Wednesday, 5 July 2017


ഭാഗം മൂന്ന്

നാരായണിയേടത്തി 






ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുവീണു എത്രപെട്ടെന്നാണ് അവൾ ആ കൊച്ചുപെണ്ണിൽ നിന്നും അകത്തേമ്മമാർ പോലും അസൂയപ്പെടുന്ന സൗന്ദര്യവതിയായെന്ന് ഇടയ്ക്കിടെ നാണി പറയുമ്പോൾ അവൾ വെറുതെ ചിരിക്കുമായിരുന്നു . 


വൈകാതെ ആ വീട്ടിൽ പുതുമയില്ലാത്തതും  അവളിൽ ഏറെ സന്തോഷം നിറച്ചതുമായ സമ്മാനം കാലം അവൾക്കായി നൽകി . ഏഴുമാസമായപ്പോൾ ആചാരപ്രകാരം പ്രസവിച്ചു ഏഴുമാസം വരെ അവൾക്ക് സ്വന്തം വീട്ടിൽ നിൽക്കാനുള്ള അനുമതി ലഭിച്ചു .  അന്നുവരെ അനുഭവിച്ച നരകത്തിൽ നിന്നും കുറച്ചുനാളേയ്ക്കുള്ള ആശ്വാസം പോലെ അവൾക്ക് തോന്നി . 


പക്ഷെ സ്വന്തം വീട്ടിൽ അകത്തമ്മയുടെ ഭരണം ഏടത്തി ഏറ്റെടുത്തതും , അമ്മയ്ക്കുണ്ടായ അവശതയും പണിക്കാരുടെ സഹായമുണ്ടായിട്ടുകൂടി അവളെ ഒറ്റപ്പെടുത്തി . "പെൺവീട്ടുകാർക്ക് പോറ്റിയ തഴക്കം മാത്രേ " ഉണ്ടാവുള്ളൂ എന്നുള്ള വാക്കുകൾ ഇല്ലത്തിനുള്ളിൽ പലയിടത്ത് നിന്നായി ഉയർന്നു കേട്ടു. 


കുഞ്ഞു ജനിച്ചശേഷം ഒരു തവണമാത്രമേ ഭർത്താവിന്റെ വീട്ടിൽ നിന്നും ആള് വന്നുള്ളൂ എന്ന് പലരും അടക്കം പറഞ്ഞെങ്കിലും മാധവിയുടെയും , ചീതയുടെയും പെങ്ങളുവന്നപ്പോൾ മടങ്ങിവന്ന അവളുടെ ഏട്ടന്റെയും സ്നേഹവും സാമീപ്യവും ശങ്കരനെ കയ്യിൽ കിട്ടിയ നിർവൃതിയും പിന്നീടുള്ള അവളുടെ ദിവസങ്ങൾ സന്തോഷം നിറച്ചതാക്കി . 



ഇതിനിടയിൽ ആരുടേയും ശ്രദ്ധ എത്താത്ത സമയത്തെല്ലാം ഏട്ടൻ കമ്മ്യൂസത്തെക്കുറിച്ചു പറയുന്നത് കേട്ട് കേട്ട് അന്നുവരെ അവളുടെ മനസ്സിലുണ്ടായിരുന്ന ഭീകരരൂപം തകർന്നടിയുകയായിരുന്നു . 



"ഈ ഇല്ലത്ത് തന്നെ അച്ഛച്ഛന്റെ വേളികളായി വന്ന് കാലം കഴിച്ച എത്രപേർ നമ്മുടെ ഓർമകളിൽ ഉണ്ട് നാരായണി ...ഇപ്പോഴും അകത്തമ്മമാരുടെ കനിവ് നോക്കി ഉണ്ണാൻ കാത്തിരിക്കുന്നവർ ...ഇതൊക്കെ വേണമായിരുന്നോ ...? പണിക്കാരത്തികളും നമ്മുടെ പെണ്ണുങ്ങളും എല്ലാം പെണ്ണുങ്ങൾ തന്നെ ... എല്ലാ ആണുങ്ങളും ആണുങ്ങൾ തന്നെ ..."



"പിന്നെന്തിനാ ഏട്ടാ അശുദ്ധവുന്നെ ?"



" അത് .... നമ്മടെ ആൾക്കാരുടെ ക്രൂരതയാണ് മോളെ ... ചോദിക്കാൻ ആളില്ലാത്തവരോട് കാട്ടുന്ന ക്രൂരത . നമ്മുടെ ആണുങ്ങൾ വയറുനിറയെ തിന്നുന്നത് അവർ പണിയെടുത്തിട്ടാണ് . അതിന്റെ കൂലിയെങ്കിലും നേരെ കൊടുത്തെങ്കിൽ പണിക്കാര് പിള്ളാര് പട്ടിണിയാവില്ല .."



"എനിക്കൊന്നും മനസ്സിലാവണില്ല ഏട്ടാ ..."



"മോളെ നിങ്ങളീ പെണ്ണുങ്ങളെ അകത്തിരുത്തി വാതിലടച്ചു എല്ലാ കാഴ്ചകളെയും മറയ്ക്കുകയാണ്. ഇവിടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടാൻ പോവുകയാണ് . 


നിക്കറിയാമോ പതിനായിരക്കണക്കിന് ആളുകൾ മൂന്നൂറ്റന്പത് വർഷം കൊണ്ട് അവരെ എതിർത്തത് കാരണം മരിച്ചു , എത്രയോ പേര് കയ്യും കാലുമില്ലാതെ ജീവിക്കുന്നു ... പട്ടിണിപ്പാവങ്ങൾ മുണ്ടുമുറുക്കിയുടുത്ത് ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുമ്പോൾ പിന്നെയും ആ പാവങ്ങൾക്ക് മേൽ ഭരണം നടത്താൻ ഞങ്ങൾ സമ്മയ്ക്കില്ല "


"അതെന്താ ഏട്ടാ ഇന്ത്യ ...."?


"നമ്മുടെ രാജ്യമാണ് . നമ്മളെല്ലാം ഇന്ത്യയിലാണ് ജീവിക്കുന്നത് . നെന്മേനിയും ചെമ്പൂഴിയും ഒക്കെ പെടുന്ന ഇന്ത്യ രാജ്യം "


"അത്രയും വലുതാണോ ... "


"പിന്നെ .....ലക്ഷക്കണക്കിന് ഇരട്ടി വലുതാണ് "


"ലക്ഷം പറഞ്ഞാൽ എത്രയാ ഏട്ടാ ..."? 


"എല്ലാ വേദങ്ങളിലും കൂടി കുറിച്ചിട്ടുള വാക്കുകൾക്കൊപ്പം എണ്ണം വലുത് "


"ഉം ..... അപ്പൊ കമ്മ്യൂണിസ്റ്റുകാര് എല്ലാരേം കൊല്ലുമെന്ന് ഇല്ലത്ത് പറയുകയുണ്ടായല്ലോ "


" അവന്റെ പെണ്ണിനെ കേറിപ്പിടിച്ചാൽ അവനിപ്പോൾ പ്രതികരിക്കും ... നിങ്ങളെയാരും തൊടുന്നില്ലാലോ അപ്പോൾ അവന്റെ പെണ്ണിനേയും നിങ്ങളാരും തൊടരുത് എന്ന് അവൻ വാദിച്ചാൽ അതെങ്ങനെ തെറ്റാകും നാരായണി ?"


"അത് ശരിയാണ് ഏട്ടാ, പക്ഷേങ്കില് എനിക്കീ കാര്യങ്ങളെ കുറിച്ചൊന്നും വല്യ നിശ്ചല്യ.."


"നിനക്കല്ല . നമ്മുടെ എല്ലാ പെണുങ്ങൾക്കും നേരത്ത് ഉണ്ണാനും തൊഴാനും ഒരുങ്ങാനും കെട്ടിയോന്റെ കൂടെ കിടക്കാനും പെറാനും മാത്രേ അറിയൂ .... ഒരിക്കലെങ്കിലും മോള് ചിന്തിച്ചിട്ടുണ്ടോ ഇന്റെ കൂട്ടുകാരത്തികളുടെ കഷ്ടപ്പാട് . ഇല്ലത്തിലെ എല്ലാ പണിയും ചെയ്താലും പഴങ്കഞ്ഞിയെന്നെ .... അവരുടെ സ്ഥലത്ത് അവർ പണിയെടുത്തതിൽ നിന്നും പാട്ടം തന്നതും പോരാതെ ആ കഞ്ഞിയിലും കയ്യിട്ട് വാരിയാണ് നമ്മള് ജീവിക്കണത് ... നമ്മളെത്ര പൂജിച്ചാലും ഏത് ദേവകളും കനിയില്ല ."


"അതെന്താ എട്ട ദേവകൾക്ക് മാലകെട്ടിയിട്ടും നൈവേദ്യം കൊടുത്തിട്ടും കേൾക്കില്ലെന്നോ ?"


"നമ്മുടെ ദേവകൾ നമ്മളുണ്ടാക്കിയതല്ലേ ... അവരുടെ ദേവകൾക്ക് കല്ലിന്റെയും മരത്തിന്റെയും മണ്ണിന്റെയും രൂപമാണ് ... നാലുവേദങ്ങളും ഗീതയും ആവർത്തിച്ചുചൊല്ലിയത്‌ മനുഷ്യനന്മയാണ്‌ . പക്ഷെ നമ്മൾ വായിച്ചെടുത്തത് നമ്പൂതിരി നന്മയും . ഇത് ന്യായമല്ല മോളെ ... "

"ഏട്ടൻ പറയുന്നതൊക്കെ എനിക്ക് തിരിയുന്നുണ്ട് .... പക്ഷെ "


"നിനക്കത് മനസ്സിലാക്കാൻ പറ്റുന്നത് നിന്റെ മനസ്സിലെ നന്മ കൊണ്ടാണ് . ഇവിടെ പലർക്കും അതില്ല . "


"അകത്തമ്മമാർ ഉപവസിക്കാറുണ്ടല്ലോ , നമ്പൂതിരിമാർ പൂജിക്കാറുണ്ടല്ലോ, ഇല്ലത്തു ഊണ് കൊടുക്കാറുണ്ടല്ലോ വിശേഷദിവസങ്ങളിൽ ... അതൊന്നും നന്മയല്ലേ "


"അവനവനുവേണ്ടി ചെയ്യുന്നതൊന്നും ലോകനന്മയല്ല നാരായണി , ഊണ് കൊടുക്കുന്നത് പട്ടിണിക്കാർക്കല്ലാലോ ...നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങുന്ന നമ്പൂതിരിക്ക് വിളമ്പുന്നത് നന്മയല്ല കുട്ടി ..."



"ഇതിനാണോ ഏട്ടാ കമ്മ്യൂണിസം എന്ന് പറയുന്നേ ...."


"അതെ .... എല്ലാവരും തുല്യരാണ് , എല്ലാവർക്കും തുല്യനീതി വേണമെന്ന് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസം ... "


"ഭീകരനാണ് എന്ന് എല്ലാരും പറയുന്നല്ലോ ?"


"ഭീകരത അതിനെ പേടിക്കുന്നവർക്ക് മാത്രമാണ് . കുട്ടിക്കറിയാമോ കമ്മ്യൂണിസ്റ്റുകളുടെ തലപ്പത്ത് ഉള്ളത് ഒരു നമ്പൂതിരിയെന്നെയാ ... സഖാവ് ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് , വല്യ ഇല്ലക്കാരാണ് "


"അത്രേം വലുതാ "

"ഉം ...നിന്റെ നമ്പൂതിരിയുടെ വച്ചും വലുതാ .... ഇപ്പൊ ജാതിയിന്ന് ഭ്രഷ്ട് വന്നു , അന്യജാതിക്കാരുടെ കൂടെ സഹവസിച്ചെന്ന് പറഞ്ഞിട്ട് "


"അയ്യോ .... "


"ഇല്ലക്കാരല്ലേ ഭ്രഷ്ട് കൽപ്പിച്ചുള്ളൂ , അദ്ദേഹത്തിനെ ഹൃദയത്തിൽകൊണ്ട് നടക്കുന്ന ഒരുപാട് പേരുണ്ട് . അദ്ദേഹം മാത്രമല്ല പിന്നെയും ഉണ്ട് ഒരുപാട് നമ്പൂതിരിമാർ , വി ടി ഭട്ടതിരിപ്പാട് കേട്ടിട്ടില്ലേ ...? അഫ്‍പൻ നമ്പൂതിരിയായിരുന്നു , തീയാടി പെൺകുട്ടി ആണ് അക്ഷരം പഠിപ്പിച്ചത് അദ്ദേഹത്തെ ... പിന്നെയും എത്രയോ പേരുണ്ടെന്നറിയാമോ ജാതി ഭ്രഷ്ട് കൽപ്പിച്ചിട്ടും പാവപ്പെട്ടവന്റെ നീതിക്കുവേണ്ടി ജീവിക്കുന്നവർ "


"സഖാവ് എന്നുവെച്ചാൽ എന്താണ് ഏട്ടാ "

"ഉറ്റ സുഹൃത്ത് , കൂട്ടുകാരൻ എന്നൊക്കെ പറയാം "

"ഇവരെയെല്ലാം ഏട്ടൻ സഖാവ് എന്നുവിളിക്കുമ്പോൾ ഇവരെല്ലാം ഏട്ടന്റെ കൂട്ടുകാരാണോ ?"

"നമ്മൾ ആപത്തിൽ പെടുമ്പോൾ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് . നമുക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ . ഇവിടെ അടിയാളരും മേലാളരും ഇല്ല . എല്ലാവരും ഒന്ന് . അത്രേന്നെ . "

"ഉം .... ഏട്ടനേയും ഭ്രഷ്ട് കല്പിക്കും ന്ന്  അകത്തുള്ളവർ പറയുന്നു "

"കല്പിക്കും . എനിക്കതൊന്നും പ്രശ്നമല്ല നാരായണി , എത്ര കഷ്ട്ടപ്പെട്ടാലും നാളത്തെ സൂര്യോദയത്തിൽ പിറക്കുന്ന കുട്ടികൾക്കെങ്കിലും ഈ അവസ്ഥയില്ലാതെ തുല്യരായി ജനിക്കട്ടെ ... അതിനായി മരിക്കേണ്ടി വന്നാൽ പോലും ഈ കൃഷ്ണന് സന്തോഷമേയുള്ളൂ 

കേട്ടിട്ടില്ലേ ഞങ്ങളുടെ പ്രിയ സഖാവ് പാടിയത് 

"ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ 
 പതിതരെ ,നിങ്ങൾതൻ പിന്മുറക്കാർ '"

"എന്നുവെച്ചാൽ ...?"

"എന്നുവെച്ചാൽ ഇത്രയുംകാലം അടിമയായി ജീവിക്കുന്നതിൽ നിന്നും മോചനം നേടാൻ പുതുതലമുറ പ്രവർത്തിക്കുമെന്നാണ്‌ ചങ്ങമ്പുഴ പറഞ്ഞിരിക്കുന്നത് "


"അതാരാ "

"അത് വലിയൊരു സഖാവാണ് , അക്ഷരങ്ങളിലൂടെ പോരാടുന്നവൻ ... "

ഈ നിന്ദ്യ സമുദായ നീതിയെല്ലാം കണ്ണുമടച്ചുനാം സമ്മതിച്ചാൽ 
ചിന്തിക്കുവാനുള്ള ശേഷിയൊന്നെന്നെന്തിന്‌ ഹ നാം കരസ്ഥമാക്കി " ചങ്ങമ്പുഴ പറഞ്ഞതാണ് . നമ്മൾ ചിന്തിക്കാൻ കഴിയുന്നവർ അക്ഷരത്തെ അറിയുന്നവർ , ലോകത്തിന് മുന്നിൽ കണ്ണടച്ചുപിടിച്ചു ഇരുട്ടഭിനയിക്കരുത്  നാരായണി "

"ഏട്ടനെന്തെക്കൊയോ പറയുന്നു , എനിക്ക് മനസ്സിലാവുന്നുണ്ട് , എങ്കിലും സംശയങ്ങൾ കൂണുപോലെ മുളച്ചുവരികയാണ് "

"അക്ഷരാഭ്യാസമില്ലാത്ത തലമുറയുടെ അവസാനത്തെ കണ്ണിയായിരിക്കട്ടെ നാരായണി നീ "

"അക്ഷരാഭ്യാസം എന്നുവെച്ചാൽ ?"

"നമ്മൾ സംസാരിക്കുന്ന ഭാഷയെ എഴുതാൻ കഴിയുന്ന അക്ഷര ക്രമമുണ്ട് , ജാതകം എഴുതിയ ഓലയിൽ നീ കണ്ടിട്ടില്ലേ അത് സംസ്‌കൃതമാണ് , നമ്മൾ ചൊല്ലുന്ന വേദങ്ങളെല്ലാം സംസ്‌കൃതമാണ് .... പക്ഷെ നമ്മൾ സംസാരിക്കുന്ന ഭാഷ മലയാളമാണ് . അത് നമ്മൾ പഠിക്കണം , എന്നിട്ട് വായിക്കണം . പത്രക്കടലാസും പുസ്തകങ്ങളും വായിക്കണം . അപ്പോഴേ കാര്യങ്ങൾ തിരിച്ചറിയൂ ... "

"അക്ഷരങ്ങൾ കാണാൻ എങ്ങനെയിരിക്കും ഏട്ടാ ..?' " 

അയാൾ ഇടുപ്പിൽ ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്ന പാർട്ടിയുടെ ലഘുലേഖ എടുത്ത് അനിയത്തിക്ക് നേരെ നീട്ടി . നാരായണി അതുവാങ്ങി അക്ഷരങ്ങളെ തിരിച്ചും മറിച്ചും നോക്കി അത്ഭുതപ്പെട്ടു . 

"ഓലയിലെ പകർത്തിയെഴുതാൻ കിട്ടും . പക്ഷെ ഇതെങ്ങനെയാണ് ഏട്ടാ അഭ്യസിക്കുന്നത് ?'"

"രാമായണം കേട്ട് കാണാതെ ഏഴ് കാണ്ഡവും പഠിച്ചെടുത്ത നിനക്ക് അക്ഷരം പഠിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല നാരായണി "

"ആരെങ്കിലും അറിഞ്ഞാൽ എനിക്കും ഭ്രഷ്ട് വരുമോ ?"

"വന്നുകൂടായ്കയില്ല , അതുകൊണ്ട് ഞാൻ നിർബന്ധിക്കുന്നില്ല . പക്ഷെ ഒന്നുമാത്രം മനസ്സിലാക്കുക . ഈ ലോകം ഏറെ വലുതാണ് , അവിടെ നീയും ഞാനും നമ്മുക്കുമേലുള്ള ഭ്രഷ്ട് ഒന്നും ഒരു വിഷയമേയല്ല ..."
"ഏട്ടാ  ലോകം എന്നാൽ അത്രയും വലുതാണോ ?"

"ഈ കുട്ടിയോട് ഞാനെന്താണ് പറയേണ്ടത് ദൈവമേ ...!" 


തുടരും 









Tuesday, 4 July 2017

രണ്ട് 

 നാരായണിയേടത്തി 








"അവള് കുഞ്ഞല്ലേ അച്ഛാ ഇപ്പോൾ തന്നെ കെട്ടിക്കണോ ?"

"ഈ പ്രായത്തിൽ തന്നെയാ നിന്റെ അമ്മയെ ഞാൻ കൊണ്ടോന്നത്..."

'എന്നാലും "

"ഇല്ല , ഇതിനൊരു മാറ്റവും ഇല്ല , അമ്പത് വയസ്സ് വല്യ വ്യത്യാസമൊന്നുമല്ല . അയാൾക്ക് ഇങ്ങനൊരു ബുദ്ധി തോന്നീത് കുട്ടീടെ ഭാഗ്യന്ന് പറ , ഇല്ലെങ്കിൽ കന്യകയായി മരിക്കേണ്ടി വരും "

"അച്ഛാ അതൊക്കെ അന്നത്തെ കാലമാണ് , ഇപ്പോൾ നാടാകെ മാറിയിരിക്കുന്നു . കമ്മ്യൂണിസ്റ്റുകാര് അറിഞ്ഞാ പിന്നെ ചോദ്യവും പറച്ചിലുമുണ്ടാവില്ല , ആക്രമണമാണ് "

സഹോദരന്റെ വാക്കുകൾ മറഞ്ഞുനിന്നുകേട്ട നാരായണിയുടെ ഉള്ളിൽ കമ്മ്യൂണിസ്റ് എന്ന ഭീകരന്റെ രൂപം രൂപപ്പെട്ടു തുടങ്ങിയിരുന്നു . അടുക്കളപ്പുറത്ത് നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് അവൾ ഓടി 

"അമ്മെ ന്റെ വേളിയാണോ ?'

"അതെ .... ഇന്നേക്ക് മൂന്നാം പക്കം, അവര് വല്യ കുടുംബക്കാരാ, എന്റെ മോളുടെ ഭാഗ്യമാണ് "

പക്ഷെ നാരായണിയുടെ മുഖം തെളിഞ്ഞില്ല . അവൾ അത്രനേരം അച്ഛനോട് തർക്കിച്ചുനിന്ന രണ്ടാമത്തെ സഹോദരന്റെയടുത്തേക്ക് ചെന്നു

"ഏട്ടാ എനിക്ക് വേളികഴിക്കാൻ പ്രയായോ ?"

"ഇല്ല മോളെ .... ഋതുമതിയാവാത്ത പെൺകുട്ടിയെ അപ്പന്റെ പ്രായമുള്ളൊരുത്തന് കയ്യൊഴിയുകയാ "

"ഏട്ടന് പറഞ്ഞൂടെ "

"അവര് സമ്മതിക്കില്ല .... നീയ്യ്‌ നോക്കിക്കോ വൈകാതെ കമ്മ്യൂണിസ്റ്റ് ഭരണം വരും പിന്നെ നിന്നെപ്പോലുള്ളോർക്ക് വിഷമിക്കേണ്ടി വരില്ല "

"അതെന്താ ഏട്ടാ നമുക്കുമാത്രം ഇങ്ങനെ ..."

"അത് വല്യ കഥയാണ് മോളെ .... "



"പറയ് ...."


"പിന്നെപ്പറയാം ..."


"മൂന്നാം നാൾ ന്റെ വേളി കഴിഞ്ഞാൽ പിന്നെ കഥ കേൾക്കാൻ ആളുണ്ടാവില്ല "

അതുകേട്ടപ്പോൾ അയാൾ കുഞ്ഞുപെങ്ങളുടെ നിറുകയിൽ ചുംബിച്ചുകൊണ്ട് വിതുമ്പി 

"ഉം ...പറയാം ..... പണ്ട് പണ്ട് ഇവിടെ കുറച്ചു മനുഷ്യർ മാത്രേ ഉണ്ടായുള്ളൂ ... അവിടേക്ക് പലനാടുകളിൽ നിന്നും വേദവും മന്ത്രങ്ങളും പഠിച്ചവർ ഇങ്ങോട്ടേക്ക് വന്നെത്തി .  "

""അതെന്തിനാ വന്നത് ?"

"ആ നാടുകളൊക്കെ അവരുടേതായി , ശേഷിച്ച നാടുകൾ കൂടെ പിടിച്ചെടുക്കുവാൻ "

"എന്നിട്ട്"


"എന്നിട്ട് അതുവരെയുണ്ടായിരുന്ന രാജാക്കന്മാരെയും നാടുവാഴികയും കുത്തിത്തിരുപ്പുണ്ടാക്കി സാധാരണ ജനങ്ങളെ പണിക്കാരാക്കി തരം താഴ്ത്തി, ഗതിയില്ലാതെ വന്ന ചിലർ ഇവരിൽ നിന്നെല്ലാം ഓടിയൊളിച്ചു കാടുകളിൽ അഭയം തേടി . വൈകാതെ നാട് മുഴുവൻ അവരുടെ വരുതിയിൽ വന്നു 


അവർ നാടുവാഴികളും ഉയർന്ന സ്ഥാനം വഹിക്കുന്നവരായി . അതുവരെ ഇവിടെനിലനിന്നിരുന്ന പ്രകൃതിദേവകളെ ആരാധിക്കുന്നതിന് പകരം അവരുടെ ദൈവങ്ങളുടെ കഥകൾ പ്രചരിപ്പിക്കുകയും അതാണ് ഉന്നതമെന്ന് ഇവിടെയുള്ളവർ ബോധ്യപ്പെടുത്താനും അവർക്ക് സാധിച്ചു "


"എന്നിട്ടോ "


"എന്നിട്ട് പിന്നെയും കൊറേക്കാലം കടന്നുപോയപ്പോൾ അവർ കൂട്ടത്തിലുള്ളവരുടെ എണ്ണം കൂടാതിരിക്കാൻ വേണ്ടി വിവാഹം കുടുംബത്തിലെ മൂത്ത ആണിന് മാത്രമാക്കി , "


"മറ്റുള്ളവരോ ?"


"അനിയന്മാരെയെല്ലാം അഫ്‍പൻ നമ്പൂതിരി എന്ന് വിളിച്ചു . ഇവർക്ക് സ്വന്തം കൂട്ടത്തിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ വിവാഹം ചെയ്യാൻ പറ്റില്ലായിരുന്നു "


"അപ്പോൾ പെണുങ്ങളോ ?"


"പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം . ചുരുക്കം ചിലർക്ക് മാത്രമേ നല്ലപ്രായത്തിൽ അനുയോജ്യനായ ആളെ വിവാഹം കഴിക്കാൻ സാധിച്ചിരുന്നുള്ളൂ , മറ്റുള്ളവർക്കൊക്കെ എന്റെ മോളുടെ വിധി തന്നെയാ .... ഏറെ മൂപ്പുള്ളവരെ വിവാഹം കഴിക്കാനും പെട്ടെന്ന് വിധവയാവേണ്ടിയും വരുന്ന കഷ്ടപ്പാട് "


"ഏട്ടൻ രണ്ടാമത്തെയല്ലേ എന്നിട്ട് മാധവിയേടത്തിയെ വിവാഹം കഴിച്ചതോ ?"


"മാധവിയേടത്തിയോടൊപ്പം താമസിക്കാണ്‌ എന്നേയുള്ളൂ മോളെ , വിവാഹം കഴിക്കാൻ പാടില്ല . മാധവിയേടത്തി നായർത്തിയും നമ്മള് നമ്പൂതിരിയും അല്ലെ അപ്പൊ സംബന്ധമാണ് "


"എന്തിനാ ഏട്ടാ വയസിന് ഇത്രേം മൂത്തവരെ നിർബന്ധിച്ചു കെട്ടിക്കണേ?"


"കുടുംബത്തിലെ മൂത്ത ആൾക്ക് മാത്രം വിവാഹമാവുമ്പോൾ മറ്റുള്ള പെണ്ണുങ്ങളുടെ സ്ഥിതി എന്താവും ... അവർക്കൊരിക്കലും വിവാഹയോഗം  ഉണ്ടാവില്ല . അതുകൊണ്ട് ഒരാൾക്ക് എത്രപേരെ വേണമെങ്കിലും വിവാഹം ചെയ്യാം ."


"കന്യകയായി ജീവിച്ചാലെന്താ ?"


"അത് നമ്മുടെ ജാതിയിലില്ലല്ലോ മോളെ ... ഒരു പെണ്ണിന് ജീവിതത്തിൽ വിവാഹമാണ് വലിയ കാര്യം . കന്യകയായി മരിച്ചവൾക്കു മോക്ഷം കിട്ടില്ല "


"അതുകൊണ്ടാണോ എന്നെ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കണേ ?"


"ഉം ..."


"ഞാനയാളെ കണ്ടുപോലുമില്ലാലോ ?"


"അതുനമ്മുടെ നിയമങ്ങളിലില്ല , ആണിന് മാത്രം ബോധിച്ചാൽ മതി , അല്ലെങ്കിൽ കുടുംബക്കാർക്ക്. പെണ്ണ് ആണിനെ സേവിക്കാൻ വേണ്ടിയുള്ളതാണ് "


"ഞാൻ എത്രാമത്തെ വേളിയായാണ് പോകുന്നത് ?"


"പന്ത്രണ്ടാണെന്ന് പറയുന്നത് കേട്ടു "


"എന്റെ മോൾക്ക് വിഷമമുണ്ടോ ?"


"ഉം ..."


"ഏട്ടനും "


"എന്നാൽ ഏട്ടന് എതിർത്തോടെ ?"


"ഏട്ടന് കുടുംബത്തിൽ സ്ഥാനമില്ല മോളെ , അവകാശമില്ല . ഏട്ടൻ ഉപദേവതകൾക്ക് പൂജകഴിക്കാൻ മാത്രമാണ് "


"ഉം ..."


ഓമനിച്ചുവളർത്തിയ കുഞ്ഞനുജത്തി മിഴിനിറച്ചു പോകുന്നത് കണ്ടപ്പോൾ ശങ്കരൻ നെടുവീർപ്പെട്ടു "ഏറിയാൽ പത്തുകൊല്ലം അതിനപ്പുറം ആ കിഴവൻ ജീവിച്ചിരിക്കില്ല "



അന്നവളുടെ വിവാഹമായിരുന്നു .


 പൂജാവിധിപ്രകാരം ചെറുക്കൻ വീട്ടിൽ വന്ന് പൊറുതി തുടങ്ങി ആതിഥ്യം സ്വീകരിക്കാൻ തുടങ്ങിയതിന്റെ രണ്ടാം നാളായിരുന്നു അന്ന് . തറവാട്ട് ക്ഷേത്രത്തിലും പൂജാമുറിയിലും ചെന്ന് വെറുതെ കൈകൂപ്പി കണ്ണടച്ച് നിന്നെന്നല്ലാതെ അവൾക്കെന്താണ് പ്രാർത്ഥിക്കേണ്ടതെന്ന അറിവുണ്ടായില്ല . 


തലേന്ന് മുതൽ പാലല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല , ഉപവാസം എടുക്കാറുണ്ടെങ്കിലും ഇത്രയ്ക്ക് കാഠിന്യം തോന്നുന്നത് ആദ്യമായിട്ടാണെന്ന് അവൾക്ക് തോന്നി . ചെറുക്കന്റെ തറവാട്ടിൽ നിന്നും കൊണ്ടുവന്ന പുടവയും മേൽമുണ്ടും അവളുടെ കുഞ്ഞുശരീരത്തിന് ചുറ്റിക്കൊടുക്കാൻ അകത്തേമ്മമ്മാർ കഷ്ട്ടപെടുന്നുണ്ടായിരുന്നു . 


"ഇനി മുതൽ നാരായണി ഇതേ അണിയാവൂ "


"എനിക്കെങ്ങും വേണ്ട . മേല്മുണ്ടിന് കനം കൂടുതലാണ് "


"ഏയ് ... അങ്ങനല്ല . ഇനിമുതൽ നീ കളിക്കുട്ടിയല്ല . ഭാര്യയാണ് . അവിടെയുള്ളവരുടെ ഇഷ്ടത്തിന് മാത്രമേ ജീവിക്കാൻ പറ്റൂ "


അവൾക്ക് തന്റെ വിവാഹം അതുവരെ മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരനെക്കാളും വലിയ ഭീകരതയാണെന്ന് തോന്നി . ചടങ്ങുകൾക്ക് ശേഷം ഭർത്താവെന്ന മനുഷ്യനെ ഒരുനോക്ക് കണ്ടതും അവൾ പേടിച്ചുപോയി . അച്ഛനോളം പ്രായംവരും . ആരൊക്കെയോ പറഞ്ഞിരുന്നു അച്ഛനും അയാളും കടവല്ലൂരിൽ പയറ്റാൻ വേണ്ടി  ഒരുമിച്ചു പോയിട്ടുള്ളവരാണെന്ന്



വിവാഹശേഷം വീട്ടുകാരോട് യാത്രപറയുമ്പോൾ അമ്മയും അച്ഛനും ഒന്നുരണ്ട് ഉറ്റവരും അല്ലാതെ തന്റെ കളിക്കൂട്ടുകാരി ചീതയെ പോലും കാണാൻ കഴിഞ്ഞില്ലെന്ന് വിഷമത്തോടെ ഓർത്തു. പ്രിയപ്പെട്ട ഏട്ടനോടും യാത്ര പറഞ്ഞില്ല എന്ന വേദനയോടെ അവൾ അയാൾക്ക് പുറകെ 'അമ്മ നൽകിയ ഓലക്കുടയുമായി നടന്നു . 



അവൾ നടന്നുനീങ്ങിയ വഴിയിൽ 'അമ്മ തുളസിക്കതിരും  പച്ചരിയും വീശിയെറിഞ്ഞുആശീർവദിച്ചു .  അത്രനേരം മാവിൻകൊമ്പിലിരുന്ന കാക്കകൾ അരിമണികൾ പെറുക്കാൻ തിരക്കുകൂട്ടി .


എത്രനേരം അവർ ആ നടത്തം തുടർന്നെന്ന് അവൾക്കറിയില്ല . പാടങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിനെ ഏറ്റിയ കസേരയും ചുമലിൽ വെച്ചുനടക്കുന്ന പണിക്കാരെ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു . ഇത്രയടുത്ത് പണിക്കാരെ കണ്ടാൽ അച്ഛൻ ഒന്നുകൂടി കുളിച്ചു ശുദ്ധി വരുത്താറുള്ളത് അവൾക്കോർമ്മവന്നു


പാടങ്ങൾക്കപ്പുറത്തു നിന്നും അവരെ ഉറ്റുനോക്കി നിൽക്കുന്ന പണിക്കാരത്തികളെ നോക്കി അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം പിന്നിൽ നിന്നും മറക്കുട നീക്കിയതിന് ശകാരവും വന്നുകൊണ്ടിരുന്നു . 



അവൾ അതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ വീട്ടിലേക്കാണ് ഇനി പോകുന്നതെന്ന് പടിപ്പുരയിൽ നിന്നുതന്നെ അവൾ തിരിച്ചറിഞ്ഞു . ഇന്നുവരെ കണ്ടിട്ടുള്ളത് അമ്മാത്തും സ്വന്തം വീടുമാണ് . അമ്മാത്തേക്കു പോകുന്ന വഴിക്കുള്ള  ഇല്ലങ്ങളും ചെറുത് തന്നെയായിരുന്നു . "ഇത് പതിനാറ് കെട്ടാണെന്ന് " ആരൊക്കെയോ വിവാഹവേളയിൽ പറഞ്ഞത് അവളോർത്തു . 



പുതിയ ഇല്ലത്തേക്ക് കാല്കഴുകിച്ചു സ്വീകരിക്കാൻ അവിടത്തെ ആത്തേമ്മമാർ വന്നത് കരിമുഖത്തോടെയായത് അവളെ ചെറുതായി വേദനിപ്പിച്ചെങ്കിലും അവൾ ചെറുതായി പുഞ്ചിരിച്ചു . അവരെല്ലാം കൂടി രണ്ടാം മച്ചിന്റെ മേലെയുള്ള മുറിയിൽ കൊണ്ടുചെന്നാക്കി വാതിലടച്ചപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി . 



ഇത്രയും വലിയ മുറി തന്റെ ഇല്ലത്ത് അച്ഛനുമാത്രമേ ഉള്ളെന്നു അവൾ തിരിച്ചറിയുകയായിരുന്നു . വെള്ളവിരിച്ച കട്ടിലും ഒരുവശത്ത് വലിയ കണ്ണാടിയും താഴെ കുംകുമചെപ്പും ആഭരണങ്ങളും അടച്ചുവെച്ചിരിക്കുന്ന പെട്ടിയിൽ വൃത്തിയായി മടക്കിവെച്ചിരിക്കുന്ന മുണ്ടും നേര്യേതും അവൾ വെറുതെ തൊട്ടുനോക്കി . 



കയ്യിലെ ഭാണ്ഡം മുറിയുടെ മൂലയ്ക്ക് വച്ചശേഷം അവൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ വെറുതെയിരുന്നു. വിശപ്പിന്റെയും നടത്തത്തിന്റെയും ക്ഷീണം കൊണ്ട് എപ്പോഴോ ഉറങ്ങി കട്ടിലിലേക്ക് വീണെന്ന് ഞെട്ടിയുണർന്നപ്പോഴാണ് മനസ്സിലായത് . 



ചടങ്ങുസമയത്ത് 'അമ്മ ഉടുപ്പിച്ചുതന്ന ചേലയ്ക്കു പകരമെന്നോണം തന്നെ വിവാഹം കഴിച്ചയാളുടെ ശരീരമാണെന്ന് അവൾ തിരിച്ചറിഞ്ഞു . എവിടേക്കും തിരിയാൻ കഴിയാത്തവിധം അയാളുടെ ഭാരം അവളെ നിസ്സഹായകയാക്കി . നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ ഉപദേശം മനസ്സിലേക്ക് കയറിവന്നു 



"അവരെന്ത് ചെയ്താലും കരയരുത് ... ദേഷ്യപ്പെടരുത് ... നിലവിളിക്കരുത് . ഇനി നിന്റെ വീട് അതാണ് . അവർക്കൊരു ഇഷ്ടക്കേടും ഉണ്ടാക്കരുത് . അവർക്ക് നീ ശല്യമായി തോന്നിയാൽ ചങ്ങലക്കിടും അല്ലെങ്കിൽ കൊല്ലും . എല്ലാത്തിനും അവർക്ക് അവകാശമുണ്ട് "  


'അമ്മ പറയുന്നതുപോലെ മിണ്ടാതിരിക്കുമ്പോഴും ശരീരം എവിടെയൊക്കെയോ നീറുന്ന വേദനയിൽ അവൾ ശബ്ദമില്ലാതെ നിലവിളിച്ചുകൊണ്ടിരുന്നു .



പിറ്റേന്ന് രാവിലെ അയാൾ എഴുന്നേറ്റ് പോകുംവരെ തന്നെ വേദനിപ്പിച്ചതോർത്തും  വിശപ്പും ക്ഷീണവും കൊണ്ടും അവളാകെ തളർന്നിരുന്നു . അടുത്തുകിടന്ന മുണ്ട് വാരിചുറ്റി ചുരുണ്ടുകൂടി കിടന്നതേ ഓർമയുള്ളൂ. 

"പുതുപ്പെണ്ണ് ഇനിയും ഉണർന്നില്ല " എന്നുള്ള വിളികളുമായി അടുത്തത്തിയവർ അവളെ കുലുക്കി വിളിച്ചു . 

"എനിക്ക് വയ്യ ...."

"ഏയ് ...നിങ്ങടെ ഇല്ലത്ത് എങ്ങനെയോ ആവട്ടെ , ഇവിടെ കുറച്ചു നിയമങ്ങളൊക്കെയുണ്ട് . പോയി കുളിച്ചു നാമജപം കഴിഞ്ഞു വരൂ "  അവർക്ക് തന്റെ അമ്മയോളം പ്രായമുണ്ടാവും എന്നവൾക്കു തോന്നി . എന്നിട്ടും ഇങ്ങനെയാണോ പെരുമാറ്റം . അവർ പോയപ്പോൾ കടന്നുവന്ന പണിക്കാരത്തികൾ എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേർ അവളെനോക്കി ഭവ്യതയോടെ നിന്നു

"ഞാനിപ്പോൾ കുളിച്ചോളാം .... എനിക്കെഴുന്നേൽക്കാൻ വയ്യ "

അവർ രണ്ടുപേരും മുഖത്തോടു മുഖം നോക്കി 

"എത്ര ചെറിയ പെൺകുട്ടിയാണ് ... മനുഷ്യൻ കാണില്ല അതിന്റെ കണ്ണീര് "

"എന്നെ പിടിക്കാമോ ...എഴുന്നേൽക്കാൻ "

"അത് ...ഞങ്ങൾ തൊട്ടഅശുദ്ധാവും "

"അതെന്താ ..."

"ഞങ്ങള് നായർത്തികള ..."

"എന്റെ ഏട്ടൻ മാധവിയേടത്തിയെ തൊടാറുണ്ടല്ലോ , മാധവിയേടത്തി നായർത്തിയാണ് , എന്നിട്ട് അശുദ്ധമില്ലാലോ "

അവർ രണ്ടാളും അവളുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു 

"അത് സംബന്ധമാണ് .... അപ്പോൾ മാത്രം തൊടാം . എന്നിട്ട് കുളിച്ച നമ്പൂതിരിയുടെ  അശുദ്ധം പോകും "

"ആരോടും പറയില്ല . എന്നെ എഴുന്നേൽക്കാൻ സഹായിക്കാമോ ...ഞാനിപ്പോൾ കുളിച്ചോളാം "

ചുറ്റും ആരും വരുന്നുണ്ടോ നോക്കി അവളെ എഴുന്നേൽപ്പിച്ചിരുത്തി അവർ പിന്തിരിയുമ്പോൾ പരസ്പരം നാരായണിയുടെ അവസ്ഥയോർത്ത് പരിതപിച്ചു . 

പിന്നീടുള്ള പലദിവസങ്ങളിലും അവൾക്ക് ഇത്തരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാത്രമായിരുന്നു . അതിനിടയിൽ അവൾ കൂടുതൽ അടുത്തത് പണിക്കാരികളോടാണ് . അവരുടെ വിഷമങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനൊപ്പം അവളുടെ മുറിയിൽ വെച്ചിരുന്ന സാധനങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു . 

ആ രണ്ടുവർഷത്തിലും അവൾ ഒരിക്കൽ മാത്രമാണ് സ്വന്തം ഇല്ലത്തേക്ക് പോയത് . അതും മൂത്ത സഹോദരന് കുഞ്ഞുണ്ടായി എന്നറിഞ്ഞപ്പോൾ . പാരമ്പര്യം വച്ച് കുടുംബത്തിലെ ഇളമുറ കാരണവർ ആ കുഞ്ഞാണ് . ഏട്ടനെ പലയിടത്തും നോക്കിയിട്ടും കണ്ടില്ലെങ്കിലും മാധവിയേടത്തിയെയും കുഞ്ഞിനേയും കാണാൻ സാധിച്ചു . അത് തന്റെ ഏട്ടന്റെ കുഞ്ഞാണെന്ന് മാധവിയേടത്തി പറഞ്ഞപ്പോൾ അയിത്തം മറന്ന് ആരുംകാണാതെ അവളതിനെ കുറേനേരം ഓമനിച്ചു . 

"നാരായണിക്കുട്ടി ഇന്ന് പോകുമോ ?"

"അറിയില്ല . അച്ഛനെന്ത് പറയും ന്ന്"

"ഏട്ടനെ കണ്ടില്ലാലോ എവിടെയും "

"കുട്ടീടെ ഏട്ടനിപ്പോൾ ഒളിവിലാണ് . വല്ലപ്പോഴും രാത്രിയിൽ വന്ന് ഞങ്ങളെ കണ്ടിട്ട് പോവുമെന്നേയുള്ളൂ , കുട്ടീടെ വേളി കഴിഞ്ഞേൽ പിന്നെ തറവാടിന്റെ പടി കേറീട്ടില്ല ".



"അതെന്താ ഏടത്തി "

"അങ്ങനെയാ .... ഏട്ടന് ഒട്ടും ഇഷ്ടല്ലാരുന്നു കുട്ടിയെ ആ കിഴവന് കൊടുക്കാൻ . അതിന്റെപേരിൽ ചെറിയ വാക്കുതർക്കം "

"വല്യേട്ടൻ ഒന്നും പറഞ്ഞില്ലേ ?"

"വല്യേട്ടൻ പറയില്ല . വല്യേട്ടന് ഇല്ലത്തെ സ്വത്തുക്കൾ കൈമറിയാൻ പാടില്ലാലോ "

"ഉം "

"വല്യേട്ടന്റെ കുഞ്ഞും ഈ കുഞ്ഞും ഒപ്പം വളരേണ്ടവരാണ് എന്ന് കമ്മ്യൂണിസ്റ്റുകാർ പറയാണ്, കുട്ടീടെ ഏട്ടനും പറയുന്നു "

"അതൊക്കെ നടക്കോ ഏടത്തി "

"നടക്കുമായിരിക്കും . .... കുട്ടിക്ക് അവിടെയെന്തുണ്ട് വിശേഷം ?"

വിശേഷം പറയാൻ കഴിയാതെ അവൾ കുഞ്ഞിനെക്കിടത്തി പിന്തിരിയുന്നത് വേദനയോടെ മാധവി നോക്കിയിരുന്നു . 


അതിനുശേഷം സ്വന്തം വീട്ടിലേക്ക് പോവാൻ ആശയുണ്ടെങ്കിലും ആരോട് പറയാനാണ് . നാണിയും കാശുവും മാത്രമേയുള്ളൂ ഈ വീട്ടിൽ അല്പമെങ്കിലും സ്നേഹമുള്ളവർ . പക്ഷെ അടിച്ചുതളിക്കല്ലാതെ അവർക്ക് വീട്ടിലേക്ക് കയറാൻ പാടില്ല , പുറത്തിറങ്ങി സംസാരിക്കാം എന്നുവെച്ചാൽ ആരെങ്കിലും കണ്ടാൽ പണിയായി . 



രണ്ടുവർഷത്തിനുശേഷം അവൾ ഋതുമതിയായത് എല്ലാവരും പറഞ്ഞ അടയാളങ്ങൾ വച്ചവൾ തിരിച്ചറിഞ്ഞു . പിന്നീടുള്ള ദിവസങ്ങളിൽ കൂടുതലായി ഭർത്താവിന്റെ ശല്യം സഹിക്കേണ്ടി വന്നതിൽ അവൾക്ക് വിഷമം ഉണ്ടായെങ്കിലും മാസത്തിൽ ഒന്പത് ദിവസം അല്പം വേദനയുണ്ടെങ്കിലും അയാളുടെ ശല്യമില്ലാതെ പണിക്കാരികളുടെ അടുത്തുള്ള ചായ്പ്പിൽ കിടന്നുറങ്ങാമെന്ന സന്തോഷമായിരുന്നു . ഇടയ്‌ക്കൊരുദിവസം മൊന്തയിൽ വെള്ളം നിറയ്ക്കാൻ അകത്തുകയറരുത് എന്നറിഞ്ഞിട്ടും കയറിയപ്പോൾ കണ്ടത് നാണിയുടെ കൂടെ കിടക്കുന്ന ഭർത്താവിനെയാണ് . ഇപ്പോൾ അയാളുടെ അയിത്തം എവിടെ പോയെന്ന്അവളോർത്തു


countinued







നാരായണിയേടത്തി 



എല്ലാകാലത്തും എല്ലാ നാട്ടിലും ഉണ്ടായിരുന്നു ഓരോ നാരായണിയേടത്തിമാർ , അച്ഛമ്മയ്ക്കൊപ്പം മൂപ്പുള്ളവരെ ഞാനെന്തിന് നാരായണിയേടത്തിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചാൽ "അതാണ് ശീലമെന്നെ " പറയാനൊക്കൂ , ഞാൻ മാത്രമല്ല ചെമ്പൂഴിയെന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിന് മുഴുവൻ അവർ നാരായണിയേടത്തിയാണ് 



മുത്തശ്ശിക്കഥകളിൽ ചെമ്പൂഴിയിലെ ഏറ്റവും വലിയ തറവാടിലേക്കായിരുന്നു നെല്ലിയാമ്പതിയിൽ നിന്നും പന്ത്രണ്ട് വയസ്സിൽ  നാരായണിയേടത്തിയെ വേളി കഴിച്ചുവരുന്നത് . ജാതിക്കും മതത്തിനും എതിരെ മനുഷ്യർ ചേരിതിരിയുകയും കമ്മ്യൂണിസ്റ് പ്രസ്ഥാനം നാട്ടിലാകെ വ്യാപിക്കുകയും ചെയ്ത അറുപതുകൊല്ലം മുൻപത്തെ ഏതോ വൈകുന്നേരത്ത് തന്നെവച്ചും നാല്പത് വയസ്സിന്‌മൂത്ത ആളുടെ വേളിയായി അവർ വന്നുകയറി 



അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള ഭട്ടതിരിപ്പാടിന്റെ ആഹ്വനമൊന്നും അറിയാതെ അടുക്കളത്തിണ്ണയിലും പൂജാമുറിയിലുമായി നാരായണിയേടത്തി കാലം കഴിച്ചു . തറവാട്ടു മതിലിനപ്പുറത്ത് പണിക്കാരികളുടെ സമപ്രായക്കാരായ മക്കൾ പഠിക്കാൻ പോകുന്നത് നോക്കി അതിന്റെ ആവശ്യമെന്താന്നറിയാതെ അവൾ ഓരോ ദിവസവും തറവാട്ടു ദേവകൾക്ക് മാലകെട്ടിക്കൊണ്ടിരുന്നു . 



വിവാഹം കഴിഞ്ഞു രണ്ടുവർഷത്തിനുശേഷം പതിനാലാമത്തെ വയസ്സിൽ നാരായണിയേടത്തി ഋതുമതിയായി, പിന്നീടുള്ള നാലുവർഷത്തിനുള്ളിൽ മൂന്നുകുഞ്ഞുങ്ങളെ നാരായണിയേടത്തിക്കുനല്കി ഭർത്താവും യാത്രയായി . 



ഇന്നത്തെ വ്യവസ്ഥയനുസരിച്ചു പ്രായപൂർത്തിയാകും മുൻപേ നാരായണിയേടത്തിക്കു വിധി വിധവാവേഷം നൽകി . മൂത്തതും ഇളയത്തും നിയമമല്ലാതെ സംബന്ധങ്ങളിൽ നിന്നുമെല്ലാം തറവാടിൽ നിന്നും അവകാശം വാങ്ങാനെത്തിയവർക്ക് മുൻപിൽ നാരായണിയേടത്തി കൈ വിരലിൽ മഷി മുക്കി ഒപ്പിട്ടുനൽകി . 



വന്നവരും പോയവരും ഭാഗം വാങ്ങി മടങ്ങിയപ്പോൾ നാരായണിയേടത്തിയും മക്കളും ആ വീട്ടിൽ തനിച്ചായി , പതിനാറ് കെട്ട് വീട് കാലക്രമേണ എട്ടും നാലും ഇപ്പോൾ കളപ്പുര പുതുക്കിക്കെട്ടിയ വീടുമായി ചുരുങ്ങി . ഇല്ലത്തിന്റെ സ്വത്തിനൊപ്പം നാട്ടിൽ നിന്നും അടിയാളർ മേലാളർ വ്യവസ്ഥയും പതിയെ ഇല്ലാതെയായി .


അഞ്ചു തികഞ്ഞപ്പോൾ എതിർപ്പുകളെ വകവെയ്ക്കാതെ മക്കളെ പണിക്കാരുടെ മക്കളുടെ കൂടെ സ്‌കൂളിൽ വിട്ട് നാരായണിയേടത്തി മാതൃകയായി . കാരണം നാരായണിയേടത്തിക്കു അപ്പോഴേക്കും മനസ്സിലായിരുന്നു പഠിക്കാതെ , കാര്യവിവരമില്ലാതെ പോയതാണ് തന്റെയീ അവസ്ഥയ്ക്ക് കാരണമെന്നും മക്കൾക്ക് ആ ഗതി വരരുതെന്നും . 



അവർ വീതം വെച്ചതിൽ ബാക്കിയായ പത്തുപറയിൽ വിതച്ചും , തൊടിയിൽ രാവടുക്കുംവരെ കൃഷി ചെയ്‌തും മക്കളെ വളർത്തി . പണ്ടാണെങ്കിൽ രാജാക്കന്മാരെപ്പോലെ വളരേണ്ട തന്റെ മക്കളെയോർത്ത് വിഷമിക്കുകയല്ലാതെ മാറ്റങ്ങളെ അവരൊരിക്കലും പഴിച്ചില്ല 


കെട്ടിയോൻ മരിച്ച നാട്ടിൻപുറത്തുകാരി പെണ്ണിന് കുറിയേടത്ത് താത്രിയുടെ അവസ്ഥയാണെന്ന് ഓരോ രാത്രിയും വാതിലിൽ മുട്ട് കേൾക്കുമ്പോൾ അവർ തിരിച്ചറിയുകയായിരുന്നു . എന്നിട്ടും പ്രതിസന്ധികളിൽ പതറാതെ അവർ പിടിച്ചു നിൽക്കുകയും നല്ല കുടുംബത്തിലേക്ക് തന്നെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും , ആൺമക്കളെ രണ്ടാളെയും നാട്ടിലാരും പഠിച്ചിട്ടില്ലാത്തത്ര ഉയരത്തിൽ പഠിപ്പിക്കുകയും ചെയ്തു .


ഒരാൾ കാനഡയിലും , ഒരാൾ ദുബായിലും കുടുംബമൊത്ത് സമാധാനമായി കഴിയുന്നു , വല്ലപ്പോഴും നേർച്ചകഴിക്കാൻ എന്നപോലെ വന്നുപോകുന്നതു  മകൾ മാത്രം . ഇപ്പോഴും പൂജയും പ്രാർത്ഥനയുമായി ആ കൊച്ചുവീട്ടിൽ അവർ ഒറ്റയ്ക്ക് താമസിക്കുകയാണ് . 


ദാരിദ്ര്യത്തിന് നടുവിൽ പോലും ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഞങ്ങൾക്ക് കഴിക്കാൻ തരുന്ന ചക്കയോ മാങ്ങയോ നെല്ലിക്കയോ ചമ്പക്കയോ പേരക്കയോ ഒക്കെ എത്ര വിശപ്പ് മാറ്റിയിരിക്കുന്നു . അമ്പലത്തിൽ നേദിച്ച ചോറും പായസവും എത്രനാൾ കഴിച്ചിട്ടുണ്ട് ഞാൻ . തറവാട്ട് ദൈവത്തെ നാട്ടുകാർ ഏറ്റെടുത്തപ്പോഴും എന്നും നാരായണിയേടത്തിയുടെ കൈകൊണ്ടുള്ള മാല ദേവകൾക്ക് ചാർത്താൻ എതിർപ്പുണ്ടായില്ല .

അതെ നാരായണിയേടത്തി ഞങ്ങളുടെ നാടിന്റെ എല്ലാമെല്ലാമായിരുന്നു .ദിവസങ്ങളായി എന്റെയുറക്കം കെടുത്തുന്ന നാരായണിയേടത്തിയെക്കുറിച്ചുള്ള ഓർമകളെ പങ്കുവെക്കുവാൻ എന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്നെന്ന് മറ്റുള്ളവർ പറയുന്ന ഭാവനയോ അനുഭവസമ്പത്തോ അക്ഷരജ്ഞാനമോ മതിയാവില്ല . എങ്കിലും ശ്രമിക്കുകയാണ് 


"നാരായണിയേടത്തിക്ക് സ്നേഹപൂർവ്വം " 

മനു വാസുദേവ് 




ഭാഗം ഒന്ന് 


"നാരായണിയേടത്തിക്ക് വേറെന്തൊക്കെ കഥകൾ അറിയാം ?'"  മനു വീണ്ടും ചോദിച്ചു .


"അതറിയില്ല , പക്ഷെ എന്തൊക്കെയോ അറിയാം , മനുവിന് എന്തുകഥയാണ് കേൾക്കേണ്ടതെന്ന് പറഞ്ഞാൽ നാരായണിയേടത്തി പറയാലോ "


"നാരായണിയേടത്തി കള്ളിയാണോ?"


"അതെന്താ ?"


"അല്ല , കഥാകാരന്മാരൊക്കെ കള്ളന്മാരാണെന്നും എഴുതികൂട്ടണതൊക്കെ നുണയാണെന്നും വായനശാലയിലെ പരിപാടിക്ക് പറയണുണ്ടായിരുന്നല്ലോ"


"ഹ ഹ ഈ കുട്ടിയുടെയൊരു കാര്യം .... എന്നാലേ നാരായണിയേടത്തി വേറെയൊരാളുടെ കഥ പറയാം . "


"സത്യമാണോ കള്ളമാണോ ?"


"സത്യം . "


"എന്താ കഥയുടെ പേര് "


"നാരായണിയേടത്തി ന്ന് തെന്നെ "


"അപ്പൊ നാരായണിയേടത്തിയുടെ കഥയാണോ പറയണേ .."


"അതെ ..."


"എന്നാൽ പറഞ്ഞോ എനിക്ക് ഏറ്റവും ഇഷ്ടം നാരായണിയേടത്തിയെ ആണ് "


"അതെന്താ മനുക്കുട്ടാ "


"വീട്ടിൽ ചോറില്ലാത്തപ്പോൾ ആരാ എനിക്ക് ചോറ് തരണേ ? "


"നാരായണിയേടത്തി "


"'അമ്മ തല്ലാൻ വരുമ്പോൾ ആരാ രക്ഷിക്കുന്നെ ?"


"അതും ഞാൻ തന്നെ "


"അച്ഛൻ കള്ളുകുടിച്ചു പ്രശ്നമുണ്ടാക്കുന്ന രാത്രിയിൽ എന്നെയും ഉണ്ണിമോളേയും അമ്മയെയും ആരാ വീട്ടിൽ വിളിച്ചുകയറ്റുന്നെ "


"നാരായണിയേടത്തി "


"ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം ആരുടെ കിണറ്റിന്ന എടുക്കണേ "?


"നാരായണിയേടത്തിടെ "


"സ്‌കൂളിൽ പോകുമ്പോൾ ആരാ കപ്പലണ്ടിമിട്ടായി വാങ്ങാൻ  അമ്പത് പൈസ പോക്കെറ്റിൽ ഇട്ട് തരുന്നേ "


"ഉം ..." 


"കീറിയ തുണിയൊക്കെ ആരാ തുണിത്തരണേ ?"


"ഉം .."


"ചക്കയും മാങ്ങയും പേരയ്ക്കയും ഒക്കെ ആരാ തരുന്നത് ?"


"മനൂ ...."


"എന്താ നാരായണിയേടത്തി "


"ഒന്നൂല്ല മോനെ ...."


"നാരായണിയേടത്തിയെന്നെ  പറ അപ്പോൾ ഞാനാരെയാണ് സ്നേഹിക്കേണ്ടത് ?"


കൈകളിൽ ചെറുചൂടുള്ള തുള്ളികൾ വീണപ്പോഴാണ് നാരായണിയേടത്തി കരയുകയാണെന്ന് എനിക്ക് മനസ്സിലായത് .എന്തിനാ നാരായണിയേടത്തി കരഞ്ഞതെന്നറിയില്ല . പക്ഷെ നാരായണിയേടത്തിയുടെ ആശ്രിതനായിരുന്ന എന്നെയൊരുപാട് വേദനിപ്പിച്ച സംഭവമായിരുന്നത്. 

കാലങ്ങളെത്ര കടന്നുപോയിരിക്കുന്നു , ഞാനിപ്പോൾ ആ പഴയ മരംകേറി ചെക്കനിൽ നിന്നും ഡോക്ടർ ആയി  . ഇപ്പോൾ പലതുമെനിക്ക് ബോധ്യമുണ്ട് . നാരായണിയേടത്തിയെന്തിനാണ് അന്നെൻറെമുന്പിൽ കരഞ്ഞതെന്ന് അറിയാവുന്നതുകൊണ്ട് ഇന്നെന്റെ അമ്മയും അച്ഛനും എന്റെ കൂടെത്തന്നെയുണ്ട് "



"മനു ബാക്കിയെഴുതുന്നില്ലേ ?"


"എഴുതണം ..."


"മനു ഈയാളൊരു ഡോക്ടർ ആണെങ്കിലും ഇയാളിൽ  മറഞ്ഞുകിടക്കുന്നൊരു കള്ളനുണ്ട് . കഥകൾകൊണ്ട് വായനക്കാരുടെ മനസ്സിൽ ത്രിശങ്കുസ്വർഗം തീർക്കാൻ കഴിവുള്ള കള്ളൻ "


ഞാനൊന്നും പറയാതെ ചിരിച്ചതേയുള്ളൂ , അവൾ ദിൽഷ എന്റെ ഭാര്യയായി വന്നിട്ടിപ്പോൾ ആറുമാസം പിന്നിടുന്നു . എം ബി ബി എസ് ക്‌ളാസ്സുകളിലും എന്നെ മോഹിപ്പിച്ചത് എം ടി യും മുകുന്ദനും ചങ്ങമ്പുഴയും ഒക്കെയായതുകൊണ്ട് എസ് സി കോട്ടയിൽ മാർക്കൽപ്പം കുറഞ്ഞിട്ടും കിട്ടിയ സീറ്റ് കൊണ്ട് വല്യ ഉപകാരമൊന്നും ഉള്ളതായി തോന്നിയിരുന്നില്ല . 


പക്ഷെ ഈ സീറ്റൊരു മുന്തിയ ബിസിനസ്സാണെന്ന് അച്ഛന് തിരിച്ചറിയാമായിരുന്നു . അതുകൊണ്ടാവും മറ്റൊരുത്തന്റെ കൂടെക്കിടന്ന് കിട്ടിയ കൊച്ചിന്റെ കഴുത്തിൽ കയറ് മുറുക്കാൻ വന്നവനെ പ്രേമിച്ചവളെ തന്നെ കച്ചവടമുറപ്പിച്ചു മരുമകളായി കൊണ്ടുവന്നു , ഏയ് അങ്ങനല്ല .... മരുമകനായി എന്നെയും കുടുംബത്തെയും അങ്ങോട്ട് കൊണ്ടുപോയെന്ന് പറയാം . 


അച്ഛൻ പറഞ്ഞാൽ ഞാൻ അനുസരിക്കില്ലായിരുന്നു , പക്ഷെ ഉണ്ണിമോൾക്ക് വിവാഹപ്രായം കഴിഞ്ഞതും പഠിച്ചിറങ്ങിയതേയുള്ളൂ എന്നതിനാൽ കയ്യിലൊന്നുമില്ലാത്ത വിഷമത്തിൽ  സമ്മതിക്കുകയല്ലാതെ തരമില്ലായിരുന്നു.


കച്ചവടത്തിൽ ശരിക്കുംപറഞ്ഞാൽ എനിക്ക് നഷ്ടമൊന്നുമില്ല . അല്ലെങ്കിലും ഇന്നേവരെയാരും എന്നെയൊരുപാട് മോഹിപ്പിച്ചിട്ടില്ല ... 


ഏയ് അല്ല ...

ഉണ്ട് ...

അവൾ ...

അവൾതന്നെ. വിദ്യ . 

മുൻപിലൂടെ കടന്നുപോകുമ്പോൾ ഏതോ മായികലോകത്തെന്നപോലെ തോന്നിയിട്ടുള്ളത് അവളെ കാണുമ്പോൾ മാത്രമായിരുന്നു . അവളെപ്പോൾ വരുമെന്നോ പോകുമെന്നോ എനിക്കറിയില്ലെങ്കിലും എന്റെയൊരു യാത്രയിലും തേടിയിരുന്നത് അവളുടെ മുഖമായിരുന്നു , വരാനിടയില്ലാത്ത വഴികളിൽപോലും .... 

ഇപ്പോഴും ഞാനാ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ എന്നുചോദിച്ചാൽ സദാചാരക്കാർക്ക് നൽകാൻ സത്യസന്ധമായ ഉത്തരമില്ല . പക്ഷെ എന്റെ മനസാക്ഷിക്ക് നൽകാൻ ഉത്തരങ്ങളേയുള്ളൂ .... 

അവളിരുന്ന ബൈക്കോടിച്ചവനെ മറന്നിട്ടല്ല 
അവളുടെ കൈപിടിച്ചുനടന്ന കുട്ടികളെ ഓർമിക്കാതെയല്ല 

അവളെന്റെമാത്രമായിരുന്നു .... സ്വപ്നങ്ങളിലൊക്കെയും 


"എന്താ മനൂ സ്വപ്നം കാണുകയാണോ ?"

"ഏയ് അല്ല ..... നാരായണിയേടത്തിയെക്കുറിച്ചെഴുതുമ്പോൾ എനിക്കൊരു പ്രണയം കൂടെ എഴുതേണ്ടി വരും . അതെങ്ങനെ തുടങ്ങണമെന്ന് ആലോചിക്കുകയായിരുന്നു "

"പ്രണയമോ ...?"

"ഉം ...... ഉപാധികളില്ലാത്ത പ്രണയം "

"ഓക്കേ ... തന്റെയിഷ്ടം ... എഴുതുന്നതൊക്കെയും കള്ളങ്ങളല്ലേ ?"

"അതെ ...."

എന്റെ കള്ളം കേട്ട്  സന്തോഷത്തോടെ അവൾ പുറത്തേക്കുപോകുമ്പോൾ മനസ്സിന്റെഏതോ ഉള്ളറകളിൽ നിന്നും നാരായണിയേടത്തിയും വിദ്യയും പുറത്തോട്ടൊഴുകാൻ തയ്യാറെടുക്കുകയായിരുന്നു ...മായാപ്രവാഹം പോലെ 

Monday, 26 June 2017

രാജ്യദ്രോഹി





"ശാന്തചേച്ചിടെ വീട്ടിലേക്ക് ഫോർ , തേക്കിൻ കാട്ടിലേക്കും കുളത്തിലേക്കും സിക്സ് " ബോളടിച്ചവർ പോയി എടുത്തിട്ട് വരണം . ഫീൽഡ് ചെയ്യാതെ പോയാൽ അടുത്ത കളിയിൽ കൂട്ടില്ല . ഇരുപത് ഓവർ "



"സമ്മതിച്ചു "



അരുണിന്റെ വാക്കുകൾകളിൽ പുതുമയൊന്നുമില്ലാത്തപോലെ എല്ലാവരും ഏറ്റു പറഞ്ഞു . അരുണിനെ അറിയില്ലേ നിങ്ങൾക്ക് താമരശ്ശേരി ഫീനിക്സ് ക്ലബ്ബിലെ  ഒന്നാന്തരം കളിക്കാരനാണ് . അടിക്കുന്നതെല്ലാം സിക്സ് , പിടിക്കുന്നതെല്ലാം വിക്കറ്റ് . ബൗളിംഗ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട . പക്ഷെ കളിക്കുന്നതെല്ലാം താമരശ്ശേരിയിലെ തരിശുപാടങ്ങളിലും ആരാന്റെ പറമ്പുകളിലും ആണെന്ന് മാത്രം .



"അരുണേട്ടാ നിങ്ങൾക്ക് വല്ല ജോലിക്കും പൊയ്ക്കൂടേ ?"



"ജോലി കിട്ടാതെയല്ലേ ...കിട്ടിയാൽ എപ്പോ പോയെന്ന് ചോയിച്ച മതി , പിന്നെ ഞാൻ പോയാൽ നിങ്ങടെകൂടെ കളിക്കാൻ ആര് വരുമെന്നോർത്താ കാര്യമായി അന്വഷിക്കാത്തത്"


"അതും ശരിയാ .."  പ്ലസ് ടു  എക്സാം എഴുതാൻ പോകുന്നതിനിടെ നവീൻ മനസ്സിൽ പറഞ്ഞു "അരുണേട്ടന് ജോലിയൊന്നും കിട്ടല്ലേ ദൈവമേ "


പക്ഷെ അന്ന് വൈകുന്നേരം അരുൺ പാടത്തെത്തിയത് നിരാശാഭവത്തിലായിരുന്നു .


"ഇറങ്ങുന്നില്ല അരുണേട്ടാ "


"ഇല്ലടാ നവീനെ"


"അതെന്താ ...?"


"എനിക്കൊരു മൂഡില്ല . നിങ്ങള് കളിച്ചോ "


"അതെന്താ നിങ്ങൾക്ക് മൂഡില്ലാത്തെ ?"


"എനിക്ക് വിസ വന്നു , അടുത്തയാഴ്ച പോയി ജോയിൻ ചെയ്യണം "


"ഏത് .... ഷക്കീർ ഇക്ക പറഞ്ഞ കമ്പനി ജോലിയോ "


"അതെ . "


"ഞങ്ങളെയൊക്കെ വിട്ട് പോകുമോ ?"


"വീട്ടിലെ സ്ഥിതി അറിയാമല്ലോ , അവളെയെങ്കിലും ഒന്ന് കെട്ടിച്ചുവിടണ്ടേ നല്ല രീതിയിൽ . അതുകൊണ്ട് പോവുകയാണ് "


"അപ്പൊ നൈറ്റ് ഡ്യൂട്ടിയോ ?"


"അത് ഇന്നത്തോടെ നിർത്തും . "


"ഫൈനാൻസിലെയോ?"


"അതും ."


"അപ്പോൾ കാര്യമായിട്ടാണ് അല്ലെ ?"


അരുൺ ഒന്നും മിണ്ടിയില്ല , അതിനിടെ  കയറിവന്നവരുടെ മുഖത്തേക്കും ആ വിഷാദം ബാധിച്ചു .



കൃത്യം  ഒരാഴ്ച കഴിഞ്ഞപ്പോൾ അരുൺ ദുബായിലെത്തി . ആറുപേർ ഒന്നിച്ചു പങ്കുവെയ്ക്കുന്ന മുറിയും , മുകളിൽ മുകളിൽ അടുക്കിവച്ചതുപോലെ മൂന്നു തട്ടുള്ള കട്ടിലും , രുചിമാറിപ്പോയ ഭക്ഷണവും അവനെ ആദ്യമൊക്കെ നന്നായി ബാധിച്ചെങ്കിലും പതിയെ പതിയെ അവനതെല്ലാം ശീലമായി മാറുകയായിരുന്നു.



വീക്കിലി ഓഫുള്ള ദിവസങ്ങളിൽ വെയിലിനെ വകവെയ്ക്കാതെ ക്രിക്കെറ്റ് കളിക്കാൻ അരുൺ അവിടെയും കൂട്ടുകാരെ കണ്ടെത്തി . സ്വരാജ്യക്കാരും അന്യരാജ്യക്കാരും ചേരുന്ന ക്രിക്കറ്റ് ടീം . അരുണിന്റെ സ്വഭാവവും സമാനജോലിക്കാർ എന്ന പരിഗണനയും അവനെ അവിടെയുള്ളവർക്കെല്ലാം പ്രിയപ്പെട്ടതാക്കാൻ അധികകാലം വേണ്ടി വന്നില്ല .



ആദ്യമൊക്കെ മടിച്ചുനിന്ന പലരും അരുൺ ഇല്ലാത്ത ദിവസങ്ങളിലും ഷിഫ്റ്റ്‌ കഴിഞ്ഞു വരുമ്പോഴും ക്രിക്കറ്റിനെ തങ്ങളുടെ അടിമത്വവും ജോലിഭാരവും ഏകാന്തതയും ജീവിതപ്രാരാബ്ധങ്ങളും
മറക്കാനുള്ള വഴിയായി ഏറ്റെടുത്തു . പലഭാഷ സംസാരിക്കുന്നവർ അവിടെ പുതിയ സൗഹൃദം തീർത്തു.


അന്ന് പതിവുപോലെ കളിക്കുന്നതിനിടയിൽ അരുൺ അടിച്ച ബോൾ ചെന്ന് വീണത്  സമീപത്തെ ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട ബി എം ഡബ്ല്യൂ വിലും .

ബോളെവിടെ എന്നെത്തിനോക്കിയ സഹകളിക്കാർ അഭിനന്ദിക്കണോ പേടിക്കണോ എന്നറിയാതെ കുഴഞ്ഞു .



അന്നത്തെ കളി നിർത്തി വരാൻ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചർച്ച ചെയ്തിരിക്കുന്നതിനിടയിൽ ആണ്  അവർ ജോലി ചെയ്യുന്ന കമ്പനിയുടെ ഓണർ അറബി  മാന്യമായി വസ്ത്രധാരണം നടത്തി രണ്ടുപേരുടെ കൂടെകയറിവന്നത് .


"ആരാണ് ബോൾ എറിഞ്ഞത് ?"


ആരുമൊന്നും മിണ്ടാതായപ്പോൾ അയാൾ കൂടുതൽ ദേഷ്യപ്പെട്ടു .


ഇത്തവണ അരുൺ മുന്നോട്ട് വന്നതും , അതുവരെ മാറിനിന്ന സഹകളിക്കാർ ഓരോരുത്തരായി  അവന്റെയൊപ്പം വന്നു നിന്നു


"ആരാ ?" അറബി വീണ്ടും ചോദിച്ചു


"ഞങ്ങളെല്ലാവരും കൂടെയാണ് . ശിക്ഷിക്കുകയാണെങ്കിൽ എല്ലാവരെയും ശിക്ഷിച്ചോള്ളൂ " ലൈബീരിയക്കാരൻ പറഞ്ഞത് കേട്ട് ഓരോരുത്തരായി തങ്ങളുടെ ഭാഷയിൽ ആവർത്തിച്ചു .



"സത്യം പറയൂ "



"സാർ ഞങ്ങളിൽ ഒരാളെ മാത്രം ശിക്ഷിക്കാൻ സമ്മതിക്കില്ല , എല്ലാവരും കുറ്റക്കാരാണ് . ആ ചില്ല് മാറ്റിയിടാൻ ഞങ്ങളുടെ ഒന്നോ രണ്ടോ മാസത്തെ എല്ലാവരുടെയും അധ്വാനം വേണമായിരിക്കും . എങ്കിലും സാരമില്ല . ഞങ്ങൾ തന്നോളം "




അടുത്ത് നിന്ന മാന്യവേഷധാരി പറഞ്ഞു


" ഇത്രയും ദൂരേയ്ക്ക് പന്തടിക്കുക എന്നാൽ ചെറിയ കാര്യമല്ല . ഞങ്ങൾ വരുന്ന ലോക കപ്പിനായി ടീമുണ്ടാക്കുന്ന ചർച്ചയിൽ ആയിരുന്നു
 .

അതിന്റെ ഒഡീഷന് ക്ഷണിക്കാനാണ് വന്നത് . ആരാണോ അതടിച്ചത് അയാളെ കൊണ്ടുവരുക , നിങ്ങളുടെ ജന്മദേശം മറ്റൊന്നായിരിക്കാം പക്ഷെ നിങ്ങൾ ജോലി ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയാണ് . എന്ത് ജോലിയാണെലും കുഴപ്പമില്ല എന്ന് എഗ്രിമെന്റ് ചെയ്ത് വന്ന നിങ്ങള്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമാണിത് "


അവരുടെ മറുപടിക്കു കാത്തുനിൽക്കാതെ രണ്ടുപേരും പിന്തിരിഞ്ഞപ്പോൾ അറബി അവരോടായി ഓർമപ്പെടുത്തി

"ക്രിക്കെറ്റ് ടീമിന്റെ  പരിശീലനത്തിന് പോയാലും നിങ്ങളുടെ സാലറി മുടങ്ങില്ല ,ഇവിടുത്തെ താമസവും ഒന്നും . ഇത് ഞങ്ങളുടെ സ്വപ്നമാണ് . തിരികെ വന്നാലും ഇവിടെ ജോലി ഉണ്ടാവും "


അറബി പോയപ്പോൾ എല്ലാവരും കൂടെ അരുണിനെ പിടിച്ചുയർത്തി .


"എന്നാലും നിങ്ങളെല്ലാം എന്തിനു വേണ്ടിയാണ് എന്നെ സംരക്ഷിച്ചത് "


"അരുൺ , നമ്മളെല്ലാം നാട്ടിൽ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടാൻ വന്നവരാണ് . ആര് തളർന്നാലും ബാധിക്കുന്നത് ഒരു കുടുംബത്തെയാണ്  ഒരുപാട് പ്രതീക്ഷകളെയാണ്... എന്ന് എല്ലാവർക്കുമറിയാം . ഒരാളെ കിട്ടിയാലേ അവർ ശിക്ഷിക്കൂ , എല്ലാവരും കൂടെ ഏറ്റെടുക്കുമ്പോൾ അവർക്കതിന് ആവില്ലെന്ന് അറിയില്ലേ "


പിറ്റേന്ന് നടന്ന ഒഡീഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച അരുണിനെ ടീമിലെടുത്തു .


വീട്ടിലുള്ളവർ ആ വാർത്ത കേട്ടത് അതീവ സന്തോഷത്തോടെയാണ് . അരുണിന്റെ നാട്ടിലെ കൂട്ടുകാർ ഈ സന്തോഷം ആഘോഷിച്ചു . യു എ ഇ ലോകകപ്പ് ക്രിക്കെറ്റ് ടീമിൽ ഇടം നേടിയ മലയാളിയെക്കുറിച്ചു പത്രങ്ങൾ പുകഴ്ത്തിയെഴുതി .


അന്നുവരെ അധികമാരും അറിയാതിരുന്ന അരുണിന്റെ ഫെയിസ്ബുക്ക് അയ്യായിരം ഫ്രണ്ട്   ലിമിറ്റും കഴിഞ്ഞു ഫോള്ളോവെഴ്സിനെ കൊണ്ട് നിറഞ്ഞു . അഭിനന്ദനങ്ങളും ആശംസകളും ഒരിക്കലും അരുണിനെ മോഹിപ്പിച്ചില്ല .



 തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചൊവ്വാദോഷക്കാരിയായ സഹോദരി നല്ലൊരു പയ്യന്റെ
 കൈ പിടിച്ചിറങ്ങുന്നത് അവൻ ഓൺലൈനിലൂടെ കണ്ടു .


ജോലിസ്ഥലത്തെ അവന്റെ കൂട്ടുകാരിൽ നിന്നും മാറി താമസിക്കാൻ അവസരമുണ്ടായിട്ടും അവനതിനു  മുതിരാത്തത് അവരുടെയും മനസ്സ് നിറയ്ക്കുന്ന കാര്യമായിരുന്നു .


പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീടിന്റെ ജോലികൾ ആരംഭിച്ചു . ഒപ്പം ആപത്തിൽ കൂട്ടുനിന്ന കൂട്ടുകാരെയും സഹായിക്കാൻ അരുൺ മറന്നില്ല . ഒന്നരവർഷത്തെ തീവ്രപരിശീലനത്തിന് തിരശീലവീഴ്ത്തി യു എ ഇ ക്രിക്കെറ്റ് ടീം അരംങ്ങത്തെത്താൻ പോകുന്നുവെന്ന വാർത്ത മലയാളമാധ്യമങ്ങളും ആഘോഷിച്ചു .



ഇന്ത്യൻ ടീമിന്റെ ജയമാണോ വലുത് അരുണിന്റെ വിജയമാണോ എന്ന് വരെ ചോദ്യങ്ങൾ ചോദിച്ചു മാധ്യമങ്ങൾ കാഴ്ചക്കാരെ നിലനിർത്തി .



ആദ്യമായി കളത്തിലിറങ്ങിയ യു എ ഇ ടീം ലോകശ്രദ്ധ പിടിച്ചുപറ്റാൻ അധികനേരം വേണ്ടി വന്നില്ല . കാരണം ടീമിലെ നാലുപേർ മറ്റുരാജ്യങ്ങളിൽ നിന്നും ഉള്ളവരാണ് എന്നത് തന്നെ .


ആദ്യമായി കളത്തിലിറങ്ങുന്ന അംഗങ്ങൾ ആദ്യം ഒന്ന് ഭയന്നെങ്കിലും കൃത്യമായ ഒന്നരവർഷത്തെ പ്രാക്ടീസ് അവരെ അതില്നിന്നെല്ലാം മറികടക്കാൻ പ്രാപ്തരാക്കിയിരുന്നു .


കായികപ്രേമികളുടെ ഇടയിൽ നിന്നും അരുണിനായി കയ്യടികൾ ഉയർന്നുവന്നു . താമരശ്ശേരിയെന്ന കൊച്ചുഗ്രാമം അരുണിന്റെ ഓരോ ചലനങ്ങളും ശ്രയോടെ വീക്ഷിച്ചു , അവന്റെ ഓരോ റണ്ണുകളിലും അവർ ആഘോഷിച്ചു . ആദ്യമത്സരം കഴിയുമ്പോൾ "മാൻ ഓഫ് ദ മാച്ചും നേടിയാണ് അരുൺ എന്ന യുവാവ് ആരാധകരുടെ ഹൃദയത്തിലിടം നേടിയത് .



മാധ്യമങ്ങൾ താമരശ്ശേരിയെയും , അരുണിന്റെ ഓരോ ഓർമ്മകളെയും കുത്തിനിറച്ചു ആസ്വാദകർക്ക് വിരുന്നൊരുക്കികൊണ്ടിരുന്നു . ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം വിജയിച്ചതും അരുണിന്റെ പ്രകടനവും സംശയദൃഷ്ടിയോടെ കുത്തിക്കീറി മാധ്യമങ്ങൾ എക്സ്ക്ലൂസീവുകൾ ഉണ്ടാക്കാൻ പരക്കം പാഞ്ഞു .



"ഇത്ര ടാലന്റഡ് ആയ ഒരാളെ ഇന്ത്യൻ ടീമിലേക്ക് വിടുന്നതിന് പകരം ആ കഴിവുകൾ അന്യരാജ്യത്തിന് പണത്തിനുവേണ്ടി വിറ്റില്ലെ ?" എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അരുണിന്റെ 'അമ്മ മുഖം താഴ്ത്തി



അരുണിന്റെ വളർച്ചയ്‌ക്കൊപ്പം ഇല്ലാത്ത താരറാണിമാർ കാമുകികളായി കഥകൾ സൈബർ മീഡിയയിലും മറ്റും പ്രചരിച്ചുതുടങ്ങി , ചിലരാവട്ടെ വ്യത്യസ്തതയ്ക്കായി അരുണിന് ഇന്ത്യ വിരുദ്ധ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് വരെ വാർത്തകൾ പരത്തി



ക്രിക്കറ്റ് ഹൃദയത്തിലേറ്റുകയും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കോളേജ് ക്രിക്കറ്റ് ടീമിനോട് വിടപറഞ്ഞു , തരിശ്ശ്പാടത്തെ ഒഴിവുസമയ വിനോദമാക്കി ക്രിക്കറ്റിനെ മാറ്റേണ്ടി വന്ന യുവാവിന്റെ ഹൃദയം കാണാനുള്ള കാഴ്ചശക്തി അവർക്കാർക്കും ഇല്ലായിരുന്നു .



രണ്ടാം മത്സരവും കഴിഞ്ഞു ഉജ്ജ്വല വിജയത്തോടെ സെമി ഫൈനലിലേക്ക് അരുണിന്റെ ടീം കടന്നപ്പോൾ ഒരുഭാഗത്ത് ആരാധകർ അഭിനന്ദന പ്രവാഹവും ഒരുവശത്ത് അവനറിയാതെ അവനുണ്ടായിത്തീർന്ന ശത്രുക്കൾ കുപ്രചാരണങ്ങളുമായി മുന്നോട്ട് പോയി .


ജന്മനാട്ടിൽ പാഴ്ശ്രുതികൾ വിശ്വസിച്ച സാധാരണക്കാർ അരുണിനെ വെറുത്തു . കഴിവുകൾ അംഗീകരിക്കപ്പെടുന്നത് പാപമായി മാറാൻ അധികകാലം വേണ്ടിവന്നില്ല . ചിലർ രാജ്യദ്രോഹി എന്ന തലക്കെട്ടോടെ തന്നെ പ്രതിഷേധിച്ചു




 സെമി ഫൈനലിൽ കടന്നുകയറിയ ഇന്ത്യയുടെ താരങ്ങൾ ലോകകപ്പുമായി വരുന്ന പ്രതീക്ഷയിൽ കോടിക്കണക്കിനാളുകൾ പ്രാർത്ഥനയോടെ കാത്തിരുന്നു . ഒരുവശത്ത് തനിക്ക് സെമിയിൽ ജന്മനാടുമായി കളിക്കേണ്ടിവന്നാൽ എന്തുചെയ്യുമെന്ന മാനസികാവസ്ഥയിൽ അരുൺ തളർന്നുതുടങ്ങിയ സമയമായിരുന്നത്.



ഇടയ്ക്കു കിട്ടുന്ന സമയത്തു വീട്ടിലേക്ക് വിളിക്കുമ്പോൾ പിന്നെപ്പിന്നെ അമ്മയ്ക്കും സഹോദരിക്കും കൂട്ടുകാർക്കും പറയാനുണ്ടായിരുന്നത് "പുതിയൊരു രാജ്യദ്രോഹി സൃഷ്ടിക്കപ്പെടുന്നു " എന്ന സൂചനകളെകുറിച്ചാണ് .



"എടാ ... ആരും അറിയാതെ പോവുമായിരുന്നു എനിക്കൊരവസരം തരാൻ നമ്മുടെ നാടിനായില്ല , അതിലേക്ക് പൊരുതാൻ എനിക്ക് കഴിവുമില്ലാതെപോയി . അവസാനം ജീവിതത്തിന്റെ പച്ചപ്പുതേടി വന്നിടത്ത് നിന്നും ഒരവസം ലഭിച്ചപ്പോൾ ആദ്യം തലയിലേറ്റിയവർ തന്നെ കുറ്റപ്പെടുത്തുന്നു . ഞാനെന്ത് തെറ്റാണ് ചെയ്തത് നവീനെ...."



"അരുണേട്ടാ .... എല്ലാർക്കും നമ്മളെ മനസ്സിലാവണം എന്നില്ല . നമ്മള് നമുക്കുവേണ്ടിയല്ലേ ജീവിക്കേണ്ടത് ?"



"പക്ഷെ ആരും ജീവിക്കാൻ സമ്മതിക്കുന്നില്ലാലോ എന്നെ .... കാശുതന്നാലോ , ജന്മനാടിന് വേണ്ടിയോ കളിയിൽ നിന്നും പിന്മാറാൻ പറയുന്ന ഒരുകൂട്ടം , അവസാനനിമിഷം പിന്മാറിയാൽ വിശ്വാസവഞ്ചനയ്ക്ക് ഇത്രകാലം അന്നം തന്നവരുടെ ക്രൂരമായ ശിക്ഷാക്രമം . എനിക്ക് വയ്യ നവീൻ ..."



"അരുണേട്ടാ ഒരുകാര്യം മറക്കണ്ട , നമ്മൾ താമരശ്ശേരിയിൽ ക്രിക്കെറ്റ് കളിച്ചു നടപ്പോൾ ആരുമുണ്ടായില്ല കൈപിടിച്ച് കയറ്റാൻ .... കൂടെ കളിക്കുന്ന ഞങ്ങൾ മാത്രമല്ല നിങ്ങളും , നമ്മളെപ്പോലെ എങ്ങുമെത്താതെ പാടത്തും പറമ്പിലും മാത്രം കളിക്കുന്ന എല്ലാവരും ഇടയ്ക്കൊക്കെ സ്വപ്നം കാണുന്ന ഒന്നുണ്ട് അരുണേട്ടാ ജനിച്ചനാടിന്റെ ടീമിലൊരു സ്ഥാനം . അത് കിട്ടാതെപോയി ...


പക്ഷെ നിങ്ങളുടെ കഴിവുകണ്ട് അംഗീകരിച്ച  ഒരു  ജനതയുണ്ട് , നിങ്ങൾക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ജനത ... പിന്മാറുമ്പോൾ തകർക്കപ്പെടുന്നത്  നിങ്ങളുടെമേൽ മാത്രമല്ല , അവിടെ ഉപജീവനം തേടിയെത്തുന്ന ഓരോ രാജ്യക്കാരന്റെയും മേലുള്ള വിശ്വാസമാണ് "



"ശരിയാണ് നവീനെ "


 "നിങ്ങടെ പെങ്ങളെ കെട്ടിക്കൊണ്ട്പോകാൻ ...വീട് വയ്ക്കാൻ .... ഇങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കിൽ ചൊവ്വാദോഷം പറഞ്ഞു അഞ്ചു ചേച്ചിക്ക് അടുത്തെങ്ങാനും കല്യാണം നടക്കുമായിരുന്നോ ... പൊളിഞ്ഞു വീഴാനായ വീടും സ്ഥിരമായ ജോലിയുമില്ലാത്ത നിങ്ങൾക്കായി ഏത് പെണ്ണ് വരും ? "


"ഉം .."



"അരുണേട്ടാ നിങ്ങളുടെ വിലയും നിലയും ഇന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉയരത്തിലാണ് . അതുകൊണ്ടാണ് താഴ്ത്തിക്കെട്ടാനായി ഇത്രയധികംപേർ ശ്രമിക്കുന്നതും . ആരൊക്കെയെന്തൊക്കെ പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ഓരോ താമരശ്ശേരിക്കാരന്റെയും അഭിമാനമാണ് അരുണേട്ടാ നിങ്ങൾ . 


നിങ്ങള്ക്ക് കിട്ടിയ പണം കൊണ്ട് പണിത നമ്മുടെ നാട്ടിലെ ആദ്യത്തെ സ്പോർട്സ് ക്ലബ്ബ് നാളെ നമുക്കെല്ലാം കഴിയാതെ പോയ ലക്ഷ്യങ്ങൾ നിറവേറ്റാൻ നമുക്ക് താഴെയുള്ളവരെ സഹായിക്കും "



"ഉം "



"വൃദ്ധസദനത്തിലെ സൗകര്യങ്ങൾ , നമ്മുടെ ആശുപത്രിയുടെ വികസനം , എന്റെ ചേച്ചിയടക്കം ജോലിയില്ലാതിരുന്നവരുടെ ജീവിതമാർഗമായ മാറിയ സ്വയം തൊഴിൽ പദ്ധതിക്കുള്ള പണം , ഇന്നുവരെ ആരും മാറി മാറി ഭരിച്ചിട്ടും കാണാതിരുന്ന നമ്മുടെ നാടിന്റെ വലിയ ആവശ്യമായിരുന്ന പുഴപ്പാലം അവിടെ വന്നത് നിങ്ങളെത്തേടി ലോകം ഇവിടെയെത്തും എന്നതുകൊണ്ട് മാത്രമാണ് . ഞങ്ങളെല്ലാം നിങ്ങടെകൂടെയുണ്ട് . അവിടെ നിങ്ങൾ ഹീറോ ആണ് , താമരശ്ശേരിയിലും ...."



നവീന്റെയും ,അഞ്ചുവിന്റെയും , ദിനേഷിന്റെയും ഒക്കെ വാക്കുകൾ ഗീതോപദേശം പോലെ തോന്നുമ്പോഴും അവനുള്ളിൽ   പേടിയായിരുന്നു . 


സെമിയിലെ ആദ്യമത്സരത്തിൽ മികച്ചവിജയം കാഴ്ചവെച്ച നാലുടീമുകൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇവരിൽ നിന്നും രണ്ടു ടീം  ഫൈനലിൽ .


ലോകം വീണ്ടും ചർച്ച ചെയ്തുതുടങ്ങി . ആദ്യമായി ഇറങ്ങിയ യു എ ഇ ടീം ക്രിക്കറ്റ് ലോകത്തെ കിരീടമില്ലാ ചക്രവർത്തികളെ നേരിട്ട് വിജയം കൊയ്യുമോയെന്ന പ്രതീക്ഷ മാധ്യമങ്ങൾ ആഘോഷിച്ചു .



 അറബിനാടിന്റെ മണലാരണ്യങ്ങളിൽ നിന്നും അരുണിന് വേണ്ടി പ്രാർത്ഥനകൾ വർദ്ധിച്ചുവന്നു . എന്നും എക്കാലത്തും തങ്ങളുടെ രാജ്യത്തെ ആപത്തിൽ നിന്നും സംരക്ഷിക്കാൻ ഒരു രക്ഷകൻ വരുമെന്ന് അവർ വിശ്വസിച്ചു , ലോകത്തിനുമുന്പിൽ മുട്ടുമടക്കാതിരിക്കാനായുള്ള രക്ഷകനായി അരുണും സംഘവും മാറുകയായിരുന്നു . 



താമരശ്ശേരിക്കാർക്കും ഇത് വലിയ പ്രതിസന്ധി തന്നെയായിരുന്നു . അരുൺ മനപ്പൂർവ്വം തോറ്റുകൊടുത്താലും അതുമനസ്സിലാക്കാതെ അവനെ ക്രൂശിക്കാൻ കാത്തുനിൽക്കുന്ന ജനതയും , അവനെ പ്രതീക്ഷിക്കുന്നൊരു ജനതയും , 


താമരശ്ശേരിയിലെ കവലകളിൽ അന്യനാടുകളിൽ നിന്നും വന്നു ഉടക്കുണ്ടാക്കി പോകുന്നവരുടെയും , അരുണിന്റെ വീടിനുനേരെ കല്ലെറിയുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചുവന്നു . വാതുവയ്പുകളും പ്രവചനങ്ങളും യു എ ഇ ടീമിന്റെ വിജയം ഉറപ്പിച്ചപ്പോൾ  ഇന്ത്യൻ മാധ്യമങ്ങൾ അരുണിനോടുള്ള  വിവേചനം കൊണ്ട് നിറഞ്ഞു 




പക്ഷെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അരുൺ  സെഞ്ചുറി നേടിയിട്ടും യു എ ഇ ടീം സെമിയിൽ നിന്നും രണ്ട് റൺസിന്‌ പുറത്തായി . പക്ഷെ യു എ ഇ മാധ്യമങ്ങൾ പോരാടി വന്നവർക്ക് നൽകിയത് ഗംഭീര സ്വീകരണമാണ് . 



ആദ്യമായി പോയത് എന്ന പ്രശ്നമുണ്ടായിട്ടും അവസാനം വരെ പിടിച്ചുനിന്നത് വലിയ കാര്യം തന്നെയാണെന്ന് രാജാവ് പ്രഖ്യാപിച്ചു . അരുണിന്റെ യജമാനൻ അറബി അവനെ സമ്മാനങ്ങൾ കൊണ്ട് പൊതിഞ്ഞു . ആദരവുകൾക്കു ശേഷം അരുൺ തന്റെ മുറിയിലേക്ക് മടങ്ങിയെത്തിയത് അവന്റെ കൂട്ടുകാരെ സന്തോഷിപ്പിച്ചു .


 ഉയരങ്ങളെത്തിയിട്ടും വന്നവഴിമറക്കാത്ത അരുൺ അവരോടു പറഞ്ഞത് "ശിക്ഷ കിട്ടും എന്നറിഞ്ഞിട്ടും എന്നെ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരോളം വരില്ല സൗകര്യങ്ങൾ ഒന്നും " എന്നാണ്




തന്റെ ടീം തോൽക്കുമ്പോൾ വേദനയോടെ പിന്തിരിയുന്നവരിൽ നിന്നും വ്യത്യസ്‍തനായിരുന്നു അരുൺ .  ഒരുപക്ഷെ ജയിച്ചെങ്കിലും രാജ്യദ്രോഹിയായി മുദ്രകുത്തിയേനെ ജന്മനാട് .മഹാഭാരതത്തിൽ സ്വതവേ ദുഷ്ടരെന്ന് കരുതുന്ന കൗരവർക്ക് വേണ്ടി പോരാടിയ കർണ്ണനായി അരുണിനെ ചിത്രീകരിച്ചവരും കുറവല്ലായിരുന്നല്ലോ 


 

വിധിഹിതമെന്ന് പറയട്ടെ അടുത്ത ദിവസം നടന്ന  സെമിഫൈനലിൽ നിന്നും ഇന്ത്യ പുറത്തായി . പക്ഷെ തിരികെയെത്തിയ ഇന്ത്യൻ താരങ്ങളെ വരവേറ്റത് ഗോസി പ്പുകളും കോഴ വിവാദങ്ങളും , വാതുവയ്പ്പ് കേസുകളും 
പരസ്യകമ്പനികളുടെ മുറുമുറുപ്പും , കോലം കത്തിക്കലും ട്രോളുകളും , കുറ്റപ്പെടുത്തലുകളും ആയിരുന്നു .  നിരാശയോടെ പിന്തിരിഞ്ഞ ക്യാപ്റ്റന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനിടയ്ക്ക് അരുണെന്ന രാജ്യദ്രോഹിയെ തിരയാൻ അവർ മനപ്പൂർവ്വം 
 മറന്നു . 



കോടിക്കണക്കിനാളുകളുടെ പ്രതീക്ഷകൾ നശിപ്പിച്ചവർ എന്നതിനപ്പുറം അവസാനം വരെയും എത്തിയെന്ന പരിഗണന നൽകാൻ അധികമാരും തുനിഞ്ഞില്ല . ആദ്യമായി കളത്തിലിറങ്ങി വിരലിലെണ്ണാവുന്ന റൺസുകളും അബന്ധങ്ങളും മാത്രം നേടിയ പുതുമുഖങ്ങളെയും വെറുതെ വിട്ടില്ല .  


 വാക്കുകൾ കൊണ്ട് പോസ്റ്റുമോർട്ടം ചെയ്യുന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം . ചെറുനരകൾ എത്തിനോക്കിയ ഒരിക്കൽ അഭിമാനമായിരുന്ന മുതിർന്ന കളിക്കാർക്കുനേരെ ആയിരുന്നു കൂടുതൽ പരിഹാസം . എല്ലാം കണ്ടും കേട്ടും പിന്നെയും അടുത്ത ദിവസം ഏകദിനം കളിക്കാൻ ഇന്ത്യ ഇറങ്ങിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ നീതികേട്‌ മറന്ന് രാജ്യം അവരെ പ്രതീക്ഷകളോടെ ഉറ്റുനോക്കി .



പക്ഷെ താമരശ്ശേരിയിൽ കളിക്കളങ്ങളും ഒരായിരം  കണ്ണുകളും മാത്രം കാത്തിരുന്നു അരുണിന്റെ തിരിച്ചുവരവിനും ഇനിയുള്ള  വിജയങ്ങൾക്കുമായി ...! 



Thursday, 22 June 2017

"ഓരോ മനുഷ്യനും അവനവന്റേതായ ഒരുപാട് ആഗ്രഹങ്ങളുണ്ട് . എത്തിപ്പിടിക്കാൻ സാധിക്കുന്നത് ചെറുതെന്നും എത്തിപ്പിടിക്കാൻ പറ്റാത്തത് "നടക്കാത്തമോഹമെന്നും " പറഞ്ഞു നമ്മൾ സ്വയം സമാധാനിക്കുകയാണ് . "

ഞാൻ ഫെയിസ്ബുക്കിൽ ഇന്നലെ വായിച്ചു ഒരുപാട് സങ്കടം  തോന്നിയ അനുഭവകഥയ്‌ക്ക്‌ കൊടുത്ത കമന്റ് മനുഎട്ടൻ ഉച്ചത്തിൽ വായിച്ചതാണ് .

"എന്തോന്നാടി ഇത് ..... നീയും നിന്റെയൊരു ഒണക്ക ഫിലോസഫിയും "

"അങ്ങനെ തള്ളിക്കളയരുത് . ഒരുകാലത്ത് ഈ ഫിലോസഫി കേട്ട് എന്തുമാത്രം പുകത്തിയിരുന്നതാ... നീ ബ്രില്യന്റ് ആണ് , നല്ല ചിന്താഗതികൾ ആണ് , എവിടെയൊക്കെയോ എത്തേണ്ട ആളാണ് .....എന്നിട്ടിപ്പോ മണ്ടത്തരം , പൊട്ടത്തരം ഒണക്ക ഫിലോസഫി "

എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു . അല്ലെങ്കിലും പ്രണയിച്ചുനടക്കുന്നകാലത്തെ സുഖമൊന്നും വിവാഹത്തിനപ്പുറം പ്രതീക്ഷിക്കണ്ട എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഞങ്ങൾ

"നീയിങ്ങനെ പിണങ്ങാതെ ...... അന്നൊക്കെ നീ പറഞ്ഞത് എനിക്കങ്ങനെയെ തോന്നിയിട്ടുള്ളൂ  "

"ഇപ്പോഴോ ?"

"ഇപ്പോൾ ഈ മനുവിന്റെ ജീവിതത്തിൽ ഒറ്റ ഫിലോസഫിയെയുള്ളൂ " ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഇത്തിരി ദൂരം "

"അതെ ...എന്നാലും ...ജീവിതമാവുമ്പോൾ ആഗ്രഹങ്ങളൊക്കെ വേണ്ടേ "

"അത് വേണം . കുറച്ചുകാലമേ നമ്മൾ ജീവിക്കുന്നുള്ളൂ അത്രയും കാലം നമുക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ കഴിയണം . അക്കാര്യത്തിൽ ഞാൻ ഹാപ്പിയാണ് . നീയോ ?"

"ഞാനും ..."

"രണ്ടൂസം മുൻപ് മരം നടുന്ന ദിവസം നീയെന്തോ ആഗ്രഹങ്ങളാണ് നടപ്പില്ല എന്നൊക്കെ എഴുതിയല്ലോ "

"അത് നൊസ്റ്റാൾജിയ കേറിയപ്പോ എഴുതീതാ"

"എന്ന ഒന്നൂടെ പറ , നമുക്ക് നോക്കാം വേണോ വേണ്ടയോ ന്ന് "

"എനിക്ക് വേറെ പണിയുണ്ട് " എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ മനുഎട്ടൻ തിരക്കിട്ട് ഫോണിൽ തിരയുന്നത് കണ്ടു, തിരക്കുകൾ മാറിയപ്പോൾ എന്റെ ടൈം ലൈനിൽ എന്തൊക്കെയുണ്ടെന്ന് നോക്കുന്നത് ആളുടെയൊരു ഹോബിയാണ് .

ഭക്ഷണം തയ്യാറായി ഹാളിലേക്ക് വരുമ്പോഴും അതെ ഇരിപ്പു തന്നെയാണ്

"എന്ത് പറ്റി ?"

"ഒന്നൂല്ലടി .... ഒരുവശത്ത് പാടങ്ങളും, ഒരുവശത്ത് വലിയ കുളവും , ഒരുവശത്ത് മാനംമുട്ടെ നിൽക്കുന്ന മരങ്ങളും ഉള്ള ഒരുവീട്ടിൽ താമസിക്കാൻ എന്ത് സുഖമാവും എന്നോർത്തതാ"

"അപ്പോൾ വായിച്ചു ലെ "

"ഉം .... എന്റെയൊക്കെ കുട്ടിക്കാലത്ത് വീടിനടുത്ത് കുളവും കാടും ഒക്കെയുണ്ടായിരുന്നു ... ശരിക്കും പറഞ്ഞാൽ അന്നൊക്കെ ആയിരുന്നു ഏറെ സുഖം . എത്ര കാലം കഴിഞ്ഞാലും ഇനി അത് നമുക്ക് തിരിച്ചു കിട്ടില്ല .... നമ്മുടെ മക്കൾക്കും "

"മനുഷ്യർ അവരുടെ സാർത്ഥതയ്ക്കുവേണ്ടി എല്ലാം നശിപ്പിച്ചു , മണ്ണും ,പാടവും ,തോടും ,പുഴയും ,കാവുകളും ,മാലയും എല്ലാം ...."

ഇങ്ങനെത്തെ വിഷയം വരുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആവേശമാണ് ഉത്തരം പറയാൻ .

"ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ  നിനക്കാത്മശാന്തി .... കേട്ടിട്ടുണ്ടോ നീയിത്"

"ഓ എൻ വി സാറിന്റെ "

അതെ ലൈൻസ് ബൈ ദി ഗ്രേറ്റ് പോയറ്റ്... അദ്ദേഹം എഴുതിയത് ശരിയാണ് . പക്ഷെ  അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടെ നമുക്കിത് നിന്നും വായിക്കാൻ പറ്റും"

"അതെന്താ ?"

"എടി ഈ ഓ എൻ വി സാർക്ക് എത്ര സഹോദരങ്ങൾ ഉണ്ടെന്നറിയാമോ ?"

"ഇല്ല ."

"എനിക്കുമറിയില്ല . എന്തായാലും രണ്ടോ മൂന്നോ എങ്കിലും കാണും . രണ്ടു മക്കളുമുണ്ട്‌ . "

"അതിന്"

"ആദ്യം ഇവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു , അവർക്ക് മക്കളുണ്ടായി , മക്കൾക്കും മക്കളുണ്ടായി , അവർക്കും മക്കളുണ്ടായി ... ഓരോരുത്തർക്കും ഈരണ്ടു മക്കൾ വച്ച് കൂട്ടിയാലും അവരിൽ നിന്നും സൃഷ്ടിക്കപ്പെട്ട മൂന്ന് നാല് കുടുംബമായി "

"വല്യ കണ്ടുപിടുത്തം . എല്ലായിടത്തും അങ്ങനെയാണല്ലോ "

"അതെ .... പക്ഷെ നീയൊരു കാര്യം മറക്കരുത് . അംഗങ്ങൾ കൂടുന്നതിനനുസരിച്ചു ഭൂമിയുടെ അളവിൽ വ്യത്യാസം വന്നിട്ടുണ്ടോ ? അന്നും ഇന്നും നാല്പത്തിനായിരവും ചില്ലറയും അല്ലെ ?"

"ഉം "

"കവിയുടെ കുട്ടിക്കാലത്ത് രണ്ടുകോടിയോളം ഉണ്ടായിരുന്ന ജനസംഖ്യ ഇതെല്ലാം കുത്തിക്കുറിക്കുന്ന  കാലമാവുമ്പോഴേക്കും മൂന്നുകോടി കവിഞ്ഞു , മരണസമയം ആവുമ്പോഴേക്കും മൂന്നരക്കോടിയായി . ഈ മൂന്നരക്കോടി ജനങ്ങൾക്ക് താമസിക്കാൻ അന്നും ഇന്നും കേരളത്തില് മുപ്പത്തെട്ട് പോയിന്റ് എണ്ണൂറ്റി എൺപത്താറ് അല്ലെ അളവ് ?"

"അതെ "

"അന്നത്തെ ഓലക്കുടിലുകൾക്കുപകരം വന്നതെല്ലാം ഓടും വാർപ്പും ഉള്ള വീടുകൾ ഇതിനുള്ള മരമെല്ലാം എവിടെ നിന്ന് വരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ ? എടി ഒറ്റവെട്ടിന് കടപുഴകിവീഴുന്ന മരങ്ങൾ പകരം നമ്മൾ വെച്ചാലും വളർന്ന്‌ വലുതാവാൻ വർഷങ്ങൾ വേണം . അറിയാമോ ?"

"ഉം "

"പിന്നെ മരങ്ങൾ ഇല്ലാത്തിടത്തെങ്ങനെ മഴപെയ്യും ? മലകൾ ഖനനം ചെയ്തു വീടുപണിതിട്ട് ആ അവസരവും നശിപ്പിച്ചതും നമ്മളല്ലേ ? കാലങ്ങളായി മണ്ണിനടിയിൽ സംഭരിക്കപ്പെട്ട ശുദ്ധജലം കാശുള്ളവൻ ബോർവെൽ താഴ്ത്തി ഊറ്റിയെടുത്ത് ഗാർഡൻ നനയ്ക്കുമ്പോൾ നമ്മള് ഫെയിസ്ബുക്കിൽ പ്രസംഗിച്ചു രണ്ടുമൂന്നു ദിവസത്തിലൊരിക്കൽ വരുന്ന മുനിസിപ്പാലിറ്റി ലോറി വെള്ളത്തിനായി അടിപിടി കൂടുകയല്ലേ പതിവ് ?"

"അതെ ...."

"അതുകൊണ്ട് ഇക്കാര്യത്തിൽ നൊസ്റ്റാൾജിയ അയവിറക്കിയിരിക്കാൻ മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ ... ഇപ്പോഴുള്ള സുഖസൗകര്യങ്ങൾ വെടിഞ്ഞു പണ്ടത്തേതുപോലുള്ള അസ്വകര്യങ്ങളിൽ ജീവിക്കാൻ ഈ നിലവിളിക്കുന്ന നീയടക്കം ആരെങ്കിലും തയ്യാറാവുമോ ?"

"ഇല്ല ...."

"അഹ് ...ഉണ്ടാവില്ല ... കാരണം മാറ്റങ്ങൾ നമ്മൾ ആഗ്രഹിക്കുന്നു , മാറിപ്പോയ കാലത്തിരുന്ന്‌ മടുപ്പ് പിടിക്കുമ്പോൾ തിരിഞ്ഞുനോക്കുന്നതിൽ എന്താണ് വിദ്യ കാര്യം ."?

" ഉള്ളത് നശിപ്പിക്കാതിരിക്കാൻ നമുക്ക് നോക്കാം ..." ഞാൻ എന്റെ അഭിപ്രായം പറഞ്ഞു .

"ഈ വാടകവീട്ടിൽ എട്ടുകൊല്ലമായി നമ്മൾ താമസിക്കുന്നു . രണ്ടുപേരും എത്രത്തോളം പിശുക്കി പിശുക്കി സംഭരിച്ചിട്ടും മൂന്നോ നാലോ സെന്റ്‌ ഭൂമി പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ ?"

"അതില്ല ....പക്ഷെ വൈകാതെ ഉണ്ടാവുമല്ലോ "

"അങ്ങനെയുണ്ടായാലും ആ ഇത്തിരിമണ്ണിൽ മരം നടുമോ അതോ വീട് വെക്കുമോ ? "

"അത് ..പിന്നെ ...."

"സംരക്ഷിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു . പക്ഷെ സംരക്ഷിക്കപ്പെടാനുള്ളത് അന്യന്റെയാണ് . അതിലെന്ത് ചെയ്യണമെന്ന് നാമെങ്ങനെ തീരുമാനിക്കും ...അതുകൊണ്ട് നമുക്കിങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കാമല്ലേ ഒഴുക്കിനൊപ്പം നീന്താം ..."

എന്നത്തേയും പോലെ ഉത്തരമില്ലാതെ ഞാൻ വെറുതെ ഫോണും നോക്കിക്കൊണ്ടിരുന്നു .

Tuesday, 20 June 2017

"പാതപണിക്കുള്ള തീരുമാനം ഉന്നതതലത്തിൽ അംഗീകരിച്ചിരിക്കുന്നു , ഇന്നേക്ക് പത്താം നാളുതൊട്ട് പണി തുടങ്ങുമെന്നും എല്ലാ ഗ്രാമവാസികളും സഹകരിക്കണമെന്നും അപേക്ഷിക്കുന്നു "


ചുറ്റും തുരുമ്പ് കണ്ടുതുടങ്ങിയ ജീപ്പ്  സ്പീക്കറിലൂടെ  പഞ്ചായത്തിൽ കൂവിവിളിച്ചു ഓടിക്കൊണ്ടേയിരുന്നു , കട രാമന്റെ സിൽമാ പോസ്റ്ററൊട്ടിക്കുന്ന ചുവരുമുതൽ പാർട്ടി ആഫീസ് വരെ പാതപണിയുടെ ചുവരെഴുത്തുകൾ കൊണ്ട് നിറഞ്ഞു


"ഇനീപ്പൊൾ എവിടെ പോണെങ്കിലും നല്ല വഴിയായി , ഉറവയെടുക്കാത്ത , ചെളി കുത്താത്ത നല്ല വഴി "


"അതെ നമ്മുടെ നാട് പുരോഗമിച്ചു "


"ഇനി മൈലുകൾ നടന്ന് വണ്ടിപിടിക്കാൻ പോവണ്ട , കുട്ടിയോൾക്ക് സ്‌കൂളിൽ പോകാനും സൗകര്യമാണ് "


ചായക്കടയിലും വായനശാലയിലും കുളങ്ങളിലും തോട്ടുവക്കത്തും എന്തിന് പാടത്തെ കളപറിക്കുന്ന പെണ്ണുങ്ങൾക്കും വരെ പാത പണിയുന്ന കാര്യമേ പറയാനുള്ളൂ


"അപ്പു ഏട്ടാ ടാറിട്ട പാതവന്നാൽ കൊറേ വണ്ടികളും വരുമല്ലേ ?"


"വരും ...." അപ്പു സന്തോഷത്തോടെ അനിയത്തിക്ക് മറുപടി നൽകി


"ആ വണ്ടികൾ നമ്മളെ ഇടിക്കോ ?"


'ഇടിക്കില്ല, മാഷ് പറഞ്ഞില്ലേ നടക്കുമ്പോൾ വശം ചേർന്ന് നടക്കണമെന്ന് , നടക്കുന്നോർക്ക് റോഡിൻറെ അപ്രത്തും ഇപ്രത്തും സ്ഥലമുണ്ടാകും "


"മാഷ് കള്ളം പറഞ്ഞതാകുമോ "


"ഇല്ല . മാഷുമാര് കള്ളം പറയില്ല . നീ നോക്കിക്കോ പാത വന്നാൽ നമ്മുടെ നാടും പട്ടണമാവും , "


"പട്ടണമായിട്ട്"


"അപ്പോൾ ഏട്ടന് നല്ല ജോലി കിട്ടും , പിന്നെ എന്തുവേണമെങ്കിലും മോൾക്ക് വാങ്ങിത്തരാം "


നാടിന്റെ മുക്കും മൂലയും വരാൻ പോകുന്ന പാതയുടെ ഉപയോഗത്തെക്കുറിച്ച് വാചാലരായി


പക്ഷെ ഈ സന്തോഷത്തിലൊന്നും പങ്കെടുക്കാതെ ഒരാൾമാത്രം മാറി നിന്നു . "വേലായുധേട്ടൻ " . വേലായുധൻ വെളിച്ചപ്പാട്


"വെളിച്ചപ്പാടുക്ക് എന്തായിത്ര സങ്കടം "?


"ഏയ് ഒന്നൂല്ല ....."


"ചില വെളിപാടുകൾ . പാത  ഭഗോതിക്ക്‌ പാടില്ലെന്ന്  '"


പിന്നീടുള്ള ദിവസങ്ങളിലും വെളിച്ചപ്പാട് വേലായുധേട്ടൻ നിരാശനായിത്തന്നെ കാണപ്പെട്ടു . അവസാനം കാത്തിരുന്ന ദിനമെത്തി . പാതപണിക്കുള്ള അളവുകൾ തീരുമാനിക്കപ്പെട്ടു . ഇത്തവണ ഞെട്ടിയത് നാട്ടുകാരാണ് . വേലായുധേട്ടൻ ഒന്നും മിണ്ടാതെ കണ്ടുനിന്നതേയുള്ളൂ


"എന്താ വെളിച്ചപ്പാടെ വിഷമം എന്ന് കാണുമ്പോഴൊക്കെ ചോദിച്ചിരുന്ന കല്യാണിയമ്മയുടെ വീടിന് മുൻഭാഗം പാതയ്ക്കുള്ളതാണ് .
കല്യാണിയമ്മയുടെ പുറകിലെ തൊടിയിരിക്കുന്ന സ്ഥലമേ അവരുടേതായുള്ളൂ , ബാക്കിയെല്ലാം പുറമ്പോക്ക് ഭൂമി കയ്യേറിയതാണെന്ന്


അടുത്ത ദുരന്തം പി. എൻ ജി തറക്കല്ലിട്ട് തുടങ്ങിയ വായനശാല , നാടിന്റെ ആവേശമായിരുന്ന വായനശാല പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റപ്പെട്ടു , പതിറ്റാണ്ടുകളുടെ കൈചൂടേറ്റ പുസ്തങ്ങൾ അന്ന് പിന്തിരിഞ്ഞത് നാട്ടുകാരുടെ മനസ്സിൽ നിന്ന് കൂടിയാണ് .


പിന്നെയാ പാത വിഴുങ്ങിയത് വായനശാലയോട് ചേർന്ന് തോട്ടിന് മുകളിലായി മാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരത്തിനെയാണ് . അത്രനാളും സന്തോഷം തുളുമ്പിയിരുന്ന ഗ്രാമവാസികളുടെ മുഖം മങ്ങിത്തുടങ്ങി


പാതയുടെ കണക്കെടുപ്പ് പിന്നെയും മുൻപിലേക്ക് പോയി ദാസനെയും ചങ്കരന്റെയും തങ്കമ്മയുടെയും   മണ്ണിനുമീതെ അധികാരികൾ കയറുകെട്ടി അടയാളമിട്ട് പുറകെവരുന്ന പണിക്കാർക്ക് വഴികാട്ടിക്കൊണ്ടിരുന്നു


"സാറെ ഇവിടെയുള്ള വഴിക്കുമീതെ കൂടെ പാതവന്നാൽ പോരെ ?'" സഹികെട്ടപ്പോഴാണ് നാരായണൻ അത് ചോദിച്ചത് . അയാൾക്ക് പിന്തുടർച്ചയെന്നോണം ഓരോരുത്തരായി ചോദ്യം ഏറ്റു പിടിച്ചു


ഓഫിസർ അളക്കുന്നത് നിർത്തി അവർ പരാമർശിച്ച ഇടവഴികളിലേക്ക് ഒന്ന് നോക്കി , ശേഷം നിർത്താതെ അൽപ്പനേരം ചിരിച്ചു


"ഹേ ... ഈ വഴിയിൽ പാതയിട്ടാൽ വലിയ വണ്ടികളെങ്ങനെ വരും ?  പിന്നെ ഇതൊന്നും ഞങ്ങളല്ല തീരുമാനിക്കുന്നത് എല്ലാം മുകളീന്നാണ് . നിങ്ങടെയൊക്കെ സ്വത്തുവിവരങ്ങളും വഴികളും സർക്കാരിന്റെ അടുത്തുണ്ട് "


"വികസനം വരണമെങ്കിൽ നിങ്ങൾഇത്തിരിയൊക്കെ വിട്ടുകൊടുക്കണം , ഉത്തരത്തിൽ ഇരിക്കുന്നത് വേണം കക്ഷത്തിലെ പോവാനും പാടില്ല എന്നുവെച്ച എങ്ങനെയാ ?"

പ്രസിഡന്റിന്റെ വാക്കുകൾ ഗ്രാമവാസികളുടെ അവസാന ആശ്രയവും നശിപ്പിക്കും വിധത്തിലായിരുന്നു

ഇന്ന് വരെ തങ്ങളുടെ സ്വകാര്യമായിരുന്നതെല്ലാം അന്യമാകുന്നത് ഞെട്ടലോടെ അവർ നോക്കിനിന്നു . ചിലരുടെ കണ്ണുകൾ നിറഞ്ഞുവന്നു . പക്ഷെ ഗോപാലൻ മുതലാളിയടക്കം പലരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു

'ഇനിയൊരു കാറൊക്കെ വാങ്ങാം " എന്ന അയാളുടെ വാക്കുകേട്ട് വേലായുധേട്ടൻ തലതാഴ്ത്തി നടന്നു . പാടമിറങ്ങി ആൽത്തറയിലെ കരിങ്കൽ പ്രതിമയെ നോക്കി അയാൾ കുറേനേരം ഒന്നും മിണ്ടാതെ നിന്നു. ശേഷം ഭരണിവേലയ്ക്ക്  ഉറയാൻ  വേണ്ടി എടുത്തുവെച്ച ചെമ്പട്ട് അണിഞ്ഞു ആലിൽ  ചുറ്റിക്കെട്ടിവച്ച മണികൾ ആഞ്ഞടിച്ചു


അതിന്റെ പ്രകമ്പനം പോലെ വരമ്പിറങ്ങി ഓരോരുത്തരായി വന്നുകൊണ്ടേയിരുന്നു


"ഭഗോതി കോപിച്ചിരിക്കുന്നു " നാരായണേട്ടൻ ഹംസക്കയോട് അടക്കം പറഞ്ഞു .


ചോദ്യക്കാര് എത്രയെത്ര മാറി ചോദിച്ചിട്ടും വെളിപാട് ചൊല്ലാതെ വേലായുധേട്ടൻ ഉറഞ്ഞുതുള്ളിക്കൊണ്ടേയിരുന്നു . അയാൾ ക്ഷീണിച്ചു വീണശേഷം വരമ്പത്തെ തെങ്ങിൽ നിന്നും ഇളനീർ ഇടീപ്പിച്ചു നൽകിയിട്ടും ബോധം വന്നതല്ലാതെ ഒന്നും ഉരിയാടിയില്ല


അതിനിടയ്ക്ക് കയറിവന്ന അധികാരികൾ കൂടിനിന്ന നാട്ടുകാരോട് ആ വാർത്ത കൂടി പറഞ്ഞു


"പാത വരുന്നതിന് വേണ്ടി ഈ ആൽമരവും മുറിക്കേണ്ടി വരും , പാടത്തിന്റെ മുതലാളിമാർ പൈസ കൈപറ്റി സ്ഥലം പാതയ്ക്ക് വേണ്ടി വിട്ടുതന്നു "


"അപ്പോൾ മുത്തപ്പനോ ?"


"മാറ്റി പ്രതിഷ്ഠിക്കേണ്ടി വരും "


"മുനിയാണ് അധികാരികളെ .. സ്ഥാനം മാറിയാൽ വരുന്നത് വല്യ ദുരന്തമാവും " അത്രനേരം മിണ്ടാതിരുന്ന വേലായുധേട്ടൻ വെളിപാട് കിട്ടിയത് പോലെ ഉയർത്തെഴുന്നേറ്റു .


"അതൊന്നും ഞങ്ങളുടെ ഞങ്ങളുടെ വിഷയമല്ല . പരാതിയുണ്ടെങ്കിൽ സർക്കാരിനോട് പറയൂ "


ശേഷമുണ്ടായ ചെറിയ മുറുമുറുപ്പുകളെയും കയ്യേറ്റശ്രമങ്ങളെയും വകവയ്ക്കാതെ അവർ ലാൻഡ് മാർക്ക് ചെയ്ത് മുൻപോട്ട് പോയി . ഹൃദയം നഷ്ട്ടപ്പെട്ടപോലെ ആ നാട് മൗനത്തിലാണ്ടു .


***************************************************************


വർഷങ്ങൾക്കുശേഷം മലയാള സാഹിത്യലോകം  അംഗീകരിച്ച എഴുത്തുകാരൻ  ജന്മം നൽകിയ നാട്ടിലേക്ക് തിരികെ പോവുകയാണ് . അംഗീകാരങ്ങൾ പുതുമയാല്ലാതിരുന്ന ആ കഥാകാരന് ആദ്യമായി അക്ഷരമെഴുതിപ്പഠിച്ച വിദ്യാലയത്തിന്റെ മുറ്റത്തെത്തുവാൻ അല്പം മടിയുണ്ടായിരുന്നു .


 ഭാര്യക്ക് ഒപ്പം വരാൻ ലീവില്ലെന്ന് പറഞ്ഞു ഒഴിഞ്ഞത് 'തന്റെ തറവാട്ടിലേക്ക് ഞാൻ വരുന്നില്ല '" എന്ന തീരുമാനത്തോടെയാണെന്ന് മനസ്സിലായതുകൊണ്ടും , മക്കളെ അവധിക്കാലത്തെ സന്തോഷത്തിന് വിട്ടുകൊടുക്കാതെ സംഗീതത്തിനും നൃത്തത്തിനും അടുത്തവർഷത്തേക്കുള്ള ട്യൂഷനും അയക്കുന്നത് മുടങ്ങുമോയെന്ന വിഷമം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നോ ?


കുറച്ചുനാളുകൾക്ക് മുൻപ് എപ്പോഴോ നൊസ്റ്റാൾജിയ തികട്ടി വന്നപ്പോൾ കുത്തിക്കുറിച്ച പഴയ ഗവ . എ എൽ പി സ്‌കൂളിലെ നെല്ലിക്കയുടെയും , പുളിയുടെയും , ഞാവല്പഴത്തിന്റെയും മഷിത്തണ്ടിന്റെയും ഓർമകൾക്ക് വീട്ടിൽ നിന്നും കിട്ടിയ " ആ പട്ടിക്കാട്ടിലെ ആണെന്ന് നാട്ടുകാരെ അറിയിച്ചപ്പോൾ സമാധാനമായോ " എന്ന മറുപടിയും അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു



എങ്കിലും സ്വയം ഡ്രൈവ് ചെയ്ത് പാലക്കാട്ടേയ്‌ക്കൊരു തിരികെയാത്ര അയാളുടെ സ്വപ്നങ്ങളിൽ എവിടെയോ അക്കമിട്ട് വെച്ചത് നേടിയെടുക്കുന്ന സന്തോഷമുണ്ടായിരുന്നു . കോളേജിൽ മധ്യവേനലവധിയ്ക്കും ഒഴിവുകൊടുക്കാതെയുള്ള സെമ് എക്‌സാമുകളുടെ കാവൽക്കാരനായി നിൽക്കാനുള്ള ഉത്തരവാദിത്തത്തെ മനപ്പൂർവ്വം അവഗണിച്ചു .



തട്ടുകടയിലെ ദോശയും പരിപ്പുവടയും പഞ്ചാരയിടാത്ത കട്ടൻ ചായയും ട്രെൻഡ് ആവും മുൻപേ അവ ശീലമാക്കിയ നാടിന്റെ നന്മയിലേക്ക് , പത്തു കഴിഞ്ഞശേഷം പ്രീ ഡിഗ്രിയും , ഡിഗ്രിയും , മാസ്റ്ററ്‍ഴും ചെയ്ത്    വിവാഹം കഴിച്ചു അവിടെത്തന്നെ സെറ്റിൽ ചെയ്യുകയായിരുന്നു


വല്ലപ്പോഴും ഉള്ള വഴിപാട് യാത്രകളും  മടക്കങ്ങളും അല്ലാതെ വീടുമായും നാടുമായും അടുപ്പം ഇല്ലാതെയായിട്ടെത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .


ചിറ്റൂരെത്തുമ്പോൾ നേരം പുലർന്ന് തുടങ്ങുന്നേയുള്ളൂ , അയാൾ വണ്ടിയുടെ വേഗത അൽപ്പം കൂടെ കൂട്ടി , സ്‌കൂളിലെ പരിപാടിക്ക് പറയേണ്ട വാക്കുകളെ ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചുകൊണ്ടിരുന്നു . "കുട്ടികൾ വായിച്ചും കളിച്ചും വളരേണ്ടവരാണ് , മുത്തശ്ശിയുടെ കഥകളും മുത്തശ്ശന്റെ ഊഞ്ഞാലാട്ടവും ആസ്വദിക്കേണ്ടവരാണ് "





 വഴിയോരത്തെ ചെറിയ ഹോട്ടലിന്മുന്നിൽ   വണ്ടി നിർത്തി കാറിൽ നിന്നും ചായകുടിക്കാനായി ഇറങ്ങുമ്പോഴാണ് അയാൾ ഹോട്ടലിനോട് ചേർന്നുള്ള ഷട്ടറിന്റെ മുന്നിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യനെ കണ്ടത്

"വേലായുധേട്ടനല്ലേ ?" അയാൾ സംശയം പ്രകടിപ്പിച്ചു

"ആരാ മനസ്സിലായില്ലാലോ ..."

"വേലായുധേട്ടന്  എന്നെ അറിയില്ലായിരിക്കും എനിക്കറിയാം , ഞാൻ ഗോപാലന്റെ മോനാണ് "

"തിരോന്തോരത്ത് അല്ലെ ?"

"അതെ ...."

"കാശുണ്ടെങ്കിൽ അഞ്ചുറുപ്പിക താരോ ?"

അയാൾ പോക്കെറ്റിൽ നിന്നും നൂറിന്റെ നോട്ടെടുത്ത് നീട്ടി . അതുവാങ്ങി കണ്ണിൽ വച്ചശേഷം അയാൾ വീണ്ടും ആരാഞ്ഞു

"പേരെന്താ ?"

"രാജേഷ് "

"നക്ഷത്രം ?"

"ആയില്യം "

"അർച്ചന മാത്രക്കണില്ല, നൈവേദ്യം കൂടെ ആവാലെ "


പിന്നെ  അയാൾ ഒന്നും മിണ്ടാതെ ആ പൈസയുമായി പോകുന്നതും നോക്കി രാജേഷ് ഹോട്ടലിലേക്ക് കയറി .


"സാറ് പൈസ കൊടുത്തോ ?"


"ഉം "


"നമ്മളെന്ത് കൊടുത്താലും വാങ്ങില്ല , അർച്ചനയ്ക്ക് വഴിമുട്ടിയാലേ ആരോടെങ്കിലും ചോദിക്കൂ "


"എന്ത് പറ്റിയതാണ് ?"


"പത്തുമുപ്പത് കൊല്ലമായി സാറേ , ഇവിടെ മെയിൻ റോഡ് വരുന്നതിന് മുൻപ് പടത്തിനു നടുക്കൊരു കാവുണ്ടായിരുന്നു , അത് പൊളിച്ചു കളഞ്ഞശേഷം വെളിച്ചപ്പാടായിരുന്ന ഇങ്ങേര് ആ ദൈവങ്ങളെയെടുത്ത് വീട്ടിൽ കൊണ്ടുവച്ചു , വീട്ടുകാര് വഴക്കുപറഞ്ഞു തുടങ്ങിയപ്പോൾ കാട്ടിലും ഒഴിഞ്ഞയിടങ്ങളിലും തോട്ടുവക്കത്തും ഒക്കെ മാറി മാറി വച്ചു"


"എന്നിട്ട് "


"എന്നിട്ട് അവിടെയെല്ലാം വികസനം വന്നപ്പോൾ അയാള് ദൈവത്തെയും ഭാണ്ഡത്തിൽ കെട്ടി അലഞ്ഞുനടന്നു , ഇപ്പോൾ പഞ്ചായത്ത് വേസ്റ്റ് കൊട്ടുന്നതിന്റെ പുറകിലാ "


"അപ്പോൾ വേറെ അമ്പലമൊന്നുല്ലേ ?"

അതിലൊക്കെ ശിവനും ലക്ഷ്മിയും കൃഷ്ണനും  മുരുകനുമൊക്കെയാ ....കറുപ്പനേം മുത്തപ്പനേം മുനിയെയും അവിടെടുക്കില്ല "

മോഡേൺ ദൈവങ്ങൾ ...! അയാൾ അടുത്ത കഥയ്ക്കുള്ള തലക്കെട്ട് മനസ്സിൽ കുറിച്ചിട്ടു .


ഭൂതകാലത്തിൽ വേലായുധേട്ടന്റെ വാള് കൊണ്ടുള്ള മുട്ടും ഭസ്മവും വാങ്ങാൻ നിന്നിരുന്ന കൊച്ചുകുട്ടിയായതുപോലെ അയാൾക്ക് തോന്നി . ഓരോ ക്ലസ്സിലും ജയിക്കാനായി അയാളിട്ട കാണിക്കകൾ കറുത്ത റോഡിൽ വണ്ടിച്ചക്രമേറ്റു നണുങ്ങിചുരുങ്ങുന്നത് പോലെ തോന്നി  .



"പ്രിയകുട്ടികളെ ,

   മധ്യവേനലവധി ആഘോഷിക്കുന്നതിനിടയിൽ എനിക്കുവേണ്ടിയൊരു ദിനം മാറ്റിവച്ച നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി . ഞാൻ അക്ഷരമുറപ്പിച്ചത് ഇവിടെ നിന്നാണ് എന്റെ ഓരോ കഥാപാത്രങ്ങളും കഥകളും ഈ നാട്ടിൽ നിന്നും കടം കൊണ്ടവയാണ് , മനസ്സിലാദ്യമായി കഥയുടെ പണിപ്പുര തളിഞ്ഞുവന്നത് ഇവിടുത്തെ അനുഭവങ്ങളിലൂടെയാണ് ........"


സ്‌കൂളിന്റെ ആദരം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്ക് കയറുമ്പോൾ കാത്തിരിക്കുന്നത് പോലെ അമ്മയും അച്ഛനും ഉണ്ടായിരുന്നു . മുറ്റത്ത് ആരാലും പെറുക്കപെടാത്ത മാമ്പഴങ്ങളും

അതിലൊന്നെടുത്ത് അവരുടെയടുത്തേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു

"ഇന്ന് മടക്കമുണ്ടാവോ ?"

"ഇല്ലമ്മേ ....ഈ മധ്യവേനലവധി .... ഈ മാമ്പഴക്കാലം കഴിയും വരെ ഇവിടെയുണ്ടാകും "

ഇത്തവണ നിറഞ്ഞത് അച്ഛന്റെ കണ്ണുകളാണ്


 "ഏതാ കാലമായി ന്നറിയോ ?"

"അച്ഛാ വികസനം വരാൻ അന്ന് വാശി പിടിച്ചത് ഓർമ്മയുണ്ടോ ....അച്ഛന്റെ കാറുകൾ തുരുമ്പെടുത്ത് കിടക്കുന്നു ...മക്കൾ മൈലുകൾക്കപ്പുറവും ..."

അയാളൊന്നും മിണ്ടാതെ മകനെ ചേർത്തു പിടിച്ചതേയുള്ളൂ . കാലം തന്റെ പഴക്കം കൊണ്ട് ശരികളാക്കുന്ന തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു . പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിന് പിന്നിൽ നിന്നും  നരച്ച മുടിയിഴകളൊതുക്കി   ദ്രവിച്ചുതുടങ്ങിയൊരു ശബ്ദം ഉരുവിട്ടുകൊണ്ടിരുന്നു "ലോക സമസ്ത സുഖിനോ ഭവന്തു "...!




Thursday, 8 June 2017


"ഹലോ മാഡം എനിക്ക് സച്ചിൻസാറിന്റെ ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"

"ടീം ടയേഡ് ആണ്,ഇപ്പോൾ പറ്റില്ല  "

എയർഹോസ്റ്റസിന്റെ മറുപടികേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവൾ അടുത്ത സീറ്റിൽ ഇരിക്കുന്ന ക്രിക്കറ്റ് ടീം ജേഴ്സിയണിഞ്ഞ യുവാവിനോട് ചോദിക്കുകയാണ്

 " നിങ്ങൾക്ക് സച്ചിനെ അറിയാമോ ?"

'അറിയാം "

"എങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"

ആദ്യം വിസമ്മതിച്ച അവൻ അവളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോഗ്രാഫ് വാങ്ങി നൽകുന്നു .

"താങ്ക്യൂ , നിങ്ങളും ടീമിൽ ഉള്ളയാളാണോ ?"

"അതെ " ശാന്തമായ മറുപടി

"പക്ഷെ ഞാൻ നിങ്ങളെ കണ്ടിട്ടില്ലാലോ , നിങ്ങളാരാണ് ?"

"അറിയാൻ മാത്രം ഞാൻ ക്രിക്കെറ്റിൽ ഇതുവരെ ഒന്നും നേടിയിട്ടില്ല ."

"നോക്കിക്കോളൂ നാളത്തെ മാച്ചിൽ നിങ്ങളെ എല്ലാവരും ശ്രദ്ധിക്കും ."

"താങ്ക്യൂ , നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അറിയപ്പെടുകയാണെങ്കിൽ നിങ്ങളെ ഞാനെങ്ങനെ കണ്ടുമുട്ടി നന്ദി പറയും ?"

അവൾ സന്തോഷത്തോടെ തന്റെ നമ്പർ കൈമാറുന്നു

"നിങ്ങളുടെ പേരെന്താ പറഞ്ഞില്ലാലോ ?"

"നാളത്തെ മാച്ച് കഴിയുമ്പോൾ അറിയും "

'ഓക്കേ " പ്രണയം തളിരിടുന്നത് ഏതുമനുഷ്യന്റെ ജീവിതത്തിലും ഏതാണ്ടിങ്ങനെയൊക്കെയാണ്

അടുത്തദിവസം അവൾ പറഞ്ഞത് പോലെ അവൻ മികച്ചപ്രകടനം കാഴ്ചവെയ്ക്കുകയും , ആവേശത്തോടെ ഭാരതീയർ പുതിയൊരു താരോദയത്തിന് കൂടെ സാക്ഷിയാവുന്ന നിമിഷത്തിൽ അവൾ തലേന്ന് കണ്ട മുടി നീട്ടി വളർത്തിയ യുവാവിന്റെ പേര്  ടി വി സ്‌ക്രീനിൽ നിന്നും  വായിക്കുന്നു

"മഹേന്ദ്ര സിങ് ധോണി "

കളിക്ക് ശേഷം അവൻ തലേന്ന് നൽകിയ വാക്ക് മറക്കാതെ അവളെ വിളിക്കുന്നു . പിന്നീട് സൗഹൃദമോ പ്രണയമോ എന്നറിയാത്ത നാളുകൾക്കൊടുവിൽ വാലന്റൈൻസ് ഡേ , തമ്മിൽ പറയാതെ അറിയുന്ന നിർവൃതിയാണ് പ്രണയമെന്ന് ആ യുവാവും വിശ്വസിച്ചിരിക്കണം

"നിനക്കെന്ത് സമ്മാനമാണ് വേണ്ടത് മഹേന്ദ്രാജി "

"കോസ്റ്റലി അല്ലാത്ത എന്നാൽ ഒരുപാടുകാലം നിൽക്കുന്ന വാച്ച് മതി "

"നിനക്കെന്താണ് വേണ്ടത് പ്രിയങ്ക ?"

"ഒന്നും വേണ്ട നാളത്തെ മാച്ച് ജയിക്കണം "

"അതല്ലാതെ "

"വേഗം വരണം എനിക്കുവേണ്ടി "

"ഓക്കേ .."

"നിങ്ങൾക്കറിയാമോ മഹേന്ദ്രാജി നിങ്ങളെ എനിക്കെത്ര ഇഷ്ടമാണെന്ന് ഞാനെന്റെ ബെസ്റ്റ്  ഫ്രണ്ടിനോട് പോലും പറഞ്ഞിട്ടില്ല "

"അതാരാ നിന്റെ ബെസ്റ്റ്  ഫ്രണ്ട് ?"

"നീ തന്നെ "

"നമ്മുമുന്നിൽ ഒരുപാട് സമയമുണ്ടല്ലേ പ്രിയങ്ക "


"അതെ , ഒരുപാട് സമയമുണ്ട് "


പക്ഷെ വിധി അവർക്കുവേണ്ടി കാത്തുനിൽക്കാതെ ഏറെ മുൻപോട്ട് പോയി ,
അവൾ അകന്നുപോയതറിയാതെ അവൻ ആ സീരീസ് മുഴുവൻ കളിച്ചു , ഓരോഭാരതീയന്റേയും ആവേശമായിമാറിയിരുന്നു . അവളുടെ  വിയോഗം അറിഞ്ഞശേഷവും അവൻ കളിച്ചു  വിഷമങ്ങൾ കടിച്ചമർത്തി സ്റേഡിയങ്ങളിലെ കരഘോഷത്തിലൂടെ മുന്നേറി , ട്വന്റി ട്വൻറിയിൽ അവന്റെ ക്യാപ്റ്റൻസിയിൽ തിളങ്ങുന്ന വിജയം , ഇരുപത്തെട്ട് വർഷത്തിന് ശേഷം വേൾഡ് കപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചു .മാധ്യമങ്ങൾ ആ ജാർഖണ്ഡുകാരനെ പുകഴ്ത്തിപ്പാടി

അവൻ വളരുന്നതിനൊപ്പം ആരോപണങ്ങളും ഗോസിപ്പുകളും അവനൊപ്പം വളർന്നു ,പലപ്പോഴുമവനെ തളർത്തുകയും ചെയ്തു . എന്നിട്ടും ശക്തമായ നിലപാടുകളിലൂടെ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കെറ്റ് ടീമിനെ മികവുറ്റതാക്കി .


"അവസരങ്ങൾക്കുവേണ്ടി കാത്തിരുന്നു മടങ്ങുന്നത് മാച്ചിൽ തോറ്റുപവലിയനിൽ നിന്നും മടങ്ങുന്നത് പോലെയാണ് " എന്ന് നിരാശപ്പെട്ടിട്ടും പമ്പ് ഓപ്പറേറ്ററുടെ മകനായ  സാധാരണ റെയിൽവേ ജോലിക്കാരനിൽ നിന്നും ഈ നിലയിലെത്തിയെങ്കിൽ അദ്ദേഹത്തിന്റെ കഴിവും ക്രിക്കറ്റിനോടുള്ള അർപ്പണബോധവും കൊണ്ട് മാത്രമാണ് ."


മഹേന്ദ്രസിംഗ് ധോണി അഥവാ മാഹി എന്ന നമ്മുടെ കൂൾ ക്യാപ്റ്റന് മുന്നിൽ മനസ്സുനിറഞ്ഞൊരു സല്യൂട്ട് നൽകാതെ ആരും "MS  DHONI UN TOLD  STORY " കണ്ട് തീയേറ്ററിന് പുറത്തെത്തില്ല . നേടിയ കളക്ഷൻ നോക്കരുത് ലക്ഷ്യത്തിനുവേണ്ടി ജീവിതം മാറ്റിവെച്ച  മനുഷ്യനെ  നോക്കൂ , നിങ്ങൾക്കിത് ഇഷ്ടമാവാതിരിക്കില്ല . കഥപറയുന്നില്ല കണ്ടുനോക്കുക


ഇന്ന് ലോകംമുഴുവൻ അറിയപ്പെടുന്ന ക്യാപ്റ്റന്റെ വ്യക്തിജീവിതം   നാമോരോരുത്തർക്കും മാതൃകയാണ് ... 'അവസരങ്ങൾ എത്തിപ്പെടാൻ വൈകും അതുവരെ നമ്മൾ പരിശ്രമിച്ചുകൊണ്ടേയിരിക്കണം "

സംവിധാനം : നീരജ് പാണ്ഡെ

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...