Monday 12 October 2015


Vidhya Gcc1:16pm Oct 6


കഴിഞ്ഞകാലങ്ങൾ ഇനിയും തിരികെ വരുമെങ്കിൽ എനിക്ക് തിരികെ കിട്ടണം എന്ന് ഏറെ മോഹമുള്ള ചിലതുണ്ട്

ഇരുപത്തിരണ്ട് വയസ്സിൽ എന്നിൽ നിന്നുമകന്നു തുടങ്ങിയ എല്ലാ കൂട്ടുകാരെയും വിളിച്ചു സംസാരിക്കണം ...കുറെ നേരം മതിവരുവോളം സംസാരിക്കണം ... അൺലിമിററഡ് കാൾ ഓഫർ ഉള്ള സ്കീം ചെയ്ത്... ഒരാഴ്ചയോളം ലീവെടുത്ത് ആരുടേയും ശല്യമില്ലാതെ സ്കൂൾ,കോളേജ് വിശേഷങ്ങൾ എല്ലാം ഒന്നുകൂടി ഓർത്തെടുത്ത് എല്ലാവരോടും സംസാരിക്കണം

ഇരുപത്തൊന്നു വയസ്സിൽ അറിഞ്ഞും അറിയാതെയും പറഞ്ഞും പറയാതെയും മനസ്സിലായും മനസ്സിലാവാതെയും അകന്നു പോയ പ്രിയ പ്രണയത്തോട് ഒരു തവണയെങ്കിലും പറയണം എനിക്ക് നിങ്ങളെയേറെ ഇഷ്ട്ടമായിരുന്നുവെന്നു. ഒരിക്കലെങ്കിലും പറയണം കാത്തിരുന്നതൊക്കെയും എന്നെങ്കിലും മനസ്സിലാക്കും എന്ന് കരുതിയാണെന്ന്

ഇരുപതാം വയസ്സിൽ കോളേജിലെ വിടപറയൽ പ്രസംഗത്തിൽ ഒരുവാക്കുപോലും മിണ്ടാതെ കരഞ്ഞുകൊണ്ട്‌ ഇറങ്ങി വരുന്നതിനു പകരം ഇനിയും കാണാമെന്നും എനിക്ക് നഷ്ട്ടമായ നല്ല ദിനങ്ങളെകുറിച്ചും ഒന്നായി നടന്ന കൂട്ടുകാരെക്കുറിച്ചും പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ചും ഏറ്റവുമൊടുവിൽ ഒരിക്കലും തിരികെ കിട്ടാത്ത കലാലയത്തെകുറിച്ചും സംസാരിക്കണം ... എന്നിട്ട് കുറെയേറെ ദിവസം ജോലി അന്വഷിക്കാതെ അത്ര നാളും പഠിച്ച ക്ഷീണം തീർക്കാൻ എന്നോണം വീട്ടിൽ മടിപിടിച്ചിരിക്കണം ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേട്ടും..ഉറങ്ങിയും ....അങ്ങനെയങ്ങനെ .....

പത്തൊൻപതാം വയസ്സിൽ ഇനിയുമൊരിക്കൽ കൂടി സിനിമകൾക്ക്‌ പുറകെ പോകണം ... ആരും കാണാതെയും കണ്ടില്ലെന്നു നടിച്ചതും അറിയപ്പെടാതെ പോയതുമായ മികച്ച സിനിമകൾ കാണണം ...കേരളത്തിലും ഒരു ഹിച്ഹോക്കും ,കുറസോവയും, ചാപ്ലിനും,മജീദിയും ഉണ്ടാവുമെന്ന് കരുതി തിരയണം പുതിയ ഷോർട്ട് ഫിലിമുകളിൽ നാളത്തെ താരങ്ങളെ ... ഒരമ്പലവും വിടാതെ ഒരു ഉത്സവവും നഷ്ട്ടപ്പെടുത്താതെ ഒരു സിനിമയും മിസ്സാക്കാതെ കൂട്ടുകാരോടൊപ്പം കറങ്ങിനടക്കണം . ഫിലിം സ്റ്റഡി ക്ലാസ്സിൽ അത്ഭുതത്തോടെയിരിക്കണം

പതിനെട്ടാം വയസ്സിൽ ഒരിക്കൽ കൂടി പ്രതീക്ഷയോടെ സ്വപ്‌നങ്ങൾ കാണണം ...പാതിക്കു വെച്ച് മുടക്കിയ വായന തുടരണം ...പിന്നെ എന്നും പത്രവാർത്തകൾ ഒന്നും വിടാതെ കുറിച്ച് വെക്കണം "എം സി ജെ എന്ട്രന്സിനായി " പഠിക്കണം ...ആരൊക്കെ നിരുൽസാഹപ്പെടുത്തിയാലും പഠിക്കണം ..നാളെ അധികമൊന്നുമില്ലെങ്കിലും അറിയപ്പെടാത്ത മാധ്യമ പ്രവർത്തകയാവണം എന്നൊരു മോഹം വേണം . ദീപ്തി ടീച്ചറുടെ ഒരു പിരീഡ് എങ്കിലും ഉറക്കം വരാതെ ക്ലാസ്സിലിരിക്കണം

പതിനേഴാം വയസ്സിൽ ബി ഏ ജേർണലിസം പഠിക്കാൻ പോകണം വയനാട് . പുതിയ കൂട്ടുകാരെ പരിചയപ്പെടണം .. മാസത്തിലൊരു തവണയെങ്കിലും എല്ലാ കൂട്ടുകാർക്കും മുടങ്ങാതെ കത്തെഴുതണം .. ഇനിയൊരിക്കലും തിരികെ വരാൻ കഴിയാത്ത എന്റെ സ്കൂളിനോട് വിട പറയണം അവസാനമായി പ്രിയപ്പെട്ട കഥാപ്രസംഗം അവതരിപ്പിച്ച്.... മൌനമായി .....

പതിനാറാം വയസ്സിൽ അന്നേവരെ ശീലമില്ലാത്ത ടെക്സ്റ്റ്‌ ബുക്ക്‌ വായന നടത്തിയേ ഇനി മുതൽ പരീക്ഷയ്ക്ക് പോകൂ എന്ന് തീരുമാനമെടുക്കണം ...എന്നിട്ട് അടുത്ത പരീക്ഷയ്ക്കും ഉത്സവം വേണോ പരീക്ഷ വേണോ എന്ന് ചിന്തിക്കണം .. എന്നിട്ട് ഉത്സവം വേണ്ട പരീക്ഷ മതി എന്ന് ഉറപ്പിക്കാൻ കഴിയണം ...ഉറങ്ങാതെ പരീക്ഷയെഴുതണം . രാത്രി മുഴുവൻ ലൈബ്രറി പുസ്തകം വായിച്ച് രാവിലെ മുഴുവൻ ഉറക്കം തൂങ്ങുന്ന സ്വഭാവം മാറ്റണം

പതിനഞ്ചാം വയസ്സിൽ പതിനൊന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ഏതു കുട്ടിയാണ് കൂടെയുണ്ടാവുക എന്ന് വന്നും പോയുമിരിക്കുന്ന കുട്ടികളുടെ ഇടയിൽ തിരഞ്ഞ് ആർക്കും വേണ്ടാത്ത വിഷയത്തിലെ ആദ്യ അഡ്മിഷൻ വിദ്ധ്യാർഥിയാവണം . പ്രിയകൂട്ടുകാരിയുടെ പ്രേമത്തിനു കൂട്ടുനിന്നു വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ പരിഹാസവും കൂട്ടുകാർക്ക് മുന്നിൽ ഹീറോയും ആവാതിരിക്കണം. 'ആയിരത്തൊന്നു രാവുകൾ കൊണ്ട് ക്ലാസ്സിൽ കയറുമ്പോൾ "വെളിച്ചപ്പാടും ഭാസ്മപ്പെട്ടിയും "എന്ന് കേൾക്കണം

പതിനാലാം വയസ്സിൽ എസ് എസ് എൽ സി പരീക്ഷ ആണ് എന്ന് മനസ്സിലാക്കി വെറുതെ ലീവെടുത്തിരിക്കാതെ പഠിക്കണം . എത്ര കരഞ്ഞാലും അനിയനെ അടുത്തിരുത്തി പഠിപ്പിക്കണം . ആദ്യമായി കിട്ടിയ അധ്വാനഫലം കൊണ്ട് അവനൊരു പുതിയ ഡ്രസ്സ്‌ വാങ്ങിക്കൊടുക്കണം . എന്നിട്ട് മൂന്നുപേരുടെയും കൈത്തണ്ടകൾ ചേർത്ത് വെച്ച് ആരാ വെളുപ്പ്‌ കൂടുതൽ എന്ന് നോക്കണം . ക്രിസ്മസ് ആഘോഷിക്കാതെ മുടിയെ മെഴുകുതിരിക്കു ഭോജനമാക്കാതെ അവസാനം പ്രിയ കൂട്ടുകാരിക്ക് "ബാർബർ" എന്ന് വിളിപ്പേര് നേടിക്കൊടുക്കൊടുക്കാതിരിക്കണം ... രണ്ടുഭാഗത്തും പിന്നിയിടാൻ മുടിയെത്തുന്നില്ലെന്നു വിഷമിക്കാതിരിക്കണം

പതിമൂന്നാം വയസ്സിൽ ജനിച്ചു ഇരുപത്തെട്ടു ദിവസം ആയന്ന് മുതലിട്ട നീക്കല്ലുവെച്ച കമ്മൽ മാറ്റി പുതിയത് ചോപ്പും ,പച്ചയും ,നീലയും നിറമുള്ളത് വാങ്ങി കൂട്ടുകാരെപ്പോലെ ഇട്ടുനടക്കണം . നിന്നെയിഷ്ട്ടമാണ് എന്ന് പറഞ്ഞുവന്ന കുട്ടിയോട് "അതെ " എന്ന് പറയണം ...പിന്നെ എന്നും സ്കൂൾ ഗേറ്റിനു മുന്നിൽ അവനെ കാണുമ്പോൾ തലതാഴ്ത്തി നാണത്തോടെ നടക്കണം . ഒരിക്കലും കിട്ടാതെ പോയ ഉടുപ്പിനെ കുറിച്ച് ഓർത്ത്‌ വിഷമിക്കാതിരിക്കണം

പന്ത്രണ്ടാം വയസ്സിൽ ഹൈസ്കൂളിലെ അന്നുവരെ കാണാത്ത തിരക്കിലേക്ക് പേടിയില്ലാതെ പോകണം ..ഒപ്പം പഠിച്ചവർ കൂടെയുണ്ടാവാൻ എല്ലാവരും കൂടി പ്ലാൻ ചെയ്തു ഒരേ വരിയിൽ നിൽക്കണം, അത്രകാലം ഉണ്ടായിരുന്ന പോപ്പി കുടയ്ക്കുപകരം കറുപ്പുകുട കൊണ്ട് പോകണം . അവസാനമായി ഒരിക്കൽ കൂടി അച്ചാച്ചൻ മുടി വെട്ടിത്തരണം ,അച്ഛമ്മ മുടി കെട്ടിത്തരണം

പതിനൊന്നാം വയസ്സിൽ ഒരിക്കൽ കൂടി സ്കൂൾ മുറ്റത്ത് നിന്ന് സ്വതന്ത്ര ദിനത്തിന് പ്രസംഗിക്കണം ...വിടപറയാൻ നേരം അദ്ധ്യാപകരുടെ കാൽതൊട്ടു ഒന്നുകൂടെ വണങ്ങണം... ഇനിയും തിരികെ വരാമെന്ന് പുളിമരത്തോടും,ഇലന്തിമരത്തോടും പറയണം ... അന്നുമുതൽ മുടി നീട്ടി വളർത്തിത്തുടങ്ങണം ഒരിക്കൽ കൂടി ... അവസാനമായി "ബൊമ്മക്കുട്ടി" എന്നുള്ള നിഷ്കളങ്കമായ വിളികൾ കേൾക്കണം

പത്താം വയസ്സിൽ പ്രിയപ്പെട്ട അധ്യാപികയോട് കള്ളം പറഞ്ഞു ലീവ് എടുക്കാതിരിക്കണം . പിന്നെ അതൊരു മായാത്ത നോവായി ഉള്ളിൽ കിടക്കാതിരിക്കണം . അമ്പലപ്പറമ്പിൽ രാത്രിപരിപാടിക്കിടെ അച്ഛമ്മയുടെ മടിയിൽ നാട്ടുകാരുടെ മുന്നിൽ കിടന്നുറങ്ങാതിരിക്കണം..പിറ്റേന്ന് സ്കൂളീന്ന് പിള്ളാര് കാണുമ്പോൾ ഇതും പറഞ്ഞു കളിയാക്കാതിരിക്കണം . കണ്ണടയ്ക്കുന്ന പാവയെക്കണ്ട് അതുപോലെ വേണമെന്ന് ആശിക്കാതിരിക്കണം

ഒൻപതാം വയസ്സിൽ നവോദയ പരീക്ഷ എഴുതാൻ വേണ്ടി പഠിക്കണം , ആദ്യമായി പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുക്കുമ്പോൾ നന്നായി ചിരിക്കണം . എന്നിട്ട് ആ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രത്തെ അഭിമാനത്തോടെ എല്ലാവർക്കും കാണിച്ചുകൊടുക്കണം . സ്കൂളിൽ തന്നെ ഒന്നാമതെത്തണം .. പുതിയ വെള്ള ഉടുപ്പിട്ട് രണ്ടു കൊമ്പത്തും മുടി കെട്ടി സ്കൂളിൽ പോകണം .

എട്ടുവയസ്സിൽ ഇടതും വലതും എന്നോണം അനിയനും കൂട്ടുകാരനുമായി ലോകത്തിന്റെ അറ്റം കാണാൻ ...അമ്പിളി മാമന്റെ വീടുകാണാൻ ...ആകാശം തൊടാൻ ഒക്കെ യാത്ര പോകണം .... വീഴാതെ സൈക്കിൾ ഓടിക്കാൻ പഠിക്കണം ... ആഘോഷ രാത്രികളിൽ മൂന്നുപേരും കൂടെ വെറുതെ നടക്കാനിറങ്ങണം..ആരെയെങ്കിലും കാണുമ്പോൾ തിരികെയോടി വരണം ... കനാലിന്റെ കടവുകളിലെല്ലാം ഇറങ്ങിക്കുളിക്കണം ...കുളത്തിന്റെ അക്കരെയും ഇക്കരെയും പോകണം ...

ഏഴുവയസ്സിൽ അനിൽ മാഷിന്റെ ഓട്ടം തുള്ളൽ ക്ലാസ്സിലിരിക്കണം ... മനോരമയും മംഗളവും ഒളിപ്പിച്ചു വെച്ചത് കാണാതെ എടുത്തു വായിക്കണം

ആറാം വയസ്സിൽ മുടി കെട്ടിത്തരാത്തതിനു പിണങ്ങിപ്പോയി ..സ്കൂളിൽ കയറാതെ ക്ലാസ് കട്ട്‌ ചെയ്ത് വന്നു തെങ്ങിൻ ചുവട്ടിലിരുന്നു അറിയാതെ ഉറങ്ങിപ്പോകണം ..നാട്ടുകാരും വീട്ടുകാരും അന്വഷിച്ച് വരുമ്പോൾ തല താഴ്ത്തി നിൽക്കണം

അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ വിഘ്നേഷ്ന്റെ കൂടെ തന്നെ പോകണം , ടീച്ചർ തരുന്ന ബലൂൺ രണ്ടുപേരും കൂടെ ഊതി പൊട്ടിക്കണം ... എന്തുകിട്ടിയാലും പങ്കുവെച്ച് നാട്ടുവഴിയിലൂടെ സ്കൂളിലേക്ക് പോകണം ..മഷിത്തണ്ട് പെറുക്കണം....നായയെ കാണുമ്പോൾ കല്ലെറിയണം ..അത് ഓടിപ്പോയാൽ കൈകൊട്ടി ചിരിക്കണം ,,നേരെ വന്നാൽ അലറിക്കരയണം... മഴയത്ത് ചെളിവെള്ളത്തിലൂടെ നടക്കണം

നാലാം വയസ്സിൽ അങ്കനവാടിയിലെ ഉപ്പുമാവും കഞ്ഞിയും കഴിക്കണം ... വീടിനടുത്തുള്ളത് അല്ലാതെ പുറത്തുള്ള കുട്ടികളെ കാണണം ..അക്ഷരം അറിഞ്ഞു തുടങ്ങണം ... വീടിനു അപ്പുറവും പുതുലോകം ഉണ്ടെന്നു അറിയണം ... അമ്മായിയെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ "എന്റെ അമ്മായിയെ കൊണ്ട് പോവല്ലേ പറഞ്ഞു കരയണം ...അമ്മായിയുടെ അടുത്തു മാമൻ ഇരിക്കുന്നതിനെ എതിർക്കണം...കരഞ്ഞു കലങ്ങിയ കണ്ണുമായൊരു ഫോട്ടോ എടുക്കണം .......

തിരികെ കഴിഞ്ഞ കാലം വരുമ്പോൾ എനിക്ക് നേടാൻ ഉണ്ട് ഇതെല്ലാം ഒരിക്കൽ കൂടി

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...