആവശ്യമില്ലാതായിരിക്കുന്നു .നോക്കിവച്ചു പിറ്റേന്ന് വീട്ടുകാരുടെമുൻപിൽ അവതരിപ്പിക്കാൻ പോന്ന കളിപ്പാട്ടം ഇപ്പോഴില്ല .  ഇപ്പോൾ അറിയാതെയാണെനിലും ആൾക്കൂട്ടത്തിനിടയ്ക്ക് പ്രതീക്ഷിക്കുന്നത് ആ മുഖം മാത്രം ..!


എങ്കിലും ഇത്തവണ എനിക്ക് ആദ്യം കണ്ണിൽ തട്ടിയത് "വർണ്ണ കാറ്റാടി " ആണ് ,ഇത്ര കാലം അവ ഉണ്ടായിരുന്നു എങ്കിലും ഇത്രമാത്രം  ചന്തം തോന്നിയിട്ടില്ല . പണ്ടത്തെ പേപ്പറുകൾക്ക് പകരം മിന്നുന്ന പ്ലാസ്റ്റിക്  കടലാസുകൾ  അവയ്ക്ക് പുതുഭംഗിയേകി . എന്തായാലും നാളെ ഒരെണ്ണം വാങ്ങിക്കണമെന്ന് മനസ്സിലുറപ്പിച്ചു , കളിക്കാനുള്ള പ്രായം കടന്നെങ്കിലും വേലികുറ്റിയിൽ കുത്തിവെച്ചാൽ,ഊഞ്ഞാലിൽ തുരുകിവെച്ചാൽ   കാറ്റുവരുമ്പോൾ കറങ്ങുന്നതുകാണാൻ സുഖമായിരിക്കും .


ഓരോ രഥോത്സവത്തിനും പുതിയകളിപ്പാട്ടങ്ങളുമായി വരുന്നവരെ സമ്മതിക്കണം . എവിടുന്നാണ് ഇവർക്കിത്രമാത്രം കുട്ടികളെ മോഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ? പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കരുതെന്ന് അറിയാമെങ്കിലും പ്ലാസ്റ്റിക് കൊണ്ടുള്ള സാധനങ്ങൾക്കാണ് ഉത്സവപ്പറമ്പിൽ ഭൂരിപക്ഷം എന്നെനിക്ക് തോന്നി .

ഉത്സവത്തിന്റെ രണ്ടുമൂന്നുദിവസം മുൻപുമുതൽ ഉത്സവം കഴിയും വരെയും അവർ ഇവിടെയുണ്ടാകുമായിരുന്നു , അവരുടെകൂടെ ഉത്സവപ്പറമ്പിൽ രാത്രികാലങ്ങൾ ചിലവഴിക്കാൻ കൊതിച്ച ബാല്യമായിരുന്നല്ലോ എന്റേതും . ഞങ്ങളൊക്കെ വീട്ടിലേക്ക് മടങ്ങുമ്പോൾ ദൂരെയെവിടെ നിന്നോ ഞങ്ങടെ ആഘോഷങ്ങൾക്ക് നിറം നൽകി ഉപജീവനത്തിനെത്തുന്ന അവർ ആൽത്തറയിലും പീടികത്തിണ്ണകളിലും കിടന്നുറങ്ങി , അമ്പലക്കുളത്തിൽ കുളിച്ചു, വെടിക്കെട്ട് നടക്കുന്നതിനും അപ്പുറത്തെ ശ്മാശാനത്തിനടുത്തെ കുറ്റിക്കാട്ടിൽ പ്രാഥമിക കൃത്യങ്ങൾ നടത്തി .

അവരുടെ കുട്ടികൾ മുഴിഞ്ഞവസ്ത്രങ്ങൾ ധരിച്ചവരും , എണ്ണ കണ്ടിട്ടില്ലാത്ത മുടിയുള്ളവരും ആയിരുന്നധികവും . ആർപ്പുവിളികൾ കൂടുമ്പോഴും വാദ്യങ്ങൾ ഉച്ചസ്ഥായിലെത്തുമ്പോഴും വെടിക്കെട്ട് കാതുകളെ കവരുമ്പോഴും ആൾക്കൂട്ടം നിയന്ത്രണങ്ങൾക്കതീതമാവുമ്പോഴും ആ കുട്ടികൾ വഴിതെറ്റി പോയില്ല , കച്ചവടക്കാർക്ക് അവരെയോർത്തു ഭയവുമില്ലായിരുന്നു . ശബ്ദകോലാഹലങ്ങൾക്കിടയിൽ അവർ സുഖമായി മണ്ണിൽ വിരിച്ച ഇത്തിരിയിടത്ത് കിടന്നുറങ്ങി .


നമ്മുടെകുട്ടികൾ ആയിരുന്നെങ്കിൽ ഭൂകമ്പം നടന്നേനെ . കഷ്ടപ്പാടുകളാണ് ഇപ്പോഴും നല്ല ബാല്യങ്ങളെ ചൂഷണം ചെയ്യുന്നത് . നാളെ തന്റെ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് ഞങ്ങളുടെ മക്കൾക്ക് കൗതുകങ്ങളുമായി എത്താനല്ലാതെ ആ കുട്ടികൾ ഒന്നും നേടിയെടുക്കുന്നില്ല .


ആചാരപ്രകാരം കുമ്മാട്ടിക്ക് ചെന്ന് പന്തലിനുചുറ്റുമുള്ള പായയിൽ കിടന്നുറങ്ങാൻ തന്നെ മടിച്ചിരുന്ന എനിക്ക് അവരെന്നും അത്ഭുതമായിരുന്നു , ആയിരങ്ങൾ ...അല്ല പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവപ്പറമ്പിൽ കപടമാനാഭിമാനങ്ങളെ ഓർക്കാതെ അവർ ഉണ്ടുറങ്ങി അടുത്ത ഉത്സവം തേടി യാത്രയായി . കളിപ്പാട്ടം വിൽക്കുന്നവരുടെ മക്കളായിട്ടും ഒരു കളിപ്പാട്ടം പോലും കളിക്കാനില്ലാത്തവരായിരുന്നു അവരിലധികവും .


അച്ഛാച്ചൻ പറയാറുണ്ട് ഉത്സവസമയത്തെ കച്ചവടക്കാർക്ക് ഇപ്പോഴും നല്ല ലാഭമാണെന്ന് , പക്ഷെ എന്നിട്ടുമെന്താണ് അവരുടെ വസ്ത്രങ്ങൾ മുഷിഞ്ഞതും , അവരുടെ ശരീരം ശോഷിച്ചതും ആയിപ്പോയത് ?  ചിലപ്പോൾ വിലപേശി വിലപേശി നമ്മൾ മുടക്കുമുതലിലും കുറച്ചു സാധനം വാങ്ങിക്കുന്നത് കൊണ്ടായിരിക്കുമോ ?

പഞ്ഞിമിട്ടായിയും ഓടക്കുഴലുമായി ഹിന്ദിക്കാരും , പൊരിയും ഹൽവയും കോലുമിട്ടായിയുമായി പുതുകച്ചവടക്കാരും , മാലയും വളയും പൊട്ടുമൊക്കെയായി പെൺകുട്ടികളെ ആകർഷിക്കാനുള്ള കടകളും , പാത്രക്കാരും , ഫോട്ടോ വിൽക്കുന്നവരും , ചെറിയ തട്ടുകടകളും ,ഐസ് വില്പനക്കാരും , പൈസവെച്ചു ഉള്ള ചില പരിപാടികളും ഉണ്ട് , അപ്പുറത്തായി കുട്ടികൾക്കുള്ള ഒന്നുരണ്ട് റെയ്‌ഡുകൾ .... സമ്പന്നതയുടെ ഗൗരവമുഖങ്ങളും , സാധാരണക്കാരന്റെ തിരക്കട്ടിട്ട മുഖങ്ങളും .... ഉത്സവക്കാഴ്ചകൾ വാക്കുകളിൽ ഒതുങ്ങുകയില്ല .

തുടരും






* ആതിര - തിരുവാതിര (തിരുവാതിരയ്ക്ക് മുൻപ് മുറ്റം മുഴുവൻ ചെമ്മണ്ണ് കൊണ്ട് വൃത്തിയാക്കി വലം തേച്ച് ചുണ്ണാമ്പോ ,അരിപ്പൊടിയോ കൊണ്ട് അലങ്കരിക്കുകയും "കോലം" വരയ്ക്കുകയും ചെയ്യുന്ന പരമ്പരാഗത ആചാരം ഈ സമയത്താണ് ...ഇതോടെ തിരുവാതിരയ്ക്ക് തുടക്കമാവും )

** രഥോൽസവം- തിരുവാതിര ദിവസമാണ് ഞങ്ങളുടെ നാട്ടിൽ ഉത്സവം തുടങ്ങുന്നത്.രഥങ്ങളുടെ ഉത്സവം

***-ദർശനം- ആതിര ദർശനം ( ദേവ രഥത്തിന് അകത്തു ദൈവം വെക്കുമ്പോൾ മുകളിലൂടെ അനുഗ്രഹം നല്കി കൃഷ്ണപരുന്ത് പോകുന്ന കാഴ്ച

****പൊള്ളക്കാരൻ - ബലൂൺ തുടങ്ങിയ വിൽക്കുന്നവർ
ഭാഗം 5
*************




ഒന്നുകൂടി ശബ്ദത്തിന്റെ ഉറവിടത്തെ   നോക്കിയിട്ട് ഞാനെന്റെ ബാഗിലേക്ക്തിരിഞ്ഞു . ചപ്പാത്തിയുടെയും കറിയുടെയും ചെറു ചൂട് കയ്യിൽ തട്ടിയപ്പോൾ വിശന്നു തുടങ്ങിയ വയറിനും ആക്രാന്തമുള്ള മനസ്സിനും സമാധാനമായി ... 



അതിനെ ഒരു വശത്തേക്ക് നീക്കി ഞാൻ പിന്നെയും അകത്തേക്ക് തിരഞ്ഞു ബാഗിന്റെ അടിത്തട്ടിൽ നിന്നും ചുരുട്ടിക്കൂട്ടി വെച്ച പൈസ കിട്ടി , പുറത്തെടുക്കാതെ ഒളിഞ്ഞു നോക്കി അത് പൈസ ആണ് എന്നും വീട്ടിൽ നിന്നും എടുത്തുവച്ച അത്രയും   വന്ന അത്രയും ഉണ്ടെന്നും ഞാൻ നോക്കുന്നത് ആരും നോക്കിയില്ലെന്നും ഉറപ്പു വരുത്തി യഥാസ്ഥാനത്ത് നിക്ഷേപിച്ചു .


 പുതപ്പ് ചുരുട്ടിക്കൂട്ടി വെച്ചതും പിന്നെ കഴിഞ്ഞ ദിവസം ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകം എന്നിവയും ഉണ്ട്  .



നേരം പുലരാൻ ഇനിയുമുണ്ട് ,ട്രെയിൻ  നിർത്തണം എങ്കിൽ ഒറ്റപ്പാലം ആവണം അതുവരെ വെറുതെ ആളുകളെ വായിനോക്കിയിരിക്കണോ അതോ  പുറത്ത് നോക്കി ഇരുട്ടിന്റെ അനന്തതയിൽ ചിന്തകളെ തുറന്നു വിട്ട് മനസ്സിന്റെ വ്യപരങ്ങൾക്ക് പുറകെ പോകണോ ...



വേണ്ട,


എല്ലാത്തിനും സമയമുണ്ട് തിരുവനന്തപുരം എന്നാൽ തൃശൂർ പോയി വരുന്ന പോലെയല്ലാലോ ...കൊറേ ഉണ്ട് ...മനുഷ്യനെ മോഹിപ്പിക്കുന്ന യാത്ര,

പക്ഷെ ദ്രോഹിക്കുന്ന ഇന്ത്യൻ റെയിൽവേ യിലെ രീതികൾ... എത്ര പുരോഗമിച്ചാലും വൃത്തികേടായി മാത്രം കാണപ്പെടുന്ന ടോയ്ലെറ്റ്‌ , എത്ര പെയിന്റ് അടിച്ചാലും വീണ്ടും കോറി വരച്ചു വൃത്തികെടാക്കപ്പെട്ട ചുവരുകൾ ,എത്ര നിരോധിചാലും വീണ്ടും കയറിക്കൂടുന്ന യാചകസംഘം .



ഇന്ത്യയുടെ ഹൃദയത്തെ അറിയണമെങ്കിൽ ട്രൈനിലൂടെ യാത്രചെയ്യണമെന്ന് എവിടെയോ വായിച്ചത് ഓർമ്മവരുന്നു . നഗരത്തിന്റെ പുറംമോടി റോഡുകളും പിന്നാമ്പുറം റെയിൽവേ പാതകളും തന്നെയാണ്


സത്യം പറഞ്ഞാൽ അവരെ കാണുമ്പോൾ തോന്നും 
അവരൊക്കെ എന്നും കൈനീട്ടെണ്ടി വരുമ്പോൾ,  നമ്മുടെ ഈ യാത്രകൾ കൊണ്ടൊന്നും നമ്മൾ ഒന്നും നേടുന്നില്ല എന്നൊക്കെ  .


 പിന്നെ കാശ് കൂടിയിട്ടും ഗുണ നിലവാരം കൂടാത്ത ഭക്ഷണം . റിസർവേഷൻ ഉള്ളവർക്കും സാധാരണ ടിക്കെറ്റ് എടുത്ത് കയറുന്നവർക്കും ഒരുപോലെ നില്ക്കാനുള്ള സൌകര്യങ്ങൾ ചെയ്യുന്ന മനസ്സ് .

വേണ്ട പറഞ്ഞാലും തീരില്ല ...

പക്ഷെ ഏറ്റവും എളുപ്പത്തിൽ ആത്മഹത്യ ചെയ്യാനുള്ള മാർഗവും ഈ പാത തന്നെ ...

എത്രപേരുടെ രക്തം ചിന്തിയ പാളത്തിലൂടെയാണ് എന്റെ യാത്ര എന്ന് ഓർമ വന്നപ്പോൾ പെട്ടെന്ന് നെഞ്ഞിടിപ്പ്‌ കൂടിയപോലെ .ഇരുവശത്തുമുള്ള ഇരുട്ട് പുതച്ച മരങ്ങൾ പേടിപ്പിക്കുന്ന ഭീീകര സത്വങ്ങളായി മാറുന്നു .



ഞാൻ മുഖം തിരിച്ചു പെട്ടെന്ന് ,ഇനി അങ്ങോട്ട്‌ നേരം വെളുക്കാതെ തിരിയില്ലെന്നു എനിക്കറിയാം . ഭയമില്ല .എങ്കിലുമൊരു പേടി .


മാധവിക്കുട്ടിയുടെ കഥകൾ എടുത്ത് ബാഗിൽ വെക്കാൻ പറയുമ്പോൾ അത് മുഴുവൻ ഈ രണ്ടു ദിവസത്തിനുള്ളിൽ തീർത്ത്‌ കൊടുത്ത് മാറ്റാം എന്നൊരു ദുരുദ്ദേശവും ഉണ്ടായിരുന്നു .ആകെ കനത്തിന് ഒപ്പം ഒന്നരക്കിലോ എങ്കിലും കൂടിയത് ഈ തടിയൻ പുസ്തകം കാരണമാണ്. 


ചെറുതായി വിശന്നു തുടങ്ങിയെങ്കിലും അപരിചിതത്വം അതിൽ നിന്നും വിലക്കി ,ഒന്നുമില്ലെങ്കിലും അടുത്തിരിക്കുന്ന ആളുകൾ കഴിച്ചു തുടങ്ങട്ടെ . 



സാധാരണ ഈ നേരത്ത് വിശപ്പ്‌ പതിവല്ല എങ്കിലും ഇപ്പോൾ എന്തോ ,ആരും കഴിക്കുന്നില്ല മുകളിലെ എന്നോട് അവന്റെ ബാഗിനുമേൽ കാൽ വെക്കരുതെന്ന് പറഞ്ഞവൻ മാത്രം   കഴിക്കുന്നുണ്ട് ,എന്നുവെച്ചു നമ്മളും അതുപോലെ ആവരുതല്ലോ .


പോരാത്തതിന് മുന്നിൽ ഏതോ നല്ല വലിയ മാന്യമായ കുടുംബമാണ് എന്ന് തോന്നുന്നു ,"കയറുമ്പോഴേക്കും കഴിച്ചു തുടങ്ങുന്ന " എന്നെക്കുറിച്ച് മോശാഭിപ്രയം ആദ്യമേ ഉണ്ടാക്കണ്ട കരുതി മിണ്ടാതെ പുസ്തകം ഇട്ടിരുന്ന കവറെടുത്ത് ബാഗിന് മുകളിൽ വെച്ചു.


പതുക്കെയൊന്നു ഫോൺ എടുത്ത് നോക്കി .എന്റെ മനസ്സിന്റെ കണ്ട്രോൾ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കണം ഞാൻ തന്നെ വിലക്കി "വേണ്ട  ...ഇനി തിരുവനന്തപുരം വരെ എത്തണം ,അതിനുള്ളിൽ ചാർജ് തീർന്നാൽ അറിയാത്ത സ്ഥലത്ത് നീ ഒറ്റപ്പെട്ടു പോകും .ആരെയും വിളിച്ചു വഴി ചോദിക്കാൻ പോലും കഴിയില്ല .


എന്തിനാ വെറുതെ ,കയ്യിൽ പുസ്തകമുണ്ടല്ലോഅത് വായിക്കൂ .മുൻപ് പോകുമ്പോൾ ഒക്കെ ആളുണ്ടായിരുന്നു കൂടെ ഇപ്പോൾ നീ തനിച്ചാണ് .അവസാനം വിവേകത്തിന് മുന്നിൽ ചാപല്യം വഴങ്ങി ഫോൺ ഡിസ്പ്ലേ ഓഫ്‌ ചെയ്തു .


പിന്നെയും ഒന്ന് മടിച്ചിരുന്നു ,അത്രയും വായിക്കണ്ടേ .കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും പാളി നോക്കി .പുറത്തേക്ക് നോക്കാൻ പേടി തോന്നി എന്തായാലും വെളുക്കും വരെയെങ്കിലും വായിക്കാം സാവധാനം കവർ തുറന്നു ,പക്ഷെ അതിനകത്തുള്ള കാഴ്ച എന്നെ ഞെട്ടിച്ചു


മാധവിക്കുട്ടിയുടെ മുഖമോടെയുള്ള ഒന്നരക്കിലോന്റെ പുസ്തകത്തിനു പകരം തലേന്നാൾ അമ്മായിയുടെ വീട്ടിൽ പോയപ്പോൾ വേണ്ടാതെയിട്ട സാധനങ്ങളിൽ നിന്നും എന്റെ അന്വഷണ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തിയ സ്വപ്നചേച്ചിയുടെ പഴയ പുസ്തകങ്ങളിലെ ജീവിതാനുഭവങ്ങളുടെയും ചിന്തകളുടെയും അങ്ങിങ്ങായി കുറിച്ച് വെക്കപ്പെട്ടിരുന്ന തിരുശേഷിപ്പുകൾ ..ഡയറി എന്ന് വേണമെങ്കിൽ പാശ്ചാത്യവൽക്കരിച്ചു പറയാം



വൈകീട്ട് അമ്മായിയുടെ വീട്ടിൽ വെറുതെ ആ വഴി കൂട്ടുകാരിയുടെ കല്യാണത്തിനു പോയി വരുന്ന വഴി കയറിയതാണ് അല്ലെങ്കിൽ പിന്നെയാതൊരു പേരാകും, അത്രടം വരെ വന്നിട്ടും കയറാതെ പോയി ,ജോലി കിട്ടിയപ്പോൾ വലിയ ആളായപ്പോൾ അഹങ്കാരമാണ് .



പിന്നെ സ്വപ്ന പോയപ്പോൾ ആരെയും വേണ്ടാതായി എന്നൊക്കെ  അമ്മായി പരിഭവത്തിന്റെ കെട്ടഴിക്കും . നാളെ പിറ്റേന്ന് തുടങ്ങുന്ന വീട് പണിക്കായി താല്ക്കാലികമായി കെട്ടിയ പുരയിലേക്ക്‌ സാധനങ്ങൾ മാറ്റി വെക്കുന്ന തിരക്കിലേക്കായിരുന്നു ഞാനെത്തിപ്പെട്ടത്


എന്റെ വരവ് അമ്മായിക്കൊരു ആശ്വാസം ആയിരിക്കണം .പിന്നെ ഞങ്ങൾ രണ്ടും കൂടെ എല്ലാം ഒന്ന് ഒതുക്കി വെക്കുമ്പോഴേക്കും ഇരുട്ടിത്തുടങ്ങി വിനു ഏട്ടൻ വന്നപ്പോൾ ഇന്ന് പോകേണ്ട കാര്യവും ഒരുക്കി വെക്കേണ്ട തിരക്കും പറഞ്ഞു അവിടെനിന്നും ഇറങ്ങിയതാണ് ഭക്ഷണം കഴിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും നിന്നില്ല 



.ഇനിയും നിന്നാൽ ശരിയാവില്ല . അതിനിടയ്ക്ക് പഴയ തട്ടിൻപുറത്തെ സാധങ്ങളുടെ ഇടയിൽ നിന്നുമെനിക്ക് നിധിപോലെ കിട്ടിയതാണ് സ്വപ്നചെച്ചിയുടെ തകരപ്പെട്ടി


കുട്ടിക്കാലത്ത്  അച്ഛാച്ചന്റെ  പഴയ പേപ്പറുകളും ഒക്കെ ഇട്ട് വെച്ചിരുന്നതാണ് ,ഞാനടക്കം എല്ലാ പേരക്കുട്ടികളും അത് കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നു .പിന്നെ എന്തോ ഭാഗ്യത്തിന് ചേച്ചിക്ക് കിട്ടി . 



 അച്ഛാച്ചൻ സൂക്ഷിച്ചതിലും നന്നായി ചേച്ചിയത് സൂക്ഷിക്കാറുള്ളത് ഞാൻ കണ്ടിട്ടുണ്ടെങ്കിലും അവരുടെ വിവാഹശേഷം ഞങ്ങളുടെയെല്ലാം മോഹമായിരുന്ന പെട്ടി അമ്മായിടെ തട്ടിൻപുറത്തും, ഇപ്പോൾ വിറകുപുരയിലും എത്തിയതെനിക്ക് ഉൾക്കൊള്ളാനായില്ല .



പൊടിയൊക്കെ തട്ടി , തുറക്കാൻ പതിനെട്ടടവും പയറ്റിയിട്ടും കാലങ്ങളായി കൈമോശം വരാതെ സൂക്ഷിക്കപ്പെട്ട ആ പെട്ടി വഴങ്ങിയില്ല  .


 പക്ഷെ അതിനുള്ളിൽ എന്താണ് എന്ന് നോക്കാനുള്ള വ്യഗ്രതയിൽ കളഞ്ഞു പോയ താക്കോൽ തിരയാതെ അടുത്തുള്ള കല്ല്‌ കൊണ്ട് കുത്തിപ്പൊളിച്ച്.അമ്മായിയും സഹായിച്ചു .

"ഈ പെണ്ണിന് വട്ടാണോ ..?" എന്ന് ചിരിച്ചു കൊണ്ടൊരു ചോദ്യവും ചോദിച്ചു .


പണ്ടും ഇതുപോലെ തന്നെ ഞങ്ങളുടെ കൌതുകങ്ങൾ പലപ്പോഴും ഇവർക്കൊക്കെ വട്ടുകൾ തന്നെ ആയിരുന്നല്ലോ അതിൽനിന്നും ഞങ്ങള്ക്ക് കിട്ടുന്ന സന്തോഷം എന്തെന്ന് ആരും തിരിച്ചറിഞ്ഞില്ല . എന്നെ വെച്ചും കൂടുതൽ ചേച്ചിയെ ആണ് ഇക്കാര്യത്തിൽ എല്ലാവരും കുറ്റം പറയുക


തുരുംബെടുത്തു തുടങ്ങി എങ്കിലും ചുവപ്പ് നെയിൽ പോളിഷ് കൊണ്ട് എഴുതിയ പേര് മാഞ്ഞിട്ടില്ലായിരുന്നു "സ്വപ്ന. എസ്".

കുട്ടിക്കാലത്ത് നിന്നും കാലം കാത്തുവച്ച നിധിയന്വഷിക്കുന്ന മനസ്സായിരുന്നു എന്റെ
പക്ഷെ അതിൽ പ്രതീക്ഷിച്ച പോലത്തെ അത്ഭുതം ഒന്നും ഉണ്ടായിരുന്നില്ല .


കുറെ വളപ്പൊട്ടും


കുന്നിക്കുരുവും


മഞ്ചാടിയും ,


പിന്നെ പഴയ മുത്തുമാല ,


മയിൽ‌പീലി ,


കുറെ പേപ്പർ കഷണങ്ങൾ,


മിട്ടായി കടലാസ്സുകൾ ,


പിന്നെ മൂന്നു ഡയറി യും .നൊസ്റ്റാൾജിയ തുളുമ്പുന്ന ഫെയിസ്ബുക്ക് പോസ്റ്റുകളിലെയും ചിത്രങ്ങളിലെയും ഒഴിച്ചുകൂട്ടാനാവാത്ത ഘടകങ്ങളാണ് ഇപ്പറഞ്ഞ ഓർമശേഷിപ്പുകളെല്ലാം . 



പേജ് മറിച്ച് നോക്കിയപ്പോൾ മനസ്സിലായി പാതിയും വായിക്കാൻ കഴിയില്ല എന്ന് . എങ്കിലും എന്തോ കൌതുകത്തിനു എടുത്തു വെച്ചതാണ് .


അനിയന്റെ അടുത്തു കൊടുത്തിട്ട് ബുക്ക്സ് ബാഗിലും പെട്ടി കട്ടിലിനടിയിലും  ഇടാൻ പറഞ്ഞപ്പോൾ അവൻ ഇതിൽ കൊണ്ടുവയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ല ,അവനെ എന്തെന്നില്ലാത്ത ദേഷ്യം വന്നു


വലിയ പുറം ചട്ട ഒന്നും നേരെ ഇല്ലെങ്കിലും തല്ക്കാലം ഞാൻ അത് വായിക്കാൻ തന്നെ തീരുമാനിച്ചു ,ആദ്യത്തെ പേജ് പകുതിയും നാശമായി എന്നറിഞ്ഞിട്ടും അന്യരുടെ സ്വകാര്യതയിൽ കടന്നുകയറാൻ ഞാനെന്തോ വല്ലാതെ ഇഷ്ടപ്പെട്ടു .
---------------------------------------------------------------------------------------------------

" എഴുതി തീർക്കാൻ ഓരോ ദിവസങ്ങൾ
അപ്പോൾ ജീവിതം ഓർമ പുസ്തകത്തിലെ
താളുമാത്രം ആയിരിക്കുമോ ?


ഉത്തരം അറിയുന്നില്ല.


എങ്കിലും എന്റെ ഓരോ നാളുകളും കുറിച്ച് വെക്കുന്നു
പിന്നീട് നോക്കി വിലപിക്കാനൊ എന്ന് ചോദിച്ചാൽ
അറിയില്ല ,ചിലപ്പോൾ നാളെ ഇന്നിനെ ഓർത്ത്‌
ചിരിക്കാൻ കഴിഞ്ഞെങ്കിലോ ?

ഒരാളുടെ സ്വകാര്യത ആണ് ഡയറി ,അതുകൊണ്ട് ഇത് ആരും വായിക്കാതിരിക്കുക


ഇത് ഞാൻ ആണ് . ഞാൻ മാത്രം അറിയുന്ന ഞാൻ ,,,,"

സ്വപ്ന . എസ്


-----------------------------------------------------------

അത് കണ്ടപ്പോഴേ തോന്നി അടുത്ത പേജ് വായിക്കാൻ....

വേഗത്തിലോടുന്ന കാലമേ നീ സാക്ഷി ഞാൻ വായിക്കാൻ വേണ്ടിയാവും അവളൊരിക്കൽ ഹൃദയം തുറന്നെഴുതിയത്‌ ,

എനിക്ക് അറിയില്ല ,എങ്കിലും ഞാൻ അടുത്ത പേജ് മറിച്ചു.... നേരം പുലർന്നു തുടങ്ങിയിരിക്കുന്നു ....

(തുടരും ............)
part- 4





പൈസ ബാഗിലെ സൈഡിൽ കുത്തി തുരുകി വെച്ച് . പക്ഷെ എനിക്കപ്പോഴും സങ്കടം അടുത്ത സ്ഥലത്തെ ഒഴിഞ്ഞ സീറ്റുകൾ ആയിരുന്നു . ഇനി തിരുവനന്തപുരം വരെ ഇതുങ്ങളെ നോക്കിക്കൊണ്ടിരിക്കേണ്ടി വരുമോ ഭഗവാനെ ...???



"ശെരി ട്ടാ ,അഞ്ചരയ്ക്ക് ട്രയിൻ എടുക്കും . അവിടെയെത്തിയതും വിളിക്കണം , ബാഗിൽ ബിസ്‌ക്കറ്റില്ലെ ആരെങ്കിലും വിൽക്കാൻ വരുന്നതൊന്നും വാങ്ങിത്തിന്നണ്ട "


"ആ ............ഉണ്ട് , വാങ്ങില്ല "  ആദ്യമായി സ്‌കൂളിൽ പോകുന്ന കുട്ടിയ്ക്ക് വീട്ടിൽ നിന്നും കൊടുക്കുന്ന നിർദേശങ്ങൾപോലെ തോന്നിയെനിക്കപ്പോൾ


"വെള്ളം വേണ ?  എടുത്തിട്ടില്ലേ "


"ഉണ്ടെട ...."


"ശെരി ട്ടാ ഞാൻ പോണൂ "


"ആഹ ,,,,"


"അപ്പ്രത്തൊന്നും പോയിരിക്കണ്ട ട്ടാ ,വരുമ്പോളും കൊറേ ആളുള്ളവടെ കേറിയാൽ മതി "


"ഉം "


"വിളിക്ക് "


അവൻ പറഞ്ഞു അവസാനിപ്പിച്ചു നടന്നു . അവനെ നോക്കിക്കൊണ്ടേ ഇരിക്കുകയാണ് ഞാൻ .ഞങ്ങൾ കടന്നു വന്ന സ്ഥലത്ത് കൂടെ അവൻ ഒറ്റയ്ക്ക് നടന്നു പോകുന്നു ഇടയ്ക്ക് പുതിയ ഓരോരുത്തർ കയറി വരുന്നുണ്ട് .തിരക്കുകാരെക്കൊണ്ട് സ്റ്റേഷന് മടുത്തുകാണും

അവൻ ഇടത്തോട്ടു തിരിഞ്ഞു .  അവൻ താഴെ ഇറങ്ങിക്കാണും.  പക്ഷെ ഈ സൈഡ് ഇരിക്കുന്നത് കൊണ്ട് പോകുന്നത് കാണില്ല . എന്ട്രന്സിന്റെ വഴി അങ്ങോട്ടാണ് എന്നുമാത്രം വന്ന ഓർമയിൽ എനിക്കറിയാം , അവന്റെ പിറകെ മനസ്സുകൊണ്ട് ഞാനുമുണ്ടായിരുന്നു .




എന്ത് സ്വാതന്ത്രം . !!!!!!!!!


ഒറ്റയ്ക്ക് ആദ്യമായി ഇത്രദൂരം !

ആലോചിക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും ഒരു പരിധിക്കപ്പുറത്ത് ഈ ഒറ്റപ്പെടൽ വേദനയായി മാറുമെന്നും എനിക്കറിയാം . ഒന്നുമില്ലെങ്കിലും " നീവിടെയെത്തി ?" എന്നിടയ്ക്കിടെ വിളിച്ചുചോദിക്കാൻ എങ്കിലും ഒരാളുള്ളത് എന്താശ്വാസമാണെന്ന് അതില്ലാതെയാവുമ്പോഴേ മനസ്സിലാവൂ എന്ന് 'അമ്മ മരിച്ച നിഷയും , അച്ഛനില്ലാത്ത രേവതിയും അനുവുമൊക്കെ ഇടയ്ക്കിടെ പറയാറുണ്ട് .


പെൺകുട്ടികൾ പുറത്തിറങ്ങിയാൽ വീട്ടുകാരുടെ മനസ്സിൽ അവരറിയാതെ കടന്നുകൂടുന്ന ആധിയുണ്ട് . പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ പ്രതിഫലനമെന്ന് പുച്ഛിച്ചുതള്ളാമെങ്കിലും " നാളെ ഒരുത്തന്റെ കയ്യിലേൽപ്പിക്കാൻ " വേണ്ടിയെന്ന ലേബലിലാണ് ജനിച്ചനിമിഷം മുതൽ ഓരോ പെൺകുട്ടിയും വളരുന്നത് , പ്രതേകിച്ചു ഇന്ത്യയിൽ .


വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രമല്ല , ലോകവിവരമുള്ള ആണുങ്ങൾക്കും ഉണ്ടാവും പേടി , അതിനുള്ള ഉദാഹരണമാണ് എന്റെ അനിയന്റെ ഈ കെയറിങ് . കാരണം സ്ത്രീകളിലും എളുപ്പത്തിൽ പുറത്തുള്ള വാർത്തകൾ എത്തുന്നത് പുരുഷന്മാരിലാണ് , ആദ്യം ചർച്ചചെയ്യുന്നതും പ്രച്ചരിപ്പിക്കുന്നതും അവർ തന്നെ .


അതൊരു പെണ്ണുകേസാണെങ്കിൽ എങ്ങനെയൊക്കെ ഊഹാപോഹങ്ങൾ സമൂഹം നടത്തുമെന്ന് തിരിച്ചറിയാവുന്ന ആണുങ്ങൾ തന്റെ പ്രിയപ്പെട്ട അമ്മയെയും പെങ്ങളെയും കാമുകിയെയും മകളെയും ഭാര്യയെയും ഒക്കെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും . പെൺകുട്ടികളുടെ വലിയ ആഗ്രഹങ്ങളെ അപ്പാടെ വെട്ടിമാറ്റി സ്വാർത്ഥരാവുന്നവരും കുറവല്ല


ഉദാഹരണത്തിന് എന്റെ കാര്യം തന്നെയെടുത്താൽ ലോറിയും ജീപ്പും ഒക്കെ പഠിക്കണം എന്ന് കലശലായ എന്റെ ആഗ്രഹത്തെ ഡ്രൈവറായിരുന്നിട്ടുപോലും സാധിച്ചുതരാത്ത സഹോദരൻ ഇടയ്ക്കെപ്പോഴോ ദയ തോന്നിയപ്പോൾ "സ്‌കൂട്ടി " ഓടിക്കാൻ പഠിപ്പിച്ചു . അവന്റെ കൈപ്പിഴകൊണ്ട് വീണപ്പോഴെല്ലാം എന്നെ കുറ്റപ്പെടുത്തി "പെൺപിള്ളാർക്ക്‌ ചേർന്നത് അടിച്ചുകോരലും പാത്രം കഴുകലും ആണെന്നവൻ വാദിച്ചു .


എങ്കിലും സമതലപ്രദേശമല്ലാത്ത ഞങ്ങളുടെ ഇടവഴിയിൽ നിന്നുതന്നെ ഞാൻ ഈ ശകടം ഓടിക്കാൻ പഠിച്ചു. പണ്ട് സൈക്കിൾ പഠിപ്പിക്കാൻ എളുപ്പത്തിനായി അനിയനും സുഹൃത്തും കൂടി കുത്തനെയുള്ള കയറ്റത്തിന് മുകളിൽ കൊണ്ടുപോയി എന്നെയിരുത്തി ഉന്തിവിടുകയും , പലതവണ വീണ് കയ്യും കാലും ഒടിയുകയും ചെയ്ത ചരിത്രം മാത്രം ഇവിടെ ആവർത്തിക്കപ്പെട്ടില്ല .


ചിലപ്പോഴൊക്കെ ഈ കരുതൽ ഇനി ദേഷ്യപ്പെടുത്താറുമുണ്ട് . ഇരുട്ടിത്തുടങ്ങുമ്പോൾ അടുത്തവീട്ടിലേക്ക് പോകുന്നതുമുതൽ അവന്റെയും എന്റെയും സുഹൃത്തുക്കളോട് അധികനേരം സംസാരിച്ചുനിൽക്കുന്നത് , എങ്ങോട്ടെങ്കിലും തനിച്ചുപോകുന്നത് തുടങ്ങി എല്ലാ കാര്യത്തിലും .


ഇപ്പോഴെന്താണ് തിരുവനന്തപുരം വരെ തനിച്ചുവിട്ടതെന്നു ചോദിച്ചാൽ "നിന്നെയൊക്കെ ആര് കൊണ്ടുപോവാൻ എന്നുള്ള മറുപടി " വരുമെങ്കിലും ഇത്തവണ ഒഴിവാക്കാൻ കഴിയാത്ത തിരക്കുകളിൽ പെട്ടുപോയതുകൊണ്ട് അവന് വരാൻ സാധിച്ചില്ല . മറ്റേതെങ്കിലും കൂട്ടുകാരെ വിടാമെന്ന് വെച്ചാൽ സദാചാരക്കാരുടെ പേരുപറഞ്ഞു 'അമ്മ അത് മുടക്കി .


പലതവണ എറണാകുളം പോയ ധൈര്യത്തോടെ , അവിടെ നാട്ടിലെ സുഹൃത്തുണ്ടെന്ന വിശ്വാസത്തോടെ ഞാൻ പോകുകയാണ് . എന്റെയൊക്കെ പഠനം തീരും മുൻപേ ജോലിക്കുപോയിത്തുടങ്ങിയ സഹോദരൻ മാത്രം കഷ്ടപ്പെട്ട് കുടുംബം നോക്കുന്നതിനോടോ , ഏതെങ്കിലുമൊരുത്തന് ഇല്ലാത്ത കടവും വാങ്ങിച്ചു എന്നെ വിൽക്കുന്നതിനോടോ താല്പര്യം ഒട്ടുമില്ലാത്തതുകൊണ്ട് വിവാഹം നീങ്ങിനീങ്ങി പോവട്ടെ വച്ച് ഞാൻ ജോലിക്ക് പോയിത്തുടങ്ങി .


കോർപ്പറേറ്റുകാരുടെ ഊറ്റിപ്പിഴിയലിനുശേഷം കിട്ടുന്നത് ടാർഗറ്റ് തീർക്കാനും മുടങ്ങുമ്പോൾ കയ്യിലൊന്നും കാര്യമായി ശേഷിക്കാതെ ഞാൻ "ജോലി " ചെയ്തുകൊണ്ടേയിരുന്നു .


 സ്വന്തമായി വസ്ത്രം പോലും എടുക്കാനറിയാത്ത , തന്നെവച്ചും പത്തുവയസ്സിന്‌ താഴെയുള്ള സഹോദരന്റെ അത്രപോലും മാറുന്ന ട്രെൻഡുകളെ കുറിച്ചറിയാതെ അവനും കൂട്ടുകാരും പാലക്കാടൻ ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധി കൈമോശം വരാതെ കാത്തുസൂക്ഷിച്ചിരുന്നു .


ഞങ്ങളാരെങ്കിലും അവന്റെ പൈസകൊണ്ട് തന്നെ വാങ്ങിക്കൊടുക്കുന്ന ഷർട്ടും , ലുങ്കിമുണ്ടും , എന്റെ ബാഗിൽ നിന്നോ അനിയന്റെ സൈക്കിളിൽ നിന്നോ എടുക്കുന്ന കീ ചെയിൻ , കാലങ്ങൾക്കുമുന്പേ വില്പന നിർത്തിയ യമഹ ബൈക്ക് , കാടുപിടിച്ച തലമുടിയും ആഴചകളോളം ഷേവ് ചെയ്യാത്ത താടിയും ,


ചന്ദനക്കുറി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഏൽക്കുന്ന നെറ്റിയും , എപ്പോഴും വിയർപ്പുമണക്കുന്ന ഷർട്ടും , ദേഷ്യപ്പെടാത്ത പെരുമാറ്റവും , എന്തുകറിയും ചേർത്ത് ഊണുകഴിക്കുന്ന  സ്വഭാവവും , നേരത്തെ പണി തീർന്നെത്തുന്ന സായാഹ്നങ്ങൾക്കും ഞായറാഴ്ചകൾക്കും വേണ്ടി കാത്തിരിക്കുന്ന ക്രിക്കറ്റ് ,വോളിബോൾ ,ഫുട്‍ബോൾ ആവേശവും , കണ്ടതെല്ലാം ഷെയർ ചെയ്യുന്ന ,


വാട്ട്സ് ആപ്പിൽ വോയിസ് മെസ്സേജ് മാത്രം അയക്കുന്ന അറിവും ,  പുതിയ സിനിമകൾ ഷെയർ ചെയ്ത് വന്നത് കണ്ടുപാതിയാവും മുൻപേ കണ്ണുകളെ ആക്രമിക്കുന്ന ഉറക്കവും , ഏത് നട്ടപ്പാതിരയ്ക്കും വിളിച്ചാൽ ഓടിയെത്തുന്ന സുഹൃത്തുക്കളും പിന്നെ നേരിൽ കാണുമ്പോഴെല്ലാം പോരെടുക്കാൻ കാത്തിരിക്കും പോലെ ഇന്ത്യയും പാക്കീസ്ഥാനുമായി ഞാനും ചെറിയ അനിയനും



 ആഴ്ചകളിൽ വരുന്ന മുത്തൂറ്റിൻ്റെയും ഇസാഫിന്റെയും അടവിനായും , കല്യാണം മുതൽ കാതുകുത്തുവരെ നടക്കുന്നിടത്തേക്ക്  ബന്ധുസഹായം കൊടുക്കാനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സാധാരണക്കാരിൽ സാധാരണക്കാരനാണ് ലവൻ ... അവന്റെ കൂട്ടുകാരും ഏതാണ്ടിത് പോലെത്തന്നെ . അവനുവേണ്ടി കണ്ട പെൺകുട്ടികളെയൊക്കെ ഇപ്പോഴേ നോക്കിവെക്കാൻ തുടങ്ങിയ ഞാനെന്ന ചേച്ചി ആദ്യം ശ്രദ്ധിച്ചത് ആ കൂട്ടത്തിലെ സുന്ദരിയായ പതിനെട്ടുകാരി പെൺകുട്ടിയെയാണ് .




അടുത്ത സഹോദരൻ  ഞങ്ങളിൽ നിന്നും വ്യത്യസ്തനായി  കണ്ണാടിയുടെയും ടിവിയുടെയും മുന്നിൽ ജീവിക്കുന്ന നാട്ടിലെ ആധൂനിക തലമുറയിലെ ഒഴിച്ചുകൂടാനാവാത്ത അംഗം . പത്തുവയസ്സേയുളൂ എങ്കിലും ആരോ ഗൾഫീന്ന് കൊണ്ടുവന്ന് കൊടുത്ത ഫെയർ ആൻഡ് ലവലിയും ഏതോ ക്രീമും സ്പ്രേയും തീർക്കുന്നത് അവനാണ് .


 ഹെയർ ജെല്ലുതേച്ചു മുടിയെ കുതിരവാലുപോലെ നീട്ടാതെ സ്‌കൂളിൽ പോകാറില്ല . ഇവന്റെ ഒരുക്കം കണ്ട് ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും തിന്നുകൊണ്ടിരിക്കുന്നതും വീട്ടിലെ സുന്ദരമായ പതിവ് കാഴ്ചയാണ് . ഞങ്ങളേറെ ബഹുമാനിക്കുന്ന അമ്മയെ "തള്ളെ " എന്നുവരെ വിളിച്ചു സംസാരിക്കുന്ന മാന്യ വ്യക്തി


പറഞ്ഞു പറഞ്ഞു വീട്ടിലേക്ക് മടങ്ങിയോ ഞാൻ , ട്രെയിനിൽ കയറിയേയുള്ളൂ . ഇനി തിരുവനന്തപുരം വരെ പോയിവരേണ്ടതാണ് . ഒരിക്കലും മറക്കാനാവാത്ത ജീവിതം തന്നെ മാറ്റിമറിച്ച യാത്രയാകും അതെന്ന് എനിക്കപ്പോഴൊന്നും തോന്നിയില്ല .



സുരക്ഷിതമായി എന്നെ ട്രെയിൻകയറ്റി വിട്ടശേഷം അവൻ മടങ്ങിപ്പോകാതെ പ്ലാറ്റുഫോമിൽ നിന്നും വിളിക്കുകയാണ് , അമ്മയെ മുതൽ അച്ഛമ്മയെ വരെ വിളിച്ചു ഉത്തരവാദിത്തം തീർത്തകാര്യം അവന് അറിയിക്കേണ്ടതുണ്ട് . ഇക്കാലത്തും എക്കാലത്തും പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് വീട്ടുകാർ വലിയ പ്രാധാന്യം തന്നെ കൊടുക്കുന്നുണ്ട് .


ഒരുവശത്ത്‌ നമ്മളെ പോലുള്ള വലിയ വലിയ ആൾക്കാർ (തല്ലരുത് ,ചുമ്മാ ഒരു വെയ്റ്റ്നു പറഞ്ഞതാ ) എന്തൊക്കെ ചർച്ച ചെയ്യുന്നുണ്ട് അനുദിനം പീഡനം , ആത്മഹത്യ , കൊലപാതകം , രാഷ്ട്രീയ അരക്ഷിതാവസ്ഥ , സ്ത്രീവിമോചനം മാറുന്ന കാലവും കാഴ്ചപ്പാടുകളും   ആന ...ചേന ...കുതിര ...സോളാർ ... കറന്റ്‌ ബുക്ക്സ്

പക്ഷെ അവർക്കിതൊന്നും പ്രശ്‌നമേയല്ല .


അവർക്ക് പ്രശ്നം ഹർത്താൽ വന്ന് പണി ഇല്ലാതെ ആയതും , റേഷൻ കാർഡ് തിരുത്തേണ്ടതും , പാടത്ത്  വെള്ളം  കയറി ഇക്കൊല്ലം  കൃഷി  നശിച്ചതും , വഴിമുടക്കാൻ വരുന്ന പട്ടികളും , കാടിറങ്ങിവരുന്ന പന്നികളും , എവിടുന്നോ എത്തി പേടിപ്പിച്ചുപോകുന്ന പാമ്പ് വധങ്ങളും

പ്രിയയിലും പ്രിയതമയിലും പ്രിയദർശനിയിലും ആരോമയിലും ഇറങ്ങുന്ന സിനിമകൾ ഏതൊക്കെയാണ് . ഞായറാഴ്‍കളിൽ അപ്രതീക്ഷിതമായ "മുറിപ്പണികൾ " ഉണ്ടാവുമോ
ബിവറേജ് അടച്ചാലും സാധനം കിട്ടുമോ

അമ്മവീട്ടിലെ കുമ്മാട്ടി എന്നാണ്,ഇക്കൊല്ലം രഥോത്സവത്തിന് ആരെയൊക്കെ വിളിക്കണം . മാമന്റെ മോന്റെ കല്യാണത്തിന് എന്തുകൊടുക്കണം , ചെറിയച്ഛന്റെ മകളുടെ ഭർത്താവിന്റെ വീട്ടിലെ വിശേഷമെന്തൊക്കെയാണ്


അച്ഛന്റെ വല്യ പെങ്ങളുടെ മകന്റെ ഭാര്യയുടെ 'അമ്മ മരിച്ച വീട്ടിലും , കുടുംബത്തിലും നാട്ടിലും ദീനം വന്ന് കിടപ്പായവരുടെ    കാണാൻ പോകണ്ട ലിസ്റ്റെടുക്കലും  .
കഴിഞ്ഞ ആഴ്ചയിലെ മുടങ്ങിയത്  കൂട്ടി ഫണ്ട്‌ അടയ്ക്കണം  തുടങ്ങിയ ലോകത്തിലെ ഏറ്റവും തിരക്കുള്ള മനുഷ്യരെന്ന് തോന്നും വിധത്തിലാണ് അവരുടെ ജീവിതം .


പിന്നെ കൂടിപ്പോയാൽ ഇത്തിരി ലൈനടിയും, അതും അമ്പലപ്പറമ്പിൽ പോകുന്ന സമയത്തോ ഉത്സവക്കാലങ്ങളിൽ വിരുന്നുപാർക്കാനെത്തുന്നവരിലോ സാധ്യതകൾ ഒതുങ്ങുന്നു .


ഞാൻ കുറച്ചുനേരം പ്ലാറ്റുഫോമിലേക്ക് നോക്കിയിരുന്നശേഷം അല്പം വെള്ളമെടുക്കാനായി ബാഗ് തുറന്നു . ഇന്നലെ വൈകുന്നേരം മുതൽ യാത്ര ചോദിക്കാനായി കണ്ട പലരും തന്ന ചുരുട്ടിക്കൂട്ടിയ പൈസകൾ എണ്ണിത്തിട്ടപ്പെടുത്താതെ കൂട്ടിയിട്ടതിനെ എടുത്ത് മടക്കിവെക്കാൻ തുടങ്ങി , അച്ഛമ്മയുടെ , അച്ഛാച്ചന്റെ ,അമ്മയുടെ ,മാമന്റെ ,സുഹൃത്തിന്റെ,  ദേ അവസാനം  അനിയന്റെ . കാര്യമൊന്നുമില്ലെങ്കിലും വെറുതെയൊരു സന്തോഷത്തിന് തരുന്നതിലും ഉണ്ടൊരു സുഖം .


പൈസയ്ക്കുശേഷം പുറത്തുനിന്നൊന്നും വാങ്ങിക്കഴിക്കാതിരിക്കാൻ വെള്ളവും ബിസ്ക്കറ്റും ,ചപ്പാത്തിയും . രാവിലെ ചെറിയൊരു വഴക്കിട്ടപ്പോൾ നാലെണ്ണമേ വെച്ചിട്ടുള്ളൂ ഇല്ലെങ്കിൽ ഉച്ചയ്ക്കലേക്കും ....അല്ല , നാളത്തേക്കും വേണമെങ്കിൽ തന്നയക്കും .


മുൻപിലുള്ള ആൾക്കാരെ നോക്കുമ്പോൾ ഞാനെന്നൊരു പെൺകുട്ടി ഒറ്റയ്ക്കിരിക്കുന്നതും ശ്രദ്ധിക്കാതെ അവരുടേതായ തിരക്കുകളിലാണ് . ഇടയ്ക്ക് ആ പതിനെട്ടുകാരി അലസമായൊന്ന് ചിരിച്ചു . ഞാനും .

എവിടുന്നാണ് , എങ്ങോട്ടാണ് , ആരൊക്കെയാ കൂടെ എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേയ്ക്കും അവൾ തിരിഞ്ഞു .



ഫോണെടുത്ത് നോക്കുമ്പോൾ പാളത്തിൽ നിന്നും എടുത്ത ഏതോ പെൺകുട്ടിയുടെ ചതഞ്ഞ ശരീരഭാഗങ്ങൾ മൂന്നാലുപേർ അയച്ചതും ഡൗൺലൗഡ് ആയിരിക്കുന്നു . രണ്ടുദിവസം മുൻപേ കാര്യമായി അരിക്ക് ഇരുപത്തെട്ടുരൂപയായ ചർച്ച അവനും അടുത്ത വീട്ടിലെ ചെറിയമ്മയും കൂടെ ചർച്ചിക്കുമ്പോൾ ഞാൻ ചുമ്മാ കൊണ്ടുപോയി ചെറിയ പിള്ളാർക്ക് കാണിച്ചുകൊടുത്തു .

"പിള്ളാർക്ക് ഇതാണോടി കാണിക്കുന്നത് ?" എന്ന് പറഞ്ഞുള്ള കുടകൊണ്ടുള്ള അവന്റെ  തല്ലുകിട്ടിയത് മാത്രം ഓർമയുണ്ട് . പിന്നെ ഞാൻ ഇത്തരം ചിത്രങ്ങൾ ഗാലറിയിൽ വെക്കുന്നത് നിർത്തിയിരുന്നു .

പാലക്കാട് എഡിഷൻ മലയാളമനോരമയിൽ വന്ന ചിത്രമായിരുന്നു അതെന്നറിഞ്ഞിട്ടും ഇപ്പേരിൽ ഫെയിസ്ബുക്കിൽ ഒരുത്തനുമായി അടിപിടി വരെ ഉണ്ടാക്കിയ ഞാൻ ശരിക്കും പകച്ചുപോയിരുന്നു . ആരോ എവിടെയോ ചത്തുപോയിരിക്കുന്നു . അവർ നമുക്ക് വേണ്ടപ്പെട്ടതല്ല എന്ന ഭാവമാണ് എന്റെ അനിയനെ പോലുള്ള ഒരുവിധം സാധാരണക്കാർക്ക് .


"ഹലോ ...."


എന്റെ ചിന്തകളെ തടസ്സപ്പെടുത്തി ഇതാരാണ്


"ഇവിടെ ഇവിടെ  എന്റെ ബാഗ് താഴെ വെക്കല്ലേ "


സംഭവം മുകളിലെ ബെർത്തിൽ നിന്നാണ് ഒരുത്തൻ


(തുടരും ............)



ഒന്നുമില്ലാതെ എഴുതിയ കഥയ്ക്ക് പോസ്റ്റർ ഡിസൈൻ ചെയ്തു തന്ന മൂന്നു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി 



ഭാഗം -3

******************



റയിൽവെ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന കെട്ടിടത്തിൽ നിന്നും വരിനിന്ന് അനിയൻ ടിക്കെറ്റ് വാങ്ങിവരും വരെ ഞാനെന്റെ വായിനോട്ടങ്ങളുടെ തുടർച്ച ആരംഭിച്ചു . അവന്റെ പുറകെപ്പോയി ആണുങ്ങളുടെയിടയിൽ കുത്തിത്തിരക്കി നിന്നാൽ പെട്ടെന്ന് കിട്ടുമെങ്കിലും അവന് ഏതെങ്കിലും ഒരുപണി ആവട്ടെ കരുതി .


പണ്ടെങ്ങോ പഴനിക്കുപോകാനായി വരുന്ന സമയത്ത് ഓടിട്ട കെട്ടിടമായിരുന്നത് എനിക്കോര്മയുണ്ട് . ഇപ്പോൾ നാട്ടിലെ വീടുകളുടെ തലപ്പാട്‌ ഓടിൽ നിന്നും വാർപ്പിലേക്ക് മാറിയപ്പോൾ ഇവിടെയും പുതുക്കി ഹോളോബ്രിക്സിട്ടു പെട്ടെന്ന് പണികഴിപ്പിച്ചതാകാം , അന്തരീക്ഷത്തിന് പുതുമ തോന്നുന്നു മനുഷ്യർ പഴയതെങ്കിലും .




ടിക്കറ്റുവാങ്ങി ഏതുവഴിയാണ് പ്ലാറ്റ് ഫോമിലെത്തേണ്ടത് എന്നറിയാതെ കുഴങ്ങിനിന്നു ആദ്യം , പിന്നെ ആദ്യം മുന്നിൽ വന്ന ആളോട് അതുമാത്രം ചോദിച്ചുമനസ്സിലാക്കി നടന്ന അവന്റെ പുറകിലായി ഞാനും .


ഒരുവയസ്സിന്‌ താഴെയാണെങ്കിലും അവന്റെ ഭാവം കണ്ടാൽ പത്തുവയസ്സിന്‌ മൂത്തവനാണെന്നേ പറയുള്ളൂ . അങ്കണവാടി മുതൽ ഹയർ സെക്കണ്ടറി വരെ അവന്റെയും എന്റെയും കൂട്ടുകാരും ഏകദേശം ഒരേ ആളുകൾ തന്നെയായിരുന്നു , എനിക്കും അവനും ഇടയിൽ വീട്ടുകാരുടെ തല്ലുകൊള്ളിപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായി മനസ്സാ വാചാ ദുരുദ്ദേശമില്ലാതെ പാര വച്ചിരുന്ന സുഹൃത്തുക്കളെ കോളേജിൽ അവൻ വരാതിരുന്നതുകൊണ്ട് ഭയപ്പെടേണ്ടി വന്നില്ല ,


 ഇപ്പോഴെന്താ ഇതോർക്കാൻ  കാരണമെന്നുവെച്ചാൽ ആ കൂട്ടത്തിലെ പീക്കിരിപ്പയ്യൻ ഇപ്പോൾ ഒലവക്കോട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് . അവന്റെ കയ്യിൽ എന്നെയേല്പിച്ചു വേഗം പുറത്തുപോവാനായി അവൻ കാണുന്നിടത്തെല്ലാം വിഫലമായ തിരച്ചിൽ നടത്തിക്കൊണ്ടിരുന്നു .



പുതിയ കെട്ടിടമായിട്ടെന്താണ് കാര്യം ഇംഗ്ളീഷ് അക്ഷരങ്ങളെ പല ക്രമത്തിൽ അടുക്കിവെച്ച ഒരിക്കൽ വായിച്ചാൽ പിടികിട്ടാത്ത കുറെ പാർട്ടികളുടെയും സംഘടനകളുടെയും പഴയതും പുതിയതും പാതി ചീന്തപ്പെട്ടതുമായ പോസ്റ്ററുകൾക്കുമീതെ ജോബ് കൺസൽട്ടൻസികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും മുതൽ മൂലക്കുരു ചികിത്സ വരെ സ്ഥാനം പിടിച്ചിരിക്കുന്നു . പല രൂപത്തിലും നിറത്തിലും ഉദ്ദേശത്തിലും ഉള്ള അവ യാത്രക്കാരെ നോക്കി എപ്പോഴും  ചിരിച്ചുകൊണ്ടേയിരുന്നു . ജാതിമത വർഗ ബോധമില്ലാത്ത പോസ്റ്ററുകൾ തമ്മിലടിക്കാതെ തിരക്കുകാരെ വരവേറ്റു .



കുറച്ചു ഹിന്ദിക്കാർ , കുറച്ചു ബംഗാളികൾ , കുറച്ചു തമിഴന്മാർ , കുറെയേറെ മലയാളികൾ അയ്യോ ... ക്ഷമിക്കണം . മറന്നുപോയി "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് " എന്ന് പഠിച്ചത് . അന്യപ്രദേശങ്ങളും നിന്നുമെത്തിയ സഹോദരങ്ങൾ എന്നാവും ഉചിതം .


അവരവിടെ തങ്ങളുടെ ഭാഷയിൽ സംസാരിച്ചും , പാട്ടുകേട്ടും , ഉറങ്ങിയും ,തിന്നും ,ബീഡിവലിച്ചും , ബീട ചവച്ചും നേരം കളയുന്നു . പൂക്കാരിചേച്ചിമാർ തലങ്ങും വിലങ്ങും മല്ലികയും മുല്ലയും റോസുമായി വിൽക്കാനിറങ്ങിത്തുടങ്ങി .


കല്ലുവെള്ളി പാദസ്വരവും കുഞ്ഞുമുത്തുമണി മാലയും ഷീറ്റിൽ അടുക്കിക്കൊണ്ടിരുന്ന വടക്കേ ഇന്ത്യയിലെ സഹോദരങ്ങൾ , ചെരുപ്പുകുത്തുന്ന തിരക്കിൽ മൂന്നാല് സഹോദരങ്ങളെയും
 ഞാൻ കണ്ടു .പേപ്പർ കഷണത്തിൽ ഭാഗ്യമൊളിപ്പിച്ചു " നാളെ " ചൊല്ലി വില്പനനടത്തുന്നവരുടെ ശബ്ദമാണ് കൂടുതൽ ഉയർന്നുകേട്ടത്



ചൂടാറിയ രാഷ്ട്രീയത്തെ മാറ്റിവച്ചു ട്രെയിനിൽ നിന്നും ചാടി മരിച്ച മൂന്നുപെൺകുട്ടികളുടെ ആത്മഹത്യ വിളിച്ചുപറഞ്ഞു പത്രം വിൽക്കാൻ നടന്ന ആളുകൾ തെരുവിന്റെ കഥയിലെ കുറുപ്പിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.



തിരക്കിട്ടുനടക്കുന്നവരിൽ ചിലർ ഇനി വരാൻ പോകുന്ന സ്റേഷനില് അടുത്താണ് പെൺകുട്ടികൾ മരിച്ചതെന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു , അവസാനത്തേക്കുട്ടിയും അന്ത്യമൊഴി നേരാംവണ്ണം കൊടുക്കാതെ മലയാളി ജനതയ്ക്കുമുന്നിൽ പുതിയൊരു  ചോദ്യചിഹ്നമിട്ട് കീഴടങ്ങിയിട്ടും പാളത്തിനരുകിൽ വേർപെട്ടുപോയ കയ്യോ കാലോ അല്ലെങ്കിൽ ചിതറിത്തെറിച്ച ഇറച്ചിയുടെ കഷണമോ കാണുമോയെന്ന് ഞാൻ ഭയന്നു.



"എന്തെങ്കിലും വേണോ ?"  സ്റ്റാളുകൾ കടന്നുപോകുമ്പോൾ അവന്റെ ചോദ്യം


"വേണ്ട ഇപ്പോൾ തന്നെ എനിക്ക്  ശർദ്ധിക്കാൻ വരുന്നുണ്ട് ".


"വെള്ളം ബാഗിൽ ഇല്ലേ "?


'"ചെറുത് വെച്ചിട്ടുണ്ടാകും , ഞാനവനോട് പറഞ്ഞിരുന്നു  "

"നോക്ക് ?"

"ബാഗ് കനമുണ്ട് , ഉണ്ടാകും "


"അവിടെ എത്തിയതും വിളിച്ചു പറ ട്ടാ "


ഞാനെന്തിനാണ് വിളിക്കുന്നത് നാഴികയ്ക്ക് നാല്പതുവട്ടം വീട്ടിൽ നിന്നിറങ്ങിയാൽ വിളിക്കാൻ തുടങ്ങുന്ന ഇവരൊക്കെ തിരുവനന്തപുരം എത്തുമ്പോഴേക്കും എന്റെ ഫോണിന്റെ ചാർജ് കഴിയ്ക്കാതിരുന്നാൽ മതി .  ട്രെയിൻ വരും വരെ എവിടെയെങ്കിലും ഇരിയ്ക്കാമെന്നു വെച്ചാൽ സീറ്റുകൾ നിറഞ്ഞുകവിഞ്ഞു തറയിൽ വരെ ഇരിക്കാൻ തുടങ്ങിയവരെ മനസ്സിൽ പ്രാകുകയല്ലാതെ വേറെ വഴിയില്ലായിരുന്നു " ഇതുങ്ങൾക്കൊക്കെ നാളെ പോയാൽ പോരെ , മനുഷ്യനെ മെനക്കെടുത്താനായിട്ട്"


അവിടെ നിൽക്കുമ്പോ ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള മനസികാവസ്ഥയായിരുന്നില്ല എനിക്ക് ട്രെയിനിൽ സീറ്റുകിട്ടുമോ എന്ന ആശങ്കയായിരുന്നു . നമ്മടെ ഇരുപത്തെട്ടുസീറ്റ്‌ ബസുപോലെയല്ല ട്രെയിനിൽ കുറെയേറെ സ്ഥലമുണ്ടെന്ന് മനസ്സ് മറുപടി പറയുമ്പോഴും ഇന്ത്യ - പാക്ക് വിഭജനത്തിൽ ട്രെയിനിൽ കുത്തിത്തുറക്കി പോകുന്നവരുടെ ചിത്രം പേടിയുണ്ടാക്കിയിരുന്നു .



ട്രയിൻ വന്നുതുടങ്ങിയതും അനിയന്റെ കയ്യിൽ പിടിച്ചു കണ്ണടച്ചു. ഇതെന്റെ പതിവ് പരിപാടി ആയതിനാൽ അവന് അത്ഭുതമൊന്നുമില്ല . മുൻപ് എറണാകുളം പോകുമ്പോൾ തൃശൂർ പോയി കേറുമ്പോഴും ഇങ്ങനെയായിരുന്നു .


"പ്ലാറ്റ് ഫോം നീങ്ങുന്ന പോലുണ്ടല്ലേ "


"ഉം "


"നിന്നെയൊക്കെ കൊണ്ടുവരുന്ന എന്നെവേണം പറയാൻ , എത്ര തവണയായി വരുന്നു . ഇനിയും മാറിയില്ലേ ഈ അസുഖം ?"



"പോടാ "


കാര്യമായി തിരക്കില്ലാത്ത ട്രെയിനിൽ സീറ്റിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല എന്നെനിക്ക് മനസ്സിലായി . ഞങ്ങൾ അകത്തേക്ക് കയറി , ഒഴിഞ്ഞുകിടന്ന ബോഗികൾ പിന്നിട്ട് അവൻ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു . എനിക്ക് ദേഷ്യം വന്നപ്പോൾ  ഫോണിൽ പാട്ടുകേട്ടിരിക്കുന്ന വടക്കേന്ത്യൻ സഹോദരങ്ങളുടെ മുന്നിൽ ചെന്നിരുന്നു . അവരാണെങ്കിൽ ഇന്നുവരെ കാണാത്ത ജീവിയെപ്പോലെ ഉറ്റുനോക്കുന്നു .


"ഡി എണീക്ക് "


" ഇതേ സീറ്റ് തെന്നയ അടുത്ത  ബോഗിയിലും .  ഞാൻ എണീക്കില്ല"


"വാ പറയിപ്പിക്കാൻ നിക്കണ്ട "


ഇവനെയൊക്കെ കൂടെ കൊണ്ടുവന്ന എന്നെവേണം പറയാൻ എന്ന് മനസ്സിൽ പ്രാകി ഞാനും നടന്നു . ഒരാളും രണ്ടാളും മാത്രമുള്ള സീറ്റുകൾ എന്നെ കൊതിപ്പിക്കുന്നുണ്ടായിരുന്നു , ആ പിശാശ് മുന്നോട്ട് തന്നെ . ഒരേ ട്രയിൻ ഒരേ നിറമുള്ള സീറ്റുകളും ബോഗികളും എന്തിന് ജനൽകമ്പി വരെ ഒരേനിറത്തിലുള്ളത് . എന്നിട്ടാണ് വീണ്ടും മുന്നോട്ട് പോകുന്നത് ഇവനെന്താണ് പ്രാന്താണോ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ നടത്തിപ്പിക്കാൻ എന്നും ചിന്തിക്കാതിരുന്നില്ല .


ഇവിടെ ഇരിക്കുമോ എന്ന പോലെ ഞങ്ങളെ അവിടെ സ്ഥാനം പിടിച്ചവർ നോക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ പിന്നെയും മാറികയറി . എനിക്ക് വീണ്ടും ദേഷ്യം വന്നു ...


"ഡാ പ്രാന്താ നിന്റെ ഉദ്ദേശം എന്താ "?


"നീ വരുന്നുണ്ടാ "?


പത്തുനാല്പത് വയസ്സുള്ള മാന്യനായ മനുഷ്യനവിടെ ഫോണും കുത്തിയിരിക്കുന്നതിനടുത്തുള്ള സീറ്റും പിന്നിട്ട് അവൻ നടന്നു , വേതാളം പോലെ ഞാൻ പിന്നിലും .



"വാവേ എന്താ നിന്റെ പരിപാടി ?"



അവനൊന്നും മിണ്ടിയില്ല . അടുത്ത സീറ്റിലും ആളില്ലായിരുന്നു . ഒരു പാക്കറ്റ് ലൈസും കയ്യിൽ പിടിച്ചു , ഇയർ ഫോണും വെച്ച് കാലും നീട്ടി കയ്യിലൊരു പുസ്തകവുമായി സുഖമായിരുന്നു യാത്ര ചെയ്യാനുള്ള മോഹത്തെ പുറത്തുകാണിക്കാതെ ഞാനും . സാധാരണ ഇതുപോലെയാണ് ദൂരയാത്രക്കാർ , നമ്മളാരെങ്കിലും കയറിയാൽ ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ രൂക്ഷമായ നോട്ടവും ഉണ്ടായേക്കാം .


അടുത്ത സ്ഥലത്ത് കുറേയേറെപ്പേരുണ്ടായിരുന്നു , ചിലപ്പോൾ ഏറ്റവും അറ്റത്തേത് ആയതിനാലാവാം . അല്ലെങ്കിൽ അതൊരു വലിയ കുടുംബമാവും . "ശാന്തിയും സമാധാനവും ആഗ്രഹിച്ച ഞാൻ എത്തപ്പെട്ടത് ബഹളങ്ങൾക്ക് നടുവിലെന്ന്" ബഷീർ എഴുതിയത് മനസ്സിലേക്കോടിവന്നു


വല്യച്ഛന്റെ പ്രായത്തിലും അച്ഛന്റെ പ്രായത്തിലും ഉള്ള രണ്ടുപേർ , ഇരുപത്തഞ്ചിനോടടുത്ത സമപ്രായക്കാരി , പത്തുപതിനെട്ടു വയസ്സുള്ള മറ്റൊരുത്തി , വായടക്കാതെ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്ന രണ്ട് ആന്റിമാർ കുട്ടികളുടെ അമ്മമാരോ , ആണുങ്ങളുടെ ഭാര്യമാരോ ആയിരിക്കണം . ഒരു മുത്തശ്ശി , ഒരു മുത്തശ്ശൻ , പത്തുവയസ്സുള്ളൊരു ആൺകുട്ടി , പതിനെട്ടൊക്കെ തോന്നുന്ന ഒരാൺകുട്ടി . ബാഗുകളും കവറുകളും നിർത്തിവച്ചിട്ടുണ്ട് താഴെ .

വികലാംഗർക്കുവേണ്ടിയുള്ള ബോഗിയിൽ കുടുംബസമേതം വിസ്തരിച്ചിരുന്നു പോവുകയാണവർ , ഒഴിഞ്ഞുകിടക്കുന്ന രണ്ടുസീറ്റുകളിൽ ഒന്നിലൊരു ബാഗുണ്ട് , പിന്നെയൊന്നിനുനേരെ കൈചൂണ്ടി അവൻ പറഞ്ഞു

'അവിടെപ്പോയിരുന്നോ "

സമകാലിക വാർത്തകൾ പേടിപ്പിച്ച ഒരു സഹോദരന്റെ ഉത്തരവാദിത്തം തീർത്ത സന്തോഷത്തോടെ ഞാനിരുന്നതും പോക്കെറ്റിൽ നിന്നും നൂറിന്റെ ചുരുട്ടിക്കൂട്ടിയ നോട്ടുകൾ നീട്ടി .


"എന്റെ കയ്യിൽ ഉണ്ട് വേണ്ട "


"വെച്ചോ , ഒരു സ്ഥലത്തിക്ക് പോവുന്നതല്ലേ  ചെലവാക്കണ്ട ..."


പിന്നെ....... ചെലവാക്കാതെ കയ്യിൽ വെക്കാൻ എന്തിനാ ഇവൻ കാശ് തരുന്നേ, ഉണ്ടിപ്പെട്ടിയിൽ കൊണ്ടിട്ടാൽ പോരെ .

ഭാഗം രണ്ട്
*****************

( ഈ കഥയ്ക്കോ കഥാ പാത്രങ്ങൾക്കോ ജീവിച്ചിരുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല . കഥയെ കഥയായി മാത്രം കണ്ടു കൊണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു . 


വിദ്യ )




അകലെ ട്രാൻസ്ഫോർമർ വളവിൽ നിന്നും മുന്നോട്ടേക്ക് വരുന്ന വെളിച്ചം  ബസിന്റെതാണെന്ന് ഉറപ്പിച്ച്  അവനൊപ്പം ഞാനും വേഗതകൂട്ടി . വസ്ത്രത്തിലെ ചെളിയൊക്കെയിനി റെയിൽവേ സ്റ്റേഷനിൽ ചെന്നിട്ടാകാം എന്ന് മനസ്സിലിരുന്നാരോ പറയുംപോലെ . 



ദൈനംദിനം ബസിനായി രണ്ടുകിലോമീറ്ററിൽ അധികം ദൂരം ഞാൻ ഓട്ടവും നടത്തവും കൂട്ടികലർത്തിയ കായികരൂപം ഉപയോഗിച്ചാണ് കീഴടക്കുന്നത് . പക്ഷെ പാടത്തിലൂടെവന്നപ്പോഴുണ്ടായ അറപ്പും നനവും എന്റെ മനസ്സിനെപ്പോലെ ശരീരത്തിനെയും കീഴടക്കിയത് വകവയ്ക്കാതെ വേഗത്തിൽ ഓടി 



സമയം നോക്കാൻ തൽക്കാലം നിവൃത്തിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് എങ്ങനെ വന്നാലും ബസ്സ്‌ സമയത്തിനു മുൻപേ ഞങ്ങൾ എത്തും ,അതും കണക്കു കൂട്ടിയാണ് വീട്ടിൽ നിന്നിറങ്ങിയത് ,സാധാരണ പോലെ എട്ടരയ്ക്ക് പോകുമ്പോൾ എട്ടെ കാലിന് കുളിച്ചു വരുന്ന പോലെയല്ല ഇതൽപ്പം കാര്യത്തിലാ

ഒന്നുകിൽ ഈ ബസ്സ്‌ നേരത്തെ, അല്ലെങ്കിൽ ഞങ്ങളുടെ വീട്ടിലെ വാച്ചിന്റെ പ്രശ്നം , അയ്യേ വീട്ടിലെയല്ല, ഏഷ്യാനെറ്റിൽ സീരിയൽ തുടങ്ങുന്ന സമയം ഇപ്പോഴും വാച്ചിൽ കൃത്യമാണല്ലോ .

  എന്റെ ഫോണിലെ സമയം തെറ്റാവുമോ ഇനി ?  ഈ പട്ടിക്കാട്ടിൽ ഒക്കെ കൊണ്ട് പോയി വീടുവെച്ചാൽ ഇങ്ങനിരിക്കും ,ആദ്യമായെനിക്ക് എന്റെ വീടിനോട് വിദ്വാഷം തോന്നി . ഇനി കല്യാണം കഴിച്ചു കൊടുക്കുന്നിടത്തെങ്കിലും റോഡിനടുത്തുള്ള വീട് മതിയായിരുന്നു ...

ഈ വഴി പതുക്കെയേ നടക്കാനാവൂ എന്നറിയാവുന്നത് കൊണ്ട് നേരത്തെയിറങ്ങിയിട്ടും ഇങ്ങനൊരു ദുരന്തപര്യവസാനത്തിലെത്തുമെന്ന്  അറിയില്ലായിരുന്നു .


അഞ്ചരയ്ക്കുള്ള ട്രെയിൻ എങ്കിലും കിട്ടിയില്ലെങ്കിൽ ജോലിയുടെ കാര്യം പോക്കാണ് . ഇനി അടുത്തെങ്ങും പ്രമോഷൻ എന്നൊരു സംഭവം കിട്ടില്ല . ലേറ്റ് ആയി എത്തിയാലും പ്രശ്നമാണ് . കമ്പനിതലപ്പത്തുള്ളവർ  പുതിയ ബിസിനസ്സ് തന്ത്രങ്ങളെ കുറിച്ച് ക്ലാസ് എടുക്കുമ്പോൾ അതിനിടയ്ക്ക് വിയർത്തൊലിച്ച്  കയറിച്ചെല്ലുന്ന എന്റെ മുഖം എന്നെ പേടിപ്പിച്ചു. കഴിയുന്നത്ര ശക്തിയിലും വേഗത്തിലും  ഞാൻ നടന്നു


"ഡാ സമയം എത്രയായി "?

"എന്റെ ഫോണിൽ ഇല്ലടി "



ഇങ്ങനൊരു ചതി ഞാനൊട്ടും  പ്രതീക്ഷിച്ചില്ല ,
ഇത്ര നേരം അവന്റെയടുത്ത് ചോദിക്കാനുള്ള മടി കൊണ്ടാണ് മിണ്ടാതിരുന്നത്  .ഈ മണ്ടൂസ് സമയം പോലും നോക്കാതെയ കൂടെ വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു

"തേങ്ങാക്കൊല ,,പിന്നെ എന്തിനാടാ അതും കൊണ്ട് നടക്കുന്നത് "?

"വേഗം വാ ബസ്‌ പോകും " അവനൽപം കനത്തിലാണെന്ന് തോന്നി

 ഞങ്ങളിപ്പോൾ വരമ്പുകയറി കല്ലിട്ടറോഡിലെത്തി . അവൻ ഓടുകയാണ് എന്ന് തോന്നി , പക്ഷെ ഞാൻ നിന്നൊരു ദീർഘവീക്ഷണം നടത്തി



 ബസ്‌ ട്രാൻസ്ഫോർമർ വളവ് കഴിയുമ്പോൾ ഞങ്ങൾ അപ്പൂപ്പൻതാടി മരങ്ങൾ കഴിയും , പുതിയ റോഡിൻറെ ആദ്യം ബസ്‌ കഴിയുമ്പോൾ ഞങ്ങൾ നായിക്കൊറന്ന പൊന്ത കടക്കും ,


പോസ്റ്റ്‌ ഓഫീസ് കാട് കയറി ബസ്‌ എത്തുമ്പോൾ ഞങ്ങൾ കാട്ടുമുല്ലഇറക്കം കഴിയും ...എന്നാലും പോരാ ... ബസ്‌ ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ ഞങ്ങൾ വെള്ളരിക്കണ്ടം കഴിയുകയെ ഉള്ളൂ ...



അത്ര വേഗത്തിൽ ഓടുകയാണ് എങ്കിൽ മൂച്ചിത്തോട്ടത്തിന്റെ നേർക്ക്‌ വെച്ച് മെയിൻ റോഡിലേക്ക് കയറുന്നിടത്ത് എത്തും എന്നാലും ബസ്‌ നിർത്തുമോ എന്ന് സംശയമാണ് , പിന്നെ കഷ്ട്ടപ്പെട്ടു ഓടിയത് വെറുതെയാകും ...



കാർത്തികേയൻ കിട്ടാൻ വേണ്ടി ഏഴരയ്ക്ക് ഇറങ്ങിയിട്ട് പുതിയ പാലത്തിനടുത്തെത്തുമ്പോൾ ഫോണെടുത്ത് സമയം നോക്കി ഓടിയാലും കിട്ടില്ല എന്നുറപ്പിച്ച് ഫൈവ്സ്റ്റാറിൽ പോകാമെന്ന് കരുതി പതുക്കെ നടന്ന് അവസാനം ആശ്വതിയിലിരുന്നു "വൈകിയെത്തിയതിന് പറയാനുള്ള കാരണങ്ങൾ ചിന്തിക്കുന്ന എന്റെ പ്രായോഗികബുദ്ധി ഉണർന്നു. ഞാൻ നടത്തം സാധാരണ ഗതിയിലാക്കി ..


ഈ വഴി വന്നിട്ട് ഒരുപാട് കാലമായത് കൊണ്ടായിരിക്കണം ആ തണുപ്പിൽ നടക്കുമ്പോൾ പഴയ സ്കൂൾ കുട്ടിയെപ്പോലെ തോന്നിപ്പോയി , രണ്ട് കൊമ്പത്തും മുടി കെട്ടും,എല്ലാവരിലും ഉച്ചത്തിൽ ചിലയ്ക്കുന്ന പാദസ്വരവും, എന്ത് കാര്യത്തിനും മുന്നിൽ നിന്നിരുന്ന പച്ചയും വെള്ളയും യൂണിഫോം ഇട്ട ഒരു കൊച്ചു പെൺകുട്ടിയും കൂട്ടുകാരും അപ്പൂപ്പന്താടി മരത്തിന്  താഴത്തെ കുത്തനെയുള്ള ഇറക്കത്തിലേക്ക് കൈ രണ്ടും ചിറക് പോലെ നീട്ടി ഓടി വരുന്നത് പോലെ ...


എനിക്കേറെ ഇഷ്ട്ടമായിരുന്ന സ്ഥലം ...!


 പണ്ടൊക്കെ ഈ വഴി വരാൻ ഇഷ്ട്ടപ്പെട്ടിരുന്നത് ഇതുകാരണമാണ്, കുട്ടികൾ മണ്ണിനോടും മനുഷ്യനോടും പെട്ടെന്ന് ഇണങ്ങും പറയുന്നതും ഇതാവും ...അന്ന് ഞങ്ങൾ കണ്ടിരുന്ന ഏറ്റവും വലിയ ടൂറിസ്റ്റ് പ്ലേസ് ആണ് ഇതെന്ന് കൂടി പറയട്ടെ ,ഇപ്പോഴൊക്കെ പിള്ളാരെ ചെറുപ്പം മുതലേ എല്ലായിടത്തും കൊണ്ട് പോകും വീട്ടുകാർ ,


പക്ഷെ ഞങ്ങൾക്കുള്ളത് സ്കൂളിൽ നിന്നും പതിവ് തെറ്റാതെ കൊണ്ട് പോകുന്ന "മലമ്പുഴയും,സുൽത്താൻ കോട്ടയും " മാത്രമാണ് ...അതിനിടയ്ക്ക് വെച്ച് എപ്പോഴൊക്കെയോ ഞങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളുടെ സൌന്ദര്യം ഞങ്ങളാസ്വദിച്ചു തുടങ്ങിയതിങ്ങനെയാണ് ... ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് പിന്നെ കളർ ടി വി യിൽ വല്ലപ്പോഴും കാണുന്ന മനോഹരസെറ്റുകൾ  പോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോ സ്ഥലങ്ങളും


സാധാരണ പോകുന്ന വഴിയിൽ നിന്നും മാറി ആ വഴി മെയിൻ റോഡിലൂടെ വരേണ്ടി വരുന്നത് മലമ്പുഴ കനാലിൽ വെള്ളം വരുന്ന രണ്ടാം വിളയുടെ സമയത്താണ് .



നവംബർ മുതൽ ജനുവരി വരെ ഒക്കെ കാണും ..ചിലപ്പോൾ കുറച്ചും ചിലപ്പോൾ നിറച്ചും വെള്ളം വരുമ്പോൾ ബാഗും തലയിൽ വെച്ച് കനാൽ കടക്കാൻ പറ്റാത്ത അവസ്ഥയാകും അപ്പോൾ ഈ വഴിയെ ചുറ്റും ..അതും ഒരു സുഖം തന്നെ ...


ടൈറ്റാനിക് സിനിമ കാണുന്നതിന്   മുന്നേ തന്നെ ആ രീതിയിൽ കൈ നീട്ടിപ്പിടിച്ച് വഴിയിറങ്ങി ഓടി വന്ന്  ചളിയിലോ കൈചാലിലൊ പാടത്തോ വീണിരുന്നത് നല്ല സുഖം തന്നെ . ആരും കൈ പിടിക്കില്ല എഴുന്നേല്ക്കാൻ ..



കരച്ചിലും പിഴിച്ചിലുമില്ല സ്വയം എണീച്ച് പൊടി തട്ടിക്കളഞ്ഞു മറ്റുള്ളവരുടെ അടുത്തെത്താൻ ഓടും ...ചില സമയത്ത് കാരമുള്ള് കൊണ്ട് ശരീരം കീറുന്നതും പതിവാണ് ,,

എന്തെന്നറിയില്ല അതിനൊന്നും ഇന്നേവരെ മരുന്ന് വെച്ചിട്ടില്ലെങ്കിലും അലർജിയോ,അണുക്കൾ കയറുന്നതോ തുടങ്ങിയ  രോഗാവസ്ഥ ഉണ്ടായിട്ടില്ല അക്കാലത്തൊന്നും എന്ന് തോന്നുന്നു . പലപ്പോഴും ചെറിയ ചെറിയ നാട്ടുവൈദ്യമൊക്കെ അത്ര ചെറുപ്പത്തിലേ ഞങ്ങൾക്കും വശമായിരുന്നല്ലോ

വീണ് മുട്ടുകാലോ വിരലോ കൈയ്യൊ പൊട്ടുമ്പോൾ അടുത്തുകാണുന്നത് മഞ്ഞരളിയോ , കമ്മ്യൂണിസ്റ്റ്‌പച്ചയോ , പാമ്പുകടലാസോ ,മുഞ്ഞയോ എന്ന് തിരിച്ചറിയറിയാനും നീരെടുത്ത് മുറിവിൽ വയ്ക്കാനും ഞങ്ങൾക്കറിയാമായിരുന്നു .

അട്ട കടിച്ചാൽ മണ്ണെണ്ണ തൂവണമെന്നും , പറ്റിയും പാമ്പും ആണെങ്കിൽ മുറിവിന് മീതെ ചുറ്റിക്കെട്ടണമെന്നും ഞങ്ങൾക്കറിയാമായിരുന്നു . ഓടിക്കളിച്ചു ശരീരം വേദനിക്കുമ്പോൾ നീന്തിയാൽ മതിയെന്നും നീന്തി കാതിൽ വെള്ളം കയറിയാൽ കുറച്ചുകൂടി വെള്ളമൊഴിച്ചു തലചരിക്കണമെന്നും ഞങ്ങൾക്കറിയാമായിരുന്നല്ലോ


.ചിലപ്പോൾ കുപ്പക്കെട്ടിനും അപമാാനകരമാം വിധം ബാഗിനുള്ളിൽ കിടക്കുന്ന (പപ്പടക്കെട്ട് എന്നൊക്കെ വിളി പേരുള്ള ) പുസ്തകത്തിന്റെ പേജു കീറി തോണി ഉണ്ടാക്കലും  ഇരുട്ടുമ്പോൾ വീട്ടിൽ കയറിച്ചെന്ന് യഥേഷ്ടം തല്ലു വാങ്ങുന്നതും പതിവ് തന്നെ . 



ഇപ്പോഴത്തെ പിള്ളാരുടെ കീറാതെയും മടങ്ങാതെയും ചട്ട പോകാതെയുമുള്ള പുസ്തകങ്ങളെ കാണുമ്പോൾ ചെറിയൊരു അസൂയ തോന്നാറുണ്ട് ഇവരെക്കെ എങ്ങനെ കൊണ്ട് നടക്കുന്നു ....?!!



"എന്താടി സ്വപ്നം കണ്ട് നടക്കുന്നത്....?വേഗം വാ "


എങ്ങനെയൊക്കെയോ ഒരു വിധം ഓടി മെയിൻ റോഡിലേക്ക് എത്തിയതും ഒരു മിന്നലുപോലെ ഞങ്ങളുടെ മുന്നിലൂടെ ഇത്ര നേരം ഓട്ടിപ്പിച്ച ബസ്‌ കടന്നു പോയി .


എനിക്ക് ദേഷ്യം വന്നു



"ഞാൻ അപ്പോഴേ പറഞ്ഞില്ലേ സമയം ആയിട്ടില്ലാന്ന്  .മനുഷ്യനെ മെനക്കെടുത്താൻ ,ഇപ്പൊ നിനക്ക് സമാധാനം ആയാ????'"



അവൻ ഒന്നും പറഞ്ഞില്ല .ചുരിദാറിലെ ചളിയായതുപോലും കഴുകിക്കളയാൻ നിൽക്കാതെ ഞങ്ങൾ ഓടിയത് ലോറി കണ്ടിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആരോടെന്നില്ലാതെ ദേഷ്യം തോന്നിപ്പോയി .





അടുത്ത പൈപ്പിൽ കാലു കഴുകി . എന്തൊരു തണുപ്പ് .
അവനോടുള്ള ദേഷ്യത്തിൽ പാലത്തിന്റെ  സിമെന്റ് കൈവരിയിൽ ബാഗ്‌ മടിയിൽ വെച്ച് ഞാനിരുന്നു .ഈ ബാഗ്‌ എന്താണ് ഇത്ര കനം ?


ഇന്നലെ എടുത്തു വെക്കുമ്പോൾ ഇത്ര ഇല്ലായിരുന്നു . എന്നാലും ഉറങ്ങാൻ പോകുന്നതിനു മുൻപെങ്കിലും ഒന്ന് നോക്കാത്തതിൽ വിഷമം തോന്നി .



ഇനി ഇപ്പോൾ അനിയൻ ഒരു കുപ്പി വെള്ളത്തിനു പകരം രണ്ടു കുപ്പി വെച്ച് കാണുമോ ?


ദൈവമേ !!!!! 

അത്ര ഒക്കെ എനിക്കെന്തിനാണ്‌ . ഏറണാകുളം വരെ പോകാൻ അന്ന് അര കുപ്പി പോലും ചിലവായില്ല .അപ്പോൾ ബാക്കി വേസ്റ്റ് ആകുമോ .
ബാഗ്‌ തുറന്നു .
കൊണ്ടുപോവാനുള്ള സാധനങ്ങളെല്ലാം കൂടി അടുക്കും ചിട്ടയും തൊട്ടുതീണ്ടാത്ത ഞാൻ കുത്തിറച്ചതുകൊണ്ട് എനിക്കുതന്നെ അരോചകമായിത്തോന്നി ബാഗടച്ചു
 .ഇനി ബസ്സിൽ പോയി നോക്കാം

ഇതൊക്കെ നോക്കുന്നുണ്ടെങ്കിലും എന്നെ വെറുതെ ഓടിപ്പിച്ചതിനു അനിയനോട് ദേഷ്യവും ഉണ്ട് ചെറുതായിട്ട് .അന്തരീക്ഷം തണുത്തതെങ്കിലും എനിക്കല്പം ചൂടുണ്ടായിരുന്നു അപ്പോഴെന്ന് സാരം


"ഏ ടി എം എടുത്താ "?


"എടുത്തു "


"അത് ബാഗിന്റെ ഏറ്റവും അടിയിൽ ഇട് ട്ടാ .അഞ്ഞൂറ് രൂപ മാത്രം കയ്യിൽ വെച്ച മതി ബാക്കി ഒക്കെ അതിന്റെ ഒപ്പം വെക്ക് ..."


"എനിക്കൊക്കെ അറിയാ, നീ പറയണ്ട ...ഞാനാ ചേച്ചി ,ഹും ... ഡ്രൈവർ ആണത്ര ബസ്‌ കണ്ടാ അറിയില്ല "


"പിന്നെ............ ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ"


അപ്പോഴേക്കും ശെരിക്കും ബസ്‌ വന്നു . നല്ല തണുത്ത കാറ്റുണ്ട് . ആരും ഇല്ല അവിടെ ബസ്‌ സ്റ്റോപ്പിൽ . കൈ കാണിച്ചാൽ നിർത്തുമോ എന്ന പേടി ഉണ്ടായിരുന്നു .



 നിർത്തി... !


രക്ഷപ്പെട്ടു .

 ഞങ്ങൾ രണ്ടാളും കയറി ... രണ്ടോ മൂന്നോ പേരുണ്ട് യാത്രക്കാർ ... പിന്നെ ഡ്രൈവർ ...കണ്ടക്റ്റർ ...കിളി ... അവൻ വേഗം പോയി ഏറ്റവും ബാക്കിലെ സീറ്റിൽ ഇരുന്നു ,ഞാൻ മുന്നിലും. അതാണല്ലോ നമ്മുടെ ബസ് മര്യാദ .

അല്ലെങ്കിലും പണ്ടുതൊട്ടേ അവനിങ്ങനെയാണ് . സ്‌കൂളിൽ പോകുന്ന കാലം തൊട്ടേ എന്നോട് മുടങ്ങാതെ പറഞ്ഞിരുന്നത് " സ്‌കൂളിൽ പോയാൽ മിണ്ടി നാണം കെടുത്തരുത് " എന്നാണ്. പെങ്ങളുള്ളത് എന്താണിത്ര അപമാനമെന്ന് അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത ഒന്നായി അവശേഷിക്കുന്നു 




"ടിക്കെറ്റ് '?


"പുറകിൽ ഉണ്ട് "


അയാള് പോയി . 


ഇനി അരമണിക്കൂർ പുലർന്നുതുടങ്ങുന്ന ധനുമാസഇരുളിനെയും നോക്കിയിരിക്കണമെന്നതിൽ അല്പം മടുപ്പുതോന്നിയെങ്കിലും , തിരുവനന്തപുരം വരെ നീളുന്ന യാത്രയ്ക്കിടയിൽ ചാർജർ ഉപയോഗിക്കാനുള്ള സൗകര്യം ഇല്ലെങ്കിൽ പെട്ടുപോകും എന്ന ബോധ്യമുള്ളതുകൊണ്ട് മിണ്ടാതിരുന്നു . അല്ലെങ്കിലും ഇന്നത്തെ യുവാക്കളുടെ പ്രധാനപ്രശ്നം "ചാർജ് തീരാത്ത ഫോൺ ബാറ്ററി " ആണല്ലോ .

ഒരു പാട്ടുപോലുമില്ലാത്ത പാട്ടവണ്ടി . ഞാൻ പിറുപിറുക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു കിളി ചെക്കൻ പോയി പാട്ടുവച്ചു . "വനത്തിലെ കിളിയെ പ്രേമിച്ചാലും ബസിലെ കിളിയെ പ്രേമിക്കരുത് എന്ന് ഓട്ടോഗ്രാഫിൽ എഴുതിയ ശ്യാമയെ എനിക്കപ്പോൾ ഓർമവന്നു , യാത്രക്കാരുടെ മനസ്സറിയുന്ന കിളികളുമുണ്ട് "


നിമിഷങ്ങൾ നീണ്ടുനിന്ന തൊടലും പിടിക്കലിനും ശേഷം അവൻ ലൈറ്റ് മിന്നിച്ചുതുടങ്ങി  " മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു മകനെ തുടങ്ങുനിൻ യാത്ര " വേണ്ടായിരുന്നു എന്ന ഭാവത്തോടെ ഞാൻ വീണ്ടും ഇരുളിലേക്ക് നോക്കിയിരുന്നു .

ശർദ്ധിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചതല്ലാതെ രണ്ടു നാരങ്ങാ സ്റ്റോക്കുമുണ്ട് എന്ന ധൈര്യം എന്നെ ഈ യാത്രയിൽ കൂടുതൽ ഉന്മേഷവതിയാക്കിയപോലെ 




"പാലക്കാട് പാലക്കാട് .... മുനിസിപ്പൽ സ്റ്റാന്റ് പോകില്ല ..സ്റ്റേഡിയം .  വഴിയാണ് ...."



പണ്ടൊക്കെ ഞങ്ങടെ ഭാഗത്തൂന്ന് വരുന്ന പീക്കിരി ബസുകൾ "കോഴിക്കോട് - മലപ്പുറം "
 റൂട്ടിലെ ബസ് രാജാക്കന്മാരെ  നിർത്തുന്ന സ്റ്റാൻഡിന്റെ മൂലയിൽ ഒതുങ്ങിക്കൂടി നിൽക്കുമായിരുന്നു . എല്ലാബസ്സിലും ഒരെണ്ണം വെച്ചെങ്കിലും വന്നിറങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കും , പെരിന്തൽമണ്ണ അൽ -ഷിഫയിലെ രോഗിയെയോ , മണ്ണാർക്കാട്ടെ ഏതെങ്കിലും കല്യാണത്തിനോ പോയിവരുന്നവർ ഉണ്ടാവുമായിരുന്നു .



അനിയൻ വന്നു വിളിച്ചു ,



"ഡി വാ "



ഓർമകളെ അയവിറക്കിയിരുന്നെങ്കിലും എഴുന്നേൽക്കും നേരം പെട്ടെന്ന് തലവേദന വന്നതുപോലെ , ധനുമാസത്തണുപ്പ് കാറ്റ് പണിതുടങ്ങിയിരിക്കുന്നു . കുളിച്ചീറനോടെ കെട്ടിവെച്ച മുടിയൊക്കെ ചപ്രപറ എന്നായി . ചെവിയിൽ സാരമായ വേദനയും തുടങ്ങിയിരുന്നു . ഗദ്യന്തരമില്ലാതെ എഴുന്നേറ്റ് തയ്യാറായി നിന്ന "ഒലവക്കോട് കോളനി ബസിൽ കയറി . പതിവുപോലെ അവൻ പിന്നിലും ഞാൻ മുന്നിലും 



ഒലവക്കോട് കോളനി എന്നുപറഞ്ഞാൽ ഒലവക്കോട് റയിൽവേ കോളനി , ഭൂരിപക്ഷം റയിൽവെ ജീവനക്കാർ അധിവസിക്കുന്ന പ്രദേശം കാലക്രമേണ അങ്ങനെ രൂപാന്തരം പ്രാപിച്ചതാണ് . ഒരുവശത്ത് പുഴയെന്ന് പേരെഴുതിയൊട്ടിച്ചുവെച്ചാൽ പുഴയായി പരിഗണിക്കാം എന്നതരത്തിലേക്ക് ശോഷിച്ച "കൽപ്പാത്തിപ്പുഴ " യെ വഴിയിൽ കണ്ടപ്പോൾ ഒന്നെത്തിനോക്കാതിരിക്കാനായില്ല



ഒലവക്കോട് ഇറങ്ങേണ്ടവർ ഇറങ്ങിക്കോളൂ എന്ന ഒച്ചകേട്ടപ്പോൾ താഴെയിറങ്ങി നിന്നു . രാവിലെ കോയമ്പത്തൂരിൽ ജോലിക്കുപോകുന്ന ആണുങ്ങളുടെ നീണ്ടനിര ബസിലുണ്ടായതിനാൽ അവനിറങ്ങാൻ അല്പം സമയമെടുത്തു

പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്ക് കാണാനാകുന്നത് എവിടെയെന്ന് ചോദിച്ചാൽ ഒലവക്കോട് തന്നെ . ഈ തിരക്ക് ജനങ്ങളുടെ എണ്ണം എന്ന കണക്കിലല്ല യാത്രക്കാരുടെ ധൃതി കൂടുതൽ ഇവിടെയാണ് . ട്രെയിൻ വരുമോ ? വൈകുമോ ? സീറ്റ് കിട്ടുമോ ? ടോയ്‌ലെറ്റ് നന്നാവുമോ ? ബർത്ത് ഒഴിവുണ്ടെങ്കിൽ കിടക്കാമായിരുന്നു , ചിലർക്ക് പ്ലാറ്റുഫോമിനടുത്തുള്ള കടകളിലെ വിലയായിരുന്നു പ്രശ്നം .


കുറച്ചുപേർക്ക് നടവഴിയിൽ നീണ്ട അഴുക്കുചാൽ , മറ്റുചിലർക്ക് ഓടിപ്പോയി ഒരുകുപ്പി വെള്ളം വാങ്ങിവരുന്നതിനിടയ്ക്ക് ട്രെയിൻ പോയാലോ എന്ന് . യുവാക്കളിൽ ചിലർക്ക് തിരക്കുകാരണം നിന്ന്‌ മൊബൈൽ നോക്കേണ്ടി വരുന്നത് .


കുഞ്ഞുങ്ങൾക്കാണെങ്കിൽ ചെറിയ കടകൾ അല്ല "സ്റ്റാളുകളിലെ " ലെയിസും കുർകുറയും കിട്ടാത്ത വിഷമം , കടലമിട്ടായും ജീരകമിട്ടായും അരങ്ങുവിട്ട് പോയിട്ടില്ലെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അഭിമാനമാക്കിയ തലമുറയായിരുന്നു വളർന്നു വരുന്നത്.

ഇത്രയും വലിയ സ്റ്റേഷനിൽ ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ മറ്റുള്ളവർ എന്തുകരുതും എന്നോർത്ത് മടിച്ചുനിൽക്കുന്നവരും , വാതോരാതെ സംസാരിച്ചുകൊണ്ടു നടക്കുന്നവരും തിരക്കിൽ തന്നെ , ജീവിതത്തിന്റെ ഏതോ ഒരുഭാഗം കൃത്യമായി ആടിത്തീർക്കാണ് വേണ്ടിയുള്ള തിരക്ക് .


"ഡി സ്വപ്നം കണ്ടു നിൽക്കാതെ വരുന്നുണ്ടോ "



അതിരാവിലെയായിട്ടും അടുത്തുള്ള കടകൾ നേരത്തെ തന്നെ ഉണർന്നെന്ന് ചില്ലുകൂടുകളിൽ അടുക്കിവെച്ച പരിപ്പുവടയും ഉഴുന്നുവടയും പഴംപൊരിയും പിന്നെ പാലക്കാട്ടുകാരുടെ സ്വന്തം "പൊക്കവടയും " കാണിച്ചുതന്നു , തിരക്കിട്ട് ചായകുടിക്കുന്നവർ , അടുപ്പിനരികെ പാകം ചെയ്‌തോണ്ടിരിക്കുന്നവർ , ഇഡ്ഡലിയും സാമ്പാറും കൂടിക്കുഴച്ചു കഴിക്കുന്നവർ , ഓർഡർ ചെയ്ത റോസ്റ്റിനായി കാത്തിരിക്കുന്നവർ ഇതിനൊക്കെ പുറമെ ആരുടേയുമല്ലാത്ത എന്നാൽ ഒലവക്കോടിന്റെ സ്വന്തമായ അഞ്ചാറു നായകൾ , കാക്കത്തൊള്ളായിരം ഈച്ചകൾ


അവിടവിടെ അടഞ്ഞുകിടന്നു ദുർഗന്ധമുണ്ടാക്കികൊണ്ടിരുന്ന അഴുക്കുചാലിനടുത്തുകൂടെ നടക്കുന്നവരെ കൊഞ്ഞനം കുത്തി കടന്നുപോകുന്ന കാറുകളും ബൈക്കുകളും സമ്പന്നതയൽപ്പം കുറഞ്ഞവരുടെ ഓട്ടോകളും ,

ചീഞ്ഞതും അളിഞ്ഞതും ഉമ്മറത്തെ അഴുക്കുചാലിലും നല്ലത് ഈച്ചയും കോണീച്ചയും മത്സരിച്ചുപറക്കുന്ന സ്റ്റാന്റുകളിലും അടുക്കിവച്ചു വിളിച്ചുകൂവുന്ന കച്ചവടക്കാർ .... മുന്നിലെത്തുന്നവർക്ക് ഭാഗ്യം നീട്ടി ലോട്ടറിക്കച്ചവടക്കാരും "നാളെ വരാൻ " പോകുന്ന ഭാഗ്യത്തെ ഓർമിപ്പിക്കുന്ന തിരക്കിലാണ് .

എണ്ണപ്പലഹാരങ്ങളുടെയും , മുല്ലപ്പൂവിന്റെയും , അഴുക്കുചാലിന്റെയും , ചീഞ്ഞസാധനങ്ങളുടെയും വഴിയരികിലെ കാര്യസാധിപ്പുകാരുടെ മൂത്രത്തിന്റെയും ഒക്കെച്ചേർന്നു നിര്വചിക്കാനാവാത്ത ഗന്ധമായിരുന്നു  കേരളത്തിലെ തിരക്കേറിയ റെയിൽവേ   സ്റ്റേഷന്

അതിർത്തി കടന്നുപോകുന്ന ബന്ധങ്ങൾക്കൊപ്പം കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കൊച്ചിക്കഴിഞ്ഞാൽ പിന്നെ പാലക്കാടാണ് . അപ്പോൾ നിങ്ങൾ കരുതുമായിരിക്കും ഉൾനാടൻ ഗ്രാമങ്ങളുടെ ഇടയിലെക്കെന്തിനാണ് ഇത്രയും ചരക്കെന്ന്.


എന്നാൽ അങ്ങനല്ല , കൊച്ചി കഴിഞ്ഞാൽപ്പിന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായസ്ഥാപനങ്ങൾ പാലക്കാടാണ് . തർക്കപാത്രമായ പെപ്സി - കൊക്കക്കോള കമ്പനി മുതൽ  സ്വദേശ - വിദേശ - ഗവ ഉടമസ്ഥതയിൽ പതിനായിരക്കണക്കിനുപേർ ജോലിയെടുക്കുന്നിടം . അവിടേക്കുള്ള ഉത്പന്നങ്ങളുടെ വരവും പോക്കും റയിൽവേയുടെ വരുമാനത്തിൽ ചെറിയൊരു പങ്കു വഹിച്ചുപോന്നു .

ഏറ്റവും അടുത്തുള്ള കോയമ്പത്തൂർ ,പൊള്ളാച്ചി മാർക്കറ്റുകളും പാലക്കാടിന്റെ വ്യാപാരസാധ്യത കൂട്ടുന്നു . ചുരം കടന്നെത്തുന്ന തിരക്കുകൾ ..!






കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...