"ഹലോ മാഡം എനിക്ക് സച്ചിൻസാറിന്റെ ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"
"ടീം ടയേഡ് ആണ്,ഇപ്പോൾ പറ്റില്ല "
എയർഹോസ്റ്റസിന്റെ മറുപടികേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവൾ അടുത്ത സീറ്റിൽ ഇരിക്കുന്ന ക്രിക്കറ്റ് ടീം ജേഴ്സിയണിഞ്ഞ യുവാവിനോട് ചോദിക്കുകയാണ്
" നിങ്ങൾക്ക് സച്ചിനെ അറിയാമോ ?"
'അറിയാം "
"എങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"
ആദ്യം വിസമ്മതിച്ച അവൻ അവളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോഗ്രാഫ് വാങ്ങി നൽകുന്നു .
"താങ്ക്യൂ , നിങ്ങളും ടീമിൽ ഉള്ളയാളാണോ ?"
"അതെ " ശാന്തമായ മറുപടി
"പക്ഷെ ഞാൻ നിങ്ങളെ കണ്ടിട്ടില്ലാലോ , നിങ്ങളാരാണ് ?"
"അറിയാൻ മാത്രം ഞാൻ ക്രിക്കെറ്റിൽ ഇതുവരെ ഒന്നും നേടിയിട്ടില്ല ."
"നോക്കിക്കോളൂ നാളത്തെ മാച്ചിൽ നിങ്ങളെ എല്ലാവരും ശ്രദ്ധിക്കും ."
"താങ്ക്യൂ , നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അറിയപ്പെടുകയാണെങ്കിൽ നിങ്ങളെ ഞാനെങ്ങനെ കണ്ടുമുട്ടി നന്ദി പറയും ?"
അവൾ സന്തോഷത്തോടെ തന്റെ നമ്പർ കൈമാറുന്നു
"നിങ്ങളുടെ പേരെന്താ പറഞ്ഞില്ലാലോ ?"
"നാളത്തെ മാച്ച് കഴിയുമ്പോൾ അറിയും "
'ഓക്കേ " പ്രണയം തളിരിടുന്നത് ഏതുമനുഷ്യന്റെ ജീവിതത്തിലും ഏതാണ്ടിങ്ങനെയൊക്കെയാണ്
അടുത്തദിവസം അവൾ പറഞ്ഞത് പോലെ അവൻ മികച്ചപ്രകടനം കാഴ്ചവെയ്ക്കുകയും , ആവേശത്തോടെ ഭാരതീയർ പുതിയൊരു താരോദയത്തിന് കൂടെ സാക്ഷിയാവുന്ന നിമിഷത്തിൽ അവൾ തലേന്ന് കണ്ട മുടി നീട്ടി വളർത്തിയ യുവാവിന്റെ പേര് ടി വി സ്‌ക്രീനിൽ നിന്നും വായിക്കുന്നു
"മഹേന്ദ്ര സിങ് ധോണി "
കളിക്ക് ശേഷം അവൻ തലേന്ന് നൽകിയ വാക്ക് മറക്കാതെ അവളെ വിളിക്കുന്നു . പിന്നീട് സൗഹൃദമോ പ്രണയമോ എന്നറിയാത്ത നാളുകൾക്കൊടുവിൽ വാലന്റൈൻസ് ഡേ , തമ്മിൽ പറയാതെ അറിയുന്ന നിർവൃതിയാണ് പ്രണയമെന്ന് ആ യുവാവും വിശ്വസിച്ചിരിക്കണം
"നിനക്കെന്ത് സമ്മാനമാണ് വേണ്ടത് മഹേന്ദ്രാജി "
"കോസ്റ്റലി അല്ലാത്ത എന്നാൽ ഒരുപാടുകാലം നിൽക്കുന്ന വാച്ച് മതി "
"നിനക്കെന്താണ് വേണ്ടത് പ്രിയങ്ക ?"
"ഒന്നും വേണ്ട നാളത്തെ മാച്ച് ജയിക്കണം "
"അതല്ലാതെ "
"വേഗം വരണം എനിക്കുവേണ്ടി "
"ഓക്കേ .."
"നിങ്ങൾക്കറിയാമോ മഹേന്ദ്രാജി നിങ്ങളെ എനിക്കെത്ര ഇഷ്ടമാണെന്ന് ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടിനോട് പോലും പറഞ്ഞിട്ടില്ല "
"അതാരാ നിന്റെ ബെസ്റ്റ് ഫ്രണ്ട് ?"
"നീ തന്നെ "
"നമ്മുമുന്നിൽ ഒരുപാട് സമയമുണ്ടല്ലേ പ്രിയങ്ക "
"അതെ , ഒരുപാട് സമയമുണ്ട് "
പക്ഷെ വിധി അവർക്കുവേണ്ടി കാത്തുനിൽക്കാതെ ഏറെ മുൻപോട്ട് പോയി ,
അവൾ അകന്നുപോയതറിയാതെ അവൻ ആ സീരീസ് മുഴുവൻ കളിച്ചു , ഓരോഭാരതീയന്റേയും ആവേശമായിമാറിയിരുന്നു . അവളുടെ വിയോഗം അറിഞ്ഞശേഷവും അവൻ കളിച്ചു വിഷമങ്ങൾ കടിച്ചമർത്തി സ്റേഡിയങ്ങളിലെ കരഘോഷത്തിലൂടെ മുന്നേറി , ട്വന്റി ട്വൻറിയിൽ അവന്റെ ക്യാപ്റ്റൻസിയിൽ തിളങ്ങുന്ന വിജയം , ഇരുപത്തെട്ട് വർഷത്തിന് ശേഷം വേൾഡ് കപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചു .മാധ്യമങ്ങൾ ആ ജാർഖണ്ഡുകാരനെ പുകഴ്ത്തിപ്പാടി
അവൻ വളരുന്നതിനൊപ്പം ആരോപണങ്ങളും ഗോസിപ്പുകളും അവനൊപ്പം വളർന്നു ,പലപ്പോഴുമവനെ തളർത്തുകയും ചെയ്തു . എന്നിട്ടും ശക്തമായ നിലപാടുകളിലൂടെ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കെറ്റ് ടീമിനെ മികവുറ്റതാക്കി .
"അവസരങ്ങൾക്കുവേണ്ടി കാത്തിരുന്നു മടങ്ങുന്നത് മാച്ചിൽ തോറ്റുപവലിയനിൽ നിന്നും മടങ്ങുന്നത് പോലെയാണ് " എന്ന് നിരാശപ്പെട്ടിട്ടും പമ്പ് ഓപ്പറേറ്ററുടെ മകനായ സാധാരണ റെയിൽവേ ജോലിക്കാരനിൽ നിന്നും ഈ നിലയിലെത്തിയെങ്കിൽ അദ്ദേഹത്തിന്റെ കഴിവും ക്രിക്കറ്റിനോടുള്ള അർപ്പണബോധവും കൊണ്ട് മാത്രമാണ് ."
മഹേന്ദ്രസിംഗ് ധോണി അഥവാ മാഹി എന്ന നമ്മുടെ കൂൾ ക്യാപ്റ്റന് മുന്നിൽ മനസ്സുനിറഞ്ഞൊരു സല്യൂട്ട് നൽകാതെ ആരും "MS DHONI UN TOLD STORY " കണ്ട് തീയേറ്ററിന് പുറത്തെത്തില്ല . നേടിയ കളക്ഷൻ നോക്കരുത് ലക്ഷ്യത്തിനുവേണ്ടി ജീവിതം മാറ്റിവെച്ച മനുഷ്യനെ നോക്കൂ , നിങ്ങൾക്കിത് ഇഷ്ടമാവാതിരിക്കില്ല . കഥപറയുന്നില്ല കണ്ടുനോക്കുക
ഇന്ന് ലോകംമുഴുവൻ അറിയപ്പെടുന്ന ക്യാപ്റ്റന്റെ വ്യക്തിജീവിതം നാമോരോരുത്തർക്കും മാതൃകയാണ് ... 'അവസരങ്ങൾ എത്തിപ്പെടാൻ വൈകും അതുവരെ നമ്മൾ പരിശ്രമിച്ചുകൊണ്ടേയിരിക്കണം "
സംവിധാനം : നീരജ് പാണ്ഡെ
No comments:
Post a Comment