Monday 12 October 2015


കളിക്കൂട്ടുകാർ കൂടുതലും ആൺ പിള്ളാർ ആയതു കൊണ്ടാവണം എനിക്ക് താൽപര്യം ലോറിയും ബസ്സും ജീപ്പും ഒക്കെയായിരുന്നു പണ്ട്. അവരെയൊക്കെ പോലെ വലിയൊരു ഡ്രൈവർ ആവണം എന്നായിരുന്നു ആഗ്രഹവും .

അവരാണ് എന്നെ സൈക്കിൾ പഠിപ്പിച്ചതും മതിലും വേലിയും ചാടാൻ പഠിപ്പിച്ചതും ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞു വീഴ്ത്താനും തളപ്പില്ലാതെ തെങ്ങിൽ കയറാനും ഒക്കെ പഠിപ്പിച്ചത്

പിന്നീട് വളർന്നു വലുതായപ്പോൾ എന്നെ ഒന്ന് ജീപ്പ് ഓടിക്കാൻ പഠിപ്പിക്കുമോ എന്നാ ആഗ്രഹവുമായി ഒരിക്കൽ എന്റെ പ്രിയ സുഹൃത്തും കൂടിയായ അനിയന്റെ അടുത്തു ചെന്നു. കുറെയേറെ വഴക്ക് പറഞ്ഞു തിരിച്ചു അയച്ചു . അതിനു ശേഷം വിഘ്നേഷ് ന്റെ അടുത്തു ചെന്നു "നിനക്ക് വേറെ പണിയില്ലേ " ചോദിച്ചു തിരികെ അയച്ചു

അവരൊക്കെ ജീപ്പ് പഠിച്ച്,ഓട്ടോ പഠിച്ച് ,ടെമ്പോ പഠിച്ച് ,ലോറി പഠിച്ച് എനിക്കൊരു സ്കൂട്ടി പോലും പഠിപ്പിച്ചു തന്നില്ല എന്ന നിരാശയിൽ ഇരിക്കുമ്പോഴാണ് ആദ്യമായി ഞങ്ങളുടെ വീട്ടിൽ അത് വാങ്ങുന്നത് .

പിന്നെ എനിക്കിതൊരു പതിവായിരുന്നു ,വെറുതെ വണ്ടിയെടുത്തു നാട് ചുറ്റി വരുന്നത് ... പിന്നെ ആരും നേരെ പഠിപ്പിച്ചു തരാതെ സ്വയം പഠിച്ച കുറച്ചു അഹങ്കാരവും ,പിന്നെ കൂട്ടുകാരുടെ മുന്നിലൂടെ ഷൈൻ ചെയ്തു പോകാൻ ഒരു അവസരവും ആണ് കൂടാതെ എന്റെ അനിയന്മാരും അടുത്ത വീട്ടിലെ പിള്ളാരും ഞാൻ ഇല്ല പറഞ്ഞാൽ കൂടെ എന്റെ കൂടെ വരും "സൊത്തൂ വാ ഒരു റൌണ്ട് പോയിട്ട് വരാം ...:"

പിന്നെ ഞങ്ങളുടെ ലോകമാണ് ......

മലകളും പുഴകളും ഉള്ള നമ്മടെ ഗ്രാമഭംഗി കണ്ടറിഞ്ഞു ഒരു യാത്ര

പാടങ്ങൾക്കും ചെറു കാടുകൾക്കും തെളി നീരരുവികൾക്കും ഇടയിലൂടെ ഒരു യാത്ര

ഇടയിൽ ആൽത്തറയിൽ കിടന്നുറങ്ങുന്ന കർഷകരെ കാണാം ...വേപ്പിൻ ചുവട്ടിൽ എല്ലാം കണ്ടു കൊണ്ട് നില്ക്കുന്ന കരിങ്കൽ ദൈവങ്ങളെ കാണാം ...

അങ്ങകലെ പാടത്തിന്റെ അറ്റത്തെ കിണറ്റിൽ നിന്ന് വെള്ളമെടുത്തു വരുന്ന ചേച്ചിമാരെ കാണാം ...

തരിശ്ശായിപ്പോയ പാടത്ത് കൊട്ടിയും പുള്ളും കളിക്കുന്ന ചേട്ടന്മാരെ കാണാം ....

പിന്നെ കുളക്കടവിൽ കൂട്ടം കൂടി നില്ക്കുന്ന അമ്മമാരെ കാണാം ...

പടിയുമ്മറത്തിരുന്ന് മുറുക്കാൻ നീട്ടിത്തുപ്പി ഓല ചീന്തുന്ന അമമ്മമാരെ കാണാം ....

കുറച്ചു കൂടി മുന്നോട്ടു പോയി ദെ കണ്ടില്ലേ ആ കുഞ്ഞു തോട്ടുപാലം കടന്നാൽ അവിടെ കള്ളുഷാപ്പാണ് പറയുമ്പോൾ തന്നെ ഒരു സുഖാണ് അല്ലെ ...

വല്ലപ്പോഴും വന്നു പോകുന്ന കള്ളു ജീപ്പുകൾ ഒഴിച്ചാൽ പിന്നെ അതിലെ പോകുന്ന വാഹനങ്ങൾ സൈക്കിൾ തന്നെ .... നല്ല തെങ്ങിൻ കള്ളും പനങ്കള്ളും ഒക്കെ കിട്ടും ഇവിടെ ..

താഴെ തോട് കണ്ടോ മീൻ പിടിക്കുന്ന പാവം വലിയച്ചന്മാർ .... വീട്ടിലേക്കു കൊണ്ടുപോകാൻ ഒന്നുമല്ല ട്ടോ നല്ല മുളകും ഉപ്പും ഒക്കെ ഇട്ടു ചുട്ടു കഴിക്കാനാണ് നല്ല സൈഡ് ഡിഷ്‌ അല്ലെ ....

കള്ളു ഷാപ്പ് കണ്ടാൽ തിരികെ വരാൻ വൈകും ,,ആ വഴി പോകണ്ട ..... വണ്ടി തിരിച്ചു തോട്ടിന് നേരെ വഴിയിലൂടെ വിടാം ...അങ്ങ് ദൂരെ കള്ളു ഷാപ്പിലെ പാട്ടുകൾ വിധൂരത്തെത്തുന്ന നേരത്ത് ഭക്തിഗാനം കേൾക്കുന്നത് കണ്ടോ

അവിടെയാണ് ഞങ്ങടെ അമ്പലം കേൾക്കുന്നില്ലേ രാവിലെയും വൈകീട്ടും കൃത്യം അഞ്ചര യ്ക്ക് കതനയും തുടർന്നുള്ള ലളിത സഹസ്ര നാമജപവും പിന്നെ ബെല്ലടിക്കുന്ന ശബ്ദവും ചന്ദനത്തിരിയുടെ മണവും ....

നമ്മുടെ വണ്ടി പിന്നെയും നേരെ പോകാം

രാവിലെയും വൈകീീട്ടും മഞ്ഞൾ തേച്ച മുഖങ്ങളും കസവും നേര്യേതും അണിഞ്ഞ സ്ത്രീകളും ഞങ്ങളെ മുട്ടാതെ കടന്നു പോകുന്നത് കണ്ടോ .....

വെള്ള മുണ്ടും ഷർട്ടും ഇട്ട് തടിയും ഷുഗറും കുറയ്ക്കാൻ നടക്കുന്നവരെ കണ്ടില്ലേ നമ്മളെ പുച്ഛത്തോടെ നോക്കുന്നവരെ ,,,

പൂത്തു നിൽക്കുന്ന ശീമക്കൊന്ന കാണാം ഇവിടെ .....കണിക്കൊന്ന കാണാം .....ശിവമല്ലി കാണാം .....

പഴുത്ത ചക്കയും മാങ്ങയും നിറഞ്ഞ കൊതിപ്പിക്കുന്ന മരങ്ങൾ കാണാം ...അവിടെ കലപില കൂട്ടുന്ന അണ്ണാൻ മാരെയും പക്ഷികളെയും കാണാം ....അവർ കൊത്തി പാതി തിന്നു പോയ ഫലങ്ങൾ കാണാം ...

പനമ്പഴം വീണു കിടക്കുന്ന വഴികൾ ഉണ്ട് ഒപ്പം പനമ്പട്ടയുടെ ഗന്ധമുള്ള വഴിയെന്നും പറയാം ....

തെങ്ങോലയും പനയോലയും മേഞ്ഞ കുടിലുകൾ ഉണ്ട് ,,,ഓടു മേഞ്ഞ വീടുകളുമുണ്ട്.... അതിനൊക്കെ ഓരത്തായി അസ്ഥിത്തറകളും കാണാം ...ചില സംയോത്തോക്കെ അത്ഭുതം തോന്നാറുണ്ട് വൈകുന്നേരം അതിലെ പോകുമ്പോൾ ആരാണ് ഈ വഴികളിലെല്ലാം ഇങ്ങനെ ദീപങ്ങൾ കൊളുത്തി വെച്ചത് എന്ന് ....

അടിയാന്റെ മാളികകളും കുടിയാന്റെ കൂരകളും പിന്നിട്ടു വീണ്ടും പോകാം നമുക്ക് നെല്ലിക്കചോട്ടിൽ ....മാഞ്ചോട്ടിൽ ....പിന്നെ പേരയ്ക്ക പറിക്കാൻ ....ഇലന്തിക്കായ പെറുക്കാൻ ....
കാട്ടിലേക്ക് തിരിയുന്ന വഴികൾ കാണുമ്പോൾ തിരികെ പോരണം (അകത്തേക്ക് കയറാൻ ദൈര്യമില്ല ) അവിടെ കുറെ നേരം നിന്നാൽ വേഗത്തിൽ ഓടി മായുന്ന മുള്ളൻ പന്നിയെയോ ,,മയിലിനെയൊ..ഇടയ്ക്ക് കുരങ്ങനെയോ കാണാം ,....

പിന്നെയും പോകുമ്പോൾ കല്ലിട്ട നടപ്പാതയിൽ നിന്നും കാട്ടിലേക്കുള്ള ചെമ്മൺ പാതകൾ കാണാം .... അതിനപ്പുറം സ്മശാനമാണ് അറ്റമില്ലെന്ന് പറഞ്ഞു കേട്ട പേടിപ്പിക്കുന്ന സ്മശാനം ...

അതിനു മുന്നിലൂടെ പോകുമ്പോൾ പണ്ടൊക്കെ വലിയ പേടിയായിരുന്നു ,,കണ്ണടച്ച് ഒറ്റ ഓട്ടമാണ് ...ഒരിക്കൽ അതിനു മുന്നില് വീണു കാലൊക്കെ പൊട്ടി ഒപ്പം പേടിപ്പനിയും ...ഇപ്പോഴും പേടിയാണ് ആകെ ദൈര്യം പുറകിൽ അനിയന്മാർ ഉണ്ടെന്നത് ആണ് ..

പെട്ടെന്നുള്ള പേടിയിൽ വേഗത്തിൽ വണ്ടിയെടുത്തതും വീണതും ഒരുമിച്ചായിരുന്നു ....

പിള്ളാരുടെ കരച്ചിലും പൊട്ടിപ്പോയ വണ്ടിയും വീട്ടിൽ പോയാൽ കിട്ടാൻ ഇടയുള്ള വഴക്കും ...താഴെ വീണു കിടന്നിരുന്ന ഞാവൽ പഴങ്ങളും .... ഒരു വിധത്തിൽ എല്ലാം കൂടെ എടുത്തു ഒപ്പമാക്കി വീടെത്തുമ്പോൾ ......

നല്ല കിഴക്കൻ കാറ്റും ഗ്രാമീണ സൌന്ദര്യവും ഒന്നുമില്ലായിരുന്നു ..പിന്നിലിരുന്ന അനിയൻ കയറിയിട്ടില്ല .അതും വീണത്‌ സ്മശാനത്തിനു അടുത്തു വെച്ച് ...

തിരഞ്ഞു പോകുവാൻ പേടി ഉണ്ടായിട്ടും വരില്ല പറഞ്ഞ അടുത്ത വീട്ടിലെ കുട്ടിയേയും കൂട്ടി അനിയനെ തിരഞ്ഞു പോകുമ്പോൾ മനസ്സിൽ ഒന്നുമാത്രം "സ്മശാനം ...അതിനടുത്തു ഞാവൽ മരം ..... ഗുൽമോഹറിന്റെ ചുവന്ന പൂക്കളും കായ്കളും വീണ് കിടക്കുന്നു ....പിന്നെയൊരു വശത്തായി വൃദ്ധ വിശ്രമ കേന്ദ്രവും ,അമ്പലവും ..ചുറ്റും കാട് ....

എന്റെ ദൈവമേ എന്റെ അനിയൻ ...അവനെ ഇനി ....പേടിയോടെ കഴിയുന്നത്ര വേഗത്തിൽ വണ്ടി വിടുമ്പോൾ 60 ന് മേൽ പോകരുത് എന്ന നിർദേശം ഒന്നും ഓർമയിൽ ഇല്ലായിരുന്നു ,,,മണ്ണും മണലും നിറഞ്ഞ നാട്ടു വഴിയിലൂടെ പോയി ..... കല്ലും ചെടിയും ഒന്നും വക വെച്ചില്ല ...

പിന്നെ സ്മശാനത്തിനു മുന്നിൽ എത്തുമ്പോൾ അവൻ വൃദ്ധ വിശ്രമ കേന്ദ്രത്തിനു അടുത്തിരിക്കുന്നു ....വണ്ടി നിരത്തി അനിയനോട് കയറാൻ പറയുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയുടെ കമന്റ്‌ " ചേച്ചി ഇനി അവൻ പ്രേതമായിരിക്കുമോ ....."

"ഏയ് ....അല്ല ...." എന്നൊക്കെ പറഞ്ഞു എങ്കിലും മനസ്സ് മുഴുവൻ പേടിയായിരുന്നു ,വീടെത്തി അനിയനെ കൊണ്ട് പോയി ഞങ്ങൾ ദൈവത്തിനു മുന്നിൽ നിർത്തിയപ്പോഴാണ് സമാധാനം ആയത്. സംശയം മാറാത്ത ആ ചെക്കൻ ഭസ്മം കൊടുത്ത് അവനോടു കഴിക്കാൻ പറഞ്ഞു ..എന്നിട്ട് രഹസ്യമായി എന്റെ കാതിൽ " പേടിക്കണ്ട രാത്രി വീണാലേ പ്രേതം പിടിക്കൂ "

ആരോടും പറയരുത് എന്ന് എല്ലാവരെയും പറഞ്ഞു ഏല്പ്പിച്ചു വണ്ടി അതെ പോലെ കൊണ്ട് പോയി വെച്ച് ... കയ്യിലേയും കാലിലെയും മുറിവുകൾ താഴെ ഓടി കളിക്കുമ്പോൾ വീണതാണ് എന്ന് പറയാൻ പിള്ളാരെയും പഠിപ്പിച്ചു സാധനമായി രാവിലെ കള്ളു കുടിച്ചു വണ്ടി ഓടിച്ചു വീണെന്ന് പറഞ്ഞു അമ്മ അച്ഛനെ ചീത്ത പറയുമ്പോൾ കേട്ടിരുന്നു ...

കാര്യങ്ങൾ ശാന്തമായപ്പോൾ അടുത്ത വീട്ടിലെ ചെക്കൻ വീണ്ടുമെത്തി .."നമ്മടെ പാലത്തിന്റെ അപ്പ്രത്തെ മാങ്ങ മരത്തിലില്ലേ മധുരമുള്ള മാങ്ങയാണ്‌ അത്രേ ...പോകാം ...."

"എനിക്ക് നടക്കാൻ വയ്യ ഡാ ..."ഞാൻ തീർത്ത്‌ പറഞ്ഞു

"സാരമില്ല നിങ്ങടെ വണ്ടിയെടുക്ക് ,,,വീഴ്ത്തിയിടാണ്ടിരുന്ന മതിയല്ലോ ...."

പിന്നെ ഉള്ളത് പറയെണ്ടാലോ....അല്ലെ .....

പക്ഷെ ആരും പഠിപ്പിച്ചു തരാതെ എങ്ങനെ ഞാൻ പഠിച്ച് എന്നത് അവർക്ക് എന്നും ഉള്ള സംശയമാണ് . ഒപ്പം തന്നെ ടെമ്പോയിൽ കയറുമ്പോൾ അവര് ഗിയർ മാറ്റുന്നതും സ്ടിയരിംഗ് തിരിക്കുന്നതും ബ്രേക്ക്‌ ഇടുന്നതും ക്ലെച് ചവിട്ടുന്നതും ഒക്കെയാണ് ശ്രെദ്ധിക്കുക

ഒരിക്കൽ അറിയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീട്ടുകാരെ ഞെട്ടിപ്പിച്ചു ,കുറെ തല്ലു കൊണ്ടിട്ടും ഇപ്പോഴും ഏതെങ്കിലും വണ്ടി കണ്ടാൽ എനിക്ക് വലിയ ആഗ്രഹമാണ് ഒന്ന് ഓടിച്ചു നോക്കുവാൻ ....അവർക്ക് പേടിയും ....

ഒരുപാടൊന്നും ഇല്ലെങ്കിലും ഒരു ബസ്‌ എങ്കിലും .... അല്ലെങ്കിൽ ഒരു ലോറി ......

(എന്റെ വീടിനടുത്ത് മല ഇല്ല പകരം ചെറിയ കുന്നുകളും പാറക്കെട്ടുകളും ഉണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്യണം ...പിന്നെ പുഴയില്ല പകരം മലമ്പുഴ കനാലും തോടുകളും ഉണ്ട് ...പറയുമ്പോൾ ഒരു വൈറ്റ് ന് വേണ്ടി കൂട്ടി പറഞ്ഞതാ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...