Wednesday 23 September 2015

കൊലപാതകിയുടെ മരണം
 **************************************

അത്താഴത്തിനുശേഷം ഭാര്യയുമായി അൽപനേരം സംസാരിച്ചിരിക്കുകയെന്നത് അയാളുടെ പതിവാണ് . കട്ടിലിന് അരികിൽ ശാന്തമായുറങ്ങുന്ന മക്കളുടെ അടുത്തായി അവളുടെ മടിയിൽ  തലവെച്ചു കിടന്നുള്ള ആ സംഭാഷണം ചിലപ്പോൾ അർദ്ധരാത്രി കടക്കും.

പുതുതായി പണിതുടങ്ങാനിരിക്കുന്ന വീടെന്ന സ്വപ്നമാണ് ചർച്ചകളിലിപ്പോൾ മുന്നിട്ടുനിൽക്കുന്നത് . പഞ്ചായത്ത് ലോൺ കിട്ടുന്നതിനോടൊപ്പം ബാങ്ക് വായ്പ്പയും ചിട്ടി  പിടിച്ചതും ഒക്കെയായി ചേർത്തുവെക്കുന്ന ഓരോ രൂപയിലും  ഉണ്ട് അവരുടെ  ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ . മക്കളുടെ വിദ്യാഭ്യാസവും നല്ലരീതിയിൽ  വിവാഹം അവർക്കിഷ്ട്ടമുള്ളത് പോലെ കഴിച്ചു കൊടുക്കുന്നതും അങ്ങനെയങ്ങനെ...


  എത്രകഷ്ടസ്ഥിതിയിലായിരുന്നിട്ടും ഇരുട്ടുവീഴും മുൻപേ പണിതീർത്ത് വീടെത്താൻ അയാൾ ശ്രമിക്കാറുണ്ട് , ഏറെ സൗഭാഗ്യങ്ങളിൽ നിന്നും അയാളുടെ കൂടെ ഇറങ്ങിവരുമ്പോൾ അവൾക്കുകൊടുത്ത വാക്കാണത് , ഒപ്പം അഞ്ചും ഏഴും വയസ്സുള്ള കുഞ്ഞുങ്ങൾ ഉറക്കം പിടിക്കും മുൻപേ അവർക്കുവാങ്ങിയ  പലഹാരപ്പൊതി ഏൽപ്പിക്കാനുള്ള വ്യഗ്രത . അവന്റെ ലോകം ആ കൊച്ചുവീട്ടിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്നു .


 പകൽ മുഴുവൻ പറന്നു നടന്നു രാത്രിയാവുമ്പോൾ  ചുണ്ടിലൊരു പിടി നെന്മണിയുമായി ചിറകുമുളച്ചു തുടങ്ങുന്ന കുഞ്ഞിപ്പക്ഷികളുടെ  ചുണ്ടിൽ വെച്ച് കൊടുത്ത് തന്റെ ചൂട് നല്കി ചിറകിനടിയിൽ സംരക്ഷണം നൽകുന്ന  അമ്മപക്ഷിയെ പോലെ  അവൻ അവരെ സംരക്ഷിച്ചു .


അവളുടെ മൌന സമ്മതത്തോടെ  സ്വന്തം അധ്വാനത്തിൽ നിന്നും  വല്ലപ്പോഴും കൂട്ടുകാർ ഒന്നുച്ചു കൂടുമ്പോൾ ഉള്ള "ഷെയർ ഇട്ടു കള്ള് കുടി  "അല്ലാതെ മറ്റു അനാവശ്യ ചിലവുകൾ ഒന്നുമില്ല . വീട്ടിലെ  ചിലവും  കുട്ടികളുടെ ഫീസും കുട്ടികളുടെ പേരിലുള്ള  എൽ ഐ സി  യും, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സും വണ്ടിയുടെ അടവും കൂടെ കഴിയുമ്പോൾ എത്ര  വലിയ പണി കിട്ടിയാലും തികയാതെ വരുമെങ്കിലും ഉള്ളതുകൊണ്ട് അഡ്ജസ്റ്റ്  ചെയ്യാൻ കഴിയുന്ന ഭാര്യയുള്ളതാണ്  അയാളുടെ  സംതൃപ്തി .

 അന്നും പതിവുപോലെ അവളുടെ മടിയിൽ തലവെച്ചു വിശേഷം പറഞ്ഞിരിക്കുന്നതിന്  ഇടയ്ക്കാണ് ഒരുമിച്ചു ജോലി ചെയ്യുന്ന ബിജു വിളിച്ചത് . ശബ്ദം കൂടിയ റിംഗ്  ടോൺ കേട്ട് കുട്ടികൾ എഴുന്നേറ്റോ നോക്കി  അവൻ ഫോണെടുത്തു ,പതിയെ സംസാരിച്ചു .

 ഫോൺ വെച്ചശേഷം അപൂർവ്വമായി മാത്രം വരാറുള്ള രാത്രി ഫോൺകാൾന്റെ  അത്ഭുതത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന   അവളുടെ മടിയിൽ  നിന്നെഴുന്നേറ്റു പറഞ്ഞു .

"ഞാനൊന്ന് പുറത്തുപോയിട്ട് വരാം .  ബിജു ഏട്ടന്റെ വണ്ടി ഗിയർബൊക്സ് പൊട്ടി വഴിയിൽ നിൽക്കുകയാ..എന്തോ  അത്യാവശ്യ വീട്ടു സാധനം ആണെന്ന് .ആരും ഇല്ല സ്റ്റാൻഡിൽ ...ഞാനൊന്ന്  പോയിട്ട് വരാം ..."!

"ഇപ്പോൾ പോണോ ....?"

അവളുടെ മുഖത്തെ നീരസഭാവം കണ്ടിട്ട് എന്നോണം പറഞ്ഞു "സരിതചെച്ചിയോട് കൂട്ട് വരാൻ ഏൽപ്പിച്ചിട്ടുണ്ട് .ഇപ്പൊ വരും ..."

"എന്നാലും ..."

"എടി , ഒരു രണ്ടു മണിക്കൂറിനുള്ളിൽ എത്തും നീ പേടിക്കണ്ട ,വാതിലടച്ചോ ...അയാൾ ഇത്രേം പറയുമ്പോൾ എങ്ങനെയാഡി മോളെ പോവാതിരിക്കുക .."


 അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ടും ,  സരിതച്ചേച്ചിയുടെ കൂട്ടുണ്ടാവും എന്നറിഞ്ഞപ്പോൾ അവളൊന്നും എതിർത്തുപറഞ്ഞില്ല .  ചേച്ചിയോട് എത്ര സംസാരിച്ചാലും അവൾക്ക് മതിയാവില്ല ,പകൽ  സമയത്ത് കാണുമ്പോൾ എന്നും ഓരോന്ന് പറഞ്ഞിരിക്കും വീട്ടിലെ കഥകൾ  ,കുഞ്ഞുങ്ങളുടെ കുസൃതികൾ ,നാട്ടുകാരുടെ വിശേഷം ,വഴിയരികിൽ അച്ഛനെ കാണുന്നത്  അങ്ങനെ ...ഒപ്പം ചേച്ചിക്കും പറയാൻ കാണും എന്നും കുടിച്ചിട്ട്  വരുമെങ്കിലും സ്നേഹമുള്ള  ഭർത്താവിനെ കുറിച്ച് ,മകൾക്ക് വിവാഹപ്രായമായി  വരുന്നത് ,ബന്ധുക്കാരുടെ കല്യാണം ,പ്രസവം അതിനൊപ്പം നാട്ടുകാരുടെ പറഞ്ഞു  തീരാത്ത വിശേഷങ്ങളും


അവനോടൊപ്പം ഉമ്മറപ്പടി വരെ കൂടെ വന്നു .   ടിപ്പറിൽ കയറിയിരുന്ന് വാതിലിന്നരികെ നില്ക്കുന്ന അവളെ നോക്കി അകത്തേക്ക്  പോകാൻ കൈകൊണ്ടു ആംഗ്യം കാണിച്ചു .

അവൾ പോകാത്തത് കണ്ടപ്പോൾ  കണ്ണുകൾ കൊണ്ട് പരിഭവം ഭാവിച്ചു . ഇത്തവണ അവൾ അകത്തു കയറുന്നതും  വാതിലടയ്ക്കുന്നതും കണ്ട് സമാധാനത്തോടെ ഒന്ന് ചിരിച്ചു വണ്ടിയെടുത്തു .



അതേ സമയം മറ്റൊരിടത്ത് രാത്രി വീട്ടുസാധനങ്ങൾ വാങ്ങിക്കാൻ പുറത്ത് പോകുന്നതിനെ കുറിച്ച് അമ്മയും മക്കളും തർക്കത്തിലായിരുന്നു.

"ഒന്നും വേണ്ട ഈ രാത്രിനേരത്തിനി നീയും കൂടെ പോകണ്ട അപ്പനും  സിനുവും  പോകട്ടെ "

അവർ വിട്ടുകൊടുത്തില്ല .

"മമ്മി  എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്‌ ...." മകളും വാശിയിൽ തന്നെ

 "ദെ ഇച്ചായ ...ഈ പെണ്ണിനേം കൊണ്ട് അയച്ചാൽ രണ്ടും കൂടെ വന്നു കയറുമ്പോൾ  ഉപകാരമുള്ള ഒന്നും കാണില്ല ...നാളെ രാവിലെ വെക്കാൻ പോകുന്ന സമയത്ത്  എന്നെയിട്ടു തീ തീറ്റിക്കരുത്.."

"അവര് വാങ്ങിക്കോളും ന്നെ .."

"പിന്നെ ...പ്രായമായി പഠിപ്പുണ്ട് എന്നേയുള്ളൂ പിള്ളാർക്ക് പക്വതയായിട്ടില്ല ഇനിയും ...നിങ്ങള് പോയ മതി ...."

"എനിക്കൊന്നും വയ്യ " അയാൾ അകത്തേക്ക് തീരുമാനം പറഞ്ഞു കയറാൻ തുടങ്ങി

 "ഓ ...എനിക്കെന്താ ...നിങ്ങൾക്ക് വേണമെങ്കിൽ എന്തോ ചെയ്തോ ...നാളെ  അടുക്കളയിൽ ഒന്നുമില്ലാതെ ഞാൻ കയറില്ല ...നമുക്ക് അല്ലെങ്കിലും ഇവിടെന്ത്‌  വില " അവരുടെ മുഖം വാടിത്തുടങ്ങി

"ശരി ...ഞാൻ പോകാം ...." അയാൾ  അകത്തേക്ക് കയറിപ്പോയി പേഴ്സ് എടുത്തു മുണ്ടിന്റെ കോന്തലയിൽ തിരുകി  പുറത്തേക്ക് വന്നു . മകന്റെ അടുത്തെത്തിയപ്പോൾ പതുക്കെ പറഞ്ഞു

"ഇന്നവളെ പെണക്കിയാൽ ശരിയാവില്ല "

മകൻ ചിരിച്ചുകൊണ്ട് "അപ്പാ കയറ്" ... ബൈക്കിനു പിന്നിൽ കയറുമ്പോൾ അയാൾ അവനോടു സീരിയസ്സായി  പറയുന്നുണ്ടായിരുന്നു

"എടാ എന്റെ വണ്ടിയിൽ പോയാ പോരെ ?"

"എന്റെ അപ്പാ പിന്നെന്തിനാണ് എനിക്കീ കുന്ത്രാണ്ടം വാങ്ങിത്തന്നത് ?"

"അതല്ലട നാളെ എന്റെ കെട്ടിയോൾ ഉണ്ടാക്കുന്ന ബിരിയാണിയും പോർക്കും കഴിക്കണമെന്ന മോഹം കൊണ്ടാ .."

 "അപ്പാ ..." അവൻ മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അല്പം വേഗം കൂട്ടി ,  നൂറിനും എൻപതിനും ഇടയ്ക്കുള്ള പോക്കുകണ്ടപ്പോൾ ചെറിയൊരു പേടിയോടെ അവനെ  ചെര്ന്നിരുന്നു അയാൾ ...

"കുറച്ചു പതിയെ പോ സിനൂ "

 "എന്റെ അച്ഛാ ഇത് നല്ല സ്ലോ ആണ് ..ഇനിയും കുറഞ്ഞാൽ നമ്മളെത്തില്ല

"എടാ നിന്റെ കൂട്ടുകാരൊന്നും വരുന്നില്ലേ ?"

"ഉണ്ട് അച്ഛാ ...പക്ഷെ അനീഷിന്റെ വീട്ടിലും പോയിട്ടേ വരൂ അപ്പോൾ രാത്രിക്ക് ഒരുക്കിയ മതി "

"ഉച്ചക്ക് ഇവിടുന്നു ഉണ്ണാൻ പറയായിരുന്നില്ലേ"

"ഓ ...ഈ അച്ഛനെക്കൊണ്ട്‌ ...എല്ലാവരുടെ വീട്ടിലും പോവണ്ടതല്ലേ "?

"എനിക്ക് തിരിച്ചു വീട്ടിലെത്തണം നീ പതിയെ പോ .... "

 അവൻ പരിഭവം കലർന്ന ദേഷ്യത്തോടെ ബൈക്ക് സ്ലോ ചെയ്യാതെ  അയാളെ   തിരിഞ്ഞ് നോക്കിയതും ബാലൻ തെറ്റി  ബൈക്ക് റോഡിൻറെ എതിവശത്തേക്ക് തെന്നി. ഒരു നിമിഷത്തെ അശ്രദ്ധ എതിർ ദിശയിൽ  നിന്നും സ്പീഡിൽ വന്ന ടിപ്പറിന് ബ്രക്ക് ചെയ്യാനുളള സമയം കിട്ടിയില്ല.  ബൈക്കിൽ ടിപ്പർ പാഞ്ഞ് വന്ന് കയറി.



ആള് വരുന്നത് കണ്ടിട്ടും  പതിവുപോലെ പത്രം വീശിയെറിഞ്ഞു പോകുന്ന പത്രക്കാരനെ വായിൽ വന്ന തെറി പറഞ്ഞു  കൊണ്ട് താഴെ നിന്നും പത്രമെടുത്ത് ചെറുതായി പൊടിതട്ടി അലക്ഷ്യമായി  നിവർത്തി. സാധാരണ ഇലക്ഷൻ വാർത്തയോ അഴിമതിയോ പ്രതീക്ഷിച്ച ആ കണ്ണുകൾ ആദ്യ  പേജിൽ മുകളിലായി കൊടുത്ത വാർത്തയിൽ ഉടക്കി


" രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു ;പോലീസ് അന്വഷണം ആരംഭിച്ചു"


തന്റെ മരുമകൻ തന്നെയെന്നു ഒരിക്കൽ കൂടി നോക്കി ഉറപ്പു വരുത്തിയപ്പോഴേക്കും അയാൾ പായൽപിടിച്ച വീടിന്റെ തിണ്ണയിൽ തളർന്നിരുന്നു  . ഒൻപത് വർഷം  മുൻപ് അവന്റെ കൂടെ പ്രിയപ്പെട്ട മകൾ ഇറങ്ങിപ്പോയപ്പോൾ അവനെ വാക്കുകൾ  കൊണ്ട് ശപിച്ചത്‌ ഓർമയിൽ തെളിഞ്ഞു വന്നു "എടാ നീ ഓർത്തോ ഇന്നല്ലെങ്കിൽ നാളെ  ഞങ്ങളുടെ ഈ കണ്ണീരിന് നിനക്ക് പകരം കിട്ടും ,രണ്ടുനേരം തിരി വെച്ച്  തൊഴുതുന്ന കാവിലമ്മയാണ് സത്യം "


"ഈശ്വര വാക്കുകൾ അറം പറ്റിയോ ...?

 അന്ന് പറഞ്ഞതിനെ ഓർത്ത്‌ ഇത്രകാലം വിലപിച്ചു കഴിയുകയായിരുന്നു ആ വൃദ്ധൻ.  ഇപ്പോൾ തെളിയ്ക്കുന്ന ഓരോ കൽവിളക്കിനും അറിയാമായിരുന്നില്ലേ അതെല്ലാം  മകൾക്കും അവളുടെ കുടുംബത്തിനും വേണ്ടിയായിരുന്നുവെന്ന്. എന്നും രാവിലെ  അവൻ ജോലിക്ക് പോകുമ്പോൾ സ്കൂളിൽ പോകാനായി  അരികിലിരിക്കുന്ന കൊച്ചുമക്കളെ  കാണാൻ വേണ്ടി ആ പഴയ വീടിന്റെ പാതിയും പൊളിച്ചും വിറ്റും ഭാഗം പിരിഞ്ഞും  പോയതിൽ ശേഷിച്ച ചെറിയ ഭാഗത്തിന്റെ ജനാലയിലൂടെ നാല് നരച്ച കണ്ണുകൾ  കാത്തിരിക്കുമായിരുന്നു


അവളെയും അവനെയും തിരികെ വിളിക്കാൻ  ആദ്യമൊന്നും മനസ്സും ഗൌരവവും നാട്ടിലെ പ്രമാണിത്തവും വീട്ടിലെ ഭാഗം  പിരിച്ചു കൊടുക്കാത്ത മൂന്നു തലമുറകളുടെ കാരണവർ എന്ന നിലയിലുമൊക്കെ മകളെ  എന്നോ പടിയടച്ചു പിണ്ഡം വെച്ചിരുന്നു .

ആദ്യമാദ്യം എല്ലാവരും കൂടെ  ഉണ്ടായിരുന്നു അവരെ അടുപ്പിക്കാതിരിക്കാൻ . അവസാനം ഭാഗം പിരിഞ്ഞു സ്വന്തം  ആൺ മക്കൾ അടക്കം എല്ലാവരും അകന്നപ്പോൾ അടുത്താണ് എങ്കിലും ഒരു കയ്യകലത്തിൽ  കാണുന്ന മകളെ സ്നേഹിക്കാൻ തുടങ്ങി.

വൈകുന്നേരങ്ങളിൽ  കുസൃതിക്കുരുന്നുകളെ വിളിച്ചുകൊണ്ടു അവൾ നടന്നുവരുന്ന കാഴ്ച കണ്ടു  സയൂജ്യമണഞ്ഞു. മരുമകനെ ആദ്യം എതിർത്തു എങ്കിലും അവൻ യാതൊരു കുറവുമില്ലാതെ  മകളെ നോക്കുന്നുണ്ടെന്നും അവൾ ഏറെ സന്തോഷവതിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ  ഒരിക്കൽ നസ്രാണി ചെക്കൻ എന്ന്  അധിക്ഷേപിച്ചവനെ കൂട്ടുവിളിക്കാൻ പലതവണ  തുനിഞ്ഞതാണ് ,അപ്പോഴെല്ലാം ഓരോ ഇല്ലാക്കാരണം പറഞ്ഞ് വേണ്ടെന്നു വെച്ചു.


 എങ്കിലും അയാൾ അറിയുന്നുണ്ടായിരുന്നു പറമ്പിൽ പണിക്കുവരുന്നവരിൽ നിന്നും  ,ചായക്കടയിലും ,കല്യാണവീട്ടിലും, മറ്റു ചില പരിചയക്കാരിൽ നിന്നും മരുമകന്റെ  കറതീർന്ന സ്വഭാവത്തെക്കുറിച്ച് ,എല്ലാവരുടെ മുന്നിലും പ്രകടിപ്പിച്ചില്ല  എങ്കിലും അയാൾ മനസ്സിൽ ഏറെ സന്തോഷിക്കുന്നുണ്ടായിരുന്നു  . വണ്ടിയോടിക്കുമ്പോഴും അയാളുടെ ശ്രദ്ധ ആ വൃദ്ധൻ കാണുന്നതാണ് എന്നിട്ടും  ഇങ്ങനെയൊരപകടം ഉണ്ടായതെങ്ങനെ എന്ന് ആലോചിക്കുന്നതിനിടയിലാണ് മകളുടെ കാര്യം  ഓർമ വന്നത്

 "ന്റെ അമ്മൂട്ടി ....കുഞ്ഞുങ്ങൾ..."

ഈ സമയത്താണ് താൻ  കൂടെ വേണ്ടത് എന്ന ബോധം അയാളെ അവരുടെ വീട്ടിലേക്കു ചെന്ന് അന്വഷിക്കാൻ  പ്രേരിപ്പിച്ചു . ഭാര്യയോട്‌ ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് തന്റെ  ശീലക്കുടയും ഫോണും എടുത്ത് പോക്കെറ്റിൽ വച്ചു.

പുറത്തിറങ്ങാൻ നേരം  "എവിടെയ്ക്കാ ?" എന്ന് ചോദിച്ചു വന്ന ഭാര്യയോട്‌ "കൃഷിഭവനിലേക്ക്" എന്ന്  മാത്രം മറുപടി പറഞ്ഞ് കഴിയുന്നത്ര വേഗത്തിൽ നടന്നു ..

"എന്റെ മകൾ ....മനു  ...കുഞ്ഞുങ്ങൾ ..അമ്മൂട്ടി ..."

മകളുടെ ചിരിക്കുന്ന മുഖം അയാളുടെ ഓർമയിൽ  തെളിഞ്ഞു വരുമ്പോൾ അയാൾ ആരും കേൾക്കാതെ ഓരോ ചുവടിനോപ്പവും അവരെ  വിളിച്ചുകൊണ്ടിരുന്നു ..വൈകിപ്പോയിരിക്കുന്നു ...കുറച്ചു മുൻപേ  വിളിക്കാമായിരുന്നു അവരെ ..കൺ നിറയെ കണ്ടു സ്നേഹിക്കാമായിരുന്നു  രണ്ടുപേർക്കും.

ആദ്യമായി  മകളുടെ വീട്ടിലെത്തുമ്പോൾ സന്തോഷത്തിനു  പകരം പ്രതികരണം എന്തെന്നറിയാതെ ഉള്ള ഞെഞ്ഞിടിപ്പ് ആയിരുന്നു അയാളെ വലച്ചത് .  ഭംഗിയായി കെട്ടി നിർത്തിയ മുൾ വേലിക്കകത്ത് പ്രവേശിക്കാനുള്ള സ്ഥലത്ത്  "പടി "ഇല്ലായിരുന്നു ,പക്ഷെ എല്ലാവർക്കും കാണാൻ പാകത്തിൽ മനോഹരമായി  നട്ടുപിടിപ്പിച്ച പൂന്തോട്ടം ,വൃത്തിയായി അടിച്ചൊതുക്കി വെച്ചിരിക്കുന്ന  മുറ്റം , ആ കൊച്ചു വീടിനു എന്തോ ഐശ്വര്യം കൂടുതൽ ആണെന്ന് തോന്നി അയാൾക്ക്‌ .  അതെ മകൾ ഉണ്ടാവുമ്പോൾ തന്റെ വീടിനുണ്ടായിരുന്നതും താൻ കാണാതെ പോയതുമായ  ഐശ്വര്യം


"എന്താ കാര്യം?"  എന്ന് അന്വഷിച്ച് വരുന്ന പരിചിതരും -  അപരിചിരരും ആയ ആളുകളുടെ ഇടയിൽ ഒരാളായി അയാൾ ഇരുന്നു അന്തിമയങ്ങും വരെയും .  വന്നവരിൽ ആരും മരുമകനെ കുറ്റപ്പെടുത്തിയതായി കണ്ടില്ല ആ വേദനയിലും അയാളിൽ  അത് സന്തോഷം ഉണ്ടാക്കി . പലരും അഭിപ്രായം പറഞ്ഞതിൽ നിന്നും ഭാര്യയും  മക്കളുമായി എങ്ങോട്ടോ ഒളിച്ചുപോയി എന്ന സങ്കൽപം മനസ്സിൽ വെച്ചു അയാൾ തിരികെ  സ്വയം സമാധാനിപ്പിച്ചു  നടന്നു .

വീടെത്തുമ്പോൾ സന്ധ്യാദീപം  വെച്ചു നാമം ചൊല്ലുന്ന ഭാര്യയെ നോക്കി ...പിന്നെ ചെറുതായി കൈകൊണ്ടു ഒന്ന്  തൊഴുതു . അയാളെ കണ്ടതും ഭാഗവതം മടക്കി വെച്ച്‌ "എവിടെയായിരുന്നു ...?"

"അത് ..........നല്ല തിരക്കായിരുന്നു ..." ഇടറിയ ശബ്ദം പുറത്തു വന്നു ...

"നല്ല ക്ഷീണം ണ്ടല്ലോ ...കുളിക്കാൻ വെള്ളം വെക്കണോ ..."

"വേണ്ട ഒന്ന് കിടന്ന മതി ...." അയാൾ തന്റെ കട്ടിലേക്ക് ചരിഞ്ഞു

"എന്നാ കഴിക്കാനെന്തെങ്കിലും എടുക്കട്ടെ ...."

"വേണ്ട ...ഒന്ന് ഉറങ്ങിയ മതി ...ഇന്നത്തെ ഉച്ച ഉറക്കം ഇല്ലായിരുന്നല്ലോ അതാകും ..."

"അപ്പോൾ ഉച്ചയ്ക്കും രാവിലെയും ഭക്ഷണമോ ?"

"അത് ഞാൻ പുറത്തൂന്നു കഴിച്ചു,താൻ എന്തെങ്കിലും കഴിച്ചിട്ട് വാ ..."

 അയാളുടെ തീീരുമാനങ്ങൽ ആര് പറഞ്ഞാലും മാറില്ല എന്നറിയാവുന്നത് കൊണ്ട് അവർ  പോയി ...ഉറക്കമില്ലാത്ത രാത്രിയെ ഭയപ്പാടോടെ വരവേറ്റു കൊണ്ട് അയാൾ തിരിഞ്ഞു  കിടന്നു

പതിവ് പ്രഭാതകൃത്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ഉറങ്ങാതെ  ചുവന്നു കലങ്ങിയ കണ്ണുകളും തളരുന്ന ശരീരവും നീറുന്ന മനസ്സുമായി ആ വൃദ്ധൻ  അതിരാവിലെ മുതൽ കാത്തിരിപ്പാണ് പത്രമെത്തുന്നതും നോക്കി .  സമയമായില്ലെങ്കിലും ആവലാതിയോടെ അയാൾ മതിലിനു പുറത്തേക്ക് നോക്കി മുറ്റത്ത്  ഉലാത്തിക്കൊണ്ടിരുന്നു


ദൂരെ നിന്നും സൈക്കിൾ ബെൽ കേട്ടതും  ഓടിച്ചെന്നു മതിലോരത്തു കാവലായി ..ദൂരെനിന്നെ പത്രമെടുത്ത് പതിവ് എറിയൽ  പരിപാടിക്ക് തയ്യാറായ പത്രക്കാരൻ അതിലെന്താണ് പ്രധാന വാർത്ത എന്ന്  നോക്കാത്തതിനാൽ ആവണം മുറ്റത്തോട്ടു വീശി .കുനിഞ്ഞെടുക്കുന്ന അയാളെ നോക്കി  ചമ്മിയ ചിരിയോടെ മുന്നോട്ടു നീങ്ങി .


ആർത്തിയോടെ  കയ്യിൽ കിട്ടിയ പത്രം ഒന്നേ നോക്കിയുള്ളൂ വലതു വശത്ത്‌ മുകളിലായി മൂന്നു  കോളത്തിൽ മകളും പേരക്കുട്ടികളും അടുത്തു തന്നെ കുറച്ചുകൂടി വലുതാക്കി  മരുമകന്റെ ചിത്രം


"ഭാര്യയും മക്കളും ഉൾപ്പെടെ അഞ്ചുപേരെ കൊന്ന പ്രതി പോലീസിനു കീഴടങ്ങി . ഇന്ന് കോടതിയിൽ ഹാജരാക്കും "


 അയാൾ മുറ്റത്തേക്ക്‌ തളർന്നിരുന്നു ... വിറയ്ക്കുന്ന ശരീരത്തിൽ വിയർപ്പ്  കൂടുന്ന പോലെ തോന്നി . അൽപനേരത്തിനു ശേഷം മനസ്സിലെന്തോ ഉറപ്പിച്ച്  എഴുന്നേറ്റു , പതിവുപോലെ തന്റെ ചുളിവുനീക്കി കഞ്ഞിമുക്കി തേച്ചു വെച്ച  ഷർട്ട് എടുത്തിട്ടു , ഫോൺ എടുത്ത് പോക്കെറ്റിൽ ഇട്ടു . തന്റെ ശീലക്കുട  കക്ഷത്തിലെടുത്തു വെച്ചു.


അടുക്കളയിൽ തിരക്കിലായിരുന്ന ഭാര്യയെ  ഒന്ന് എത്തി നോക്കി അവരോട് ഒന്നും മിണ്ടാതെ പുറത്തിറങ്ങി നടന്നു .  മുറ്റത്തിറങ്ങി ചെരുപ്പിടുമ്പോൾ തളർന്നു വീഴുമോ തോന്നി , ഇന്നലെ രാവിലെ  മുതൽ ഒന്നും കഴിച്ചിട്ടില്ല പതിവ് മരുന്നുകളും . ഈ ദിവസങ്ങളിൽ അയാൾക്ക്  തന്റെ ശരീരത്തെ കുറിച്ച് ഒട്ടും ബോധമില്ലാതായിരിക്കുന്നു.

വഴിയിൽ തളർന്നു  വീണു മരിച്ചാലും ഇന്നയാൾക്ക്‌ ഒന്നുമില്ല , ഇതിൽ കൂടുതൽ ആ വൃദ്ധന് എന്ത്  വേണം ജീവിതത്തിൽ വേദനയായി ...ഇനി അയാൾക്കുമൊരു തിരിച്ചുപോക്കില്ല പഴയ  ജീവിതത്തിലേക്ക് .അപ്പോഴും ഭാര്യയെ ഒന്നും അറിയിക്കണ്ട എന്ന്  തീരുമാനിക്കുകയായിരുന്നു ഉത്തരവാദിത്വം ഉള്ള കുടുംബനാഥനെ   പോലെ അയാൾ ബസ്‌  സ്റ്റോപ്പ്‌ ലക്ഷ്യമാക്കി  നടന്നു


ക്ഷീണിതനായി സ്റ്റോപ്പിൽ  വീണ്ടും വീഴാൻ പോയെങ്കിലും ടൌണിലേക്കുള്ള  ബസ്‌ കണ്ടപ്പോൾ എന്തോ  ഉന്മേഷത്തിൽ വേഗം കയറി . "ഒരു കോടതി  " ദയനീയ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു പൈസ  നീട്ടി


പിന്നെയെപ്പോഴോ ഓർമകളിലെക്കോ അബോധത്തിലെക്കോ അയാളുടെ  മനസ്സ് ബസ്സിനൊപ്പം യാത്ര തുടങ്ങിയിരുന്നു . അതുവരെ മരുമകനോട്‌  ഉണ്ടായിരുന്ന സ്നേഹം വെറുപ്പിന്റെ രൂപത്തിൽ അയാളുടെ ഇടുപ്പിൽ ഇരിപ്പുണ്ട് .

ഭാര്യ കാണാതെ അടുക്കളയിൽ നിന്നേറ്റവും  മൂർച്ചയുള്ള ആയുധം തന്നെയാവട്ടെ  അവന്റെ അവസാനവും . ഓർമകളിൽ അപ്പോഴും മകൾ വിളിച്ചു കൊണ്ടിരുന്നു "അച്ഛാ  ..... ഞങ്ങളോട് ക്ഷമിക്കണം ....പിരിയാൻ കഴിയില്ല ഒരിക്കലും .....അച്ഛാ  ....." തന്റെ കാൽ പാദത്തിൽ ഒരിറ്റു നനവ്‌ പടരുന്നതായി അയാൾക്ക്‌ തോന്നി

 "അച്ഛാ .....അച്ഛാ  മിട്ടായി വാങ്ങിയോ ....അച്ഛാ അമ്മൂന് കണ്ണടയ്ക്കുന്ന  പാവക്കുട്ടി വാങ്ങിത്തരുമോ ..... അച്ഛാ .....അമ്മൂട്ടിക്ക് തെളങ്ങുന്ന  ഉടുപ്പ് വേണം ...ചെമപ്പ് ഉടുപ്പ് ...അച്ഛാ ....ഈ അമ്മയെന്താ അമ്മൂട്ടിയെ  കളിക്കാൻ വിടാത്തെ ..... അച്ഛാ പതുക്കെ കുത്താൻ പറ   അമ്മൂന് ഇൻജക്ഷൻ  പേടിയാ ...അച്ഛാ മോൾക്ക്‌ ച്ചുടുന്നൂ ....അച്ഛാ ഇപ്പോൾ തണുക്കുന്നു  ...മോൾക്ക്‌ കയ്പ്പുള്ള ഗുളിക വേണ്ട ...... അച്ഛാ ...അമ്മൂന്റെ മാർക്ക്‌  കണ്ടോ .. അച്ഛാ  എനിക്ക് നടക്കാൻ വയ്യ സ്കൂളിൽ കളിക്കുമ്പോൾ വീണു  .....അച്ഛാ അമ്മൂ  വരച്ച ചിത്രം കണ്ടോ ..... അച്ഛാ അമ്മൂനും സ്കൂളിന്ന്  ടൂറ് പോണം ... അച്ഛാ നമ്മുടെ വീട്ടു മുറ്റത്ത് വെക്കാൻ കൊറേ ചെടികൾ  കൊണ്ടുത്തരാമോ .... അച്ഛാ ...ഇപ്പോൾ എന്നെ ദാവണിയിൽ കാണാൻ എങ്ങനുണ്ട് ...  അച്ഛാ കോളേജിൽ അഡ്മിഷൻ കിട്ടി .......അച്ഛാ എനിക്കൊരു സാരീ വേണം ... അച്ഛാ  ഇതെല്ലാം എന്റെ കൂട്ടുകാരാണ് ... അച്ഛാ എനിക്കിപ്പോൾ കല്യാണം വേണ്ട .....  എന്നെ  പഠിപ്പിചൂടെ  ....അച്ഛാ ഇതൊന്നു കഴിച്ചു നോക്കിയേ ഞാൻ  ഉണ്ടാക്കിയതാ..... അച്ഛാ ..എന്നോട് ക്ഷമിക്കു അച്ഛാ മനുവിനെ അല്ലാതെ  എനിക്ക് മറ്റാരെയും വേണ്ട ..... അച്ഛാ ശപിക്കരുത് ഈ മോളെ ....." അവളുടെ ജനനം മുതലുള്ള ചിത്രങ്ങൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി


 "അമ്മൂട്ടി ..........." അയാൾ സ്ഥലകാലബോധം ഇല്ലാതെ പെട്ടെന്ന് ഉച്ചത്തിൽ  വിളിച്ചു ,ബസ്സിലാണ് താൻ എന്ന് മനസ്സിലാക്കിയപ്പോൾ മിണ്ടാതെയിരുന്നു  .അപ്പോഴും മനസ്സിനുള്ളിൽ മകൾ ഓടി വന്നിരുന്നു . നാല് ആൺ മക്കൾക്ക്‌  ശേഷം കുടുംബത്തിൽ കുറെ നാളുകൾക്ക് ശേഷവും ഉണ്ടായ കൊച്ചുസുന്ദരി .

കുട്ടി  പെണ്ണെന്നു അറിഞ്ഞപ്പോൾ സന്തോഷം  അടക്കാനാവാതെ അബോധത്തിൽ കിടന്നിരുന്ന  ഭാര്യയുടെ അടുത്തു കണ്ണ് തുറക്കാതെ കിടക്കുന്ന മകളെ ആദ്യമായി കണ്ടത് ...  ആദ്യത്തെ പാൽപ്പല്ലുകാട്ടി അവൾ ചിരിച്ചത് ...ആദ്യമായി അച്ഛാ എന്ന്  വിളിച്ചത് ...സന്ധ്യയ്ക്ക് മുടങ്ങാതെ വിളക്കുമായി പടിയിറങ്ങി വരുന്ന  ദേവിയായി ...അയാളുടെ മുന്നിൽ അവൾ തെളിഞ്ഞു വന്നു .

"കോടതി  .................കോടതി ....... "

ക്ലീനർ വിളിച്ചു കൂവുന്നത് കേട്ടപ്പോൾ  ധൃതി പിടിച്ചു താഴെയിറങ്ങി .ഇപ്പോൾ അവനെ വിചാരണയ്ക്ക് കൊണ്ട് വരും .പിന്നെ അവൻ ജീവനോടെ ഉണ്ടാവരുത് .അയാൾ മനസ്സിൽ ഒന്ന് കൂടെ  ഉറപ്പിച്ചു, ഇടുപ്പിൽ പതിയെ തൊട്ടു ആയുധം ഉണ്ടെന്നു ഉറപ്പു വരുത്തി

 മലർക്കെ തുറന്നു വെച്ച ഗെയിറ്റികത്ത് പതിവിലും കൂടുതൽ തിരക്ക് കയറുമ്പോഴേ  അയാൾ കണ്ടു ...."അത് വേണം ..എന്റെ അമ്മൂട്ടിയെ ഇല്ലാതാക്കിയവൻ പിടഞ്ഞു  വീഴുമ്പോൾ എല്ലാവരും അറിയണം ...." അയാൾ എങ്ങു നിന്നോ കിട്ടിയ ആവേശത്തിൽ  അകത്തേക്ക്  വേഗത്തിൽ നടന്നു

മൈക്കും പിടിച്ചൊരു പെൺകുട്ടി  കോടതിയിലേക്ക് കൈ ആംഗ്യം കാണിച്ച് ഓൺ ചെയ്ത വീഡിയോ ക്യാമറ നോക്കി  സംസാരിക്കുന്നു , അവളെപ്പോലെ കുറച്ച് പെൺകുട്ടികളും ക്യാമറ പിടിച്ച  യുവാക്കളും , പോലീസുകാരും ,ജനങ്ങളും ,കറുത്ത കോട്ടിട്ട നീതിപാലകരും  , ഇരുമ്പ് വളയത്തിനുള്ളിൽ കൈ വെച്ച് ഊഴം കാത്തു നില്ക്കുന്ന വെള്ളയിൽ  കറുപ്പ് കൊണ്ട് ക്രമ നമ്പർ എഴുതിയ വസ്ത്രധാരികളും കൊണ്ട് നിറഞ്ഞിരുന്നു  അവിടം . അവൾ സംസാരിക്കുന്നത് പാതി മുറിഞ്ഞ് അയാൾ കേൾക്കുന്നുണ്ടായിരുന്നു


 " അച്ഛനെയും മകനെയും രാത്രി ടിപ്പർ ഇടിച്ചു കൊല്ലുകയും അടുത്ത ദിനം  ഭാര്യയെയും മക്കളെയും വിഷം കൊടുത്ത് കൊല്ലുകയും സ്വയം ആത്മഹത്യയ്ക്ക്  ശ്രമിച്ചു അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത തൃശ്ശൂർ അയ്യന്തോൾ സ്വദേശി  മനു ജോസഫ്‌ ന്റെ വിചാരണയാണ് ഇന്ന് കോടതിയിലാദ്യം നടക്കുന്നത് .. സമൂഹ  മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകാത്തെ കുറിച്ച് പ്രധാനമായ തെളിവുകൾ  ലഭിച്ചെന്ന് പോലീസ് പറഞ്ഞു , മലയാളി സമൂഹം മുഴുവൻ കാതോർക്കുകയാണ് ദാരുണ  മരണങ്ങളുടെ ചുരുളഴിയാൻ...."


അവൾ ആരോ എഴുതിക്കൊടുത്തത് ബൈ ഹാർട്ട്‌ പഠിക്കും വിധത്തിൽ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു ...


"മലരണിക്കാടുകൾ തിങ്ങി വിങ്ങി
 മരതകകാന്തിയിൽ മുങ്ങി മുങ്ങി
  കരളും മിഴിയും കവർന്നു മിന്നി " മകൾ വായിച്ച് പുസ്തകം തന്റെ കയ്യിൽ തന്നു  പറഞ്ഞു കേൾപ്പിക്കുകയാണ്..... അയാൾ ഭ്രാന്തെടുത്ത പോലെ അവളുടെ അടുത്തു  നിന്നും നീങ്ങി .....

അവളിൽ നിന്ന് അകന്നു മാറുമ്പോഴും "എന്താണ് മനു  ഇങ്ങനെയൊരു സാഹസ്സത്തിന് തുനിഞ്ഞത് എന്ന് എന്നെപ്പോലെ ലോക മലയാളി സമൂഹം  മുഴുവൻ ചോദിക്കുന്ന ചോദ്യമാണ് ..."അവളുടെ ശബ്ദം കൂടുതൽ തെളിഞ്ഞു  വരുന്നുണ്ടായിരുന്നു .... അയാൾ കോടതി മുറിയ്ക്ക് അകത്തു കടന്നിരുന്നു


 സമയമടുത്ത് തുടങ്ങിയെന്നു ബോധ്യപ്പെടുത്തി ബെഞ്ചുകളിൽ കാണികൾ  നിറഞ്ഞിരിക്കുന്നു , അടുത്ത് തന്നെ കറുത്ത കോട്ടിട്ടവരും, പ്രതികളും,  പോലീസുകാരും തങ്ങളുടെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇനി ജഡ്ജ്  വരാൻ കാത്തിരിക്കുകയാണ് . ഒരു വശത്ത്‌ മനു വിദൂരതയിലേക്ക്  നോക്കിയിരിക്കുന്നു .ആ ചുണ്ടുകൾ എന്തൊക്കെയോ പറയുന്നുണ്ട് .ആർക്കും  മനസ്സിലാവാത്ത അയാൾക്ക്‌ മാത്രമായിരുന്ന സത്യത്തിന്റെ വെളിപ്പെടുത്തലുകൾ  ആയിരിക്കണം


"സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയുടെ ചുരുളഴിയാൻ ഇനി നിമിഷങ്ങൾ മാത്രം " കേരളജനത അക്ഷമരായി കാത്തിരിക്കുകയാണ് പുറത്ത്.


 കോടതി മുറിയിൽ പടം പിടുത്തം നിരോധിച്ചിട്ടും വാതിൽക്കൽ വന്നു നിന്ന്  ക്യാമറയ്ക്ക് മുന്നിൽ നിന്നും പ്രസിദ്ധചാനലിന്റെ അവതാരിക ഇമോഷണൽ ആയി  അറിയാവുന്നതും ഊഹിച്ചെടുത്തതുമായ "വാർത്ത " പ്രേക്ഷകരിലെത്തിക്കാനുള്ള  ശ്രമമാണ് .


അവർക്ക് കൂടുതൽ ചിത്രങ്ങൾ വേണം വാർത്ത വേണം . കോടതി  മുറിക്ക് പുറത്ത് ഇത്തരം ജനങ്ങളുടെ പ്രതിനിധികൾ തിരക്ക്  കൂട്ടിക്കൊണ്ടെയിരുന്നു. ആദ്യം വാർത്ത എത്തിക്കേണ്ട പുതുമാധ്യമ എത്തിക്സ്  പാലിക്കുന്നവരാണ് അവരും "സെൻസേഷണലിസ" ത്തിന്റെ ആളുകൾ എന്നെ പറയാവൂ .


ശ്വാസമടക്കിപ്പിടിച്ചു  ലക്ഷക്കണക്കിന്‌ ജനങ്ങളും അക്ഷമരായി കാത്തിരിക്കുന്നു ടി വിയുടെയും യു  ടൂബിന്റെയും ഫെയ്സ്ബുക്കിന്റെയും ട്വിറ്റരിന്റെയും ന്യൂസ്‌ ചാനലുകളുടെയും  വെബ്‌ സൈറ്റുകളുടെയും ഓൺലൈൻ പത്രങ്ങളുടെയും മുന്നിൽ  .

സോഷ്യൽ മീഡിയയിൽ ഗംഭീര  ചർച്ചകൾ നടക്കുന്നു അവരും പ്രതീക്ഷിക്കുന്നുണ്ട് കോടതി വിധി എന്തെന്ന്  . ഒപ്പം എങ്ങനെ ? എന്ത് ? എന്തുകൊണ്ട് ? എപ്പോൾ ? എവിടെ ? തുടങ്ങി ആദ്യ  പാരഗ്രാഫിൽ സംഭവം മുഴുവൻ കുത്തിനിറയ്ക്കാനുള്ള മരുന്നിനായി


എന്നിട്ട് വേണം തൂക്കിക്കൊലയ്ക്ക് മുൻപേ ഇഞ്ചിഞ്ചായി കൊല്ലുവാൻ . മനുഷ്യാവകാശപ്രവർത്തകർക്കും  എഴുത്തുകാർക്കും ഇരിക്കപ്പൊറുതിയില്ല ഇന്നേ വരെ സംഭവിച്ചിട്ടില്ലാത്ത  ക്രൂരമായ കൊലപാതകത്തിന്റെ വേദന നിഴലിക്കുന്നത് അവരുടെ മുഖത്താണ് എന്ന്  തോന്നും.

അതെ ഇനിയൊരു സുനാമിയോ കൊടുങ്കാറ്റോ ബലാൽസംഘമൊ വരുന്നത് വരെയുള്ള  "ടോപ്പ്" സ്റ്റോറി ആണല്ലോ ഇത് . മനുവിന്റെ വകയുടെ വകയിൽ ഉള്ള  ബന്ധുവിന്റെ ആസ്തിയെയും , അവൻ നാലാം ക്ലാസ്സിൽ അയൽക്കാരന്റെ മാവിന് കല്ലെറിഞ്ഞത്  മുതൽ ഉള്ള ക്രൂരതകൾ ഇനി തുടർകഥ രൂപത്തിൽ വരാൻ പോകുന്നതേയുള്ളൂ


 അറിയാവുന്നതൊക്കെ വെച്ച് പ്രതിയെ പ്രാകി പ്രാകിയൊരു ജനത തന്നെ  കാത്തിരിക്കുന്നുവെന്ന് പറയാം . നാളത്തെ ചൂടുള്ള വാർത്ത കോടതിയ്ക്കകത്ത്  അരങ്ങേറുന്നു.

ഇനി അവൾ നട്ട് വളർത്തിയ ചെടികളും ,അയയിലെ ഉണക്കാനിട്ട  കുഞ്ഞുടുപ്പും ,ആ അച്ഛന്റെ പഴയ വണ്ടിയും, അയാളുടെ ഭാര്യയുടെ നൈറ്റി ഇട്ട  രൂപത്തിൽ വാ പൊത്തി കരയുന്നതും മകൾ തളർന്ന് വീഴുന്നതും , ബന്ധുവിന്റെ  പ്രതികാരമുഖവും , കൂട്ടുകാരന്റെ സ്റ്റാറ്റസ് അപ്പ്ഡഷനും വരാൻ  കിടക്കുന്നതേയുള്ളൂ ...കണ്ണീരൊതുക്കി ഒരു ജനത ഉറ്റു നോക്കുന്നു പുറത്ത്


"എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു കൃത്യം നടത്തിയത് ?"

അയാളൊന്നും മിണ്ടിയില്ല

"ആ കൃത്യം  നടത്താനുള്ള ചേതോവികാരം എന്തായിരുന്നു "?

അപ്പോഴും അയാളൊന്നും മിണ്ടിയില്ല

 "മിസ്റ്റർ മനു . ചോദിക്കുന്നത് നിങ്ങളോടാണ്‌ . മറുപടി പറയുക ,ഈ അഞ്ചു  കൊലപാതകവും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു ?


 അയാളുടെ മൌനം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ കോടതിയിലെ എല്ലാവർക്കും ക്ഷമ  നശിച്ചെന്ന് തോന്നുന്നു ,അങ്ങിങ്ങായി പിറുപിറുപ്പുകൾ ഉയർന്ന് വന്നു. നാളെ  മാധ്യമങ്ങൾക്ക് പൊടിപ്പും തൊങ്ങലും ചേർക്കാൻ എന്ന വിധം അയാൾ മൌനം തുടർന്നു.  ആ വൃദ്ധൻ അപ്പോഴും ഇടുപ്പിലെ കത്തിയിൽ തൊട്ടു നോക്കുന്നുണ്ടായിരുന്നു


ദേഷ്യം വരുന്ന ഭാവത്തിൽ ജഡ്ജ് "അവസാനമായി കോടതിയെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ഉണ്ടോ ?"

"ഇല്ല " പരുക്കൻ സ്വരത്തിലായിരുന്നു മറുപടി . കാണികൾ ആവേശത്തോടെ നോക്കി

"അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ ?"

"ഇല്ല "


 "മിസ്റ്റർ മനു എന്തുകൊണ്ടാണ് നിങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കൊലകൾ നടത്താൻ  തിരഞ്ഞെടുത്തത് ? കൊല്ലപ്പെട്ട തോമസുമായി നിങ്ങൾക്കുണ്ടായിരുന്ന ബന്ധം  എന്താണ് ?

 പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയും കുഞ്ഞുങ്ങളും ആയി നിങ്ങൾ നല്ല  അടുപ്പത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു  ,പോലീസിന്റെ പ്രാഥമിക അന്വാഷണത്തിലും അത് തെളിഞ്ഞിട്ടുണ്ട് . പിന്നെ  എന്തുകൊണ്ട് ?ഈ കൊലകൾ നടത്താനുണ്ടായ ചേതോവികാരം എന്തായിരുന്നു ?"

 ഇടമുറിയാതെ ജഡ്ജ് ന്റെ ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നു


"എനിക്ക് മരണ  ശിക്ഷ ഉറപ്പാണോ ? ഞാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതുകൊണ്ട് അതിൽ  മാറ്റമുണ്ടാകുമോ ? " മനുവിന്റെ കനമുള്ള ശബ്ദം വീണ്ടും ഉയർന്നു

"സാഹചര്യത്തെളിവുകൾ ഫോറൻസിക് റിപ്പോർട്ട്  എന്നിവ നിങ്ങൾക്കെതിരാതിനാൽ  ..."


 "പിന്നെ എന്തിനാണ് വിചാരണ ? കൊന്നുകൂടെ ....എനിക്ക് മരിക്കണം അവിടെയെന്റെ  ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടാകും ..." അവൻ ഒന്നുകൂടെ ഉച്ചത്തിൽ  പറഞ്ഞു


ചുറ്റിലെ ചെറിയ ചെറിയ ശബ്ദങ്ങളും പെട്ടെന്ന് സ്വിച്ച് ഓഫ്‌  ചെയ്തതുപോലെ അവസാനിച്ചു കോടതി നിശബ്ദമായി. വൃദ്ധൻ രൂക്ഷമായി അവനെ നോക്കി .  മനു തുടർന്നു...ഇത്തവണ ശബ്ദം അല്പം ഇടറിയിരുന്നോ ?


"അവസാനം കണ്ണടയുന്ന നേരത്തും അവൾ തേടിയത് എന്റെ നെഞ്ചിലെ ചൂടായിരുന്നു ,അതില്ലാതെ അവൾക്കു സുഖമായുറങ്ങാനാവില്ല, എനിക്ക് പോയെ പറ്റൂ .നിങ്ങളെന്തിനാണ് എന്നെ രക്ഷിച്ചത്‌ ?


എനിക്ക് മരിക്കണം .... എന്നെ പെട്ടെന്ന് തന്നെ അവളുടെയും മക്കളുടെയും അടുത്തേക്ക്‌ അയക്കൂ

 എന്റെ മക്കൾ എന്നെ കാത്തിരിക്കും അവളോടൊപ്പം ... ഞങ്ങൾക്ക് കുതിര കളിക്കണം  ... ഏണിയും പാമ്പും കളിക്കണം ...അവൾ മുല്ലപൂവ് കോർക്കുമ്പോൾ ഇടയ്ക്ക്  ചെന്ന് ശല്യം ചെയ്യണം .....

എനിക്ക് മരിക്കണം ....എന്നെ  തൂക്കി കൊല്ലുന്നത് എന്നാണ്?"

 അയാളുടെ പരസ്പര സംബന്ധമില്ലത്തതുപൊലെ ഉള്ള പുലമ്പലുകൾ  കേട്ടപ്പോൾ ആദ്യം  ഒന്ന് മൌനം പാലിച്ചതിനു ശേഷം ജഡ്ജ് വിസ്താരം തുടങ്ങുന്നു എന്ന മട്ടിൽ

"സ്വന്തം ഭാര്യയും രണ്ട് പെൺ കുട്ടികളുമടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്താൻ നിങ്ങൾക്കുണ്ടായ ചേതോവികാരം എന്താണ് ?"

'എനിക്കും മരിക്കണം ..." അത് കേട്ടപ്പോൾ ആ വൃദ്ധൻ സ്തംഭിച്ചു പോയി ,അവനെത്തന്നെ നോക്കിയിരുന്നു

 "മിസ്റ്റർ മനു അവരെന്തു കുറ്റം ചെയ്തതുകൊണ്ടാണ് നിങ്ങളവരെ ഇല്ലാതാക്കിയത് ?  ഒന്നുമില്ലെങ്കിലും ആ കുട്ടികളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചോ?"

"എനിക്ക് മരിക്കണം ....." അയാള് പിന്നെയും തുടർന്നു.. ആ വാക്കുകൾ കോടതിയെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്

 "മനു എന്തിനു വേണ്ടിയാണ് നിങ്ങൾ ഇങ്ങനെയൊരു പാതകം ചെയ്തത് എന്ന്  എന്ന പോലെ ഈ ലോകത്തിന്   അറിയാനുണ്ട് . ഒരുപക്ഷെ നിങ്ങളുടെ  ഭാര്യയുടെ മോശപ്പെട്ട സ്വഭാവം കൊണ്ടാണോ ? അതോ ദാമ്പത്യത്തിലെ തോൽവിയോ?  അതുമല്ലെങ്കിൽ ആദ്യം നിങ്ങൾ ടിപ്പർ ഇടിച്ചു കൊന്ന അച്ഛനും മകനുമായി  എന്തെങ്കിലും അടുപ്പം ഉള്ളത് കൊണ്ടാണോ. ? "

അയാൾ ഒരു നിമിഷം നിശബ്ദനായി ,പിന്നെ ആ മുറിയിലുള്ളവരെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു

" ഇത് കൊണ്ട് തന്നെ ആണ് ഞാനവളെയും എന്റെ കുഞ്ഞുങ്ങളെയും ...." അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു

"പറയൂ മനു "

 " എന്റെ ഭാര്യയെ കുറിച്ച് ഒരറിവും ഇല്ലാത്ത ,കൊല്ലപ്പെട്ട മറ്റു  വ്യക്തികളെ കുറിച്ചും അറിവില്ലാത്ത താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ്  എന്റെ ഭാര്യയ്ക്ക് മോശമായ ബന്ധമുണ്ടെന്നു പ്രവചിച്ചത് ?"

"സാഹചര്യങ്ങൾ അങ്ങനെയാണല്ലോ "

 "സാഹചര്യം ... ....എന്ത് സാഹചര്യമാണ് സർ ... നേരിട്ടറിയാത്ത സംഭവത്തെ  ഊഹിച്ചു പെരുപ്പിക്കുമ്പോൾ നഷ്ട്ടമാവുന്നത് കുറച്ചുപേരുടെ അഭിമാനമാണ് എന്ന്  കൂടി ഓർക്കണം. ചിലപ്പോൾ നിങ്ങളുടെ ഭാര്യ അങ്ങനെയുള്ളവൾ ആയിരുന്നിരിക്കും  .." അതുകേട്ടപ്പോൾ വൃദ്ധന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു .

ജഡ്ജ് നു ദേഷ്യം വരുന്നുണ്ടായിരുന്നു "സ്റ്റോപ്പ്‌ ഇറ്റ്‌ ..."

 " അല്ലെങ്കിലും എല്ലാവരും അങ്ങനെയ ,  ആണുങ്ങൾ ആവുമ്പോൾ സ്വന്തം  പെണ്ണിനെ കുറിച്ച് പറയുമ്പോൾ ...."ഒരല്പ നേരത്തെ മൌനത്തിനു ശേഷം അയാൾ  തുടർന്നു

"അവൾ എനിക്കെല്ലാമെല്ലാമായിരുന്നു  ..അവളില്ലാതെ ഞാനില്ലായിരുന്നു ...പഠിക്കുന്ന കാലത്ത് അവിചാരിതമായി  കണ്ടുമുട്ടിയ പെണ്ണിനോട് ആ സമയത്ത് തോന്നുന്ന പാസ്സിംഗ് ഫാന്റസി  ആയിരുന്നില്ല അത് . ഈ ജീവിതം മുഴുവൻ അവളുണ്ടാവണം കൂടെ എന്നൊരു  ഉറപ്പിക്കലായിരുന്നു ...

പഠിപ്പ്‌ കഴിഞ്ഞു ജോലി തേടി നടക്കുന്ന  നേരത്താണ് മുറ തെറ്റിക്കാതെ അവൾക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങിയത്  ..കുറെയൊക്കെ അവൾ എതിർത്തു നോക്കി പക്ഷെ പ്രായം കൂടും തോറും പെണ്ണിന്റെ  മൂല്യം കുറയും എന്ന് ഉള്ള സാധാരണക്കാരുടെ വിശ്വാസത്തെ എതിർക്കാനും അന്യമതമായിട്ടും എന്നെ മറക്കാനും കഴിയാതെ വന്നപ്പോൾ ജോലിയും കൂലിയുമില്ലാത്ത  എന്നെ വിശ്വസിച്ചു അവളെന്റെ കൂടെ വന്നു.

അവൾക്ക് വേണ്ടത്  എന്നെ മാത്രമായിരുന്നു ...ഞാൻ കൊടുത്ത സ്വപ്‌നങ്ങൾ മാത്രമായിരുന്നു അവളുടെ  ജീവിതം ... കൂട്ടുകാരൻ സംഘടിപ്പിച്ചു തന്ന ചെറിയ വാടക വീട്ടിലും ഒരു സുഖ  സൌകര്യവുമില്ലാതിരുന്നിട്ടും  അവൾ പരാതി പറഞ്ഞില്ല .അതായിരുന്നു ജീവിക്കാനുള്ള ആഗ്രഹത്തിന്റെ ആഴം  കൂട്ടിയത് ... പഠിപ്പിനുള്ള ജോലി കാശ് വെച്ചാൽ കിട്ടുള്ളൂ എന്ന്  മനസ്സിലാക്കിയപ്പോൾ അറിയുന്ന തൊഴിൽ ഡ്രൈവിംഗ് വെച്ച് ജീവിച്ചു തുടങ്ങി

 സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു വേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്  അങ്ങോട്ട്‌ ... അതിനിടയിൽ ആഗ്രഹം പോലെ രണ്ട് പെൺകുഞ്ഞുങ്ങൾ ...പക്ഷെ ആ  നശിച്ച രാത്രി എല്ലാം എല്ലാം............. എല്ലാം  ...............നശിപ്പിച്ചില്ലേ ?'


"പറയൂ മനു അന്നെന്താണ് നടന്നത് "? നിശബ്ദമായ കോടതി അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു


 "വൈകിയുള്ള ട്രിപ്പിന് പോവണ്ടെന്ന് അവൾ  പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു  ,ബിജു ഏട്ടൻ ആദ്യമായൊരു ആവശ്യം പറഞ്ഞപ്പോൾ , ചേച്ചി കൂട്ടിരിക്കാൻ ഉണ്ടാവും എന്നറിഞ്ഞപ്പോൾ    സമ്മതിച്ചതാകും പാവം ...എന്നെ യാത്രയാക്കി നോക്കി  നില്ക്കുന്ന ആ കണ്ണുകൾ ഇപ്പോഴുമുണ്ട് മനസ്സില് ...എന്റെ പെണ്ണ് ....." അയാൾ  കരയുന്നത് എല്ലാവരും അക്ഷമരായി നോക്കി നിന്നു.

"എന്നിട്ടെന്തുണ്ടായി ?"

 "ചിലരുണ്ട് ...ജീവനിൽ പേടിയില്ലാത്ത മരണത്തെ പേടിയില്ലാത്ത സാഹസികത മാത്രം  കൊണ്ട് നടക്കുന്നവർ ....എന്റെ മുന്നിൽ പോകുകയായിരുന്ന അതും നൂറിന്  മീതെ  സ്പീഡിൽ ......ഹെൽമെറ്റ്‌ ഇല്ലാതെ ,ലൈസെന്സ് ഇല്ലാതെ വണ്ടിയോടിച്ചത്  തെറ്റാവില്ല, വലതു വശത്തുകൂടെ വന്നതും അമിത വേഗവും തെറ്റാവില്ല , ഇവിടെ  ചെറിയ വണ്ടിയെ വലിയ വണ്ടി ഇടിച്ചെന്ന്  മാത്രം എല്ലാരും  അറിയും "

പെട്ടെന്ന് നിർത്താതെ ആ പയ്യൻ  തിരിഞ്ഞതും അവന്റെ കൈവിട്ട് ബൈക്ക് തെന്നി, എനിക്ക് ബ്രേക്ക്‌ പിടിക്കാൻ കഴിയുന്നതിനു മുന്നേ ........

ആദ്യം കരുതി കേടൊന്നും ഉണ്ടാവില്ലെന്ന് പക്ഷെ റോഡിൽ ഹെൽമെറ്റ്‌ ഇല്ലാത്തതുകൊണ്ട് തലയിടിച്ചതിനാൽ അനക്കമില്ലായിരുന്നു .

 വണ്ടിയുടെ മുൻഭാഗം പുറകിലിരിക്കുന്ന ആളുടെ മീതെ തട്ടിയതിനാാലും ആവണം  .കൈകളിൽ കോരിയെടുക്കും മുന്നേ.............. ആ കിതപ്പ് നിന്നത്  ഞാനറിഞ്ഞു .

അകലെനിന്നും ആരൊക്കെയോ വരുന്നത് ഞാൻ കണ്ടു .

അടുത്തെത്തുമ്പോഴേക്കും "ഞാൻ എന്ന കൊലപാതകി " ഉണ്ടായി കഴിഞ്ഞിരുന്നു .

ഭയം മാറുന്നതിനു മുൻപേ ആരൊക്കെയോ എന്നെ പിടിച്ചു കെട്ടി .

യുദ്ധം ജയിച്ചവരുടെ ആഹ്ലാദമായിരുന്നു .

തിരക്കിട്ട് ഫോണിൽ കുത്തിക്കുറിക്കുന്നവരെ കണ്ടപ്പോൾ മനസ്സിലായി ഈ കഥ സൈബർ ലോകം മുഴുവൻ അറിഞ്ഞെന്ന്.

 ഇനി ലൈക്കും കമന്റുമായി എന്റെ കുടുംബത്തെ  ലോകം ആഘോഷിക്കും അവരുടെ നിസ്സഹായതയെ  പരിഹസിച്ചും ....മറ്റുള്ളവർക്ക് വേണ്ടി കണ്ണീർ ഒഴുക്കിയും ...സങ്കടങ്ങൾ  ...വിരഹങ്ങൾ എഴുതിയുണ്ടാക്കിയും ....അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

 ഇനി വൈകാതെ ലോകം മുഴുവൻ അറിഞ്ഞു തുടങ്ങും ഞാനെന്ന കൊലപാതകിയെ ...പിന്നെ  അവിടെ നിന്നും പോലീസ് വരും മുന്നേ സകല ശക്തിയുമെടുത്ത് ഓടി .... മനസ്സില്  എന്റെ കുഞ്ഞുങ്ങളുടെ മുഖം .....കാത്തിരിക്കുന്ന അവൾ ...പിന്നെയും ഓടി ഏതോ  വണ്ടിയിൽ കയറി ...അറിയാതെ മയങ്ങിപ്പോയി ....

പിറ്റേന്ന് എല്ലാ  പത്രത്തിലും കണ്ടു  റോഡിലെ നരഹത്യ ,ഡ്രൈവർന്റെ തോന്നിയവാസം ..........എന്ത്  ചെയ്യണം എന്നറിയാതെ പകച്ചു നിന്നു , പിന്നെ ഒന്നും നോക്കിയില്ല  വീട്ടിലേക്കു വരുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു .എന്റെ വീട്ടു  മുറ്റത്ത് നിന്നും അവളെ വിളിക്കുന്നവരെ ഞാൻ കണ്ടു .വീട്ടിൽ ആണുങ്ങൾ  ഇല്ലാതിരുന്നാലോ ഇതുപോലെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാലോ അവിടെയുള്ള  പെണ്ണുങ്ങളുടെ ജീവിതം നരകമായിരിക്കും എന്ന് ഒറ്റദിവസം കൊണ്ടെനിക്ക് മനസ്സിലായി  . അവളെ സുരക്ഷിതമായ ഏതുകൈകളിലാണ് ഏല്പിക്കേണ്ടതെന്നറിയില്ലായിരുന്നു എനിക്ക് .

 "മോനെ ....." വിറയാർന്ന ശബ്ദത്തിൽ ആ വൃദ്ധൻ വിളിച്ചു ...."വൈകിപ്പോയല്ലോ  ഞാൻ .....എല്ലാവരും ഉണ്ടായിട്ടും അനാഥരായല്ലോ എന്റെ മക്കൾ ...." മനുവിനെ  നോക്കി നില്ക്കുന്ന ആരും കേൾക്കാതെ പോയി ആ വിളി ...


"ഒരുനേരം ഞാൻ  ഇല്ലാതിരിക്കുംബോഴേക്കും ഇങ്ങനെയെങ്കിൽ ..നാളെ നിങ്ങളെല്ലാം കൂടിയെന്നെ വധ  ശിക്ഷയ്ക്ക് വിധിക്കുമ്പോൾ അവരുടെ സ്ഥിതി എന്തായേനെ ....? രണ്ടു ദിവസം  ...ഒരാഴ്ച ...ഒരു വർഷം അതിൽ കൂടുതൽ നിങ്ങൾക്കവരെ സംരക്ഷിക്കാൻ  കഴിയുമായിരുന്നോ ?"

അവിടെയുള്ളവർ അയാളെ ശ്രദ്ധിക്കുകയാണ് . അയാൾ   പറഞ്ഞത് ശരിയായിരുന്നു ..സാധിക്കില്ല ഒരിക്കലും. എല്ലാവർക്കും വലുത് അവരവർ  തന്നെ .സ്വന്തം മക്കളെ പോലും സംരക്ഷിക്കാൻ കഴിയാതെ പോകുന്നവർ എങ്ങനെ  .

"കഴിയില്ല .... മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കും, കൊന്നവരുടെ കുടുംബത്തെ മാറ്റി നിർത്തും... അവളെന്തു തെറ്റ് ചെയ്തു ?

ഞാൻ എന്ത് തെറ്റ് ചെയ്തു ?

 അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ അവരെ സംരക്ഷിക്കാൻ വരില്ല  ഒരിക്കലും.... അവർക്ക് "അഭിമാനം " ആണ് വലുത് ...മകളെയല്ല ...മകനെയല്ല  ....

"മോനെ ..മാപ്പ് ..." ആ നരച്ച കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു

ഒരു പക്ഷെ വന്നാലും അവരെ എതിർത്തതിനു കിട്ടിയ പ്രതിഫലത്തിന്റെ ..ദൈവം നല്കിയ ശിക്ഷയുടെ പേര് പറഞ്ഞു എല്ലാ കാലവും കരയിക്കില്ലേ ?

അവൾ തനിച്ചു ജീവിക്കാൻ തുടങ്ങിയാൽ എന്തിനും പോന്നവളും ..

ആരോടെങ്കിലും മിണ്ടിയാൽ അനാശാസ്യവും ആവില്ലേ ?

അവളെ ആരെങ്കിലും സംരക്ഷിക്കാൻ വന്നാൽ അത് അച്ഛനോ ആങ്ങളയോ നോക്കാതെ എന്തും പറയുന്ന അവസ്ഥ വരില്ലേ ?

എന്റെ മക്കൾ എന്നും "കൊലപാതകിയുടെ " മകൾ എന്നല്ലേ അറിയപ്പെടൂ ?

സഹൂഹത്തിൽ അവർക്ക് നല്ലൊരു ജീവിതമോ  അംഗീകാരമോ ലഭിക്കുമോ ചീത്തപേരല്ലാതെ?

 നിങ്ങൾ നൽകുമോ അവർ പഠിക്കുന്ന സ്കൂളിൽ എങ്കിലും കൊലപാതകിയുടെ മക്കൾ  എന്നല്ലാത്ത ഒരു സ്ഥാനം ... അവരൊന്ന് വഴക്കിട്ടാലും ...അറിയാതെ  കൂട്ടുകാരിയെ നോവിച്ചാലും  "അച്ഛന്റെ പാരമ്പര്യം " എന്ന് പറയില്ലേ ?

മികച്ച സ്കൂളുകളിൽ അവർക്ക് അഡ്മിഷൻ കൊടുക്കുമോ ? നിങ്ങളുടെ മക്കളുമായി കൂട്ടുകൂടാൻ വിടുമോ ?

 ദുരന്തമൊന്നു കെട്ടടങ്ങും വരെയും എന്റെ വീട്ടിൽ പോലീസുകാരും പൊതു  പ്രവർത്തകരും നാട്ടുകാരും പത്രക്കാരും രാവും പകലും ഇല്ലാതെ  കയറിയിറങ്ങില്ലേ ?

വീണ്ടും വീണ്ടും അവളെ ചോദ്യം ചെയ്തും നിസ്സഹായായി നില്ക്കുന്ന അവളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ കൊണ്ട് നിങ്ങൾ ആഘോഷിക്കില്ലേ ?

വന്നവരും പോയവരും ശാപം കൊണ്ട് അവളുടെ മനസ്സ് തളർത്തില്ലേ ?

 ജീവിച്ചു തുടങ്ങാനായി വാങ്ങിയ കടങ്ങൾ ഞാനില്ലാതെയാവുമ്പോൾ അവളുടെ തലയിൽ  വീഴില്ലേ ... സ്വന്തമായി ഉണ്ടായിരുന്ന വാഹനം വിറ്റ് പോലും വിശപ്പ്‌ മാറ്റാൻ  കൊടുക്കില്ല എന്നോണം എന്റെ വണ്ടിയും നിങ്ങൾ പിടിച്ചു വെച്ച് തുരുംബെടുത്തു  നശിപ്പിക്കില്ലേ ? നിങ്ങൾക്കറിയില്ല അതിൽ സാധാരണക്കാരന്റെ വിയർപ്പ്  എത്രയുണ്ടെന്ന് ...നിങ്ങൾക്കറിയില്ല അതിലെന്തുമാത്രം   പ്രതീക്ഷയുണ്ടെന്ന്.

നീറി നീറി ഇല്ലാതാവുന്നതിലും ഭേദം ഒരുമിച്ചു പോകുന്നതല്ലേ എന്ന് അവളാണ് പറഞ്ഞത് എതിർക്കാൻ എനിക്കൊന്നുമുണ്ടായില്ല ...ഞാനില്ലാതെ ജീവിക്കാൻ അവൾക്കാവില്ലെന്ന് മാത്രമറിയാം .


"ഞാൻ കൊന്നു അവരെ,  നിങ്ങളെല്ലാം കൂടെ അവരെ കൊല്ലാതിരിക്കാൻ...."


 അതിനു ശേഷം അവൻ ഒന്നും മിണ്ടിയില്ല , ആരും ഒന്നും ചോദിച്ചതുമില്ല ..ഒരു  ക്യാമറയും ഓൺ ആയില്ല .ഒരാളും ചോദ്യവുമായി എത്തിയില്ല .തന്റെ ഇടുപ്പിൽ  നിന്നും കത്തി കോടതിയിലേക്ക് നീട്ടി എറിഞ്ഞു ആ വൃദ്ധൻ നടന്നു . കൊലപാതകിയുടെ ഭാര്യയുമായി തന്റെ ഭർത്താവിന് അനാശാസ്യമുണ്ടായിരുന്നെന്ന് പലരും പറഞ്ഞതുകേട്ട്  വിധി  കാത്തിരുന്ന അമ്മയും മകളും പതിയെ കണ്ണ് തുടച്ചു .


ഒരു  അന്വഷനത്തിനും മറുപടി ഇല്ലാതെ ...ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതെ  ...ഒരു ലൈക്കിനായും ഇരയെ ഇട്ടു കൊടുക്കാതെ അവിടെ കൂടിയവർ നിശബ്ദദ പാലിച്ചു  . മരിക്കും വരെ തൂക്കി കൊല്ലാനുള്ള വിധി എഴുതുമ്പോൾ ജഡ്ജ് കണ്ണ് തുടച്ചു  . പ്രതിയെ തൂക്കിക്കൊന്നതായി എഴുതി പോലീസ് റെക്കോർഡുകളുടെ കൂട്ടത്തിലേക്ക്   ചുവപ്പ് നാടയിൽ അവസാനിപ്പിച്ച ഒരു ഫയൽ കൂടെ ചേർത്ത് വെച്ചു, ആറുജീവിതങ്ങളുടെ അവസാനം പോലെ .

ഇനി  അതിരുകളില്ലാ ലോകത്തേക്ക് മനുവും പോവട്ടെ അവന്റെ  സ്വപ്നങ്ങളുമായി ...അവന്റെ നെഞ്ചിലെ ചൂടിനായി കാത്തു നിൽക്കുന്നവർ  അവിടെയല്ലേ ......മരണത്തിനുമപ്പുറം .!



വിദ്യ പാലക്കാട്

കഥ തിരുത്തി എഴുതാൻ സഹായിച്ച നൗഷു ഏട്ടന് നന്ദി , എന്തെന്നറിയില്ല അവസാനം എഴുതുമ്പോൾ ഇതിൽ കൂടുതൽ കഴിയുന്നില്ല .....




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...